Wednesday, December 26, 2007

ഗുഡ് ബൈ 2007! വെല്‍‌കം 2008

2007 എന്ന ഒരു വര്‍‌ഷം കൂടി വിട വാങ്ങുകയാണ്. നമ്മുടെയെല്ലാം ജീവിതത്തിലെ എണ്ണപ്പെട്ട 365 ദിവസങ്ങള്‍‌ കൂടി കടന്നു പോയ്ക്കൊണ്ടിരിയ്ക്കുന്നു. അഥവാ ആയുസ്സിന്റെ 365 ദിവസങ്ങള്‍‌ കൂടി നമുക്ക് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു. ജീവിതത്തിലെ എന്തൊക്കെയോ നേട്ടങ്ങള്‍‌ക്കും ചില നഷ്ടങ്ങള്‍‌ക്കും സാക്ഷിയായ ഒരു വര്‍‌ഷം കൂടി ആണ് നമ്മെ പിരിഞ്ഞു പോകുന്നത്, അല്ലേ? എങ്കിലും ഒട്ടേറെ പ്രതീക്ഷകളുമായി ഒരു പുതുവര്‍‌ഷം നമ്മെ കാത്തു നില്‍‌ക്കുകയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍‌ ഒട്ടേറെ മാറ്റങ്ങള്‍‌ കൈവന്ന ഒരു വര്‍‌ഷമായിരുന്നു 2007. അതില്‍‌ പ്രാധാനമായും രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് നാട്ടില്‍‌ നിന്നും ബാംഗ്ലൂരേയ്ക്കുള്ള മാറ്റം. രണ്ട് ബൂലോകത്തേയ്ക്കുള്ള പ്രവേശം. എന്റെ പഠനമെല്ലാം കഴിഞ്ഞ് രണ്ടര – മൂന്നു വര്‍‌ഷത്തോളം നാട്ടില്‍‌ തന്നെ ജോലി ചെയ്തതിനു ശേഷമാണ് ഞാന്‍‌ ബാംഗ്ലൂര്‍‌ക്ക് ജോലി തേടി എത്തുന്നത്. നാടിനെ ഉപേക്ഷിക്കാന്‍‌ ഇഷ്ടമില്ലാത്തതു കൊണ്ടാണ് അത്രയും നാള്‍‌ അവിടെ തന്നെ നിന്നത്. അവസാ‍നം സുഹൃത്തുക്കളുടെ സ്നേഹപൂര്‍‌വ്വമായ നിര്‍‌ബന്ധവും നാട്ടിലെ ജോലി ഒരു സാധാരണ ജീവിതത്തിനു പോലും മതിയാകില്ല എന്ന തിരിച്ചറിവും ബാംഗ്ലൂര്‍‌ക്ക് വണ്ടി കയറാന്‍‌ എന്നെ നിര്‍‌ബന്ധിതനാക്കി. അധികം വൈകാതെ ഇവിടെ ഒരു ജോലിയില്‍‌ പ്രവേശിയ്ക്കാനുമായി.

സത്യത്തില്‍‌ നാട്ടിലെ ആ ചുറ്റുപാടില്‍‌ നിന്നും മാറി നിന്നിട്ടും അങ്ങനെ ഒരു തോന്നലില്ലാതിരുന്നതിനു പ്രധാന കാരണം നമ്മുടെ ബൂലോകമാണ്. ബൂലോകത്തേയ്ക്കുള്ള എന്റെ വരവു തന്നെ അപ്രതീക്ഷിതമായിരുന്നു. യാദൃശ്ചികമായി എവിടെയോ ബ്ലോഗിനെപ്പറ്റി വായിച്ചു. പിന്നെ, ഗൂഗിളില്‍‌ സെര്‍‌ച്ച് നടത്തി. അങ്ങനെ ഗൂഗിളിനു തന്നെ മലയാളം ബ്ലോഗ് ഉണ്ടെന്നു മനസ്സിലായി, ഒരെണ്ണം തട്ടിക്കൂട്ടുകയും ചെയ്തു, കഴിഞ്ഞ ജനുവരി ആദ്യം. ഡയറിക്കുറിപ്പുകള്‍‌ എന്ന പോലെ ഇന്റര്‍‌നെറ്റില്‍‌ ഡിജിറ്റലായി കുറച്ചു സ്ഥലം എന്നേ അന്ന് കരുതിയുള്ളൂ. ‘നീര്‍‌മിഴിപ്പൂക്കള്‍‌’ എന്ന് പേരുമിട്ടു. ആദ്യമായി ഒരു കുറിപ്പു പോലെ “സൌഹൃദങ്ങള്‍‌ നശിയ്ക്കുന്നതെങ്ങനെ” എന്ന പേരില്‍‌ പോസ്റ്റിട്ടു. പക്ഷെ, അത് അന്ന് പബ്ലിഷ് ചെയ്തില്ല, സേവ് ചെയ്തു വച്ചതേയുള്ളൂ. ഫെബ്രുവരിയില്‍‌ രണ്ടാമത്തെ പോസ്റ്റും ഇട്ടു. എന്നാല്‍‌ അതിനെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതു കൊണ്ടും എങ്ങനെ ഉപയോഗിയ്ക്കണം എന്നറിയാത്തതു കൊണ്ടും അത് രണ്ടു മാസം കഴിഞ്ഞ് മാര്‍‌ച്ചില്‍‌ അറിയാതെ ഞാന്‍ തന്നെ ഡിലീറ്റു ചെയ്തു. സത്യത്തില്‍‌ ബ്ലോഗേതാണ്, പോസ്റ്റേതാണ് എന്നൊന്നും അന്ന് വലിയ പിടിയില്ലായിരുന്നു. അങ്ങനെ ഏതോ പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള ശ്രമം ബ്ലോഗിന്റെ പണി കഴിച്ചു. പിന്നെ അതേ പേരില്‍‌ ഒരു ബ്ലോഗ് കൂടി വീണ്ടും തുടങ്ങി. അതാണ് ഇന്നു കാണുന്ന ബ്ലോഗ്. ബ്ലോഗ് പോസ്റ്റുകള്‍‌ പബ്ലിഷ് ചെയ്യാമെന്നും പബ്ലിഷ് ചെയ്താല്‍‌ മറ്റുള്ളവര്‍‌ക്ക് വായിയ്ക്കാനാകും എന്നുമെല്ലാം അറിഞ്ഞത് ആയിടയ്ക്കാണ്. അതും അബദ്ധത്തില്‍‌ “കാലത്തിന്റെ മണിമുഴക്കങ്ങള്‍‌” എന്ന ഒരു പോസ്റ്റ് (കഥ)അറിയാതെ പബ്ലിഷ് ചെയ്തപ്പോള്‍‌. ഞാനൊട്ടും പ്രതീക്ഷിയ്ക്കാതെ ആരൊക്കെയോ അത് വായിച്ചു. ആദ്യ കമന്റും കിട്ടി. വിടരുന്ന മൊട്ടുകളില്‍ നിന്ന്. പിന്നീടാണ് എല്ലാ പഴയ പോസ്റ്റുകളും പബ്ലിഷ് ചെയ്യുന്നത്. തുടര്‍‌ന്ന് സമയം പോലെ ബ്ലോഗ് വായനയും തുടങ്ങി. അങ്ങനെ ഇന്ന് ഈ കാണുന്ന ശ്രീ എന്ന ബ്ലോഗറായി.

ഒട്ടും പ്രതീക്ഷിയ്ക്കാതെ ഈ ബൂലോകത്തു നിന്നും കുറച്ചു നല്ല സുഹൃത്തുക്കളെയും എനിക്കു കിട്ടി (ആരെയും പേരെടുത്ത് പരാമര്‍‌ശിയ്ക്കുന്നില്ല). ഇന്ന് ഈ ബൂലോകത്ത് എനിക്കു ഗുരുസ്ഥാനത്ത് സ്നേഹധനരായ കുറച്ചു നല്ല ചേട്ടന്മാരും ചേച്ചിമാരുമുണ്ട്. നല്ല കൂട്ടുകാരുണ്ട്. അനുജന്മാരും അനുജത്തിമാരുമുണ്ട്. ഇതിലെ ഭൂരിഭാഗം പേരെയും നേരിട്ടു കണ്ടിട്ടേയില്ല എങ്കിലും വളരെക്കാലമായി അടുത്തു പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ ആയിക്കഴിഞ്ഞു ഇവരെല്ലാവരും. എല്ലാവര്‍‌ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇന്ന് നാമെല്ലാവരും 2007 നെ വിട്ടു പിരിയാനായി തയ്യാറെടുത്തു കഴിഞ്ഞു. 2008 ഇതാ നമുക്കു തൊട്ടരികിലെത്തി. ഇനി ഏതാനും മണിക്കൂറുകള്‍‌ മാത്രം. ഒരായിരം പ്രതീക്ഷകളുമായി നാം പുതുവര്‍‌ഷത്തിലേയ്ക്ക് പ്രവേശിയ്ക്കുകയായി. ഈ പുതുവര്‍‌ഷം എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും, പുത്തന്‍‌ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍‌ത്ഥമായി പ്രാര്‍‌ത്ഥിയ്ക്കുന്നു.

എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍‌ക്കും സമ്പല്‍‌‌സമൃദ്ധമായ, ഐശ്വര്യപൂര്‍‌ണ്ണമായ ഒരു പുതുവര്‍‌ഷം ആശംസിയ്ക്കുന്നു !

“കാലമിനിയുമുരുളും,

വിഷു വരും വര്‍ഷം വരും,

തിരുവോണം വരും,

പിന്നെ ഓരോ തളിരിലും,

പൂ വരും കായ്‌ വരും,

അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം”

2007, നിനക്കു വിട! സ്വാഗതം 2008.

Thursday, December 20, 2007

ഒരു ക്രിസ്തുമസ് സമ്മാനം


ഞാന്‍‌ ഒന്നാം ക്ലാസ്സു മുതല്‍‌ മൂന്നാം ക്ലാസ്സു വരെ (1987-1990) പഠിച്ചിരുന്നത് കൊരട്ടി കോണ്‍‌വെന്റ് സ്കൂളിലായിരുന്നു. മൂന്നു വര്‍‌ഷത്തോളം അച്ഛന്‍‌ ജോലി ചെയ്യുന്ന കൊരട്ടി ഗവ: പ്രസ്സ് ക്വാര്‍‌ട്ടേഴ്സിലെ താമസത്തിനു ശേഷം ഞങ്ങള്‍‌ ഞങ്ങളുടെ സ്വന്തം ഗ്രാമമായ വാളൂര് തന്നെ ഒരു കൊച്ചു വീടു പണിത് അങ്ങോട്ട് താമസം മാറുന്നത് ഞാന്‍‌ മൂന്നാം ക്ലാസ്സില്‍‌ പഠിയ്ക്കുമ്പോഴാണ്. എങ്കിലും ആ അദ്ധ്യയന വര്‍‌ഷം തുടങ്ങിയതിനാല്‍‌ ഒരു വര്‍‌ഷം കൂടി അവിടെ തന്നെ ഞാന്‍‌ പഠിയ്ക്കട്ടെ എന്നും നാലാം ക്ലാസ്സു മുതല്‍‌ വാളൂര്‍‌ സ്കൂളില്‍‌ ചേരാം എന്നും തീരുമാനമായി.

മൂന്നു വര്‍ഷത്തെ ആ പ്രൈമറി സ്കൂളിലെ പഠനത്തിനിടെ കുറേ സുഹൃത്തുക്കളെ കിട്ടിയെങ്കിലും കുട്ടിക്കാലത്തിന്റെ അറിവില്ലായ്മയില്‍‌ അതിലെ ഒട്ടുമിക്ക സൌഹൃദങ്ങള്‍‌ക്കും അല്പായുസ്സായിരുന്നു. ഞാന്‍‌ ആ സ്കൂളില്‍‌ നിന്നും പോന്നതിനു ശേഷം അവരില്‍‌ ഭൂരിഭാഗം പേരേയും പിന്നീട് ബന്ധപ്പെടാന്‍‌ കഴിഞ്ഞിട്ടില്ല. ആ സ്കൂളില്‍‌ ഒന്നാം ക്ലാസ്സില്‍‌ ചേര്‍‌ന്നതിനു ശേഷം ഏറ്റവുമാദ്യം ഞാന്‍‌ പരിചയപ്പെട്ടത് ദീപക്കിനെയായിരുന്നു. (ഇന്നും ദീപക്കുമായുള്ള സൌഹൃദം നില നില്‍‌ക്കുന്നു) .പിന്നെ എന്റെ നാട്ടില്‍‌ നിന്നു തന്നെയുള്ള നിര്‍‌മ്മല്‍‌, സുമോദ്, ഷമീര്‍ ‌തുടങ്ങിയവരെയും. പിന്നീട് ഒരിക്കല്‍‌ ക്ലാസ്സിനിടയില്‍‌ മൂക്കടപ്പും ജലദോഷവും കാരണം കണ്ണു നിറഞ്ഞൊഴുകുന്നത് ഷര്‍‌ട്ടിന്റെ കൈ കൊണ്ട് ഞാന്‍‌ തുടയ്ക്കുന്നത് ശ്രദ്ധിച്ച് എന്റെ അടുത്ത ബഞ്ചിലിരുന്ന ഒരു കുട്ടി ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു “എന്തിനാ നീ കരയുന്നത്” എന്ന്. കരയുന്നതല്ല, ജലദോഷം കാരണം കണ്ണു നിറഞ്ഞതാണ് എന്ന് ഞാന്‍‌ മറുപടിയും പറഞ്ഞു. പിന്നെയും ഞാന്‍‌ ജലദോഷം കാരണം കഷ്ടപ്പെടുന്നത് കണ്ട് ടീച്ചറോട് പറയണോ എന്നോ മറ്റെന്തൊക്കെയോ അവനെന്നോട് ചോദിച്ചു. അങ്ങനെ ഞാനറിയാതെ തന്നെ അവനോട് ചെറിയൊരു അടുപ്പമായി. പിന്നീടെപ്പോഴോ പേരു ചോദിച്ചു, പരിചയപ്പെട്ടു. അവന്റെ പേര് ബിനീഷ്. വീട് കൊരട്ടിയില്‍‌ തന്നെ എവിടെയോ ആണ്. (അന്ന് സ്ഥലങ്ങളൊന്നും വേറെ അറിയില്ലല്ലോ. അതു കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല)

എന്തായാലും അവനുമായി വളരെപ്പെട്ടെന്ന് നല്ല അടുപ്പത്തിലായി. തുടര്‍‌ന്നുള്ള മൂന്നു വര്‍‌ഷവും ഞാന്‍‌ ആ സ്കൂളില്‍‌ നിന്നും പോരുന്നതു വരെ അവനായി എന്റെ ഏറ്റവും വലിയ കൂട്ടുകാരന്‍‌. ഞങ്ങള്‍‌ ആ മൂന്നു വര്‍‌ഷം കൊണ്ട് എല്ലാ വിശേഷങ്ങളും പങ്കു വച്ചു. ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് കളിയ്ക്കാന്‍‌ ഇറങ്ങി, മഴക്കാലങ്ങളില്‍‌ ഒരുമിച്ച് മഴ കാത്തിരുന്നു. ആ പഴയ രണ്ടാം ക്ലാസ്സിലെ ജനലിലെ മരയഴികളില്‍‌ പിടിച്ച് മഴ പെയ്യാന്‍‌ ഞങ്ങളൊരുമിച്ച് പ്രാര്‍‌ത്ഥിച്ചതും മഴ തുടങ്ങിയാല്‍‌, ഞങ്ങള്‍‌ പിടിച്ചു തിരിയ്ക്കുന്ന ജനലഴികള്‍‌ക്കനുസൃതമായി മഴ കൂടുകയും കുറയുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി സന്തോഷിച്ചിരുന്നതുമെല്ലാം ഞാനിന്നും ഓര്‍‌ക്കുന്നു ( കുറേശ്ശെ ഇളക്കമുണ്ടായിരുന്ന ആ മരയഴികള്‍‌ മുകളിളേയ്ക്ക് തിരിയ്ക്കുമ്പോള്‍‌ മഴ ശക്തമാകുന്നുണ്ടെന്നും താഴേയ്ക്കു തിരിയ്ക്കുമ്പോള്‍‌ മഴ കുറയുന്നുവെന്നും കണ്ടെത്തിയത് ബിനീഷായിരുന്നു. ആ വിശ്വാസം തകര്‍‌ക്കപ്പെടാതിരുന്നതിനാല്‍‌ ഇന്നും അങ്ങനെ തന്നെ വിശ്വസിയ്ക്കാനാണെനിക്കിഷ്ടം!).

