Friday, May 3, 2013

മേടമാസപ്പൂ വിരിഞ്ഞു

​കഴിഞ്ഞ രണ്ടു മാസമായി കൂടുതല്‍ ദിവസവും ഞാന്‍ നാട്ടില്‍ തന്നെ ആയിരുന്നു. മാര്‍ച്ചിലും ഏപ്രിലിലുമായി ബാംഗ്ലൂര്‍ താമസിച്ചത് കഷ്ടിച്ച് 15 ദിവസം.

അഞ്ചാറു മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ വന്നതു തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം പെട്ടെന്ന് പ്ലാന്‍ ചെയ്ത ഒരു വേളാങ്കണ്ണി ട്രിപ്പിനു വേണ്ടിയായിരുന്നു. അതു കഴിഞ്ഞതും തിരികേ ബാംഗ്ലൂര്‍ക്ക് പോയി. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും നാട്ടിലേയ്ക്ക്... വര്‍ഷയ്ക്ക് (എന്റെ ശ്രീമതി) നാട്ടില്‍ ജോലി കിട്ടിയതു പ്രമാണിച്ച് അതിന്റെ ജോയിനിങ്ങ് ഫോര്‍മാലിറ്റീസിനും മറ്റുമായി ഒരാഴ്ച വീണ്ടും നാട്ടില്‍. അതു കഴിഞ്ഞ് തിരിച്ചു ചെന്നതിന്റെ ക്ഷീണം മാറും മുന്‍പേ നാട്ടിലേയ്ക്ക് വീണ്ടും വരേണ്ടി വന്നു. ഇത്തവണ ഒരു ബന്ധുവിന്റെ അപ്രതീക്ഷിത മരണം ആയിരുന്നു കാരണം. അതിനോടടുത്തു തന്നെ വര്‍ഷയെ ഒമ്പതാം മാസം പ്രസവത്തിനായി കൊണ്ടു പോകുന്നതിന്റെ ചടങ്ങും തുടര്‍ന്ന് അയല്‍ക്കാരനും ബന്ധുവും കൂടിയായ ഒരു സുഹൃത്തിന്റെ വിവാഹവും നാട്ടിലെ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവും മറ്റുമായി കുറേ ദിവസം പതിവില്ലാതെ നാട്ടില്‍ തന്നെ ആയിരുന്നു.

അപ്പോഴേയ്ക്കും വിഷു വന്നെത്തി. അതിനു രണ്ടു ദിവസം മുന്‍പേ വീണ്ടും നാട്ടിലേയ്ക്ക്. വിഷുവിന് മൂന്നു നാള്‍ മുന്‍പ് വര്‍ഷയ്ക്ക് സ്കാനിങ്ങ് ഉണ്ടായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ ഡെലിവറി പ്രതീക്ഷിയ്ക്കാവുന്ന ഡേറ്റ്  എന്നു പറഞ്ഞത് ഏപ്രില്‍ 21 ആയിരുന്നു എങ്കിലും 17 നു തന്നെ അഡ്മിറ്റ് ആകാന്‍ നിര്‍ദ്ദേശ്ശിച്ചിരുന്നു. അതു കൊണ്ടു തന്നെ വിഷുവിനു വന്ന ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമായ ശേഷം മതി തിരിച്ചു പോക്ക് എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

അങ്ങനെ ഒരാഴ്ച ലീവെടുത്ത് ഏപ്രില്‍ 17 ന് തന്നെ വര്‍ഷയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. (മറ്റു ദിവസങ്ങളില്‍ നാട്ടിലായിരുന്നെങ്കിലും Work From Native ആയിരുന്നു). അന്നത്തെ ദിവസം കക്ഷി വളരെ ഹാപ്പി ആയി ഓടി നടക്കുകയായിരുന്നു. അതു കണ്ട് ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ, ഡോക്ടര്‍ വന്ന് പെയിനുണ്ടാകാനുള്ള മരുന്നും കൊടുത്ത് ഒരിടത്ത് കിടക്കാന്‍ നിര്‍ദ്ദേശ്ശിച്ചിട്ടു പോയി. പിന്നീട് ഇടയ്ക്കിടെ നഴ്സൂമാര്‍ വന്ന്  എന്തെങ്കിലും വിശേഷമുണ്ടോ എന്ന് തിരക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. രാത്രി രണ്ടു മൂന്നു തവണ വന്നു വിളിച്ചതിനാല്‍ ആശുപത്രിയില്‍ കൂട്ടിന് നിന്നിരുന്ന എന്റെയും വര്‍ഷയുടെ അമ്മയുടെയും ഉറക്കം പോയതു മിച്ചം.

പിറ്റേന്ന് അതിരാവിലെ അഞ്ചു മണിയ്ക്കും നഴ്സ് വന്ന് വിവരമന്വേഷിച്ചു. അപ്പോഴും പുരോഗതി ഒന്നും കാണാത്തതിനെ തുടര്‍ന്ന് ഒരിയ്ക്കല്‍ കൂടി മരുന്നു നല്‍കി നോക്കാമെന്നും അന്നും പെയിന്‍ വന്നില്ലെങ്കില്‍ മാത്രം സിസേറിയനെ പറ്റി ആലോചിയ്ക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

എന്തായാലും ഒരു ദിവസം കൂടി സമയമുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഒന്നു ഫ്രെഷ് ആയി വരാമെന്നും പറഞ്ഞ് ഞാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് വിട്ടു. കുളിച്ച് ഫ്രെഷ് ആയി രാവിലെ വര്‍ഷയ്ക്കും അമ്മയ്ക്കും ഉള്ള ഭക്ഷണമെല്ലാം എടുത്ത് തിരികെ പോകാനായിരുന്നു എന്റെ പ്ലാന്‍.  പക്ഷേ, വീട്ടിലെത്തി, കുളിയും കഴിഞ്ഞ് അവര്‍ക്കുള്ള ഭക്ഷണം എടുക്കുമ്പോഴേയ്ക്കും ആശുപത്രിയില്‍ നിന്ന് അമ്മ വിളിച്ചു. രാവിലത്തെ ചെക്കപ്പില്‍ പ്രഷര്‍ കുറച്ചു കൂടുതല്‍ ആയി തോന്നുന്നുണ്ടെന്നും പെയിന്‍ വരുന്നതും നോക്കി, നോര്‍മല്‍ ഡെലിവറിയും പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതിലും നല്ലത് സിസേറിയന്‍ ആണ് എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് എന്നെ അറിയിച്ചു.

