Tuesday, December 29, 2015

ഓപ്പറേഷന്‍ കാലം

"ഈ ചേട്ടന്‍ ആണ്  ആ  Burr Hole Surgery കേസ് കേട്ടോ"

"Burr Hole? ഇന്ന് ഒരേയൊരു കേസേ പറഞ്ഞിട്ടുള്ളൂ, അത് ഓപണ്‍ സര്‍ജറി ആണല്ലോ"

"ങ് ഹേ! അല്ലല്ലോ!  അങ്ങനല്ലല്ലോ N.I.C.U.  വില്‍ പറഞ്ഞത്?

"ഹേയ്, സത്യമായും അല്ല. ഇത് ഓപണ്‍ സര്‍ജറി തന്നെ ആണ്. രവി ഡോക്ടറുടെ കേസല്ലേ? ഇപ്പോ അവര്‍ വന്ന് confirm ചെയ്ത് പോയതേയുള്ളൂ"

എനിയ്ക്ക് ഞെട്ടാനും പേടിയ്ക്കാനും ടെന്‍ഷനടിയ്ക്കാനുമായി രണ്ടു മിനിറ്റ് പോലും കിട്ടിക്കാണില്ല. അതിനു മുന്‍പ് ആരോ എന്നോട് പറഞ്ഞു - "അനസ്ത്യേഷ്യ  തരുവാണ് ട്ടോ"

ഞാന്‍ തലയാട്ടിയത് ഓര്‍മ്മയുണ്ട്. പിന്നെ ബോധം തെളിയുമ്പോള്‍ തലയുടെ വലതു വശത്ത് അസഹ്യമായ വേദന തോന്നുന്നുണ്ട്. കണ്ണുകള്‍ കഷ്ടപ്പെട്ട് തുറന്നപ്പോള്‍ അടുത്ത് വര്‍ഷയും ഒന്നു രണ്ട് സിസ്റ്റേഴ്സും നില്‍പ്പുണ്ട്. കയ്യുയര്‍ത്തി തലയില്‍ ഒന്ന് തൊട്ടു നോക്കണമെന്ന്  ആഗ്രഹമുണ്ടെങ്കിലും ശരീരം മൊത്തം തളര്‍ന്ന് കിടക്കുന്നതു പോലെയാണ് അപ്പോള്‍ തോന്നിയത്. നല്ല pain തോന്നുന്നുണ്ടെന്നും ബെഡ്ഡില്‍ തലയ്ക്ക് മുകള്‍ ഭാഗത്ത് നില്‍ക്കുന്ന വര്‍ഷയെ കണ്ണു മുകളിലേയ്ക്കാക്കി നോക്കാന്‍ നല്ല ബുദ്ധിമുട്ടു തോന്നുന്നുണ്ടെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷേ അതിനെക്കാള്‍ ഉപരിയായി നല്ല ദാഹം തോന്നുന്നുണ്ടായിരുന്നു, മാത്രമല്ല, ചുണ്ടു നനയ്ക്കാന്‍ പോലും വായില്‍ ഒരു തുള്ളി ഉമിനീരു പോലും ഇല്ലെന്നാണ് അപ്പോള്‍ തോന്നിയത്. അതു കൊണ്ട് "ഇത്തിരി വെള്ളം" എന്നു മാത്രമാണ് കഷ്ടപ്പെട്ട് പറഞ്ഞ്  ഒപ്പിയ്ക്കാന്‍ സാധിച്ചത്. എന്നാല്‍ "ഇപ്പൊ വെള്ളം തരാന്‍ പറ്റില്ല ചേട്ടാ, ഓപ്പറേഷന്‍ കഴിഞ്ഞാല്‍ 4 മണിക്കൂര്‍ നേരത്തേയ്ക്ക് വെള്ളം പോലും തരാന്‍ പാടില്ല" എന്ന് അടുത്തു നിന്ന നഴ്സ് പറഞ്ഞതു കേട്ടപ്പോഴേയ്ക്കും വേദന കാരണമോ മരുന്നിന്റെ effect കാരണമോ ഞാന്‍ വീണ്ടും ഉറങ്ങി പോയി [അതോ ബോധം പോയതാണോ].

വീണ്ടും ഉണരുമ്പോള്‍ ആദ്യം അടുത്തു കണ്ട നഴ്സിനോട് ഞാനാദ്യം ചോദിച്ചത് സമയം എത്രയായി എന്നാണ്. ആറേ കാല്‍ എന്ന് കേട്ടപ്പോള്‍ ആശ്വാസമായി. ഏഴാകുമ്പോള്‍ കുറച്ചു വെള്ളം കിട്ടുമല്ലോ. അവസാനം മണി ഏഴായപ്പോള്‍ ആ കിടന്ന കിടപ്പില്‍ തന്നെ അവര്‍ വായിലൊഴിച്ചു തന്ന കുറച്ചു വെള്ളം കുടിച്ചപ്പോള്‍ ആണ് കുറച്ചെങ്കിലും ആശ്വാസമായത്. പിന്നെയാണ് രണ്ടു ദിവസം observation ഇല്‍ ആണ് ഞാനെന്നും അപ്പോള്‍ കിടക്കുന്നത് Post Operative Ward ഇല്‍ ആണെന്നുമൊക്കെ ഞാന്‍ മനസ്സിലാക്കുന്നത്.

