Friday, September 22, 2023

വൺ ബൈ വൺ

 പുസ്തകം :  വൺ ബൈ വൺ

രചയിതാവ് : അൻവർ അബ്ദുള്ള

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ഡി സി ബുക്ക്സ്

പേജ് : 350

വില : 410

Rating : 4/5


പുസ്തക പരിചയം : 


ഇന്നത്തെ മലയാള അപസർപ്പക സാഹിത്യ രംഗത്ത് എറ്റവും മുന്നിൽ നിൽക്കുന്ന എഴുത്തുകാരൻ ആണ് അൻവർ അബ്ദുള്ള. കുറ്റാന്വേഷണ നോവലുകളെ രണ്ടാം തരം എന്ന് പൂച്ഛിച്ചു തള്ളിയിരുന്ന കാലഘട്ടത്തിൽ നിന്ന് പൊതു വായനക്കാർക്കിടയിൽ ഒരു നല്ല സ്ഥാനം നേടിക്കൊടുക്കുവാൻ അൻവർ മാഷിന്റെ ശിവശങ്കർ പെരുമാൾ എന്ന കുറ്റാന്വേഷകൻ നായകനായ ഒരു പിടി മിക്കവുറ്റ നോവലുകൾ വഹിച്ച പങ്ക് എടുത്തു പറയാതെ വയ്യ.


കുറ്റാന്വേഷണ നോവലുകൾക്ക് പുറമെ ഒരു പിടി പുസ്തകങ്ങൾ വേറെയും അദ്ദേഹം എഴുതിയിട്ടുണ്ട് എങ്കിലും ഈ കാലഘട്ടത്തിലെ എറ്റവും മികച്ച കുറ്റാന്വേഷണ നോവലിസ്റ്റ് എന്ന പേരിൽ തന്നെ ആകും അൻവർ മാഷ് ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്.


അതിനൊപ്പം എടുത്തു പറയാനുള്ളത് അൻവർ മാഷ് ഉപയോഗിച്ചിരിയ്ക്കുന്ന ഭാഷയാണ്. 'വെറുമൊരു ജനപ്രിയ കുറ്റാന്വേഷണ സാഹിത്യം' എന്ന പുച്ഛം കലർന്ന മുൻ വിധി ഇത്തരം സാഹിത്യ വിഭാഗങ്ങളോട് മുൻ കാലങ്ങളിൽ വായനക്കാർക്ക് ഉണ്ടായിരുന്നു. അത് ഈ അടുത്ത കാലത്തായി മാറി വരുന്നുണ്ട്. അതിന് പ്രധാന കാരണവും അൻവർ മാഷേ പോലെ കുറ്റാന്വേഷണ നോവലും ഗൗരവത്തോടെ നല്ല സാഹിത്യത്തിൽ തന്നെ എഴുതാൻ ശ്രമിയ്ക്കുന്ന മികവുള്ള എഴുത്തുകാർ തന്നെയാണ്. 


"അവൾ  ടോർച്ചുമായിവന്ന് മുറ്റത്തുനിന്നു പുറംലോകത്തേക്കു വമിച്ചുകിടന്ന ഇരുട്ടിലേക്കു പായിച്ചു. ഇരുട്ട്, പേടിച്ച് രണ്ടു വഴിക്ക് ഓടിമാറി. വെളിച്ചത്തിന്റെ തിരശ്ചീനഗോപുരത്തിന്റെ താരവീഥിയുടെ അതി മുകളിൽ അതു നിന്നു കിതയ്ക്കുകയും തിരിച്ചുവരാൻ തക്കം പാർക്കുകയും ചെയ്തു."


ഇത് പോലെയുള്ള മനോഹരമായ വാചകങ്ങളെ കഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്താതെ തന്നെ ഒരു കുറ്റാന്വേഷണ നോവലിൽ കാണുന്നത് ഈ സാഹിത്യ ശാഖയുടെ വളർച്ച തന്നെയാണെന്ന് അഭിമാനത്തോടെ പറയാം.