ആ വര്‍‌ഷത്തെ ക്രിസ്തുമസ് നാളുകള്‍‌ വന്നെത്തി. കൂട്ടുകാരെല്ലാം അവര്‍‌ക്കു കിട്ടുന്ന ക്രിസ്തുമസ് സമ്മാനങ്ങള്‍‌ ക്ലാസ്സില്‍‌ കൊണ്ടുവന്ന് പ്രദര്‍‌ശിപ്പിച്ചിരുന്നു. കളിപ്പാട്ടങ്ങളും ക്രിസ്തുമസ് കാര്‍‌ഡുകളുമെല്ലാം. കൂട്ടത്തില്‍‌ ബിനീഷിനു കിട്ടിയ കാര്‍‌ഡുകളും അവനെന്നെ കൊണ്ടു വന്ന് കാണിച്ചിരുന്നു. വല്ലപ്പോഴും മാമന്‍‌മാരുടെ കാര്‍‌ഡുകള്‍‌ ഞങ്ങള്‍‌ക്കും വരാറുണ്ടായിരുന്നുവെങ്കിലും ആ വര്‍‌ഷം (വീടും താമസവുമെല്ലാം മാറിയതു കൊണ്ടാണോ എന്നറിയില്ല) ഞങ്ങള്‍‌ക്ക് അതുവരെ കാര്‍‌ഡൊന്നും ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ എന്റെ കയ്യില്‍‌ ക്രിസ്തുമസ്സ് സ്പെഷലായി സമ്മാനങ്ങളോ കാര്‍‌ഡുകളോ ഒന്നും ഉണ്ടായിരുന്നുമില്ല. അതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു എങ്കിലും ഞാനത് പുറത്തു കാണിച്ചിരുന്നില്ല. എങ്കിലും അത് മനസ്സിലാക്കിയിട്ടാകണം, ബിനീഷ് എന്നെ പലതും പറഞ്ഞ് സമാധാനിപ്പിക്കാന്‍‌ ശ്രമിച്ചിരുന്നു.

അങ്ങനെ പരീക്ഷാക്കാലമായി. (ക്രിസ്തുമസ്സിനു മുന്‍‌പു തന്നെ പരീക്ഷകളെല്ലാം കഴിയുമല്ലോ). എല്ലാവരും പഠനത്തിന്റെ ചൂടിലായി, ഞാനും. അവസാന പരീക്ഷയും കഴിഞ്ഞപ്പോള്‍‌ ഞാനും ബിനീഷും ദീപക്കുമെല്ലാം കൊരട്ടിപ്പള്ളിയില്‍‌ പ്രാര്‍‌ത്ഥിയ്ക്കാന്‍‌ പോയി. സ്കൂളിന് തൊട്ടടുത്തുള്ള കൊരട്ടിപ്പള്ളിയില്‍‌ ഇടയ്ക്ക് പ്രാര്‍‌ത്ഥിയ്ക്കാന്‍‌ പോകുന്നത് അക്കാലത്ത് ഞങ്ങളുടെ പതിവായിരുന്നു (അന്നും ഇന്നും പള്ളി/അമ്പലം എന്നീ വ്യത്യാസങ്ങളൊന്നും പ്രാര്‍‌ത്ഥനയ്ക്കു തടസ്സമായി എനിയ്ക്കു തോന്നിയിട്ടില്ല). അവിടെ ആരൊക്കെയോ കത്തിച്ചു വച്ചിട്ട് കെട്ടു പോയ മെഴുകു തിരികളെല്ലാം എടുത്തു വീണ്ടും കത്തിച്ചു വയ്ക്കുക എന്നത് അന്ന് ഞങ്ങളുടെ ഒരു ഇഷ്ടവിനോദമായിരുന്നു. അന്നും പതിവു പോലെ ഞങ്ങള്‍‌ കെട്ടു പോയ മെഴുകുതിരികളെല്ലാം പെറുക്കിക്കൂട്ടി കത്തിച്ചു വച്ച് പ്രാര്‍‌ത്ഥിച്ചു. പിന്നെ അവിടെ നിന്നും പിരിഞ്ഞു.

സ്കൂളിനു മുന്നില്‍‌ വച്ച് മറ്റു കൂട്ടുകാരെല്ലാം പിരിഞ്ഞ ശേഷം ഞാനും ബിനീഷും മാത്രം ബാക്കിയായ‌ നേരത്ത് അവനെന്നെ പതുക്കെ അടുത്തേയ്ക്ക് വിളിച്ചു, എന്നിട്ട് അവന്റെ ബാഗ് തുറന്ന് അതിലെ ഒരു പുസ്തകത്തിനകത്ത് ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന, നല്ല ഭംഗിയുള്ള ഒരു ക്രിസ്തുമസ് കാര്‍‌ഡെടുത്ത് എനിക്കു നേരെ നീട്ടി. തീരെ പ്രതീക്ഷിയ്ക്കാത്ത ഒന്നായിരുന്നതിനാല്‍‌ ഞാനൊരു നിമിഷം ആശ്ചര്യത്തോടെ നിന്നു, പിന്നെ കൈ നീട്ടി അത് വാങ്ങി. വെറുമൊരു ക്രിസ്തുമസ് കാര്‍‌ഡ്, അതും അവന്റെ ബന്ധുക്കളിലാരോ അവനു സമ്മാനമായി അയച്ച ഒരു കാര്‍‌ഡ് ആയിരുന്നു അതെങ്കിലും എനിയ്ക്കത് വിലമതിയ്ക്കാനാകാത്ത ഒരു ക്രിസ്തുമസ് സമ്മാനമായിരുന്നു. അപ്പോഴത്തെ എന്റെ സന്തോഷം വര്‍‌ണ്ണനാതീതമായിരുന്നു. അങ്ങനെ എനിക്കും ഒരു ക്രിസ്തുമസ് സമ്മാനം കിട്ടിയിരിക്കുന്നു. എന്റെ മുഖത്തെ സന്തോഷം കണ്ട് അവന്റെ മുഖത്തും വിടര്‍‌ന്ന ആ പുഞ്ചിരി ഇന്നുമെന്റെ മനസ്സിലുണ്ട്.

ഞാന്‍‌ അഭിമാനത്തോടെയാണ് അന്ന് ആ ക്രിസ്തുമസ് വെക്കേഷന്‍‌ ആഘോഷിയ്ക്കാനായി വീട്ടിലേയ്ക്ക് മടങ്ങിയത്. ആ ഒരു കാര്‍‌ഡ് ഞാനന്ന് എന്റെ കൂട്ടുകാരെ മുഴുവന്‍‌ പലതവണ കൊണ്ടു നടന്ന് കാണിച്ചു. പിന്നീട് മാമന്‍‌മാരുടെ കാര്‍‌ഡ് കിട്ടിയെങ്കിലും എനിക്കു പ്രിയപ്പെട്ടത് ബിനീഷ് സമ്മാനിച്ച ആ കാര്‍‌ഡ് തന്നെയായിരുന്നു. ‘അത് വേറെ ആരോ നിന്റെ കൂട്ടുകാരന് അയച്ചതല്ലേടാ’ എന്നു പറഞ്ഞ് ചില കൂട്ടുകാര്‍‌ അന്നെന്നെ കളിയാക്കിയിരുന്നെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ അമൂല്യമായിരുന്നു.

അങ്ങനെ സന്തോഷവും ദു:ഖവുമെല്ലാം ഒരുപോലെ പങ്കിട്ട് ആ മൂന്നു വര്‍‌ഷങ്ങള്‍‌ കടന്നുപോയി. അവസാനം മൂന്നാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷയ്ക്കും ഞങ്ങള്‍‌ ഒന്നാം റാങ്കു പങ്കിടുകയായിരുന്നു എന്നത് യാദൃശ്ചികമാകാം. വേര്‍‌പാടിന്റെ ദു:ഖങ്ങളെക്കുറിച്ചൊന്നും തീരെ അറിവില്ലാതിരുന്നതിനാല്‍‌ വേര്‍‌പാട് എന്ന ഒരു തോന്നലുണ്ടായിരുന്നില്ല. എങ്കിലും മൂന്നാം ക്ലാസ്സിനു ശേഷം ഞാനവിടെ നിന്നും യാത്രയാകും എന്നു ഞങ്ങള്‍‌ക്ക് രണ്ടു പേര്‍‌ക്കും ഉറപ്പുണ്ടായിരുന്നു. അതു കൊണ്ടാണോ എന്നോര്‍‌ക്കുന്നില്ല, ഏതോ മത്സരത്തിനു ഞങ്ങള്‍‌ക്കു സമ്മാനമായി കിട്ടിയ രണ്ടു പ്ലാസ്റ്റിക് ഗ്ലാസുകള്‍‌ ഞങ്ങള്‍‌ പരസ്പരം വച്ചു മാറി. എനിയ്ക്കു കിട്ടിയ പച്ച നിറമുള്ള ഗ്ലാസ്സ് ഞാനവനു കൊടുത്തു, പകരം അവനു കിട്ടിയ ഓറഞ്ച് നിറത്തിലുള്ള ഗ്ലാസ്സ് അവനെനിയ്ക്കു തന്നു. (ആ ഓറഞ്ച് ഗ്ലാസ്സ് ഇന്നും എന്റെ വീട്ടിലുണ്ട്)