അപ്പോഴേയ്ക്കും തലയിലെ വേദനയുമായി ഞാന്‍ ഒരുവിധം സമരസപ്പെട്ടതായി എനിയ്ക്കു തന്നെ തോന്നി. മാത്രമല്ല, ഒരു Brain Surgery കഴിഞ്ഞിട്ട് വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്നും ആശ്വസിച്ചു.  ഓപ്പറേഷന്‍ തിയറ്റഠില്‍ കയറുന്നതിന് തൊട്ടു മുന്‍പ് വരെ Keyhole Surgery ആയിരിയ്ക്കും എന്നായിരുന്നല്ലോ ഞാന്‍ (എന്തിന്, NICU വിലെ നഴ്സുമാരും അവിടെ കണ്ട ജൂനിയര്‍ ഡോക്ടര്‍ വരെ) വരെ കരുതിയിരുന്നത്. അതു കൊണ്ടാണല്ലോ കീ ഹോള്‍ സര്‍ജറി എന്നത് അത്ര പേടിയ്ക്കാനൊന്നുമില്ല എന്ന് മനസ്സിലാക്കി തരുന്നതിനായി കക്ഷി ഓപണ്‍ സര്‍ജറിയുടെ ഭീകരതകളും റിസ്കുകളും എന്നോട് വിസ്തരിച്ച് പറഞ്ഞത്. സര്‍ജറിയ്ക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പക്ഷേ രോഗി 'coma' യില്‍ ആകുവാനും ചുരുങ്ങിയ പക്ഷം 'paralysis' ആകുവാനും വരെ സാധ്യതയുണ്ടായിരുന്നുവത്രെ. ഇനി വിജയിയ്ക്കുന്ന കേസുകളില്‍ പോലും ചിലപ്പോള്‍ ഓര്‍മ്മ നഷ്ടപ്പെടലോ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങളോ വരെ ഉണ്ടാകാന്‍ സാധ്യത ഏറെയായിരുന്നുന്നു.  അതും പോരാതെ ഒരു ഒന്നൊന്നര മാസത്തേയ്ക്ക് fits വരാനുള്ള സാധ്യതയും മുറിവ് ശരിയ്ക്ക് ഉണങ്ങും വരെ infection നുള്ള സാധ്യതകളും വളരെയുണ്ടായിരുന്നു.

എന്തായാലും വേറെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ഞാനും ആശ്വസിച്ചു.  അങ്ങനെ സര്‍ജറി കഴിഞ്ഞ് മൂന്നാം നാള്‍ പ്രൈവറ്റ് റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. എങ്കിലും എഴുന്നേല്‍ക്കാനും നടക്കാനുമൊക്കെ ആരുടെയെങ്കിലും സഹായം ഒഴിവാക്കാനാകില്ലായിരുന്നു. ഭക്ഷണം കഴിയ്ക്കാനും ടോയ്‌ലറ്റില്‍ പോകാനും മാത്രമാണ് ആദ്യത്തെ ഒരാഴ്ച ഞാന്‍ ആശുപത്രി കിടക്കയില്‍ നിന്ന് എഴുന്നേറ്റതു തന്നെ. അപ്പോള്‍ പോലും ഒരു പത്ത് അടി നടക്കുമ്പോഴേയ്ക്കും ശരീരം ആകെ തളരുകയും വല്ലാതെ കിതപ്പ് തോന്നുകയും ചെയ്യുന്ന അവസ്ഥ. കിടക്കുമ്പോഴാണെങ്കിലോ തലയോട്ടിയ്ക്കുള്ളില്‍ എവിടെയോ ഇടിമിന്നല്‍ ഏല്‍ക്കുമ്പോഴെന്നതു പോലത്തെ തല വെട്ടിപ്പൊളിയ്ക്കുന്ന വേദന. രാവിലെയും രാത്രിയും തരുന്ന pain killer ന്റെ ബലത്തില്‍ കഷ്ടിച്ച് ആറു മണിക്കൂര്‍ ഒരു വിധം പിടിച്ചു നില്‍ക്കാം. രാത്രികളില്‍ കഴിയ്ക്കേണ്ട pain killer നു വേണ്ടി ഒരു ഏഴു മണി എങ്കിലും ആയിക്കിട്ടാന്‍ വേദന കടിച്ചമര്‍ത്തി കാത്തിരിയ്ക്കണം. ഏഴരയോടു കൂടി കുറച്ച് കഞ്ഞി കുടിച്ച് മരുന്നും കഴിച്ച് ഉറങ്ങാന്‍ കിടക്കും. പിന്നെ രാത്രി രണ്ട്- രണ്ടര വരെ, ഒരു വശം ചരിഞ്ഞാണെങ്കിലും തളര്‍ന്ന് കിടന്ന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ഉറങ്ങാം. രണ്ടരയാകുമ്പോഴേയ്ക്കും pain killer ന്റെ സ്വാധീനം കുറയും. അപ്പോള്‍ തലയ്ക്കുള്ളില്‍ എന്തോ കുത്തിയിറങ്ങുന്നതു പോലെ വേദന തുടങ്ങും. എത്ര ശ്രമിച്ചാലും അറിയാതെ പുളഞ്ഞു പോകും, ഞരങ്ങലും മൂളലും കാരണം കൂടെ നില്‍ക്കുന്നവര്‍ ഉറക്കം കളഞ്ഞ് അടുത്തു വന്ന് വിഷമിച്ച് അതും കണ്ടിരിയ്ക്കും. അവര്‍ക്കെന്തു ചെയ്യാനൊക്കും! പിന്നെ നേരം വെളുക്കാനുള്ള കാത്തിരിപ്പാണ്. അടുത്ത ഡോസ് മരുന്നു കിട്ടാന്‍!