 അദ്ദേഹത്തിന്റെ  തൂലികയിൽ നിന്ന് പെരുമാൾ സീരീസിനു പുറമെ പിറവി കൊണ്ട ഡിറ്റക്റ്റീവ് ജിബ്‌രീൽ സീരീസ് ലെ രണ്ടാമത്തെ പുസ്തകം ആണ് വൺ ബൈ  വൺ ചെയ്യാൻ (ആദ്യത്തേത് കോമ - 2021 ൽ പുറത്തിറങ്ങിയിരുന്നു). 


ജിബ്‌രീൽ അലി, ജിബ്‌രീൽ അബു എന്നീ ഇരട്ട സഹോദരന്മാർ. അവർ തമ്മിലുള്ള സാമ്യതകൾ ഒരുപാടുണ്ട്, വ്യത്യാസങ്ങളും. അബു ഒരു പത്രത്തിൽ ആണ് വർക്ക് ചെയ്യുന്നത്... ഭൂരിഭാഗവും യാത്രകളും അന്വേഷണങ്ങളും എല്ലാം നടത്തുന്നതും അബു ആയിരിയ്ക്കും. എന്നാൽ അലി പലപ്പോഴും മുറി വിട്ടിറങ്ങാറേയില്ല. കക്ഷി ഒരു പ്രത്യേക തരം ആണ്. എറ്റവും ചുരുക്കി പറഞ്ഞാൽ 'ഇൻവെസ്റ്റിഗേറ്റർ' എന്ന യൂ ട്യൂബ് ചാനൽ നടത്തുകയാണ് എന്ന് പറയാം. 


ഇന്ത്യയിൽ നടക്കുന്ന ഒരു ക്രിക്കറ്റ്  ടൂർണ്ണമെന്റ് നോട് അനുബന്ധമായി അബു ഒരു കോളമെഴുതുന്നുണ്ടായിരുന്നു. കളി നടക്കുന്ന സാഹചര്യങ്ങളും കളിക്കാരുടെ  ശക്തിയും ദൗർബല്യവും മത്സര ചരിത്രവും പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയും പോലും കണക്കിലെടുത്തു നടത്തുന്ന ഒരു പ്രവചന പരമ്പര തന്നെ. ആദ്യ മത്സരം മുതൽ അബുവിന്റെ പ്രവചനം കൃത്യമായതോടെ ആ കോളം ഒരു തരംഗം സൃഷ്ടിയ്ക്കുന്നു. തുടർന്ന് ഓരോ മത്സരത്തിലും അബുവിന്റെ പ്രവചനങ്ങൾ ഏറെക്കൂറെ എല്ലാം തന്നെ അതേപടി ഫലിയ്ക്കുന്നുവെങ്കിലും ഫൈനലിൽ എല്ലാം തകിടം മറിയുന്നു. ടോസ് മുതൽ എല്ലാം തെറ്റുകയും മത്സര ഫലം തന്നെ തകിടം മറയുകയും ചെയ്യുന്നു.


അതോടെ തീർത്തും നിരാശനായ അബു കുറച്ചു ദിവസത്തെ അവധിയെടുത്ത് തന്റെയും അലിയുടെയും ഫ്ലാറ്റിൽ (221 A/B) തിരിച്ചെത്തുന്നു. 


അബുവിന്റെ മടുപ്പ് മാറ്റാൻ ഉള്ള ഒരു മാർഗം അലി മുന്നോട്ട് വയ്ക്കുന്നു. അടുത്ത കാലത്ത് ഉണ്ടായ ചില പത്രവാർത്തകൾ എടുത്ത് കാണിച്ചു കൊണ്ട് അതിൽ ഇഷ്ടമുള്ള രണ്ടോ മൂന്നോ കേസുകളിൽ ആരെയും ബോധിപ്പിയ്ക്കാൻ അല്ലാതെ ഒരന്വേഷണം നടത്തുക... അബു അത് അംഗീകരിച്ചു കൊണ്ട് അതിൽ നിന്ന് മൂന്ന് കേസുകൾ തിരഞ്ഞെടുക്കുന്നു.


"ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം",  "പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ", "തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം".  ഈ മൂന്നു കേസുകളും വൺ ബൈ വൺ ആയി അന്വേഷിക്കാൻ  അബു ഇറങ്ങുന്നു.


