Thursday, December 23, 2010

പാളിപ്പോയ ഒരു ക്രിസ്തുമസ്സ് സര്‍പ്രൈസ്

ഏറ്റവും രസകരമായി ക്രിസ്തുമസ്സും ന്യൂ ഇയറും ആഘോഷിച്ചിട്ടുള്ളത് ബിരുദ പഠനകാലത്തായിരിയ്ക്കും എന്ന് തോന്നുന്നു. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറവത്ത് പഠിയ്ക്കുന്ന കാലത്ത് ഡിസംബര്‍ മാസം പകുതിയായപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു, ആ വര്‍ഷത്തെ ക്രിസ്തുമസ്സും പുതുവത്സരവും അടിപൊളിയാക്കണം എന്ന്. എന്തായാലും കോളേജില്‍ പതിവു പോലെ ക്രിസ്തുമസ്സ് ആഘോഷങ്ങളുണ്ടാകും. അതിനു പുറമേ എന്തെങ്കിലും ചെയ്തു കാണിയ്ക്കണം എന്നായിരുന്നു ഞങ്ങളുടെ ഐഡിയ. ആരെയും മുന്‍കൂട്ടി അറിയിയ്ക്കാതെ എല്ലാവര്‍ക്കും സര്‍പ്രൈസാകുന്ന എന്തെങ്കിലും ഒന്ന്... എന്നാല്‍ അധികം സമയമെടുക്കാനും പാടില്ല. കാരണം ചെയ്യുന്നത് എന്താണെങ്കിലും ക്രിസ്തുമസ്സ് അവധിയ്ക്കായി കോളേജ് അടയ്ക്കുന്നതിനു മുന്‍പ് വേണം. അല്ലെങ്കില്‍ എല്ലാവരും കാണുന്നതെങ്ങനെ?

പിരിവിട്ട് കുറേ കാശു മുടക്കിയുള്ള പരിപാടികളൊന്നും വേണ്ടെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. അല്ലാതെ എല്ലാവരും കൂടി ഉത്സാഹിച്ച് ചെയ്താല്‍ നടക്കാവുന്ന എന്തെങ്കിലും മതി എന്നും തീരുമാനമായി. രണ്ടു മൂന്നു ദിവസം തലകുത്തിയിരുന്ന് ആലോചിച്ചിട്ടും ഒന്നും ഫിക്സ് ചെയ്യാനാകുന്നില്ല. ഓരോരുത്തരും ഓരോരോ ആശയങ്ങള്‍ പറയുന്നു... പക്ഷേ ഒന്നിനും ബഹുജന പിന്തുണ നേടാനാകുന്നുമില്ല. അവസാനം മത്തന്‍ ഒരു ഐഡിയ മുന്നോട്ട് വച്ചു. കോളേജ് ജംഗ്‌ഷനില്‍ ഒരു വമ്പന്‍ നക്ഷത്രം ഉണ്ടാക്കി തൂക്കുക. ഒപ്പം ഒരു വലിയ ക്രിസ്തുമസ് ട്രീയും.

ആ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടമായി. എന്തായാലും ഉണ്ടാക്കുമ്പോള്‍ നല്ല വലുപ്പത്തില്‍ തന്നെ ഒരെണ്ണം ഉണ്ടാക്കാമെന്ന് തന്നെ ഉറപ്പിച്ചു. മുളയുംഈറ്റയും കൊണ്ട് നക്ഷത്രമുണ്ടാക്കി, ചൈനീസ് പേപ്പര്‍ വാങ്ങി ഒട്ടിച്ച് ഭംഗിയാക്കണം. ഒപ്പം കുറേ ഡ്രോയിങ്ങ് പേപ്പര്‍ വാങ്ങി നന്നായി വരയ്ക്കാനറിയുന്ന ആരെക്കൊണ്ടെങ്കിലും കുറേ ആശംസ എഴുതി അവിടവിടെയായി ഒട്ടിയ്ക്കാമെന്നും കൂടെ അഭിപ്രായം വന്നു. അതും കൊള്ളാം എന്ന് എല്ലാവര്‍ക്കും തോന്നി. വിവിധ നിറങ്ങളിലുള്ള കുറേ ചൈനീസ് പേപ്പറും കുറേ ഡ്രോയിങ്ങ് പേപ്പറും വാങ്ങാനുള്ള ചിലവല്ലേയുള്ളൂ... നക്ഷത്രമുണ്ടാക്കാന്‍ വേണ്ട മുളയുംഈറ്റയും ട്രീ ഒരുക്കാന്‍ പറ്റിയ മരവും മത്തന്‍ ഏറ്റു. ഡ്രോയിങ്ങ് പേപ്പറും സ്കെച്ച് പേനകളും വാങ്ങിക്കൊടുത്താല്‍ ആശംസകള്‍ എഴുതി തരാമെന്ന് ക്ലാസ്സിലെ ചിത്രകാരനായ അഭിലാഷും സമ്മതിച്ചു.

അവധിയ്ക്കു മുന്‍പുള്ള അവസാന അദ്ധ്യയന ദിവസം കോളേജ് ജംഗ്ഷനില്‍ എല്ലാവരും ബസ്സിറങ്ങുമ്പോള്‍ എല്ലാവരെയും അമ്പരപ്പിയ്ക്കുന്ന തരത്തില്‍ വമ്പനൊരു ക്രിസ്തുമസ്സ് നക്ഷത്രം അവിടെയുള്ള മരത്തില്‍ പ്രത്യക്ഷപ്പെടണം. പിന്നെ ഒരു കാര്യമുള്ളത് സംഗതി അവസാന നിമിഷം വരെ രഹസ്യമായിരിയ്ക്കണം എന്നുള്ളതാണ്. തലേന്നു പോലും ആര്‍ക്കും അങ്ങനെയൊരു നീക്കമുണ്ടെന്ന് യാതൊരു സംശയത്തിനും ഇട കൊടുക്കരുത്. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനു വേണ്ടി ഒരൊറ്റ ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ച് നക്ഷത്രവും മറ്റും ഒരുക്കാന്‍ ഞങ്ങളെല്ലാം നിശ്ചയിച്ചു.

പക്ഷേ ആദ്യത്തെ പ്നാനില്‍ നേരിയ തിരിച്ചടി കിട്ടി. അവസാന രണ്ടു ദിവസം പനിയോ മറ്റോ കാരണം അഭിലാഷ് ക്ലാസ്സില്‍ വന്നില്ല. അവസാനം കൂട്ടത്തില്‍ ഭേദപ്പെട്ട പടം വരക്കാരന്‍ എന്ന നിലയ്ക്ക് ആ ദൌത്യം അവസാന നിമിഷം ബിമ്പുവിനെ ഏല്‍പ്പിച്ചു. ഞങ്ങളെല്ലാം കൂടി നക്ഷത്രവും ട്രീയും ഒരുക്കുന്ന നേരത്ത് ആശംസകളെല്ലാം എഴുതി ഉണ്ടാക്കുന്ന കാര്യം അവന്‍ ഏറ്റു.

അങ്ങനെ ആ ദിവസം വന്നു ചേര്‍ന്നു. അന്ന് ക്ലാസ് കഴിഞ്ഞെങ്കിലും മുന്‍ നിശ്ചയ പ്രകാരം ഞങ്ങളുടെ ഗ്യാങ്ങിലെ ആരും സ്വന്തം വീടുകളിലേയ്ക്ക് പോയില്ല. അവിടെ റൂമെടുത്ത് താമസിയ്ക്കുന്ന എനിയ്ക്കും സഞ്ജുവിനും കുല്ലുവിനും പുറമേ ഞങ്ങളുടെ റൂമില്‍ മത്തനും സുധിയപ്പനും ജോബിയും ബിമ്പുവും സുമേഷും കൂടി. അതു പോലെ അടുത്ത് മറ്റൊരു റൂമില്‍ താമസിയ്ക്കുന്ന ഗിരീഷും തോമയും സന്ദീപും അനീഷും ടോമി സാറും.

ഇക്കൂട്ടത്തിലെ 'ടോമി സാര്‍' എന്നത് ഒരു അദ്ധ്യാപകനാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഞങ്ങളുടെ ക്ലാസ്സിലെ തന്നെ ഒരു സുഹൃത്താണ് ടോമി. പക്ഷേ ആശാന്‍ സ്വയം അവനെ മറ്റുള്ളവര്‍ക്ക് പലപ്പോഴും പരിചയപ്പെടുത്തുന്നത് 'ഞാന്‍ ടോമി! ടോമി സാര്‍ എന്ന് വിളിയ്ക്കും‍' എന്നായിരുന്നു. അതല്ലെങ്കില്‍ ഞങ്ങളെല്ലാവരും കൂടെ എങ്ങോട്ടെങ്കിലും പോകുകയോ എന്തെങ്കിലും ചെയ്യാന്‍ പുറപ്പെടുകയോ ചെയ്യുന്നതു കണ്ടാല്‍ ഓടി വന്ന് "അളിയാ, ടോമി സാറിനെയും കൂട്ടെടാ..." എന്ന് പറയുന്ന അവന്റെ ശൈലി കടമെടുത്ത് ആദ്യമൊക്കെ ഞങ്ങളും പിന്നീട് ഞങ്ങളുടെ ക്ലാസ്സിലുള്ളവരും പതുക്കെ പതുക്കെ കോളേജ് മുഴുവനും... എന്തിന്, അവസാനം മൂന്നാം വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും ആ നാട്ടുകാരും ഞങ്ങളുടെ അദ്ധ്യാപകര്‍ പോലും അവനെ 'ടോമി സാര്‍' എന്നായിരുന്നു വിളിച്ചിരുന്നത്.


അങ്ങനെ കോളേജ് പരിസരത്തു നിന്ന് അവസാനത്തെ വിദ്യാര്‍ത്ഥിയും ബസ്സ് കയറി എന്നുറപ്പിച്ച ശേഷമാണ് ഞങ്ങള്‍ വര്‍ണ്ണക്കടലാസുകള്‍ വാങ്ങാനും മറ്റും പുറപ്പെടുന്നതു തന്നെ .അതേ പോലെ ജംഗ്‌ഷനിലെ കടകളെല്ലാം അടച്ച് നാട്ടുകാരെല്ലാം ഉറക്കമായ ശേഷം വേണം ഈറ്റയും മുളക്കഷ്ണങ്ങളും ക്രിസ്തുമസ്സ് ട്രീ ഒരുക്കാന്‍ വേണ്ട മരവും മറ്റും കൊണ്ടു വരാനെന്നും നേരത്തേ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. (കാരണം നാട്ടുകാര്‍ക്കും അതൊരു സര്‍പ്രൈസ് ആകണമല്ലോ)

അങ്ങനെ സമയം ഏതാണ്ട് ഒമ്പതര-പത്ത് ആകുന്നതു വരെ ഞങ്ങളെല്ലാം ഈ രണ്ടു റൂമുകളിലായി കാത്തിരുന്നു. അവിടുത്തെ എല്ലാ കടകളും അടച്ച് എല്ലാവരും സ്ഥലം വിട്ട ശേഷം ഞങ്ങള്‍ ഓരോരുത്തരായി ജംഗ്‌ഷനിലെത്തി. ഞങ്ങളല്ലാതെ അവിടെ ഒറ്റ മനുഷ്യനില്ല. പറ്റിയ സമയം തന്നെ. പക്ഷേ സമയം ഇത്രയായിട്ടും മത്തന്‍ എത്തിയിട്ടില്ല. മുള-ഈറ്റ ചീന്തുകളും ട്രീയും ഏറ്റിരിയ്ക്കുന്നത് അവനാണ്. സമയം പത്തു കഴിഞ്ഞു.. .പത്തര- പതിനൊന്നാകുന്നു. ഇതു വരെയും അവനെ കാണാനില്ല. ഓരോരുത്തരായി അവനെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. അന്നത്തെ കാലമായതു കൊണ്ട് ആരുടെ കയ്യിലും മൊബൈലൊന്നുമില്ല. വീട്ടില്‍ പോയി വിളിയ്ക്കാനായി അവന്റേതല്ലാതെ വേറെ ഒരു വണ്ടിയും ഇല്ല. കാത്തിരിയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. അവസാനം ഏതാണ്ട് പതിനൊന്നോടെ അവന്‍ വന്നു, വന്നപാടേ ലേറ്റ് ആയതിന് ക്ഷമയും പറഞ്ഞു. അവന്റെ ചേട്ടായി വണ്ടിയുമായി വരാന്‍ വൈകിയതാണത്രേ കാരണം.

എന്തായാലും ഇനിയും കളയാന്‍ സമയമില്ലാത്തതിനാല്‍ അവനെ അപ്പോള്‍ തന്നെ ഈറ്റ എടുത്തു കൊണ്ടു വരാന്‍ പറഞ്ഞയച്ചു. ഒപ്പം സുധിയപ്പനേയും വിട്ടു. അര മണിക്കൂറിനുള്ളില്‍ ഒരു കെട്ട് ഈറ്റയും കുറച്ച് മുളന്തണ്ടുകളുമായി അവര്‍ തിരിച്ചെത്തി. അതോടെ എല്ലാവര്‍ക്കും ആവേശം തിരിച്ചു കിട്ടി. ഞങ്ങളെല്ലാം സമയം കളയാതെ പണി തുടങ്ങി. മത്തനെയും സുധിയപ്പനെയും വീണ്ടും പറഞ്ഞു വിട്ടു. ട്രീ ശരിയാക്കനുള്ള മരം വെട്ടി കൊണ്ടു വരണമല്ലോ. അവര്‍ വീണ്ടും തിരിച്ചു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ വെറും കയ്യോടെ തിരിച്ചു വന്നു. മത്തന്‍ കണ്ടു വച്ചിരുന്ന മരം ഇപ്പോ അവിടെ കാണാനില്ലത്രേ. ട്രീ ഒരുക്കുന്നതിനായി അത് മറ്റാരോ പകലെപ്പോഴോ വന്ന് വെട്ടിക്കൊണ്ട് പോയി.

അവസാനം സമയക്കുറവു മൂലം ട്രീ പരിപാടി ഉപേക്ഷിയ്ക്കാമെന്ന് തീരുമാനമായി. മാത്രമല്ല, നക്ഷത്രം ഒരുക്കുന്നത് തന്നെ വിചാരിച്ചത്ര എളുപ്പമല്ല എന്ന് ഞങ്ങള്‍ അപ്പോഴേയ്ക്കും തിരിച്ചറിഞ്ഞിരുന്നു. ഒന്നാമതായി ഒരു പടു കൂറ്റന്‍ നക്ഷത്രത്തിന്റെ കോലമാണ് കെട്ടിയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നത് . കൊണ്ടു വന്ന ഈറ്റ മുഴുവനും ചീന്തി മുളന്തണ്ടുകള്‍ വച്ചു കെട്ടിക്കഴിഞ്ഞപ്പോള്‍ ഏതാണ്ട് രണ്ടാളുടെ പൊക്കമെങ്കിലും വരും. അതു മുഴുവന്‍ കെട്ടി വന്നപ്പോഴേയ്ക്കും സമയം രണ്ടു മണിയോളമായി. പോരാത്തതിന് നല്ല മഞ്ഞും. ഇനി വര്‍ണ്ണക്കടലാസുകള്‍ മുഴുവന്‍ ചുളിവില്ലാതെ നന്നായി ഒട്ടിച്ച് നക്ഷത്രം പൂര്‍ണ്ണമാക്കണം. സമയം കളയാതെ, ആവേശം ചോരാതെ എല്ലാവരും പണിയിലാണ്. എന്തായാലും അത്രയും നേരത്തെ പ്രയത്നം വെറുതേയായില്ല എന്ന് പണി കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് തോന്നി. കാരണം ഞങ്ങളെല്ലാം മനസ്സില്‍ കണ്ടതിനേക്കാള്‍ മികച്ച മനോഹരമായ ഒരു കൂറ്റന്‍ നക്ഷത്രം!

മരത്തിനു മുകളില്‍ കയറി ആ വമ്പന്‍ നക്ഷത്രം എല്ലാവരും കാണത്തക്ക രീതിയില്‍ പ്രതിഷ്ഠിയ്ക്കുന്ന കാര്യും ആദ്യമേ ടോമി സാര്‍ ഏറ്റിരുന്നു. അപ്പോഴേയ്ക്കും ബിമ്പു ആ ഡ്രോയിങ്ങ് പേപ്പറുകള്‍ മുഴുവനും കൊണ്ട് ജംഗ്‌ഷനിലെത്തി. വരച്ചത് മുഴുവനും ഉണങ്ങിയിട്ടില്ലെങ്കിലും സമയം കളയാനില്ലാത്തതിനാല്‍ അതെല്ലാം കോളേജിലേയ്ക്കുള്ള വഴി മുഴുവനും ഒട്ടിയ്ക്കാനായി ബിമ്പുവും ജോബിയും ഉടനേ പുറപ്പെടുകയും ചെയ്തു.

