Monday, November 2, 2009

ഒരു മലയാറ്റൂര്‍ മലകയറ്റം

ഞങ്ങളുടെ അയല്‍ക്കാരനായ ജിബീഷ് ചേട്ടനെ കുറിച്ച് ഇതിനു മുന്‍‌പും ഒന്നു രണ്ടു പോസ്റ്റുകളില്‍‌ ഞാന്‍ പരാമര്‍‌ശിച്ചിട്ടുള്ളതാണ്. എന്റെയും ചേട്ടന്റെയും വളരെ അടുത്ത സുഹൃത്താണ് കക്ഷി. ചേട്ടനും ജിബീഷ് ചേട്ടനും ചേര്‍ന്ന് നടത്തിയിരുന്ന ഹരിശ്രീ ട്യുഷന്‍ സെന്റര്‍‌ ഒരു കാലത്ത് (മൂന്നു വര്‍‌ഷം മുന്‍‌പ് വരെ) ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ SSLC വിജയ ശതമാനത്തില്‍‌ ഒരു നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

നാലഞ്ചു വര്‍ഷം മുന്‍പുള്ള ഒരു മലയാറ്റൂര്‍ പള്ളി പെരുന്നാള്‍ കാലം. ജിബീഷ് ചേട്ടന്‍ രണ്ടു മൂന്നു തവണ സുഹൃത്തുക്കളുടെ കൂടെ മലയാറ്റൂര്‍ മല കയറിയിട്ടുണ്ട്. ആ വര്‍ഷവും ആശാന് പെരുന്നാളിന് പോകണം എന്ന് പ്ലാനുണ്ടായിരുന്നു. ആദ്യം ഞാനും ചേട്ടനും ജിബീഷേട്ടനും കൂടി പോകാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം പോകാന്‍ നിശ്ചയിച്ച ദിവസം എനിയ്ക്കും ചേട്ടനും എന്തോ അസൌകര്യം കാരണം പ്ലാന്‍ മാറ്റേണ്ടി വന്നു. എന്നാല്‍ ജിബീഷ് ചേട്ടന് അന്ന് എങ്ങനെയെങ്കിലും പോയേ തീരൂ, ആരും കൂട്ടിനില്ലാതെ പോകാന്‍ ഒരു രസവുമുണ്ടാകില്ല താനും.

അപ്പോഴാണ് ഞങ്ങളുടെ കുഞ്ഞച്ഛന്റെ മകന്‍ കണ്ണന്‍ അവിടെ വന്നത്. അവനന്ന് പ്ലസ് റ്റു വിദ്യാര്‍‌ത്ഥിയും ജിബീഷേട്ടന്റെ ഒരു ശിഷ്യനും കൂടിയാണ്. മലയാറ്റൂര്‍ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ അവനും പോയാല്‍ കൊള്ളാമെന്നൊരു ആഗ്രഹം. എന്നാല്‍ അവനെ സംബന്ധിച്ചിടത്തോളം മലയാറ്റൂര്‍ പള്ളിയുടെ പെരുമയോ ഭക്തിയോ ആയിരുന്നില്ല അങ്ങനെ ഒരു ആഗ്രഹം ജനിപ്പിച്ചത് എന്നു മാത്രം.

എന്തായാലും പോകാന്‍ തീരുമാനിച്ചു. എങ്കില്‍ പിന്നെ കൂട്ടിന് അവനായാലും മതി എന്ന് കരുതി ജിബീഷേട്ടന്‍ വേഗം സമ്മതിച്ചു. കണ്ണന്‍ വേഗം വീട്ടില്‍ പോയി പോകാനുള്ള അനുവാദവും വാങ്ങി തിരിച്ചു വന്നു. കുളിയും, ഷേവിങ്ങും ചെറിയൊരു മേയ്ക്കപ്പും കഴിഞ്ഞ് മുഖത്ത് ഒരു ചന്ദനക്കുറിയും തൊട്ട് മലയാറ്റൂര്‍ പള്ളിയില്‍ പോകാന്‍ തയ്യാറായി വന്നു നില്‍ക്കുന്ന അവനെ കണ്ട് ജിബീഷ് ചേട്ടന്‍ ഒരു നിമിഷം പകച്ചു നിന്നു.

താന്‍ അണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുന്നത് കണ്ടിട്ടാണ് ജിബീഷ് ചേട്ടന്‍ സംശയിച്ച് നോക്കുന്നത് എന്ന് മനസ്സിലാക്കിയ കണ്ണന്‍ മുന്‍‌കൂര്‍ ജാമ്യം പോലെ പറഞ്ഞു “അല്ല ജിബീഷേട്ടാ, എന്തായാലും നാലു പേരു കാണുന്നതല്ലേ... മോശമാകണ്ട എന്ന് കരുതി”

എന്തായാലും ജിബീഷ് ചേട്ടന്‍ ഒന്നും പറഞ്ഞില്ല.അവനെ നോക്കി ഒന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തു. വൈകാതെ രണ്ടു പേരും കൂടെ യാത്രതിരിച്ചു.