പിന്നീട് മൂന്നാം ക്ലാസ്സ് പഠനം കഴിഞ്ഞ് ഞാന്‍‌ സ്കൂള്‍‌ മാറി. അതോടെ ആ സ്കൂളും അവിടുത്തെ സുഹൃത്തുക്കളുമായുള്ള ബന്ധവും മുറിഞ്ഞു. കൂട്ടത്തില്‍‌ ബിനീഷുമായുള്ള സൌഹൃദവും ഓര്‍‌മ്മയായി. വലുതായ ശേഷം അക്കൂട്ടത്തിലെ ചുരുക്കും ചിലരെ തിരിച്ചു കിട്ടിയെങ്കിലും ബിനീഷിനെ ഇന്നും കണ്ടെത്തിയിട്ടില്ല. അന്ന് അവനെനിയ്ക്കു സമ്മാനിച്ച ആ ക്രിസ്തുമസ് സമ്മാനം മാത്രം ഞാന്‍‌ കുറേ നാള്‍‌ സൂക്ഷിച്ചു വച്ചു, അവസാനം പഴക്കം വന്ന് അത് ദ്രവിച്ച് പോകുകയായിരുന്നു. എങ്കിലും അതിലെ ക്രിസ്തുമസ് ട്രീയുടെയും കത്തുന്ന മെഴുകു തിരിയുടെയും മങ്ങിയ ചിത്രം എന്റെ മനസ്സില്‍‌ മങ്ങാതെ ബാക്കി നില്‍‌ക്കുന്നു, ഇന്നും ഓര്‍‌ത്തു വയ്ക്കുന്ന ഒരു ക്രിസ്തുമസ്സ് സമ്മാനമായി.

Friday, December 14, 2007

ഒരു കല്യാണ വിശേഷം


ഗ്രാമപ്രദേശങ്ങളിലെല്ലാം വിവാഹം എന്ന ചടങ്ങ് വളരെ രസകരമായ ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓഡിറ്റോറിയങ്ങളില്‍‌ വച്ചു നടക്കുന്ന വിവാഹത്തിന്റെ കൃത്രിമത്വങ്ങളൊന്നുമില്ലാതെ തിരക്കും ബഹളവുമായി നടത്തപ്പെടുന്ന ഒരു ആഘോഷം. ഞങ്ങള്‍‌ പിറവം ബിപിസി കോളേജിലായിരിക്കുമ്പോഴും ഇത്തരത്തിലുള്ള രണ്ടു മൂന്നു വിവാഹങ്ങളില്‍‌ പങ്കെടുക്കാന്‍‌ പറ്റി. (സംശയിക്കണ്ട, വിളിക്കാതെ പോയി സദ്യയുണ്ടു എന്നല്ല പറഞ്ഞത്) അതിലൊന്നായിരുന്നു ഞങ്ങളുടെ കോളേജിലെ ലാബ് അസ്സിസ്റ്റന്റ് കൂടിയായിരുന്ന മനോജേട്ടന്റെ വിവാഹം.


ഞങ്ങള്‍‌ ആ കോളേജിലെ ഒരുമാതിരി എല്ലാ ടീച്ചിങ്ങ് & നോണ്‍‌ ടീച്ചിങ്ങ് സ്റ്റാഫുമായും പരിചയമായ ശേഷമാണ് മനോജേട്ടനുമായി അടുക്കുന്നത്. കാരണം മറ്റുള്ളവരെപ്പോലെ പെട്ടെന്ന്‍ അടുക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന ടൈപ്പായിരുന്നില്ല അദ്ദേഹം. (നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ അച്ഛന്‍‌ മരിച്ചു പോയി എന്നും അമ്മ മാത്രമേ സ്വന്തമായുള്ളൂ എന്നുമെല്ലാം പിന്നീട് ഞങ്ങളറിഞ്ഞു. അതു കൊണ്ടു കൂടിയാകാം, മനോജേട്ടന്‍‌ ആരോടും അങ്ങനെ അടുക്കുന്ന തരക്കാരനല്ലായിരുന്നു) പക്ഷേ എന്തു കൊണ്ടോ, പരിചയപ്പെട്ട് അധികം വൈകാതെ ഞങ്ങള്‍‌ 7 പേര്‍‌ മനോജേട്ടനുമായി നല്ല കമ്പനിയായി. കോളേജില്‍‌ വച്ച് ടീച്ചേഴ്സിനോടു പോലും അധികം സംസാരിക്കാത്ത മനോജേട്ടന്‍‌ എവിടെ വച്ചു കണ്ടാലും ഞങ്ങളോട് ചിരിച്ചു സംസാരിക്കുകയും എന്തെങ്കിലും നേരം പോക്ക് പറയുകയും ചെയ്യുമായിരുന്നു. മനോജേട്ടന്റെ വീട് കോളേജിനു തൊട്ടടുത്തു തന്നെ ആയതും ഞങ്ങള്‍‌ കോളേജിനടുത്തു തന്നെ താമസിച്ചിരുന്നതും ഞങ്ങളുടെ സൌഹൃദം കുറെക്കൂടി ദൃഢമാകാന്‍‌ സഹായിച്ചു എന്നു പറയാം. കൂടാതെ, ഞങ്ങളുടെ ‘ഫ്രണ്ട്സ്’ എന്ന റൂമിനടുത്തായിരുന്നു അവിടുത്തെ വായനാശാല എന്നതിനാല്‍‌ മിക്കവാറും അവധി ദിവസങ്ങളില്‍‌ അങ്ങോട്ടു പോകും വഴി മനോജേട്ടന്‍‌ ഞങ്ങളുടെ റൂമില്‍‌ കയറി സംസാരിച്ചിരിക്കുമായിരുന്നു. ഇടയ്ക്ക് വായനാശാലയില്‍‌ നിന്നും നല്ല ചില പുസ്തകങ്ങള്‍‌ എനിക്ക് വായിക്കാനായി എടുത്തു തരികയും ചെയ്തിട്ടുണ്ട്.


ഞങ്ങള്‍‌ രണ്ടാം വര്‍‌ഷം പഠിയ്ക്കുമ്പോഴായിരുന്നു മനോജേട്ടന്റെ വിവാഹം. ഇക്കാര്യം അറിയിക്കാനും ഞങ്ങളെ ക്ഷണിയ്ക്കാനുമായി മനോജേട്ടന്‍‌ റൂമില്‍‌ വന്നു. ഞങ്ങളെ ഏഴു പേരേയും പ്രത്യേകം ക്ഷണിച്ചു. റൂമില്‍ ഞങ്ങള്‍‌ 3 പേരേ ഉള്ളൂവെങ്കിലും 7 പേരും മിക്കവാറും അവിടെ കാണാറുണ്ട് എന്നതു തന്നെ കാരണം. തലേ ദിവസം മുതല്‍‌ അവിടെ ഉണ്ടാകണം എന്ന് നിര്‍‌ബന്ധപൂര്‍‌വ്വം ആവശ്യപ്പെടുകയും ചെയ്തു. (ഞങ്ങള്‍‌ ആ ആവശ്യം സസന്തോഷം സ്വീകരിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ)


അങ്ങനെ വിവാഹത്തലേന്ന് തന്നെ ഞങ്ങള്‍‌ എല്ലാവരും കല്യാണവീട്ടില്‍‌ ഹാജരായി. പിന്നെ, വൈകാതെ അവിടുത്തെ പണികളുടെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുത്തു. നാട്ടുകാര്‍‌ക്കിടയിലും ഞങ്ങളെപ്പറ്റി മോശമല്ലാത്ത അഭിപ്രായമുണ്ടായിരുന്നു, കേട്ടോ. അതു കൊണ്ടാകണം, അവര്‍‌ ഞങ്ങളെയും അവരുടെ കൂട്ടത്തില്‍‌ കൂട്ടി. അങ്ങനെ രാത്രിയായി. ഭക്ഷണത്തിനു ശേഷം പിറ്റേ ദിവസത്തേയ്ക്കുള്ള സദ്യയ്ക്കു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങി. പച്ചക്കറി അരിയലും തേങ്ങ ചിരവലും പൊടിപൊടിച്ചു. ഒപ്പം കുല്ലുവിന്റെ നേതൃത്വത്തില്‍‌ പാട്ടും കലാപരിപാടികളും. നാട്ടുകാരും കൂട്ടുകാരും ഞങ്ങളോടൊപ്പം ചേര്‍‌ന്നപ്പോള്‍‌ ആകെ ഒരുത്സവ പ്രതീതി. അങ്ങനെ പച്ചക്കറി അരിയലെല്ലാം ഏതാണ്ട് കഴിഞ്ഞപ്പോഴാണ് ആ കുടുംബത്തിലെ ഒരു അമ്മാവന്‍‌ ഞങ്ങളെ വിളിയ്ക്കുന്നത്. ഞങ്ങളങ്ങോട്ട് ചെന്ന് കാര്യമന്വേഷിച്ചു. അപ്പോള്‍‌ അദ്ദേഹം പറഞ്ഞു.