അങ്ങനെ ഒരു വിധത്തില്‍ എല്ലാ പരിപാടികളും കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏതാണ്ട് വെളുപ്പിന് മൂന്നര-നാലു മണിയോളമായി. എങ്കിലും ക്രിസ്തുമസ്സ് ട്രീ ഒഴികെയെല്ലാം ഭംഗിയായി ചെയ്യാനായല്ലോ എന്ന സംതൃപ്തിയില്‍ ഞങ്ങളെല്ലാവരും സന്തോഷത്തോടെ റൂമിലേയ്ക്ക് തിരികെ പോരുകയും ചെയ്തു. പിറ്റേന്ന് ജംഗ്‌ഷനിലെത്തുന്നവരെല്ലാം ആരാണ് ഈ പണി ചെയ്തത് എന്നോര്‍ത്ത് അത്ഭുതപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അതെല്ലാം ഓര്‍ത്ത് പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച ഒരുക്കാനായ ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങളെല്ലാം ഉറങ്ങാന്‍ കിടന്നു. ക്ഷീണം കാരണം വൈകാതെ ഉറങ്ങിപ്പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ എട്ട് -എട്ടര ആയിട്ടാണ് കണ്ണു തുറന്നതു തന്നെ. വേഗം തന്നെ പ്രാഥമിക കൃത്യങ്ങളെല്ലാം തീര്‍ത്ത് ഒമ്പത്-ഒമ്പതരയോടെ ഞങ്ങളെല്ലാവരും ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് വച്ചു പിടിച്ചു. ജംഗ്‌ഷനില്‍ അപ്പോഴേയ്ക്കും നല്ലൊരു ജനക്കൂട്ടം ആ നക്ഷത്രത്തിനു ചുറ്റുമായി ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് അത്ര ഉറപ്പായിരുന്നു. അന്തം വിട്ടു നില്‍ക്കുന്ന അവരെല്ലാം ഈ പണി ഈ ഒരൊറ്റ രാത്രി കൊണ്ട് ആര് ഒപ്പിച്ചു എന്ന അമ്പരപ്പില്‍ നില്‍ക്കുന്നതും അത് ഞങ്ങളുടെ പ്രയത്നഫലമാണ് എന്നറിയുമ്പോള്‍ അവിടെ കൂടി നില്‍ക്കുന്നഎല്ലാവരും ഞങ്ങളെ അഭിനന്ദിയ്ക്കുന്നതുമെല്ലാം ഞങ്ങള്‍ മനക്കണ്ണില്‍ കണ്ടു.

ആ ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടു... അതാ, നക്ഷത്രം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ആ മരത്തിനു ചുവട്ടില്‍ വലിയൊരു ആള്‍ക്കൂട്ടം! എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ മരത്തിനു മുകളിലേയ്ക്ക് നോക്കി വിസ്മയിച്ചു നില്‍പ്പാണ്. "അളിയാ... ഏറ്റെടാ, ഏറ്റു. എന്തു മാത്രം പിള്ളേരാ കൂടിയിരിയ്ക്കുന്നതെന്നു നോക്കിക്കേ" മത്തനും സന്തോഷം അടക്കാനാകുന്നില്ല. ഞങ്ങളുടെയും സന്തോഷം അതിന്റെ പരമകോടിയിലെത്തി. അവിടന്നങ്ങോട്ട് ഞങ്ങള്‍ ഓടുകയായിരുന്നു എന്ന് പറയാം.

എന്നാല്‍ ആവേശത്തോടെ ഓടി മരച്ചുവട്ടിലെത്തി, മുകളിലേയ്ക്ക് നോക്കിയതും ഞങ്ങളുടെ കണ്ണൂ തള്ളിപ്പോയി. ഏതാണ്ട് നാലു മണിയോടെ ഞങ്ങള്‍ തയ്യാറാക്കി മരത്തില്‍ പൊക്കി ഉയര്‍ത്തി നിര്‍ത്തിയ, വര്‍ണ്ണക്കടലാസുകളുടെ ഗാംഭീര്യത്തില്‍ പളപളാ മിന്നിത്തിളങ്ങി നിന്നിരുന്ന ആ കൂറ്റന്‍ നക്ഷത്രത്തിന്റെ പ്രേതം പോലെ നക്ഷത്രത്തിന്റെ ഷേപ്പില്‍ വികൃതമായ ഒരസ്ഥികൂടം! താഴെ അവിടവിടെയായി പാറിപ്പറന്നു നടക്കുന്ന കുറേ വര്‍ണ്ണക്കടലാസുകള്‍!

ഞങ്ങളുടെ സപ്തനാഡികളും തകര്‍ന്നു. ആവേശമെല്ലാം ചോര്‍ന്ന് ഇനിയെന്തു ചെയ്യും എന്നോര്‍ത്ത് കുറച്ചിട ഞങ്ങള്‍ അവിടെ തന്നെ നിന്നു പോയി. കുറച്ചപ്പുറത്തായി ഗിരീഷും തോമായും സംഘവും ഞങ്ങളുടെ അതേ ഭാവത്തില്‍ നില്‍ക്കുന്നത് ഞങ്ങള്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ... അവിടെ കൂടിയിരിയ്ക്കുന്നവരെല്ലാം പുച്ഛത്തോടെ, പരിഹാസത്തോടെ ആ നക്ഷത്രം അവിടെ പ്രതിഷ്ഠിച്ചവരെ മതിയാവോളം കളിയാക്കിക്കൊണ്ട് തിരിച്ചു പോകുന്നുണ്ട്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഒറ്റ വാക്കില്‍ അതു ചെയ്തവരെപ്പറ്റി ഏക കണ്ഠമായ അഭിപ്രായമായിരുന്നു... " മണ്ടന്‍മാര്‍. ഈറ്റ കൊണ്ട് നക്ഷത്രമുണ്ടാക്കുമ്പോള്‍ വെയിലു കൊണ്ട് അത് വികസിയ്ക്കും എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ് പോലുമില്ലാത്ത പമ്പരവിഡ്ഢികള്‍" എന്ന്.

അത് കേട്ടപ്പോഴാണ് ഞങ്ങള്‍ക്കും അക്കിടി മനസ്സിലായത്. അര്‍ദ്ധരാത്രിയില്‍ നല്ല മഞ്ഞുള്ള തണുപ്പില്‍ വരിഞ്ഞു മുറുക്കി നല്ല ഷെയ്‌പ്പില്‍ കെട്ടി വച്ച ഈറ്റ കഷ്ണങ്ങളെല്ലാം വെയിലു കൊണ്ട് വികസിച്ചപ്പോള്‍ വളഞ്ഞ് ഒട്ടിച്ചിരുന്ന കടലാസുകളെല്ലാം കീറി നാശമായിപ്പോയതാണ്. പറഞ്ഞിട്ടെന്തു കാര്യം! ഇപ്പോള്‍ കണ്ടാല്‍ നക്ഷത്രത്തിന്റെ ഒരു പേക്കോലം മാത്രം.

ആ കണ്ട കാഴ്ചയുടെ ക്ഷീണത്തില്‍ തകര്‍ന്ന ഹൃദയവുമായി, രാവിലത്തെ ഭക്ഷണം പോലുമുപേക്ഷിച്ച് കേളേജിലേയ്ക്കുള്ള വഴി നടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവശങ്ങളിലുമുള്ള മതിലുകളിലേയ്ക്ക് നോക്കി. എന്തായാലും ഇത്തവണ പ്രതീക്ഷ തെറ്റിയില്ല. മഷി ശരിയ്ക്കുണങ്ങും മുന്‍പേ പശ തേച്ച് ഒട്ടിച്ചതിനാല്‍ രാത്രിയിലെ മഞ്ഞിന്റെ സഹായത്താല്‍ ഡ്രോയിങ്ങ് പേപ്പറുകളെല്ലാം നിറമിളകി, എന്താണ് എഴുതിയിരിയ്ക്കുന്നതെന്നു പോലും വായിയ്ക്കാനാകാത്ത അവസ്ഥയിലായതിനാല്‍ അതൊന്നും ആരും ശ്രദ്ധിച്ചു പോലുമില്ല എന്നത് അപ്പോള്‍ ഒരാശ്വാസമായി തോന്നി.

ക്ലാസ്സില്‍ ചെന്നു കയറിയ ഉടനേ തന്നെ മത്തന്‍ ടോമിയോട് ജംഗ്‌ഷനില്‍ നക്ഷത്രം ഉണ്ടാക്കി വച്ച 'മണ്ടന്മാരെ' പറ്റി പറഞ്ഞ് കളിയാക്കി ചിരിയ്ക്കുന്നത് കേട്ടതിനാല്‍ മറ്റുള്ളവരാരും തല്‍ക്കാലം ഞങ്ങളെ സംശയിച്ചില്ല. പിന്നെയും കുറേ നാളു കഴിഞ്ഞ് ആ സംഭവത്തിന്റെ ജാള്യത എല്ലാം കുറച്ചൊന്ന് മാറിയ ശേഷമാണ് ആ സംഭവത്തിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തത്.

എന്തായാലും അത്രയും കഷ്ടപ്പെട്ട് ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ചെയ്ത അധ്വാനം മുഴുവനും വെള്ളത്തിലായിപ്പോയെങ്കിലും എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച വയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതു വരെ ക്രിസ്തുമസ്സിന് അത്രയും മോശമായ ഒരു നക്ഷത്രം ആ നാട്ടുകാരാരും കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ.

Thursday, November 18, 2010

ഒരു ശബരിമല യാത്ര

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ (വര്‍ഷം 1991) പഠിയ്ക്കുമ്പോഴായിരുന്നു എന്റെ ആദ്യത്തെ ശബരിമല യാത്ര. എന്നെ മലയ്ക്ക് കൊണ്ടു പോകാം എന്ന് അച്ഛനോ അമ്മയോ നേര്‍ച്ച നേര്‍ന്നിരുന്നു എന്നാണോര്‍മ്മ. മലയ്ക്ക് പോകണമെന്ന കാര്യം തീരുമാനിയ്ക്കുമ്പോള്‍ എനിയ്ക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും തോന്നിയില്ല. കുറച്ചൊരു ഉത്സാഹം തോന്നുകയും ചെയ്തു. അതു കൊണ്ടു തന്നെ യാതൊരു വിധ ഉപാധികളമില്ലാതെ ഞാനും സമ്മതിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോഴാണ് അതൊരു നിസ്സാര കാര്യമല്ല എന്ന് ബോധ്യം വന്നത്. ദിവസവും അഞ്ചു മണിയോടെ എഴുന്നേല്‍ക്കണം, കുളിയ്ക്കണം. കൊച്ചു വെളുപ്പാന്‍ കാലത്തേ അടുത്തുള്ള എല്ലാ ക്ഷേത്രങ്ങളിലേയ്ക്കും പോകണം, അതു പോലെ വൈകുന്നേരവും. ഇതിനെല്ലാം പുറമേ വൃത്തിയും വെടിപ്പുമായി, ശുദ്ധമായി നടക്കണം. കണ്ണില്‍ കണ്ടിടത്തെല്ലാം പോയി കളിയ്ക്കാനോ കണ്ടതെല്ലാം വലിച്ചു വാരി തിന്നാനോ പാടില്ല.

അന്ന് എല്ലാ ദിവസങ്ങളിലും എന്നെ അതിരാവിലെ കുത്തിപ്പൊക്കി എഴുന്നേല്‍പ്പിയ്ക്കാന്‍ അച്ഛന്‍ കുറേ പാടു പെട്ടിട്ടുണ്ട്. അഞ്ചരയ്ക്ക് എഴുന്നേറ്റേ പറ്റൂ എന്ന അച്ഛന്റെ നിര്‍ബന്ധം ഞാന്‍ ഗത്യന്തരമില്ലാതെ സമ്മതിച്ചിരുന്നെങ്കിലും അതിനു തൊട്ടു മുമ്പ് വിളിച്ചാല്‍ പോലും ഇനിയും രണ്ടു മിനുട്ട് കൂടി ഉണ്ടല്ലോ എന്നും പറഞ്ഞ് ഞാന്‍ മടി പിടിച്ചു കിടക്കും. പിന്നെ, എഴുന്നേറ്റാലും ഉറക്കം തൂങ്ങി, തണുപ്പു കാരണം കുളിയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന എന്റെ തലയില്‍ ആദ്യത്തെ കുടം വെള്ളം കമിഴ്ത്തുന്നതും മിക്കവാറും അച്ഛന്‍ തന്നെ ആയിരുന്നു. ഒന്നു നനഞ്ഞാല്‍ പിന്നെ കുളിച്ചു കയറാതെ നിവൃത്തിയില്ലല്ലോ. അങ്ങനെ കഷ്ടപ്പെട്ട് 41 ദിവസം നോമ്പും നോറ്റ് ഒരു വിധത്തില്‍ ആദ്യത്തെ ശബരിമല ദര്‍ശനം ഒരുവിധം അങ്ങു നടപ്പിലാക്കുകയായിരുന്നു എന്ന് പറയാം.

പക്ഷേ മുതിര്‍ന്ന ശേഷം അങ്ങനെയല്ല. സ്വന്തം ഇഷ്ടപ്രകാരമാണല്ലോ തീരുമാനങ്ങളെല്ലാമെടുക്കുന്നത്. അപ്പോള്‍
പണ്ട് കുഞ്ഞായിരിയ്ക്കുമ്പോള്‍ അച്ഛന്റെ കൂടെ കന്നിസ്വാമിയായി മല ചവിട്ടിയതു പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നും കഷ്ടപ്പാടുകളായി തോന്നില്ലല്ലോ (മാത്രമല്ല, ഇപ്പോള്‍ കുറച്ചു നേരത്തേ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴാണ് അന്നത്തെ ദിവസം കൂടുതല്‍ ആസ്വാദ്യകരമായി തോന്നാറുള്ളത്.). മണ്ഡലമാസമാകുമ്പോഴേയ്ക്കും പോകാനുള്ള തീരുമാനം വീട്ടില്‍ പറയും. പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അങ്ങു പോകും, അത്ര തന്നെ. ഇനി മലയ്ക്ക് പോകുന്നില്ലെങ്കില്‍ കൂടി മണ്ഡലമാസം മുഴുവന്‍ വ്രതമെടുക്കുകയെങ്കിലും ചെയ്യാറുണ്ട്. ഒരിയ്ക്കല്‍ തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലത്ത് സുഹൃത്തുക്കളോടൊപ്പം നോമ്പെടുത്ത് അവിടെയുള്ള ഒരു അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ പോയി മാലയിടുക വരെ ചെയ്തിട്ടുണ്ട്. കെട്ടു നിറച്ച് പോയത് വീട്ടില്‍ നിന്നാണെന്ന് മാത്രം.

നാലഞ്ചു വര്‍ഷം മുന്‍പ് ഒരു മണ്ഡല കാലം. ആയിടയ്ക്ക് തുടര്‍ച്ചയായിട്ടുള്ള വര്‍ഷങ്ങളില്‍ ഞാനും ജിബീഷേട്ടനും ശബരിമലയ്ക്ക് പോയിരുന്നു. കൂടെ മിക്കവാറും സുധിയപ്പനും കാണും. തുലാം മാസമാകുമ്പൊഴേ നോമ്പ് നോറ്റ് മാലയിടും. വൃശ്ചികം അവസാനിയ്ക്കും മുന്‍പ് പോയി വരും. അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ ഒരു ദിവസം വൈകുന്നേരത്തോടെ കെട്ടും നിറച്ച് വീട്ടില്‍ നിന്നിറങ്ങും. യാത്രയെല്ലാം KSRTC ബസ്സിലാണ്. അര്‍ദ്ധരാത്രിയോടെ പമ്പയിലെത്തും. അവിടെ കുളിച്ച് അപ്പോ തന്നെ മല കയറാന്‍ തുടങ്ങും. മിക്കവാറും നട തുറക്കുന്ന സമയമാകുമ്പോഴേയ്ക്കും ഞങ്ങള്‍ മലമുകളില്‍ സന്നിധാനത്ത് എത്തിയിട്ടുണ്ടാകും. ദര്‍ശനവും നെയ്യഭിഷേകവും മറ്റും കഴിഞ്ഞ് പ്രസാദവും വാങ്ങി, അവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറും ഭക്ഷിച്ച് രാവിലെ തന്നെ മലയിറങ്ങും. അന്ന് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചേരും. ഇതാണ് പതിവ് അജണ്ട.