അങ്ങനെ രണ്ടു പേരും മലയാറ്റൂര്‍ എത്തി, മല കയറാന്‍ തുടങ്ങി. കൂടെ മല കയറുന്നവരെ കണ്ടതോടെ വന്നത് ഏതായാലും നഷ്ടമായില്ല എന്ന് കണ്ണന് ബോദ്ധ്യമായി. അവന്‍ കൂടുതല്‍ ആവേശത്തോടെ കയറാന്‍ തുടങ്ങി. എന്നാല്‍ ജിബീഷ് ചേട്ടന്‍ അതിനു മുന്‍പും മല കയറിയിട്ടുണ്ടെങ്കിലും ഇത്തവണ അത്ര എളുപ്പമല്ലായിരുന്നു. മുന്‍‌പെല്ലാം കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നതിനാല്‍ അന്ന് സാമാന്യം വണ്ണം കുറവായിരുന്നത് കൊണ്ട് അതത്ര പ്രശ്നമായില്ല. എന്നാല്‍ ഒരു അദ്ധ്യാപകന്‍ ആയ ശേഷം ജിബീഷ് ചേട്ടന്‍ സാമാന്യം വണ്ണം വച്ചിരുന്നതിനാല്‍ മലകയറ്റം വിചാരിച്ചതു പോലെ നിസ്സാരമായിരുന്നില്ല. കുറച്ചു ദൂരം കയറിയപ്പൊഴേയ്ക്കും ആളാകെ ക്ഷീണിച്ചു.

എങ്കിലും കഷ്ടപ്പെട്ട് ഒരു വിധത്തില്‍ രണ്ടാളും ഏതാണ്ട് മുകളില്‍ വരെ കയറിയെത്തി. അപ്പോഴേയ്ക്കും ജിബീഷേട്ടന് ഒരടി നടക്കാന്‍ വയ്യാത്ത സ്ഥിതി ആയിട്ടുണ്ടായിരുന്നു. കിതപ്പ് കാരണം തീരെ ശ്വാസമെടുക്കാന്‍ പോലും പറ്റാതെ കഷ്ടപ്പെട്ട് ആശാന്‍ അവിടെ ഒരു സ്ഥലത്ത് കുറച്ച് നേരം ഇരുന്നിട്ട് പോകാം എന്ന് കണ്ണനോട് ആംഗ്യം കാണിച്ചു.

അങ്ങനെ അവിടെ ഇരുന്ന് അണപ്പ് മാറ്റുമ്പോഴാണ് കണ്ണന്‍ ഒരു കാര്യം ശ്രദ്ധിച്ചത് അവര്‍ക്ക് പിന്നാലെ ഒരു വലിയ പറ്റം പെണ്‍‌കുട്ടികള്‍ മല കയറി വരുന്നു. അവന്‍ വേഗം പോക്കറ്റില്‍‌ നിന്നും ചീപ്പെടുത്ത് മുടി ചീകി, കര്‍ച്ചീഫെടുത്ത് വിയര്‍പ്പെല്ലാം തുടച്ച് ‘ഗ്ലാമറായി’ നിന്നു. ഇതൊന്നും ശ്രദ്ധിയ്ക്കാതെ കുനിഞ്ഞിരുന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ജിബീഷ് ചേട്ടന്‍ അപ്പോള്‍‌.

പെട്ടെന്നാണ് അവനൊരു സംശയം തോന്നിയത്. “ജിബീഷേട്ടാ... ജിബീഷേട്ടാ... ഒരു മിനിട്ട്! ഇങ്ങോട്ടൊന്നു നോക്കിയേ” അവര്‍ അടുത്തെത്താറായപ്പോഴേയ്ക്കും കണ്ണന്‍ ജിബീഷ് ചേട്ടനെ പതുക്കെ വിളിച്ചു.

കിതപ്പ് കാരണം ശ്വാസമെടുക്കാന്‍ പറ്റാതെ മരണപരാക്രമം കാണിച്ച് കണ്ണും തള്ളി, കഷ്ടപ്പെട്ടു കൊണ്ട് ജിബീഷ് ചേട്ടന്‍ എന്താണെന്ന ചോദ്യ ഭാവത്തില്‍ മുഖമുയര്‍‌ത്തി കണ്ണനെ നോക്കി.

ശബ്ദം താഴ്ത്തി അവന്‍ ജിബീഷ് ചേട്ടനോട് ചോദിച്ചു “ അത് പിന്നേയ്... ഒരു കാര്യം... എന്റെ മുഖത്തെ കുറി മാഞ്ഞോ എന്നൊരു സംശയം. ഒന്ന് നോക്കിയേ”

