Friday, May 3, 2013

മേടമാസപ്പൂ വിരിഞ്ഞു

​കഴിഞ്ഞ രണ്ടു മാസമായി കൂടുതല്‍ ദിവസവും ഞാന്‍ നാട്ടില്‍ തന്നെ ആയിരുന്നു. മാര്‍ച്ചിലും ഏപ്രിലിലുമായി ബാംഗ്ലൂര്‍ താമസിച്ചത് കഷ്ടിച്ച് 15 ദിവസം.

അഞ്ചാറു മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ വന്നതു തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം പെട്ടെന്ന് പ്ലാന്‍ ചെയ്ത ഒരു വേളാങ്കണ്ണി ട്രിപ്പിനു വേണ്ടിയായിരുന്നു. അതു കഴിഞ്ഞതും തിരികേ ബാംഗ്ലൂര്‍ക്ക് പോയി. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും നാട്ടിലേയ്ക്ക്... വര്‍ഷയ്ക്ക് (എന്റെ ശ്രീമതി) നാട്ടില്‍ ജോലി കിട്ടിയതു പ്രമാണിച്ച് അതിന്റെ ജോയിനിങ്ങ് ഫോര്‍മാലിറ്റീസിനും മറ്റുമായി ഒരാഴ്ച വീണ്ടും നാട്ടില്‍. അതു കഴിഞ്ഞ് തിരിച്ചു ചെന്നതിന്റെ ക്ഷീണം മാറും മുന്‍പേ നാട്ടിലേയ്ക്ക് വീണ്ടും വരേണ്ടി വന്നു. ഇത്തവണ ഒരു ബന്ധുവിന്റെ അപ്രതീക്ഷിത മരണം ആയിരുന്നു കാരണം. അതിനോടടുത്തു തന്നെ വര്‍ഷയെ ഒമ്പതാം മാസം പ്രസവത്തിനായി കൊണ്ടു പോകുന്നതിന്റെ ചടങ്ങും തുടര്‍ന്ന് അയല്‍ക്കാരനും ബന്ധുവും കൂടിയായ ഒരു സുഹൃത്തിന്റെ വിവാഹവും നാട്ടിലെ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവും മറ്റുമായി കുറേ ദിവസം പതിവില്ലാതെ നാട്ടില്‍ തന്നെ ആയിരുന്നു.

അപ്പോഴേയ്ക്കും വിഷു വന്നെത്തി. അതിനു രണ്ടു ദിവസം മുന്‍പേ വീണ്ടും നാട്ടിലേയ്ക്ക്. വിഷുവിന് മൂന്നു നാള്‍ മുന്‍പ് വര്‍ഷയ്ക്ക് സ്കാനിങ്ങ് ഉണ്ടായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ ഡെലിവറി പ്രതീക്ഷിയ്ക്കാവുന്ന ഡേറ്റ്  എന്നു പറഞ്ഞത് ഏപ്രില്‍ 21 ആയിരുന്നു എങ്കിലും 17 നു തന്നെ അഡ്മിറ്റ് ആകാന്‍ നിര്‍ദ്ദേശ്ശിച്ചിരുന്നു. അതു കൊണ്ടു തന്നെ വിഷുവിനു വന്ന ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമായ ശേഷം മതി തിരിച്ചു പോക്ക് എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

അങ്ങനെ ഒരാഴ്ച ലീവെടുത്ത് ഏപ്രില്‍ 17 ന് തന്നെ വര്‍ഷയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. (മറ്റു ദിവസങ്ങളില്‍ നാട്ടിലായിരുന്നെങ്കിലും Work From Native ആയിരുന്നു). അന്നത്തെ ദിവസം കക്ഷി വളരെ ഹാപ്പി ആയി ഓടി നടക്കുകയായിരുന്നു. അതു കണ്ട് ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ, ഡോക്ടര്‍ വന്ന് പെയിനുണ്ടാകാനുള്ള മരുന്നും കൊടുത്ത് ഒരിടത്ത് കിടക്കാന്‍ നിര്‍ദ്ദേശ്ശിച്ചിട്ടു പോയി. പിന്നീട് ഇടയ്ക്കിടെ നഴ്സൂമാര്‍ വന്ന്  എന്തെങ്കിലും വിശേഷമുണ്ടോ എന്ന് തിരക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. രാത്രി രണ്ടു മൂന്നു തവണ വന്നു വിളിച്ചതിനാല്‍ ആശുപത്രിയില്‍ കൂട്ടിന് നിന്നിരുന്ന എന്റെയും വര്‍ഷയുടെ അമ്മയുടെയും ഉറക്കം പോയതു മിച്ചം.

പിറ്റേന്ന് അതിരാവിലെ അഞ്ചു മണിയ്ക്കും നഴ്സ് വന്ന് വിവരമന്വേഷിച്ചു. അപ്പോഴും പുരോഗതി ഒന്നും കാണാത്തതിനെ തുടര്‍ന്ന് ഒരിയ്ക്കല്‍ കൂടി മരുന്നു നല്‍കി നോക്കാമെന്നും അന്നും പെയിന്‍ വന്നില്ലെങ്കില്‍ മാത്രം സിസേറിയനെ പറ്റി ആലോചിയ്ക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

എന്തായാലും ഒരു ദിവസം കൂടി സമയമുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഒന്നു ഫ്രെഷ് ആയി വരാമെന്നും പറഞ്ഞ് ഞാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് വിട്ടു. കുളിച്ച് ഫ്രെഷ് ആയി രാവിലെ വര്‍ഷയ്ക്കും അമ്മയ്ക്കും ഉള്ള ഭക്ഷണമെല്ലാം എടുത്ത് തിരികെ പോകാനായിരുന്നു എന്റെ പ്ലാന്‍.  പക്ഷേ, വീട്ടിലെത്തി, കുളിയും കഴിഞ്ഞ് അവര്‍ക്കുള്ള ഭക്ഷണം എടുക്കുമ്പോഴേയ്ക്കും ആശുപത്രിയില്‍ നിന്ന് അമ്മ വിളിച്ചു. രാവിലത്തെ ചെക്കപ്പില്‍ പ്രഷര്‍ കുറച്ചു കൂടുതല്‍ ആയി തോന്നുന്നുണ്ടെന്നും പെയിന്‍ വരുന്നതും നോക്കി, നോര്‍മല്‍ ഡെലിവറിയും പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതിലും നല്ലത് സിസേറിയന്‍ ആണ് എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് എന്നെ അറിയിച്ചു.

അങ്ങനെയാണെങ്കില്‍ സിസേറിയന്‍ തന്നെ ആയിക്കോട്ടെ എന്ന് ഞാനും സമ്മതിച്ചു. അതിനു വേണ്ടിയുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുക്കണമെന്നും ഏഴരയ്ക്ക് മുന്‍പ് എന്നോട് അവിടെ എത്തണമെന്നും പറഞ്ഞതനുസരിച്ച് ഉടനേ തന്നെ വീട്ടുകാരോട് പുറകെ എത്തിയാല്‍ മതി എന്നും പറഞ്ഞ് ഞാന്‍ ജിബീഷേട്ടന്റെ ബൈക്കും വാങ്ങി ആശുപത്രിയിലേയ്ക്ക് തിരിച്ചു. അപ്പോള്‍ തന്നെ സമയം 7 കഴിഞ്ഞിരുന്നു.