അങ്ങനെ ഒരു വര്‍ഷം പരിപാടികളെല്ലാം കഴിഞ്ഞ് പമ്പയില്‍ നിന്നും ഒരു കോട്ടയം KSRTC കിട്ടി. കോട്ടയം വരെ സുധിയപ്പനും ഞങ്ങള്‍ക്കൊപ്പമുണ്ട്. അവിടെ നിന്ന് അവന്‍ പിറവത്തേയ്ക്കും ഞാനും ജിബീഷേട്ടനും തൃശ്ശൂര്‍ക്കും ബസ്സ് കയറി. അത്യാവശ്യം തിരക്കുണ്ടായിരുന്നതിനാല്‍ ഇരിയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും രണ്ടിടത്തായിട്ടാണ് സീറ്റ് കിട്ടിയത്. ഞാനിരുന്ന സീറ്റില്‍ നിന്നും രണ്ടു സീറ്റ് പുറകിലാണ് ജിബീഷേട്ടന്‍ ഇരുന്നിരുന്നത്. ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍ ആശാന്‍ കൂടെ യാത്ര ചെയ്യുന്ന, കാവി ജുബ്ബാ ധരിച്ച ഒരു സഹയാത്രികനുമായി കത്തി വയ്ക്കുന്നുണ്ടായിരുന്നു. പിന്നെയും രണ്ടു മൂന്നു തവണ നോക്കുമ്പോഴും രണ്ടു പേരും കാര്യമായ ചര്‍ച്ചയില്‍ തന്നെ മുഴുകിയിരിയ്ക്കുന്നതാണ് കണ്ടത്. അതിനിടയില്‍ ഇടയ്ക്കെപ്പോഴോ ഞാനൊന്ന് മയങ്ങിപ്പോയി.

പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ പുറകിലെ സീറ്റില്‍ ജിബീഷേട്ടന്‍ മാത്രമേ ഉള്ളൂ. കൂടെയിരുന്ന ജുബ്ബാക്കാരന്‍ എവിടെയോ ഇറങ്ങിക്കഴിഞ്ഞു. ജിബീഷേട്ടനാണെങ്കില്‍ മൂകനായി പുറത്തേയ്ക്കും നോക്കി ഇരിപ്പുണ്ട്. മുഖത്ത് നേരിയ ഒരു നിരാശ പോലെ. എന്തു പറ്റി എന്ന് ചോദ്യ രൂപേണ നോക്കിയപ്പോള്‍ 'ഒന്നുമില്ല, പിന്നെ പറയാം' എന്ന് ആംഗ്യ ഭാഷയിലൂടെ മറുപടി കിട്ടി. പിന്നെ ഞാനും ഒന്നും ചോദിച്ചില്ല. ആശാന്‍ ഇങ്ങനെ മൂഡ് ഓഫാകാന്‍ എന്താണ് കാരണമെന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയതുമില്ല.

എങ്കിലും അധികമാലോചിയ്ക്കാതെ ഞാനും അക്കാര്യം അങ്ങനെ വിട്ടു. ബസ്സ് അങ്കമാലി അടുത്തപ്പോഴേയ്ക്കും ഞാനിരുന്ന സീറ്റില്‍ ഒരു ഒഴിവ് വന്നതു കണ്ട് ഞാന്‍ വേഗം ജിബീഷ് ചേട്ടനെ അങ്ങോട്ട് ക്ഷണിച്ചു. മടിയൊന്നും കൂടാതെ ആശാന്‍ അവിടേയ്ക്ക് വന്ന് എന്റെ കൂടെ ഇരുന്നു. അപ്പോഴേയ്ക്കും മുഖത്ത് പഴയ ഉത്സാഹം തിരികെ കിട്ടിയിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പാടെ ചിരിയും തുടങ്ങി. കുറേ നേരത്തേയ്ക്ക് ഒന്നും പറയാതെ കക്ഷി ചിരിയോട് ചിരി തന്നെ. ഞാനാണെങ്കില്‍ കാര്യമറിയാതെ 'ബ്ലിങ്കസ്യാ' എന്നിരിയ്ക്കുകയാണ്. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ജിബീഷേട്ടന്‍ ചിരിച്ചു കൊണ്ടു തന്നെ കാര്യം വിവരിച്ചു.

കോട്ടയത്തു നിന്നും ബസ്സില്‍ കയറിയപ്പോള്‍ ജിബീഷ് ചേട്ടന്‍ പുറകിലെ സീറ്റിലാണ് ഇരുന്നത് എന്ന് പറഞ്ഞുവല്ലോ. കക്ഷിയുടെ കൂടെ ഒരു ജുബ്ബാക്കാരനും കയറിയിരുന്നു. യാത്ര തുടങ്ങി വൈകാതെ അയാള്‍ ജിബീഷ് ചേട്ടനോട് എവിടെ പോയി വരുന്നു എന്ന് അന്വേഷിച്ചുവത്രെ. ശബരിമല ദര്‍ശനം കഴിഞ്ഞു വരികയാണ് എന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ താല്പര്യമായി, ചേട്ടനോട് പേരും വീടുമെല്ലാം ചോദിച്ചു. യാതൊരു സന്ദേഹവും കൂടാതെ ആശാന്‍ മറുപടി പറഞ്ഞു ' എന്റെ പേര് അജയ്. വീട് ചാലക്കുടി'.


ഒരു പരിചയവുമില്ലാത്ത ഒരാളോട് സ്വന്തം പേര് പറഞ്ഞില്ലെങ്കില്‍ തന്നെ എന്തു വരാനാണ് എന്നായിരുന്നു ആശാന്‍ അപ്പോള്‍ ചിന്തിച്ചത്. മാത്രമല്ല, അയാളെ ഇനിയുമരാവര്‍ത്തി കാണാനുള്ള സാദ്ധ്യത പോലും വിരളമാണല്ലോ.
[അക്കാലത്ത് ജിബീഷ് ചേട്ടന്‍ ക്രിക്കറ്റ് താരം 'അജയ് ജഡേജ'യുടെ ഒരു കടുത്ത ആരാധകനായിരുന്നു. വീട്ടില്‍ സ്വന്തം മുറിയില്‍ ജഡേജയുടെ ചിത്രങ്ങള്‍ ഒട്ടിയ്ക്കുക, കോളേജ് പഠന കാലത്ത് നോട്ട് ബുക്കിനായി ജഡേജയുടെ പടമുള്ള പുസ്തകങ്ങള്‍ വാങ്ങുക അങ്ങനെ തുടങ്ങി, സ്വന്തം പുസ്തകങ്ങളില്‍ സ്വന്തം പേര് 'അജയ് ജിബീഷ്' എന്നു വരെ എഴുതി തുടങ്ങിയിരുന്നു. ഞങ്ങള്‍ മലയ്ക്ക് പോയ സമയമെല്ലാം ജിബീഷ് ചേട്ടന്‍ പഠനമെല്ലാം നിര്‍ത്തി സ്കൂള്‍ മാഷായും ട്യഷന്‍ മാഷായും വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു. ആ കാലമായപ്പോഴേയ്ക്കും ജഡേജ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായെങ്കിലും ജിബീഷ് ചേട്ടന്റെ ആരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. അന്നും പുസ്തകങ്ങളില്‍ അജയ് ജിബീഷ് എന്ന് പേരെഴുതുന്ന സ്വഭാവവും ആശാന്‍ കൈവിട്ടിരുന്നില്ല. എന്തിന് അക്കാലത്തെല്ലാം ട്യൂഷന്‍ കുട്ടികള്‍ക്ക് ഒപ്പിട്ടു കൊടുക്കുന്നതു പോലും അജയ് എന്ന പേര് ചേര്‍ത്തിട്ടായിരുന്നു]

അങ്ങനെ ബസ്സില്‍ വച്ച് പരിചയപ്പെട്ട ആ അപരിചിതനുമായി ആശാന്‍ കുറേ സംസാരിച്ചു. ഇപ്പോള്‍ ശബരിമല എങ്ങനെ ഉണ്ട്, യാത്ര എങ്ങനെ ഉണ്ട്, അവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ, ഭക്ഷണം എങ്ങനെ എന്നു തുടങ്ങി അയാള്‍ ചോദിച്ചതിനെല്ലാം വിശദമായി മറുപടി പറയുകയും ചെയ്തു. അവസാനം അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ് ആയപ്പോള്‍ അയാള്‍ എഴുന്നേറ്റ് യാത്ര പറയും നേരം ജിബീഷ് ചേട്ടന് ഒരിയ്ക്കല്‍ കൂടി കൈ കൊടുത്തു കൊണ്ടു ഇങ്ങനെ പറഞ്ഞത്രെ. "ഓകെ, മിസ്റ്റര്‍ അജയ്. പരിചയപ്പെട്ടതില്‍ സന്തോഷം. ഇനി താങ്കള്‍ക്ക് ഒരു സര്‍പ്രൈസ് ന്യൂസ്... ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഒരു ലേഖകനാണ്. പേര് .... ഞാന്‍ ഈ മണ്ഡലകാലത്തെ ശബരിമലവിശേഷങ്ങളെയും യാത്രയെയും പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കുന്നുണ്ട്. അതില്‍ തീര്‍ച്ചയായും താങ്കളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും താങ്കളുടെ പേരും വിവരങ്ങളും പരാമര്‍ശിയ്ക്കുന്നതായിരിയ്ക്കും
".

ഇത്രയും പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയപ്പോഴാണ് പറ്റിയ അബദ്ധം ജിബീഷേട്ടന് ബോദ്ധ്യമായത്. യാതൊരു ചിലവുമില്ലാതെ നാലു പേര്‍ അറിയാവുന്ന രീതിയില്‍ ഒരു ഫീച്ചറില്‍ പേരും വിവരങ്ങളും വരേണ്ടിയിരുന്ന ഒരു അവസരം നിര്‍ദ്ദോഷകരമായ ഒരു കൊച്ചു കള്ളം മൂലം നഷ്ടപ്പെട്ടു പോയതിന്റെ ഫീലിങ്ങ്സായിരുന്നു കുറച്ചു നേരം മുന്‍പ് ഞാന്‍ ആ മുഖത്ത് കണ്ട മ്ലാനതയ്ക്കു കാരണം.


എന്തായാലും ആ ഒരു സംഭവം കൊണ്ടൊന്നും സ്വന്തം സ്വഭാവം മാറ്റാനൊന്നും ജിബീഷേട്ടന്‍ മിനക്കെട്ടില്ല കേട്ടോ. അന്നും ഇന്നും നിര്‍ദ്ദോഷകരമായ കള്ളങ്ങള്‍ പറയാനും അതുവഴി എന്തെങ്കിലും വേലകളൊപ്പിയ്ക്കാനും ആശാന് മടിയില്ല. ചിലപ്പോഴൊക്കെ ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെ ആകാറുണ്ടെങ്കിലും അതു മൂലം ആസ്വാദ്യകരമായ ഒട്ടേറെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിയ്ക്കാറുണ്ട്.