വെളിച്ചം, ശബ്ദം, മണം എന്നിവയുടെയൊക്കെ sensitivity ഭയങ്കരമായ തോതില്‍ കൂടിയതു പോലെ. മൊബൈല്‍/ടിവി/പത്രം ഇവയൊന്നും നോക്കാനേ പറ്റുന്നില്ലായിരുന്നു. അതും പോരാഞ്ഞ് ഡബിള്‍ വിഷന്‍ എന്ന പ്രശ്നം. കണ്ണടച്ചു കിടക്കാന്‍ പോലും ബുദ്ധിമുട്ട്! അങ്ങനെ ഏതാണ്ട് രണ്ട് ആഴ്ച! അവസാനം പത്തു ദിവസം കഴിഞ്ഞ് തലയിലെ ബാന്‍ഡേജ് അഴിച്ചു നോക്കി, ഡോക്ടര്‍ അറിയിച്ചു - രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ സ്റ്റിച്ച് വെട്ടി, വീട്ടില്‍ പോകാം. [അങ്ങനെ സ്റ്റിച്ച് വെട്ടാന്‍ നേരത്താണ് തലയിലെ മുറിവിന്റെ ഭീകരത എനിയ്ക്കു തന്നെ ശരിയ്ക്ക് മനസ്സിലായത്.]

അങ്ങനെ പതിമൂന്നു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഞാന്‍ തിരിച്ച് വീട്ടിലെത്തി. പിന്നെ രണ്ടര മാസത്തോളം വീട്ടില്‍ തന്നെ. തല ഒന്നു കുളിയ്ക്കാന്‍ 20 ദിവസം എടുത്തു, എങ്കിലും മൊട്ടത്തലയായതിനാല്‍ കുഴപ്പമൊന്നും തോന്നിയില്ല. infection ആകരുതെന്ന പേടി കാരണം മോളെ പോലും രണ്ടാഴ്ച അടുത്തേയ്ക്ക് വിടാതെ വീട്ടുകാര്‍ ശ്രദ്ധിച്ചു. സന്ദര്‍ശകരെ കഴിവതും ഒഴിവാക്കി. ഏതാണ്ട് ഒന്നര മാസം കഴിഞ്ഞപ്പോള്‍ കുറേശ്ശെ ടിവിയില്‍ ശ്രദ്ധിയ്ക്കാനും പത്രം നോക്കാനുമെല്ലാം കഴിയുമെന്നായി. ഒരു മാസത്തിനു ശേഷം പതുക്കെ പതുക്കെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. ഏഴു കിലോ തൂക്കം കുറഞ്ഞിരുന്ന ഞാന്‍ രണ്ടു മൂന്നു മാസം കൊണ്ട് അതും തിരിച്ചു പിടിച്ചു. ഒരു ആശുപത്രിയിലേതെന്ന പോലെ വര്‍ഷയും അച്ഛനുമമ്മയും ചേട്ടനും ചേച്ചിയും ശുശ്രൂഷിയ്ക്കാനും സഹായിയ്ക്കാനും ഉണ്ടായിരുന്നതും ആരോഗ്യം തിരിച്ചു കിട്ടാന്‍ വലിയ സഹായമായി. ഒപ്പം ഓഫീസില്‍ നിന്ന് മാനേജറുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണവും സഹായവും പരിഗണനയും കൂടി കിട്ടിയതിനാല്‍ ജോലിസംബന്ധമായ ബുദ്ധിമുട്ടുകളും ഒഴിവായിക്കിട്ടി. അവസാനം രണ്ടര മാസങ്ങള്‍ക്ക് ശേഷം ഒരു കെട്ട് മരുന്നുകളുമായി ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചെത്തി.

ഒരു സാധാരണ തലവേദന പോലെ തുടങ്ങി, ശക്തമായ തലവേദനയും കണ്ണു വേദനയും അവസാനം കൈ വിരലുകളുടെ മരവിപ്പും മറ്റമായി വളര്‍ന്നു വന്നത് തലയില്‍ രക്തം കട്ട പിടിച്ചതു കാരണമാണെന്ന് മനസ്സിലാക്കാന്‍ തക്ക സമയത്ത് സാധിച്ചത് എന്തോ ഒരു ഭാഗ്യം. [[അവസാനം എഴുതിയ ശാപം കിട്ടിയ ഒരു ദിവസം എന്ന പോസ്റ്റിലെ ബുദ്ധിമുട്ടുകളുടെ പ്രധാന കാരണം ഇതായിരുന്നു എന്ന് അന്നറിഞ്ഞിരുന്നില്ല]]. അല്ലായിരുന്നെങ്കില്‍... അന്ന് ഡോക്ടര്‍ പറഞ്ഞതു പോലെ ഒരു ദിവസമോ കുറച്ചു മണിക്കൂറുകളോ വൈകിപ്പോയിരുന്നെങ്കില്‍... ഞാന്‍ വല്ല പരാലിസിസും വന്ന് വീണു പോയ ശേഷമേ തിരിച്ചറിയുമായിരുന്നുളളൂ... അതിനു മുന്‍പ് ഒരു ന്യൂറോ സര്‍ജനെ കണ്ടേക്കാം എന്ന് തോന്നിയ സമയം... അതായിരുന്നു നിര്‍ണ്ണായകമായത്.

ഈ അനുഭവം ജീവിതത്തില്‍ ഒരു കാര്യം കൂടി അടിവരയിട്ട് ഓര്‍മ്മിപ്പിയ്ക്കുന്നു - എത്ര വളര്‍ന്നാലും നമുക്ക് ഒറ്റയ്ക്ക് എന്തും ചെയ്യാന്‍ പറ്റും, അഥവാ മറ്റാരുടെയും സഹായമില്ലാതെ ജീവിയ്ക്കാന്‍ പറ്റും എന്ന ധാരണ തെറ്റാണ്. നേരെ മറിച്ച്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും സഹായവും കൂടെയുണ്ടെങ്കില്‍ എത്ര കഷ്ടപ്പാടുകളെയും നേരിടാനുള്ള ധൈര്യം നമുക്കു ലഭിയ്ക്കും...