അതങ്ങ് ചോദിച്ചു കഴിഞ്ഞതും ജിബീഷേട്ടന്റെ മുഖം ചുവന്നു. ആ ശ്വാസം മുട്ടിനിടയിലും ആ മുഖത്ത് നവരസങ്ങള്‍ മാറി മാറി വന്നു. ദേഷ്യവും വിഷമവുമെല്ലാം കടിച്ചു പിടിച്ച് ജിബിഷേട്ടന്‍ മറുപടി പറഞ്ഞു. “ശ്വാസം വലിയ്ക്കാന്‍ പോലും പറ്റാതെ മനുഷ്യന്‍ ഇവിടെ ചാകാന്‍ പോകുമ്പോഴാ അവന്റെയൊരു കുറി! എനിയ്ക്കങ്ങ് എഴുന്നേറ്റ് വരാന്‍ പറ്റാത്തതു കൊണ്ടാ. അല്ലെങ്കില്‍ നിന്നെ ഞാന്‍... നീയാ ചെവി ഇങ്ങു കൊണ്ടു വാ... ഞാന്‍ പറഞ്ഞു തരാം കുറി മാഞ്ഞോ ഇല്ലയോ എന്ന്’

സത്യത്തില്‍‌ അപ്പോഴാണ് കണ്ണനും ജിബീഷേട്ടന്റെ അവസ്ഥ എന്താണെന്ന് ശ്രദ്ധിയ്ക്കുന്നതു തന്നെ. ജിബീഷേട്ടന്റെ വായിലിരിയ്ക്കുന്നത് ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ചിരിയടക്കി അവന്‍ തല്‍ക്കാലം സ്ഥലം കാലിയാക്കി.

ആ സംഭവം വളരെ പെട്ടെന്ന് തന്നെ നാട്ടില്‍ ഫ്ലാഷ് ആയി. ഇപ്പോഴും അന്നത്തെ അവസ്ഥ വിവരിയ്ക്കുമ്പോള്‍ രണ്ടാളും ചിരി നിയന്ത്രിയ്ക്കാന്‍ വല്ലാതെ പാടുപെടാറുണ്ട്.

വാല്‍‌ക്കഷ്ണം:
അന്നത്തെ സംഭവത്തിനു പകരമായി തൊട്ടടുത്ത ദിവസം ട്യൂഷന്‍ ക്ലാസ്സില്‍ ജിബിഷ് ചേട്ടന്‍ കണ്ണനോട് പകരം വീട്ടുക തന്നെ ചെയ്തു കേട്ടോ. ഏത് ചോദ്യം എങ്ങനെ ചോദിച്ചാല്‍ സ്വന്തം ശിഷ്യന്‍ കുഴങ്ങും എന്ന് ഏതൊരു അദ്ധ്യാപകനും അറിയാമല്ലോ. ;) അതെന്തിനാണ് കിട്ടിയത് എന്ന് കണ്ണനും നല്ല നിശ്ചയവുമുണ്ട് എങ്കിലും എന്തു ചെയ്യാന്‍!

Tuesday, October 6, 2009

തനിയാവര്‍ത്തനം

ഈയടുത്ത കാലത്ത് ഒരിയ്ക്കല്‍ നാട്ടില്‍‌ വച്ച് ഒരു ദിവസം ഞാനും എന്റെ ഒരു സുഹൃത്തും കൂടി ബസ്സില്‍‌ യാത്ര ചെയ്യുകയായിരുന്നു. അന്ന് തൃശ്ശൂര്‍‌ നിന്നും ചാലക്കുടിയ്ക്ക് വരുകയായിരുന്നു ഞങ്ങള്‍‌. ഒരു കെ.എസ്. ആര്‍‌.ടി.സി. ഫാസ്റ്റ് പാസഞ്ചറിലെ മൂന്നു പേര്‍‌ക്കിരിയ്ക്കാവുന്ന ഒരു സീറ്റില്‍‌ അറ്റത്തുള്ള സീറ്റാണ് എനിയ്ക്ക് ഇരിയ്ക്കാന്‍‌ കിട്ടിയത്. അതിലെ മറ്റു രണ്ടു സീറ്റുകളില്‍ ഒരു ഫാമിലി ആണ് ഇരുന്നിരുന്നത്. ഒരു ചേട്ടനും ചേച്ചിയും ഏകദേശം മൂന്നു നാലു വയസ്സു പ്രായം തോന്നിപ്പിയ്ക്കുന്ന അവരുടെ കുട്ടിയും. സൈഡ് സീറ്റില്‍‌ ആ ചേച്ചിയും നടുക്കത്തെ സീറ്റില്‍ ആ ചേട്ടനും ചേട്ടന്റെ മടിയില്‍ ആ കുട്ടിയും.

അവര്‍‌ ഒരു യാത്ര കഴിഞ്ഞു വരുന്നതു പോലെ തോന്നിച്ചു. കയ്യില്‍ സാമാന്യം വലിയ രണ്ട് ബാഗുകള്‍‌ ഉണ്ട്. പോരാത്തതിന് എല്ലാവരുടെയും മുഖത്ത് നല്ല യാത്രാക്ഷീണവും, പ്രത്യേകിച്ച് ആ കുട്ടിവളരെ ക്ഷീണിതനാണെന്ന് മുഖത്തു നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു.