“ പച്ചക്കറി അരിഞ്ഞതും തേങ്ങ ചിരവിയതും അല്ല മക്കളേ മിടുക്ക്. ഈ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നതിലാണ്. എന്താ നിങ്ങള്‍‌ക്കു പറ്റുമോ?”


അതിനെന്താ ഇത്ര പാട്? ഞങ്ങളേറ്റു. ഞങ്ങളെല്ലാവരും ഒന്നു ചിന്തിയ്ക്കുക പോലും ചെയ്യാതെ സമ്മതിച്ചു.


“അങ്ങനെ വെറുതേ പിഴിയുകയല്ല, കല്യാണവീട്ടിലൊക്കെ തേങ്ങ പിഴിയുന്നതിനൊരു രീതിയുണ്ട്. ദാ, ഈ തോര്‍‌ത്തു മുണ്ടങ്ങു പിടിച്ചേ” ഒരു പുതിയ വലിയ തോര്‍‌ത്തു മുണ്ടെടുത്ത് ഞങ്ങള്‍‌ക്കു നേരെ നീട്ടിയിട്ട് അമ്മാവന്‍‌ തുടര്‍‌ന്നു. “ ഈ ഈരിഴത്തോര്‍‌ത്തില്‍‌ ചിരവിയ തേങ്ങ ഇട്ടു പിഴിഞ്ഞ് പാലെടുക്കണം. അങ്ങനെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുത്തു കഴിയുമ്പോഴേയ്ക്കും പിഴിഞ്ഞു പിഴിഞ്ഞ് ഈ തോര്‍‌ത്തുമുണ്ട് പിഞ്ഞിക്കീറണം. അതിലാണ് അതിന്റെ രസം. എന്താ നോക്കുന്നോ?”


“ഏറ്റു” അതും ഒരു വെല്ലു വിളി പോലെ ഞങ്ങള്‍‌ ഏറ്റെടുത്തു.


“അതത്ര എളുപ്പമല്ല മക്കളേ
നിങ്ങള്‍‌ക്ക് അതു ചെയ്യാന്‍‌ കഴിഞ്ഞാല്‍‌ ഒരു സമ്മാനവുമുണ്ട് കാണട്ടെ മിടുക്ക്!”

അമ്മാവന്‍‌ പ്രോത്സാഹിപ്പിച്ചു. ഒപ്പം നാട്ടുകാരും.


“ജോബീ, അളിയാ വാടാ
നമ്മുടെ അഭിമാനത്തിന്റെ പ്രശ്നമാ” ഞങ്ങള്‍‌ ജോബിയെ ഉറക്കെ വിളിച്ചു.


അതിനിടെ കല്യാണ രാമനിലെ ഇന്നസെന്റിന്റെ മിസ്റ്റര്‍‌ പോന്നിക്കര ചെയ്ത പോലെ ‘മ്യൂസിക് വിത് ബോഡി മസ്സില്‍‌സ്’ എന്ന സ്റ്റൈലില്‍‌ കൊച്ചു പിള്ളേരുടെ അടുത്ത് മസിലും പെരുപ്പിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ജോബി ഓടിയെത്തി. കാര്യമറിഞ്ഞതും അവന്‍‌ ഷര്‍‌ട്ടൂരി. അതു കണ്ട് അമ്പരന്ന് “എടാ, ഗുസ്തി പിടിയ്ക്കാനല്ല, നിന്നോട് വരാന്‍‌ പറഞ്ഞത്” എന്നു പറഞ്ഞ എന്റെ ചെവിയില്‍‌ വന്ന് അവന്‍‌ പയ്യെ പറഞ്ഞു “അളിയാ, ഒരു ബോഡി ഷോയ്ക്കുള്ള അവസരം തരപ്പെട്ടത് ഇപ്പോഴാ
നീ ഇടങ്കോലിടരുത്” പിന്നെ ഞാ‍നും ഒന്നും പറഞ്ഞില്ല. മാത്രമല്ല, ആ തോര്‍‌ത്ത് കീറേണ്ടത് ഞങ്ങളുടെ അഭിമാന പ്രശ്നമാണല്ലോ. അതിന് ജോബിയുടെ സഹായമില്ലാതെ പറ്റത്തുമില്ല.


അങ്ങനെ അവിടെ കൂടിയിരുന്ന നാട്ടുകാരുടെ പ്രോത്സാഹനത്തിനും ആര്‍‌പ്പുവിളികള്‍‌ക്കുമിടയില്‍‌ ഞങ്ങള്‍‌ ആ തോര്‍‌ത്തുമുണ്ടുമായി ഒന്നാം പാലിനു വേണ്ടിയുള്ള യുദ്ധമാരംഭിച്ചു. ഒരു കുട്ട നിറയെ ചിരവിയ തേങ്ങ തന്നിട്ട് ഒരു ബക്കറ്റോളം ഒന്നാം പാലു പിഴിയണമെന്നാണ് കണക്കു പറഞ്ഞത്. ഞങ്ങള്‍‌ അഞ്ചു മിനിട്ടു കൊണ്ട് ആ ഒരു ബക്കറ്റ് ഒന്നാം പാല്‍‌ പിഴിഞ്ഞെടുത്തു. ഏതാണ്ട് ആ ബക്കറ്റ് നിറയാറായപ്പോഴേയ്ക്ക് “ക്‌റ്‌റ്‌
.റ്” എന്ന ചെറിയ ശബ്ദം കേട്ടു. ഞങ്ങള്‍‌ ഉത്സാഹത്തോടെ തേങ്ങാപ്പീര മാറ്റി തോര്‍‌ത്ത് പരിശോധിച്ചു.


“ഹായ്
. തോര്‍‌ത്ത് കീറിയേ” മത്തന്‍‌ ആര്‍‌ത്തു വിളിച്ചു “ജോബിയളിയാ ഉമ്മ” സന്തോഷം കൊണ്ട് ജോബിയുടെ കവിളത്ത് മത്തന്റെ വക ഒരു സമ്മാനവും.


മത്തന്റെ ഉമ്മ കിട്ടിയ കവിളും തുടച്ചു കൊണ്ട് ജോബി പല്ലിറുമ്മി നില്‍‌ക്കുമ്പോള്‍‌ ആദ്യ റൌണ്ടില്‍‌ തന്നെ തോര്‍‌ത്ത് കീറിയതും കണ്ട് കണ്ണു മിഴിച്ച് നില്‍‌ക്കുകയായിരുന്നു ആ അമ്മാവനും നാട്ടുകാരും. എന്തായാലും അതേ പോലത്തെ രണ്ടാമത്തെ തോര്‍‌ത്തു കൂടി എടുത്തു തന്നിട്ട് ആ അമ്മാവന്‍‌ പറഞ്ഞു “മക്കളേ
സമ്മതിച്ചു. നിങ്ങള്‍‌ക്ക് സമ്മാനം തരുന്ന കാര്യം ഞാനേറ്റു. പക്ഷേ, മൂന്നാം പാലു വരെ ഈ തോര്‍‌ത്തു കൊണ്ട് അഡ്‌ജസ്റ്റു ചെയ്യണം. ഇനി വേറെ നല്ല തോര്‍‌ത്തില്ല. ഇതും കീറരുത്”


ഞങ്ങള്‍‌ വിജയീഭാവത്തില്‍‌ സമ്മതിച്ചു. എല്ലാവരും കൂടി ഒത്തു പിടിച്ച് രണ്ടാം പാലും മൂന്നാം പാലും ആവശ്യത്തിലേറേ പിഴിഞ്ഞെടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍‌ അവിടെ കൂടിയ നാട്ടുകാരുടെ മുന്നില്‍‌ വച്ച് ആ അമ്മാവന്‍‌ ഞങ്ങള്‍‌ക്കുള്ള സമ്മാനം എടുത്തു തന്നു. ഒരു കുപ്പി മദ്യം!


അത്രയും പേരുടെ മുന്നില്‍‌ വച്ച് ഞങ്ങള്‍‌ ചമ്മി. ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത ഞങ്ങള്‍‌ക്കെന്തിന് മദ്യക്കുപ്പി? “അമ്മാവാ
ഇതു ചതിയായിപ്പോയി. ഇതു ഞങ്ങള്‍‌ക്കെന്തിനാ?” നല്ല ഫുഡു വല്ലതും പ്രതീക്ഷിച്ച സുധിയപ്പന്‍‌ അറിയാതെ ചോദിച്ചുപോയി.