വണ്ടിയില്‍ ഇന്ധനം തീരെ കുറവാണെന്നു കണ്ട് പോകും വഴി പമ്പില്‍ കയറി പെട്രോള്‍ അടിച്ച് കഴിയുമ്പോള്‍ 7.10. എങ്കിലും അതിരാവിലെ ആയതിനാല്‍ ട്രാഫിക്ക് തിരെ കുറവായതു കാരണം കൃത്യ സമയത്ത് ഞാന്‍ ആശുപത്രിയില്‍ എത്തി, സമ്മതപത്രം ഒപ്പിട്ടു നല്‍കി. അപ്പോള്‍ തന്നെ വര്‍ഷയെ ലേബര്‍ റൂമിലേയ്ക്ക് കയറ്റി. ഒരു മണിക്കൂറിനു ശേഷം ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് കയറ്റും എന്ന് അവരറിയിച്ചിരുന്നു.

അങ്ങനെ ലേബര്‍ റൂമിനു പുറത്ത് ഞങ്ങളുടെ അര മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് ഒമ്പതു മണി കഴിഞ്ഞപ്പോള്‍ ഒരു തുണിയില്‍ പൊതിഞ്ഞെടുത്ത ഒരു കൈക്കുഞ്ഞിനേയും കൊണ്ട് നഴ്സ്  ലേബര്‍ റൂമിന്റെ വാതില്‍ തുറന്നു.

"വര്‍ഷയുടെ ആരെങ്കിലും..." എന്ന് ചോദിച്ച് എന്നെ നോക്കി (ആ വരാന്തയില്‍ അപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുമുള്ളൂ. അമ്മയും അമ്മാവനും എന്തോ സംസാരിച്ചു കൊണ്ട് മുറിയിലേയ്ക്ക് പോയതേയുള്ളൂ). ഞാന്‍ അതെ എന്ന് തല കുലുക്കി കൊണ്ട് വേഗം എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്നു. "പെണ്‍കുഞ്ഞാണ്. 8.56 ആണ് ജനന സമയം" എന്നു പറഞ്ഞ് അവര്‍ കുഞ്ഞിനെ എന്റെ കയ്യിലേയ്ക്ക് ഏല്‍പ്പിച്ചു. നിറഞ്ഞ മനസ്സോടെ, പ്രാര്‍ത്ഥനയോടെ ഞാന്‍ കുഞ്ഞിനെ എന്റെ കയ്യിലേയ്ക്ക് ഏറ്റു വാങ്ങിയപ്പോഴേയ്ക്കും വര്‍ഷയുടെ അമ്മയും അമ്മാവനും അങ്ങോട്ടെത്തി. തൊട്ടു പുറകെ എന്റെ വീട്ടുകാരും.

രണ്ടു മൂന്നു മണിക്കൂറിനു ശേഷം വര്‍ഷയെയും റൂമിലേയ്ക്ക് കൊണ്ടു വന്നു. ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വര്‍ഷയുടെ വീട്ടിലേയ്ക്കും.

അങ്ങനെ ചുരുക്കി പറഞ്ഞാല്‍... 2013 ഏപ്രില്‍ 18 വ്യാഴാഴ്ച (കൊല്ലവര്‍ഷം 1188 മേടം 5) രാവിലെ 8.56 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പുണര്‍തം നക്ഷത്രത്തില്‍ ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു അംഗം കൂടി കടന്നു വന്നു... പുതിയ  തലമുറയില്‍ ചേട്ടന്റെ മകനു ശേഷം രണ്ടാമത്തെ കുഞ്ഞായി, ഈ തലമുറയിലെ ആദ്യത്തെ പെണ്‍കുഞ്ഞായി... 


[ഔദ്യോഗികമായി പേരിടല്‍ ചടങ്ങിനുള്ള സമയമാകുന്നതേയുള്ളൂ... എങ്കിലും ഞങ്ങള്‍ ഇടാനുദ്ദേശ്ശിയ്ക്കുന്ന "സാരംഗി" എന്ന പേര് ഇവിടെ എല്ലാവരോടുമായി പങ്കു വയ്ക്കുന്നു.]

Friday, April 12, 2013

ഓര്‍മ്മകളില്‍ ഒരു വിഷുക്കണി

കുട്ടിക്കാലത്തെ വിഷു ആഘോഷങ്ങളിലെ മായാതെ നില്‍ക്കുന്ന ചില ഓര്‍മ്മകളുണ്ട്.  വാര്‍ഷിക പരീക്ഷകളെല്ലാം കഴിഞ്ഞ് മദ്ധ്യവേനലവധി തുടങ്ങിക്കഴിഞ്ഞാല്‍ തിരക്കു പിടിച്ച് വിശ്രമമില്ലാതെ ഒരോ ദിവസത്തിലെയും മാക്സിമം മണിക്കൂറുകള്‍ കളിച്ചു തീര്‍ക്കാന്‍ പരിശ്രമിയ്ക്കുന്ന കാലമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആദ്യ അവധി നാളുകള്‍. കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ അയല്‍പക്കങ്ങളിലെ സുഹൃത്തുക്കളൊക്കെ ബന്ധുവീടുകളില്‍ പോകും, പിന്നെ കളിയ്ക്കാന്‍ കൂട്ടിന് ആരുമുണ്ടാകില്ല. മിക്കവാറും വിഷു കഴിയുമ്പോഴേയ്ക്കും ആയിരിയ്ക്കും ഇതൊക്കെ സംഭവിയ്ക്കുക. അതു കൊണ്ടൊക്കെ തന്നെ വിഷു വരെയുള്ള അവധിക്കാലം തന്നെയായിരിയ്ക്കും ഏറ്റവും രസകരം.

​ അത് മാത്രമല്ല, വിഷു ഏപ്രില്‍ പകുതിയിലേ ഉണ്ടാകുകയുള്ളൂ എങ്കിലും അതിനുള്ള തയ്യാറെടുപ്പുകളൊക്കെ അവധി തുടങ്ങുമ്പോഴേ ആരംഭിച്ചിരിയ്ക്കും.  വിഷുക്കൈനേട്ടത്തെ പറ്റി മനോരാജ്യം കണ്ട്, വിഷു വിഭവങ്ങളുടെ സ്വാദെല്ലാം മനസ്സിലോര്‍ത്ത്, വിഷുവിന് അച്ഛന്‍ വാങ്ങിത്തരുന്ന പടക്കവും കമ്പിത്തിരിയും മറ്റും കിട്ടുന്ന നാളിനു വേണ്ടിയുള്ള കാത്തിരിപ്പും കൂടിയാണ് ആ നാളുകള്‍. വിഷു എന്ന ഓര്‍മ്മ മന്സ്സില്‍ വരുമ്പോളെല്ലാം അടുത്ത വീടുകളിലെ സുഹൃത്തുക്കളുമൊത്ത് മത്സരിച്ചു പടക്കം പൊട്ടിച്ചിരുന്ന നാളുകളാണ് ഇന്നും ആദ്യം ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ ഞാനും ചേട്ടനും, അപ്പുറത്തെ വീട്ടില്‍ സുധീഷും സുജിത്തും, തൊട്ടപ്പുറത്ത് ജിബീഷേട്ടനും ജിബി ചേച്ചിയും, അതിനു പിന്നില്‍ സലീഷേട്ടനും സാബു ചേട്ടനും... അങ്ങനെ ഏതാണ്ട് സമപ്രായക്കാരായ കുട്ടികളുള്ള ഓരോ വീട്ടുകാരും ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ പടക്കം മത്സരിച്ച് പൊട്ടിയ്ക്കുമായിരുന്നു.