എന്നാൽ അബുവിനെ മാത്രമല്ല, നമ്മൾ വായനക്കാരെയും കാത്തിരുന്നത് അതിശയിപ്പിയ്ക്കുന്ന... എന്നാൽ ഇടയ്ക്കൊരു വേള കുഴപ്പിച്ചേക്കാവുന്ന സംഭവ പരമ്പരകൾ ആയിരുന്നു. 


കഥയുടെ സസ്പെൻസ് നഷ്ടപ്പെടാതെ ഇരിയ്ക്കുവാൻ വിശദ വിവരങ്ങളിലെയ്ക്ക് കടക്കുന്നില്ല. എങ്കിലും കഥയുടെ ക്ലൈമാക്സിലെയ്ക്ക് എത്തുമ്പോഴാണ് ഈ ഓരോ കേസുകളുടെയും യഥാർത്ഥ സ്വഭാവം നമുക്ക് പിടി കിട്ടുകയുള്ളൂ... നാം പത്രങ്ങളിൽ കാണുന്ന നിസ്സാരമെന്ന് കരുതുന്ന ഓരോ വാർത്തകളുടെയും പുറകിൽ എത്രയോ വലിയ ഭീകരമായ സാദ്ധ്യതകൾ ആണ് ഉള്ളത് എന്ന് വൺ ബൈ വൺ എന്ന ഈ കുറ്റാന്വേഷണ നോവലിലൂടെ അൻവർ മാഷ് നമുക്ക് മുൻപിൽ കാണിച്ചു തരുന്നു. 


മൂന്ന് വ്യത്യസ്ഥ കേസുകളുടെ അന്വേഷണം നാലാമത് ഒരു കേസിന്റെ നിർദ്ധാരണത്തെ ഏത് വിധത്തിൽ സഹായിയ്ക്കുന്നു എന്നതും ഈ കേസ് തന്നെ എത്ര വലിയ, ലോകമൊട്ടാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന കുറ്റകൃത്യ ശൃംഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതും വായനക്കാരെ പോലും ഞെട്ടിയ്ക്കും, ഇരുത്തി ചിന്തിപ്പിയ്ക്കും.


അപ്പോൾ വായനാപ്രേമികളെ... സമയം കളയാതെ വായന തുടങ്ങിക്കോളൂ... വൺ ബൈ വൺ ആയി. ഇതിലെ ഓരോ കേസുകളായി നമ്മൾ വായിച്ചെത്തുമ്പൊൾ ആ ഒരു ഇമ്മിണി വലിയ കേസിന്റെ  പരിസമാപ്തിയിൽ ജിബ്‌രീൽ നമ്മളെ വഴി കാണിയ്ക്കും... വായനയുടെ വഴികളിലെ ഓരോ കേസുകളുടെയും അവസാനത്തെ  വിട്ടു പോയ വിടവുകൾ തുന്നിച്ചേർത്ത് നമ്മുടെ മുന്നിൽ അവതരിപ്പിയ്ക്കും. അപ്പോൾ നമ്മളും മനസ്സിലാക്കും അലി പറയും പോലെ ജിബ്‌രീൽ അബുവും ജിബ്‌രീൽ അലിയും രണ്ടല്ല എന്ന്... അബുവില്ലാതെ അലിയില്ല, അലിയില്ലാതെ അബുവും.


 - ശ്രീ

Wednesday, September 13, 2023

വേലൻ ചെടയൻ

 പുസ്തകം :  വേലൻ ചെടയൻ

രചയിതാവ്  : മോഹനചന്ദ്രൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  കറന്റ് ബുക്ക്സ്

പേജ് : 232

വില : 120

Rating : 3.25/5

പുസ്തക പരിചയം:

