Friday, March 30, 2012

ഒരിയ്ക്കലൊരു ഏപ്രില്‍ ഫൂള്‍ നാളില്‍


ഏപ്രില്‍ ഫൂള്‍ എല്ലാം ആഘോഷമായി കണ്ടിരുന്നത് കുട്ടിക്കാലത്തു തന്നെയാണ്. ആരെങ്കിലുമൊക്കെ നമ്മളെ ഫൂളാക്കാനും ആരെയെങ്കിലുമൊക്കെ നമുക്ക് ഫൂളാക്കാനുമുണ്ടാകും. മുതിര്‍ന്നു വരുന്തോറും അത്തരം ആഘോഷങ്ങളൊക്കെ വല്ലപ്പോഴുമായി. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി അതൊരു പ്രത്യേകതയുള്ള ദിവസമാണെന്നു പോലും തോന്നാറില്ല.

അവസാനമായി ഏപ്രില്‍ ഫൂള്‍ ദിവസം രസകരമായി ആഘോഷിച്ചത് ഏതാണ്ട് എട്ടു പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞങ്ങള്‍ ബിരുദാനന്തര ബിരുദപഠനത്തിനു വേണ്ടി തഞ്ചാവൂര്‍ കഴിഞ്ഞിരുന്ന കാലത്ത്. ആദ്യത്തെ വര്‍ഷം അയല്‍പക്കത്തുള്ള സുഹൃത്തുക്കളുമായി ചില ചില്ലറ തമാശകളൊപ്പിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ചൊന്നുമുണ്ടായില്ല. അതു കൊണ്ടു തന്നെ രണ്ടാം വര്‍ഷം ഏപ്രില്‍ ഫൂള്‍ ദിനമടുത്തപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും അത്രയ്ക്ക് ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല, എനിയ്ക്കും... അതു കൊണ്ടു തന്നെ അന്നത്തെ ദിവസത്തിനു വേണ്ടി പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ എടുത്തതുമില്ല.

അങ്ങനെ ആ ഏപ്രില്‍ ഒന്നാം തീയതി വന്നെത്തി.  പതിവു പോലെ രാവിലെ അഞ്ചര മണി ആയപ്പോള്‍ ഞാനുണര്‍ന്നു. കുളിയും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞപ്പോഴും, അന്ന് അവധി ദിവസം കൂടി ആയതു കൊണ്ടാകണം, അതു വരെ മറ്റാരും ഉണര്‍ന്നിട്ടില്ല.
അപ്പോഴേയ്ക്കും പാല്‍ക്കാരന്‍ പാലും കൊണ്ടു വന്നു. ഞാന്‍ അതുമായി അടുക്കളയിലേയ്ക്ക് പോയി.

അന്ന് ഞങ്ങളുടെ റൂമില്‍ 8 പേരാണ് താമസം.  ഞങ്ങള്‍ പഴയ ബി പി സി സുഹൃത്തുക്കള്‍ 7  പേര്‍ കൂടാതെ അന്ന് മാഷും ഞങ്ങളുടെ കൂടെ കൂടിയിട്ടുണ്ട്. MTech ചെയ്യുന്ന സമയമായതു കൊണ്ടും ഞങ്ങളെക്കാള്‍ 2-3 വയസ്സ് പ്രായക്കൂടുതലുള്ളതു കൊണ്ടും ഞങ്ങള്‍ ആശാനെ മാത്രം പേര് വിളിയ്ക്കുന്നതിനു പകരം മാഷ് എന്നാണ് വിളിയ്ക്കാറ്. രാവിലെ ചായ/കാപ്പി ഉണ്ടാക്കുന്നതിന് ഒരു പ്രത്യേകത ഉണ്ട്. അതില്‍ നാലുപേര്‍ക്ക് ചായ മതി, 3 പേര്‍ക്ക് കാപ്പി. പിള്ളേച്ചനാണെങ്കില്‍ ചായയും കാപ്പിയും വേണ്ട, മധുരമിടാത്ത പാല്‍ തന്നെ മതി. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകമായി അവരവരുടെ പേരെഴുതിയ ഗ്ലാസ്സില്‍ മാറ്റി വയ്ക്കണം.