ഏപ്രില്‍ ആദ്യ വാരം മുതലേ അച്ഛന്റെ പുറകേ നടന്ന് പടക്കം, കമ്പിത്തിരി, മേശപ്പൂ, മത്താപ്പൂ, ചക്രം... അങ്ങനെയങ്ങനേ അപേക്ഷകള്‍ ഓരോന്നായി കൊടുത്തു തുടങ്ങിയിട്ടുണ്ടാകും. എല്ലായ്പ്പോഴുമെന്ന പോലെ അച്ഛന്‍ അത്തരം അപേക്ഷകളൊന്നും തള്ളുകയോ കൊള്ളുകയോ ചെയ്യാറില്ല. വാങ്ങിത്തരാമെന്നോ തരില്ലെന്നോ പറയാറില്ലെങ്കിലും വിഷുവിന് രണ്ടു മൂന്നു ദിവസം മുന്‍പ് എന്തായാലും അച്ഛന്‍ വരുമ്പോള്‍ കയ്യില്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പൊതി ഉണ്ടായിരിയ്ക്കും. അത് ഒരിയ്ക്കലും ഞങ്ങള്‍ ആവശ്യപ്പെടുന്ന ലിസ്റ്റ് അനുസരിച്ച് ആയിരിയ്ക്കില്ല, പകരം സ്വന്തം പോക്കറ്റിന്റെ കനമനുസരിച്ച് അച്ഛന്‍ സ്വന്തമായി തിരഞ്ഞെടുക്കുന്നവയായിരിയ്ക്കും എന്നു മാത്രം. പക്ഷേ, എന്തു കൊണ്ടോ അതില്‍ ഞങ്ങള്‍ക്കൊരിയ്ക്കലും പരിഭവം ഉണ്ടാകാറുമില്ല.

അന്നെല്ലാം  എനിയ്ക്കും ചേട്ടനുമെല്ലാം അച്ഛന്‍ വാങ്ങിത്തന്ന പടക്കങ്ങളും മറ്റും പൊട്ടിച്ച് അടിച്ചു പൊളിച്ചു ന്നാല്‍ മാത്രം മതി. വിഷുക്കണി ഒരുക്കലും മറ്റും അച്ഛന്റെ ഡ്യൂട്ടിയാണ്. ഞങ്ങള്‍ക്ക് വിഷുവിന്റെ അന്ന് അച്ഛനും അമ്മയും രാവിലെ വിളിച്ചെഴുന്നേല്‍പ്പിയ്ക്കുമ്
പോള്‍ എഴുന്നേറ്റ് വന്ന് കണി കണ്ടാല്‍ മാത്രം മതി.

എന്നാല്‍ എന്റെ ചേട്ടന്റെ സഹപാഠികളും അയല്‍ക്കാരുമായ ജിബീഷ് ചേട്ടനും സലീഷ് ചേട്ടനുമെല്ലാം ചേര്‍ന്ന് അന്നെല്ലാം വിഷുക്കാലങ്ങളില്‍ വിഷുക്കണി ഒരുക്കുന്ന പതിവുണ്ടായിരുന്നു. കണി വയ്ക്കേണ്ട സാമഗ്രികളെല്ലാം സംഘടിപ്പിച്ച് എല്ലാം കൂടെ സാമാന്യം വലിപ്പമുള്ള ഒരു ഉരുളിയിലാക്കി വിഷു തലേന്നു തന്നെ ഒരുക്കി വയ്ക്കും. എന്നിട്ട് വിഷുവിന്റെ അന്ന് അതി രാവിലെ (മിക്കവാറും ഒരു 3 മണി - 4 മണി )ആ ഭാഗത്തുള്ള എല്ലാ വീടുകളിലും ഇതുമായി കയറിയിറങ്ങും. ഇതിന്റെ പിന്നില്‍ രണ്ട് ഉദ്ദേശ്ശമുണ്ട്. ഒന്ന്, എല്ലാവര്‍ക്കും കണി കാണാന്‍ ഒരു അവസരം ഒരുക്കുക - പ്രത്യേകിച്ചും കണി വയ്ക്കാത്തവര്‍ക്ക്. രണ്ട്, കണി കാണിയ്ക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന കൈനേട്ടം മുഴുവനും എടുത്ത് അടുത്ത രണ്ടു മൂന്നു ദിവസം ഭേഷായി പുട്ടടിയ്ക്കുക. (രണ്ടാമത്തെ ഉദ്ദേശ്ശത്തിനാണ് ഇവര്‍ മുന്‍ഗണന കൊടുത്തിരുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ).

സാധാരണ കണിയുമായ് വരുന്ന ടീമുകളെ എല്ലാം പോലെ ഇവരും പിന്തുടര്‍ന്നിരുന്ന ഒരു രീതി ഉണ്ടായിരുന്നു. ആദ്യം തന്നെ ഏതെങ്കിലും വീട്ടു മുറ്റത്തേയ്ക്ക് കണി സാമഗ്രികളും മറ്റുമായി എത്തും. ശബ്ദമുണ്ടാക്കാതെ കണി ഒരുക്കി വാതില്‍ തുറന്ന് വരുമ്പോള്‍ തന്നെ ആ വീട്ടുകാര്‍ക്ക് കാണാനാകുന്ന തരത്തില്‍ അത് ശരിയാക്കി വയ്ക്കും. എന്നിട്ട് മുറ്റത്തിന്റെ ഇരുട്ടു വീണ ഏതെങ്കിലും ഒരു കോണിലേയ്ക്ക് മാറി നില്‍ക്കും (ആ വീട്ടുകാര്‍ കതകു തുറന്ന് വരുമ്പോള്‍ കണി കാണുന്നത് ഇവരെ ആകരുതല്ലോ). എന്നിട്ട് വീട്ടുകാരെ ഉണര്‍ത്താനും കണി തയ്യാറായി എന്നറിയിക്കാനുമായി രണ്ടോ മൂന്നോ പടക്കങ്ങള് അവരുടെ മുറ്റത്തു തന്നെ പൊട്ടിയ്ക്കും. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് കണി കൊണ്ടുവന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന വീട്ടുകാര്‍ എഴുന്നേറ്റ് വന്ന് ഭക്തിയോടെ കണി കണ്ട് തൊഴുത്, സന്തോഷത്തോടെ ആ പാത്രത്തിലേയ്ക്ക് അവരുടെ വകയായി ചില്ലറകളെന്തെങ്കിലും നിക്ഷേപിയ്ക്കും. അപ്പോഴേയ്ക്കും കണിയുമായി വന്നവര്‍ ഇരുട്ടത്തു നിന്നും പുറത്തു വന്ന് അവര്‍ക്ക് നല്ലൊരു വിഷു ആശംസിച്ച് കണി സാമഗ്രികളും മറ്റും തിരിച്ചെടുത്ത് അടുത്ത വീട്ടിലേയ്ക്കു പോകും... ഈ പരിപാടി ഓരോ വീടുകളിലും ആവര്‍ത്തിയ്ക്കും. അങ്ങനെ രണ്ടു മണിക്കൂറു കൊണ്ട് ഇവര്‍ക്ക് മിക്കവാറും ആ ഏരിയ മുഴുവനും 'കവര്‍' ചെയ്യാന്‍ സാധിച്ചിരുന്നു. മാത്രമല്ല, അപ്പോഴേയ്ക്കും കണിപാത്രത്തില്‍ നല്ലൊരു തുക കൈനേട്ടമെന്ന പേരില്‍ സമ്പാദിയ്ക്കാനും കഴിഞ്ഞിരുന്നു.