Saturday, October 16, 2010

പാമ്പു പിടുത്തം


​​ ​  1994-95 കാലഘട്ടം. ഞാന്‍‍ എട്ടാം ക്ലാസ്സില്‍‍ പഠിയ്ക്കുന്ന സമയം. അത്യാവശ്യം അല്ലറ ചില്ലറ കുരുത്തക്കേടുകളും കുസൃതികളും ഒക്കെയായി സസുഖം ജീവിച്ചു പോരുന്ന കാലം. എന്റെ ചേട്ടന്‍‍ (ബ്ലോഗര്‍ ഹരിശ്രീ) പണ്ടേ ഡീസന്റായിരുന്നതിനാല്‍‍ എല്ലാ കുസൃതികളും തല്ലുകൊള്ളിത്തരങ്ങളും ഒപ്പിയ്ക്കേണ്ടത് എന്റെ ഒരു അവകാശവും ബാദ്ധ്യതയുമായിരുന്നു. എങ്കിലും സന്തോഷപൂര്‍‍വ്വം ആ കൃത്യം ഞാന്‍ മുടങ്ങാതെ‍ നിര്‍‍വ്വഹിച്ചു പോന്നു. അതിനൊക്കെ ഉള്ള കൂലി അച്ഛന്റെയും അമ്മയുടേയും കയ്യില്‍‍ നിന്ന് കണക്കു പറഞ്ഞ് വാങ്ങിയ്ക്കാറുമുണ്ട്. ഹൊ! അന്ന് വാങ്ങിക്കൂട്ടിയിട്ടുള്ള തല്ലിനും ചീത്ത വിളിയ്ക്കുമൊന്നും നോ ഹാന്‍ഡ് ആന്‍‌ഡ് മാത്ത മാറ്റിക്സ്. (മനസ്സിലായില്ലേ? കയ്യും കണക്കുമില്ലാ എന്ന്)  
അക്കാലത്ത് ഞാനെന്തു നല്ല കാര്യം ചെയ്താലും അത് അവസാനിയ്ക്കുന്നത് മറ്റുള്ളവര്‍‍ക്ക് ഉപദ്രവമായിട്ടായിരുന്നു. അതു കൊണ്ടു തന്നെ എന്തു പരിപാടിയ്ക്കും എന്നെ ആരും ഉള്‍‍പ്പെടുത്താറുമില്ല. എന്നാല്‍‍ എന്തു ചെയ്താലും അവസാനം ചീത്തയേ കേള്‍‍ക്കൂ എന്നു മനസ്സിലാക്കി ഞാന്‍‍ മാറി നില്‍‍ക്കുമോ? അതുമില്ല. എല്ലാത്തിലും പോയി തലയിടും. എങ്കിലും അക്കാലത്ത് നാട്ടുകാരുടേയും വീട്ടുകാരുടേയും ഇടയില്‍‍ അല്പം ഇമേജ് കൂട്ടാന്‍‍ പറ്റിയ ഒരു സംഭവം നടന്നു.  
ചേട്ടന്‍‍ അന്ന് പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുകയാണ്. മാമന്റെ മകനായ നിതേഷ് ചേട്ടന്‍‍ പഠന സൌകര്യാര്‍‍ത്ഥം തറവാട്ടിലുണ്ട്. ‍(മാത്രമല്ല അക്കാലത്ത് കുഞ്ഞച്ഛന്‍ ഗള്‍ഫിലായതു കൊണ്ടും സംഗീത് കൊച്ചു കുട്ടി ആയിരുന്നതു കൊണ്ടും അവിടെ ഒരു സഹായമാകുകയും ചെയ്യും). തറവാട്ടു വീടും ഞങ്ങളുടെ വീടും തമ്മില്‍‍ ഒരു വേലിയുടെ അകലമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഏതോ ഒരു ശനിയാഴ്ച. അച്ഛന്‍‍ ജോലിയ്ക്കു പോയിരിയ്ക്കുകയാണ്. ഞാനും ചേട്ടനും നിതേഷ് ചേട്ടനും സംഗീതും ഞങ്ങളുടെ വീട്ടിലിരുന്ന് കാര്യമായ എന്തോ ചര്‍‍ച്ചയില്‍‍ മുഴുകിയിരിയ്ക്കുകയാണ്(എന്നു വച്ചാല്‍ ഏതോ സിനിമാക്കഥ പറഞ്ഞിരിയ്ക്കുകയായിരുന്നു എന്നു ചുരുക്കം). അമ്മയും ചിറ്റയും അമ്മൂമ്മമാരും വീടിനു പുറകിലെ മുറ്റത്ത് എന്തൊക്കെയോ പണികളും പരദൂഷണങ്ങളും ഒരുമിച്ച് കൊണ്ടു പോകുന്നു.  
പെട്ടെന്നാണ് ചിറ്റ ഓടി അകത്തേയ്ക്കു വന്നത്. ആദ്യം കണ്ടത് എന്നെ. “എടാ ഓടി വാടാ… ദേ അവിടെ മുറ്റത്തൊരു പാമ്പ്” ആകെ വിറച്ചു കൊണ്ട് അത്രയും പറഞ്ഞു. “പാമ്പോ? എവിടെ? ” എന്നും ചോദിച്ചു കൊണ്ട് മറ്റുള്ളവരെയൊന്നും നോക്കാതെ ഞാന്‍‍ വീടിന്റെ മുന്‍‌വശത്തേയ്ക്ക് ഓടി. ഞാന്‍‍ മുന്‍‍‌വശത്തെ മുറ്റത്താണ് പാമ്പ് എന്നു ധരിച്ചിട്ടാണ് ഓടുന്നതെന്നു കരുതിയ ചിറ്റ എന്നെ പിടിച്ചു നിര്‍‍ത്തി ഒന്നൂടെ പറഞ്ഞു “മുന്നിലല്ലെടാ. പുറകു വശത്ത് മോട്ടോര്‍‍ ഷെഡ്ഡിനടുത്താണ്. അങ്ങോട്ട് വാ” എന്ന്.  ‌[ഓഹോ! പിന്‍വാതിലിലൂടെ ചിറ്റ ഓടിക്കയറുന്നതു കണ്ട എനിയ്ക്കറിഞ്ഞു കൂടേ പാമ്പ് അവിടെയാണെന്ന്. ഞാനോടിയത് എന്റെ തടി രക്ഷിയ്ക്കാനാണെന്ന് അവര്‍ക്കറിയില്ലല്ലോ]. 
അപ്പോഴേയ്ക്കും സംഭവമറിഞ്ഞ നിതേഷ് ചേട്ടനും ഒരു വടിയും തപ്പിയെടുത്ത് ഇറങ്ങി. എന്റെ ചേട്ടനും കൂടെ ഇറങ്ങി. എന്തായാലും നിവൃത്തിയില്ലാതെ ഞാനും അവരോടൊപ്പം കൂടി.  നിതേഷ് ചേട്ടന്‍ പണ്ടു മുതല്‍ക്കു തന്നെ പാമ്പു പിടുത്തത്തില്‍ മിടുക്കനാണ്. അതു കൊണ്ട് സാധാരണ പാമ്പിനെ കൊല്ലാനെടുക്കുന്ന നല്ലൊരു ചൂരലുമായി ആശാന്‍ മുന്നിട്ടിറങ്ങി. [അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പാമ്പുകളെ (ഒറിജിനല്‍) കാണുക എന്നത് തികച്ചും സാധാരണമായതിനാ‍ല്‍ മിക്കവാറും എല്ലാ വീടുകളിലും ഓരോ നല്ല വടിയെങ്കിലും റെഡിയായിരിയ്ക്കും]. ചേട്ടനും ഒരു മുട്ടന്‍ വടിയുമെടുത്ത് കൂടെയുണ്ട്. ഞാനാണെങ്കില്‍ പാമ്പിനെ കണ്ടാല്‍ അടുത്ത വീട്ടിലെ കരുണന്‍ വല്യച്ഛനെ (പുള്ളി പാമ്പ് പിടുത്തത്തില്‍ പുലിയാണ്) അറിയിയ്ക്കുക എന്ന ഒരേയൊരു കാര്യം മാത്രം ചെയ്ത് എങ്ങോട്ടെങ്കിലും സ്കൂട്ടാവുകയാണ് അതു വരെ പതിവ്., പക്ഷേ, ഇത്തവണ രക്ഷയില്ല. അപ്പോള്‍ വീട്ടിലുള്ള ആണ്‍തരികള്‍ ഞങ്ങളാണല്ലോ. ഗതികേടു കാരണം ഞാനും നല്ല നീളവും വണ്ണവുമുള്ള വടി ഒരെണ്ണം സംഘടിപ്പിച്ചു. (സത്യത്തില്‍ എന്റെ ഉദ്ദേശ്ശം പാമ്പിനെ കണ്ടു പിടിച്ച് കൊല്ലുക എന്നതായിരുന്നില്ല, മറിച്ച് എന്റെ അടുത്തേയ്ക്കെങ്ങാനും പാമ്പു വന്നാല്‍ ആത്മ രക്ഷയ്ക്കായി ആ വടി ഉപയോഗിയ്ക്കുക എന്നതായിരുന്നു)  
അമ്മയും ചിറ്റയും അമ്മൂമ്മമാരുമെല്ലാം വീടിനകത്തു കയറി ഭദ്രമായി നില്‍പ്പുണ്ട്. ഗാലറിയില്‍ നിന്ന് കളി കണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കോച്ചിനെപ്പോലെ ഇടയ്ക്ക് 'അവിടെ നോക്കെടാ... ഇവിടെ നോക്കെടാ' എന്നൊക്കെ ഉപദേശിയ്ക്കുന്നുമുണ്ട്. കൊച്ചു കുട്ടിയായതിനാല്‍ സംഗീതും അവരുടെ കൂടെ നിന്നതേയുള്ളൂ.  
മുറ്റം നിറയെ വിറകും ഓലയുമെല്ലാം കിടക്കുകയാണ്. ഞങ്ങള്‍ മൂന്നു പേരും അവിടവിടെയായി തിരച്ചില്‍ തുടങ്ങി. പെട്ടെന്ന് വിറകുകള്‍ക്കിടയില്‍ പതുങ്ങിയിരുന്ന പാമ്പ് മോട്ടോര്‍ ഷെഡിനകത്തു കയറി ഒളിച്ചു. മോട്ടോര്‍ ഷെഡിലും നിറയെ സാമാനങ്ങള്‍ ഇരിപ്പുണ്ട്. അതു കൊണ്ട് അതിനിടയില്‍ എങ്ങനെ പാമ്പിനെ തിരയുമെന്നോര്‍ത്ത് ഞങ്ങള്‍ നില്‍ക്കുമ്പോഴേയ്ക്കും നിതേഷ് ചേട്ടന്‍ ധൈര്യപൂര്‍വ്വം ഷെഡ്ഡിനകത്തു നോക്കാമെന്നേറ്റു. പാമ്പിനെ കണ്ട സ്ഥിതിയ്ക്ക് അതിനെ കൊല്ലാതെ വിട്ടാല്‍ അപകടമാണല്ലോ. ഒറ്റ നോട്ടമേ കണ്ടുള്ളൂവെങ്കിലും സാമാന്യം വലിയ പാമ്പായിരുന്നൂ അത്.  
നിതേഷ് ചേട്ടന്‍ അകത്തു കയറി തിരയുമ്പോള്‍ ചേട്ടന്‍ മോട്ടോര്‍ ഷെഡ്ഡിന്റെ വാതിലിനരികെ തയ്യാറായി നിന്നു. ഞാനാണെങ്കില്‍ കുറച്ചു കൂടി മാറി സേഫായ ഒരു സ്ഥലം നോക്കി അലക്കു കല്ലിനരികിലായി നിലയുറപ്പിച്ചു. പെട്ടെന്നെങ്ങാനും പാമ്പ് എന്റെ നേരെ വന്നാല്‍ നേരെ ചാടി അലക്കു കല്ലേല്‍ കയറുക എന്നതായിരുന്നു എന്റെ ലക്ഷ്യം.  
നിതേഷ് ചേട്ടന്‍ മോട്ടോര്‍ ഷെഡ്ഡിനകത്തെ ചാക്കും കുട്ടയും കയറും മറ്റു സാധനങ്ങളുമെല്ലാം ഓരോന്നായി തിരഞ്ഞ് പുറത്തേക്കിട്ടു തുടങ്ങി. അവസാനം ഏതോ ഒരു കുട്ടയെടുത്തു മാറ്റിയതും അതിനകത്തു നിന്നും പാമ്പ് ശരവേഗത്തില്‍ പുറത്തേയ്ക്ക് പാഞ്ഞു. “ എടാ പാമ്പ് ദാ‍ വരുന്നെടാ... അടിയ്ക്കെടാ” എന്ന് നിതേഷ് ചേട്ടന്‍ പറഞ്ഞതും അപ്രതീക്ഷിതമായി പുറത്തു ചാടിയ പാമ്പിനെ വാതിലിനരികെ നിന്നിരുന്ന ചേട്ടന്‍ ആഞ്ഞടിച്ചു. എന്നാല്‍ ആ അടി കൊള്ളാതെ പാമ്പ് സ്വയരക്ഷയ്ക്കായി പാഞ്ഞു വന്നത് എന്റെ നേരെ ആയിരുന്നു. അത് ഒട്ടും പ്രതീക്ഷിയ്ക്കാതെ നിന്ന എനിയ്ക്ക് ആലോചിയ്ക്കാന്‍ തീരെ സമയം ലഭിച്ചില്ല (നിതേഷ് ചേട്ടനും എന്റെ ചേട്ടനും കൂടെ അതിനെ കൊന്നു കൊള്ളുമെന്ന പ്രതീക്ഷയിലായിരുന്നല്ലോ ഞാന്‍). പാമ്പ് എന്റെ തൊട്ടു മുന്നിലെത്തിയതും അലക്കു കല്ലിലേയ്ക്ക് വലിഞ്ഞു കയറാനൊന്നും എനിയ്ക്കു തോന്നിയില്ല. ആ ഒരു നിമിഷത്തിലെ പേടിയും സ്വയ രക്ഷയെക്കുറിച്ചുള്ള ചിന്തയും മൂലമാകണം ഞാന്‍ കണ്ണും പൂട്ടി കയ്യിലിരുന്ന വടി കൊണ്ട് ആഞ്ഞടിച്ചു. ഒറ്റയടി മാത്രം! അതി വേഗത്തില്‍ പാഞ്ഞു വന്ന പാമ്പിന്റെ കൃത്യം നടുവിന്!  
ആ അടിയുടെ ശക്തിയില്‍ പാമ്പ് നടുവൊടിഞ്ഞ് മുന്നോട്ട് ഇഴയാനാകാതെ പിടഞ്ഞു. അതിനിടെ ആത്മസംയമനം വീണ്ടെടുത്ത ഞാന്‍ അലക്കു കല്ലിന്റെ മുകളില്‍ കയറിപ്പറ്റിയിരുന്നു. അപ്പോഴേയ്ക്കും ചേട്ടനും നിതേഷ് ചേട്ടനും അങ്ങോട്ടെത്തി. ചാകാതെ നടുവൊടിഞ്ഞ് പിടയുന്ന പാമ്പിന് നിതേഷ് ചേട്ടന്‍ ഉടനേ മോക്ഷം നല്‍കി. പിന്നെ, സാമാന്യം നല്ല വലുപ്പമുണ്ടായിരുന്ന അതിനെ പറമ്പിലൊരിടത്ത് കൊണ്ടുപോയി കുഴിച്ചിട്ടു. 
അങ്ങനെ അബദ്ധത്തിലാണെങ്കിലും ഒരു പാമ്പിനെയെങ്കിലും നേരിടാന്‍ പറ്റിയ ചാരിത്ഥാര്‍ത്യത്തോടെ ഞാന്‍ ഞെളിഞ്ഞു നില്‍ക്കുമ്പോള്‍ നിതേഷ് ചേട്ടന്‍ അമ്മയോട് പറയുന്നതു കേട്ടു “പേടിയ്ക്കാനൊന്നുമില്ലായിരുന്നു അമ്മായി... അതു വെറും ചേര ആയിരുന്നു” എന്ന്. (എന്നാലും ആ സംഭവം കാരണം അവിടെ എന്റെ ഇമേജ് കുറച്ചു കൂടി കൂടി, ചുരുങ്ങിയത് നാട്ടിലെ കൊച്ചു കുട്ടികള്‍ക്കിടയിലെങ്കിലും)

Friday, September 10, 2010

ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍

പിള്ളേച്ചന്‍ എന്ന പേരിലറിയപ്പെടുന്ന എന്റെ ഒരു സുഹൃത്തിനെ പല തവണ ഞാന്‍ എന്റെ കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്. അവനെ പറ്റി എഴുതാനോ പറയാനോ തുടങ്ങിയാല്‍ അതൊന്നും അടുത്ത കാലത്തൊന്നും തീരില്ല. അത് ഞാന്‍ പറയാതെ തന്നെ അവനെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയുന്നതുമായിരിയ്ക്കും. പിള്ളേച്ചനെ അറിയുന്ന പലര്‍ക്കും അവന്റെ ശരിയായ പേരറിയില്ല എന്നതും അവന്റെ ശരിയായ പേരില്‍ അവനെ വിളിയ്ക്കുന്നവര്‍ വളരെ തുച്ഛമായിരിയ്ക്കും എന്നും പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. (വീട്ടുകാരും നാട്ടുകാരും പിള്ളേച്ചനെന്നല്ല വിളിയ്ക്കുന്നതെങ്കിലും അവര്‍ക്ക് അവനെന്നും 'കുട്ടന്‍' ആണ്) ഒരു പക്ഷേ അവന്റെ സഹപ്രവര്‍ത്തകര്‍ മാത്രമായിരിയ്ക്കാം അവനെ ഇപ്പോള്‍ യഥാര്‍ത്ഥ പേരില്‍ വിളിയ്ക്കുന്നത്. (കുഞ്ഞിക്കൂനനിലെ കുഞ്ഞന്റെ 'വിമല്‍കുമാര്‍' എന്ന പേര് ആരും മറന്നു കാണില്ലല്ലോ)

പിള്ളേച്ചന് പിള്ളേച്ചന്‍ എന്ന പേര് എങ്ങനെ വന്നു ചേര്‍ന്നു എന്ന് ബൂലോക സുഹൃത്തുക്കളുള്‍പ്പെടെ പലരും ചോദിച്ചിട്ടുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിള്ളേച്ചന്‍ 'പിള്ളേച്ചന്‍' ആയിരുന്നില്ല. വെറും ...കുമാര്‍ ആയിരുന്നു (കുഞ്ഞിക്കൂനനിലെ വിമല്‍ കുമാര്‍ എന്ന പോലെ ഇവനും ഒരു കുമാര്‍ തന്നെ). അവനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് പിറവം ബി പി സി കോളേജിലെ ആദ്യ അദ്ധ്യയന ദിവസമാണ്. 60 പേരുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്സില്‍ പിള്ളേച്ചനെ വേറിട്ടു നിര്‍ത്തിയത് അവന്റെ രൂപഭാവങ്ങള്‍ തന്നെ ആയിരുന്നു. സോഡാക്കുപ്പി കണ്ണട, വെളുത്ത ജൂബ്ബ, ക്ലീന്‍ ഷേവ് ചെയ്ത മുഖം, പറ്റെ വെട്ടി നിര്‍ത്തിയ മുടി, നീണ്ടു വിടര്‍ന്ന നെറ്റി, വലിയ മൂക്ക് എന്നു തുടങ്ങി ഒരു ബുദ്ധി ജീവി/പഠിപ്പിസ്റ്റിനു ചേര്‍ന്ന എല്ലാ ലക്ഷണങ്ങളും ഒത്തു ചേര്‍ന്ന അന്നത്തെ ആ പയ്യനെ ഞാന്‍ മാത്രമല്ല എല്ലാവരും ശ്രദ്ധിച്ചു കാണണം. അവന്റെ ഒറ്റപ്പെട്ട ശൈലികളും പെരുമാറ്റരീതികളും സംസാര രീതികളും കാരണം വളരെ പെട്ടെന്ന് തന്നെ പിള്ളേച്ചന്‍ ബിപിസിയില്‍ പ്രസിദ്ധനായി. എങ്കിലും അന്നൊന്നും ഒരു സാധാരണ സഹപാഠി എന്നതില്‍ കവിഞ്ഞ് എനിയ്ക്ക് പിള്ളേച്ചനുമായി അടുപ്പമുണ്ടായിരുന്നില്ല.

