Thursday, November 27, 2014

പിള്ളേച്ചന്‍ നിഷ്കളങ്കനാണ്...


നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി അന്വേഷിച്ച് ബാംഗ്ലൂര്‍ വന്ന കാലം. അന്ന് ഞങ്ങള്‍ അഞ്ചുസുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു റൂമെടുത്ത് താമസിയ്ക്കുകയാണ്. പിള്ളേച്ചന്‍, രതീഷ്‌, സിബി, അനില്‍ എന്നിവരായിരുന്നു അന്ന് എന്റെ സഹ മുറിയന്മാര്‍...

ബാംഗ്ലൂരില്‍ ചിലവ് അധികമായതിനാല്‍ പാചകമെല്ലാം ഞങ്ങള്‍ തന്നെ ആയിരുന്നു. വല്ലപ്പോഴും മാത്രം പുറത്തു പോയി കഴിയ്ക്കും. അവധി ദിവസങ്ങളില്‍ എല്ലാത്തിനും ഒരു അമാന്തം കാണും. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കാനായാലും പാചകം ചെയ്യാനായാലും. അതും പോരാഞ്ഞ് എല്ലാവരും തുണി അലക്കലും മറ്റും തീര്‍ക്കുന്നതും അവധി ദിവസങ്ങളില്‍ തന്നെ ആയിരിയ്ക്കുമല്ലോ.

​ അങ്ങനെ ഒരു അവധി ദിവസം. ഞാന്‍ രാവിലെ ഉണര്‍ന്ന് പ്രഭാത കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് അലക്കും കുളിയും തീര്‍ത്ത് [ആരുമില്ലാത്തപ്പോള്‍ അലക്കിയില്ലെങ്കില്‍ അതിനും ക്യൂ ആകും] പതുക്കെ ടി വി യും ഓണാക്കി അതിന്റെ മുമ്പില്‍ ഇരിപ്പു പിടിച്ചു. ആരും ഉണര്‍ന്നിട്ടില്ലാത്തതിനാല്‍ ബ്രേക്ക്‍ഫാസ്റ്റ് തിരക്കിട്ട് ഉണ്ടാക്കേണ്ടതുമില്ലല്ലോ. സിബിയ്ക്ക് മാത്രം അക്കാലത്ത് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. ബാക്കി എല്ലാവരും അവിടെ കിടന്ന് ഉറക്കമാണ്.

അപ്പോഴേയ്ക്കും സിബി ഓഫീസില്‍ നിന്ന് തിരിച്ചെത്തി. വന്ന ഉടനേ പല്ലു തേച്ച് മുഖവും കഴുകി അവന്‍ നേരെ അടുക്കളയിലേയ്ക്ക് പോയി, എന്നിട്ട് അവിടെ നിന്ന് എന്നോട്  വിളിച്ചു ചോദിച്ചു... "ബ്രേക്ക് ഫാസ്റ്റ് ഒന്നും ഉണ്ടാക്കാന്‍ തുടങ്ങിയിട്ടില്ലല്ലേടാ"

"ഇല്ലെടാ, എല്ലാരും ഉണരുമ്പോഴേയ്ക്കും മതിയല്ലോ"  ഞാന്‍ മറുപടി പറഞ്ഞു.

"എന്നാല്‍ ഞാന്‍ ഉണ്ടാക്കാമെടാ. ന്യൂഡില്‍സ് ഇരിപ്പുണ്ടല്ലോ. അപ്പോഴേയ്ക്കും അവന്മാര്‍ എഴുന്നേറ്റോളും. അതുമല്ല, എനിയ്ക്ക് വല്ലാത്ത വിശപ്പ്. വല്ലതും ഉണ്ടാക്കി കഴിച്ചിട്ട് വേണം ഒന്നുറങ്ങാന്‍."

"എന്നാല്‍ ഞാന്‍ പോയി പാലു വാങ്ങി വരാം" മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ ഞാന്‍ പാലു വാങ്ങാന്‍ പോയി.

പാലു വാങ്ങി ഞാന്‍ തിരിച്ചെത്തുമ്പോഴേയ്ക്കും സിബി തിരക്കിട്ട് ന്യൂഡില്‍സ് ശരിയാക്കുകയാണ്. അപ്പോഴേയ്ക്കും രതീഷും അനിലും ഉണര്‍ന്ന് പല്ലു തേപ്പും മറ്റ പരിപാടികളും കഴിഞ്ഞ് ടി വി യ്ക്ക് മുന്നില്‍ ഇരിപ്പായിട്ടുണ്ട്. പിള്ളേച്ചന്‍ മാത്രം പതിവു പോലെ ഉറക്കം വിട്ടെഴുന്നേറ്റിട്ടില്ല.