അങ്ങനെ ഓരോരുത്തരുടെയും പ്ലെയ്റ്റിലും ഗ്ലാസ്സിലും പേരെഴുതി വയ്ക്കാനും ഒരു കാരണമുണ്ട്. ആദ്യമെല്ലാം അങ്ങനെ പേരെഴുതുന്ന പതിവുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും എല്ലാ പാത്രങ്ങളും ഉപയോഗിയ്ക്കാം എന്നായിരുന്നു. ചായയോ കാപ്പിയോ ഉണ്ടാക്കിയാല്‍ ഓരോരുത്തരും അതുമായി സിറ്റൌട്ടിലേയ്ക്കോ വരാന്തയിലേയ്ക്കോ ടെറസ്സിലേയ്ക്കോ ഒക്കെ പോകും. അവിടിരുന്ന് പഠിയ്ക്കാനോ എഴുതാനോ ഫോണ്‍ വിളിയ്ക്കാനോ വര്‍ത്തമാനം പറയാനോ ഒക്കെ ആകാം. പക്ഷേ, അതു കഴിഞ്ഞ് ചിലപ്പോള്‍ ഗ്ലാസ്സോ പ്ലെയ്റ്റോ ഒക്കെ തിരിച്ച് എടുത്തു കൊണ്ടു വരാന്‍ മറക്കും. പിന്നീട് അടുത്ത തവണ ഭക്ഷണമെടുക്കുമ്പോഴായിരിയ്ക്കും ഈ പാത്രങ്ങള്‍ അന്വേഷിയ്ക്കുക. അപ്പോള്‍ ആ നേരത്ത് ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇതൊക്കെ തപ്പി നടന്ന് എടുത്തോണ്ട് വരണം. മാത്രമല്ല, ആരാണ് ഇതൊക്കെ അവിടെ ഇട്ടതെന്ന് ആരും മിണ്ടില്ല. പിന്നെ പിന്നെ, ഇതൊരു പതിവാകുകയും അത് ഒരു അസൌകര്യമാകുകയും ചെയ്തു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴിയാണ് ഗ്ലാസ്സിലും പ്ലെയിറ്റിലും പേരെഴുതുക എന്നത്. അതാകുമ്പോള്‍ ഓരോരുത്തരും അവരവരുടെ പാത്രങ്ങള്‍ മാത്രമാണല്ലോ ഉപയോഗിയ്ക്കുക. ഏതെങ്കിലും പാത്രം മിസ്സിങ്ങായാല്‍ അതിന്റെ ഉടമസ്ഥനാകും അത് എവിടേലും മറന്നു വച്ചിട്ടുണ്ടാകുക എന്നുറപ്പാണല്ലോ.

പറഞ്ഞു വന്നത് ഏപ്രില്‍ ഫൂളിന്റെ അന്നത്തെ വിശേഷമാണല്ലോ, നമുക്ക് വിഷയത്തിലേയ്ക്ക് വരാം. അങ്ങനെ അന്നു രാവിലെയും പാല്‍ തിളപ്പിച്ച ശേഷം ഞാന്‍ ഓരോരുത്തര്‍ക്കുമുള്ളത് ഗ്ലാസ്സുകളിലാക്കി മാറ്റി വച്ചു. അപ്പോഴേയ്ക്കും മാഷ് ഉണര്‍ന്ന് പല്ലു തേപ്പും കഴിഞ്ഞ് അങ്ങോട്ടു വന്നു. ഞാന്‍ മാഷെ ഒന്ന് വിഷ് ചെയ്തിട്ട് എന്റെ ചായയുമെടുത്ത് അപ്പുറത്തെ മുറിയിലേയ്ക്ക് നടന്നു. തൊട്ടു പിന്നാലെ മാഷും ചായയുമായെത്തി. ഞങ്ങള്‍ രണ്ടാളും വെറുതേ ഓരോന്ന് പറഞ്ഞു കൊണ്ട് ചായ കുടിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് മാഷ് ആ ഐഡിയ മുന്നോട്ടു വച്ചത്. "ഏപ്രില്‍ ഫൂളല്ലേ! എന്തെങ്കിലും ഒരു പണി ഒപ്പിച്ചാലോ?"