പിന്നീട് തഞ്ചാവൂര്‍ക്ക് ഉപരിപഠനത്തിന് എത്തുമ്പോഴാണ് ഞങ്ങളെല്ലാവരും പിള്ളേച്ചനെ അടുത്തറിയുന്നത്. ഞങ്ങളുടെ കൂടെ ആയിരുന്നില്ല അവന്‍ അങ്ങോട്ട് വന്നത്, പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്. അപ്പോഴേയ്ക്കും ഞങ്ങള്‍ ഒരു വീടെടുത്ത് താമസം തുടങ്ങിയിരുന്നു. അവന്‍ വീടൊന്നും തപ്പി കണ്ടുപിടിച്ചിട്ടില്ലായിരുന്നതു കൊണ്ടും മുന്‍പ് ബിപിസിയില്‍ ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന ആളായതു കൊണ്ടും പിള്ളേച്ചനെയും ഞങ്ങള്‍ അങ്ങോട്ട് ക്ഷണിയ്ക്കുകയായിരുന്നു. അങ്ങനെ അവനും ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായി. പ്ന്നീടാണ് പിള്ളേച്ചന്റെ സ്വഭാവ രീതികളും മറ്റും അടുത്തറിയാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിയ്ക്കുന്നത്. ദിവസത്തില്‍ മിനിമം 8 മണിക്കൂര്‍ ഉറങ്ങുക (അത് രാത്രിയിലെ മാത്രം നിര്‍ബന്ധം. പകല്‍ എപ്പോള്‍ 5 മിനുട്ട് ഫ്രീ ടൈം കിട്ടിയാലും ആശാന്‍ അപ്പഴേ അവിടെ തന്നെ കിടന്നോ ഇരുന്നോ ഉറക്കം തുടങ്ങും), ചായ/കാപ്പി തുടങ്ങിയവ കുടിയ്ക്കാതെ പാല്‍ മാത്രം (അതും മധുരമില്ലാതെ) കുടിയ്ക്കുക (ലക്ഷ്യം: ഭാവിയില്‍ ഷുഗര്‍ വരുന്നത് തടയുക, ചായ/കാപ്പി തുടങ്ങിയ 'ലഹരി' പഥാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക) എന്നാലോ പഞ്ചസാര, മധുര പലഹാരം തുടങ്ങിയവ കണ്ടാല്‍ ആക്രാന്തമാണ്. അതൊന്നും പ്രശ്നമല്ല, ഒരു നേരം മിനിമം 2 പേര്‍ക്കുള്ള ഫുഡ് തട്ടുക (നന്നായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ പുറം നാടുകളില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അവനോട് ആരോ പറഞ്ഞിട്ടുണ്ടത്രെ), ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എങ്ങോട്ട് പോകാനിറങ്ങിയാലും മിനിമം 4 ഗ്ലാസ്സ് വെള്ളം അകത്താക്കുക (സീനിയേഴ്സിന്റെ ഉപദേശം കാരണമാണെന്ന് ന്യായം), റൂമിലില്ലാത്ത നേരത്ത് സ്വന്തം ടൈംപീസിന്റെ ബാറ്ററി ഊരി മാറ്റി വയ്ക്കുക(ബാറ്ററി ചാര്‍ജ്ജ് ലാഭിയ്ക്കാമല്ലോ)... അങ്ങനെ അങ്ങനെ വിചിത്രമായ ഒരുപാട് രീതികള്‍...

ആയിടയ്ക്ക് ഞങ്ങള്‍ ആഴ്ചയിലൊരിയ്ക്കല്‍ തഞ്ചാവൂര്‍ പെരിയ കോവില്‍ എന്ന ക്ഷേത്ര ദര്‍ശനത്തിന് പോകാറുണ്ട്. അത്യാവശ്യം പര്‍ച്ചേസിങ്ങ് എല്ലാം നടത്താറുള്ളതും അങ്ങനെയുള്ള ദിവസങ്ങളിലാണ്. അവിടെയുള്ള മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികളും മറ്റും വാങ്ങും. അതു പോലെ സ്റ്റേഷനറി ഐറ്റംസ് എല്ലാം അവിടെയുള്ള PPDS എന്നഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില് നിന്ന് വാങ്ങും. (പുണ്യമൂര്‍ത്തി പിള്ളൈ ഡിപ്പാര്‍ട്ട് മെന്റ് സ്റ്റോര്‍ എന്ന് മുഴുവന്‍ പേര്.)അന്നെല്ലാം കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും തഞ്ചാവൂര്‍ ചെന്നിറങ്ങിയാല്‍ മതി, 'നമുക്ക് PPDS ല്‍ പോകാം ... നമുക്ക് PPDS ല്‍ പോകാം' എന്ന് പിള്ളേച്ചന്‍ ബഹളം തുടങ്ങും. ഇത് പല തവണ ആവര്‍ത്തിച്ച ശേഷമാണ് പിള്ളേച്ചന് PPDS നോടുള്ള താല്പര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. കാരണം വേറെ ഒന്നുമല്ല. അവിടെ വരുന്നവരുടെ വായില്‍ നോക്കി നില്‍ക്കാനുള്ള ഒരു സുവര്‍ണ്ണാവസരം എന്തിനു നഷ്ടപ്പെടുത്തണം എന്ന അവന്റെ നിരുപദ്രവമായ ചിന്ത തന്നെ. 'ഇവനെന്താ PPDS ന്റെ ബ്രാന്‍ഡ് അംബാസഡറോ?' എന്ന് ആയിടയ്ക്ക് ഞങ്ങള്‍ അവനെ സ്ഥിരമായി കളിയാക്കാറുമുണ്ടായിരുന്നു. പിന്നീടാണ് ആ പേരില്‍ നിന്നും കടമെടുത്ത പിള്ള എന്ന ഇരട്ടപ്പേര് ഞങ്ങള്‍ അവന് ചാര്‍ത്തിക്കൊടുക്കുന്നത്.

മാത്രമല്ല, അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ റൂമില്‍ 7 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരിയ്ക്കല്‍ ഒരു കൊച്ചു പയ്യന്‍ സുധിയപ്പനോട് അവന്റെ പേര് ചോദിച്ചപ്പോള്‍ അവന്‍ ആ കുട്ടിയുടെ മുന്‍പില്‍ തട്ടി വിട്ടത് ആയിടെ കണ്ട ഏതോ സിനിമയിലെ വില്ലന്റെയോ മറ്റോ പേരായിരുന്നു - ആല്‍ഫ്രഡ് ഫെര്‍ണാണ്ടസ് ഗോണ്‍സാല്‍വസ് എന്ന്. അതിലെ ആല്‍ഫ്രഡ് മാറ്റി 'വില്‍ഫ്രഡ്, ഫ്രെഡറിക്, അന്റോണിയോസ്...' അങ്ങനെയങ്ങനെ വേറെയും 5 പേരുകള്‍ കൂടി അവന്‍ തല്‍ക്ഷണം ഉണ്ടാക്കി, ഞങ്ങളുടെ എല്ലാവരുടേയും പേരുകളായി പറഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവസാനം വന്ന പിള്ളേച്ചന് വേണ്ടി ഒരു പേര് ഉണ്ടാക്കിയെടുക്കാന്‍ പറ്റിയില്ല. അപ്പോള്‍ പെട്ടെന്ന് എന്തെങ്കിലുമൊരു പേര് എന്ന രീതിയില്‍ പറഞ്ഞതാണ് പുണ്യമൂര്‍ത്തിപ്പിള്ള എന്ന അവന്റെ പേര്. PPDS എന്ന പേരില്‍ നിന്നാണ് ആ പേര് വന്നതു തന്നെ.

എന്നിരിയ്ക്കലും അവന് വിഷമുണ്ടാകരുതല്ലോ എന്ന് കരുതി ഒരു ദിവസം അക്കാര്യം അവനോട് ചോദിയ്ക്കുക തന്നെ ചെയ്തു. ഒരു ദിവസം ഞങ്ങളെല്ലാവരും വെറുതേ സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. അന്ന് സഞ്ജു അവനോട് ചോദിച്ചു 'പിള്ളേച്ചാ, നിന്നെ ഞങ്ങള്‍ പിള്ള എന്നൊക്കെ വിളിയ്ക്കുന്നത് കൊണ്ട് നിനക്കെന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍ പറയണം കേട്ടോ' എന്ന്. എന്നാല്‍ 'പിള്ള' എന്ന് വിളിയ്ക്കുന്നത് തനിയ്ക്കും ഇഷ്ടപ്പെട്ട കാര്യമാണെന്ന് അവന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ ഒന്ന് അമ്പരന്നു.

'അതെന്താ? നിങ്ങള്‍ 'പിള്ള ഫാമിലി' ഒന്നുമല്ലല്ലോ ആണോ? കുടുംബത്തിലെ ആരുടെയെങ്കിലും പേരിന്റെ കൂടെ പിള്ള എന്നോ മറ്റോ ഉണ്ടോ?' മത്തന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

'അല്ല, പിള്ള ഫാമിലി ഒന്നും അല്ലെങ്കിലും എന്റെ ഫാമിലിയിലും പണ്ട് ഒരു പിള്ള ഉണ്ടായിരുന്നു' പിള്ളേച്ചന്റെ മറുപടി.

'അതെങ്ങനെയാടാ? അല്ല ആരായിരുന്നു ആ പിള്ള?' സുധിയപ്പന്റെ സംശയം മാറിയില്ല.

'അതായത് എന്റെ അമ്മയുടെ അമ്മാവന്റെ അച്ഛന്റെ ചേട്ടന്റെ അളിയന്റെ വകയിലൊരു പിള്ള ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പിള്ളേച്ചന്‍ എന്നാണ് പുള്ളിക്കാരനും അറിയപ്പെട്ടിരുന്നതെന്നാണ് അമ്മ പറഞ്ഞ് കേട്ടിരിയ്ക്കുന്നത്' പിള്ളേച്ചന്‍ കുറച്ചൊരു അഭിമാനത്തോടെ പറഞ്ഞു.

അവന്‍ പറഞ്ഞ ആ അകന്ന ബന്ധം ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ അത്ര മനസ്സിലായില്ലെങ്കിലും വകയിലെ ഏതോ ഒരു ബന്ധുവിന് പിള്ള എന്ന പേരുണ്ടായിരുന്നല്ലോ എന്ന ആശ്വാസത്തില്‍ ഞങ്ങളും ആ കേസ് അവിടെ വിട്ടു. നാളുകള്‍ കഴിയവേ ഞങ്ങളുടെ മറ്റാരുടെയും പേരുകള്‍ ഹിറ്റായില്ലെങ്കിലും പിള്ളേച്ചന്‍ സൂപ്പര്‍ ഹിറ്റായി. പുണ്യമൂര്‍ത്തിപ്പിള്ള വെറും പിള്ളയായും പിന്നീട് പിള്ളേച്ചനായും രൂപമാറ്റം വന്നു. അത് സുഹൃത്തുക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ പരക്കുകയും ചെയ്തു.

പിന്നെയും കുറേ നാളുകള്‍ കഴിഞ്ഞു. ഒരു ദിവസം എന്തോ കാര്യത്തിന് പിള്ളേച്ചന്‍ തന്റെ സാധന സാമഗ്രികളടങ്ങുന്ന ബാഗ് പുറത്തെടുത്തതായിരുന്നു. സുധിയപ്പനും അടുത്തു തന്നെ ഉണ്ടായിരുന്നു. എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുന്ന കൂട്ടത്തില്‍ അവന്റെ SSLC ബുക്ക് സുധിയപ്പന്റെ കണ്ണില്‍ പെട്ടു. വെറുതേ ഒരു കൌതുകത്തിന് അവനതെടുത്ത് മറിച്ചു നോക്കി. അതിന്റെ ആദ്യ പേജ് കണ്ടതും അവന്‍ കുറച്ച് നേരം അന്തം വിട്ട് നോക്കി നിന്നു. അതിനു ശേഷം അലറി വിളിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഓടി വന്നു.

"അളിയാ... പിള്ളേച്ചന്റെയാ. നീ ഇതൊന്നു നോക്കിയേ" ആ SSLC ബുക്ക് എന്റെ കയ്യില്‍ തന്ന് അവനെന്നോട് പറഞ്ഞു.

"എന്ത്യേടാ? ഈ കശ്മലന്‍ SSLC പാസ്സായിട്ടില്ലായിരുന്നോ?"

"ഹ! അതൊന്നുമല്ലെടാ. നീ അതൊന്നു തുറന്ന് നോക്ക്. എന്നിട്ട് ഞാനെന്താ ഉദ്ദേശ്ശിച്ചത് എന്ന കാര്യം പിടി കിട്ടിയോ എന്ന് പറയ്"

"ജോബീ, മത്താ... അളിയന്മാരേ, എല്ലാവരും വാടാ" അപ്പോഴേയ്ക്കും അവനെല്ലാവരെയും വിളിച്ചു വരുത്തി. അവന്റെ അലര്‍ച്ച കേട്ട് എല്ലാവരും ഓടിപ്പാഞ്ഞ് അങ്ങോട്ട് വന്നു. ഞാനപ്പോഴും പിള്ളേച്ചന്റെ SSLC ബുക്കും തുറന്ന് വച്ച് അതില്‍ നോക്കി കൊണ്ടിരിയ്ക്കുകയാണ്. കാര്യം എന്തെന്ന് മനസ്സിലാകാതെ പിള്ളേച്ചനും ഞങ്ങളുടെ അടുത്ത് വായും പൊളിച്ച് നില്‍പ്പുണ്ട്. എല്ലാവരും പിള്ളേച്ചന്റെ SSLC ബുക്ക് വാങ്ങി മാറി മാറി മറിച്ച് നോക്കി. ഞങ്ങള്‍ക്ക് ആര്‍ക്കും അവനെന്താണ് ഉദ്ദേശ്ശിയ്ക്കുന്നത് എന്ന് പിടി കിട്ടുന്നില്ല. ഞങ്ങള്‍ അതിലെ മാര്‍ക്കും കാര്യങ്ങളും മറ്റും പരിശോധിയ്ക്കുന്നത് കണ്ട് സുധിയപ്പന്റെ ക്ഷമ നശിച്ചു.

"അവിടെ ഒന്നുമല്ലെടാ മണ്ടന്മാരേ...ഇങ്ങു താ" അതു പറഞ്ഞു കഴിഞ്ഞതും അവന്‍ അത് പിടിച്ചു വാങ്ങി. എന്നിട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

"എടാ. എല്ലാവരും ഓര്‍ക്കുന്നുന്നുണ്ടോ? നമ്മള്‍ ഇവന് പിള്ള എന്ന് പേരിട്ട ദിവസം? അന്ന് മത്തന്‍ ഇവനോട് ചോദിച്ചില്ലേ ഇവന്റെ ബന്ധത്തില്‍ ഏതെങ്കിലും പിള്ളമാരുണ്ടായിരുന്നോ എന്ന്. ഇവനെന്താ മറുപടി പറഞ്ഞത്? ഇവന്റെ വകയിലൊരു അപ്പൂപ്പന്റെ അപ്പൂപ്പനോ മറ്റോ ഒരു പിള്ളയായിരുന്നു എന്ന് അല്ലേ? ഇനി ദാ ഇങ്ങോട്ട് ഒന്നു സൂക്ഷിച്ചു നോക്കിയേ. അവന്‍ ആ SSLC ബുക്കിന്റെ ആദ്യ പേജ് നിവര്‍ത്തി, എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പിടിച്ചു. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ അതിലേയ്ക്ക് സൂക്ഷിച്ചു നോക്കി.

അതിലെ രണ്ടു വരികള്‍ ഇങ്ങനെയായിരുന്നു.

Name Of Candidate : ... Kumar .
Name of father : ...... Pillai

**************
വാല്‍ക്കഷ്ണം: പിന്നീട് അതെപ്പറ്റി ചോദിച്ചപ്പോള്‍ പിള്ളേച്ചന്‍ പറഞ്ഞതെന്താണെന്നറിയാമോ? അന്ന് വകയില്‍ ഏതെങ്കിലും പിള്ളമാരുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്വന്തം അച്ഛന്റെ പേരിന്റെ അറ്റത്തുള്ള 'പിള്ള' എന്ന വാല്‍ അവന്റെ ഓര്‍മ്മയില്‍ വന്നതേയില്ല എന്ന്. (നമ്മള്‍ പൊതുവേ പറയുന്ന 'പിള്ള' എന്ന സമുദായത്തില്‍ പെട്ട ആളല്ല ഈ പിള്ളേച്ചന്‍ എന്നത് സത്യം തന്നെയാണ് കേട്ടോ.)
**************
പിള്ളേച്ചനെ അധികം അറിയാത്തവര്‍ക്കായി ചില ലിങ്കുകള്‍ ഇവിടെയും ഇവിടെയും ദാ ഇവിടെയും ഉണ്ട്.

Tuesday, August 17, 2010

ഓര്‍മ്മകളിലെ ഓണം

പെയ്തൊഴിയാത്തൊരു മഴയുടെ ഓര്‍‌മ്മകള്‍‌

വിങ്ങും മനസ്സിന്റെ തേങ്ങലുകള്‍...‌

ഓര്‍‌മ്മ തന്‍‌ വീഥിയിലെന്നോ കൈവിട്ട

താരാട്ടുപാട്ടിന്‍‌ സംഗീതമായ്


ഓര്‍‌മ്മകള്‍‌ തേടിയെത്തുന്നു മെല്ലെ

മറവി തന്‍‌ മൂടല്‍‌ മഞ്ഞലിഞ്ഞൂ

വ്യക്തമല്ലെങ്കിലും കേള്‍‌ക്കാമെനിക്കേതോ

തംബുരു തന്‍‌ ശോക ഗാനം


സ്മൃതി നിലാവിലെ നിഴലുകള്‍‌ മാത്രമായ്

പോയ കാലത്തിന്റെ കാല്‍‌പ്പാടുകള്‍‌

ഇന്നലെയെന്നിലോ മൊട്ടിട്ട സ്വപ്നങ്ങള്‍‌

ഇനിയും വിടരാത്ത പുഷ്പങ്ങളായ്


ഉത്രാട രാത്രിയില്‍‌ ഉല്ലാസവേളയില്‍‌

ഓണ നിലാവിന്റെ ഓര്‍‌മ്മകളില്‍‌

ഇന്നെന്റെയാത്മാവില്‍‌ കേവലം സ്പന്ദനം

മാത്രമായ് തീര്‍‌ന്നൊരെന്‍‌ ബാല്യകാലം.