മോഹന ചന്ദ്രന്റെ ഞാൻ ഇതുവരെ വായിച്ച  നോവലുകളിൽ എറ്റവും വ്യത്യസ്തമായ ഒന്നാണ് വേലൻ ചെടയൻ. മാന്ത്രിക നോവൽ എന്ന് പറയാമെങ്കിലും അതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കഥ. നൂറ്റാണ്ടുകൾക്ക് മുൻപത്തെ കേരളത്തിന്റെ അവസ്ഥകളും ജാതി മത വ്യവസ്ഥകൾ നിലവിൽ വന്നതിന്റെ പശ്ചാത്തലവും ദൈവങ്ങളെ പോലും ചില വിഭാഗങ്ങൾക്ക് കൈമോസം വന്നതും അവർ ബഹിഷ്കൃതരാക്കപ്പെട്ടവർ ആയിത്തീർന്നതും എല്ലാം ഒരു പ്രത്യേക വിധത്തിൽ ഈ നോവലിൽ കൂടെ വിവരിച്ചിരിയ്ക്കുന്നു.

ഗോത്ര വർഗ്ഗയ്ക്കാരുടെ തലവൻ ആയ വേലൻ ചെടയനും ഇരുവശത്തും നിൽക്കുന്ന കാഞ്ഞിരാടനും കൊട്ടു കാലനും തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരിലും ഒരു പ്രത്യേക വിഭ്രമം സൃഷ്ടിയ്ക്കുന്നുണ്ട്.

കഥയുടെ ഉള്ളിലേയ്ക്ക് കടക്കുന്നില്ല. തൃശ്ശൂർ  ഇരിങ്ങാലക്കുടയ്ക്ക്  അടുത്ത് പുല്ലൂർ ആണു കഥയുടെ പ്രസക്ത ഭാഗങ്ങൾ നടക്കുന്നത്. അതിൽ കഞ്ചാവിന്റെ ലഹരിയും യക്ഷികളുടെ ഭീകര സാന്നിദ്ധ്യമുണ്ട്. കാടിന്റെ മക്കളും അവരെ അടിയാന്മാരാക്കിയവരും ഉണ്ട്. നമ്പ്യാർ, അപ്പു, കണ്ണൻ, മാരാർ,  കുറുപ്പ്, മാത്തുക്കുട്ടി, കുട്ടൻ, നായർ, കരുണൻ തുടങ്ങി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും എല്ലാവരെയും നിഷപ്രഭമാക്കി കൊണ്ട്  വേലൻ ചെടയനും കാളക്കുട്ടികളും അവസാന അദ്ധ്യായത്തിൽ അക്ഷരാർത്ഥത്തിൽ കളം  നിറഞ്ഞാടുകയാണു.

നോവൽ വായിച്ചു അവസാനിപ്പിച്ചാലും ഉപബോധ മനസ്സിന്റെ ആഴങ്ങളിൽ ഒരു കരിംപാറപ്പുറത്ത്, കൈപ്പത്തി നെറ്റിയിൽ വച്ച് പടിഞ്ഞാട്ടു നോക്കി വേലൻ ചെടയൻ നിൽക്കുന്നുണ്ടായിരിയ്ക്കും... ചെമ്പുതകിടിൽ തീർത്ത പ്രതിമയെ പോലെ, ഏതോ അജ്ഞാതേന്ദ്രിയം കൊണ്ട് ഈ ലോകത്ത് നടക്കുന്നതെല്ലാം കാണാൻ കഴിയുന്നതു പോലെ! പിന്നിൽ അവരും കാണും... സന്തത സഹചാരികളായ കൊട്ടുകാലനും കാഞ്ഞിരാടനും!

- ശ്രീ

Tuesday, September 5, 2023

സുന്ദരി ഹൈമവതി

 പുസ്തകം:  സുന്ദരി ഹൈമവതി 

രചയിതാവ് / എഡിറ്റർ : മോഹനചന്ദ്രൻ

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ:  കറന്റ് ബുക്ക്സ്

പേജ്: 232

വില: 175

Rating: 3.75/5


പുസ്തക പരിചയം:

തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ച ഒരു നോവൽ ആണ് മോഹന ചന്ദ്രന്റെ സുന്ദരി ഹൈമവതി. കലികയും കാക്കകളുടെ രാത്രിയും വായിച്ചതിന്റെ ത്രില്ലിൽ ആണ്  അത്രയൊന്നും കേട്ടു കേൾവി ഇല്ലാതിരുന്ന ഈ നോവൽ തേടി പിടിച്ചു വാങ്ങിയത്. എന്തായാലും അതൊരു നഷ്ടം ആയില്ല.