അങ്ങനെ ഓര്‍ത്തു വയ്ക്കാന്‍ ഒരിയ്ക്കലും മറക്കാനാകാത്ത വേദനയുടെ കുറച്ചു ദിവസങ്ങള്‍ സമ്മാനിച്ച 2015 കടന്നു പോകുകയാണ്. എങ്കിലും... പ്രതീക്ഷകളുടെ പൊന്‍കിരണങ്ങളുമായി നമ്മെ വരവേല്‍ക്കാന്‍ 2016 കാത്തു നില്‍ക്കുന്നു. എല്ലാവര്‍ക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ പുതുവത്സരാശംസകള്‍...

*********
ഓഫ്: ആകെ ഒരു സമാധാനം ഇനി ആരും തലയില്‍ ഒന്നുമില്ല എന്നും പറഞ്ഞ് കളിയാക്കില്ലല്ലോ എന്നതാണ്. ബ്രെയിന്‍ ഉണ്ട് എന്ന് ഈ സര്‍ജറിയിലൂടെ ഞാന്‍ പ്രൂവ് ചെയ്തില്ലേ... ;)

Tuesday, August 4, 2015

ശാപം കിട്ടിയ ഒരു ദിവസം



കുറച്ചു ദിവസങ്ങളായി നല്ല ശാരീരിക സുഖം തോന്നുന്നുണ്ടായിരുന്നില്ല.ശക്തമായ തലവേദന. വര്‍ക്ക് ചെയ്യുമ്പോള്‍ മാത്രമല്ല, വെറുതേ ഇരിയ്ക്കാനോ ഉറങ്ങാന്‍ പോലുമോ സാധിയ്ക്കാത്ത അവസ്ഥ.അങ്ങനെ കഴിഞ്ഞയാഴ്ച ഒരു ദിവസം  കഴിഞ്ഞയാഴ്ച ഒരു ദിവസംഇവിടെ അടുത്തുള്ള നാരായണ ഹൃദയാലയ ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. ക്ലിനിക്കലി എല്ലാം പെര്‍ഫെക്ട് ആണെന്നും വര്‍ക്കിന്റെ സ്ട്രെയിന്‍ കാരണമാകും സുഖം തോന്നാത്തത് എന്നും പറഞ്ഞു,  എന്നാല്‍ കുറച്ചു മരുന്നുകളും കുറിച്ചു തന്ന് എന്നെ സമാധാനിപ്പിച്ച് ഡോക്ടര്‍ തിരിച്ചയച്ചു.

എന്നാല്‍ ആ മരുന്നുകളൊന്നും കഴിച്ചിട്ടും യാതൊരു വ്യത്യാസവും തോന്നാതിരുന്നതിനാലും ഓരോ ദിവസം കഴിയുന്തോറും എന്റെ സ്ഥിതി വഷളായി വന്നു കൊണ്ടിരുന്നതിനാലും  നാലഞ്ചു ദിവസം ലീവെടുത്ത് നാട്ടില്‍ പോകാമെന്ന് തീരുമാനിച്ചു. പെട്ടെന്ന് മാനേജരുടെ അനുവാദം വാങ്ങി നേരെ നാട്ടിലേയ്ക്കുള്ള ടിക്കറ്റെടുത്തു. നാട്ടില്‍ ചെന്ന് ആദ്യം തന്നെ ആയുര്‍വേദ ഡോക്ടര്‍ കൂടിയായ അമ്മാമനെ കണ്ടു, കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം ബ്ലഡും യൂറിനും ചെക്കു ചെയ്യാന്‍ തീരുമാനമായി. അന്നു തന്നെ ഒരു വിധം അതെല്ലാം ചെയ്ത് റിസല്‍ട്ടുമായി വീണ്ടും മാമനെ കണ്ടു. നാട്ടിലേയ്ക്ക് പോരും മുന്പ് റിസല്‍ട്ടില്‍ നിന്ന് പേടിയ്ക്കാന്‍ ഒന്നുമില്ലെന്നും എന്നാലും ദഹന പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതൊക്കെ ശരിയാവാന്‍ കുറച്ച് അരിഷ്ടവും കഷായവും എല്ലാം തന്നു വിട്ടു. ഒപ്പം കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഒന്നു ചെക്കു ചെയ്യാനും ഉപദേശിച്ചു.
അങ്ങനെ അടുത്ത ദിവസം കണ്ണു ഡോക്ടറെയും ENT Specialist നേയും കണ്ടു. കണ്ണിന് കാഴ്ചയ്ക്ക് പ്രശ്നം ഒന്നുമില്ലെങ്കിലും ഒരു കണ്ണിനു ചെറീയ തോതില്‍ നീരു പോലെ തോന്നുന്നുണ്ടെന്നും നൈറ്റ് ഷിഫ്റ്റിന്റെ അനന്തര ഫലങ്ങള്‍ ആകാമെന്നും ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല, വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു anti glare glass ഉപയോഗിയ്ക്കാനും പറഞ്ഞ് അങ്ങനെ ഒരു കണ്ണടയ്ക്ക് എഴുതി അവിടുന്നും വിട്ടു. അവസാനമായി ENT സ്പെഷ്യലിസ്റ്റിന്റെ അടുത്തും പോയി. (അതു മാത്രമായി ബാക്കി വയ്ക്കേണ്ടല്ലോ). ആ ഡോക്ടറും പറഞ്ഞു 'പേടിയ്ക്കാനൊന്നുമില്ല. IT field ല്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ചും നൈറ്റ് ഷിഫ്റ്റൊക്കെ ഉണ്ടാകുമ്പോള്‍ ഇതു പോലുള്ള പ്രശ്നങ്ങള്‍ പതിവാണെന്നും പറഞ്ഞു. സംഗതി Migraine ന്റ്രെഒരു വക ഭേദമാണെന്നും കുറച്ചു നാള്‍ കണ്ണിനു അധികം സ്ട്രെയിന്‍ കൊടുക്കാതെ നോക്കണമെന്നും പറഞ്ഞു.കുറച്ചു മരുന്നുകളും തന്ന് അവിടുന്നും വിട്ടു.