Monday, July 5, 2010

ബാല്യത്തിനു പറയാനുള്ളത്

ബാല്യത്തിലെ വിദ്യാലയ സ്മരണകള്‍‌ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ബാല്യ കാലം നിറം മങ്ങിത്തുടങ്ങിയ സ്ലേറ്റു പോലെയും അന്നത്തെ ഓര്‍‌മ്മകള്‍ ആ സ്ലേറ്റിലെ അക്ഷരങ്ങള്‍‌ പോലെയുമാണ്. ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, നീണ്ടു കിടക്കുന്ന ഇടനാഴിയോടു കൂടിയ, വൻ‌ വാകമരങ്ങളുടെ നിഴൽ‌ വീണ മുറ്റമുള്ള ഒരു പള്ളിക്കൂടമാണ്. ചെറിയ മാറ്റങ്ങളോടെയെങ്കിലും പുതു തലമുറകളൊഴികെയുള്ള എല്ലാവരുടെയും ഓർമ്മകൾ‌ക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.

ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന യൂണിഫോമിനോട് ചേര്‍‌ത്തു പിടിച്ച തടി കൊണ്ടു പുറം ചട്ടയിട്ട സ്ലേറ്റുമായിട്ടായിരുന്നു അക്ഷരാങ്കണത്തിലേയ്ക്കുള്ള ആദ്യ കുറേ വര്‍‌ഷങ്ങള്‍ തുടങ്ങിയിരുന്നത്. ഒപ്പം ഒരു കല്ലു പെന്‍സിലും മഷിപ്പച്ചയും കൂടെ കാണും. ആ നീളന്‍ കല്ലുപെന്‍സില്‍ ഒരിയ്ക്കല്‍ പോലും രണ്ടോ മൂന്നോ ദിവസത്തിലധികം അതേ രൂപത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി ഓര്‍മ്മയില്ല. അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെ വില എങ്കിലും പെന്‍സില്‍ ഒടിച്ചോ നഷ്ടപ്പെടുത്തിയോ വരുന്നതിന്റെ പേരില്‍ അമ്മയുടെ ചീത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു. കല്ലു പെന്‍സിലിനേക്കാള്‍ കെട്ടിലും മട്ടിലും വിലയിലും കേമനായിരുന്ന പാല്‍പ്പെന്‍സിലുകളും ദുര്‍ലഭമായെങ്കിലും അന്ന് ചിലരുടെ കയ്യില്‍ കാണാമായിരുന്നു. കറുത്ത സ്ലേറ്റിന്റെ പ്രതലത്തില്‍ പോറലേല്പിയ്ക്കാതെ കുനുകുനാ എന്ന് വെളുത്ത പാലക്ഷരങ്ങള്‍ തെളിയിയ്ക്കുന്ന ആ കേമനെ ബഹുമാനത്തോടെയും ഒട്ടൊരു കൊതിയോടെയും മാറി നിന്ന് നോക്കിക്കാണാനേ എല്ലാ കാലത്തും സാധിച്ചിരുന്നുള്ളൂ... അതെല്ലാം കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ കുട്ടികളുടെ മാത്രം കയ്യിലേ കണ്ടിരുന്നുള്ളൂ.

വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത് നഴ്സറി ക്ലാസ്സുകളില്‍ ആയിരുന്നു. ആദ്യത്തെ ദിവസം അമ്മയുടെ കയ്യും പിടിച്ച് നഴ്സറി ക്ലാസ്സിലേയ്ക്ക് കയറി മഠത്തിലെ കന്യാസ്ത്രീകളായ അദ്ധ്യാപികമാര്‍ക്കിടയില്‍ പകച്ചു നിന്നതും ആദ്യത്തെ ദിവസം തന്നെ കുട്ടികളെ എല്ലാം മാതാപിതാക്കളില്‍ നിന്ന് അകറ്റിഒരു ക്ലാസ് മുറിയിലിരുത്തി വാതിലടച്ചിട്ടതും ഇപ്പോഴുമോര്‍‌ക്കുന്നു. അടച്ചിട്ട ആ ക്ലാസ്സ് മുറിയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്നിരുന്ന വായു നിറച്ച വലിയ നീല ഡോള്‍‌ഫിന്‍ പോലും വളരെ വ്യക്തമായി ഇന്നും ഓര്‍‌മ്മയുണ്ട്.

എങ്കിലും നഴ്സറി കാലത്തെ ഓര്‍മ്മകളേക്കാള്‍ തെളിമയുള്ളത് ഒന്നാം ക്ലാസ്സു മുതലുള്ള കാലത്തിനാണ്. അപ്പോഴേയ്ക്കും സ്കൂൾ എന്തെന്നും പഠനം എന്തെന്നുമെല്ലാം മനസ്സിലാക്കി തുടങ്ങിയിരുന്നു. പുത്തൻ യൂണിഫോമും കുടയും സ്ലേറ്റും പുസ്തകക്കെട്ടും മറ്റുമായി അവധിക്കാലം കഴിയാറാകുമ്പോഴേയ്ക്കും എല്ലാവരും പള്ളിക്കൂടം തുറക്കാനുള്ള കാത്തിരിപ്പ് ആരംഭിയ്ക്കും. സൌഹൃദങ്ങളുടെ തുടക്കവും അതേ കാലത്തായിരുന്നു. മഷിപ്പച്ചയുടെ തണ്ടും കല്ലു പെന്‍സിലിന്റെ കഷ്ണങ്ങളും കടം ചോദിച്ചു കൊണ്ടായിരിയ്ക്കും പല സൌഹൃദങ്ങളുടേയും തുടക്കം. ‘അ ആ... എന്നിങ്ങനെയെല്ലാം എഴുതാന്‍ പഠിച്ചു തുടങ്ങിയത് ഒന്നാം ക്ലാസ്സിലായിരുന്നു.. ‘അ’ എന്നാല്‍ അമ്മ, ‘ആ’ എന്നാല്‍ ആന എന്നിങ്ങനെ മനസ്സില്‍ ഓരോ രൂപങ്ങളെ നിരത്തി അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്നത് ഒന്നാം ക്ലാസ്സിലെ ലില്ലി ടീച്ചറായിരുന്നു.

വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും അടുത്ത 3 വര്‍ഷങ്ങള്‍‌ ടീച്ചര്‍ കൂടെ തന്നെ ഉണ്ടായിരുന്നു. (അവിടെ അന്നത്തെ സമ്പ്രദായം അങ്ങനെയായിരുന്നു. ഒന്നാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സു വരെ ഒരേ അദ്ധ്യാപിക തന്നെയാകും കുട്ടികളുടെ ക്ലാസ്സ് ടീച്ചര്‍). ഞങ്ങളുടെ എല്ലാം മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമുണ്ടായിരുന്നു ലില്ലി ടീച്ചര്‍ക്ക്. ടീച്ചര്‍ എന്തോ കാരണം കൊണ്ട് വരാന്‍ വൈകിയ ഒരു ദിവസം ഞങ്ങള്‍ കുട്ടികളെല്ലാവരും ടീച്ചര്‍ എത്രയും വേഗം എത്തിച്ചേരുന്നതിനായി കൂട്ടപ്രാര്‍ത്ഥന നടത്തിയതും സ്കൂള്‍ ഗേറ്റിലേയ്ക്ക് കണ്ണും നട്ട് കാത്തിരുന്നതും ദൂരെ നിന്നും കണ്ട മാത്രയില്‍ സന്തോഷത്തോടെ ടീച്ചറെ സ്വീകരിയ്ക്കാനായി ആ ക്ലാസ്സ് മുഴുവനും ഓടി ചെന്നതും എല്ലാം ഇന്നലെയെന്നതു പോലെ ഓര്‍ക്കുന്നു. ഇന്ന് എവിടെയാണെങ്കിലും ടീച്ചർ ആയുരാരോഗ്യസൗഖ്യത്തോടെ ഇരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.

അമ്മ, അച്ഛന്‍ എന്നൊക്കെ എഴുതാന്‍ പഠിച്ചത് എന്ന് എന്നോ അത് സ്ലേറ്റിലെഴുതി അച്ഛനെയും അമ്മയെയും ആദ്യമായി കാണിച്ചപ്പോള്‍ അവരുടെ പ്രതികരണമെന്തായിരുന്നു എന്നോ ഓര്‍‌മ്മയില്ല. എങ്കിലും എന്നും പഠിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിരുന്നത് അവര്‍ തന്നെയായിരുന്നു. കേട്ടെഴുത്തുകള്‍ക്കും ക്ലാസ്സ് പരീക്ഷകള്‍ക്കുമെല്ലാം നല്ല മാര്‍ക്ക് വാങ്ങി തിരികേ വീട്ടില്‍ വന്ന് കയറുമ്പോള്‍ കിട്ടിയിരുന്ന ഒരു ഉമ്മയുടെയും വാത്സല്യപൂര്‍‌വ്വമുള്ള ആ ഒരു തലോടലിന്റെയുമൊന്നും മധുരം ഒരു കാലത്തും മനസ്സില്‍ നിന്നും പോകുകയില്ല. ഒന്നാം ക്ളാസ്സിലും രണ്ടാം ക്ളാസ്സിലുമെല്ലാം പരീക്ഷകള്‍ എഴുതിയിരുന്നത് പ്രധാനമായും സ്ലേറ്റില്‍ തന്നെയായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം ആ സ്ലേറ്റിലെ 50/50 എന്ന മാര്‍‌ക്കും പിടിച്ചു കൊണ്ട് വീട്ടിലേയ്ക്ക് ഓടിയിരുന്നതും എന്നോ ഒരിയ്ക്കല്‍ ഏതോ ഒരു വിഷയത്തിന് 48/50 എന്ന മാര്‍ക്ക് കിട്ടിയപ്പോള്‍ ആ പരീക്ഷയ്ക്ക് തോറ്റു എന്ന് കരുതി വിഷമിച്ചതുമെല്ലാം ഓര്‍ക്കുമ്പോള്‍ ഇന്ന് അറിയാതെ തന്നെ ചിരിച്ചു പോകുന്നു. (ആ ചരിത്രം അതേ പോലെ അഞ്ചാറു വര്‍ഷങ്ങള്‍ക്ക് ശേഷം ആവര്‍ത്തിച്ചു എന്നത് മറ്റൊരത്ഭുതം, എന്റെ ഒരനുജന്‍ (കുഞ്ഞച്ഛന്റെ മകനായ കണ്ണന്‍ ) ഇതേ പോലെ ഒരു ദിവസം പരീക്ഷയും കഴിഞ്ഞ് വരുന്ന വഴി ‘എത്രയാടാ മാര്‍ക്ക്?’ എന്ന് ചോദിച്ചതിന് ‘തോറ്റു ചേട്ടോ... തോറ്റു’ എന്നും പറഞ്ഞ് തലയും താഴ്ത്തി പോകുന്ന വഴി പിടിച്ചു നിര്‍ത്തി സ്ലേറ്റ് പരിശോധിച്ചപ്പോള്‍ 48/50 എന്ന മാര്‍ക്ക് കണ്ട് ചിരിച്ചവരുടെ കൂട്ടത്തില്‍ ഈ ഞാനുമുണ്ടായിരുന്നു)

അതു പോലെ തന്നെയായിരുന്നു കുട്ടിക്കാലത്തെ സ്കൂൾ‌ യാത്രകളും. അന്ന് താമസം കൊരട്ടിയിലായിരുന്നതിനാൽ‌ സ്കൂളിൽ എത്താൻ‌ ഒരു നാഷ്ണൽ ഹൈവേയും റെയിൽ പാതയും മുറിച്ചു കടക്കണമായിരുന്നു എന്നതിനാൽ‌ നഴ്സറിയിലും ഒന്നാം ക്ലാസ്സിലെ ആദ്യ കുറച്ചു നാളുകളിലും അമ്മയായിരുന്നു സ്കൂളിൽ കൊണ്ടു വിടാറുള്ളത്. പിന്നെപ്പിന്നെ കൂട്ടുകാരോടൊപ്പമായി അത്തരം യാത്രകൾ‌. വഴിയരുകിലെ പട്ടിയോടും പൂച്ചയോടുമൊക്കെ വർ‌ത്തമാനം പറഞ്ഞും മഷിപ്പച്ചയും തീപ്പെട്ടിപ്പടങ്ങളും മഞ്ചാടിക്കുരുവും ശേഖരിച്ചും നടന്ന ഒരു കാലം.

പിന്നീട് മൂന്നാം ക്ലാസ്സിനു ശേഷം ഞങ്ങൾ‌ നാട്ടിലേയ്ക്ക് താമസം മാറിയതോടെ സ്കൂൾ‌ വിദ്യാഭ്യാസവും അങ്ങോട്ട് പറിച്ചു നടേണ്ടി വന്നു. പക്ഷേ ഒരു തനി നാട്ടിൻ‌പുറമായ അവിടുത്തെ പഠനകാലമാകട്ടെ ആദ്യത്തേതിനേക്കാൾ‌ നല്ല അനുഭവങ്ങളും ഓർ‌മ്മകളുമാണ് നൽ‌കിയത്.

അന്നത്തെ ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് നഴ്സറി ക്ലാസ്സിലെ ഉപ്പുമാവിന്റെയും പ്രൈമറി ക്ലാസ്സുകളിലെ കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും പിന്നീട് ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അന്നെല്ലാം ഉച്ചഭക്ഷണമായ കഞ്ഞിയുടെയും പയറിന്റെയും വലിയ തൂക്കുപാത്രം എടുത്തു കൊണ്ടു വരുവാൻ ടീച്ചർ ആരെയാണ് ഏല്‍പ്പിയ്ക്കുക എന്ന് കാത്തിരിയ്ക്കുമായിരുന്നു ഞങ്ങളെല്ലാവരും. ആ ഡ്യൂട്ടി ഏറ്റെടുക്കുന്നത് അന്ന് ഒരു ക്രെഡിറ്റായിരുന്നു. രാവിലത്തെ അവസാന പിരിയഡ് കഴിയാറാകുമ്പോൾ ടീച്ചർ ആരെങ്കിലും രണ്ടു പേരെ കലവറയിലേയ്ക്ക് പറഞ്ഞു വിടും. ബെല്ലടിയ്ക്കും മുൻപ് കഞ്ഞിയും പയറും ക്ലാസ്സ് മുറിയുടെ ഒരു മൂലയിൽ സ്ഥാനം പിടിച്ചിരിയ്ക്കും. നിമിഷങ്ങൾ‌ക്കുള്ളിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. സ്ഥിരമായി വീട്ടിൽ നിന്ന് ചോറു കൊണ്ടു വരുമായിരുന്നെങ്കിലും അതിന്റെ കൂടെ ആ ചൂടു കഞ്ഞിയും പയറു കറിയും വാങ്ങാൻ ഞാനൊരിയ്ക്കലും മറക്കാറില്ല.

ക്ലാസ്സ് ലീഡറുടെ ചുമതലയായിരുന്നു ഇടയ്ക്ക് ബ്ലാക്ക് ബോർഡ് മായ്ച്ച് വൃത്തിയാക്കുന്നതും ദിവസവും രാവിലെ ദിവസവും ക്ലാസ്സിലെ കുട്ടികളുടെ എണ്ണവുമെല്ലാം ബോർ‌ഡിന്റെ മുലയ്ക്ക് എഴുതുന്നതുമെല്ലാം. അതേ പോലെ വല്ലപ്പ്പോഴുമൊരിയ്ക്കൽ ടീച്ചറുടെ അനുവാദത്തോടെ ഗുളിക രൂപത്തിലുള്ള ‘മഷിക്കട്ട’ കടയിൽ നിന്നും വാങ്ങി, നരച്ചു തുടങ്ങിയ ബോർ‌ഡ് വീണ്ടും കറുപ്പിയ്ക്കണം. അതിനെല്ലാം സഹായികളായി ഇഷ്ടം പോലെ ശിങ്കിടികളുമുണ്ടാകും.