പറഞ്ഞു തീരേണ്ട താമസം, ഞാന്‍ സമ്മതിച്ചു. പക്ഷേ എന്തു ചെയ്യണം? അതിനും മാഷ് തന്നെ വഴി കണ്ടു. കുറച്ചു നേരം ചായയും പിടിച്ച് ആലോചിച്ചു നിന്ന ശേഷം മാഷ് ചോദിച്ചു. "അല്ല, നമ്മുടെ ഇന്നൊരു ദിവസത്തെ പാല്‍ നശിപ്പിയ്ക്കേണ്ടി വന്നാല്‍ കുഴപ്പമുണ്ടോ? രാവിലത്തെ എല്ലാവരുടെയും ചായ/കാപ്പി വേണ്ടെന്ന് വയ്ക്കേണ്ടി വരും". അപ്പോഴും കാര്യം പിടി കിട്ടിയിട്ടില്ലെങ്കിലും ഞാന്‍ മറുപടി പറഞ്ഞു. "അതൊന്നും കുഴപ്പമില്ല, പക്ഷേ, എന്റെ ചായ ഞാന്‍ ദാ കുടിച്ചു തീര്‍ത്തു".

എന്റെ മറുപടി കേട്ടപ്പോള്‍ മാഷ് ഉഷാറായി. "അതു സാരമില്ല, അവന്മാര്‍ ആറു പേര്‍ ഇപ്പോഴും എഴുന്നേറ്റിട്ടില്ലല്ലോ. അപ്പോഴേയ്ക്കും നമുക്ക് പണി ഒപ്പിയ്ക്കണം. വാ"

അത്രയും പറഞ്ഞു കൊണ്ട് മാഷ് അടുക്കളയിലേയ്ക്ക് നടന്നു. പിന്നാലെ ഞാനും വച്ചു പിടിച്ചു. മാഷ് പറഞ്ഞതനുസരിച്ച് ഞാന്‍ പതുക്കെ, ശബ്ദമുണ്ടാക്കാതെ ബെഡ് റൂമില്‍ പോയി ഒളിഞ്ഞു നോക്കി. മറ്റാരും തന്നെ ഉണര്‍ന്നിട്ടില്ല, എല്ലാവരും നല്ല ഉറക്കം!

ഞാന്‍ തിരിച്ച് അടുക്കളയിലെത്തിയപ്പോള്‍ മാഷ് അവിടെയുള്ള കറി പൌഡറുകളെല്ലാം പരതി നോക്കുന്നു. "എന്താ മാഷേ? എന്താ ഈ നോക്കുന്നത്?" മാഷ് ചിക്കന്‍ മസാലയുടെ പാക്കറ്റ് പുറത്തെടുത്ത് അതും കൊണ്ട് എന്റടുത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു. "തല്‍ക്കാലം നമുക്ക് ഇന്ന് അവന്മാര്‍ക്ക് ചായയും കാപ്പിയും കൊടുക്കുന്നതിനു പകരം ഈ ചിക്കന്‍ മസാലയിട്ട് ചായ കൊടുക്കാം. ഇതാകുമ്പോള്‍ കലക്കിയാലും കളര്‍ തിരിച്ചറിയില്ല, എന്താകുമെന്ന് നോക്കാം"

അപ്പോഴേയ്ക്കും മാഷിന്റെ പദ്ധതി എനിയ്ക്ക് ഏതാണ്ട് പിടി കിട്ടിയിരുന്നു. ഒരു ചെറു ചിരിയോടെ ഞാനും അത് സമ്മതിച്ചു. എന്നിട്ട് ഓരോ ഗ്ലാസ്സിലും ഓരോ സ്പൂണ്‍ വീതം മസാലയിട്ട് നന്നായി ഇളക്കി വച്ചു. പക്ഷേ, അവസാനത്തെ ഗ്ലാസ്സിനടുത്തെത്തിയപ്പോള്‍ ഒരു കുഴപ്പം! അത് പിള്ളേച്ചന്റെ പാല്‍ ഗ്ലാസ്സ് ആണ്. അതില്‍ മസാല ഇട്ടാല്‍ ശരിയാകില്ലല്ലോ. കാര്യം മനസ്സിലാകില്ലേ?