അപ്പോഴേയ്ക്കും നാട്ടിലെത്തിയിട്ട് അഞ്ചു ദിവസം ആയിരുന്നു. അതു കൊണ്ട് തൊട്ടടുത്ത ദിവസം ബാംഗ്ലൂര്‍ക്ക് തിരിച്ചു ടിക്കറ്റ് ബുക്കു ചെയ്തു. അടുത്ത ദിവസം മുതല്‍ അടുത്ത ഒരു മാസം മോണിങ്ങ് ഷിഫ്റ്റ് ആയതു കൊണ്ട് അതിരാവിലെ തന്നെ ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു. ശാരീരികമായി അപ്പോഴും സുഖം തോന്നാതിരുന്നതു കൊണ്ട് ഒരു ആഴ്ച ബൈക്കില്‍ പോയി റിസ്ക് എടുക്കണ്ട എന്നും കരുതി ഈ ഒരാഴ്ചയ്ക്ക്  കമ്പനി കാബ് ബുക്കു ചെയ്തിരുന്നു. രാവിലെ ആറരയ്ക്ക് ആണ് ലോഗിന്‍ ടൈം. റൂമില്‍ നിന്ന് 25 കിലോമീറ്ററോളം ദൂരമുണ്ട് ഓഫീസിലേയ്ക്ക്. [അതാണ് രാവിലെ അത്ര ദൂരം വണ്ടി ഓടിയ്ക്കണ്ടല്ലോ എന്നു തീരുമാനിച്ചത്]. അതു കൊണ്ട് കാബ് സാധാരണയായി വെളുപ്പിന് അഞ്ചു മണി- അഞ്ചേകാല്‍ മണി ആകുമ്പോള്‍ എത്തും.

കാബ് വരുമ്പോഴേയ്ക്കും റെഡി ആയി നില്‍ക്കാമെന്ന് കരുതി വേഗം തന്നെ കുളിയും മറ്റു പ്രഭാത കൃത്യങ്ങളും എത്രയും വേഗം തീര്‍ത്ത് അഞ്ചുമണി ആയപ്പോഴേയ്ക്കും ഞാന്‍ വണ്ടിയും കാത്തു നില്‍പ്പായി. പക്ഷേ, അഞ്ചേകാല്‍ കഴിഞ്ഞിട്ടും കാബിന്റെ പൊടി പോലുമില്ല. ചുരുങ്ങിയ പക്ഷം കാബ് ഡ്രൈവര്‍ വിളിച്ച് എത്തുന്ന സമയം അറിയിക്കേണ്ടതാണ്.അതും ഉണ്ടായില്ല. അതു കൊണ്ട് കമ്പനി ട്രാന്‍സ്പോര്‍ട്ടിന്റെ നമ്പറിലേയ്ക്ക് വിളിച്ച് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറയുന്നു, എന്റെ കാബ് റിക്വസ്റ്റ് എന്തു കൊണ്ടോ അപ്രൂവ് ആയിട്ടില്ല, അതു കൊണ്ട് കാബ് കിട്ടില്ല എന്ന്.

അങ്ങനെ കാബ് കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ കുറച്ചു റിസ്ക് എടുത്തിട്ടായാലും ബൈക്കില്‍ തന്നെ പോയേക്കാം എന്നു തീരുമാനിച്ചു. സമയം കളയാതെ ബൈക്കുമെടുത്ത് ഒരു ഒന്നര കിലോമീറ്റര്‍ എത്തിയതേയുള്ളൂ, പെട്രോള്‍ കഴിഞ്ഞ് വണ്ടി ഓഫായീ. സമയം കളയാതെ ബൈക്കുമെടുത്ത് ഒരു ഒന്നര കിലോമീറ്റര്‍ എത്തിയതേയുള്ളൂ, പെട്രോള്‍ കഴിഞ്ഞ് വണ്ടി ഓഫായീ.  എങ്ങനേയും തൊട്ടടുത്ത പെട്രോള്‍ പമ്പു വരെ തള്ളി നോക്കാമെന്ന് കരുതി കൊച്ചു വെളുപ്പാന്‍ കാലത്തേ വണ്ടി തള്ളി. അര കിലോമീറ്റര്‍ അകലെ ഭാഗ്യത്തിന് ഒരു പമ്പുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോള്‍ സമയം 5.45 AM. പമ്പില്‍ അപ്പോള്‍ ആകെയുണ്ടാഅയിരുന്ന ഒരേയൊരു ജീവനക്കാരന്‍ ഞാന്‍ വണ്ടിയും തള്ളി വരുന്നതു കണ്ടപ്പഴേ തിരിച്ചു പൊക്കോളാന്‍ പറഞ്ഞു. അവര്‍ പമ്പ് തുറക്കണമെങ്കില്‍ ആറര എങ്കിലും കഴിയണമത്രെ.