“എവിടേയ്ക്കാ? എറണാകുളത്തേയ്ക്കാണോ?” അടുത്തിരിയ്ക്കുന്ന ആളല്ലേ എന്ന് കരുതിയോ എന്റെ നോട്ടം കണ്ടിട്ടോ എന്നറിയില്ല, ആ ചേട്ടന്‍‌ എന്നോട് കുശലം ചോദിച്ചു. [അതൊരു എറണാകുളം ഫാസ്റ്റ് ആയിരുന്നു]

“അല്ല, ഞാന്‍‌ ചാലക്കുടിയില്‍‌ ഇറങ്ങും. ചേട്ടനോ?” ഞാന്‍ തിരിച്ചു ചോദിച്ചു.

“ഞങ്ങള്‍‌ ആലുവയ്ക്കാ. ഗുരുവായൂര്‍ക്ക് പോയി വരുന്ന വഴിയാ. ഇന്നലെ രാത്രി പോയതാ”

തല്‍ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. ബസ്സ് ഓടിക്കൊണ്ടിരുന്നു. വൈകാതെ പോട്ടയും കഴിഞ്ഞ് ചാലക്കുടി അടുക്കാറായിക്കാണും. നോര്‍‌ത്തില്‍ ബസ്സിറങ്ങണോ അതോ സൌത്തില്‍‌ ഇറങ്ങിയാല്‍‌ മതിയോ എന്ന് ആലോചിച്ചിരിയ്ക്കുകയായിരുന്നു ഞാന്‍‌.

പെട്ടെന്ന് അപ്രതീക്ഷിതമായി ആ ചേട്ടന്റെ മടിയിലിരുന്ന കുട്ടി ഛര്‍‌ദ്ദിയ്ക്കാന്‍‌ തുടങ്ങി. ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇരുന്നതിനാല്‍‌ എനിയ്ക്ക് ഒഴിഞ്ഞു മാറാനും ആ ചേട്ടന് കുട്ടിയെ മാറ്റിപ്പിടിയ്ക്കാനും സമയം കിട്ടുന്നതിനു മുന്‍‌പ് ആദ്യത്തെ ഛര്‍‌ദ്ദിലിന്റെ നല്ലൊരു ഭാഗം എന്റെ പാന്റ്സില്‍ വീണു. അപ്പോഴേയ്ക്കും ചേച്ചി കുട്ടിയെ വാങ്ങി ജനലിനടുത്ത് സൌകര്യമായി ബാക്കി ഛര്‍‌ദ്ദിയ്ക്കാവുന്ന രീതിയില്‍ പിടിച്ചു നിര്‍‌ത്തി.

അപ്പോഴേയ്ക്കും ആളുകളുടെ ശ്രദ്ധ ഞങ്ങളിലായി. ഞങ്ങളുടെ അവസ്ഥ കണ്ടപ്പോള്‍ ചിലരുടെ മുഖത്ത് സഹതാപം. ചിലര്‍ക്ക് അറപ്പ്. മറ്റു ചിലര്‍ക്ക് ചിരിയും. എല്ലാവരും ശ്രദ്ധിയ്ക്കുന്നതറിഞ്ഞപ്പോള്‍‌ എനിയ്ക്കും ഒരു ചമ്മല്‍‌. എന്റെ പാന്റ്സ് വൃത്തികേടായി എന്നു കണ്ട് ആ ചേട്ടന്റെ മുഖം എന്തു ചെയ്യണം എന്നറിയാതെ വിളറി. എങ്കിലും ഞാന്‍‌ ഒന്നും പറയാതെ കര്‍‌ച്ചീഫും ബാഗില്‍ നിന്ന് കുറച്ച് കടലാസുകളും എടുത്ത് പാന്റ്‌സ് വൃത്തിയാക്കി. അവര്‍ രണ്ടു പേരും അപ്പോഴേയ്ക്കും അവരുടെ ബാഗിലെ കുപ്പിയില്‍ നിന്ന് വെള്ളവും വേറെ ഒന്നു രണ്ടു തുണികളും എല്ലാം എടുത്ത് ‘കാല്‍ തുടച്ചു തരാം, പാന്റ്സ് വൃത്തിയാക്കി തരാം’ എന്നെല്ലാം പറഞ്ഞ് അത്രയും നേരം മുഴുവനും സോറി പറഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു.

എന്നാല്‍‌ ഞാന്‍ വെറുതേ അവരുടെ മുഖത്ത് നോക്കി ഒരു ചെറു ചിരിയോടെ, അതൊന്നും സാരമില്ല എന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ച് ഇറങ്ങാനായി എഴുന്നേറ്റു (അപ്പോഴേയ്ക്കും ബസ്സ് ചാലക്കുടി എത്തിയിരുന്നു). ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴും ആ ചേട്ടന്‍‌ പിന്നെയും പിന്നെയും സോറി പറയുന്നുണ്ടായിരുന്നു. ഞാന്‍ പ്രത്യേകിച്ച് ദേഷ്യമൊന്നും പ്രകടിപ്പിയ്ക്കാത്തതിന്റെ ആശ്വാസവും അവരുടെ മുഖത്ത് കണ്ടു കൊണ്ട് ആ സംതൃപ്തിയോടെയാണ് ഞാന്‍‌ ബസ്സിറങ്ങിയത്.