അങ്ങനെ, ഒരു പത്തിരുപത്തി രണ്ട് വര്‍ഷം മുന്‍പത്തെ മദ്ധ്യ വേനലവധിയിലെ ഒരു വിഷുക്കാലം. ഞാന്‍ മൂന്നാം ക്ലാസ്സോ നാലാം ക്ലാസ്സോ കഴിഞ്ഞു നില്ക്കുന്ന സമയം. ആ വര്‍ഷത്തെ വിഷു ദിനം പുലര്‍ന്നു. ഏതാണ്ട് 3 മണി ആയപ്പോഴേയ്ക്കും പതിവു പോലെ എന്നെയും ചേട്ടനേയും അച്ഛന്‍ വിളിച്ചുണര്‍ത്തി, കണി കാണിച്ചു. കണ്‍ കുളിര്‍ക്കെ, മനം നിറയെ കണി കണ്ട്, ഞാനും ചേട്ടനും അതി രാവിലെ തന്നെ ബാക്കി വന്ന പടക്ക സാമഗ്രികളില്‍ ചിലതെടുത്ത് പ്രയോഗിച്ച് വിഷുപ്പുലരി ആഘോഷങ്ങള്‍ തുടങ്ങി.

അപ്പോഴാണ് ജിബീഷേട്ടനും സലീഷേട്ടനുമെല്ലാം അവരുടെ കണി തയ്യാറാക്കി അങ്ങോട്ട് വരുന്നത്. ഞങ്ങള്‍ കണി കണ്ടു കഴിഞ്ഞിരുന്നെങ്കിലും അച്ഛന്‍ അവരെ നിരാശരാക്കാതെ അവരുടെ കണിയും കണ്ടു തൊഴുത്, അവരുടെ ഉരുളിയിലും കുറച്ച് ചില്ലറ നിക്ഷേപിച്ച് അവരെ സന്തോഷത്തോടെ പറഞ്ഞയച്ചു.

അടുത്തതായി കണിയുമായി പോകുന്നത് ഞങ്ങളുടെ തറവാട്ടിലേയ്ക്ക് ആയതു കൊണ്ടായിരിയ്ക്കണം, ജിബീഷ് ചേട്ടന്‍ എന്റെ ചേട്ടനേയും കൂടെ വിളിച്ചു. അവിടെ കുഞ്ഞച്ഛന്‍ ഗള്‍ഫില്‍ പോയ സമയമാണ്. അമ്മൂമമാരും ചിറ്റയും കണ്ണനും മാത്രമേ അന്ന് അവിടെയുള്ളൂ. കണ്ണനാണെങ്കില്‍ മൂന്നു വയസ്സ് പ്രായവും. അതു കൊണ്ട് ചിറ്റ അവിടെ കണി ഒരുക്കിയിട്ടുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ, കണിയുമായി അവിടെ എന്തായാലും രാവിലെ ചെല്ലണം എന്ന് തലേന്നു തന്നെ ചിറ്റ ജിബീഷേട്ടനെ പറഞ്ഞേല്‍പ്പിച്ചിരുന്നു.

പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിരുന്നതു കൊണ്ടു തന്നെ അവിടെ നിന്ന് കാര്യമായി എന്തെങ്കിലും തടഞ്ഞേക്കും എന്ന സന്തോഷത്തോടെ തന്നെയാണ് ഇവര്‍ അന്ന് അങ്ങോട്ടു വച്ചടിച്ചത്. അങ്ങനെ അവര്‍ തറവാടിന്റെ മുറ്റത്തെത്തി.  പതിവു പോലെ, ശബ്ദമുണ്ടാക്കാതെ കണി സാമഗ്രികളെല്ലാം ഉരുളിയില്‍ ശരിയാക്കി വച്ചു. എന്നിട്ട് അത് നേരെ പടിക്കെട്ടിനു മുന്നില്‍ തന്നെ കൊണ്ടു വച്ചു, വിളക്കെല്ലാം തെളിച്ച് തയ്യാറായ ശേഷം എല്ലാവരും ഇരുട്ടത്തേയ്ക്ക് ഒതുങ്ങി നിന്നു. അടുത്തതായി സലീഷേട്ടന്‍ കയ്യില്‍ കരുതിയിരുന്ന ഓലപ്പടക്കം എടുത്ത് പൊട്ടിച്ചു. വീട്ടിനകത്തു നിന്ന് അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ അടുത്തത് എടുത്ത് വീടിനടുത്ത് തന്നെ ഇട്ടു ഒന്നു കൂടെ പൊട്ടിച്ചു.

ഇത്തവണത്തെ പടക്കം ഏറ്റു. അകത്ത് നിന്ന് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരും ശബ്ദമടക്കി ഇരുട്ടത്ത് ചേര്‍ന്നു നിന്നു. ആദ്യം അമ്മൂമ്മമാരും പുറകേ ചിറ്റയും വാതില്‍ തുറന്ന് ഉമ്മറത്തേയ്ക്ക് എത്തി. എന്നിട്ട് കണി കണ്ട് ഭക്തിയോടെ തൊഴുതു. അതിനു ശേഷം ചിറ്റ ഉറങ്ങിക്കിടന്ന കണ്ണനെ കൂടെ വിളിച്ചുണര്‍ത്തി കണി കാണിയ്ക്കാനായി അകത്തേയ്ക്കു പോയി. അപ്പോള്‍ തന്നെ കണ്ണനെ ചുമലിലിട്ട് വീണ്ടും തിരിച്ചു വന്നു. ഉറക്കത്തില്‍ നിന്നും കണ്ണനെ പതുക്കെ ചുമലില്‍ നിന്നെടുത്ത്, നേരെ കണിയ്ക്കു മുന്നില്‍ കൊണ്ടു നിര്‍ത്തി.എന്നിട്ട് പതുക്കെ കുലുക്കി വിളിച്ച് പറഞ്ഞു... "കണ്ണാ... കണ്ണു തുറക്ക്... ദാ നോക്ക്, വിഷുക്കണി. ശരിക്കു കണ്ണു തുറന്ന് കണ്ട് പ്രാര്‍ത്ഥിയ്ക്ക്"