പിള്ളേച്ചന്റെ ഗ്ലാസ്സില്‍ എന്തു ചെയ്യും മാഷേ എന്ന് ചോദിച്ച് ഞാന്‍ മുഖമുയര്‍ത്തുമ്പോള്‍ മാഷും അത് തന്നെ ആണ് ആലോചിയ്ക്കുന്നത് എന്ന് മനസ്സിലായി. പെട്ടെന്ന് മാഷിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. കാര്യമെന്തെന്നറിയാന്‍ ഞാന്‍ മാഷിന്റെ നോട്ടം ചെല്ലുന്ന ദിക്കിലേയ്ക്ക് നോക്കി. അവിടെ അതാ ഇരിയ്ക്കുന്നു, ഞങ്ങളുടെ ഉപ്പു പാത്രം! കാര്യം മനസ്സിലായ ഞാന്‍ ചിരിയോടെ ആ ഉപ്പു പാത്രമെടുത്ത് മാഷിനു നീട്ടി. മാഷ് അതില്‍ നിന്നും ഒരു സ്പൂണ്‍ ഉപ്പെടുത്ത് പിള്ളേച്ചന്റെ പാല്‍ ഗ്ലാസ്സിലിട്ട് നല്ലവണ്ണം ഇളക്കി വച്ചു.

അങ്ങനെ പദ്ധതിയുടെ ആദ്യ ഭാഗം സക്സസ്സ്! ഇനി അതിന്റെ റിസല്‍റ്റ് എന്താകുമെന്ന് നോക്കണം. ഞാനും മാഷും കൂടെ ബാക്കിയുള്ളവര്‍ എഴുന്നേറ്റ് വരുന്നതും കാത്ത് അടുക്കളയില്‍ തന്നെ ഓരോന്ന് പറഞ്ഞ് ഇരിപ്പായി. [ഞങ്ങളുടെ അടുക്കള അത്ര ചെറുതൊന്നും അല്ലായിരുന്നു കേട്ടോ. ഞങ്ങള്‍ക്ക് എട്ടു പേര്‍ക്കും സുഖമായി ഇരുന്ന് ഭക്ഷണം കഴിയ്ക്കാനുള്ള വലുപ്പം ആ അടുക്കളയ്ക്കുണ്ടായിരുന്നു]

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മത്തന്‍ എഴുന്നേറ്റ് വാഷ് ബേസിന്റെ അടുത്തേയ്ക്ക് പോകുന്നത് കണ്ടു. ഞാനും മാഷും പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മത്തനെ തന്നെ ശ്രദ്ധിച്ചിരുന്നു. അവന്‍ പല്ലു തേപ്പ് കഴിഞ്ഞ് ഞങ്ങളോട് എന്തോ പറഞ്ഞു കൊണ്ട് അടുക്കളയിലേയ്ക്ക് കയറി വന്നു. നേരെ ചായ ഒഴിച്ചു വന്നിരിയ്ക്കുന്നിടത്തേയ്ക്ക് വന്ന് അവന്റെ ഗ്ലാസ്സും കയ്യിലെടുത്ത് ഞങ്ങള്‍ക്കടുത്ത് വന്നിരുന്നു.

വര്‍ത്തമാനത്തിനിടയില്‍ അവന്‍ ചായ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു. അവന്റെ ഭാവം മാറുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. അടുത്ത നിമിഷം ചായ ഗ്ലാസ്സ് താഴെ വച്ച് അവന്‍ ഒറ്റ ഓട്ടം! നേരെ വാഷ് ബേസിനടുത്തേയ്ക്ക്. പിന്നാലെ ഞങ്ങളും ചെന്നു, എന്താണ് പ്രതികരണം എന്നറിയണമല്ലോ. വായിലെ ചായ തുപ്പിക്കളഞ്ഞതും അവന്‍ തിരിഞ്ഞ് ഞങ്ങളെ രണ്ടു പേരെയും  നോക്കി. ഞാനും മാഷും ചിരി അടക്കിപ്പിടിച്ച് അവനെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഞങ്ങളെ മാറി മാറി നോക്കിയ ശേഷം അവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു "എടാ, എല്ലാവരുടെ ചായയിലും ഇട്ടിട്ടുണ്ടോ?"

ഉണ്ട് എന്നര്‍ത്ഥത്തില്‍ ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടിയതും ' എന്നാല്‍ കുഴപ്പമില്ല' എന്നും പറഞ്ഞ് അവന്‍ ചിരി തുടങ്ങി. അവനതു മതി, അവന്‍ ഹാപ്പിയായി, അവനു മാത്രമല്ലല്ലോ പണി കിട്ടാന്‍ പോകുന്നത്. മാഷും കൂടെ ചേര്‍ന്നു. തുടര്‍ന്ന് ഞങ്ങള്‍ 3 പേരും കൂടിയായി അടുത്തയാള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. അടുത്തതായി സഞ്ജുവും, കുറച്ചു കഴിഞ്ഞ് സുധിയപ്പനും അതിനു ശേഷം ജോബിയും പിന്നീട് ബിബിനും എഴുന്നേറ്റു വന്നു. ഓരോരുത്തരും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്.

