Tuesday, February 1, 2022

കർണൻ [Karnan]


മറാഠി നോവലിസ്റ്റ് ശിവാജി സാവന്തിന്റെ 

മൃത്യുഞ്ജയം എന്ന പ്രശസ്ത നോവലിന്റെ മലയാള പരിഭാഷ ആണ് കർണൻ എന്ന ഈ പുസ്തകം.  മഹാഭാരതത്തെ കർണ പക്ഷത്തു നിന്നും  അവതരിപ്പിയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ. 


മഹാഭാരത കഥ നമുക്ക് ഏവർക്കും പരിചിതം ആണെങ്കിലും പ്രധാന കഥയിൽ അപ്രശസ്തർ എന്ന് തോന്നിപ്പിയ്ക്കുന്ന ചിലരെ എങ്കിലും വിശദമായി പരിചയപ്പെടുത്തുന്നുണ്ട്  ഈ നോവൽ.  ഒൻപത് അദ്ധ്യായങ്ങളിലായി കുന്തി, വൃഷാലി,  ദുര്യോധനൻ, കർണൻ, ശോണൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ചിന്തകളിൽ  വളരെ മികച്ചൊരു വായനാനുഭവം നോവൽ നമുക്ക് തരുന്നു.


കുന്തിയുടെ കുട്ടിക്കാലത്ത് നിന്ന് ആരംഭിച്ച്,  കർണന്റെ ജനനത്തിനു ശേഷം പലരിലൂടെ വികസിയ്ക്കുന്ന നോവൽ മഹാഭരത കഥയെ മറ്റൊരു കോണിലൂടെ,  സാഹചര്യങ്ങളിലൂടെ അവതരിപ്പിചിരിയ്ക്കുകയാണ് ശിവാജി സാവന്ത്. 


മഹാഭരത കഥയിൽ മാറ്റാരെക്കാളും മികച്ച യോദ്ധാവും സേനാ നായകനും ദാനശീലനും ആയിട്ടും ജീവിതത്തിൽ 99 ശതമാനവും ന്യായത്തിനും ധർമ്മത്തിനും ഒപ്പം നിന്നിട്ടും ജീവിതത്തിൽ ഉടനീളം അപമാനവും അവഗണനകളും ഏറ്റുവാങ്ങാൻ വിധിയ്ക്കപ്പെട്ടവൻ ആയിരുന്നു കർണൻ.  


സൂര്യപുത്രൻ ആയിട്ടും സൂതപുത്രൻ ആയി അറിയപ്പെട്ടവൻ... കൗന്തേയൻ ആയിട്ടും രാധേയൻ ആയി അറിയപ്പെട്ടവൻ... കുലമഹിമയുടെ പേരിൽ ഗുരുകുലത്തിലും മത്സര രംഗത്തും സ്വയംവര വേദിയിലും അപമാനിയ്ക്കപ്പെട്ട് മാറ്റി നിർത്തപ്പെട്ടവൻ...!


തന്റെ നിസ്സാഹായതയെ സൗഹൃദത്തിന്റെ മറവിൽ മുതലെടുത്തതാണെങ്കിൽ കൂടി ദുര്യോദനനു കൊടുത്ത വാക്ക് ഒരിയ്ക്കലും തെറ്റിയ്ക്കുന്നില്ല കർണൻ. അതു പോലെ ദാന ധർമ്മങ്ങളിൽ തന്റെ മരണ സമയത്തു പോലും വിസ്മയിപ്പിയ്ക്കുന്നുണ്ട്  ഈ സൂര്യപുത്രൻ. കർണനെ അടുത്തറിഞ്ഞു, ഉപാധികളില്ലാതെ സ്നേഹിയ്ക്കുന്നവരിൽ വൃഷാലി, ശോണൻ എന്നിവരെ കൂടാതെ അശ്വത്ഥാത്മാവ് മാത്രം വേറിട്ട് നിൽക്കുന്നു. അതു പോലെ ഭീഷ്മരും.


 തന്നെ മാറ്റാരെക്കാളും ആരാധിയ്ക്കുന്നുവൻ ആണു കർണൻ എന്ന് തിരിച്ചറിയാവുന്ന ശ്രീകൃഷ്ണൻ പോലും അയാൾ ആരെന്ന് തിരിച്ചറിയുന്നുവെങ്കിൽ പോലും ഒരു പരിധി വരെ പക്ഷപാതപരമായ നിലപാട് ആണ് സ്വീകരിയ്ക്കുന്നത്.


 തന്റെ ജീവിതത്തിൽ ധർമ്മത്തിനെതിരെ കർണ്ണൻ നില കൊള്ളുന്ന ഒരേയൊരു അവസരം പാഞ്ചാലീ വസ്ത്രാക്ഷേപ സന്ദർഭം ആണ്. ആ അവസരത്തിൽ കർണ്ണൻ എടുക്കുന്ന ഒരേയൊരു തെറ്റായ നിലപാട് തന്നെ ആയിരുന്നു അവസാനം  യുദ്ധസമയത്ത് ആയുധമില്ലാതെ നിൽക്കുമ്പോൾ ധർമ്മം പാലിയ്ക്കാൻ തുടങ്ങുന്ന അർജ്ജുനനോട് ആ ദയ കർണ്ണൻ അർഹിയ്ക്കുന്നില്ല എന്ന് കൃഷ്ണനെ കൊണ്ട് പറയിപ്പിയ്ക്കുന്നത് പോലും.


വായനക്കാരുടെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു കൊണ്ടു മാത്രമേ ഈ നോവൽ വായിച്ചു  അവസാനിപ്പിയ്ക്കാൻ കഴിയൂ എന്നുറപ്പ്.


- ശ്രീ