ആറരയുടെ ഷിഫ്റ്റില്‍ ഡ്യൂട്ടിയ്ക്കു കയറേണ്ട ഞാന്‍ ആറരയ്ക്ക് ശേഷം അവിടെ നിന്ന് ഇറങ്ങിയാല്‍ ഓഫീസില് എത്തുമ്പോള്‍ ഏഴര എങ്കിലും ആകും. അതു കൊണ്ട് വീണ്ടും പ്ലാന്‍ മാറ്റി. അവിടെ നിന്ന് അര കിലോമീറ്റര്‍ വണ്ടി തിരിച്ചു തള്ളിക്കൊണ്ടു വന്ന് BDAomplex ന്റെ ഉള്ളില്‍ കൊണ്ടു പോയി പാര്‍ക്ക് ചെയ്തു. എന്നിട്ട് നേരെ ബസ്സ് സ്റ്റോപ്പിലേയ്ക്ക് വച്ചു പിടിച്ചു. അവിടുന്ന് ഒരു വിധം ബസ്സു കയറി ഓഫീസിലെത്തുമ്പോള്‍ സമയം 6.40.


വൈകുന്നേരം ഷിഫ്റ്റ് കഴിഞ്ഞ് നേരെ ബസ്സു പിടിച്ചു. തിരിച്ചെത്തി, നേരെ വണ്ടി പാര്‍ക്ക് ചെയ്തിരിയ്ക്കുന്നിടത്തെത്തി. അതും തള്ളി കൊണ്ട് പമ്പിലേയ്ക്ക് വീണ്ടും പോയി. നേരെ വണ്ടി പാര്‍ക്ക് ചെയ്തിരിയ്ക്കുന്നിടത്തെത്തി. അവിടെ അതാ ഒരു ബോര്‍ഡ് തൂക്കിയിരിയ്ക്കുന്നു "No Stock". സന്തോഷമായി. രാവിലെ പമ്പു തുറന്നിട്ടില്ല എന്ന് പറഞ്ഞ അതേ ചേട്ടന്‍ എന്നെ കുറച്ചൊരു സഹതാപത്തോടെ ഒന്നു നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ തിരിച്ചു റൂമിലേയ്ക്കുള്ള ഒരു കിലോമീറ്റര്‍ ആ വണ്ടിയും തള്ളിക്കൊണ്ട് തിരിച്ചു നടന്നു. റൂമിലെത്തിയ ശേഷം  കുറച്ചു പെട്രോള്‍ കുപ്പിയിലാക്കി ബൈക്കിലൊഴിച്ച് തല്‍ക്കാലം അതു ശരിയാക്കി

പള്‍സറും തള്ളിക്കൊണ്ട് ഒരു കിലോമീറ്റര്‍ നടക്കുക എന്നത് നിസ്സാര കാര്യമല്ലല്ലോ. റൂമിലെര്ത്തിയപ്പോഴേയ്ക്കും തീര്‍ത്തും അവശനായി. കുറച്ചു നേരം കിടക്കാം എന്ന് ഓര്‍ത്തതേയുള്ളൂ, ദാ വരുന്നു മാനേജരുടെ കോള്‍. അര്‍ജന്റായി ഒരു മീറ്റിങ്ങ് ഉണ്ട്. എത്രയും വേഗം അതില്‍ ജോയിന്‍ ചെയ്യണമത്രെ. മറിച്ചൊന്നും പറയാതെ ലാപ്‌ടോപ്പ് തുറന്ന് മീറ്റിങ്ങില്‍ ജോയിന്‍ ചെയ്തു. അതു കഴിയുമ്പോള്‍ സമയം 7 കഴിഞ്ഞു.

സമയം കളയാതെ രാത്രി കഴിയ്ക്കാന്‍ വല്ലതും ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറി. ചോറും മോരു കറിയും അതയ്യാറാകുമ്പോള്‍ സമയം 7.30. താഴെ റൂമില്‍ താമസിയ്ക്കുന്ന സുഹൃത്ത് സരിത് ഈ മാസം നൈറ്റ് ഷിഫ്റ്റിലാണ്. അവന്‍ ഓഫീസില്‍ പോകും മുന്‍പ് ഭക്ഷണം കഴിയ്ക്കുന്നുണ്ടെങ്കില്‍ കറി റെഡിയായിട്ടുണ്ടെന്ന് അറിയിയ്ക്കാനായി ഞാന്‍ താഴേയ്ക്ക് ചെന്നു [ചിലപ്പോഴൊക്കെ ഞങ്ങള്‍ കുക്കിങ്ങ് ഒരുമിച്ചായിരിയ്ക്കും]

അപ്പോള്‍ അവര്‍ രാത്രി ഭക്ഷണം പുറത്തു പോയി കഴിയ്ക്കാം എന്ന പ്ലാനില്‍ എന്നെ കൂടെ വിളിയ്ക്കാന്‍ പ്ലാനിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നെ മോരു കറി അടുത്ത ദിവസം എടുക്കാം  എന്ന് കരുതി ഞാനും അവരുടെ കൂടെ പുറത്തു പോയി ഭക്ഷണം കഴിയ്ക്കാം എന്ന് തീരുമാനിച്ചു.

സരിതും സുഹൃത്ത് സിജിനും ഞാനും കൂടി രണ്ടു ബൈക്കിലായി അഭക്ഷണം കഴിയ്ക്കാനിറങ്ങി. അപ്പോഴതാ പോകും വഴിവീണ്ടും എന്റെ ബൈക്ക് ഓഫായി. വീണ്ടും സരിതിന്റെയും സിജിന്റെയും സഹായത്തോടെ വണ്ടി ഒരു വിധം ശരിയാക്കി ഹോട്ടലിലേയ്ക്ക് വിട്ടു.