ജയവിലാസത്തിലെ നെടുങ്ങാടി യുടെ മകൾ ജയ യ്ക്ക് കുറച്ചു നാളുകൾ ആയി അത്ര സുഖമില്ല. സോമുനാംബുലിസം മാത്രമല്ല മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളും ഇടയ്ക്ക് കാണിയ്ക്കുന്നു... സ്വന്തം ചേച്ചിയായ വിലാസിനിയുടെ അപമൃത്യു വിനു അബദ്ധത്തിൽ കാരണക്കാരിയായതിന്റെ ഷോക്ക്. വിലാസിനിയുടെ ഭർത്താവ് കുട്ടനും പ്രായമായ കോൽമ എന്ന സ്ത്രീയും ആശ്രിതൻ ആയ കുഞ്ഞിരാമനും കൂടാതെ പാചകക്കാരനായി വന്ന് കാര്യസ്ഥൻ വരെയായ തവളപ്പട്ടരും ചേർന്ന കുടുംബം ഇക്കാരണത്താൽ  തന്നെ അസ്വസ്ഥമാണ്.

ജയവിലാസത്തിന്റെ അയല്പക്കത്ത് താമസിയ്ക്കുന്ന,  മെഡിക്കൽ ഫീൽഡിൽ റിസർച്ച് ചെയ്യുന്ന ടോമി എന്ന ചെറുപ്പക്കാരന് ജയയോട് ഒരാകർഷണം ഉണ്ട്. അതു കൊണ്ട് തന്നെ ജയയുടെ അസുഖത്തിന് ഒരു പ്രതിവിധിയായി തന്റെ ഗുരുനാഥൻ  കൂടി ആയ സോക്ടർ കുമാറിനെ വിളിയ്ക്കാൻ  ടോമി നെടുങ്ങാടിയുടെ സുഹൃത്തു കൂടിയായ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദൻ മാസ്റ്ററുടെ സഹായത്തോടെ അവരോട് അഭ്യർത്ഥിയ്ക്കുന്നു. 

പൊതുവേ അന്തർമുഖൻ ആയ ഡോക്ടർ കുമാർ തന്റെ പ്രിയ ശിഷ്യന്റെ അഭ്യർത്ഥന പ്രകാരം അങ്ങോട്ട് പുറപ്പെടുന്നു.  ജയയെ കാണുന്ന ഡോക്റ്റർ കുമാർ അവളുടെ അസുഖം  മനോരോഗം മാത്രം ആണെന്നും ചേച്ചിയുടെ മരണം കണ്ടത്‌ കൊണ്ടുള്ള ഷോക്ക് ആണെന്നും വളരെ വേഗം ചികിത്സിച്ചു ഭേദമാക്കാം എന്നും ഉറപ്പ് കൊടുക്കുന്നു.

ആദ്യത്തെ സന്ദർശനത്തിനും ചില വിജയകരമായ പരീക്ഷണങ്ങൾക്കും ശേഷം ജയ നോർമൽ ആകുന്നതിന്റെ ലക്ഷണങ്ങൾ കാണിയ്ക്കുന്നുവെങ്കിലും അന്ന് രാത്രി വീണ്ടും ചേച്ചിയുടെ പ്രേതം തന്നെ സന്ദർശിയ്ക്കുന്നതായും സംസാരിയ്ക്കുന്നതായും തോന്നുന്ന ജയയുടെ നില മുൻപത്തെക്കാൾ വഷളാകുന്നു. വീണ്ടും ചികിത്സയ്ക്ക് എത്തുന്ന ഡോക്ടർ കുമാറിനെ ജയ അപ്രതീക്ഷിതമായി ആക്രമിയ്ക്കുകയും മുഖം കടിച്ചു പറിയ്ക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ട ഡോക്ടർ അവിടെ നിന്നും ഓടി പോകുന്നു. നിരാശനായ ഡോക്ടർ അന്ന് രാത്രി മുഴുവൻ തന്റെ പരാജയത്തിന്റെ ഷോക്കിൽ ഓരോന്ന് പറഞ്ഞും ഡയറി എഴുതിയും ആരെയും കാണാൻ കൂട്ടാക്കാതെ മുറിയ്ക്കുള്ളിൽ  കഴിയുന്നു. അടുത്ത ദിവസം ട്രെയിന് മുൻപിൽ ചാടി ഡോക്ടർ കുമാർ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് എല്ലാവരേയും കാത്തിരുന്നത്.