ഞാന്‍ ചായ തിളപ്പിച്ച് പകര്‍ത്തുമ്പോഴേയ്ക്കും സിബി ന്യൂഡില്‍സിന്റെ പണി തീര്‍ത്ത് എല്ലാവര്‍ക്കുമായി പ്ലേറ്റുകളില്‍ എടുത്തു കഴിഞ്ഞു. അവന്‍ തന്നെ ബെഡ് റൂമില്‍ പോയി പിള്ളേച്ചനെ കുലുക്കി വിളിച്ച് ബ്രേക്ക് ഫാസ്റ്റ് റെഡി ആയിട്ടുണ്ട് എന്നറിയിച്ച് ചായയും ഒരു പ്ലേറ്റ് ന്യൂഡില്‍സുമായി ടി വി യ്ക്ക് മുന്നിലെത്തി, മറ്റുള്ളവരെ കാക്കാതെ കഴിയ്ക്കാന്‍ തുടങ്ങി.

അതിനു പിറകെ ഞങ്ങള്‍ ഓരോരുത്തരായി പ്ലേറ്റും ചായയുമായി എത്തി, അപ്പോഴും പിള്ളേച്ചന്‍ ബെഡ് റൂമില്‍ നിന്ന് പുറത്തെത്തിയിരുന്നില്ല. അവന്റെ ഫുഡ്‌ അടുക്കളയിൽ തന്നെ  ഇരിപ്പാണ്.

ഞങ്ങള്‍ കഴിയ്ക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ഉറക്കപ്പിച്ചില്‍ പിള്ളേച്ചന്‍ ആടിയാടി ഞങ്ങള്‍ക്ക് മുന്നിലൂടെ അപ്പുറത്തെ മുറിയിലേയ്ക്കു പല്ലു തേയ്ക്കാനും മറ്റുമായി പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ആ മുറിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരിയ്ക്കുന്ന സിബിയുടെ മൊബൈല്‍ റിങ്ങ് ചെയ്യുന്ന കാര്യം പിള്ളേച്ചന് പല്ലു തേപ്പിനിടെ സിബിയെ വിളിച്ചറിയിച്ചു.

"നാശം പിടിയ്ക്കാന്‍... ഇതാരാണാവോ ഈ നേരത്ത് വിളിയ്ക്കുന്നത്. വിശന്ന് കണ്ണു കാണാന്‍ വയ്യ. ഇതൊന്ന് തിന്നാനും സമ്മതിയ്ക്കില്ല. " സിബി പ്രാകി കൊണ്ട് ഫോണെടുത്തു. അവന്റെ ഓഫീസിലെ ആരോ ആയതിനാല്‍ അവന്‍ കഴിച്ചു പകുതിയായ പ്ലേറ്റ് അടുക്കളയില്‍ വച്ച് ഫോണുമായി പുറത്തേയ്ക്ക് ഇറങ്ങി. അപ്പോഴേയ്ക്കും പിള്ളേച്ചനും പല്ലു തേപ്പൊക്കെ കഴിഞ്ഞ് അടുക്കളയില്‍ പോയി ഫുഡുമായി വന്ന് ഞങ്ങളുടെ കൂടെ ഇരിപ്പായി.

സിബിയുടെ ഫോണ്‍ വിളി കുറേ നേരം തുടര്‍ന്നു. അപ്പോഴേയ്ക്കും പിള്ളേച്ചനൊഴികെയുള്ള ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു തീര്‍ത്ത് പ്ലേറ്റും കഴുകി തിരിച്ച് വീണ്ടും ടിവിയ്ക്കു മുന്നില്‌ ഇരിപ്പു പിടിച്ചിരുന്നു.

അല്‍പ സമയത്തിനുള്ളില്‍ സിബി അപ്പോഴേയ്ക്കും ഫോണ്‍ വിളി അവസാനിപ്പിച്ച് തിരിച്ചു വന്നു. അത്രയും സമയം കളഞ്ഞതിന് ഫോണ്‍ വിളിച്ചവനെ അപ്പോഴും ചീത്ത പറഞ്ഞു കൊണ്ടാണ് കയറി വന്നത്. അവന്‍ വീണ്ടും അകത്തെ മുറിയില്‍ പോയി ഫോണ്‍ ചാര്‌ജ്ജ് ചെയ്യാന്‍ വച്ച ശേഷം അടുക്കളയിലേയ്ക്ക് പോയി.

