Friday, September 6, 2013

സ്മൃതി തന്‍ ചിറകിലേറി ഒരു ഓണം

ഓര്‍‌മ്മകളില്‍‌ ഓണക്കാലത്തിന്റെ പൂവിളികള്‍‌ ഉയരുകയാണ്... ഇവിടെ എന്റെ ബാല്യം വീണ്ടും പുനര്‍‌ജ്ജനിക്കുകയാണ്...

പണ്ട് കുഞ്ഞുനാളില്‍‌ തൊടികള്‍‌ തോറും കയറിയിറങ്ങി, തുമ്പപ്പൂ, മുക്കുറ്റി, കോളാമ്പി, ചെത്തി,ചെമ്പരത്തി എന്നിങ്ങനെ കളമൊരുക്കാന്‍‌ പൂക്കളിറുത്തു നടന്നതും ‘പൂവേ പൂപ്പൊലി പൂവേ’ പാടി നടന്നതും കൊച്ചു വെളുപ്പാന്‍‌ കാലത്ത് മുറ്റത്ത് പൂക്കളമിട്ടതും ഓണക്കളികള്‍‌ കളിച്ചു തിമര്‍‌ത്തിരുന്നതും ഓര്‍മ്മ വരുന്നു. 


 ഇടയ്ക്ക് ഒരു വേള അടുക്കളയില്‍‌ ഓടിക്കയറി കൈ നിറയെ ഉപ്പേരി വാരിയെടുത്ത് കൊറിച്ചു നടന്നതും കൊതിയോടെ വേവുന്ന പായസം നോക്കി നിന്നതും വയറു നിറയെ മതിയാവോളം സദ്യയുണ്ടതും, പിന്നെ വര്‍‌ഷത്തിലൊരിക്കല്‍‌ മാത്രം കിട്ടുന്ന കോടിയുടുപ്പിനായ് പ്രതീക്ഷയോടെ കാത്തിരുന്നതും എല്ലാം എന്റെ ഓണസ്മൃതികളില്‍ കൂടി എന്നിലേയ്ക്ക് തിരിച്ചെത്തുന്നു... 
ഇന്ന് വര്‍‌ഷങ്ങള്‍‌ക്കു ശേഷം... ജീവിത പ്രതിസന്ധികളുമായി മല്ലടിച്ച് മറുനാട്ടില്‍‌ ഉപജീവനം തേടിയെത്തിയ എന്റെ മനസ്സിന്റെ തരിശു ഭൂമിയില്‍‌ ഒരു പുതുമഴയായ് ഉണര്‍‌വ്വേകുവാന്‍‌ പൊന്‍‌ചിങ്ങമാസത്തിന്റെ നിറവും കുളിരുമായി വിരുന്നിനെത്തിയ ഈ പൊന്നോണത്തെ ഞാന്‍‌  നിറഞ്ഞ മനസ്സോടെവരവേല്‍‌ക്കുന്നു... 




പൊന്നിന്‍ ചിങ്ങമായി തിരുവോണക്കാലമായി
ഓര്‍മ്മകളില്‍ പൂ വിടര്‍ന്നുവോ
കാത്തിരിയ്ക്കുമെന്റെ പൊന്നമ്മക്കിളി തന്‍ ചാരെ
തിരുവോണമുണ്ണാന്‍ നീ വരില്ലയോ... [പൊന്നിന്‍ ചിങ്ങമായീ...]

കുഞ്ഞുന്നാളിലെന്നോ ഒരു തുമ്പക്കുടവുമായീ
നിന്‍ കാലടികള്‍ പിന്തുടര്‍ന്നതും...
കൂട്ടുകാരുമായോരോ വഞ്ചിപ്പാട്ടു മൂളി
കളിയൂഞ്ഞാലാട്ടി തന്നതും...
താഴെ വീണു പോയപ്പോള്‍ ഓടിയെത്തിയെന്നെ
വാരിയെടുത്തുമ്മ വച്ചതും...
ഓര്‍മ്മകളില്‍ തെളിയുന്നോരോണക്കാലം വരവായീ... [പൊന്നിന്‍ ചിങ്ങമായി...]

ചിങ്ങമാസ നാളില്‍ പൊന്നോണപ്പൂക്കള്‍ നുള്ളി
എന്നങ്കണത്തില്‍ കളമൊരുക്കവേ
ഓണപ്പാട്ടു മൂളി തിരുവോണത്തുമ്പിയ്ക്കൊപ്പം
എൻ പോയകാലമോർത്തെടുക്കവേ
കുളിരു നൽകിടുന്നോരെൻ ബാല്യകാലമിന്നും
ഓർമ്മകളിൽ നഷ്ടസ്വപ്നമായ്
ഓര്‍മ്മകളില്‍ തെളിയുന്നോരോണക്കാലം വരവായീ... [പൊന്നിന്‍ ചിങ്ങമായി...]

ഇനിയും ബാക്കിയായ ഓണ സ്മൃതികളുമായ് ഹൃദയപൂര്‍‌വ്വം നേരുന്നു ഒരായിരം ഓണാശംസകള്‍‌...