തുടർന്ന് ജയയുടെ ചികിത്സ വഴി മുട്ടിയപ്പോൾ പ്രൊഫസർ നെടുങ്ങാടി അവസാന ശ്രമമെന്ന നിലയ്ക്ക് രാമു കണിയാനെ വീളിച്ചു പ്രശ്നം വയ്പ്പിയ്ക്കുകയും അയാളുടെ അഭിപ്രായപ്രകാരം  അല്പ സ്വല്പം മന്ത്ര തന്ത്രങ്ങൾ ഒക്കെ അറിയുന്ന തവള പട്ടരെ  കൊണ്ട് നാല്പത്തൊന്നു ദിവസത്തെ പൂജ ചെയ്യിയ്ക്കാൻ ഉപദേശിയ്ക്കുകയും ചെയ്യുന്നു. പ്രശ്നവശാൽ പൂജയുടെ അവസാനം ഒരു നമ്പൂതിരിയുടെ സാന്നിധ്യം ആവശ്യമാകയാൽ നാട്ടിൽ നിന്ന് പേരിനു ഒരു  നമ്പൂതിരിയെ വരുത്താനുള്ള നടപടികൾ കൈക്കൊള്ളുവാൻ ഉപദേശിയ്ക്കുകയും ചെയ്യുന്നു.

തവളപ്പട്ടരെ താല്പര്യം ഇല്ല എങ്കിലും പ്രൊഫസർ നെടുങ്ങാടിയുടെ അഭ്യർത്ഥന പ്രകാരം ഗോവിന്ദൻ മാസ്റ്റർ നാട്ടിലെ സുഹൃത്ത് കൂടിയായ ഒരു നമ്പൂതിരി  - താരപ്പറമ്പന് കത്തെഴുതുന്നു. 

എന്നാൽ സ്വതേ മടിയൻ ആയ താരപ്പറമ്പൻ തടസം പറഞ്ഞു കത്തിനു മറുപടി അയയ്ക്കാൻ തുടങ്ങുമ്പോൾ ഇക്കാര്യം യാദൃശ്ചികമായി മനസ്സിലാക്കുന്ന അഞ്ചീരി ഇല്ലത്തെ ഉണ്ണി നമ്പൂതിരി ആ ദൗത്യം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിയ്ക്കുന്നു.

പ്രശസ്തമായ അഞ്ചീരി ഇല്ലത്തെ ചോമാതിരിപ്പാട് ന്റെ മകൻ മൂസ്സമ്പൂരിയുടെ പുത്രൻ ആണ് ഉണ്ണി. ഉണ്ണിയുടെ മുത്തച്ഛൻ സൗമ്യനായ എന്നാൽ അതിവിദഗ്ദനായ മാന്ത്രികൻ ആയിരുന്നെങ്കിൽ അച്ഛൻ കർക്കശക്കാരനും പണമുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധാലുവും ആയിരുന്നു. ചെറുപ്പത്തിലേ അമ്മയുടെ വിയോഗം കൂടി ആയപ്പോൾ  ഉണ്ണി പഠനത്തിൽ മിടുമിടുക്കൻ ആയിട്ടും കൂട്ടിനു ഒട്ടേറെ ദുശ്ശീലങ്ങൾ പരിചയിയ്ക്കുകയും വൈകാതെ സ്വപിതാവിനാൽ കൽക്കത്തയ്ക്ക് നാട് കടത്തപ്പെടുകയും ചെയ്തു. അവിടെ സ്വന്തം കഴിവ് കൊണ്ട് നല്ല ഒരു ജോലി നേടി നല്ലവണ്ണം സാമ്പാദിച്ചു വരവേ അപ്രതീക്ഷിതമായി ആ ജോലിയും വേണ്ടെന്ന് വച്ചു നാട്ടിൽ തിരിച്ചെത്തിയതാണ്. നാട്ടിൽ തിരിച്ചെത്തി, കുടിയും വലിയും കഞ്ചാവും മാത്രമല്ല സ്ത്രീ വിഷയങ്ങളിലും ഒരു നിയന്ത്രണവും ഇല്ലാതെ നടക്കുന്ന ആ സമയത്ത് ഉണ്ണി മദ്യ ലഹരിയിൽ ഒരു അക്രമം കാണിയ്ക്കുന്നു. 