അപ്പോഴാണ് ഞങ്ങള്‍‌ അതു കഴിയ്ക്കില്ലെന്ന് അവരും മനസ്സിലാക്കിയത്. ഷര്‍‌ട്ടിടാതെ മസിലും കാണിച്ച് വെള്ളിത്തരങ്ങളും (മണ്ടത്തരങ്ങളും) പറഞ്ഞു നടക്കുന്ന ജോബിയൊക്കെ നല്ല പോലെ വെള്ളമടിച്ചിട്ടാണ് ഇതെല്ലാം കാണിയ്ക്കുന്നത് എന്നായിരുന്നു അവരുടെ വിചാരം. പരിഹാരമായി തിളച്ചു കൊണ്ടിരിക്കുന്ന പാലട പ്രഥമനെ ആദ്യമായി കൈ വയ്ക്കാനുള്ള അനുവാദം ഞങ്ങള്‍‌ക്കു കിട്ടി. ഞങ്ങള്‍‌ ഹാപ്പിയായി. എന്തായാലും ആ കുപ്പി ഞങ്ങള്‍‌ ഞങ്ങളുടെ സീനിയേഴ്സിനു സമ്മാനിച്ചു. അവരും ഹാപ്പി.


അന്നത്തെ കോപ്രായങ്ങളെല്ലാം കഴിഞ്ഞ് രാത്രി മൂന്നു മണിയ്ക്ക് അവിടെ നിന്നും പായസ്സവും കൂട്ടി ചോറും ഉണ്ട ശേഷമാണ് ഞങ്ങള്‍‌ പിരിഞ്ഞത്. (ഒന്നും തോന്നരുത്. സത്യമായും നല്ല വിശപ്പായിരുന്നു). പിറ്റേന്ന് കല്യാണം ആഘോഷമായി നടന്നു. അവിടെയും വിളമ്പാനും ഒരുക്കങ്ങള്‍‌ക്കും ഞങ്ങള്‍‌ മുന്നിലുണ്ടായിരുന്നു. നാട്ടുകാരെല്ലാം വളരെ സംതൃപ്തിയോടെ പങ്കെടുത്ത ഒരു വിവാഹമായിരുന്നു അത്. ഒപ്പം നാട്ടുകാര്‍‌ക്ക് ഞങ്ങളോടുണ്ടായിരുന്ന മതിപ്പും ഇരട്ടിയായി.


വിവാഹ ശേഷം മനോജേട്ടന്‍‌ ഭാര്യയേയും കൂട്ടി ഞങ്ങളുടെ റൂമിലെത്തിയിരുന്നു. പിന്നെയും കാലം കടന്നു പോയി. ഞങ്ങള്‍‌ മൂന്നാം വര്‍‌ഷം കോഴ്സ് മുഴുമിപ്പിച്ച് പോരും വരെ മനോജേട്ടനുമായുള്ള അടുപ്പം നില നിന്നിരുന്നു. അവസാ‍നം മൂന്നു വര്‍‌ഷം മുന്‍പ് പിറവത്ത് ഞങ്ങളെല്ലാവരും ഒത്തു കൂടിയപ്പോഴാണ് മനോജേട്ടനെ അവസാനമായി കണ്ടത്. അന്ന് തനിക്കൊരു കുട്ടി ജനിച്ച കാര്യവും മനോജ് ചേട്ടന്‍‌ പറഞ്ഞു. വീട്ടിലേയ്ക്ക് ക്ഷണിച്ചെങ്കിലും സമയക്കുറവു മൂലം ഞങ്ങള്‍‌ പോയില്ല. അടുത്ത തവണ വരുമ്പോള്‍‌ കാണാമെന്ന ഉറപ്പും കൊടുത്ത് ഞങ്ങളന്ന് പിരിഞ്ഞു.


എന്നാല്‍‌ കുറേ നാള്‍‌ മുന്‍‌പ് പെട്ടെന്ന് ഒരു ദിവസം സഞ്ജു എന്നെ വിളിച്ച് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍‌ത്ത പറഞ്ഞു. മനോജേട്ടന്‍‌ ഹൃദയാഘാതം മൂലം രണ്ടു മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു എന്നും അന്ന് രാവിലെ ഈ ലോകത്തെ വിട്ടു പോയി എന്നും. ഇടയ്ക്ക് പുക വലിയ്ക്കുമായിരുന്നു എന്ന ഒരേയൊരു ദുശ്ശീലം മാത്രമുണ്ടായിരുന്ന മനോജേട്ടന് അന്ന് 35 വയസ്സു പോലും പ്രായമുണ്ടായിരുന്നില്ല. ഇന്നും പിറവം ബിപിസി കോളേജിലെ നല്ല നാളുകളേക്കുറിച്ച് ഓര്‍‌ക്കുമ്പോള്‍‌ മനോജേട്ടന്റെ മുഖം ഒരു വേദനയോടെ ഓര്‍‌മ്മ വരും.

Tuesday, December 4, 2007

ഒരു കലാലയ ഓര്‍‌മ്മക്കുറിപ്പ്

എന്റെ സ്കൂള്‍‌ ജീവിതം രണ്ട് സ്കൂളുകളിലായിട്ടായിരുന്നു. നഴ്സറി മുതല്‍‌ മൂന്നാം ക്ലാസ്സു വരെ കൊരട്ടി ലിറ്റില്‍‌ ഫ്ലവര്‍‌ സ്കൂളില്‍‌ (കൊരട്ടി മഠം സ്കൂള്‍‌) ആയിരുന്നെങ്കില്‍‌ നാലു മുതല്‍‌ പത്തു വരെ ഞങ്ങളുടെ നാട്ടിലെ തന്നെ നായര്‍‌ സമാജം സ്കൂളിലായിരുന്നു (വാളൂര്‍‌ NSHS). കുട്ടിക്കാലത്തെ പഠനത്തോടുള്ള മടിയും വെറുപ്പുമെല്ലാം വളര്‍‌ന്നു വരുന്തോറും കുറഞ്ഞു വരുന്നതിനും, പഠിയ്ക്കുന്നതെല്ലാം ആസ്വദിച്ചു മനസ്സിലാക്കി പഠിയ്ക്കാന്‍‌ ആരംഭിച്ചതുമെല്ലാം ഞങ്ങളുടെ വാളൂര്‍‌ സ്കൂളിലെ അദ്ധ്യാപകരുടെ സഹായം മൂലമായിരുന്നു. (മാത്രമല്ല, ആ വാളൂര്‍‌ സ്കൂളില്‍‌ ഞാനാദ്യമായി നാലാം ക്ലാസ്സില്‍‌ വന്ന് ചേര്‍‌ന്നപ്പോള്‍‌ എനിക്കൊരു സുഹൃത്തിനെ കൂടി ലഭിച്ചു. അന്നും ഇന്നും എന്റെ ഒരു നല്ല സുഹൃത്തായ, നിങ്ങള്‍‌‌ ബൂലോകര്‍‌ക്കും പരിചിതനായ സുനില്‍‌[ഉപാസന])


സാമാന്യം ചെറിയ സ്കൂളായിരുന്നതിനാല്‍‌ അവിടുത്തെ എല്ലാ അദ്ധ്യാപകര്‍‌ക്കും തന്നെ ആ സ്കൂളിലെ എല്ലാ കുട്ടികളേയും നന്നായി അറിയാമായിരുന്നു. ഞങ്ങളെല്ലാം പത്താം ക്ലാസ്സിലേയ്ക്കെത്തിയപ്പോഴേയ്ക്കും അവിടുത്തെ എല്ലാ അദ്ധ്യാപകരുമായും ഞങ്ങള്‍‌ക്കെല്ലാം നല്ല അടുപ്പമായി. ഞങ്ങളുടെ ബാച്ച് പത്തിലെത്തിയപ്പോള്‍‌ സ്കൂളില്‍‌ ഇലക്ഷന്‍‌ പോലും നടത്തേണ്ടി വന്നില്ല എന്നതും കൌതുകകരമായിരുന്നു. സ്കൂള്‍‌ ലീഡറാകാന്‍‌ പോലും തര്‍‌ക്കമുണ്ടായില്ല എന്നതു തന്നെ പ്രധാന കാരണം. സ്കൂള്‍‌ ലീഡറായി എന്റെ സുഹൃത്തായ അജീഷ് ഏകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസ്സുകാര്‍‌ക്കു വേണ്ടാത്ത ഇലക്ഷനെന്തിന് മറ്റു ക്ലാസ്സുകാര്‍‌ക്ക് എന്ന ചിന്ത കൊണ്ട് ആ വര്‍‌ഷം ഇലക്ഷനും നടത്തേണ്ടി വന്നില്ല. മറ്റൊരു എടുത്തു പറയേണ്ട സംഗതി എന്തെന്നാല്‍‌ ആ വര്‍‌ഷം ഞങ്ങളുടെ സ്കൂള്‍‌ ഒറ്റ സമരം പോലും ഇല്ലാതെ വളരെ ശാന്തമായിരുന്നു എന്നതാണ്. (അതല്ലെങ്കില്‍‌ ഒരു വര്‍‌ഷം മിനിമം 2 സമരം ഉറപ്പായിരുന്നു) അതു കൊണ്ടെല്ലാം തന്നെ അദ്ധ്യാപകര്‍‌ക്കും ഞങ്ങളുടെ ബാച്ചിനെ ഇഷ്ടമായിരുന്നു.