ബസ്സിറങ്ങിയ ശേഷം ഞാന്‍‌ ആദ്യം ചെയ്തത് ബാഗ് സുഹൃത്തിന്റെ കയ്യില്‍‌ കൊടുത്ത് അടുത്തു കണ്ട പൈപ്പിന്റെ ചുവട്ടില്‍‌ പോയി കാലും പാന്റ്‌സും വൃത്തിയാക്കുക എന്നതായിരുന്നു. കാലു വൃത്തിയാക്കുന്ന സമയത്ത് ഞാനറിയാതെ എന്റെചുണ്ടില്‍‌ വിരിഞ്ഞ ചിരി കണ്ടിട്ടാകണം എന്റെ സുഹൃത്ത് കാരണമന്വേഷിച്ചു.

ഞാനപ്പോള്‍‌ പത്തിരുപത്തി രണ്ട് വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പത്തെ ഒരു സംഭവം ഓര്‍ക്കുകയായിരുന്നു. അന്ന് ഞങ്ങളെല്ലാവരും കൊരട്ടിയില്‍‌ പ്രസ്സ് ക്വാര്‍‌ട്ടേഴ്സില്‍‌ താമസിയ്ക്കുകയാണ്. അന്ന് ഇടയ്ക്കിടെ ഞങ്ങള്‍‌ക്ക് ഒരു ഗുരുവായൂര്‍ ട്രിപ്പ് ഉണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍‌ തലേ ദിവസം തന്നെ അത്യാവശ്യം ഡ്രസ്സും മറ്റും പായ്ക്ക് ചെയ്ത് അങ്ങോട്ട് പുറപ്പെടും. എന്നിട്ട് അവിടെ അടുത്ത് എവിടെയെങ്കിലും ഒരു ലോഡ്ജ് എടുത്ത് അവിടെ താമസിച്ച് പിറ്റേന്ന് അതിരാവിലെ 3 മണിയ്ക്ക് നിര്‍‌മ്മാല്യം തൊഴുവാനായി ക്ഷേത്രത്തില്‍ പോകും.

3 മണിയ്ക്ക് നിര്‍‌മ്മാല്യം തൊഴണമെന്നുണ്ടെങ്കില്‍ 2 മണിയ്ക്കെങ്കിലും ഉണര്‍ന്ന് കുളിച്ച് റെഡിയാകണം. അന്നൊക്കെ അത് തീരെ ഇഷ്ടമില്ലാതെ അച്ഛന്റെയും അമ്മയുടെയും നിര്‍‌ബന്ധത്തില്‍‌ ചെയ്യുന്നു എന്നേയുള്ളൂ. പിന്നീട് ദര്‍‌ശനം ലഭിയ്ക്കാനായിട്ടുള്ള നീണ്ട ക്യൂവില്‍ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും നില്‍‌ക്കണം. അതും കഴിഞ്ഞ് ക്ഷേത്ര ദര്‍‌ശനവും വഴിപാടുകളും എല്ലാം കഴിയുമ്പോഴേയ്ക്കും വിശപ്പും ക്ഷീണവും കാരണം ഞാന്‍ ഒരു പരുവമായിട്ടുണ്ടാകും. ഇതെല്ലാം കഴിഞ്ഞാല്‍ ഉടനേ തിരിച്ച് വീട്ടിലേയ്ക്കുള്ള ബസ്സ് യാത്രയും. അന്ന് എനിയ്ക്ക് ഏറ്റവും വെറുപ്പുള്ള ഒന്നാണ് തിരക്കുള്ള ബസ്സിലെ നീണ്ട ബസ്സ് യാത്ര.

അങ്ങനെ ഒരു ദിവസം ഇതേ പോലെ ഒരു ഗുരുവായൂര്‍‌ ക്ഷേത്ര ദര്‍‌ശനം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങുകയായിരുന്നു. ഞാനും അച്ഛനും അമ്മയും ചേട്ടനും ഉണ്ട്. അന്നും യാത്ര ഒരു കെ. എസ്. ആര്‍‌.ടി,സി. യില്‍ ‌ തന്നെ ആയിരുന്നു. അച്ഛനും അമ്മയും ഓരോ സീറ്റുകളിലും അവരുടെ മടിയിലായി ഞാനും ചേട്ടനും അങ്ങനെയാണ് ഇരിപ്പ്. അച്ഛന്റെ അപ്പൂറത്തുള്ള സീറ്റില്‍ ഒരു അപ്പൂപ്പനും. നീണ്ടു വെളുത്ത താടി വച്ച വെള്ള ഷര്‍‌ട്ടും വെള്ള മുണ്ടുമുടുത്ത ആ അപ്പൂപ്പന്റെ രൂപം ഇന്നുംമായാതെ എന്റെ മനസ്സിലുണ്ട്.