കണ്ണന്‍ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ നിന്നും എടുത്ത് കണിയ്ക്കു മുന്നില്‍ നിര്‍ത്തി, വിളിച്ചുണര്‍ത്തിയതും ആശാന്‍ വൈകിച്ചില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകും മുന്‍പ്, തടുക്കാനാകും മുന്‍പ് അവന്‍ അതു ചെയ്തു. ഉറക്കച്ചടവില്‍ കണ്ണു തുറന്നു നോക്കാനൊന്നും മിനക്കെടാതെ യാന്ത്രികമായെന്നോണം സ്വന്തം ട്രൌസര്‍ വലിച്ചു താഴ്ത്തി, മൂത്രമൊഴിയ്ക്കാന്‍ തുടങ്ങി... അതും നേരെ കണി വച്ച ഉരുളിയിലേയ്ക്ക് തന്നെ. നിമിഷങ്ങള്‍ക്കകം അതില്‍ കത്തിച്ചു വച്ചിരുന്ന വിളക്കിന്റെ തിരികള്‍ കെടാന്‍ തുടങ്ങി.

ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു, ചിറ്റയ്ക്കോ ഇരുളില്‍ മാറി നിന്നിരുന്നവര്‍ക്കോ എന്താണ് സംഭവിയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍... കാര്യം മനസ്സിലായതും "അയ്യോ കണ്ണാ... ഞങ്ങളുടെ കണി കുളമാക്കല്ലേ" എന്നും പറഞ്ഞ് സലീഷേട്ടന്‍ ഓടിച്ചെന്ന് ഉരുളി എടുത്തു മാറ്റി. അപ്പോഴേയ്ക്കും കാര്യം മനസ്സിലാക്കിയ ചിറ്റയും കണ്ണന്റെ നില്‍പ്പിന്റെ പൊസിഷന്‍ മാറ്റിപ്പിടിച്ചു. പക്ഷേ അപ്പോഴേയ്ക്കും മൂത്രം വീണ് വിളക്കു കെടുകയും ഉരുളിയിലെ സാധന സാമഗ്രികളും മറ്റുമെല്ലാം  ഒരു വിധം നാശമായിക്കഴിയുകയും ചെയ്തിരുന്നു. എന്തിന്, കൃഷ്ണ വിഗ്രഹം പോലും ഒരു മൂത്രാഭിഷേകം കഴിഞ്ഞ അവസ്ഥയിലായിരുന്നു.

അപ്പോഴേയ്ക്കും ഇതൊന്നും അറിയാതെ, മൂത്രമൊഴിച്ച് കഴിഞ്ഞിരുന്ന കണ്ണന്‍ വീണ്ടും ചിറ്റയുടെ ചുമലില്‍ വീണ് ഉറക്കം പുനരാരംഭിച്ചിരുന്നു. കണി കുളമായല്ലോ എന്ന വിഷമത്തില്‍ ചിറ്റ നില്‍ക്കുമ്പോള്‍ "അതു സാരമില്ല, ചേച്ചീ,എന്തായാലും ഉണ്ണി മൂത്രം പുണ്യാഹം എന്നല്ലേ, സാരമില്ല" എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് ജിബീഷേട്ടനും സലീഷുമെല്ലാം ആ വര്‍ഷത്തെ കണി പരിപാടി അതോടെ നിര്‍ത്താന്‍ തീരുമാനിച്ചു.

എങ്കിലും അത് അവര്‍ക്ക് സാമ്പത്തികമായി ഒരു നഷ്ടം വരുത്തിയില്ല. കാരണം കണ്ണന്‍ അറിയാതെ ചെയ്തതാണെങ്കിലും അതു കാരണം ആ വര്‍ഷത്തെ അവരുടെ കണികാണിയ്ക്കല്‍ പരിപാടി തടസ്സപ്പെട്ട വിഷമം കൂടി കണക്കിലെടുത്ത് ചിറ്റ അവര്‍ക്ക് നല്ലൊരു തുക തന്നെ കൈനേട്ടം എന്ന പേരില്‍ നല്‍കി. അതു കൊണ്ടു തന്നെ അവരും സന്തോഷമായി തന്നെയാണ് മടങ്ങിയതും. അതിനാല്‍ പതിവിലും ഗംഭീരമായി അവര്‍ക്ക് ആ വിഷു ആഘോഷിയ്ക്കാനും അതു കൊണ്ട് കഴിഞ്ഞു.

പക്ഷേ, എന്തു കൊണ്ടോ, അതിനു ശേഷം ഒരൊറ്റ വിഷുവിനും അവര്‍ കണിയുമായി ഇറങ്ങിയിട്ടില്ല. പിന്നീട് അവരെപ്പോലെ, പല ടീമുകളും തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി ഇതു പോലെ കണികളുമായി വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും അന്നത്തെ ആ വിഷുക്കണി ഞങ്ങള്‍ക്കെല്ലാവര്‍ക്കും  എക്കാലത്തേയും വിഷുദിന ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ പറഞ്ഞു ചിരിയ്ക്കാന്‍ പറ്റുന്ന ഒന്നായിത്തീര്‍ന്നു.

ഇന്ന് സലീഷേട്ടനും കണ്ണനും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. എങ്കിലും വല്ലപ്പൊഴും അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ ഇരുവരും ഒരുമിച്ചു കാണുന്ന അവസരങ്ങളില്‍ സലീഷേട്ടന്‍ ചിരിച്ചു കൊണ്ട് പറയും "എങ്കിലും കണ്ണാ... അന്നത്തെ ഞങ്ങടെ വിഷുക്കണി"

Wednesday, March 13, 2013

പ്രണയലേഖനം


നാട്ടില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തുണ്ട്. അദ്ധ്യാപകനാണെങ്കിലും പലപ്പോഴും മുന്നും പിന്നും നോക്കാതെ, സന്ദര്‍ഭം ആലോചിയ്ക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്നതിനാല്‍ ആശാന് പറ്റിയിട്ടുള്ള അമളികള്‍ക്ക് കണക്കില്ല. സുഹൃത്തുക്കള്‍ക്കിടയിലെല്ലാം 'മാഷ്' എന്ന ചുരുക്കപ്പേരില്‍ തന്നെ ആള്‍ പ്രശസ്തനാണ്. (തടി കേടായേക്കും എന്നുള്ളതിനാല്‍ പേര് ഇവിടെ സൂചിപ്പിയ്ക്കുന്നില്ല). ട്യൂഷനും പാരലല്‍ കോളേജിലെ അദ്ധ്യാപക ജോലിയുമായി മാഷ് കരിയര്‍ ആരംഭിച്ചത് പത്തു പതിനഞ്ച് വര്‍ഷം മുന്‍പാണ്. ഇന്ന് കക്ഷി മികച്ച ഒരദ്ധ്യാപകനുമാണ്.