പത്താം ക്ലാസ്സില്‍‌ പഠിയ്ക്കുമ്പോള്‍‌ പാര്‍‌വ്വതി ടീച്ചറായിരുന്നു, ഞങ്ങളുടെ ഹെഡ് മിസ്ട്രസ്. ക്ലാസ്സ് ടീച്ചര്‍‌ ഇന്ദിരാ ടീച്ചറും. മറ്റ് അദ്ധ്യാപകരില്‍‌ നിന്നും കുറച്ചു വ്യത്യസ്തയായിരുന്നു, ഇന്ദിര ടീച്ചര്‍‌. ഞങ്ങളുടെ കണക്ക് ടീച്ചര്‍‌ കൂടിയായിരുന്ന ടീച്ചര്‍‌ മിക്കവാറും നല്ല നര്‍‌മ്മത്തോടെയായിരിക്കും ക്ലാസ്സിലെ ഓരോ സംഭവങ്ങളോടും പ്രതികരിക്കുന്നത്. എങ്കിലും ടീച്ചറുടെ ചില തീരുമാനങ്ങളെ ക്ലാസ്സിലെ ഒരു വിഭാഗം തമാശയായിട്ടേ കണക്കാക്കിയിരുന്നുള്ളൂ എന്നതും സത്യമായിരുന്നു. ക്ലാസ്സില്‍ ആരെങ്കിലുമൊക്കെ ശബ്ദം കുറച്ച് സംസാരിച്ചാലും അത് തന്റെ ക്ലാസ്സിനെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍‌ ടീച്ചര്‍‌ അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. അനാവശ്യമായ അഥവാ അനവസരത്തിലുള്ള ചിലരുടെ പരിഹാസരൂപേണയുള്ള കമന്റുകളും ടീച്ചര്‍‌ കേട്ടില്ല എന്നേ ഭാവിക്കാറുള്ളൂ
അതു കൊണ്ട് പലരുടേയും ധാരണ ടീച്ചര്‍‌ അതൊന്നും കേള്‍‌ക്കുന്നില്ല എന്നായിരുന്നു. ടീച്ചര്‍‌ക്ക് ചെവിയ്ക്കെന്തോ കുഴപ്പമുണ്ട് എന്ന് പലപ്പോഴും പലരും കളിയായി പറയുന്നതു കേട്ടിട്ടുണ്ട്. [ഒരു സ്പെഷല്‍‌ ക്ലാസ്സ് ദിവസം മറ്റെന്തോ സംസാരിക്കുന്നതിനിടെ യാദൃശ്ചികമായി, ഇതെല്ലാം താന്‍‌ കേള്‍‌ക്കുന്നുണ്ടെന്നും ഇവരോടൊന്നും അത് ഇപ്പോള്‍‌ പറഞ്ഞിട്ടു കാര്യമില്ല, വലുതാകുമ്പോള്‍‌ തിരിച്ചറിവായിക്കോളും എന്ന് ഒരിക്കല്‍‌ ടീച്ചര്‍‌ ഞങ്ങളോട് പറഞ്ഞപ്പോളാണ് ടീച്ചര്‍‌ മന:പൂര്‍‌വ്വം മിണ്ടാതിരിക്കുന്നതാണ് എന്ന് ഞങ്ങളും തിരിച്ചറിയുന്നത്]


അന്ന് യൂണിഫോം ധരിക്കുന്നത് നിര്‍‌ബന്ധമാണ്. എങ്കിലും പത്താം ക്ലാസ്സുകാരല്ലേ, കുറച്ചൊക്കെ നിയമ ലംഘനം ആകാം എന്ന് കരുതിയിട്ടോ എന്തോ, ചിലരൊക്കെ ഇടയ്ക്ക് യൂണിഫോം ഇല്ലാതെ വരുന്നത് പതിവാക്കി. ഇതു ശ്രദ്ധയില്‍‌ പെട്ടപ്പോള്‍‌ ടീച്ചര്‍‌ ഒരു വഴി കണ്ടെത്തി. യൂണിഫോം ഇല്ലാതെ വന്നാല്‍‌ അവര്‍‌ക്ക് 50 പൈസ ഫൈന്‍‌. [പത്താം ക്ലാസ്സുകാരല്ലേ? അതു കൊണ്ട് തല്ലുന്നതിലും നല്ലത് ഫൈനാണെന്നായിരുന്നു ടീച്ചറുടെ പക്ഷം]. അതു കേട്ട് എല്ലാവരും ഹാപ്പി. ഇനി ഒരു ദിവസം പുതിയ ഡ്രെസ്സ് ഇടണമെന്ന് തോന്നിയാല്‍‌ ഫൈനടച്ചാല്‍‌ മതിയല്ലൊ.


ഏറ്റവും അധികം തവണ യൂണിഫോം ഇല്ലാതെ വരാറുള്ള കണ്ണനായിരുന്നു
ഞങ്ങളുടെ കൂട്ടത്തില്‍‌ പ്രധാനി. ടീച്ചറുടെ ഈ തീരുമാനത്തേയും പുച്ഛത്തോടെ ആണ് അവന്‍ സ്വീകരിച്ചത്. മാത്രമല്ല, ഒരിക്കല്‍‌ യൂണിഫോമില്ലാതെ വന്നിട്ടും “50 പൈസ തികച്ചില്ല ടീച്ചറേ 10 പൈസയേ ഉള്ളൂ മതിയോ?” എന്ന് ക്ലാസ്സില്‍‌ എഴുന്നേറ്റു നിന്ന് ധൈര്യമായി ചോദിച്ച് ഒന്നു ഷൈന്‍‌ ചെയ്യാനും അവനായി. എല്ലാവരുടേയും ശ്രദ്ധ തന്നിലേയ്ക്കു ക്ഷണിക്കാനും ഒപ്പം ടീച്ചറെ ഒന്നു പ്രകോപിപ്പിക്കാനുമായിരുന്നു കണ്ണന്റെ ലക്ഷ്യം. എന്നാല്‍‌ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് കോപിക്കുന്നതിനു പകരം “പത്തെങ്കില്‍‌ പത്ത്. ആ 10 പൈസ ഇങ്ങു തന്നേക്കൂ” എന്നും പറഞ്ഞ് ടീച്ചര്‍‌ പൈസയും വാങ്ങി പോയി. മറ്റൊരിക്കല്‍‌ യൂണിഫോമില്ലാതെ വന്ന കണ്ണന്‍‌ നേരെ ടീച്ചറുടെ റ്റേബിളിനരികില്‍‌ പോയി 2 രൂപ ടീച്ചര്‍‌ക്കു കൊടുത്തു. ടീച്ചര്‍‌ ബാക്കി 1 രൂപ 50 പൈസ കൊടുക്കാന് തുടങ്ങിയപ്പോഴും അവനല്‍പ്പം പരിഹാസത്തോടെ പറഞ്ഞു “ബാക്കി വച്ചോ ടീച്ചറേ ഇനി ഒരു മൂന്നു ദിവസം കൂടി യൂണിഫോം ഇല്ലാതെ വരാമല്ലോ”

എല്ലാവരുടേയും കൂട്ടച്ചിരിക്കിടയില്‍‌ ടീച്ചര്‍‌ നിര്‍‌വ്വികാരയായി അതും സമ്മതിച്ചു. ഇങ്ങനെ കിട്ടുന്ന ചില്ലറ വാങ്ങിയിട്ട് ടീച്ചര്‍‌ക്കെന്തിന് എന്ന് ഞാനുള്‍‌പ്പെടെ പലരും ചിന്തിക്കാതിരുന്നില്ല.