എന്തായാലും യാത്ര തുടങ്ങി എത്ര നേരം കഴിഞ്ഞു കാണുമെന്നറിയില്ല. പെട്ടെന്ന് എനിയ്ക്ക് മനം പുരട്ടല്‍‌ പോലെ തോന്നി. അച്ഛനോട് എനിയ്ക്ക് ഛര്‍ദ്ദിയ്ക്കാന്‍‌ തോന്നുന്നു എന്ന് പറഞ്ഞു തീര്‍ന്നില്ല, ഞാന്‍‌ ആ കൃത്യം ഭംഗിയായി നിര്‍‌വ്വഹിച്ചും കഴിഞ്ഞു. അതും കൃത്യമായി തൊട്ടപ്പുറത്തിരുന്ന ആ പാ‍വം അപ്പൂപ്പന്റെ മടിയിലേയ്ക്ക്. അപ്പോഴേയ്ക്കും അമ്മ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കൂടെടുത്ത് ബാക്കി എല്ലാം അതില്‍ ശേഖരിച്ച് പുറത്തേയ്ക്ക് കളഞ്ഞു. എങ്കിലും ആ അപ്പുപ്പന്റെ മുണ്ട് വൃത്തികേടായി.

അന്ന് അദ്ദേഹത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിയ്ക്കും എന്നറിയാതെ വിഷമിയ്ക്കുന്ന എന്റെ അച്ഛനമ്മമാരുടെയും എന്നാല്‍‌ ആ സംഭവത്തിന് ഒട്ടും തന്നെ പ്രാധാന്യം കൊടുക്കാതെ തീരെ നിസ്സാരമാക്കി ചിരിച്ചു കൊണ്ട് അച്ഛനെയും അമ്മയേയും സമാശ്വസിപ്പിയ്ക്കുന്ന ആ അപ്പൂപ്പന്റെയും ചിത്രങ്ങള്‍‌ ഞാന്‍‌ ഇന്നും നല്ലതു പോലെ ഓര്‍‌ക്കുന്നു.

ഇത്രയും വര്‍‌ഷങ്ങള്‍‌ക്കിപ്പുറം അതേ സംഭവങ്ങള്‍ മറ്റൊരു രീതിയില്‍ ആവര്‍‌ത്തിയ്ക്കുകയും അന്നത്തെ കഥയിലെ വില്ലനായ എനിയ്ക്കു തന്നെ ആ പഴയ അപ്പൂപ്പന്റെ അനുഭവം വരുകയും ചെയ്യുമ്പോള്‍‌‌ എന്റെ കൂടെ യാത്ര ചെയ്ത ആ ഫാമിലിയോട് എനിയ്ക്കെങ്ങനെ ദേഷ്യപ്പെടാന്‍‌ കഴിയും?

അന്നത്തെ സംഭവം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍‌ എന്റെ സുഹൃത്തും ചിരിച്ചു പോയി. “വെറുതേയല്ല കൊടുത്താല്‍‌ കൊല്ലത്തും കിട്ടും എന്ന് ആളുകള്‍ പറയുന്നത് ” എന്ന ഡയലോഗും തട്ടിവിട്ട്,എന്റെ ബാഗ് തിരിച്ചേല്‍പ്പിച്ച് അവന്‍ അവന്റെ ബസ്സ് വരുന്നത് കണ്ട് എന്നോട് യാത്ര പറഞ്ഞ് നടന്നകന്നു. എന്റെ ബസ്സന്വേഷിച്ച് ചാലക്കുടി ബസ്സ് സ്റ്റാന്റിലേയ്ക്ക് ഞാനും.

Tuesday, September 1, 2009

എന്റെ ബാല്യത്തിലെ ഓണം

നാട്ടിന്‍‍‌പുറങ്ങളില്‍ ജനിച്ചു വളര്‍ന്ന എല്ലാവരെയും എന്ന പോലെ എനിയ്ക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം എന്നു കേള്‍ക്കുന്നതു തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു. അന്നെല്ലാം ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ തന്നെ. അത്തം മുതല്‍ തുടങ്ങുന്ന പൂക്കള്‍ പറിയ്ക്കലും കളമൊരുക്കലും ഓണക്കളികളും സദ്യവട്ടങ്ങളും എല്ലാം.

മിക്ക വര്‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍ കഴിയും മുന്‍പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷത്തിരക്കുകള്‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍ മാറ്റി വയ്ക്കുമായിരുന്നു. എല്ലാ മലയാളികളുടേയും ആഘോഷം എന്ന പേര് അന്വര്‍ത്ഥമാക്കും വിധം ജാതി മത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടില്‍ എല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു.