ഇത് ഏതാണ്ട് എട്ടു പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ്. അക്കാലത്ത് മാഷ് ചാലക്കുടിയില്‍  പാരലല്‍ കോളേജുകളിലും ട്യൂഷന്‍ സെന്ററുകളിലും സ്ഥിരമായി പഠിപ്പിയ്ക്കാന്‍ പോകുന്ന കാലമാണ്. ഒരു ശരാശരി മലയാളിയെ പോലെ സുഖകരമായ ഭാവി ജീവിതം സ്വപ്നം കണ്ട് കഴിയുന്ന കാലം. അദ്ധ്യാപനം ജീവിതമാര്‍ഗ്ഗമാക്കാനൊന്നും അന്ന് പ്ലാനില്ല, പകരം ഏതെങ്കിലും ഒരു സര്‍ക്കാര്‍ ജോലിയില്‍ കയറി ജീവിതം സുരക്ഷിതമാക്കി, കൊള്ളാവുന്ന കുടുംബത്തില്‍ നിന്ന് (ന്ന്വച്ചാല്‍ സാമ്പത്തികമായി നല്ല നിലയിലുള്ള എന്നര്‍ത്ഥം) ഒരു പെണ്ണും കെട്ടി ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യം മാത്രം.

എങ്കിലും പ്രധാന വരുമാനമാര്‍ഗ്ഗമായി അദ്ധ്യാപനം തുടരുന്ന കാലം. നമ്മുടെ മാഷിന് പ്ലസ്സ് വണ്‍ - പ്ലസ്സ് ടു ക്ലാസ്സുകാര്‍ക്കാണ് അന്ന് കൂടുതലും ക്ലാസ്സെടുക്കേണ്ടിയിരുന്നത്. കൂടുതലും സാധാരണക്കാരായ കുട്ടികള്‍ ആയിരുന്നെങ്കിലും അക്കൂട്ടത്തില്‍ അപൂര്‍വ്വമായി പണക്കാരുടെ മക്കളായ, കാണാന്‍ കൊള്ളാവുന്ന ചില പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ആ പ്രായത്തിന്റെയും സാഹചര്യങ്ങളുടെയും അവസ്ഥ മൂലമാകാം, അവരിലാര്‍ക്കെങ്കിലും തന്നോട് പ്രണയം തോന്നിയാല്‍ ലൈഫ് തന്നെ രക്ഷപ്പെട്ടു എന്ന് കക്ഷിയ്ക്ക് മനസ്സിന്റെ ഉള്ളില്‍ രഹസ്യമായി ആഗ്രഹം തോന്നിയിരുന്നു എന്നതും ഒരു സത്യമാണ്. അതു മാത്രമല്ല, അക്കാലത്ത് അവിടുത്തെ അദ്ധ്യാപകരില്‍ ഏറ്റവും ചെറുപ്പവും ചുറുചുറുക്കും ഉള്ളത് മറ്റാര്‍ക്കുമായിരുന്നില്ല.

അങ്ങനെ വിരസമായി ക്ലാസ്സുകളും കാലവും നീങ്ങവെ ഒരു ദിവസം പ്ലസ്സ് ടു ക്ലാസ്സില്‍ വച്ച് മാഷിന് ഒരു സംശയം. മുന്‍ ബെഞ്ചിലിരിയ്ക്കുന്ന പ്രിയ എന്ന കുട്ടിയുടെ മുഖഭാവത്തില്‍ എല്ലാം ഒരു മാറ്റം. [പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയാണ് ഈ പ്രിയ, മാത്രമല്ല, കൊരട്ടിയിലെ ഒരു വലിയ പണക്കാരന്റെ ഏക മകള്‍].  രണ്ടു മൂന്നു ദിവസമായി നമ്മുടെ മാഷ് ക്ലാസ്സെടുക്കാന്‍ വരുമ്പോള്‍ ആ കുട്ടിയ്ക്ക് ഒരു ചെറിയ നാണവും ചമ്മലുമെല്ലാം ഉള്ള പോലെ. ക്ലാസ്സിനിടയ്ക്ക് ചിലപ്പോ തന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ കുറേ നേരം ഇരിയ്ക്കുന്നതും ചിലപ്പോ എന്തൊക്കെയോ ആലോചിച്ചു ഇരിയ്ക്കുന്നതും കക്ഷി ശ്രദ്ധിച്ചു. ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും രണ്ടു മൂന്നു ദിവസം ഇതേ പരിപാടികള്‍ തുടര്‍ന്നപ്പോള്‍ എന്തോ ഒരു ചെറിയ വശപ്പിശകു പോലെ.

പക്ഷേ അടുത്ത ദിവസം നടന്ന സംഭവം ആ സംശയം വെറും സംശയമല്ല എന്ന് തെളിയിച്ചു. അന്ന് മാഷ് ക്ലാസ്സിലെത്തുമ്പോള്‍ ക്ലാസ്സില്‍ പ്രിയ മാത്രമേ എത്തിയിരുന്നുള്ളൂ. തന്നെ കണ്ടപ്പോള്‍ തന്നെ അവള്‍ ആദ്യം ഒന്നു പരുങ്ങുന്നതും പിന്നെ എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടില്‍ എന്തോ സംസാരിയ്ക്കാനൊരുങ്ങുന്നതും മാഷിന്റെ ശ്രദ്ധയില്‍ പെട്ടു. അതിനു മുന്‍പൊരിയ്ക്കലും ഈ കുട്ടി തന്റെ ക്ലാസ്സില്‍ മറ്റുള്ളവര്‍ക്കു മുന്‍പേ വന്നെത്തിയ സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് ഓര്‍ത്തെടുത്തപ്പോള്‍ അതിലെന്തോ അസ്വഭാവികതയുണ്ടാകണമെന്ന് മനസ്സിലായെങ്കിലും കക്ഷി ഇത്തിരി വെയ്റ്റ് ഇട്ട് മിണ്ടാതിരുന്നു. അവസാനം പ്രതീക്ഷിച്ചതു പോലെ തന്നെ അവളെന്തോ പറയാന്‍ തുടങ്ങിയതായിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും ക്ലാസ്സില്‍ വേറെ കുട്ടികള്‍ വന്നു തുടങ്ങിയതിനാല്‍ പെട്ടെന്ന് അവള്‍ സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ നമ്മുടെ മാഷ് നിരാശനായി.