ചെയ്തത് അതിക്രമം ആയിപ്പോയെന്ന് വൈകിയാണെങ്കിലും തിരിച്ചറിയുന്ന ഉണ്ണി എല്ലാമറിയുന്ന മുത്തച്ഛന്റെ സഹായത്തോടെ പൂജകളിലും ദേവീസ്തുതികളിലും മുഴുകി ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം എന്നവണ്ണം കഴിയുകയായിരുന്നു. ആ അവസരത്തിൽ ആണ് താരപ്പറമ്പൻ വഴി ജയവിലാസത്തിലെ വിശേഷങ്ങൾ അറിയുന്നതും പൂജയ്ക്ക് ഒരു നമ്പൂതിരി സാന്നിദ്ധ്യം ആവശ്യമാണ് എന്നറിഞ്ഞു അങ്ങോട്ട് പുറപ്പെടുന്നതും.

അവിടുന്നു അങ്ങോട്ട് കഥയുടെ ഗതി മാറുകയാണ്. ജയയുടെ സഹായത്തിന് ട്രെയിൻ കയറുന്ന ഉണ്ണിയെ കുടുംബ സുഹൃത്ത് കൂടിയായ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ ആ നാട്ടിൽ ഉണ്ണിയെ കാത്തിരുന്നത് മാസ്റ്ററുടെ പെങ്ങളും ഉണ്ണിയുടെ കളിക്കൂട്ടുകാരിയും ആയ സുമതി മാത്രമായിരുന്നില്ല... ജയവിലാസത്തിലെ കുടുംബ ക്ഷേത്രത്തിലെ ദേവിയും കൂടി ആയിരുന്നു. 

തുടർന്ന് ഉണ്ണി ജയയുടെ അസുഖത്തെയും അവിടെ നടക്കുന്ന പ്രശ്നങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കുന്നു...

 അവസാനം വായനക്കാർ ഒട്ടും പ്രതീക്ഷിയ്ക്കാത്ത സംഭവ വികാസങ്ങളിൽ കൂടിയാണ് കഥ കടന്നു പോകുന്നത്.

ഒരു മാന്ത്രിക നോവൽ എന്ന് തന്നെ പറയാമെങ്കിലും 'സുന്ദരി ഹൈമവതി' എന്ന പേരും പുസ്തകത്തിന്റെ കവർ പേജും ബ്ലർബും  ആ ഉദ്ദേശം വ്യക്തമാക്കുന്നുണ്ടോ എന്ന് സംശയം തോന്നി. ഈ നോവൽ വേണ്ടത്ര വായനക്കാരിലേയ്ക്ക് എത്തിയിട്ടുണ്ടോ എന്നും അറിയില്ല. (അധികം ആരും പരാമർശിച്ചു കണ്ടിട്ടില്ല). ശ്ലോകങ്ങളും മന്ത്രങ്ങളും എല്ലാം ഇടയ്ക്കിടെ വരുന്നു എന്നത് മുഷിപ്പ് ആയി തോന്നാതെ കുറച്ചു അദ്ധ്യായങ്ങൾ ക്ഷമയോടെ വായിയ്ക്കാൻ ശ്രമിച്ചാൽ അവസാനം വരെ നല്ലോരു ത്രില്ലിംഗ് വായനാനുഭവം തരുന്ന നോവൽ ആണ് സുന്ദരി ഹൈമവതി.


- ശ്രീ