സഞ്ജുവിന് കാപ്പി ആയിരുന്നു. ഗ്ലാസ്സെടുത്ത് ഒരിറക്ക് ഇറക്കിയ ശേഷം അവനെന്നെ ഒന്ന് നോക്കി. അതിനു ശേഷം 'ഇന്നെന്താടാ പറ്റിയത്? ഇതില്‍ എന്താ വീണത്'?' എന്ന് നിഷ്കളങ്കമായി ചോദിച്ചു. അവന്റെ നോട്ടവും ചോദ്യവും കണ്ടപ്പോള്‍ എനിയ്ക്കു പാവം തോന്നി. ഞാന്‍ ക്ഷമ ചോദിച്ചു കൊണ്ട് സത്യം പറഞ്ഞു. അതു കേട്ടതും അവന്‍ ചാടിയിറങ്ങി നല്ല രണ്ടു &%$##@ പറഞ്ഞ് ആ കാപ്പി കമിഴ്ത്തിക്കളഞ്ഞു, ശേഷം ചിരിയോടെ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് എഴുന്നേറ്റ് വന്നവരില്‍, ആദ്യ കവിള്‍ ഇറക്കിയപ്പോള്‍ തന്നെ "എടാ പട്ടികളേ" എന്ന വിളിയോടെയാണ് സുധിയപ്പന്‍ ഓടിയതെങ്കില്‍ ജോബിയ്ക്ക് ചായയ്ക്ക് എന്തോ ടേസ്റ്റ് മാറ്റമുണ്ടെന്ന് മനസ്സിലാകാന്‍ രണ്ടു സിപ്പ് കുടിച്ചു നോക്കേണ്ടി വന്നു.

എന്നാല്‍ ബിബിനു മാത്രം ഈ തമാശ ദഹിയ്ക്കാന്‍ കുറച്ചു സമയമെടുത്തു. രാവിലെ തന്നെ വലിയ ആശയോടെ എടുത്തു കുടിച്ച കാപ്പിയില്‍ മസാല രുചി വന്നതും അവന്‍ ഓടിപ്പോയി അതു തുപ്പിക്കളഞ്ഞ് ചീത്ത വിളിച്ചു. അപ്പോഴേയ്ക്കും പിള്ളെച്ചനൊഴികെ എല്ലാവരും ഈ അനുഭവം നേരിട്ട ശേഷം അടുത്തയാള്‍ക്ക് അമളി പറ്റുന്നത് കാണാന്‍ കാത്തിരിയ്ക്കുകയായിരുന്നല്ലോ. എല്ലാവരും കൂടി ചേര്‍ന്ന് അവനു മാത്രം ഒരു പണി കൊടുത്തതാണ് എന്നാണ് അവനാദ്യം വിചാരിച്ചത്.  പിന്നെ, മാഷ് അവനെ  മയത്തില്‍ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനും ആ തമാശയില്‍ പങ്കു ചേര്‍ന്നു. എന്നിട്ട് അവസാനത്തെ ഇരയായ പിള്ളേച്ചനു വേണ്ടി കാത്തിരിപ്പായി.

പിന്നെയും കുറേ നേരം കൂടി ഞങ്ങള്‍ക്ക് കാത്തിരിയ്ക്കേണ്ടി വന്നു, പിള്ളേച്ചന്‍ ഒന്ന് എഴുന്നള്ളുന്നത് കാണാന്‍ .അവസാനം ആ സമയം സമാഗതമായി. പിള്ളേച്ചന്‍ ഉറക്കപ്പിച്ചോടെ ആടിയാടി വാഷ് ബേസിനടുത്തേയ്ക്ക് പോകുന്നത് ഞങ്ങള്‍ കണ്ടു. (ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാലുള്ള പിള്ളേച്ചന്റെ ആ പോക്ക് ഒരു സംഭവം തന്നെയാണ്. ഉറക്കമുണര്‍ന്നാല്‍ പിള്ളേച്ചന് 'റിലെ' വീഴാന്‍ കുറച്ചു സമയമെടുക്കും. ആ സമയം എഴുന്നേറ്റ് മുഖം കഴുകാനും പല്ലു തേയ്ക്കാനും പോകുന്നതെല്ലാം ഉറക്കച്ചടവോടെ തന്നെ ആയിരിയ്ക്കും. മിക്കവാറും കണ്ണു തുറന്നിട്ടു പോലുമുണ്ടാകില്ല. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പ്രോഗ്രാമിലേതെന്ന പോലെ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിയ്ക്കുകയേയുള്ളൂ. ആ സമയത്തെങ്ങാന്‍ ആരെയെങ്കിലും ആ വഴിയിലെങ്ങാനുംകിട്ടിയാല്‍ അവരെയൊക്കെ തട്ടിത്തെറിപ്പിച്ചിട്ടാകും അവന്‍ കടന്നു പോകുക).