പിന്നെയും നാളുകള്‍‌ കടന്നു പോയി. ഫെബ്രുവരി മാസം തുടങ്ങി. പത്താം ക്ലാസ്സിലെ അഥവാ ആ സ്കൂളിലെ ഞങ്ങളുടെ അവസാന നാളുകള്‍‌
പൊട്ടിച്ചിരികള്‍‌ക്കും തമാശകള്‍‌ക്കും കളിവാക്കുകള്‍‌ക്കും കൊച്ചു തല്ലുപിടുത്തങ്ങള്‍‌ക്കും പകരം ഒരു മ്ലാനത മാത്രം ബാക്കിയായ നാളുകള്‍‌ എവിടെ നോക്കിയാലും പരീക്ഷയെക്കുറിച്ച് മാത്രം സംസാരിക്കുന്ന സഹപാഠികള്‍‌ വാത്സല്യത്തോടെ ഉപദേശങ്ങള്‍‌ കൊണ്ട് പൊതിയുന്ന അദ്ധ്യാപകര്‍‌


അങ്ങനെ അവസാ‍ന ആഴ്ചയിലെ ഒരു ദിവസം. രാവിലെ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് ഇന്ദിരാ ടീച്ചര്‍‌ കടന്നു വന്നത് ചെറിയ ഒരു പൊതിയുമായിട്ടായിരുന്നു. പതിവില്ലാത്ത ഒരു ചിരിയോടെ എല്ലാവരേയും അഭിസംബോധന ചെയ്ത ശേഷം പതിവ് ഉപദേശങ്ങള്‍ക്കൊപ്പം ടീച്ചര്‍‌ ഇതു കൂടി പറഞ്ഞു.


“ നിങ്ങളുടെ ഈ സ്കൂളിലെ, ഈ ക്ലാസ്സിലെ അവസാന ദിവസങ്ങളാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ക്ലാസ് ടീച്ചറായി എന്റെയും അവസാന നാളുകളാണ് ഇത്. നിങ്ങളോട് ഒരു കാര്യം കൂടി പറയാനുണ്ട്. മറ്റൊന്നുമല്ല. നിങ്ങളാരും മറന്നു കാണില്ല, ഈ കഴിഞ്ഞ ഒരു വര്‍‌ഷം നിങ്ങള്‍‌ യൂണിഫോം ധരിക്കാതെ വരുമ്പോള്‍‌ ഞാന്‍‌ ഫൈനായി 50 പൈസ വീതം വാങ്ങാറുള്ളത്. നിങ്ങളില്‍‌ പലരും തമാശയ്ക്കെങ്കിലും പറയുന്നതു പോലെ അതെനിക്കു വേണ്ടി വാങ്ങിയതൊന്നുമല്ല. ”


ഇത്രയും പറഞ്ഞ ശേഷം ടീച്ചര്‍‌ ഒന്നു നിര്‍‌ത്തി, തിരിഞ്ഞ് മേശയ്ക്കു മുകളില്‍‌ വച്ചിരുന്ന ആ പൊതി കയ്യിലെടുത്തു. അത് തുറന്ന് അതിനുള്ളിലെ മറ്റൊരു ചെറിയ പൊതി അഴിച്ച് അതില്‍‌ നിന്ന് “luxor” ന്റെ 3 പേന പുറത്തെടുത്തു. എന്നിട്ട് തുടര്‍‌ന്നു.


“നിങ്ങളുടെ കയ്യില്‍‌ നിന്നും പിരിച്ചെടുത്ത ആ പൈസ കൊണ്ട് വാങ്ങിയതാണ് ഈ 3 പേനയും. ഇത് ഈ ക്ലാസ്സിലെ ആദ്യത്തെ 3 റാങ്കുകാര്‍‌ക്ക് സമ്മാനമായി കൊടുക്കുകയാണ്. അതായത് അവര്‍‌ക്ക് നിങ്ങളുടെ തന്നെ സമ്മാനം പോലെ


തുടര്‍‌ന്ന് ക്ലാസ്സിലെ നീണ്ടു നിന്ന കരഘോഷങ്ങള്‍‌ക്കിടയില്‍ അതു വരെയുള്ള റാങ്ക് ക്രമത്തില്‍‌ ടീച്ചര്‍‌ ആ 3 പേനയും വിതരണം ചെയ്തു.


“പിന്നെയും ബാക്കിയായ കുറച്ചു പൈസയുടെ കൂടെ കുറച്ചു കൂടി ഇട്ടിട്ട് നിങ്ങള്‍‌ക്കെല്ലാവര്‍‌ക്കും വേണ്ടി വാങ്ങിയതാണ് ഇത്” ആ കവറിലെ മിഠായിപ്പൊതി പുറത്തെടുത്തു കൊണ്ട് ടീച്ചര്‍‌ പറഞ്ഞു.


എല്ലാവരും ഒരു നിമിഷം സന്തോഷവും സങ്കടവും കാരണം ഒന്നും മിണ്ടാനാകാതെ ഇരുന്നു പോയി. ആ മിഠായി ഓരോരുത്തര്ക്കായി സമ്മാനിക്കുമ്പോള്‍‌ ടീച്ചര്‍‌ കൂട്ടിച്ചേര്‍‌ത്തു. “ഇതിലേയ്ക്കായി ഏറ്റവും കൂടുതല്‍‌ ‘സംഭാവന’ ചെയ്തത് നമ്മുടെ കണ്ണനാണ് കേട്ടോ.”

[ എത്രയായാലും ഞങ്ങളില്‍‌ നിന്ന് ഒരു ആ ചുരുങ്ങിയ കാലം കൊണ്ട് പിരിച്ചെടുത്ത തുക അത്തരം ഒരു പേന വാങ്ങാന്‍‌ പോലും തികയില്ല എന്ന് ഞങ്ങള്‍‌ക്കെല്ലാവര്‍‌ക്കും അറിയാമായിരുന്നു. ബാക്കി പണം മുഴുവനും ടീച്ചറുടേതാണെന്നും. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. ടീച്ചറെ എല്ലാവരും മനസ്സിലാക്കിയ ഒരു സന്ദര്‍‌ഭമായിരുന്നു അത്]


ഈ സംഭവം മുഴുവന്‍‌ നടക്കുമ്പോള്‍‌ തല കുമ്പിട്ട് കുറ്റബോധം കൊണ്ടെന്ന പോലെ ഇരിക്കുകയായിരുന്ന കണ്ണന്‍‌ തന്റെ പങ്ക് മിഠായി വാങ്ങുമ്പോഴും ടീച്ചറുടെ മുഖത്തേയ്ക്ക് നോക്കിയില്ല. മിഠായിയും വാങ്ങി സീറ്റിലിരിക്കുമ്പോള്‍‌ അവന്റെ കണ്ണിലും ചെറിയ നനവു പടര്‍‌ന്നിരുന്നു എന്നു തോന്നി.


പിന്നീട് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍‌ ക്ലാസ്സുകള്‍‌ അവസാനിച്ചു. എല്ലാവരും പരീക്ഷാച്ചൂടിലായി. ഒരു സാധാരണ ഗ്രാമത്തിലെ ഞങ്ങളുടെ ആ ഇടത്തരം സ്കൂളില്‍‌ നിന്നും ആ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍‌ജ്ജിനിലുള്ള വിജയവുമായി ഞങ്ങളുടെ ബാച്ച് പടിയിറങ്ങി.


ഇന്നും എന്റെ പ്രിയപ്പെട്ട, വിലയേറിയ സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍‌ ഒരു സമ്മാനം വേറിട്ടു നില്‍ക്കുന്നു. ഒരു നിധി പോലെ ഞാനിന്നും കാത്തു സൂക്ഷിക്കുന്ന, അന്ന് ഇന്ദിരാ ടീച്ചറുടെ കയ്യില്‍‌ നിന്നും എനിക്കു സമ്മാനമായി കിട്ടിയ ഒരു നീല മഷിയുള്ള luxor പേന. അത് കാണുമ്പോഴൊക്കെ ഞാനോര്‍‌മ്മിയ്ക്കും
എനിക്കു കൈമോശം വന്ന ആ പഴയ ബാല്യത്തെക്കുറിച്ച് എന്റെ വിദ്യാലയത്തെക്കുറിച്ച് എന്റെ പഴയ സുഹൃത്തുക്കളെക്കുറിച്ച് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ച്


ഈ പോസ്റ്റ് ഞാന്‍‌ എന്റെ പ്രിയപ്പെട്ട വാളൂര്‍‌ സ്കൂളിനും അവിടെ എന്റെ കൂടെപ്പഠിച്ച സഹപാഠികള്‍‌ക്കും ഞങ്ങളുടെ അദ്ധ്യാപകര്‍‌ക്കുമായി സമര്‍‌പ്പിയ്ക്കുന്നു.