ഒരു നിമിഷം കഴിഞ്ഞ് സിബി ദേഷ്യത്തില്‍ "ഇവിടെയിരുന്ന ആ പ്ലേറ്റ് എവിടെയാടാ"  എന്ന് വിളിച്ചു ചോദിയ്ക്കുന്നതു കേട്ടു. ഞങ്ങളെല്ലാവരും കാര്യം മനസ്സിലാക്കാതെ മിഴിച്ചിരിയ്ക്കുമ്പോള്‍ സിബി ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന് എല്ലാവരോടുമായി ചോദിച്ചു " എടാ, എന്റെ പ്ലേറ്റ് എവിടെയാടാ? ആരും കണ്ടില്ലേ? അതാരാ എടുത്തത്? "

ഞങ്ങള്‍ പരസ്പരം നോക്കി. എന്താണ് സംഭവമെന്ന് ആര്‍ക്കും പിടി കിട്ടിയില്ല. പിള്ളേച്ചന്‍ മാത്രം അതൊന്നും കാര്യമാക്കാതെ ടിവിയും കണ്ടു കൊണ്ട് സാവധാനം അവന്റെ പ്ലേറ്റില്‍ നിന്ന് കഴിച്ചു കൊണ്ടിരിയ്ക്കുകയാണ്.

സിബി കാര്യം ഒന്നു കൂടെ എല്ലാവരോടുമായി വിശദീകരിച്ചു. അതായത് താന്‍ തിന്നു പകുതിയാക്കിയ പ്ലേറ്റ് അടുക്കളയില്‍ വച്ചിട്ട് ഫോണ്‍ വിളിയ്ക്കാനായി പുറത്തു പോയതും തിരിച്ചു വന്നപ്പോ പ്ലേറ്റ് കാണുന്നില്ലെന്നും...

ഞങ്ങളാരും അങ്ങനെ തിന്നു പകുതിയാക്കിയ ഒരു പ്ലേറ്റ് അടുക്കളയില്‍ പാത്രം തിരിച്ചു വയ്ക്കാന്‍ പോയപ്പോള്‍ കണ്ടില്ലെന്ന് തീര്‍ത്തു പറഞ്ഞു. അപ്പോള്‍ സിബി പിള്ളേച്ചനു നേരെ തിരിഞ്ഞു. "ഡാ, പിള്ളേച്ചാ, നീ കണ്ടോ?"

 "എന്താടാ? എന്താ കാര്യം ?" ടിവിയില്‍ നിന്ന് ശ്രദ്ധ തിരിച്ചു കൊണ്ട് പിള്ളേച്ചന്റെ നിഷ്കളങ്കമായ മറുചോദ്യം .

സിബിയ്ക്ക് ദേഷ്യം വന്നു. "അപ്പോ ഇത്രേം നേരം ഞാനിവിടെ നിന്ന് പറഞ്ഞതൊന്നും നീ കേട്ടില്ലേ? നീ അല്ലേ അവസാനം പ്ലേറ്റ് എടുക്കാന്‍ അടുക്കളയില്‍ പോയത്. അപ്പോ എന്റെ പ്ലേറ്റ് അവിടിരിയ്ക്കുന്നത് നീ കണ്ടോ എന്നാ ഞാന്‍ ചോദിയ്ക്കുന്നത്?"

"കണ്ടു, അതിന്...?" പിള്ളേച്ചന്റെ ശാന്തമായ മറുപടി.

സിബിയ്ക്ക് കലിയിളകി. "എടാ, അതെവിടെ ആണെന്നാ ചോദിയ്ക്കുന്നത്. ഞാന്‍ തിന്ന് പകുതിയായപ്പോഴല്ലേ ഫോണ്‍ വന്നത്."