ഭക്ഷണം കഴി ച്ചു കഴിഞ്ഞപ്പോള്‍ പൈസ ഞാന്‍ കൊടുത്തോളാം എന്നും പറഞ്ഞ് പോക്കറ്റില്‍ കയ്യിട്ടപ്പോഴാണ് ആ നഗ്ന സത്യം കൂടി മനസ്സിലാക്കുന്നത്. വഴിയില്‍ വച്ച് വണ്ടിഉ നിന്നപ്പോള്‍ കീ എടുക്കാന്‍ ശ്രമിച്ച്ശ്പ്പോഴോ മറ്റോ ആകണം അതിന്റെ കൂടെ ഒരു 500 രൂപ പുറത്തു ചാടി പോയിരിയ്ക്കുന്നു. എന്നാലും വണ്ടി പാര്‍ക്ക് ചെയ്ത ഏരിയ മൊത്തം ഞങ്ങള്‍ മൂന്നാളും ഒന്നു അരിച്ചു പെറുക്കി നോക്കി. പക്ഷേ ആ രൂപ മാത്രം കിട്ടിയില്ല. അത് നഷ്ടപ്പട്ടു കഴിഞ്ഞു, ഇനി നോക്കിയിട്ടു കാര്യമില്ല എന്നുറപ്പിച്ച് തിരിച്ചു റൂമില്‍ പോകാം എന്ന് കരുതുമ്പോള്‍ സിജിന്‍ അതാ എന്റെ റൂമിന്റെ താക്കോലും വഴിയില് നിന്ന് പെറുക്കി കൊണ്ടു വരുന്നു. അങ്ങനെ പൈസ പോയതു പോയി, ഇനി കീ കൂടെ പോയി പുറത്തു കിടക്കേണ്ടി വന്നില്ലല്ലോ എന്ന സമാധാനത്തോടെ അതും കൊണ്ട് റൂമിലേയ്ക്ക് തിരിച്ചു പോന്നു.

അങ്ങനെ  ഒരു സംഭവ ബഹുലമായ ദിവസത്തിന് പരിസമാപ്തിയായി.

Sunday, February 8, 2015

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു.

എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.  ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും. അതേ പോലെ തന്നെ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരിടത്തേയ്ക്ക് പോകേണ്ടി വന്നാല്‍ പോലും അവിടെ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ പറ്റുമോ എന്ന് മാത്രം ആലോചിച്ച് തല പുകച്ചാല്‍ മതിയെന്നായിരിയ്ക്കുന്നു. ഗൂഗിള്‍ മാപ്പു പോലുള്ള ആപ്ലിക്കേഷനുകള്‍ ആരുടേയും സഹായമില്ലാതെ നമ്മെ വേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചിരിയ്ക്കും. ഇതു പോലെ ഒട്ടനവധി നല്ല ഗുണങ്ങള്‍ നമുക്ക് എടുത്തു കാട്ടാനാകും, ഈ അത്ഭുത പ്രതിഭാസത്തെ പറ്റി.

എന്നാല്‍ അതേ സമയം തന്നെ, ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റര്‍നെറ്റിന്റെ കാണാപ്പുറങ്ങളില്‍ പതിയിരിയ്ക്കുന്നുണ്ടെന്നത് പലര്‍ക്കും അത്ര പിടിയുണ്ടാകില്ല. ഇനി അറിവുള്ളവര്‍ക്ക് തന്നെ വ്യക്തമായ ഒരു രൂപമുണ്ടാകണമെന്നില്ല, പലപ്പോഴും ചതിയില്‍ പെട്ടു കഴിഞ്ഞ ശേഷമാകും പലര്‍ക്കും തിരിച്ചറിവുണ്ടാകുക. ഒരൊറ്റ ക്ലിക്കില്‍ ലോകം മാറുന്ന ഈ സൈബര്‍ ലോകത്ത് അപ്പോഴേയ്ക്കും നമ്മുടെ തലവിധി തന്നെ മാറി മറിഞ്ഞിട്ടുണ്ടാകും.  സൈബര്‍ കെണികളില്‍ വീഴുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. സൈബര്‍ ലോകത്തുള്ളവരില്‍ 60-70 % പേരും അറിഞ്ഞോ അറിയാതെയോ സൈബര്‍ കെണികളില്‍ പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

 ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലത്തതാണ് ഇതിനൊക്കെ പ്രധാന കാരണം. ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിയ്ക്കുന്നവര്‍ക്കു മാത്രമേ ഇത്തരം അബദ്ധങ്ങള്‍ പറ്റാറുള്ളൂ എന്ന് പലരും കരുതുന്നുണ്ടാകും. എന്നാല്‍ ആ ധാരണ തെറ്റാണ്. വര്‍ഷങ്ങളായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നവര്‍ പോലും സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകാറുണ്ട്. അശ്ലീല ചാറ്റിങ്ങുകളും, അക്കൌണ്ട് ഹാക്കിങ്ങുകളും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെ നിരവധി കേസുകളാണ് ദിവസവും റെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. റെജിസ്റ്റര്‍ ചെയ്യപ്പെടുന്നവയേക്കാള്‍ ആരുമറിയാതെ പോകുന്നവയുടെ എണ്ണം അതിന്റെ എത്രയോ ഇരട്ടി വരും. സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകേണ്ടി വരുന്നവര്‍ പലപ്പോഴും എന്തു ചെയ്യണമെന്ന സംശയം കൊണ്ടും അറിവില്ലായ്മ കൊണ്ടും പലപ്പോഴും കേസുകള്‍ക്കു പുറകേ പോകാന്‍ മിനക്കെടാറില്ല. പേടി കൊണ്ടോ നാണക്കേടുകള്‍ കൊണ്ടോ ആരോടും പറയാതെ മിണ്ടാതിരിയ്ക്കുന്നതു കൊണ്ടോ ഒക്കെ കുറ്റവാളികള്‍ക്ക് വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരണ കൂടുന്നതായാണ് കാണുന്നത്.