പിന്നെ എങ്ങനെയൊക്കെയോ ഒരു വിധത്തില്‍ കക്ഷി ക്ലാസ്സ് എടുത്തവസാനിപ്പിച്ചു. അവള്‍ക്കെന്തായിരിയ്ക്കും തന്നോട് പറയാനുണ്ടാകുക എന്നാലോചിച്ചിട്ട് ഒരു സമാധാനവും ഇല്ലാതെ അവസാനം ക്ലാസ്സ് അവസാനിപ്പിച്ച മാഷ് അവളുമായി സംസാരിയ്ക്കാന്‍  ഒരവസരം കിട്ടിയാലോ എന്ന് കരുതി അവിടെ തന്നെ കുറച്ചു നേരം കൂടെ ഇരുന്നു. പ്രതീക്ഷിച്ചതു പോലെ കുട്ടികള്‍ ഓരോരുത്തരായി ക്ലാസ്സ് വിട്ടു പോയി. അവള്‍ മാത്രം എന്തോ കുത്തിക്കുറിയ്ക്കുന്നു എന്ന ഭാവേന അവിടെ തന്നെ ഇരുന്നു. ഒപ്പം ഇടയ്ക്കിടെ തന്നെ ഒളികണ്ണിട്ട് നോക്കുന്നതു കണ്ടതോടെ സംശയം ഏതാണ്ട് ബലപ്പെട്ടു. വൈകാതെ ക്ലാസ്സില്‍ അവര്‍ രണ്ടു പേരും മാത്രമായപ്പോള്‍ കാര്യം നേരിട്ട് ചോദിയ്ക്കാന്‍ തന്നെ മാഷ് തീരുമാനിച്ചു.

അതു വേണ്ടി വന്നില്ല, അപ്പൊഴേയ്ക്കും അവള്‍ എഴുന്നേറ്റ് നേരെ പ്ലാറ്റ്ഫോമിനടുത്തേയ്ക്ക് ചെന്നു. "മാഷേ, ഒരു കാര്യം പറയാനുണ്ട്..." എന്ന മുഖവുരയോടെ മടിച്ചു മടിച്ച് ആരെങ്കിലും കാണുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. മാഷിന്റെ മനസ്സില്‍ പെരുമ്പറ മുഴങ്ങി. പ്രതീക്ഷിച്ച സമയം സമാഗതമായതു പോലെ.

"എന്താ പ്രിയേ? എന്താ കാര്യം?  എന്താണെങ്കിലും ധൈര്യമായി പറഞ്ഞോളൂ" ധൈര്യം സംഭരിച്ച് മാഷ് ചോദിച്ചു.

പ്രിയയ്ക്ക് ആകെ ഒരു ചമ്മല്‍...  മാഷിന്റെ മുഖത്തു നോക്കാന്‍ തന്നെ മടി. "അത് പിന്നെ... മാഷേ, ഒരു കാര്യം... അല്ലെങ്കില്‍ വേണ്ട, ഞാന്‍ നാളെ പറയാം" ഇതും പറഞ്ഞ് അവള്‍ ഒറ്റ ഓട്ടം.

 സ്വല്‍പ്പം നിരാശയോടെ അവള്‍ പോയതും നോക്കി മാഷ് അവിടെ തന്നെ നിന്നു. 'എന്തായിരിയ്ക്കും അവള്‍ക്ക് പറയാനുണ്ടാകുക? എന്തായാലും ഇത് താനൂഹിയ്ക്കുന്നത് പോലെ തന്നെ ആകാനേ സാധ്യതയുള്ളൂ എന്ന് ഉറപ്പാണ്. അറിയപ്പെടുന്ന ഒരു പണക്കാരന്റെ സുന്ദരിയായ മകള്‍... അവള്‍ക്ക് തന്നോട് ഇഷ്ടം തോന്നുന്നുണ്ടെങ്കില്‍ തന്റെ ഭാഗ്യം തെളിഞ്ഞു എന്നു തന്നെ അല്ലേ അര്‍ത്ഥം...അടുത്ത ദിവസം എല്ലാ കാര്യത്തിനും ഒരു തീരുമാനമാക്കണം'. മാഷ് സന്തോഷത്തോടെയാണ് അന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോയത്.

അടുത്ത ദിവസമായി. പതിവിലും നേരത്തേ കക്ഷി ഉണര്‍ന്നു, കുളിച്ച് റെഡിയായി. രാവിലെ തന്നെ അമ്പലത്തില്‍ പോയി ഒരു വഴിപാടും നടത്തി. ഒരു നല്ല കാര്യം നടക്കാന്‍ പോകുകയല്ലേ. തുടര്‍ന്ന് ഉള്ളതില്‍ ഏറ്റവും നല്ല ഡ്രെസ്സ് എല്ലാം ധരിച്ച് സുന്ദരനായി ചാലക്കുടിയ്ക്ക് വിട്ടു.

വലിയ ഉത്സാഹത്തോടെയാണ് ആശാന്‍ അന്ന് ക്ലാസ്സിലെത്തിയത്. പ്രതീക്ഷ തെറ്റിയില്ല,  പ്രിയ അന്നും നേരത്തെ ക്ലാസ്സിലെത്തിയിരുന്നു. 'ഇന്ന് എന്തായാലും അവള്‍ക്ക് പറയാനുള്ളത് എന്താണെന്ന് ചോദിയ്ക്കണം' എന്ന് മാഷ് മനസ്സിലുറച്ചിരുന്നു. ടെന്‍ഷന്‍ അധികം നീട്ടാന്‍ വയ്യ.

ക്ലാസ്സിലേക്കു വന്നു കയറിയ മാഷിനെ കണ്ടതും തലേന്നത്തെ പോലെ തന്നെ പ്രിയയുടെ മുഖം പെട്ടെന്ന് മാറി. എങ്കിലും തലേന്നത്തേക്കാള്‍ ധൈര്യം അവള്‍ക്കുള്ളതു പോലെ തോന്നി. ചെറിയ ടെന്‍ഷനോടെ ആണെങ്കിലും ആരെങ്കിലും വരും മുന്‍പേ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമുണ്ടാക്കിയേ തീരൂ എന്നുറപ്പിച്ചിരുന്ന മാഷ് അവളിരിയ്ക്കുന്നതിനടുത്തേയ്ക്ക് ചെന്നു. എന്തെങ്കിലും പറയും മുന്‍പേ അവള്‍ എഴുന്നേറ്റു നിന്നു. എന്നിട്ട് മുഖത്തു നോക്കാതെ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് കക്ഷിയുടെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു "ആരെങ്കിലും കാണും മുന്‍പേ വേഗം ഇത് വാങ്ങൂ മാഷേ".

ഒരു നിമിഷം അന്ധാളിച്ചു നിന്ന മാഷ് പെട്ടെന്ന് ആ കവര്‍ വാങ്ങി. അതു തുറക്കണോ വേണ്ടയോ എന്ന സംശയത്തില്‍ നിന്നു.