അല്‍പ്പ സമയം കൂടെ കഴിഞ്ഞപ്പോള്‍ പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് പിള്ളേച്ചന്‍ അടുക്കളയിലേയ്ക്ക് വന്നു. എല്ലാവരുടെയും ശ്രദ്ധ പിള്ളേച്ചനിലാണ്. അതൊന്നും ഗൌനിയ്ക്കാതെ ആരേയും ഒന്നു നോക്കുക പോലും ചെയ്യാതെ പിള്ളേച്ചന്‍ തന്റെ പാല്‍ ഗ്ലാസ്സിനടുത്തേയ്ക്ക് വന്നു. അവന്‍ ആ ഗ്ലാസ്സെടുത്ത് ഒരു കവിള്‍ പാല്‍ വായില്‍ കൊണ്ടതും കണ്ണും തുറിപ്പിച്ച്, വായിലെത്തിയ പാല്‍ ഇറക്കാനാകാതെ  "ഉം... ഉം..." എന്നും പറഞ്ഞു കൊണ്ട്  അങ്ങോട്ടുമിങ്ങോട്ടും നോക്കി എവിടേയ്ക്ക് ഓടണമെന്ന് ഒരു നിമിഷമാലോചിച്ച ശേഷം വാഷ് ബേസിനടുത്തേയ്ക്ക് ഓടി. അപ്പോഴും ഉപ്പിട്ട പാല്‍ ഗ്ലാസ്സ് അവന്‍ താഴെ വച്ചിരുന്നില്ല. അപ്പോഴേയ്ക്കും ഉറക്കെ ചിരിച്ചു കൊണ്ട് എല്ലാവരും അവന്റെ പിന്നാലെ ഓടി. വായിലുള്ള പാല്‍ തുപ്പിക്കളഞ്ഞതും തിരിഞ്ഞു നിന്ന് "ഇത് ഏത് &്%$# ആണെടാ ഇതിനാത്ത് ഉപ്പിട്ടത്" എന്നും ചോദിച്ചു കൊണ്ട് ഞങ്ങളെ എല്ലാവരേയും ചീത്ത വിളി തുടങ്ങി.

ഞങ്ങളുടെ എല്ലാവരുടെയും കൂട്ടച്ചിരിയ്ക്കിടയില്‍ മാഷ് പിള്ളേച്ചനോട്  ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് ഒരു പണി തന്നതാണ്' എന്ന് വിശദീകരിച്ചു കൊടുത്തു. എല്ലാവരും കൂടെ തന്നെ ഫൂളാക്കിയതാണ് എന്നു മനസ്സിലാക്കിയ പിള്ളേച്ചന്‍ ചീത്ത വിളി അവസാനിപ്പിച്ച് പാല്‍ ഗ്ലാസ്സിലേയ്ക്കും നോക്കി കുറച്ചു നേരം നിന്നു. അപ്പോഴേയ്ക്കും ഞങ്ങളുടെ ചിരിയുടെ അലകള്‍ ഏതാണ്ട് ഒന്ന് അടങ്ങിത്തുടങ്ങിയിരുന്നു.