ഒരാള്‍ മറ്റൊരാളുടെ അനുവാദം കൂടാതെ അയാളുടെ പേരോ ചിത്രങ്ങളോ അനുവാദമില്ലാതെ ഉപയോഗിയ്ക്കുന്നതും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതും പോലും കുറ്റകൃത്യങ്ങളില്‍ പെടുന്നു. എന്തിന്,  അനാവശ്യമായി അപരിചിതരില്‍ നിന്നു ലഭിയ്ക്കുന്ന മിസ്സ്‌ഡ് കോളുകള്‍ക്കെതിരെ പോലും കേസ് കൊടുക്കാന്‍ നമ്മുടെ നിയമത്തില്‍ വകുപ്പുണ്ടെന്ന് ഓര്‍മ്മിയ്ക്കുക. മൊബൈല്‍ ഫോണുകളില്‍ പോലും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സുലഭമായതോടെ ആര്‍ക്കും (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്)  പുറത്തിറങ്ങി നടക്കുമ്പോള്‍ വളരെയധികം ജാഗരൂകരായിരിയ്ക്കണം എന്നായിക്കഴിഞ്ഞു. തമാശയ്ക്കു വേണ്ടിയോ മറ്റൊരാളെ താറടിച്ചു കാണിയ്ക്കാന്‍ മന:പൂര്‍വ്വമായോ ഒരാളുടെ ചിത്രങ്ങളും മറ്റും എഡിറ്റു ചെയ്ത് പേരു മാറ്റി പ്രൊഫൈലുണ്ടാക്കിയും പോസ്റ്റുകള്‍ ഇട്ടും ഫെയ്സ്‌ബുക്കിലൂടെയും വാട്ട്സ്‌ആപ്പിലൂടെയും മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ അവരറിയുന്നില്ല ഒരു പക്ഷേ അത് എത്ര മാത്രം ആ വ്യക്തിയെ, അവരുടെ ജീവിതത്തെ ബാധിച്ചേക്കാമെന്ന്. 

പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി അവളെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ടതില്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതില്‍ മനം നൊന്ത് ആ കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്നിട്ട് അധിക നാളായിട്ടില്ല. പത്രങ്ങളിലും ന്യൂസ് മീഡിയകളിലും ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന/കാണുന്ന ആത്മഹത്യാ കേസുകളിലേയ്ക്ക് വിശദമായ ഒരന്വേഷണവുമായി ഇറങ്ങിച്ചെന്നാല്‍ അതില്‍ അധികവും ചെന്നെത്തുന്നത് അധികമാരും അറിയാതെ പോകുന്ന സൈബര്‍ ക്രൈമുകളുടെ ഉള്ളറകളിലേയ്ക്കായിരിയ്ക്കും. 

ഓരോ വര്‍ഷവും സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40-50% വരെ വര്‍ദ്ധനവുണ്ടെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. 2015 ഇല്‍ അത് 3 ലക്ഷം വരെ ആയേക്കാമെന്ന് പറയപ്പെടുന്നു. കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ ഇരയാകാതിരിയ്ക്കാന്‍ ഒരു പരിധി വരെ നമുക്കു കഴിയും. അതിനായി:

* ഫേസ്‌ബുക്ക്, ട്വിറ്റര്‍, പ്ലസ്സ്, വാട്ട്‌സ്‌ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരെ മാത്രം സുഹൃദ് വലയങ്ങളിലേയ്ക്ക് ചേര്‍ക്കുക.
* വ്യകതിപരമായ വിവരങ്ങള്‍ അപരിചിതരോട്  വെളിപ്പെടുത്താതിരിയ്ക്കുക.
* സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്‍കാതിരിയ്ക്കുക; ഇനി അത്യാവശ്യ വിവരങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അത് പരിചയമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയാവുന്ന വിധം സെറ്റ് ചെയ്യുക.
* അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോ മെയില്‍/ഫോര്‍വേഡ് മുതലായവയോ പൂര്‍ണ്ണമായും ഒഴിവാക്കുക.
* പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്‌ഡ് കോളുകളെ തീര്‍ത്തും അവഗണിയ്ക്കുക
​* ബന്ധുമിത്രാദികളെ പറ്റിയുള്ള വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കാതിരിയ്ക്കുക.
* സ്വന്തം ഫേസ്‌ബുക്ക്/വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയിലേയ്ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി നശിപ്പിച്ചു കളയുക​. (അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സ്വന്തം കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിയ്ക്കുന്നതു പോലും കുറ്റകൃത്യമാണ്).
* തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍, എന്തിന് മിസ്സ്‌ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍ വിങ്ങില്‍ പരാതി പെടാന്‍ മടി കാണിയ്ക്കാതിരിയ്ക്കുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന മേഖലകളിലാണ് കുറ്റകൃത്യം വര്‍ദ്ധിയ്ക്കുന്നത്. സൈബര്‍ ലോകവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്.
 * സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്.


എങ്ങനെ പരാതിപ്പെടാം ?

കേരള പോലീസിന്റെ വെബ് സൈറ്റില്‍ വിശദമായി പരാതിപ്പെടാന്‍ കഴിയുന്ന നമ്പറുകള്‍, മെയില്‍ ഐഡികള്‍ എന്നിവ എല്ലാം നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി എഴുതി അയക്കുന്നതാണ് ഏറെ ഫലപ്രദം. സൈബര്‍ കേസുകളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ പരാതിപ്പെടുന്നവര്‍ ഒരു കാരണവശാലും പേടിക്കേണ്ടതില്ല.

അതു പോലെ ഗൂഗിളിന്റെ വെബ്‌സൈറ്റുകളില്‍ മെയിലും മറ്റ് സോഷ്യല്‍ അക്കൌണ്ടുകളും സംരക്ഷിയ്ക്കേണ്ടതിനെ പറ്റി വിവരിയ്ക്കുന്നുണ്ട്