Tuesday, August 2, 2011

ബിപിസി - കലാലയ സ്മരണകള്‍

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍‌പ്... അതായത് 1999 ആഗസ്ത് 2. അന്നായിരുന്നു പിറവത്തെ ബിപിസി എന്ന കലാലയത്തില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം തുടങ്ങിയത്. ആ കലാലയത്തിലെ മൂന്നു വര്‍ഷത്തെ പഠനകാലം! അതൊരു അനുഭവമായിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു അത്. പലരും പറഞ്ഞു കേട്ടറിവു മാത്രമായിരുന്ന കോളേജ് ലൈഫ് ശരിയ്ക്ക് ആഘോഷിച്ചത് അവിടെ വച്ചായിരുന്നു.

ഇന്ന് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉപരിപഠനവും ജോലിത്തിരക്കുകളുമായി എല്ലാവരും പലയിടങ്ങളിലാണ്. ഭൂരിഭാഗം പേരും കുടുംബസ്ഥരായിക്കഴിഞ്ഞു. നാട്ടില്‍ ഉള്ളവര്‍ തന്നെ ചുരുക്കം. ഇടയ്ക്ക് വല്ലപ്പോഴുമെല്ലാം സുഹൃദ് സംഗമങ്ങള്‍ സംഘടിപ്പിയ്ക്കണം എന്ന് ഞാന്‍ കരുതാറുണ്ട്. എല്ലാവര്‍ക്കും ആഗ്രഹവുമുണ്ട്. പക്ഷേ, എല്ലാവരേയും ഇതു വരെ ഒരുമിച്ച് കിട്ടിയിട്ടില്ല. കുറേ പേരെ ഇപ്പോഴും തിരഞ്ഞു കൊണ്ടിരിയ്ക്കുന്നു. എങ്കിലും എന്നെങ്കിലും ഒരിയ്ക്കല്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു കൂടും... ഞങ്ങളുടെ പഴയ ബിപിസിയുടെ മുറ്റത്ത്...
ഒരിയ്ക്കല്‍ കൂടി ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസത്തെ സ്മരിച്ചു കൊണ്ട്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തെ സ്മരിച്ചു കൊണ്ട്... ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്കും അന്നത്തെ എല്ലാ സഹപാഠികള്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.
കാലമിന്നിന്‍ വിണ്ണിലാകെ കാര്‍ നിറയ്ക്കുന്നൂ
ഓര്‍മ്മപ്പൂക്കളെന്നെ പൂമഴയാല്‍ കുളിരു കോരുന്നൂ
കുന്നുകേറും സ്മരണയെന്നില്‍ വീണ്ടുമെത്തുന്നൂ
കന്നീറ്റുമലയില്‍* കാലമിന്നും പൂ വിരിയ്ക്കുന്നൂ...

ഒച്ച വച്ചു നടന്ന നാളിന്‍ താളമുണരുന്നൂ, മച്ചിന്‍
മേലെ നിന്നും മറവി തന്‍ മാറാല നീങ്ങുന്നൂ
കൂട്ടരൊത്തൊരുമിച്ചു വാഴും കാലമിന്നോര്‍ക്കേ, കാറ്റിന്‍
കൈകള്‍ വന്നെന്‍ കാതിലേതോ പാട്ടു മൂളുന്നൂ...

ദൂരെയെങ്ങോ തപ്പുകൊട്ടിന്‍ മേളമുയരുന്നൂ, വീണ്ടും
കോടമഞ്ഞില്‍ രാവിലെങ്ങും കുളിരു മൂടുന്നൂ
ചേര്‍ന്നു പാടിയ നാടന്‍ പാട്ടിന്‍ ഈണമുയരുന്നൂ, എന്നോ
പെയ്തു തോര്‍ന്നൊരു കാലമെന്നില്‍ നോവുണര്‍ത്തുന്നൂ...

ദൂരെയിങ്ങീ നാട്ടില്‍ ഞാനിന്നേകനാകുന്നൂ
വീണ്ടുമിനിയൊരു സംഗമത്തെ കാത്തിരിയ്ക്കുന്നൂ
ഇന്നുമെന്നില്‍ സൌഹൃദത്തിന്‍ കാറ്റു വീശുന്നൂ
ആ കാറ്റിലെന്നുടെ കണ്ണു നീരിന്നാവിയാകുന്നൂ...

* കന്നീറ്റുമല - പിറവം അപ്പോളോ ജംഗ്‌ഷനിലെ കന്നീറ്റു മല എന്നറിയപ്പെടുന്ന കുന്നിലാണ് പിറവം ബിപിസി കോളേജ് സ്ഥിതി ചെയ്യുന്നത്.

ഓർമ്മപ്പൂക്കൾ


ഓർ‌മ്മപ്പൂക്കൾ‌ നുള്ളി കന്നീറ്റുമലയുമേറി
​തട്ടു ദോശ തിന്നും അത്താഴം കഞ്ഞി വച്ചും
​​പൊഴിഞ്ഞ

​ ​
നാളുകൾ‌ മനസ്സിലോ... [ഓർ‌മ്മപ്പൂക്കൾ‌...]

​​കൂട്ടുകാരെ നോക്കിയന്ന് പല നാഴിക നേരം
ഇടനാഴിയിൽ‌ കാത്തു നിന്നതും...​
രാവേറെ ചെന്ന നേരം ഒരു ഗാനമേള കണ്ട്
കൂരിരുട്ടിൽ‌ തിരികെ നടന്നതും...
വിരസമായ നാളിൽ‌ ഒരു സിനിമ കാണുവാനായ്
ആ കാവസാക്കിയിൽ‌ പറന്നതും...
ഒത്തു ചേർ‌ന്ന് നേടി നമ്മൾ‌ ആറു സെമസ്റ്ററുകൾ‌... [ ഓർ‌മ്മപ്പൂക്കൾ‌‌...]


​ആ ആ ആ ആ‍..ആ.. ആ...​

പോയ നല്ല നാളിൻ‌ പൊന്നോർ‌മ്മകൾ‌ തൻ‌ മധുരം
അയവിറക്കി നാം രസിയ്ക്കവേ...
ഇനിയൊരിയ്ക്കൽ‌ കൂടി ആ പഴയ നല്ല നാളിൻ‌
ആവർ‌ത്തനങ്ങൾ‌ നാം കൊതിയ്ക്കവേ...
വരി മറന്ന പാട്ടിൻ‌ പൊന്നലകളോർ‌ത്തെടുക്കേ
ഒരു സ്നേഹമന്ത്രമായ് സൗഹൃദം...
മാറിയത് ഓർ‌മ്മകളായ്... ആ ആ ആ ആ‍..ആ.. ആ... [ ഓർ‌മ്മപ്പൂക്കൾ‌‌...]

റബ്ബർ‌കാട്ടിലോടി നടന്നതും
ചോറും പൊതികൾ‌ പങ്കു വച്ചതും...
പട്ടിണിയ്ക്കു കൂട്ടിരുന്നതും...
ഇടയ്ക്കിടയ്ക്ക് തമ്മിൽ‌ കോർ‌ത്തതും...
കപ്പ കക്കാൻ‌ കൂടെ

​​
പോ​യതും...
പിറവം പുഴയിൽ‌ നീന്തിക്കളിച്ചതും...
ആകാശം നോക്കി കിടന്നതും...
സ്വപ്നമെല്ലാം പങ്കു വച്ചതും...
                                                - ​ശ്രീ