ഇപ്പോഴും ഇടയ്ക്ക് വെറുതേ ഓർ‌ക്കാറുണ്ട്. ആദ്യമായി അമ്മയുടെ കൈപിടിച്ച് സ്കൂളിന്റെ പടി കടന്ന ദിവസം, ക്ലാസ്സ് ലീഡറായി എന്നെ തിരഞ്ഞെടുത്തതായി ടീച്ചർ പറയുമ്പോൾ അതെന്തെന്നറിയാതെ പകച്ചു നിന്ന ദിവസം, ടീച്ചർ ക്ലാസ്സിലില്ലാത്ത ഒരു പിരിയഡ് ഇരുന്നു വർത്തമാനം പറഞ്ഞതിന് ലില്ലി ടീച്ചർ വന്ന് ഒന്നൊഴിയാതെ എല്ലാവരേയും എഴുന്നേൽ‌പ്പിച്ച് നിർത്തി, ചൂരൽ‌പ്രയോഗം നടത്തിയ ദിവസം, ശക്തമായ ഇടിമിന്നലും ഇടിവെട്ടും കണ്ട് ഭയന്ന് എല്ലാവരും കൂടി ടീച്ചറെ കെട്ടിപ്പിടിച്ച് കരഞ്ഞ ദിവസം, സ്കൂളിനു തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടൻ ട്രെയിനിടിച്ച് മരിച്ചതറിഞ്ഞ് എല്ലാവരും കൂട്ടപ്രാർ‌ത്ഥന നടത്തിയ ദിവസം, ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ റിസൽ‌ട്ട് നോട്ടീസ് ബോർ‌ഡിൽ കാണാതെ അമ്മ പരിഭ്രമിച്ച്, അവസാനം ഏറ്റവുമടിയിൽ ‘ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും ജയിച്ചിരിയ്ക്കുന്നു’ എന്ന വാചകം കണ്ട് ആശ്വസിച്ച ദിവസം അങ്ങനെയങ്ങനെ

ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ‌ പ്രാർ‌ത്ഥിച്ചു നടന്ന സുവർണ്ണ കാലം.

ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകും.

ഒന്നു കൂടി ആ പള്ളിക്കൂടത്തിന്റെ മുറ്റത്ത് ഓടിക്കളിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ‌

ഒരു വട്ടം കൂടി ഒന്നാം ക്ലാസ്സിലെ ആ മരബെഞ്ചിൽ പോയിരിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ‌

എന്തിനും ഏതിനും കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌!

Wednesday, June 16, 2010

ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം

തൃശ്ശൂര്‍ - കോട്ടയം സൂപ്പര്‍‌ ഫാസ്റ്റില്‍ മൂവാറ്റുപുഴയില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന് മൊബൈല്‍ റിങ്ങ് ചെയ്യുന്നത് അറിയുന്നത്. എടുക്കും മുന്‍പേ കോള്‍ കട്ടായി. മിസ്സ് കോളാണ്. എന്നാല്‍ പിന്നെ ഇറങ്ങിയിട്ട് നോക്കാമെന്ന് കരുതി. ഇറങ്ങാന്‍ തുടങ്ങുമ്പോഴേയ്ക്കും പിന്നെയും ഒരു മിസ്സ് കോള്‍ കൂടി വന്നു. അപ്പോഴേ മനസ്സില്‍ ഊഹിച്ചു … ഇത് പിള്ളേച്ചന്‍ തന്നെ. വേറെ ആരാ മിസ്സ് കോള്‍ മാത്രമടിയ്ക്കാന്‍?

പൈസ ചിലവാക്കുന്നതില്‍ പിള്ളേച്ചന്റെ അത്ര പിശുക്കനെ വേറെങ്ങും കണ്ടിട്ടില്ല. മിസ്സ്ഡ് കോളില്‍ തന്നെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് പിള്ളേച്ചന്‍. ഒരിയ്ക്കല്‍ ബഹ്‌റൈനില്‍ പോകുന്ന നേരത്ത് ‘എടാ... അവിടെ എത്തിക്കഴിഞ്ഞാല്‍ വിളിച്ചറിയിയ്ക്കണം കേട്ടോ‘ എന്ന് പറഞ്ഞതിന് പിള്ളേച്ചന്‍ പറഞ്ഞ മറുപടി ഞങ്ങള്‍‌ക്കിടയില്‍ പ്രശസ്തമാണ്. അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു. “എടാ... നാളെ ഞാന്‍ അവിടെ എത്തി, മൊബൈലെടുത്ത ശേഷം നിങ്ങളെ വിളിയ്ക്കും. 00973 ല്‍ തുടങ്ങുന്ന നമ്പര്‍ കണ്ടാല്‍ അറിയാമല്ലോ ബഹറിന്‍ നമ്പര്‍ ആണെന്ന്. പക്ഷേ കോള്‍ എടുക്കരുത്. കൃത്യം ഒരു മിനുട്ട് കഴിയുമ്പോള്‍ അതേ നമ്പറീല്‍ നിന്ന് പിന്നെയും കോള്‍ വരും, അപ്പോഴും എടുക്കരുത്. പിന്നെയും ഒരു മിനുട്ട് കൂടി കഴിയുമ്പോള്‍ വീണ്ടും അതേ നമ്പറില്‍ നിന്നും നിന്നും മൂന്നാമതൊരു മിസ്സ് കോള്‍ കൂടെ വരും. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം, അത് ഞാനാണെന്നും ഞാനവിടെ ലാന്‍‌ഡ് ചെയ്തെന്നും. എന്തിന് വെറുതേ പൈസ കളയണം, കാര്യമറിഞ്ഞാല്‍ പോരേ?”

അതാണ് പിള്ളേച്ചന്‍. ആ പിള്ളേച്ചന്റെ ഭാഗത്തു നിന്നും മിസ്സ്ഡ് കോളല്ലേ പ്രതീക്ഷിയ്ക്കാനാകൂ... അപ്പോഴേയ്ക്കും ബസ്സ് മൂവാറ്റുപുഴ എത്തി. ബസ്സിറങ്ങിയശേഷം മൊബൈലെടുത്ത് നോക്കി. ഊഹം തെറ്റിയില്ല... മൂന്ന് മിസ്സ്ഡ് കോള്‍സ് കിടക്കുന്നുണ്ട്, പിള്ളേച്ചന്‍ തന്നെ. തിരിച്ചു വിളിച്ചു... എടുക്കുന്നില്ല. രണ്ടു മൂന്നു തവണ വിളിച്ചിട്ടും എടുത്തില്ല. ഇവനിതെന്തു പറ്റി എന്നാലോചിച്ചു നിന്നപ്പോഴേയ്ക്കും ഒരു മെസ്സേജ് വന്നു. അവന്‍ തന്നെയാണ്. “ഞാന്‍ 10.30 ന് പിറവം പള്ളിയില്‍ കാണും. നിങ്ങള്‍ എത്തുമ്പോള്‍ വിളിയ്ക്കൂ” എന്ന്.

ഇവനിന്ന് ഇതെന്തിന് പിറവം പള്ളിയില്‍ പോയി നില്‍ക്കണം എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കാര്യം ബിബിന്റെ കല്യാണം കൂടാനാണ് ഞങ്ങള്‍ എല്ലാവരും ഒത്തു ചേരുന്നത്. കെട്ട് പിറവം പള്ളിയിലുമാണ്. മുഹൂര്‍ത്തം 10.30 നും. പക്ഷേ അത് ഇന്നല്ലല്ലോ... നാളെയല്ലേ? പിന്നെ ഇവനെന്തിന് ഇന്നു തന്നെ അവിടെ പോയി നില്‍‌ക്കണം???

എന്തെങ്കിലുമാകട്ടെ. പിള്ളേച്ചനല്ലേ ആള്‍? അങ്ങനെ ഒക്കെ ചെയ്തെന്നു വരും’ എന്ന് സമാധാനിച്ച് അടുത്ത പിറവം ബസ്സില്‍ ചാടിക്കയറി. ഇടയ്ക്ക് ഒന്നു രണ്ടു വട്ടം കൂടി അവനെ വിളിച്ച്, അവിടെ കിടന്ന് കറങ്ങാതെ നേരെ ജോബിയുടെ വീട്ടിലേയ്ക്ക് വരാന്‍ പറയാന്‍ നോക്കിയെങ്കിലും കക്ഷി അപ്പോഴും ഫോണെടുത്തില്ല..

ബസ്സ് പിറവത്തേയ്ക്കുള്ള പ്രയാണം തുടരുകയാണ്. എത്രയോ വട്ടം യാത്ര ചെയ്ത വഴിയായിരുന്നു... ഏതാണ്ട് പത്തു കൊല്ലം മുന്‍പ്. ഇന്നിപ്പോള്‍ റോഡിന്റെ മുഖച്ഛായ മൊത്തം മാറിയിരിയ്ക്കുന്നു. അങ്ങനെ എന്തൊക്കെയോ ചിന്തിച്ചിരുന്നപ്പോഴേയ്ക്കും ബസ്സ് പിറവം ഓണക്കൂര്‍ പള്ളിപ്പടി എത്തി. സമയം 11 മണി. ബസ്സിറങ്ങി, ഞാന്‍ ജോബിയെ വിളിച്ചു.

അളിയാ, നീ എത്തിയോ? എന്നാല്‍ നേരെ പള്ളിയുടെ മുന്നിലേയ്ക്ക് പോര്. ഞാനിവിടെ ഉണ്ട്. കുറച്ച് കഞ്ഞി കുടിയ്ക്കാന്‍ നില്‍‌ക്കുവാ... നീയിങ്ങു കേറി വാ”

നീ ഇതു വരെ പള്ളിയില്‍ നിന്നിറങ്ങിയില്ലേ? അല്ല... കഞ്ഞി കുടിയ്ക്കാന്‍ പള്ളിയിലോ? ഇതെന്തെടേയ്? അവളു നിനക്ക് രാവിലെ വീട്ടില്‍ നിന്ന് ഒന്നും തന്നില്ലേ?” ഞാന്‍ ചോദിച്ചു.

ആക്കാതെടേയ്... ഇന്ന് പെന്തക്കോസ്ത് ഞായറാഴ്ചയല്ലേ? പള്ളിയില്‍ നിന്ന് പഞ്ഞീം കയറും ഫ്രീയാ...”

ഹെന്ത്?”

സോറി! കഞ്ഞീം പയറും...”

നന്ദുവിന് (അവന്റെ മകള്‍) ഒരു മഞ്ച് കൊടുത്ത് സോപ്പിട്ട ശേഷം ഒരു വിധത്തില്‍ അവനെയും വിളിച്ചിറക്കി അവന്റെ വീട്ടില്‍ പോയി എല്ലാവരെയും ഒന്നു കണ്ട് ഞാനും അവനും കൂടി പിള്ളേച്ചനെ തപ്പിയിറങ്ങി. പിള്ളേച്ചന്റെ മെസ്സേജ് ജോബിയ്ക്കും കിട്ടിയിരുന്നത്രെ. പക്ഷേ അവനെന്തിന് അപ്പഴേ പിറവത്ത് പള്ളിയില്‍ പോയി നില്‍ക്കുന്നു എന്ന് ജോബിയ്ക്കും മനസ്സിലായില്ല.

വൈകാതെ ഞങ്ങള്‍ പിറവം പള്ളിയിലെത്തി, പിള്ളേച്ചനെ കണ്ടുപിടിച്ചു. എന്തിനാണ് അവിടെ വന്നു നില്‍ക്കുന്നതെന്ന് ചോദിച്ച ഞങ്ങളോട് പിള്ളേച്ചന്‍ പറഞ്ഞ വിശദീകരണം മുഴുവനും ഞങ്ങള്‍ക്ക് മനസ്സിലായില്ല. ആകെ മനസ്സിലായത് ഇത്രമാത്രം. ‘ തിങ്കളാഴ്ച നടക്കേണ്ട ബിബിന്റെ കല്യാണം ഞായറാഴ്ച ആണ് എന്ന് അവന്‍ ധരിച്ചുവത്രെ. കാരണം, സാധാരണ കല്യാണങ്ങളൊക്കെ ഞായറാഴ്ചയാണല്ലോ എന്ന്.’

എന്തായാലും അവനെയും കൂട്ടി സുധിയപ്പന്റെ അമ്മയെയും കണ്ട ശേഷം മത്തനെയും വിളിച്ചു വരുത്തി ഞങ്ങള്‍ ജോബിയുടെ മാരുതി റിറ്റ്സില്‍ ബിബിന്റെ വീട്ടിലേയ്ക്ക് തിരിച്ചു. സഞ്ജുവിനെ വിളിച്ചപ്പോള്‍ അവനും വൈഫും നേരെ ബിബിന്റെ വീട്ടിലെത്തിയേക്കാമെന്ന് പറഞ്ഞു.

അങ്ങനെ തലേന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെ ഞങ്ങള്‍ തലയോലപ്പറമ്പിലെ ബിബിന്റെ വീട്ടിലെത്തി.

(തലേ ദിവസം തന്നെ എല്ലാവരും വീട്ടിലെത്തണമെന്ന് ബിബിന്‍ എല്ലാവരേയും പ്രത്യേകം വിളിച്ച് പറയുകയും ചെയ്തിരുന്നു.) വര്‍ഷങ്ങള്‍‌ക്ക് ശേഷമാണ് ഞങ്ങളെല്ലാവരും ബിബിന്റെ വീട്ടിലെത്തുന്നത്. ആ സന്തോഷം അവന്റെ വീട്ടുകാരും ഞങ്ങളോരോരുത്തരും പങ്കു വച്ചു. സുധിയപ്പനും കുല്ലുവിനും മാത്രം വരാനൊത്തിട്ടില്ല. (എങ്കിലും കുല്ലു, ബിബിന്‍ നാട്ടിലേയ്ക്ക് വരുന്ന ദിവസം എയര്‍‌പോര്‍‌ട്ടില്‍ വച്ച് അവനെ കണ്ടിരുന്നു) ബാക്കി എല്ലാവരുമുണ്ട്.. ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം നടക്കുകയായിരുന്നു. പക്ഷേ ഒരു കല്യാണ വീടിന്റേതായ ഓളമോ ബഹളങ്ങളോ ഒന്നുമില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി കുറച്ചു പേര്‍‌ വന്നു ചേര്‍‌ന്നിട്ടുണ്ട് എന്ന് മാത്രം.

എന്തായാലും ഞങ്ങള്‍ എത്തിയതും കല്യാണവീടിന്റെ കോലമാകെ മാറി. മത്തന്‍ പതിവു പോലെ എന്തെങ്കിലും പണി ബാക്കിയുണ്ടോ എന്നും അന്വേഷിച്ച് നടന്നു. വൈകാതെ പന്തല്‍ ഡെക്കറേഷന്റെയും ലൈറ്റ് അറേഞ്ച്മെന്റ്‌സിന്റെയും ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്തു. ജോബി ശരീരമനങ്ങാതെ നാവു കൊണ്ട് പണിയെടുക്കുന്നവരെ സഹായിച്ചു. ഇതിനിടെ പരസ്പരം പാര വയ്ക്കാനും കളിയാക്കാനുമെല്ലാം ബിബിന്റെ അനുജനും പെങ്ങളും ഞങ്ങളുടെ കൂടെ കൂടി.

അതിനിടയില്‍ ബിബിന്റെ അനുജന്‍ അവന്റെ സുഹൃത്തുക്കള്‍ക്ക് എന്നെ ബ്ലോഗെഴുത്തിന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ അവരില്‍ പലരും എന്റെ ഈ ബ്ലോഗ് വായിയ്ക്കാറുണ്ടെന്ന് പറഞ്ഞതു കേട്ട് എന്തു കൊണ്ടോ സന്തോഷവും ജാള്യതയും ഒരുമിച്ച് തോന്നി.

അപ്പോഴേയ്ക്കും പഴയ ബിപിസി സുഹൃത്തുക്കളായ ജേക്കബും സുനിലും ക്യാപ്റ്റനും എത്തിച്ചേര്‍ന്നു. ക്യാപ്റ്റനെ കണ്ട് മത്തന്‍ ‘ക്യാപ്റ്റോ...’ എന്ന് വിളിച്ചത് കേട്ട് അവിടെ നിന്ന ഒരു പയ്യന്‍ ഓടിച്ചെന്ന് ഒരിത്തിരി ബഹുമാനത്തോടെ ക്യാപ്ടന്റെ കൈ പിടിച്ച് “ചേട്ടനാണല്ലേ ക്യാപ്ടന്‍ എല്‍‌ദോ? എനിയ്ക്ക് ബ്ലോഗ് വായിച്ച് അറിയാം” എന്ന് പറഞ്ഞതു കേട്ട് ക്യാപ്റ്റന്‍ പകച്ചു നില്‍ക്കുന്നതു കണ്ടു. അല്പ നേരം കഴിഞ്ഞ് അവന്‍ എന്റടുത്ത് വന്ന് ചോദിച്ചു. “ഇതെന്തോന്നെടേയ്? നീ അത് എവിടെയൊക്കെയാ എഴുതി വിട്ടിരിയ്ക്കുന്നത്? എന്തുവാ ഈ ബ്ലോഗ്? എന്റെ കളിപ്പേരും ഡീറ്റയിത്സും കൊച്ചു പിള്ളേര്‍‌ക്ക് പോലും അറിയാമെന്ന് അതുങ്ങളു വന്ന് പറയുന്നത് നീ കേട്ടോടേയ്? ഇനിയെങ്കിലും എന്നോട് ഒന്നു പറയ് എന്താ ഈ ക്യാപ്റ്റന്റെ അര്‍‌ത്ഥമെന്ന്...”