ഓണപ്പരീക്ഷകള്‍ക്കു ശേഷം പള്ളിക്കൂടം അടച്ചാല്‍ പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി. എന്നും അതി രാവിലെ തന്നെ എഴുന്നേറ്റ് പൂക്കള്‍ പറിയ്ക്കാനായി പാടവരമ്പുകളിലും മറ്റും പോകും. എത്ര നേരം ക്ഷമയോടെ ശ്രമിച്ചാലാണ് ഒരു ചേമ്പില/വാഴയില നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം ശേഖരിയ്ക്കാനാകുക എന്നോര്‍ക്കുമ്പോള്‍ ഇന്നും അതിശയം തോന്നുന്നു. ആവശ്യത്തിനു പൂക്കള്‍ ശേഖരിച്ചാല്‍ പിന്നെ ചാണകം കൊണ്ട് കളമെഴുതി അതില്‍ പൂക്കളമൊരുക്കുന്ന തിരക്കായി. മുറ്റമടിച്ചു വൃത്തിയാക്കി ചാണകം കൊണ്ട് കളമെഴുതി തരുന്നത് അമ്മൂമ്മയോ അമ്മയോ ആയിരിയ്ക്കും.

രാവിലെ ഭക്ഷണം കഴിച്ചു തീരുമ്പൊഴേയ്ക്കും അയല്‍‍‌വീടുകളിലെ കൂട്ടുകാരെല്ലാം തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ പലതരം കളികള്‍ തുടങ്ങുകയായി. ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും കിളിത്തട്ടും ആറൂമാസവും (ഇതിന് മറ്റു നാടുകളില്‍ എന്തു പേരാണ് പറയുന്നതെന്നറിയില്ല) നാടന്‍ പന്തുകളിയും കുട്ടിയും കോലും ഒളിച്ചു കളിയും കള്ളനും പോലീസും കളിയും നിധി വേട്ടയും കരുനീക്കവും നൂറാം കോലും അങ്ങനെയങ്ങനെ ഒട്ടേറെ തനി നാടന്‍ കളികള്‍ അല്ലലില്ലാതെ സന്തോഷം മാത്രമുള്ള ഒരു ബാല്യം. [പിന്നീടെപ്പോഴാണ് ഓണക്കാലത്തെ കളികളായി ക്രിക്കറ്റും ഫുട്ബോളും ചെസ്സുമെല്ലാം കടന്നു വന്നത്?]

പകല്‍ മുഴുവനും കളികള്‍ക്കു പുറകേയാണെങ്കില്‍ രാത്രികാലങ്ങളില്‍ അടുക്കളയിലും മറ്റുമായിരിയ്ക്കും. അപ്പോള്‍ അമ്മയും അമ്മൂമ്മമാരുമെല്ലാം ഓണപ്പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലായിരിയ്ക്കും, കൂടെ അച്ഛനും. കളികള്‍ക്കും കുസൃതികള്‍ക്കുമിടയില്‍ അടുക്കളയില്‍ ഒരു പ്രദക്ഷിണം വച്ച് ഒരു പിടി ഉപ്പേരിയോ മറ്റോ വാരി അതും കൊറിച്ച് നടക്കുന്നത് ഒരു രസം തന്നെ ആയിരുന്നു.

മൂലം, പൂരാടം, ഉത്രാടം നാളുകള്‍ ആകുമ്പോഴേയ്ക്കും ഓണപ്പൂക്കളങ്ങളുടെയെല്ലാം മട്ടുമാറും. അപ്പോഴേയ്ക്കും പൂത്തറ കെട്ടി അതിലായിരിയ്ക്കും പൂക്കളമൊരുക്കുന്നത്. ചിലപ്പോള്‍ മഴയെ പേടിച്ച് ഒരു കൊച്ചു ഓലപ്പന്തലും കെട്ടിയിട്ടുണ്ടാകും. പന്തലുണ്ടെങ്കില്‍ അതിനു ചുറ്റും കുരുത്തോലയിട്ട് അലങ്കരിയ്ക്കും.

തിരുവോണമടുത്താല്‍ എല്ലാ വീട്ടിലും എപ്പോഴും വിരുന്നുകാരുടെ തിരക്കുകളും ഉണ്ടാകും. അങ്ങനെ ഉത്രാടം നാള്‍ ആകുമ്പോഴേയ്ക്കും അച്ഛന്‍ ഓണക്കോടി തയ്ച്ചു തരും. [അച്ഛന് തയ്യലറിയാമായിരുന്നതിനാല്‍ കോടി വാങ്ങാറില്ല; തുണി എടുത്ത് അച്ഛന്‍ തന്നെ തയ്ച്ചു തരാറാണ് പതിവ്]. അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ പിറന്നാളിനും ഓണത്തിനും. അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു.

ഏറ്റവും കൂടുതല്‍ തിരക്കുകളും ആഘോഷങ്ങളുമുള്ള ദിവസമായിരിയ്ക്കും ഉത്രാട ദിവസം. പിറ്റേ ദിവസം തിരുവോണം ആയതിനാല് അന്ന് പണികളും തിരക്കുകളും ഒന്നും കാണില്ല. അതിനു വേണ്ടി എല്ലാം ഒരുക്കി വയ്ക്കുന്നത് ഉത്രാട ദിവസമായിരിയ്ക്കും.