പിള്ളേച്ചന്റെ മുഖത്ത് ആശ്ചര്യം " അപ്പോ അതു നീ തിന്ന് മതിയാക്കി വച്ചതല്ലായിരുന്നോ... നീ മതിയാക്കിയതായിരിയ്ക്കും എന്നോര്‍ത്ത് അതും കൂടെ ഞാനെന്റെ പ്ലേറ്റിലേയ്ക്കിട്ടു, നിന്റെ പ്ലേറ്റ് കഴുകി വച്ചു"

അതും കൂടെ കേട്ടതോടെ സിബിയുടെ സകല കണ്‍ട്രോളും പോയി.  "എടാ... &%$#@, ഞാന്‍ തിന്നു മതിയാക്കിയതാണെന്ന് നീ കരുതി അല്ലേടാ പുല്ലേ... തിന്നോണ്ടിരിയ്ക്കുന്ന എന്നോട്, എന്റെ ഫോണ്‍ ബെല്ലടിയ്ക്കുന്നു എന്നും പറഞ്ഞ് പകുതിയ്ക്ക് നിര്‍ത്തിച്ചത് നീ തന്നെ അല്ലേടാ... എന്നിട്ട് ഇപ്പോ... നിന്നെ ഞാന്‍..."

ദേഷ്യവും സങ്കടവും കാരണം സിബി നിന്നു വിറച്ചു. എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. എന്നിട്ട് പെട്ടെന്ന്,  പിള്ളേച്ചന്റെ കയ്യില്‍ നിന്ന് അവന്റെ പ്ലേറ്റ് പിടിച്ചു വാങ്ങി.

എന്നിട്ട് ദേഷ്യത്തില്‍ "ഇത്രേം കഴിച്ചാല്‍ മതി, നീ... എന്റെ തീറ്റ മുടക്കീട്ട് നീ മാത്രം അങ്ങനെ വയറു നിറച്ച് കഴിയ്ക്കണ്ട" എന്നും പറഞ്ഞ്, ആ പ്ലേറ്റില്‍ ബാക്കിയുള്ളത് നേരെ വേസ്റ്റ് ബാസ്കറ്റിലേയ്ക്ക് തട്ടി. (പിള്ളേച്ചന്‍ അപ്പോഴേയ്ക്കും അതിന്റെ മുക്കാല്‍ പങ്കും അകത്താക്കി കഴിഞ്ഞിരുന്നു. അതു മാത്രവുമല്ല, പിള്ളേച്ചന്‍ ഭക്ഷണം കഴിയ്ക്കുന്ന പ്രത്യേക ശൈലി പരിചയമുള്ളതിനാല്‍ മറ്റാരും അവന്റെ പ്ലേറ്റില്‍ നിന്നോ അവന്‍ കഴിച്ചതിന്റെ ബാക്കിയോ കഴിയ്ക്കാറില്ല).

വിശപ്പു മാറാത്തതിലെ ദേഷ്യത്തിലും പകരത്തിനു പകരം ചെയ്യാന്‍ പറ്റാത്തതിന്റെ ദുഖത്തിലും 'ഇത്രയുമെങ്കിലും തിരിച്ചു ചെയ്യാനായല്ലോ' എന്ന സമാധാനത്തോടെ വിശക്കുന്ന വയറിനെയും സമാധാനിപ്പിച്ച് സിബി ഉറങ്ങുവാനായി പോയി.

ഒരിടത്തിരുന്ന് കഴിച്ചു കൊണ്ടിരുന്ന സിബിയെ 'ഫോണ്‍ വരുന്നു' എന്നും പറഞ്ഞ് വിളിച്ചെഴുന്നേല്‍പ്പിച്ച് അവന്റെ തീറ്റ മുടക്കിയ പിള്ളേച്ചന്‍ തന്നെ, അവന്‍ കഴിച്ചു മതിയാക്കിയതായിരിയ്ക്കും എന്നു കരുതി, അവന്റെ ബാക്കി വന്ന ഫുഡും കൂടെ തട്ടി  എന്നു പറയുന്നതിലെ ലോജിക് എന്തായിരിയ്ക്കും എന്നു കരുതി അന്തം വിട്ടു നില്‍ക്കുകയായിരുന്ന ഞങ്ങളെ നോക്കി, ഒരു വളിച്ച ചിരി ചിരിച്ച്... "അവനെ കുറ്റം പറയാന്‍ പറ്റില്ലെടാ, അവന്‍ അത്രയ്യും അല്ലേ ചെയ്തുള്ളൂ" എന്നും പറഞ്ഞ് പിള്ളേച്ചന്‍ അടുത്ത മുറിയിലേയ്ക്ക് പോകുമ്പോള്‍, പലപ്പോഴും എന്ന പോലെ പിള്ളേച്ചനെ ശരിയ്ക്ക് പിടി കിട്ടാതെ കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുകയായിരുന്നു ഞങ്ങള്‍...