പക്ഷേ, പെട്ടെന്ന് ആരും പ്രതീക്ഷിയ്ക്കാത്ത ഒന്നാണ് അവിടെ സംഭവിച്ചത്. ഞങ്ങളെയും പാലും മാറി മാറി നോക്കിയ പിള്ളേച്ചന്‍ അതേ ഗ്ലാസ്സില്‍ നിന്നും വീണ്ടും ഒരു കവിള്‍ പാല്‍ കൂടി മൊത്തുന്നതാണ് ഞങ്ങള്‍ കണ്ടത്. ഇവനിതെന്താണ് ഈ കാണിയ്ക്കുന്നത് എന്ന അത്ഭുതത്തോടെ ഞങ്ങള്‍ അവനെ നോക്കുമ്പോള്‍ അവന്‍ ആദ്യത്തെ കവിള്‍ കുടിച്ചപ്പോള്‍ കാണിച്ച അതേ ഭാവങ്ങളോടെ രണ്ടാമതും  ഒച്ചയുണ്ടാക്കിക്കൊണ്ട് വാഷ് ബേസിനിലേയ്ക്ക് ആ പാലും തുപ്പിക്കളഞ്ഞു, അതിനു ശേഷം ബാക്കി വന്ന പാലും കൂടിഅതിലേയ്ക്ക് കമഴ്ത്തിക്കളയുന്നത് കണ്ട പിള്ളേച്ചനോട് അതിശയത്തോടെ ഞാന്‍ ചോദിച്ചു.

"എന്റെ പിള്ളേച്ചാ, അതില്‍ ഉപ്പിട്ടിരുന്നു എന്ന് നിനക്ക് ആദ്യം കുടിച്ചപ്പോഴേ മനസ്സിലായതല്ലേ. അതറിഞ്ഞിരുന്നു കൊണ്ട് നീ പിന്നെ വീണ്ടും അത് വീണ്ടും കുടിയ്ക്കാന്‍ ശ്രമിച്ചതെന്തിനാണ്?"

മറ്റെല്ലാവരും അതേ ചോദ്യഭാവത്തില്‍ പിള്ളേച്ചന്റെ മറുപടിയ്ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ ആ ഗ്ലാസ്സും കഴുകി നിരാശയോടെ പിള്ളേച്ചന്‍ മറുപടി പറഞ്ഞു " എടാ, അതു പിന്നെ, ആദ്യം കുടിച്ചപ്പോഴേ അതില്‍ ഉപ്പിട്ടിട്ടുണ്ട് എന്ന് മനസ്സിലായി എന്നത് സത്യം തന്നെ ആണ്. പക്ഷേ, ഞാനോര്‍ത്തു... ആ ഉപ്പ് പാലിന്റെ മുകളില്‍ മാത്രമേ കാണുകയുള്ളൂ എന്ന്. അതാണ് വീണ്ടും കുടിച്ചു നോക്കിയത്"

ഇത്രയും പറഞ്ഞു കൊണ്ട് ഗ്ലാസ് തിരിച്ചു വയ്ക്കാന്‍ പിള്ളേച്ചന്‍ അടുക്കളയിലേയ്ക്ക് പോകുമ്പോള്‍ ചിരിയ്ക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ ...


***************

വിഷുക്കട്ട
 
എല്ലാ നാട്ടിലും ഉണ്ടോ എന്നറിയില്ല. പക്ഷേ, ഞങ്ങളുടെ നാട്ടിലൊക്കെ വിഷുവിന് വിഷുക്കട്ട എന്നൊരു പലഹാരം ഉണ്ടാക്കാറുണ്ട്.  വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായാണ് ഈ വിഭവം കണക്കാക്കപ്പെടുന്നത്.

വിഷുക്കട്ട എന്തെന്ന് അറിയാത്തവര്‍ക്കായി അതിന്റെ പാചകക്കുറിപ്പ് ഇവിടെ കുറിച്ചിടുന്നു.

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി    - 2 കപ്പ്
തേങ്ങപ്പാല്‍ (ഒന്നാം പാല്‍) - ഒരു കപ്പ് 
തേങ്ങപ്പാല്‍ (രണ്ടാംപാല്‍) - രണ്ടു കപ്പ് 
തേങ്ങ ചിരകിയത് - കാല്‍ക്കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - അഞ്ചു പത്തെണ്ണം വീതം 


ഉണ്ടാക്കേണ്ട വിധം:
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. രണ്ടാം പാലില്‍ കഴുകി വൃത്തിയാക്കിയ അരി ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ അതിലേയ്ക്ക്  ഒന്നാം പാല്‍ ചേര്‍ക്കുക.  ജീരകവും തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം. ശര്‍ക്കര നീരോ മാങ്ങ കറിയോ ആണ് ഉത്തമം.

എല്ലാവര്‍ക്കും വിഷു ആശംസകള്‍