അങ്ങനെയാണെങ്കില്‍ സിസേറിയന്‍ തന്നെ ആയിക്കോട്ടെ എന്ന് ഞാനും സമ്മതിച്ചു. അതിനു വേണ്ടിയുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുക്കണമെന്നും ഏഴരയ്ക്ക് മുന്‍പ് എന്നോട് അവിടെ എത്തണമെന്നും പറഞ്ഞതനുസരിച്ച് ഉടനേ തന്നെ വീട്ടുകാരോട് പുറകെ എത്തിയാല്‍ മതി എന്നും പറഞ്ഞ് ഞാന്‍ ജിബീഷേട്ടന്റെ ബൈക്കും വാങ്ങി ആശുപത്രിയിലേയ്ക്ക് തിരിച്ചു. അപ്പോള്‍ തന്നെ സമയം 7 കഴിഞ്ഞിരുന്നു.

വണ്ടിയില്‍ ഇന്ധനം തീരെ കുറവാണെന്നു കണ്ട് പോകും വഴി പമ്പില്‍ കയറി പെട്രോള്‍ അടിച്ച് കഴിയുമ്പോള്‍ 7.10. എങ്കിലും അതിരാവിലെ ആയതിനാല്‍ ട്രാഫിക്ക് തിരെ കുറവായതു കാരണം കൃത്യ സമയത്ത് ഞാന്‍ ആശുപത്രിയില്‍ എത്തി, സമ്മതപത്രം ഒപ്പിട്ടു നല്‍കി. അപ്പോള്‍ തന്നെ വര്‍ഷയെ ലേബര്‍ റൂമിലേയ്ക്ക് കയറ്റി. ഒരു മണിക്കൂറിനു ശേഷം ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് കയറ്റും എന്ന് അവരറിയിച്ചിരുന്നു.

അങ്ങനെ ലേബര്‍ റൂമിനു പുറത്ത് ഞങ്ങളുടെ അര മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് ഒമ്പതു മണി കഴിഞ്ഞപ്പോള്‍ ഒരു തുണിയില്‍ പൊതിഞ്ഞെടുത്ത ഒരു കൈക്കുഞ്ഞിനേയും കൊണ്ട് നഴ്സ്  ലേബര്‍ റൂമിന്റെ വാതില്‍ തുറന്നു.

"വര്‍ഷയുടെ ആരെങ്കിലും..." എന്ന് ചോദിച്ച് എന്നെ നോക്കി (ആ വരാന്തയില്‍ അപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുമുള്ളൂ. അമ്മയും അമ്മാവനും എന്തോ സംസാരിച്ചു കൊണ്ട് മുറിയിലേയ്ക്ക് പോയതേയുള്ളൂ). ഞാന്‍ അതെ എന്ന് തല കുലുക്കി കൊണ്ട് വേഗം എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്നു. "പെണ്‍കുഞ്ഞാണ്. 8.56 ആണ് ജനന സമയം" എന്നു പറഞ്ഞ് അവര്‍ കുഞ്ഞിനെ എന്റെ കയ്യിലേയ്ക്ക് ഏല്‍പ്പിച്ചു. നിറഞ്ഞ മനസ്സോടെ, പ്രാര്‍ത്ഥനയോടെ ഞാന്‍ കുഞ്ഞിനെ എന്റെ കയ്യിലേയ്ക്ക് ഏറ്റു വാങ്ങിയപ്പോഴേയ്ക്കും വര്‍ഷയുടെ അമ്മയും അമ്മാവനും അങ്ങോട്ടെത്തി. തൊട്ടു പുറകെ എന്റെ വീട്ടുകാരും.

രണ്ടു മൂന്നു മണിക്കൂറിനു ശേഷം വര്‍ഷയെയും റൂമിലേയ്ക്ക് കൊണ്ടു വന്നു. ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വര്‍ഷയുടെ വീട്ടിലേയ്ക്കും.

അങ്ങനെ ചുരുക്കി പറഞ്ഞാല്‍... 2013 ഏപ്രില്‍ 18 വ്യാഴാഴ്ച (കൊല്ലവര്‍ഷം 1188 മേടം 5) രാവിലെ 8.56 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പുണര്‍തം നക്ഷത്രത്തില്‍ ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു അംഗം കൂടി കടന്നു വന്നു... പുതിയ  തലമുറയില്‍ ചേട്ടന്റെ മകനു ശേഷം രണ്ടാമത്തെ കുഞ്ഞായി, ഈ തലമുറയിലെ ആദ്യത്തെ പെണ്‍കുഞ്ഞായി... 


[ഔദ്യോഗികമായി പേരിടല്‍ ചടങ്ങിനുള്ള സമയമാകുന്നതേയുള്ളൂ... എങ്കിലും ഞങ്ങള്‍ ഇടാനുദ്ദേശ്ശിയ്ക്കുന്ന "സാരംഗി" എന്ന പേര് ഇവിടെ എല്ലാവരോടുമായി പങ്കു വയ്ക്കുന്നു.]