"അത് വേറെ ആരെയും കാണിയ്ക്കാതെ വേഗം ബാഗില്‍ വയ്ക്കൂ മാഷേ. ഇപ്പോ തുറക്കരുതേ...  വീട്ടില്‍ ചെന്ന ശേഷം മാത്രമേ അത് തുറന്നു നോക്കാവൂ. പിന്നേയ്,  ഇക്കാര്യം ആരോടും പറയരുത് കേട്ടോ. ഇതാരെങ്കിലും അറിഞ്ഞാല്‍..." അവള്‍ തിടുക്കപ്പെട്ട് ശബ്ദം താഴ്ത്തി വീണ്ടും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

എന്തെങ്കിലും തിരിച്ച് പറയാനാകും മുന്‍പ് കുട്ടികളുടെ സംസാരം ക്ലാസ്സിനു പുറത്ത് കേട്ടതിനാല്‍ മാഷ് ഒന്നും മിണ്ടാതെ നേരെ ആ കവര്‍ അങ്ങനെ തന്നെ തന്റെ ബാഗിനകത്തു വച്ചു. അതിനിടയില്‍ ആ കവറില്‍ ഒരു എഴുത്തും പിന്നെ എന്തോ ഒരു പായ്ക്കറ്റും ഉണ്ടെന്ന് ആശാനു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്തായിരിയ്ക്കും അത്? ഒരു പ്രണയ ലേഖനം? ആ കത്തില്‍ എന്തായിരിയ്ക്കും എഴുതിയിരിയ്ക്കുക എന്നറിയുവാനുള്ള ആകാംക്ഷ പിടിച്ചു നിര്‍ത്തി, അന്നത്തെ ക്ലാസ്സ് എടുത്തു തീര്‍ത്ത്, ഒരു വിധത്തില്‍ ക്ലാസ്സ് കഴിഞ്ഞ് എല്ലാവരെയും പറഞ്ഞു വിട്ട് കക്ഷി തന്റെ ബാഗുമെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് ഓടി. പ്രതീക്ഷിച്ചതു പോലെ സ്റ്റാഫ് റൂം കാലിയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒന്നു കൂടെ നോക്കിയ ശേഷം ബാഗ് തുറന്ന് ആ പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു.

എന്നിട് മിടിയ്ക്കുന്ന ഹൃദയത്തോടെ ആ കവര്‍ തുറന്നു നോക്കി. പ്രതീക്ഷ തെറ്റിയില്ല, ഒരു എഴുത്തും ഒരു പായ്ക്കറ്റും. രണ്ടും പുറത്തെടുത്തു. ഒരു വലിയ കട്ടിയുള്ള എഴുത്ത് തന്നെ. അതിനു പുറത്ത് "മാഷിന് സ്നേഹപൂര്‍വ്വം" എന്നെഴുതിയിട്ടുണ്ട്. ഒപ്പമുള്ള പായ്ക്കറ്റ് പെര്‍ഫ്യൂം ആണെന്ന് കവറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രണയ സമ്മാനമായിരിയ്ക്കണം.

പെര്‍ഫ്യൂം തിരികെ ആ വലിയ കവറില്‍ തന്നെ വച്ച് നേരെ ബാഗിലേയ്ക്ക് തന്നെ തള്ളി, മാഷ് ആ കത്ത് കയ്യിലെടുത്തു. എന്നിട്ട് ശ്രദ്ധയോടെ, പ്രണയപൂര്‍വ്വം ആ കത്തിന്റെ ഒരു വശം തുറന്നു. അതിനുള്ളില്‍ വീണ്ടും ഒരു കത്തും ഒരു കുറിപ്പും. ആ ചെറിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

"മാഷിന്...
രണ്ടു ദിവസമായി മാഷിനോട് ഒരു കാര്യം പറയണമെന്നു കരുതുന്നു. നേരില്‍ പറയാന്‍ എന്തോ ഒരു മടി. എന്റെ വിവാഹമാണ് മാഷേ... ക്ഷണക്കത്ത് കൂടെ വയ്ക്കുന്നുണ്ട്. വരുന്ന മാസം ആണ് വിവാഹം. തല്‍ക്കാലം മാഷുമാരോട് മാത്രമേ പറയുന്നുള്ളൂ... നേരിട്ട് പറയാമെന്ന് ഇന്നലെ കരുതിയതാണ്. പക്ഷേ, സ്വന്തം കല്യാണക്കാര്യം തുറന്നു പറയാന്‍ ഒരു ചമ്മല്‍. അതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്. ഇവിടെ ആരോടും പറഞ്ഞിട്ടില്ല. വിവാഹദിവസം അടുക്കുമ്പോഴേയ്ക്കും എല്ലാവരോടും പറയാമെന്ന് കരുതുന്നു. അല്ലെങ്കില്‍ കൂട്ടുകാരുടെ എല്ലാം കളിയാക്കല്‍ സഹിയ്ക്കേണ്ടി വരും. വരന്‍ ഗള്‍ഫുകാരനാണ്. നിശ്ചയം  കഴിഞ്ഞയാഴ്ച ആയിരുന്നു. വിവാഹ വിവരങ്ങള്‍ ക്ഷണക്കത്തില്‍ ഉണ്ട്മാഷ് തീര്‍ച്ചയായും വരണം. മാഷിന് ഒരു ചെറിയ സമ്മാനമായി ഒരു പെര്‍ഫ്യൂം ഇതിന്റെ കൂടെ വയ്ക്കുന്നു.

- പ്രിയ "

ആ കുറിപ്പു വായിച്ച മാഷ്  ഇടിവെട്ടേറ്റവനെ പോലെ ഇരുന്നു പോയി. പിന്നീട് സഹപ്രവര്‍ത്തകരോട് സംസാരിയ്ക്കുന്ന അവസരത്തില്‍ അവരോടെല്ലാം പ്രിയ വിവാഹക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് കക്ഷിയ്ക്ക് മനസ്സിലാക്കാനും പറ്റി. കൂട്ടത്തിലുള്ള ഒരേയൊരു ചെറുപ്പക്കാരനായ അദ്ധ്യാപകന്‍ ആയതിനാലോ എന്തോ നമ്മുടെ മാഷിനോട് മാത്രം നേരിട്ടു പറയാന്‍ ആ കുട്ടിയ്ക്ക് മടി തോന്നിയതാകണം. എന്തായാലും അങ്ങനെ നേരിട്ടു പറയാതെ കവറില്‍ പൊതിഞ്ഞ് വിവാഹ ക്ഷണക്കത്ത് കിട്ടിയതു കൊണ്ട് കക്ഷിയ്ക്കു മാത്രം ഒരു സ്പെഷ്യല്‍ ഗിഫ്റ്റ് കിട്ടി - ആ പെര്‍ഫ്യൂം.

കുറേക്കാലം ഒരു നഷ്ട പ്രണയത്തിന്റെ സ്മാരകമായി കക്ഷി ആ പെര്‍ഫ്യൂം സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണവേളകളില്‍ ആ സംഭവമെല്ലാം 'പഴയ കാലത്തിന്റെ ചാപല്യങ്ങള്‍' എന്നു പറഞ്ഞ് ചിരിച്ചു തള്ളുമ്പോഴും ആ നഷ്ട പ്രണയത്തിനും 'പ്രണയ ലേഖന'ത്തിനും നമ്മുടെ മാഷിന്റെ ഓര്‍മ്മകളില്‍ ആ പെര്‍ഫ്യൂമിന്റെ സുഗന്ധം ഇതു വരെയും നഷ്ടമായിട്ടില്ല എന്ന് എനിയ്ക്കു തോന്നാറുണ്ട്.