ഉത്രാട ദിവസം വൈകുന്നേരമാകുമ്പോഴേയ്ക്കും ഞങ്ങള്‍ കുട്ടികള്‍ നാടു മുഴുവന് ഓടി നടന്ന് തുമ്പക്കുടങ്ങളും ചെത്തി, മന്ദാരം, കോളാമ്പി, തുടങ്ങിയ പൂക്കളെല്ലാം ശേഖരിയ്ക്കും. അങ്ങനെ തിരുവോണ ദിവസം അതിരാവിലെ തന്നെ അച്ഛന്‍ പൂത്തറയില്‍ കോലം വരച്ച് തൃക്കാക്കരയപ്പന്‍ വച്ച് ആര്‍പ്പു വിളിച്ച് ഓണം കൊള്ളും. തിരുവോണ ദിവസം പുലികളി പോലുള്ള കലാരൂപങ്ങളും പല വിധം ഓണക്കളികളും മത്സരങ്ങളും നാട്ടില്‍ ഉണ്ടാകും.

പിന്നെ രാവിലെ മുതല്‍ സദ്യയ്ക്കുള്ള ഒരുക്കങ്ങളായിരിയ്ക്കും വീട്ടില്‍. വിഭവ സമൃദ്ധമായ സദ്യയാണ് അന്നുച്ചയ്ക്ക്. സാമ്പാര്‍‌, കാളന്‍, ഓലന്‍, അവിയല്‍‌, എരിശ്ശേരി, തോരന്‍‌,പുളിശ്ശേരി, പച്ച മോര്, പപ്പടം, പല തരം ഉപ്പേരികള്‍, ഇലക്കറികള്‍, അച്ചാറുകള്‍, കായ ഉപ്പേരി, പഴം നുറുക്ക്, ശര്‍‌ക്കര പുരട്ടി എന്നിവയ്ക്കൊപ്പം പ്രഥമനും കൂടി ചേരുമ്പോള്‍ ഓണ സദ്യ വിശേഷമാകുന്നു.

തിരുവോണ സദ്യ കഴിഞ്ഞാല്‍ ബന്ധു മിത്രാദികളുടെ വീടു സന്ദര്‍ശനവും മറ്റുമായി ഒന്നു രണ്ടു ദിവസം പോയിക്കിട്ടും. അതു പോലെ തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടില്‍ ഓണക്കളികളും മറ്റും ഉണ്ടായിരിയ്ക്കും. അങ്ങനെ പത്തു ദിവസം കഴിയുമ്പോഴേയ്ക്കും ഒരുപാട് നല്ല നല്ല ഓര്‍‌മ്മകള്‍‌ ബാക്കിയാക്കിയാണ് എല്ലാ ഓണക്കാലവും കടന്നു പോയ്ക്കോണ്ടിരുന്നത്.

ഇന്ന് ഓണവും ഓണാഘോഷവും ഓര്‍മ്മകളില്‍ മാത്രമായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും 24 മണിക്കൂറും ടെലിവിഷന്‍‌ ചാനലുകള്‍‌ നിറയേ പരിപാടികള്‍‌ ഉള്ളതിനാലാകാം മറ്റൊരു കളികള്‍‌ക്കും കുട്ടികള്‍ക്ക് ആര്‍‌ക്കും താല്പര്യമില്ല. നാട്ടിലും പഴയ ആഘോഷം ഒന്നും കാണാറില്ല. പൂക്കളമിടണമെന്നു തോന്നിയാല്‍‌ തന്നെ എല്ലാത്തരം പൂക്കളും കടകളില്‍‌ നിന്നും വാങ്ങാന്‍‌ കിട്ടും. എന്തിന്, ഓണക്കിറ്റ് ആയി സദ്യ പോലും സുലഭമായിക്കഴിഞ്ഞു.

പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍‌ ഓണവും ഓണക്കാലം പകര്‍‌ന്നു നല്‍‌കുന്ന നന്മകളും നമുക്കു കൈമോശം വന്നു കൊണ്ടിരിയ്ക്കുകയല്ലേ? ഇന്ന് ഓണക്കാലത്ത് പൂക്കള്‍‌ പറിയ്ക്കാന്‍‌ പോകുന്ന എത്ര കുട്ടികള്‍‌ ഉണ്ട്? ഓണപ്പാട്ടുകളും ഓണക്കളികളും അറിയുന്ന എത്ര പേരുണ്ട്? ഓണത്തിനു വീട്ടില്‍‌ തന്നെ സദ്യ ഒരുക്കുന്ന എത്ര കുടുംബങ്ങളുണ്ട്?

എങ്കിലും കുട്ടിക്കാലത്തെ ഓണവും ഓണക്കാലവും ഒരു മലയാളിയും മറക്കുമെന്നു തോന്നുന്നില്ല. എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ നമുക്കു ശ്രമിയ്ക്കാം

എല്ലാവര്ക്കും ഹൃദയപൂര്വ്വം ഓണാശംസകള്!

'ദൂരെയാണ് കേരളം...' എന്നു തുടങ്ങുന്ന മനോഹരമായ ഓണപ്പാട്ട് ഇവിടെ നിന്നും കേള്‍ക്കാം/ഡൌണ്‍‌ലോഡ് ചെയ്യാം