സത്യത്തില്‍ ക്യാപ്ടന്‍ വന്ന് പറഞ്ഞതു കേട്ട് ഞാന്‍ ചിരിച്ചു പോയി. 10 കൊല്ലങ്ങള്‍ക്ക് ശേഷവും അവനറീയില്ല, എങ്ങനെ ആ പേരു വന്നു എന്ന്. എന്തായാലും ഞാനാ രഹസ്യം അപ്പോഴും വെളിപ്പെടുത്തിയില്ല. കുറച്ചു നാള്‍ കൂടി ആ തമാശ അങ്ങനെ തന്നെ നില്‍ക്കട്ടെ എന്ന് കരുതി.

അപ്പോഴേയ്ക്കും സമയം സന്ധ്യ കഴിഞ്ഞു, ബിബിന്റെ ‘എതിരേല്‍‌പ്പിന്റെ’ സമയമായി. അവരുടെ ഇടവക പള്ളിയിലെ അച്ചന്‍ വന്ന് അതിന്റെ ചടങ്ങുകളും പ്രാര്‍ത്ഥനകളും നടത്തി. അതു കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും കൂടി കല്യാണ വീടിനു മുന്‍പില്‍ ഒത്തു കൂടി. ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ഞങ്ങളെല്ലാം നേരില്‍ കാണുന്നത്. അതിന്റെ ഒരു സന്തോഷം എല്ലാവരിലുമുണ്ടായിരുന്നു.. കുറേ നേരത്തേയ്ക്ക് ഞങ്ങളെല്ലാവരും വീണ്ടും കുട്ടികളായി. വര്‍‌ത്തമാനം പറഞ്ഞും വിശേഷങ്ങള്‍ പങ്കു വച്ചും ബഹളമുണ്ടാക്കിയും പരസ്പരം പാര വച്ചും അങ്ങനെ കുറേ നേരം ഇരുന്നു. അപ്പോഴേയ്ക്കും ബിബിന്റെ അനുജന്‍ വന്ന് എല്ലാവരെയും ഭക്ഷണം കഴിയ്ക്കാന്‍ വിളിച്ചു.

ഭക്ഷണശേഷം ഞാന്‍ കുറച്ചു നേരം വെറുതേ ഇരിയ്ക്കുകയായിരുന്നു. സമയം ഒമ്പതര ... നേരം നല്ലവണ്ണം ഇരുട്ടിക്കഴിഞ്ഞു.. വിവാഹ വീട്ടിലെ വെളിച്ചവും ബഹളവുമെല്ലാം ഒഴിച്ചു നിര്‍ത്തിയാല്‍ ചുറ്റുപാടും നിശബ്ദതയും ഇരുട്ടും മാത്രം. ഞാന്‍ ആകാശത്തേയ്ക്ക് കണ്ണും നട്ട് ഇരിയ്ക്കുന്നത് കണ്ട് ബിബിന്‍ എന്റെ അടുത്തേയ്ക്ക് വന്നു.. പുറകിലൂടെ വന്ന് തോളില്‍ കയ്യിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു... “എന്നാ അളിയാ ഒറ്റയ്ക്ക്? എന്നതാ നീ ആലോചിയ്ക്കുന്നേ?”

ഞാന്‍ ചെറുതായി ചിരിച്ചു കൊണ്ടു പറഞ്ഞു... “ഒന്നുമില്ലെടാ... ഞാന്‍ ആലോചിയ്ക്കുകയായിരുന്നു... ഒരു പത്തു വര്‍‌ഷങ്ങള്‍ക്ക് പുറകിലുള്ള നമ്മുടെ ചില നാളുകള്‍... നമ്മളെല്ലാവരും ഒരുമിച്ചുണ്ടായിരുന്ന അന്നത്തെ രാത്രികള്‍. ബിപിസിയില്‍ ഇങ്ങനെ മാനം നോക്കി കിടക്കാറുണ്ടായിരുന്ന ആ നല്ല നാളുകള്‍”

ഞാനും ഇടയ്ക്ക് അതൊക്കെ ആലോചിയ്ക്കാറുണ്ടെടാ... ഞാനും സുധിയപ്പനും ജോബിയും എല്ലാം നമ്മുടെ റൂമില്‍ ഒത്തു കൂടാറുണ്ടായിരുന്ന ആ കാലം...”

അവന്‍ ശബ്ദം താഴ്ത്തിക്കൊണ്ട് തുടര്‍ന്നു... “ ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടബോധം. സുധിയപ്പന്‍ മാത്രം നമ്മളില്‍ നിന്നും ഏറെ അകലെ... അതിന് മന:പൂര്‍വ്വമല്ലെങ്കിലും ഞാനും കൂടി കാരണമല്ലേ എന്നൊരു തോന്നല്‍. ഇന്ന് അവനും കൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനിപ്പഴും കൂടി ആലോചിച്ചതേയുള്ളൂ.... അവനെ തിരിച്ചു കൊണ്ടു വരാന്‍ നമുക്ക് കഴിയുമോടാ... നിനക്ക് ഒന്നു കൂടി ശ്രമിച്ചു നോക്കിക്കൂടേ?”

ഞാന്‍ എന്തെങ്കിലും മറുപടി പറയും മുന്‍‌പേ ബിബിനെ അവന്റെ പെങ്ങള്‍ വന്നു വിളിച്ചു. അകത്ത് ആരോ അവനെ അത്യാവശ്യമായി അന്വേഷിയ്ക്കുന്നുവത്രേ... ഉടനെ വരാമെന്ന് പറഞ്ഞ് അവന്‍ അകത്തേയ്ക്ക് പോയി. ഞാന്‍ വീണ്ടും ആ പഴയ ഓര്‍മ്മകളിലേയ്ക്കം ...

****************

ബി പി സി കോളേജിന്റെ മുറ്റത്തെത്തി നില്‍ക്കുന്ന ടാറിട്ട ആ റോട്ടില്‍ ആകാശവും നോക്കി അങ്ങനെ മലര്‍ന്ന് കിടക്കുക എന്നത് അക്കാലത്ത് ഞങ്ങളുടെ ഒരു വിനോദമായിരുന്നു. വല്ലപ്പോഴുമൊക്കെ ഇത് പതിവുള്ളതാണ്. ഞങ്ങളുടെ കൊച്ചു റൂമില്‍ എല്ലാവരും ഒത്തു ചേരാറുള്ള ചില ദിവസങ്ങളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വെടി പറഞ്ഞിരിയ്ക്കുന്ന അവസരങ്ങളില്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ സംസാരം അപ്പോളോ ജംഗ്ഷനിലുള്ള ശശി ചേട്ടന്റെ പീടികയ്ക്കു മുമ്പിലെ ബെഞ്ചുകളിലേയ്ക്കോ അടുത്തുള്ള കലുങ്കിലേയ്ക്കോ അതുമല്ലെങ്കില്‍ കുന്നിന്‍ മുകളിലുള്ള ബിപിസി കോളേജിന്റെ മുറ്റത്തേയ്ക്കോ മാറ്റും. മറ്റെവിടുത്തേക്കാളും നിശബ്ദമായിരിയ്ക്കും രാത്രി സമയങ്ങളില്‍ ബിപിസിയും പരിസരങ്ങളും. അതു കൊണ്ടു തന്നെ കന്നീറ്റു മലയുടെ ഒത്ത മുകളിലായി ചുറ്റുപാടും റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട, നിലാവില്‍ കുളിച്ചു കിടക്കുന്ന ബിപിസിയുടെ മുറ്റത്ത് ചെന്നിരിയ്ക്കുന്നതായിരുന്നു ഞങ്ങള്‍ക്ക് ഏറെ ഇഷ്ടം. അത്തരം അവസരങ്ങളില്‍ കുല്ലുവിന്റെ ശ്രുതിമധുരമായ ഗാനാലാപനവും ബിമ്പുവിന്റെ നവോദയാ കഥകളും സുധിയപ്പന്റെ അട്ടഹാസം പോലുള്ള തൊണ്ട കീറിയുള്ള പാട്ടും (അതല്ലെങ്കില്‍ പാട്ടു പോലുള്ള എന്തോ ഒന്നും) എന്റെ ചില വളിപ്പുകളും കത്തികളും ജോബിയുടെ രസകരമായ മണ്ടത്തരങ്ങളും മത്തന്റെ കൊച്ചു കൊച്ചു പൊങ്ങച്ചങ്ങളും എല്ലാമായി രംഗം കൊഴുക്കും. എല്ലാത്തിനും ഒരു കേള്‍വിക്കാരനായി എന്നും സഞ്ജു ഉണ്ടാകും.

"ഇന്നിതാ എത്രയോ കാലം കഴിഞ്ഞു
അന്നത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിയ്ക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ..."

കുല്ലു പാടി നിര്‍ത്തിയ ശേഷവും ഏതാനും നിമിഷങ്ങള്‍ ആരും ഒന്നും മിണ്ടിയില്ല. തുടര്‍ന്ന് ബിമ്പുവാണ് ആ നിശ്ശബ്ദത ഭേദിച്ചത്. "അളിയാ... നീ ഇതിങ്ങനെ പാടി കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക ഫീല്‍ . എന്തോ ഒരു വിഷമവും. പക്ഷേ എത്ര കാലം കഴിഞ്ഞാലും നമ്മുടെ സൌഹൃദം തകരരുത്. അത് എന്നും ഇങ്ങനെ നിലനില്‍ക്കണം" അല്ലേ സുധിയപ്പാ...

"അതേയതെ. പാമ്പന്‍ പാലം പോലെ... ഈ കന്നീറ്റുമലയുടെ പച്ചപ്പു പോലെ" സുധിയപ്പന്റെ മറുപടിയ്ക്ക് താമസമുണ്ടായില്ല. എല്ലാവരും ചിരിച്ചു.

... തുടങ്ങി അവന്റെ അവിഞ്ഞ സാഹിത്യം. ഒന്നു നിര്‍ത്തെടാ...” ജോബി അലറി.

അപ്പോഴാണ് മാനത്തു നോക്കി ഇതെല്ലാം കേട്ട് രസിച്ചു കിടന്നിരുന്ന ഞാന്‍‌ ഒരു കൊള്ളിയാന്‍ മിന്നി മറയുന്നത് കണ്ടത്. “ദേ നോക്കെടാ... ഒരു വാല്‍‌നക്ഷത്രം!” അതു കണ്ട ഭാഗത്തെ ആകാശത്തേയ്ക്ക് വിരല്‍‌ ചൂണ്ടി ഞാന്‍ വിളിച്ചു കൂവി. എല്ലാവരുടേയും ശ്രദ്ധ അതിലേയ്ക്കായി.

എടാ... വാല്‍‌ നക്ഷത്രത്തെ കാണുമ്പോള്‍‌ എന്തെങ്കിലും മനസ്സിലാഗ്രഹിച്ചാല്‍ ഉറപ്പായും അതു നടക്കുമെന്നാ വിശ്വാസം” ബിബിന്‍ തന്റെ അറിവ് വിളമ്പി.

ഏതാനും നിമിഷം അവിടമാകെ നിശ്ശബ്ദത പരന്നു. കാരണം എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.. വെടി പോട്ടുന്നതു പോലെയുള്ള സുധിയപ്പന്റെ അട്ടഹാസമാണ് ആ നിശ്ശബ്ദത ഭഞ്ജിച്ചത്. “ ഹാ ഹാ ഹാ... വാല്‍നക്ഷത്രത്തെ കണ്ട് പ്രാര്‍‌ത്ഥിച്ചാല്‍‌ അത് ഫലിയ്ക്കുമെന്നോ? വിഡ്ഢികള്‍. അളിയാ... നീ ഇത് വിശ്വസിയ്ക്കുന്നുണ്ടോ?”

അവന്റെ ചോദ്യം എന്നോടായിരുന്നു.. കണ്ണടച്ച് പ്രാര്‍‌ത്ഥനയിലായിരുന്ന ഞാനാണെങ്കില്‍‌ മറുപടി പറയാന്‍ ഒന്നു രണ്ടു നിമിഷങ്ങളെടുത്തു. അത് മനസ്സിലാക്കിയ അവന്റെ ചിരി കുറേക്കൂടി ഉച്ചത്തിലായി.

അതല്ലെടാ... അന്ധവിശ്വാസമെന്നു പറയാമോ എന്നറിയില്ല, പക്ഷേ ഇനി എങ്ങാനും അത് സത്യമാണെങ്കിലോ? ഒരു ചേതവുമില്ലാത്ത കാര്യമല്ലേ? ഒന്നു ട്രൈ ചെയ്ത് നോക്കുന്നതിലെന്താണ് തെറ്റ്?”

സുധിയപ്പന്റെ പൊട്ടിച്ചിരി പിന്നെയും മുഴങ്ങി. “ യൂ സെഡ് ഇറ്റ്! ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ? ഞാനും അതേ ലൈനിലാ ചിന്തിച്ചത്. അതു കൊണ്ട് ആ വാല്‍ നക്ഷത്രം കണ്ട ഉടനേ എല്ലാവരെക്കാളും മുന്‍‌പേ ഞാന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞിരുന്നു.”

എന്നിട്ടാണോടാ &%$#@... ഇത്രയും നേരം താളമടിച്ചത്? അവന്റെയൊരു...”

മത്തന് സുധിയപ്പന്റെ ഡയലോഗ് കേട്ട് ചൊറിഞ്ഞു വന്നു.

പോട്ടെഡേയ് മത്താ... വിട്ടു കള. നമുക്ക് റൂമിലേയ്ക്ക് പോകാം, എനിയ്ക്ക് ഉറക്കം വന്നു തുടങ്ങി. സമയം എത്രയായെന്നാ വിചാരം? മൂന്നാകാറായി. വാ... ”

****************

അളിയാ... വാ, പോകണ്ടേ? നീ എന്താലോചിച്ചിരിയ്ക്കുകയാ” സഞ്ജുവിന്റെ ചോദ്യമാണ് വീണ്ടും എന്നെ ഓര്‍‌മ്മകളില്‍ നിന്നും തിരികെ കൊണ്ടു വന്നത്. അപ്പോഴേയ്ക്കും മത്തന്‍ ഫാമിലിയുമൊത്ത് അങ്ങോട്ടു വന്നു. ഒപ്പം സഞ്ജുവിന്റെ നല്ല പാതിയും.

ഒന്നുമില്ലെടാ... ഒരു വാല്‍ നക്ഷത്രം കാണാനൊക്കുമോ എന്ന് നോക്കുവായിരുന്നു” ഞാന്‍ ചിരിച്ചു.. എല്ലാവരും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.

സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. എല്ലാവരേയും കണ്ട് യാത്ര പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. അന്ന് വീണു കിട്ടിയ കുറച്ചു സമയത്തിനുള്ളില്‍ അച്ചൂസും (മത്തന്റെ മകള്‍) എന്നോട് നല്ല കമ്പനി ആയിക്കഴിഞ്ഞിരുന്നു. സന്ധ്യയ്ക്കെപ്പോഴോ ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന മഞ്ച് അവള്‍ കാറില്‍ കയറിയപ്പോഴേ വാങ്ങിയെടുത്തു.

അന്ന് രാത്രി ഞാന്‍ സഞ്ജുവിന്റെ വീട്ടില്‍ അവന്റെ കൂടെ തങ്ങി. പിറ്റേന്ന് പത്തു മണിയോടെ എല്ലാവരും വീണ്ടും പിറവം പള്ളിയില്‍ എത്തിച്ചേര്‍ന്നു. ബിബിന്റെ വിവാഹവും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം, എല്ലാവരേയും കാണാന്‍ സാധിച്ച സന്തോഷത്തോടെ, വീണ്ടും കുറേ നല്ല ഓര്‍മ്മകളുമായി ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു.