Monday, July 6, 2009

പിള്ളേച്ചന്‍ (നോണ്‍)വെജിറ്റേറിയനാണ്

തഞ്ചാവൂരിലെ രണ്ടു വര്‍ഷത്തെ താമസക്കാലമാണ് സമയം. ഞങ്ങള്‍ അന്ന് റൂമില്‍ തനിയേ ഭക്ഷണമുണ്ടാക്കി കഴിയ്ക്കുകയാണ് പതിവ് (ഇപ്പോഴും അതെ). ഞങ്ങള്‍ 8 പേര്‍ക്കും പ്രത്യേകിച്ച് കണ്ടീഷന്‍സ് ഒന്നും ഇല്ലാതിരുന്നതിനാല്‍ എന്ത് ഭക്ഷണമായാലും ആര്‍ക്കും പ്രശ്നമുണ്ടാകാറില്ല. ചോറും ഒരു കറിയും ഉണ്ടാക്കും. പിന്നെ എന്തെങ്കിലും അച്ചാറും കാണും. അത്ര തന്നെ. എല്ലാവരും തികഞ്ഞ സംതൃപ്തിയോടെ കഴിച്ചിട്ടു പൊക്കോളും, അല്ല പോണം. അതാണ് പതിവ്. [അതിന്റെ വിശേഷങ്ങള്‍ കുറച്ചൊക്കെ മുന്‍‌പൊരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്].

അന്നെല്ലാം മിക്കവാറും, മാസത്തില്‍ ഒരിയ്ക്കലെങ്കിലും ഞങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ സാധിയ്ക്കറുണ്ട്. അങ്ങനെ ഒരു ഓണക്കാ‍ലത്ത് ഞങ്ങള്‍ നാട്ടില്‍ പോയി തിരിച്ചു വന്ന ദിവസം. അന്ന് ഉച്ചയ്ക്ക് ഭക്ഷണമെല്ലാം ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ കറി വയ്ക്കാന്‍ ഒന്നും തന്നെ ഇല്ല. (കാരണം നാലഞ്ചു ദിവസത്തേയ്ക്ക് ഓണം അവധിയ്ക്ക് നാട്ടില്‍ പോകുന്നതു കാരണം ഞങ്ങള്‍ പച്ചക്കറി ഒന്നും ബാക്കി വച്ചിട്ടുണ്ടായിരുന്നില്ല. കേടാകരുതല്ലോ). എന്നാല്‍ പിന്നെ ഓരോ മുട്ട വറുത്ത് അതും കൂട്ടി ചോറ് കഴിയ്ക്കാം എന്ന് തീരുമാനമായി. മത്തന്‍ വേഗം അടുത്ത കടയില്‍ പോയി 8 മുട്ട വാങ്ങി വന്നു. ഉടനെ തന്നെ അത് പൊരിച്ച് ഭക്ഷണം തയ്യാറാക്കി. എല്ലാവര്‍ക്കും വിളമ്പി, ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിയ്ക്കാന്‍ തയ്യാറായി.

‍ പെട്ടെന്ന് പിള്ളേച്ചന്‍ പാത്രത്തില്‍ നോക്കിയിട്ട് പറഞ്ഞു.

“ഓ... ഇന്ന് മുട്ടയാണോ? എന്നാല്‍ ഇതാരെങ്കിലും എടുത്തോടാ. എനിയ്ക്ക് അതു വേണ്ട”

ഞങ്ങള്‍ ഒന്ന് അമ്പരന്നു. മുട്ട വറുത്തത് വേണ്ട എന്നോ? അതും പിള്ളേച്ചന്‍?

ഞാന്‍ അവനോട് ചോദിച്ചു. “അതെന്തു പറ്റിയെടാ? എന്താ വേണ്ടാത്തത്? വേറെ കറി ഒന്നും ഇല്ല.”

“അതു സാരമില്ല. ഞാന്‍ ഇന്ന് അച്ചാര്‍ കൂട്ടി കഴിച്ചോളാം”. അവന്റെ മുഖഭാവത്തില്‍ മാറ്റമൊന്നും ഇല്ല. അപ്പോള്‍ തമാ‍ശ പറഞ്ഞതല്ല. അവന്റെ പാത്രത്തിലെ മുട്ട ആരെങ്കിലും എടുത്തോ എന്നുള്ള പറച്ചില്‍ വീണ്ടും കേട്ടതും തൊട്ടപ്പുറത്തിരുന്ന സുധിയപ്പന്‍ അത് വേഗം കൈക്കലാക്കി.

പിള്ളേച്ചന്‍ ഭാവഭേദമൊന്നും കൂടാതെ അച്ചാറും കൂട്ടി ചോറു തിന്നാന്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാലും എന്താണ് മുട്ട വേണ്ടാത്തത് എന്നറിയണമല്ലോ. ഞാന്‍ പിന്നെയും അവനോട് കാരണം ചോദിച്ചു.

“അതേയ്, ഞാന്‍ ഇപ്പോള്‍ ഒരു തരം നെയ്യ് കഴിയ്ക്കുന്നുണ്ട്. അതു കൊണ്ടാ” പിള്ളേച്ചന്‍ മറുപടി പറഞ്ഞു.

“ച്ഛെ! എന്നാല്‍ നിനക്ക് ആദ്യമേ മുട്ട വാങ്ങും മുന്‍‌പേ പറയാമായിരുന്നില്ലേ? നമുക്ക് വേറെ വല്ല കറിയും ഉണ്ടാക്കാമായിരുന്നല്ലോ? അവന്‍ അച്ചാറും തൊട്ടു നക്കി വെറും ചോറ് തിന്നുന്നതു കണ്ടപ്പോള്‍ എനിയ്ക്കും വിഷമം തോന്നി. വേറെ കറി ഒന്നും ഉണ്ടാക്കാന്‍ ഒന്നും ഇരിപ്പില്ലല്ലോ.

“അതേ, മുട്ട പൊരിച്ചാല്‍ പോരേ എന്ന് ഇവന്‍ നമ്മളോട് ചോദിച്ചതല്ലേ? അപ്പോ നിനക്ക് പറയാമായിരുന്നില്ലേ? ഇതിപ്പോ അച്ചാറു മാത്രം കൂട്ടി ചോറ് തിന്നേണ്ടേ?” സഞ്ജുവും എന്റെ കൂടെ കൂടി.

“അത് സാരമില്ല. എനിയ്ക്ക് അച്ചാര്‍ മാത്രം കൂട്ടി തിന്നാനൊന്നും പ്രശ്നമില്ല. ആ നെയ്യ് അമ്മ നാട്ടില്‍ ഒരു അമ്പലത്തില്‍ പൂജിച്ചതാണ്”

“ങേ! അപ്പോ നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? എന്തു മാത്രം നെയ്യ് ഇനി ബാക്കി ഉണ്ട്?” മാഷിന് പിന്നെയും സംശയം.

“നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ല. ഒരു കുപ്പി നെയ്യ് ഉണ്ട്. അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അത് കഴിയ്ക്കുമ്പോള്‍ നോണ്‍ വെജ് തൊടരുത് എന്ന്”

പെട്ടെന്ന് ജോബി ഇടയ്ക്കു കയറി ചോദിച്ചു. “അപ്പോ നീ ഇനി നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? അല്ലാ, ഈ നെയ്യ് എത്ര നാളത്തേയ്ക്ക് ഉണ്ട്?”

അവന്റെ ചോദ്യത്തിലെ പരിഹാസച്ചുവ മനസ്സിലാക്കിയ പിള്ളേച്ചന്റെ മറുപടി ഉടനെ വന്നു.
“എന്തിയേടാ? ഇനി ജീവിതകാലം മുഴുവന്‍ കഴിയ്ക്കും. അതു കൊണ്ട് ഞാന്‍ നോണ്‍ വെജ് പൂര്‍ണ്ണമായും നിര്‍ത്തി.”

പിള്ളേച്ചന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. നോണ്‍ വെജ് എന്നു മുഴുവന്‍ കേള്‍ക്കും മുന്‍‌പേ ചാടി വീഴുന്ന ആളാണ് പിള്ളേച്ചന്‍. പിശുക്കിന്റെ ഉസ്താദ് ആയിരുന്നിട്ട് പോലും ഒരിയ്ക്കല്‍ തീറ്റപ്പന്തയം നടക്കുമ്പോള്‍ അത് കണ്ട് കണ്‍‌ട്രോള്‍ കിട്ടാതെ സ്വന്തം പൈസ മുടക്കിയാണെങ്കിലും ഗ്രില്‍ഡ് ചിക്കന്‍ (ഹാഫ് ചിക്കന്‍ + 5 പൊറോട്ട) വാങ്ങി തിന്നാന്‍ തയ്യാറായ ആള്‍. [പിള്ളേച്ചന്റെ പിശുക്കിന്റെ കഥകള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അതൊക്കെ പിന്നീട് പറയാം]. ആ പിള്ളേച്ചന്‍ ഇനി നോണ്‍ വെജ് തൊടുക പോലും ഇല്ലെന്നോ? എല്ലാവരും അതാലോചിച്ച് ചിരിച്ചു പോയി.

എന്നിട്ടും പിള്ളേച്ചന്‍ തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല. “ആരും ആക്കി ചിരിയ്ക്കുകയൊന്നും വേണ്ട. ഞാന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് തീരുമാനിച്ചതു തന്നെയാ. ഇനി മാറ്റുന്ന പ്രശ്നമില്ല. അമ്മ പറഞ്ഞിട്ടുണ്ട്, ഈ നെയ്യ് തീര്‍ന്നാല്‍ അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ അടുത്ത കുപ്പി തരാമെന്ന്. അങ്ങനെ ഇനി എന്റെ ജീവിതകാലം മുഴുവനും ഞാന്‍ ഈ നെയ്യ് കഴിയ്ക്കാന്‍ പോവ്വ്വാ. അതോണ്ട് ഇനി മുതല്‍ ഞാന്‍ വെജിറ്റേറിയനാ.”

എന്തായാലും തല്‍ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ഒരു മാസക്കാലത്തോളം ഞങ്ങള്‍ ശരിയ്ക്ക് കഷ്ടപ്പെട്ടു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇടയ്ക്കൊക്കെ മുട്ട വാങ്ങി ഒരു നേരത്തെ കറി ആക്കുന്നത് വളരെ സൌകര്യമായിരുന്നു. അധികം മിനക്കെടേണ്ടതുമില്ല, സമയ ലാഭവുമുണ്ട്. പിന്നെ വല്ലപ്പോഴുമൊക്കെ ചിക്കനോ ബീഫോ അപൂര്‍വ്വമായാണെങ്കിലും മീനോ മറ്റോ വാങ്ങുകയും ചെയ്യാറുണ്ടായിരുന്നു. പിള്ളേച്ചന്റെ ഈ കടും പിടുത്തം കാരണം ഞങ്ങള്‍ സ്ഥിരമായി പച്ചക്കറി മാത്രം വാങ്ങി കറി വച്ച് കഴിയ്ക്കാന്‍ തുടങ്ങി.

ഇത് മറ്റെല്ലാവര്‍ക്കും ഒരു പാരയായി എന്ന് പറയേണ്ടതില്ലല്ലോ. ചെറിയ മുറുമുറുപ്പോടെ ആണെങ്കിലും എല്ലാവരും ഇത് സഹിയ്ക്കാന്‍ നിര്‍ബന്ധിതരായി. സുധിയപ്പനും ജോബിയും ബിമ്പുവും മത്തനുമെല്ലാം മയത്തിലും ഭീഷണിയായുമൊക്കെ പിള്ളേച്ചനെ സ്വാധീനിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിലപ്പോയില്ല. അവന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവന്‍ കഴിച്ചില്ലെങ്കിലും ഞങ്ങള്‍ നോണ്‍ വെജ് ഫുഡ് വാങ്ങി ഉണ്ടാക്കി കഴിയ്ക്കുമെന്നും അങ്ങനെ നോണ്‍ ഉണ്ടാക്കുന്ന ദിവസം അവന്‍ അച്ചാറു കൂട്ടി കഴിക്കേണ്ടി വരും എന്ന് പറഞ്ഞു നോക്കി. അവന്‍ അതു സമ്മതിച്ചു. അതിന്റെ പങ്ക് കഴിച്ചില്ലെങ്കിലും അവനും കൂടെ വഹിയ്ക്കേണ്ടി വരുമെന്നും വരെ പറഞ്ഞു നോക്കി. അതു സാരമില്ലെന്ന് പറഞ്ഞ് അവന്‍ അതും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു. അവസാനം ഞങ്ങള്‍ തന്നെ തോല്‍‌വി സമ്മതിച്ചു. കൂട്ടത്തിലൊരാള്‍ കഴിയ്ക്കില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് അതെല്ലാം എല്ലാവര്‍ക്കും ഉപേക്ഷിയ്ക്കേണ്ടി വന്നു.

[ ഒരാള്‍ കഴിയ്ക്കില്ലെങ്കില്‍ വേണ്ട, ബാക്കി ഉള്ളവര്‍ക്ക് കഴിച്ചാലെന്താ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പക്ഷേ, അന്ന് ഞങ്ങള്‍ക്കിടയില്‍ ആ പതിവ് ഉണ്ടായിരുന്നില്ല. എന്ത് വാങ്ങിയാലും കിട്ടിയാലും ഉള്ളത് 8 പേര്‍ക്കുമായി പങ്കിട്ട്, ഒരുമിച്ചിരുന്ന് കഴിയ്ക്കും. അതായിരുന്നു പതിവ്. അല്ലെങ്കില്‍ അത് വേണ്ട എന്നങ്ങ് തീരുമാനിയ്ക്കും. എന്തിനും ഏതിനും കൂട്ടായ ഒരൊറ്റ തീരുമാനമേ ഉണ്ടാകാറുള്ളൂ. പിണക്കവും ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും തല്ലു പിടുത്തങ്ങളുമൊന്നും ഉണ്ടാകാറില്ലെന്നല്ല. പക്ഷേ അതിനെല്ലാം അല്‍‌പായുസ്സായിരുന്നു]

അങ്ങനെ ഒന്നൊന്നര മാസം കടന്നു പോയി. പൂജ അവധിയായി, മൂന്നു നാലു ദിവസത്തെ അവധി കിട്ടിയ സന്തോഷത്തില്‍ ഞങ്ങളെല്ലാം നാട്ടിലേയ്ക്ക് തിരിച്ചു. അവധി ദിവസമെല്ലാം വീട്ടില്‍ ആഘോഷിച്ച ശേഷം തിരിച്ചു പോകാനായി ഞങ്ങളെല്ലാവരും ഒരു ഞായറാഴ്ച വൈകുന്നേരത്തോടെ എറണാകുളം സൌത്ത് റെയില്‍‌വേ സ്റ്റേഷനില്‍ ഒത്തു കൂടി. ഒമ്പതരയ്ക്കുള്ള ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സ് എത്തിയപ്പോഴേയ്ക്കും ഞങ്ങളുടെ കൂടെ പഠിയ്ക്കുന്ന പെണ്‍‌കുട്ടികളും അവിടെ എത്തിച്ചേര്‍ന്നു.

വണ്ടി സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും പതിവു പോലെ മത്തനും ബിമ്പുവുമെല്ലാം ചാടിക്കയറി ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള സീറ്റ് പിടിച്ചു (ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സില്‍ ജെനറല്‍ കമ്പാര്‍ട്ട് മെന്റില്‍ പോയി പരിചയമുള്ളവര്‍ക്ക് അറിയാം അത് എത്രത്തോളം സാഹസികമാണെന്ന്). അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് ചിരിയും തമാശയുമെല്ലാമായി യാത്ര തുടങ്ങി.

സമയം ഏതാണ്ട് രാത്രി പത്തു മണിയായി. എല്ലാവര്‍ക്കും വിശപ്പും തുടങ്ങി. ഇങ്ങനെ ഉള്ള യാത്രകളില്‍ എല്ലാവരും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരാറുണ്ട്. പെണ്‍കുട്ടികളില്‍‍ ഒന്നു രണ്ടു പേര്‍ വീട്ടില്‍ നിന്ന് ചിക്കന്‍ കറി തയ്യാറാക്കി കൊണ്ടു വന്നിരുന്നു. ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ടും ഞങ്ങളും കൂടെ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടും അവരുടെ അമ്മമാര്‍ ഞങ്ങള്‍ക്കും കൂടി കഴിയ്ക്കാനായി കൂടുതല്‍ ചിക്കന്‍ കൊടുത്തയച്ചിരുന്നു. [ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ട് എന്നതു കൊണ്ടുദ്ദേശിച്ചത് ‘ഞങ്ങളെ നല്ല പരിചയമുള്ളതു കൊണ്ട്’ എന്നേ അര്‍ത്ഥമുള്ളൂ. ‘ഞങ്ങളെല്ലാം നന്നായി കഴിയ്ക്കുമെന്ന് അറിയാവുന്നതു കൊണ്ട്’ എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല]

ചിക്കന്‍ പാത്രം പുറത്തെടുത്തതും എല്ലാവരും കൂടെ അതില്‍ ചാടി വീണു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ആ കമ്പാര്‍ട്ട്മെന്റ് ഒരു യുദ്ധക്കളമായി. ഭക്ഷണം കഴിയ്ക്കുന്നതിന്റേയും ചിക്കന്‍ പീസ് കടിച്ചു പറിയ്ക്കുന്നതിന്റേയും മറ്റും ശബ്ദം മാത്രം. എല്ലാം കഴിച്ച് കഴിഞ്ഞ് എല്ലാവരും ഏമ്പക്കവും വിട്ട് തല പൊക്കി നോക്കുമ്പോഴുണ്ട് പിള്ളേച്ചന്‍ അപ്പോഴും ഒന്നു രണ്ട് എല്ലിന്‍ കഷ്ണങ്ങളെ വിടാതെ ആക്രമിച്ചു കൊണ്ടിരിയ്ക്കുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും പിള്ളേച്ചന്‍ നിര്‍ത്തിയിട്ടില്ല.

അപ്പോഴാണ് എല്ലാവരും പിള്ളേച്ചന്റെ നെയ്യുടെ കാര്യം ഓര്‍ത്തത്. അത് കഴിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അവനെങ്ങനെ നോണ്‍ വെജ് കഴിയ്ക്കാന്‍ പറ്റുന്നു? പൂജ അവധിയ്ക്ക് പോകുമ്പോഴേയ്ക്കും പിള്ളേച്ചന്റെ നെയ് കുപ്പി കാലിയായിട്ടുണ്ടായിരുന്നു. അടുത്ത കുപ്പിയുമായി വരുമെന്ന് പറഞ്ഞ് പോയ കക്ഷിയാണ് ഇപ്പോള്‍ ഒരു ചിക്കന്‍ കാലും കടിച്ചു പറിച്ചു കൊണ്ടിരിയ്ക്കുന്നത്. (സത്യം പറയാമല്ലോ. ആ കാഴ്ച കണ്ടിട്ടുണ്ടെങ്കില്‍ ആ പാവം കോഴിയുടെ ആത്മാവിന് പോലും ശാന്തി കിട്ടിക്കാണില്ല. അതെന്ത് പാപം ചെയ്തിട്ടാണോ എന്തോ)

എല്ലാവരുടേയും ശ്രദ്ധ തന്നിലേയ്ക്കാണ് എന്ന് അപ്പോള്‍ മാത്രമാണ് പിള്ളേച്ചന്‍ മനസ്സിലാക്കുന്നത്. അവന്‍ ആ എല്ലിന്‍ കഷ്ണം വേഗം താഴെ വച്ചു, എന്നിട്ട് ഞങ്ങളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. എല്ലാവരുടേയും നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടും അവന്‍ മിണ്ടാതിരിയ്ക്കുന്നത് കണ്ട് മത്തന് ദേഷ്യം വന്നു.

“ഡാ പരട്ട പിള്ളേ, നീ എന്നാടാ ചിക്കന്‍ പിന്നെയും തിന്നു തുടങ്ങിയത്? ഇനി ഒരിയ്ക്കലും നോണ്‍ വെജ് കഴിയ്ക്കില്ല എന്ന് പറഞ്ഞ ആളല്ലേ നീ? ഇപ്പോ എന്തു പറ്റി?”

പിള്ളേച്ചന്‍ ആദ്യമൊന്ന് പരുങ്ങി. പിന്നെ, അതൊരു വല്യ സംഭവമൊന്നുമല്ല എന്ന രീതിയില്‍ ആരുടേയും മുഖത്തേയ്ക്ക് നോക്കാതെ മറുപടി പറഞ്ഞു.

“ അത് പിന്നെ, ഞാന്‍ ആ നെയ്യ് കൊണ്ടു വന്നിട്ടില്ല. അത് ഇനി കഴിയ്ക്കുന്നുമില്ല. ഒരു കുപ്പി കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു ഇനി അത് കഴിച്ചില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല എന്ന്. ഇത്തവണ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ മീന്‍ കറി എല്ലാം കഴിച്ചിരുന്നു.”

പിള്ളേച്ചന്‍ ഇത് പറഞ്ഞു തീര്‍ത്തതും മത്തനും സുധിയപ്പനും ബിമ്പുവും ജോബിയുമെല്ലാം പിള്ളേച്ചന്റെ ചുറ്റും കൂടിയതും മാത്രമേ ഞങ്ങള്‍ക്ക് ഓര്‍മ്മയുള്ളൂ. പിന്നെ ഞങ്ങള്‍ കാണുന്നത് ഒരു വളിച്ച ചിരിയോടെ ചെവിയും പൊത്തി ഇരിയ്ക്കുന്ന പിള്ളേച്ചനെയും ചീത്ത പറഞ്ഞ് ക്ഷീണിച്ച് പിന്തിരിയുന്ന ബാക്കിയുള്ളവരെയുമാണ്.

ഇതെന്താ കഥ എന്നറിയാതെ അന്തം വിട്ടിരിയ്ക്കുന്ന പെണ്‍കുട്ടികളോട് കാര്യം വിവരിയ്ക്കുമ്പോഴും സുധിയപ്പന്റെ ദേഷ്യം മുഴുവനും മാറിയിരുന്നില്ല. “ഒന്നര മാ‍സം ഞങ്ങളെ കഷ്ടപ്പെടുത്തിയതാ അവന്‍. അത് കാരണം ഒരു മുട്ട വാങ്ങി തിന്നാന്‍ പോലും ഞങ്ങള്‍ക്ക് പറ്റാറില്ല. ഇവനെ പട്ടിണി കിടത്തണ്ടല്ലോ എന്ന് കരുതിയതു കൊണ്ടു മാത്രം. എന്തൊക്കെ ഡയലോഗായിരുന്നു... ഇനി നോണ്‍ തൊടില്ല, ഒരു തീരുമാനമെടുത്താല്‍ മാറ്റമില്ല. എന്നിട്ടിപ്പോ ആ അവന്‍ ചിക്കന്‍ തിന്നാന്‍ ആരോഗ്യമില്ലാഞ്ഞിട്ട് ചിക്കന്‍ കാലെടുത്ത് ട്രെയിന്റെ ജനല്‍കമ്പിയില്‍ കെട്ടിത്തൂക്കി ഇട്ടിട്ട് കടിച്ച് പറിയ്ക്കുന്നത് പോലെയല്ലേ തിന്നത്? ”

അങ്ങനെ ഒരു ഒന്നൊന്നര മാസക്കാലം അവന്റെ ഒപ്പം ഞങ്ങളെ കൂടി വെജിറ്റേറിയന്‍ മാത്രം തീറ്റിച്ച ശേഷം പിള്ളേച്ചന്‍ പൂര്‍വ്വാധികം ശക്തമായി നോണ്‍ വെജിറ്റേറിയന്‍ തന്നെ കഴിയ്ക്കാന്‍ ആരംഭിച്ചു. അതിനു ശേഷം മൂന്നു നാലു തവണ കൂടി പിള്ളേച്ചന്‍ നോണ്‍ വെജ് ഭക്ഷണം ‘ എന്നെന്നേയ്ക്കുമായി ഉപേക്ഷിയ്ക്കുന്ന’തായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും കുറച്ച് കാലത്തിനു ശേഷം പഴയ പോലെ തിരിച്ചു വന്നിട്ടുണ്ട് എന്നതും ചരിത്രം.

അവസാനമായി, തഞ്ചാവൂരു നിന്നും പഠനമെല്ലാം അവസാനിപ്പിച്ച് പല വഴി പിരിഞ്ഞ ശേഷം മൂന്നു വര്‍ഷം കൂടെ കഴിഞ്ഞ് ഇവിടെ ബാംഗ്ലൂര്‍ വച്ച് ഞാന്‍ കാണുമ്പോഴും പിള്ളേച്ചന്‍ വെജിറ്റേറിയന്‍ ആയിക്കഴിഞ്ഞിരുന്നു. പിന്നീട് രണ്ടു മൂന്നു മാസത്തിനു ശേഷം പഴയ പടി നോണ്‍ വെജിറ്റേറിയനായി തിരിച്ചു വരുകയും ചെയ്തു എന്ന് കൂടി പറഞ്ഞാലേ ഈ സംഭവം പൂര്‍ണ്ണമാകുകയുള്ളൂ .

Thursday, June 11, 2009

ഒരു സുഹൃദ്‌സ്മരണ

ഇതു പോലെ ഒരു ജൂണ്‍ മാസാരംഭത്തില്‍ സ്കൂള്‍ തുറന്ന സമയം. ഞാന്‍ അന്ന് എന്റെ പ്രിയപ്പെട്ട വാളൂര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ്സിലേയ്ക്ക് പാസ്സായിരിയ്ക്കുന്നു. രണ്ടാം ദിവസം ക്ലാസ്സില്‍ വന്നു കയറിയ ഞാന്‍ എന്റെ പുറകിലത്തെ ബഞ്ചിലിരിയ്ക്കുന്ന കുട്ടിയെ കണ്ട് കുറച്ചൊന്ന് അത്ഭുതപ്പെട്ടു. അത് അവനായിരുന്നു. എന്റെ വീടിന്റെ നാലഞ്ച് വീടിനപ്പുറമുള്ള വീട്ടിലെ, എന്നേക്കാള്‍ മൂന്നു നാലു വയസ്സിനെങ്കിലും മുതിര്‍ന്ന കണ്ണന്‍.

“ങേ, ശ്രീയോ? നീ ക്ലാസ്സിലാണല്ലേ? ചെറിയൊരു ചമ്മലോടെ അവന്‍ ചോദിച്ചു.

“അതേകണ്ണന്‍ എങ്ങനെ ഇവിടെ? ഞാനും അതിശയത്തോടെ തിരിച്ചു ചോദിച്ചു.

അപ്പോഴേയ്ക്കും സുനി ( അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തായ ബ്ലോഗര്‍ ഉപാസന) ഇടപെട്ടു. “എടാനിന്റെ അയല്‍ക്കാരന്‍ ആയിട്ടും നീ അറിഞ്ഞില്ലേ? ഇവന്‍ വീണ്ടും പഠിയ്ക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ നമ്മുടെ സഹപാഠിയാണ്”.

വൈകാതെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അവന്‍ ഒമ്പതാം ക്ലാസ്സിലായിരുന്നു. അന്ന് സാമാന്യം വഷളത്തരങ്ങളും മോശം കൂട്ടുകെട്ടുകളുമായി പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത, ടീച്ചര്‍മാരുടെ നോട്ടപ്പുള്ളിയായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. അക്കാലത്ത് പരീക്ഷകളില്‍ അഞ്ചും ആറും വിഷയങ്ങള്‍ വരെ അവന്‍ തോല്‍ക്കുന്ന പതിവുണ്ടായിരുന്നു. അവസാനം വാര്‍ഷിക പരീക്ഷ തോറ്റതോടെ പഠനം നിര്‍ത്തി വാര്‍ക്കപ്പണിയ്ക്കു പോകാനുള്ള അവന്റെ തീരുമാനനത്തില്‍‍ ‍ നാട്ടുകാര്‍ക്കോ അദ്ധ്യാപകര്‍ക്കോ അത്ഭുതം തോന്നിയില്ലെന്ന് മാത്രമല്ല, വീട്ടുകാര്‍ക്ക് സന്തോഷമാകുകയും ചെയ്തു. കുടുംബത്തിന് ഒരു വരുമാനമാകുമല്ലോ.

കണ്ണന്‍ രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചു വന്നിരിയ്ക്കുകയാണ്. എങ്ങനെ എങ്കിലും പത്താം ക്ലാസ്സ് പാസാകണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം വരവ്. അതും ആരുടേയും നിര്‍ബന്ധം കൊണ്ടൊന്നുമല്ലസ്വയം തോന്നി, തിരിച്ചെത്തിയിരിയ്ക്കുകയാണ്. അതു കൊണ്ടു തന്നെ രണ്ടാം വരവില്‍ അവന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിയ്ക്കാന്‍ ശ്രമിച്ചു. ടീച്ചര്‍മാരോട് സംശയങ്ങള്‍ ചോദിയ്ക്കാനും നല്ല കൂട്ടുകെട്ടുകളില്‍ മാത്രം പങ്കാളിയാകാനും ശ്രദ്ധിച്ചു. വഷളനായ ഒരു കുട്ടിയുടെ തിരിച്ചു വരവ് എന്ന നിലയില്‍ എല്ലാ ടീച്ചര്‍മാരും അവന് കൂടുതല്‍ പരിഗണനയും കൊടുത്തു.

എങ്കിലും, രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അവന്റെ തിരിച്ചു വരവ് അത്ര എളുപ്പമായിരുന്നില്ല. വീണ്ടും പഠനത്തിന്റെ ട്രാക്കിലെത്താന്‍ അവന് കിണഞ്ഞു പരിശ്രമിയ്ക്കേണ്ടി വന്നു. അവനാണെങ്കില്‍ മുന്‍പ് ശരാശരിയ്ക്കും താഴെ മാത്രം പഠിച്ചിരുന്ന വ്യക്തിയുമായിരുന്നല്ലോ. മാത്രമല്ല, കണ്ണനെ പരിഹസിയ്ക്കാനും ഒട്ടേറെ പേരുണ്ടായിരുന്നു. അവന്റെ കൂടെ മുന്‍‌പ് പഠിച്ചിരുന്ന പലരും അപ്പോഴേയ്ക്കും സ്കൂള്‍ ജീവിതമെല്ലാം അവസാനിപ്പിച്ചിരുന്നല്ലോ. അവരും ചില നാട്ടുകാരുമെല്ലാം മടങ്ങി വരവിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നത്.

അതു കൊണ്ടൊക്കെ തന്നെ ഒമ്പതാം ക്ലാസ്സിലെ ആദ്യ കുറേ ദിവസങ്ങള്‍ കണ്ണന്‍‍ ശരിയ്ക്കും കഷ്ടപ്പെട്ടു. ശ്രമിച്ചിട്ടും ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റാതെയും പഠിച്ചിട്ടും ക്ലാസ്സില്‍ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെയും അവന്‍ ദിവസങ്ങളില്‍ പലപ്പോഴും വിഷമിച്ചു. ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാത്തതില്‍ അവനും നിരാശ തോന്നിയിരിയ്ക്കണം. ഒപ്പം പുറത്തു നിന്നുമുള്ള പരിഹാസങ്ങളും കൂടിയായപ്പോള്‍ അവന്‍ മാനസികമായി തകര്‍ന്നു.

എങ്കിലും ഞങ്ങളുടെ ക്ലാസ്സിലെ ഭൂരിഭാഗം പേരുടേയും പിന്തുണ കണ്ണനോടൊപ്പം ഉണ്ടായിരുന്നു. അത് അവന് ശരിയ്ക്കും ഒരു പ്രചോദനമായിരുന്നു. ക്ലാസ്സില്‍ തരക്കേടില്ലാതെ പഠിയ്ക്കുന്നവര്‍ എന്ന നിലയില്‍ കണ്ണന് എന്നോടും ഉപാസനയോടും മഹേഷിനോടുമെല്ലാം കുറച്ച് ബഹുമാനം കലര്‍ന്ന സ്നേഹമുണ്ടായിരുന്നു. അവന്‍ ഒഴിവു പിരിയഡുകളില്‍ ഞങ്ങളോട് സംശയങ്ങള്‍ ചോദിയ്കുന്നതും മറ്റും പതിവായി. ഞങ്ങളാണെങ്കില്‍ അവനെ വേണ്ടത്ര പ്രോത്സാഹിപ്പിയ്ക്കാനും കഴിയും വിധമെല്ലാം അവനെ സഹായിയ്ക്കാനും ശ്രമിച്ചിരുന്നു. ഒപ്പം ഹിന്ദി ടീച്ചറായ ലീലാവതി ടീച്ചറും മറ്റും അവനെ സഹായിയ്ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

അങ്ങനെ അവന്‍ കുറേശ്ശെ മെച്ചപ്പെട്ടു വരാന്‍ തുടങ്ങി. ഒമ്പതിലെ ഓണപ്പരീക്ഷക്ക് രണ്ടോ മൂന്നോ വിഷയങ്ങള്‍ക്കു മാത്രമാണ് അവന് പാസ്സ്മാര്‍ക്ക് കിട്ടാതിരുന്നത്. എന്നാല്‍ ക്രിസ്തുമസ് പരീക്ഷ ആയപ്പോഴേയ്ക്കും കണക്ക് ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും പാസ്സാകാന്‍ അവനു സാധിച്ചു. അങ്ങനെ ഒമ്പതാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു. അവന്‍ പത്തിലേയ്ക്ക് പാസ്സാകുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സംശയമേയില്ലായിരുന്നു.

പിന്നീടുള്ള രണ്ടു മാസത്തെ മദ്ധ്യവേനല്‍ അവധിക്കാലത്ത് ഞങ്ങളെല്ലാം കളിച്ചു തിമര്‍ക്കുമ്പോള്‍ കണ്ണന്‍ മാത്രം ആ കൂട്ടത്തിലെങ്ങും ഉണ്ടായിരുന്നില്ല. പകരം, അവന്‍ തന്റെ പഴയ സുഹൃത്തുക്കള്‍ക്കൊപ്പം വാര്‍ക്കപ്പണിയ്ക്കു പോയി. പത്താം ക്ലാസ്സിലെ പഠന ചിലവുകള്‍ക്കായി ജോലി ചെയ്തു കിട്ടുന്ന വരുമാനം സൂക്ഷിച്ചു വച്ചു.

വൈകാതെ റിസല്‍ട്ട് വന്നു, പ്രതീക്ഷിച്ചിരുന്ന പോലെ ഞങ്ങളോടൊപ്പം അവനും പത്താം ക്ലാസ്സിലെത്തി. അപ്പോഴേയ്ക്കും അവന്റെ പഠന നിലവാരവും ഉയര്‍ന്നിരുന്നു. അവനെപ്പോലെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കളും അദ്ധ്യാപകരും അവന്റെ പുരോഗതിയില്‍ സന്തോഷിച്ചു.

ക്ലാസ്സിലെ മുപ്പതിലധികം വരുന്ന ഞങ്ങള്‍ സഹപാഠികള്‍ക്ക് ഒരു അത്ഭുതമായി മാറിയിരുന്നു അവന്‍. ഞങ്ങളെക്കാള്‍ മൂന്നോ നാലോ വയസ്സിന് മൂത്തവന്‍. പഠനം മതിയാക്കി പണിയ്ക്കു പോയ ശേഷം വീണ്ടു വിചാരം തോന്നി, തിരിച്ചു വന്നവന്‍. അതിനേക്കാളുപരി പഠന ചിലവുകള്‍ക്കുള്ള പണം സ്വയം സമ്പാദിയ്ക്കുന്നവന്‍അങ്ങനെ അങ്ങനെ

അപ്പോഴേയ്ക്കും പഴയതു പോലെ അവനെ ആരും കളിയാക്കാതെയായി. സ്കൂളിനകത്തും പുറത്തും അവനെ പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ മാത്രമായി. എങ്കിലും പത്താം ക്ലാസ്സില്‍ ആണല്ലോപഠനത്തിന്റെ സംശയങ്ങള്‍ തീര്‍ക്കാനും മറ്റുമായി എവിടെ എങ്കിലും ട്യൂഷന് ചേരുന്നത് നല്ലതാണ് എന്ന് എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിയതിനാല്‍ അവന്‍ പറ്റിയ ഒരാളെ തപ്പി നടപ്പായി. അവന് ഒരു ട്യൂഷന്‍ പോലെ പറഞ്ഞു കൊടുക്കാന്‍ എനിയ്ക്കോ സുനിലിനോ സമയം കിട്ടുമോ എന്ന് ഒരിയ്ക്കല്‍ അവന്‍ എന്നോട് ചോദിച്ചു. എന്നാല്‍ അവന്റെ സഹപാഠികള്‍ മാത്രമായ ഞങ്ങളേക്കാള്‍ നല്ലത് മറ്റാരെയെങ്കിലും കണ്ടെത്തുന്നതാണെന്ന് എനിയ്ക്ക് തോന്നി. അങ്ങനെ ആണ് എന്റെ സുഹൃത്തും അയല്‍‌ക്കാരനുമായ (അന്ന് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന) ജിബിഷ് ചേട്ടനെ തപ്പിയെടുത്തത്. ആദ്യമെല്ലാം മടിച്ചെങ്കിലും അവസാനം തനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുക്കാന്‍ ജിബീഷ് ചേട്ടനും തയ്യാറായി.(ജിബീഷ് ചേട്ടനെ സംബന്ധിച്ചിടത്തോളം അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള 10 വര്‍ഷക്കാലം ഞങ്ങളുടെ നാട്ടിലെ തന്നെ എറ്റവും മികച്ച ട്യൂഷന്‍ സെന്റര്‍ ആയിരുന്നു ജിബിഷ് ചേട്ടനും എന്റെ ചേട്ടനും കൂടി നടത്തിക്കൊണ്ടു പോന്ന ഹരിശ്രീ ട്യൂഷന്‍ സെന്റര്‍)

അങ്ങനെ പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷ വരെ സുഗമമായി കടന്നു പോയി. ഓണപ്പരീക്ഷയ്ക്ക് അവന് മുന്നൂറ്റി അമ്പതിനടുത്ത് (600 ല്‍) മാര്‍ക്ക് ഉണ്ടായിരുന്നു. അദ്ധ്യാപകര്‍ എല്ലാം അവനെ കലവറയില്ലാതെ പ്രശംസിച്ചു.

അക്കാലത്ത് ഒരു ദിവസം കണ്ണന്റെ പുറത്തു തട്ടിക്കൊണ്ട് തമാശരൂപേണ സുനി (ഉപാസന) എന്നോട് പറയുക പോലും ചെയ്തു. “എടാ… ഇതാ നമുക്കൊരു ശക്തനായ എതിരാളി” എന്ന്. ആ പ്രശംസ ഒരു അംഗീകാരമെന്ന പോലെ കണ്ണനും വിനയപൂര്‍വ്വം ആസ്വദിച്ചു.

എന്നാല്‍ അതിനു ശേഷമായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. എപ്പോഴും ‘പഠനംപഠനം എന്നു മാത്രമായി അവന്റെ ചിന്ത. എങ്ങനെ എങ്കിലും എസ്സ്. എസ്സ്. എല്‍. സി. പാസ്സായേ തിരൂ എന്ന ശക്തമായ തോന്നലില്‍ അവന്‍ രാത്രികളിലെല്ലാം ഉറക്കമിളച്ച് പഠിയ്ക്കാന്‍ തുടങ്ങി. ഉറക്കം വരാതിരിയ്ക്കാനായി ആരൊക്കെയോ പറഞ്ഞ മരുന്നുകളും മറ്റും വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. ഇതെല്ലാം അവനെ പ്രതികൂലമായി ബാധിച്ചു. രാത്രി സമയങ്ങളില്‍ ഒരുപാടു വൈകും വരെ ഇരുന്നും അതിരാവിലെ തന്നെ ഉണര്‍ന്നും എല്ലാം പഠിയ്ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി അവന്‍ സ്ഥിരമായി തലവേദനയും മറ്റും തുടങ്ങി. എപ്പോഴും ഓരോന്ന് ചിന്തിച്ച് ടെന്‍ഷനടിച്ച് ഉറക്കം തന്നെ ഇല്ലാതായി. അതോടൊപ്പം പലരുടേയും അഭിപ്രായങ്ങള്‍ കേട്ട് തോന്നിയ പോലെ മരുന്നുകളും മറ്റും വാങ്ങി കഴിച്ച് അവന്‍ ആകെ ഒരു ഉന്മാദാവസ്ഥയിലായി.

വര്‍ഷത്തെ ക്രിസ്തുമസ്സ് പരീക്ഷയ്ക്ക് കണ്ണന്‍ വളരെ കഷ്ടപ്പെട്ടു. പരീക്ഷകള്‍ നേരാം വണ്ണം എഴുതാന്‍ തന്നെ അവനു സാധിച്ചില്ല. ഒന്നു രണ്ടു വിഷയങ്ങള്‍ക്ക് പാസ് മാര്‍ക്ക് നേടാനും സാധിച്ചില്ല. ഞങ്ങള്‍ ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകര്‍ക്കും അത്ഭുതമായി. എല്ലാവര്‍ക്കും അവനോട് ഒന്നു മാത്രമേ ചോദിയ്ക്കാനുണ്ടായിരുന്നുള്ളൂ“എന്തു പറ്റി, കണ്ണന്? ഉഴപ്പിയതാണോ? അസുഖം വല്ലതുമാണോ?

ആരെന്തു ചോദിച്ചാലും ഒന്നിനും മറുപടി പറയാതെ അവന്‍ മിണ്ടാതെ നില്‍ക്കും. ആ കാലയളവില്‍ അവധി ദിവസങ്ങളാണെങ്കില്‍ അവന്‍ പലപ്പോഴും എന്റെ വീട്ടിലേയ്ക്ക് വരാറുണ്ട്. അങ്ങനെ സംസാരിച്ചിരിയ്ക്കുമ്പോള്‍ അവന്‍ അവന്റെ പ്രശ്നങ്ങള്‍ എന്നോട് പറയും. ഞാന്‍ അവനെ (വെറുമൊരു പതിനഞ്ചുകാരന്റെ അറിവു വച്ചു കൊണ്ടാണെങ്കിലും) എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അതു പോലും അവന് വലിയ ആശ്വാസമായിരുന്നു എന്ന് പിന്നീട് അവനെന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ സംസാരിച്ചിരുന്ന വേളയില്‍ ഒരിയ്ക്കല്‍ അവനെന്നോട് പറഞ്ഞു.

“ശ്രീ, നിനക്കറിയില്ല എന്റെ വീട്ടിലെ അവസ്ഥ. എന്റെ കുടുംബത്തില്‍ ഇന്ന് വരെ ആരും പത്താം ക്ലാസ്സ് പാസ്സായ ചരിത്രമില്ല. നിനക്കറിയാമല്ലോ എന്റെ ചേച്ചിയെ? എന്നെക്കാള്‍ നന്നായി പഠിച്ചിരുന്ന ചേച്ചിയ്ക്കു പോലും രണ്ടു തവണ ശ്രമിച്ചിട്ടും എസ്സ്. എസ്സ്. എല്‍. സി. പാസ്സാകാന്‍ സാധിച്ചിച്ചിട്ടില്ല. അത് ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ശാപമാണ്. എന്റെ അമ്മയും അതു തന്നെയാണ് പറയുന്നത്. എത്ര പഠിച്ചാലും ഞാന്‍ പാസ്സാകില്ല എന്ന്. നേരം കൊണ്ട് പഠിപ്പു നിര്‍ത്തി പണിയ്ക്കു പോയി നാലു കാശുണ്ടാക്കാന്‍ നോക്കണമെന്നാണ്‍ അവരുടെ അഭിപ്രായം”.

ഒന്നു നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു.

നിനക്കറിയുമോ? ഞാന്‍ പണിയ്ക്കു പോകുന്ന ദിവസങ്ങളില്‍ രാവിലെ ഞാന്‍ ഉണര്‍ന്നെഴുന്നേറ്റ് വരുമ്പോഴേയ്ക്കും കുളിമുറിയില്‍ ചൂടുവെള്ളം റെഡി ആയിട്ടുണ്ടാകും. കുളിച്ച് വരുമ്പോഴേയ്ക്കും ഭക്ഷണവും തയ്യാറായിരിയ്ക്കും. പക്ഷേ, പഠിയ്ക്കാന്‍ പോകുന്ന ദിവസങ്ങളില്‍ ഇതൊന്നുമില്ല. കുളിയും കഴിഞ്ഞ്, ക്ലാസ്സില്‍ പോകും മുന്‍‌പ് കഞ്ഞി കിട്ടണമെങ്കില്‍ തന്നെ പല തവണ ചോദിയ്ക്കണം, കുറേ കുത്തു വാക്കുകള്‍ കേള്‍ക്കണം അത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്റെ ശബ്ദം ഇടറി.

അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ദനായി നിന്നു പോയി. സ്വന്തം അമ്മയുടെ പെരുമാറ്റത്തെ പറ്റിയാണ് അവന്‍ പറഞ്ഞത്. പഠിയ്ക്കാനായി വീണ്ടും സ്കൂളില്‍ പോകുന്നതിനോട് അവന്റെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല എന്ന് എനിയ്ക്ക് അപ്പോഴാണ് ശരിയ്ക്കും ബോധ്യമായത്. അവന്‍ പഠിയ്ക്കാനായി പോകുന്നതു കൊണ്ട് വീട്ടിലേയ്ക്കുള്ള വരുമാനം കുറഞ്ഞു എന്നതാണ് അവന്റെ അമ്മ പോലും അങ്ങനെ പെരുമാറാന്‍ കാരണം എന്നത് എന്നെ അത്ഭുതപ്പെടുത്തി. (വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും നിങ്ങള്‍ അറിയണ്ട, നിങ്ങള്‍ക്ക് പഠിയ്ക്കാന്‍ പറ്റുന്നിടത്തോളം പഠിച്ചാല്‍ മതി എന്ന് എന്റെ വീട്ടില്‍ അച്ഛനും അമ്മയും എന്നോടും ചേട്ടനോടും പറയുന്നതിലെ സ്നേഹവും ആത്മാര്‍ത്ഥതയും ആദ്യമായി തിരിച്ചറിഞ്ഞത് ഒരു പക്ഷേ അന്നായിരിയ്ക്കണം. അന്നു വരെ, പോയിരുന്നു പഠിയ്ക്കെടാ എന്ന് പറയുമ്പോള്‍ മടിയോടെ, അവര്‍ക്ക് വേണ്ടി എന്ന പോലെയാണ് പുസ്തകവുമെടുത്ത് വല്ലതുമൊക്കെ പഠിയ്ക്കാന്‍ ചെന്നിരിയ്ക്കാറുള്ളത്)

ഇത്രയൊക്കെ പ്രശ്നങ്ങള്‍ക്കിടയിലാണ് അവന്‍ പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. ഇങ്ങനെയുള്ള എല്ലാ ചിന്തകളും കൂടി ആയപ്പോള്‍ അവന് എത്ര ശ്രമിച്ചിട്ടും ഒന്നും തലയില്‍ കയറാതായി. ക്ലാസ്സില്‍ ശ്രദ്ധിയ്ക്കാനും പറ്റാതായപ്പോള്‍ അവന് എന്താണ് പറ്റിയതെന്ന് ടീച്ചര്‍മാരും ചോദിയ്ക്കാന്‍ തുടങ്ങി. അവസാനം ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ തന്റെ പ്രശ്നങ്ങള്‍ എല്ലാം അവരോട് പങ്കു വച്ചു. പിന്നീടുള്ള രണ്ട് മൂന്ന് മാസക്കാലം അദ്ധ്യാപകരുടെ എല്ലാം പ്രധാന പരിപാടി അവനെ സമാധാനിപ്പിയ്ക്കുക, പ്രോത്സാഹിപ്പിയ്ക്കുക, ഉപദേശങ്ങള്‍ നല്‍കുക എന്നതൊക്കെയായിരുന്നു. “കണ്ണന് എന്തു പ്രശ്നമുണ്ടെങ്കിലും ഒരു അമ്മയോടെന്ന പോലെ എന്നോട് തുറന്നു പറഞ്ഞു കൊള്ളൂ എന്നു പറഞ്ഞ ലിലാവതി ടീച്ചറിനു മുന്നില്‍ വച്ച് നിയന്ത്രണം വിട്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു നില്‍ക്കുന്ന കണ്ണനെ എനിയ്ക്ക് ഇന്നും നല്ല ഓര്‍മ്മയുണ്ട്. പലപ്പോഴും ടീച്ചര്‍ അവനെ സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി സമാധാനിപ്പിച്ച് ധൈര്യം കൊടുത്ത് വിട്ടിട്ടുണ്ട്.

അങ്ങനെ പതുക്കെ പതുക്കെ അവന്റെ മാനസികാവസ്ഥ കുറേയൊക്കെ ശരിയായി. പക്ഷേ, അപ്പോഴേയ്ക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു. എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയ്ക്ക് വേണ്ടതു പോലെ തയ്യാറെടുക്കാനുള്ള സമയം അവനു കിട്ടിയില്ല. എങ്കിലും എങ്ങനെ എങ്കിലും പാസാകണം എന്ന വാശി അവനും അവനെ കഴിയും വിധമെല്ലാം സഹായിയ്ക്കാനുള്ള സന്മസസ്സ് അദ്ധ്യാപകര്‍ക്കും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നു. ഒപ്പം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജിബീഷ് ചേട്ടനും അവന്റെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാന്‍ സമയം കണ്ടെത്തി.

അങ്ങനെ അവസാനം എസ്സ്. എസ്സ്. എല്‍. സി. റിസല്‍ട്ട് വന്നു. കണ്ണന്റെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. ഇരുന്നൂറ്റി അമ്പതിനടുത്ത് മാര്‍ക്ക് വാങ്ങി അവന്‍ പാസ്സായി.

പത്താം ക്ലാസ്സിന്റെ തുടക്കത്തില്‍ എല്ലാവരും മിനിമം ഫസ്റ്റ് ക്ലാസ്സ് എങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ധ്യയന വര്‍ഷത്തിന്റെ പകുതി ആയപ്പോഴേയ്യ്ക്കും എസ്സ്. എസ്സ്. എല്‍. സി. അവന് പാസ്സാകാന്‍ സാധിയ്ക്കുമോ എന്ന് പോലും സംശയിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പാസ്സാകാനെങ്കിലും സാധിച്ചല്ലോ എന്ന സംതൃപ്തിയായിരുന്നു അവന്.

പക്ഷേ, അതോടെ അവന്‍ പഠനം നിര്‍ത്തി, വീണ്ടും പണിയ്ക്കു പോയിത്തുടങ്ങി. ഞങ്ങളെല്ലാം നിബന്ധിച്ചിട്ടും തുടര്‍ന്ന് പഠിയ്ക്കാന്‍ അവന്‍ കൂട്ടാക്കിയില്ല. അധികം വൈകാതെ ഞങ്ങളുടെ നാട്ടിലെ വീടും സ്ഥലവും എല്ലാം വിറ്റ് അവര്‍ മറ്റൊരു ദേശത്തേയ്ക്ക് യാത്രയായി. പിന്നീട് രണ്ടോ മൂന്നോ തവണയേ ഞാന്‍ അവനെ കണ്ടിട്ടുള്ളൂഅവസാനമായി രണ്ടു വര്‍ഷം മുന്‍പ് കണ്ടപ്പോള്‍ അവന്‍ ഒരുപാട് സംസാരിച്ചു. അന്ന് കുറച്ചൊരു നഷ്ടബോധത്തോടെ അവന്‍ പറഞ്ഞു. “അന്ന് നിങ്ങള്‍ പറഞ്ഞതു പോലെ പഠനം നിര്‍ത്തേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നെടാപത്താം ക്ലാസ് പാസായതു കൊണ്ട് മാത്രം എന്റെ ജീവിതത്തില്‍ ഒരു മാറ്റവും വന്നില്ല”

----------
ഇപ്പോഴും ഇടയ്ക്ക് വല്ലപ്പോഴുമൊരിയ്ക്കല്‍ എന്റെ പഴയ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് എടുത്ത് മറിച്ചു നോക്കുമ്പോള്‍ കണ്ണന്‍ എഴുതിയ പേജില്‍ എത്തുമ്പോള്‍ ഞാന്‍ പലതും ഓര്‍ക്കുംഅന്ന് അവന്‍ എന്റെ ഓട്ടോഗ്രാഫ് എഴുതിയ ദിവസവും

എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ എന്തെങ്കിലും രണ്ടു വരി കുറിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനത് വാങ്ങി, ഒറ്റയ്ക്കൊരു ബഞ്ചില്‍ പോയിരുന്നു. ഏതാണ്ട് പത്തു പതിനഞ്ച് മിനുട്ട് നേരം എന്തൊക്കെയോ അലോചിച്ചിരുന്നു. അവസാനം അത് മടക്കി എന്റെ കയ്യില്‍ തന്നിട്ട് അവന്‍ പറഞ്ഞു “ഞാന്‍ പോയിക്കഴിഞ്ഞിട്ട് നീ ഇതു തുറന്നു നോക്കിയാല്‍ മതി”

അത്രയും
പറഞ്ഞ് അവന്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി പോയി. ഉടനെ തന്നെ ഞാന്‍ പേജ് തുറന്നു നോക്കി. അത്രയും സമയമെടുത്ത് അവന്‍ എന്തായിരിയ്ക്കും എഴുതിയത് എന്നറിയാന്‍അതില്‍ കണ്ണു നീര്‍ വീണ് കുതിര്‍ന്ന ഒരു പേജില്‍ ആകെ എഴുതിയിരുന്നത് ഇത്ര മാത്രമായിരുന്നു.

“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോഎനിയ്ക്ക് അതു മതി”

വരികളില്‍ എല്ലാമുണ്ടായിരുന്നു. അവന്റെ മനസ്സ്നൊമ്പരങ്ങള്‍ എല്ലാം.

സാഹചര്യങ്ങള്‍ സമ്മതിയ്ക്കാത്തതു കൊണ്ട് ജീവിതം വഴിമാറി പോയവരെ കുറിച്ചു പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞാന്‍ കണ്ണനെ ഓര്‍ക്കും. സ്വന്തം കുടുംബത്തില്‍ നിന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നെങ്കില്‍ അവന് ഇന്ന് ഗതി വരില്ലായിരുന്നു.

Tuesday, May 5, 2009

ഒരു ക്രിക്കറ്റ് T20 വീരഗാഥ

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് പഴയ Microcontroller ന്റെ പുസ്തകം എടുത്തു നോക്കാന്‍ ഇട വന്നത്. അതൊന്ന് വെറുതേ മറിച്ചു നോക്കിയപ്പോള്‍ ഒരു കടലാസ് കഷ്ണം കണ്ണില്‍ പെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ തഞ്ചാവൂരിലെ രസകരമായ ചില നാളുകളുടെ ഓര്‍മ്മകള്‍ എല്ലാം മനസ്സിലേയ്ക്കോടിയെത്തി.

അതൊരു ലോക്കല്‍ ക്രിക്കറ്റ് മാച്ചിന്റെ സ്കോര്‍‌ഷീറ്റ് ആയിരുന്നു. ഇന്നത്തെ അതിവേഗ ക്രിക്കറ്റിന്റെ മുഖമുദ്രയായ ട്വന്റി 20 എല്ലാം നിലവില്‍ വരുന്നതിനും മുന്‍പ് തഞ്ചാവൂരിലെ ഞങ്ങളുടെ വീടിനു പുറകിലത്തെ വിശാലമായ ആ ഗ്രൌണ്ടില്‍ ക്രിക്കറ്റിന്റെ ഈ അതിവേഗരൂപം ഞങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു (ഒരു ദിവസം മുഴുവന്‍ കളിയ്ക്കാനുള്ള സമയവും സ്റ്റാമിനയും കുറവായിരുന്നു എന്നതാണ് സത്യമെങ്കിലും). മിക്കവാറും എല്ലാ ദിവസവും വൈകുന്നേരം പത്തോവര്‍ ഉള്ള സൌഹൃദ മാച്ച് പതിവായിരുന്നെങ്കിലും സമയവും ആളുകളും കൂടുതലുള്ള ശനി- ഞായര്‍ ദിവസങ്ങളില്‍ കുറച്ചു കൂടി ഗൌരവമുള്ള 20- 25 ഓവര്‍ മാച്ചുകളും ഞങ്ങള്‍ കളിച്ചിരുന്നു. മിക്കവാറും അത്തരം കളികളിലെ സ്കോര്‍ രേഖപ്പെടുത്തി വയ്ക്കുന്നതും ഒരു പതിവായിരുന്നു. അത്തരത്തില്‍ ഒരു കളിയുടെ സ്കോര്‍‌ഷീറ്റ് ആയിരുന്നു അത്. ആ കടലാസിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ രസകരമായ, മറക്കാനാകാത്ത അന്നത്തെ മാച്ച് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.

തഞ്ചാവൂരിലെ ഞങ്ങളുടെ ആദ്യവര്‍ഷമായിരുന്നു അത്. ഞങ്ങള്‍ താമസിച്ചിരുന്ന വീട് ഒരു വിജനമായ പ്രദേശത്തായിരുന്നു. അതിന്റെ തൊട്ടു പിറകിലായി ഉണ്ടായിരുന്ന സാമാന്യം വലുപ്പമുള്ള ക്രിക്കറ്റ് ഗ്രൌണ്ട് ഞങ്ങള്‍ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ ശ്രദ്ധിച്ചിരുന്നു. എങ്കിലും റാഗിങ്ങ് പിരിയഡ് എല്ലാം കഴിഞ്ഞ ശേഷമാണ് ഗ്രൌണ്ടില്‍ ഇറങ്ങിയത് എന്നത് വേറെ കാര്യം. തൊട്ടടുത്ത് ഗ്രൌണ്ട് ഉണ്ടെന്ന് കരുതി അവിടെയെങ്ങാന്‍ സീനിയേഴ്സിന്റെ അനുവാദമില്ലാതെ കളിയ്ക്കാനിറങ്ങിയാല്‍ കാലു തല്ലിയൊടിയ്ക്കുമെന്നുള്ള അവരുടെ ‘സ്നേഹപൂര്‍വ്വമായ’ മുന്നറിയിപ്പിനെ അവഗണിയ്ക്കാന്‍ തോന്നിയില്ല എന്നതാണ് പരമാര്‍ത്ഥം. അങ്ങനെ ഒരു മാസം നീണ്ടു നിന്ന റാഗിങ്ങ് കോഴ്സ് എല്ലാം കഴിഞ്ഞ് സീനിയേഴ്സ് ഞങ്ങളുമായി നല്ല കമ്പനിയായി. അവര്‍ തന്നെയാണ് അതിനു ശേഷം രണ്ടു ബാറ്റ് ഞങ്ങള്‍ക്ക് കൊണ്ടു തന്നതും കളിയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചതും. [‘എടാ മക്കളേ’ എന്ന് വിളിച്ചു കൊണ്ട് കയറി വരാറുള്ള ഡിനുച്ചേട്ടനേയും ജെയിംസ് ചേട്ടനെയും ഒന്നും ഒരിയ്ക്കലും മറക്കാനാകുമെന്ന് തോന്നുന്നില്ല. അത്ര സ്നേഹമുള്ള ആ പാവം ചേട്ടന്മാര്‍ക്ക് ഞങ്ങള്‍ ചെന്നു കയറിയ ആ ഒരു മാസം ഞങ്ങളെ എങ്ങനെ പേടിപ്പിയ്ക്കാന്‍ കഴിഞ്ഞു എന്ന് ഇന്ന് ആലോചിയ്ക്കുമ്പോള്‍ തന്നെ അത്ഭുതമാണ്. കൂടുതല്‍ റാഗിങ് വിശേഷങ്ങള്‍ പിന്നൊരിയ്ക്കല്‍ പറയാം.]

നമുക്ക് അന്നത്തെ മാച്ചിലേയ്ക്ക് തിരിച്ചു വരാം. അതൊരു ശനിയാഴ്ചയായിരുന്നു എന്നാണ് ഓര്‍മ്മ. ഉച്ചവെയില്‍ പൂര്‍ണ്ണമായും മാറുന്നതിനു മുന്‍‌പേ ഒരു മൂന്നു മണിയോടെ ഞങ്ങള്‍ എല്ലാവരും ഗ്രൌണ്ടില്‍ ഒത്തു കൂടി. അന്ന് വേണ്ടത്ര സമയമുണ്ടായിരുന്നതിനാല്‍ 10 ഓവര്‍ വീതമുള്ള മൂന്നോ നാലോ കളിയെങ്കിലും നടത്താന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. (സമയം ഉണ്ടായിരുന്നെങ്കിലും അന്ന് കളി തുടങ്ങുമ്പോള്‍ അംഗ സംഖ്യ കുറവായിരുന്നു).

വൈകാതെ രണ്ടു ടീമുകള്‍ ആയി ഞങ്ങള്‍ കളി ആരംഭിച്ചു. മികച്ച കളിക്കാരായ കിരണും അരുണും ആയിരുന്നു ഓരോ ടീമിന്റെയും ക്യാപ്റ്റന്മാര്‍. അരുണിന്റെ ടീമിലായിരുന്നു ഞാന്‍. ഒപ്പം സുധിയപ്പനും ജോബിയും ഷെറിനും. കിരണിന്റെ ടീമില്‍ സഞ്ജുവും ബിബിനും അനൂപും അജേഷും. കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഡിനു ചേട്ടനും ബിനേഷ് ചേട്ടനും ശരത്തും തോമയും ലിനോയും ജോക്സിനും മെജോയും ജോസും വന്നു. ഡിനു ചേട്ടനും ജോക്സിനും ലിനോയും തോമയും ഞങ്ങളുടെ ടീമിലും ബിനേഷ് ചേട്ടനും മെജോയും ശരത്തും ജോസും എതിര്‍ ടീമിലും ചേര്‍ന്നു. ഷെറിനും ജോസും സാധാരണ കളിയ്ക്കുന്ന പതിവില്ലെങ്കിലും അന്ന് ഞങ്ങളുടെ കളിയുടെ ആവേശത്തില്‍ അവരും കൂടുകയായിരുന്നു.

മത്തനും പിള്ളേച്ചനും മാഷും പതിവു പോലെ കളി കാണാനായി വന്നിരുന്നു. മാഷ് കളിയ്ക്കാറില്ലെങ്കിലും കളിക്കാരെ പ്രോത്സാഹിപ്പിയ്ക്കാനും കമന്ററി പറയാനും സ്കോര്‍ നോക്കാനുമെല്ലാമായി കളിക്കിടയിലെ ഒരു അവിഭാജ്യ ഘടകമായിരുന്നു. മത്തനും പിള്ളേച്ചനും കളി അറിയില്ലെങ്കിലും വല്ലപ്പോഴും ഒപ്പം കൂടാറുണ്ട്. അന്ന് പക്ഷേ അവര്‍ സ്കോര്‍ എഴുതാന്‍ ഇരുന്നതേയുള്ളൂ. ഇവരും ഇവരുടെ ഒപ്പം കളിയ്ക്കാന്‍ കൂടാതെ കാഴ്ചക്കാരായി മാത്രം വന്നിരിയ്ക്കാറുള്ള, അടുത്ത വീടുകളിലെ മറ്റു സുഹൃത്തുക്കളുമായിരുന്നു കളിയ്ക്കിടയില്‍ അമ്പയറിങ്ങു നടത്തുന്നതും പതിവായുണ്ടാകാറുള്ള തര്‍ക്കം പരിഹരിയ്ക്കുന്നതും.

ആളുകള്‍ ആവശ്യത്തിന് ആയതോടെ ഇരുപത് ഓവര്‍ വീതമുള്ള മത്സരം വയ്ക്കാം എന്ന് തീരുമാനമായി. അങ്ങനെ 9 പേരടങ്ങുന്ന 2 ടീമുകളായി മത്സരം കൂടുതല്‍ ആവേശത്തോടെ ആരംഭിച്ചു. ടോസ് നേടി, ആദ്യം ബാറ്റ് ചെയ്തത് ഞങ്ങളുടെ ടീം ആയിരുന്നു. നിശ്ചിത ഇരുപത് ഓവറില്‍ ഞങ്ങള്‍ 5 വിക്കറ്റിന് 98 റണ്‍സ് നേടി*. (ക്യാപ്റ്റനായിരുന്ന അരുണിന്റെ 36 റണ്‍സായിരുന്നു ഞങ്ങള്‍ക്ക് തുണയായത്. ഒപ്പം ബിനേഷേട്ടന്‍ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് തുടര്‍ച്ചയായി നേടിയ അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പെടെ പുറത്താകാതെ 32 റണ്‍സ് എടുക്കാന്‍ എനിയ്ക്ക് കഴിഞ്ഞതും ഞാന്‍ മറക്കുന്നതെങ്ങനെ? (അതിനു മുന്‍‌പോ ശേഷമോ നല്ല ടീമുകളുമായി കളിച്ചിട്ട് ഒരോവറില്‍ 20 റണ്‍സ് എന്ന ലക്ഷ്യം നേടാന്‍ എനിയ്ക്ക് സാധിച്ചിട്ടില്ല. എപ്പോഴും ചക്ക വീഴുമ്പോള്‍ മുയല്‍ ചാകണമെന്നില്ലല്ലോ)

മറുപടിയായി ബാറ്റ് ചെയ്ത കിരണിന്റെ ടീമിന് കിരണും മെജോയും മികച്ച തുടക്കമാണ് നല്‍കിയത്. 24 ഉം 14 ഉം റണ്‍സ് വീതമെടുത്ത് അവര്‍ ഇരുവരും പുറത്തായ ശേഷം വന്ന സഞ്ജു അനൂപിനൊപ്പം വേഗം 22 റണ്‍സ് നേടിയെങ്കിലും വൈകാതെ പുറത്തായി. തുടര്‍ന്നു വന്ന ബിനേഷേട്ടനും ശരത്തും അജേഷും പെട്ടെന്ന് പുറത്തായപ്പോഴും അനൂപ് ഒരറ്റത്ത് നന്നായി കളിയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ 19 ആം ഓവറില്‍ അനൂപും ബിബിന്റെ പിന്തുണയോടെ അവരുടെ സ്കോര്‍ 90 കടത്തി. പക്ഷേ ആ ഓവര്‍ എറിഞ്ഞ അരുണ്‍ ബിബിനെ അവസാന പന്തില്‍ ക്ലീന്‍ ബൌള്‍ ചെയ്തതോടെ അവര്‍ 7 വിക്കറ്റിന് 96 എന്ന നിലയിലായി**.

അവര്‍ക്ക് കളി ജയിയ്ക്കാന്‍ അവസാന ഓവറില്‍ 3 റണ്‍സ് വേണം. ഒരറ്റത്ത് 23 റണ്‍സുമായി അനൂപ് ബാറ്റ് ചെയ്യുന്നു. അവസാന ബാറ്റ്‌സ്മാന്‍ ആയ ജോസ് ആണ് മറുവശത്ത്. ഡിനു ചേട്ടന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു നേരിട്ട അനൂപ് ഒരു റണ്‍സ് നേടി. ഇനി കളി ജയിയ്ക്കാന്‍ അവര്‍ക്ക് 5 പന്തില്‍ 2 റണ്‍സ് മതി. ഒരു റണ്‍സെടുത്താല്‍ കളി സമനിലയാകും.

കിരണ്‍ കാണികളുടെ കൂട്ടത്തിലിരുന്ന് ജോസിനോട് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് അനൂപിന് കൊടുക്കാന്‍ വിളിച്ച് പറയുന്നുണ്ട്. എന്നാല്‍ ഫുള്‍ ജാഢയില്‍ ഒരു അന്താരാഷ്ട്ര കളിക്കാരന്റെ മട്ടും ഭാവവുമായിട്ടാണ് ജോസിന്റെ നില്പ്. കിരണിന്റെ ഉപദേശം രസിയ്ക്കാത്ത മട്ടില്‍ തമാശ രൂപത്തില്‍ ജോസ് വിളിച്ചു പറഞ്ഞു “അതെന്താ അളിയാ... നീ എന്നെ കുറച്ചു കാണുന്നത്? കളി ഞാന്‍ ജയിപ്പിച്ചാലും പോരേ? അതിനെന്തിനാ അനൂപ്? നീ കണ്ടോ...”

ജോസിന്റെ സ്വതസിദ്ധമായ അലസതയോടെയുള്ള മറുപടി ഞങ്ങളിലും ചിരി പടര്‍ത്തി. ഗാര്‍ഡ് എടുത്ത് പിച്ചിനു നടുവില്‍ പോയി ബാറ്റ് കൊണ്ട് കുത്തി നോക്കി, ജോസ് പന്ത് നേരിടാന്‍ തയ്യാറായി. ഡിനു ചേട്ടന്‍ രണ്ടാമത്തെ പന്ത് എറിഞ്ഞു. പന്ത് സ്റ്റമ്പിന് തൊട്ടടുത്തു കൂടെ കീപ്പറായ ജോക്സിന്റെ കയ്യിലെത്തി. പക്ഷേ, ജോസിന് അപ്പോഴും കുലുക്കമില്ല.ഇനിയും മൂന്ന് പന്തുണ്ടല്ലോ എന്ന ഭാവം. അവന്‍ കാണികളെ എല്ലാം കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു.

നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് അനൂപ് വിളിച്ചു പറഞ്ഞു “ഒരു റണ്‍സെങ്കിലും എടുത്ത് സ്ട്രൈക്ക് താടാ”.

“വേണ്ട അളിയാ... ഞാനേറ്റു”

ജോസ് വീണ്ടും തയ്യാറായി. മൂന്നാമത്തെ പന്ത് . ജോസ് ബാറ്റ് ആഞ്ഞു വീശി. പന്ത് പിന്നെയും കീപ്പറുടെ കയ്യില്‍. ബാറ്റില്‍ തൊട്ടു പോലുമില്ല.

അതു വരെ പ്രതീക്ഷ നശിച്ചിരുന്ന ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി. ജോസിനു ചുറ്റും ശക്തമായ ഫീല്‍ഡിങ്ങ് ഏര്‍പ്പെടുത്തി. സിംഗിളുകള്‍ തടയണം എന്നതു തന്നെ ഞങ്ങളുടെ ലക്ഷ്യം. കാണികളുടെ ഭാഗത്തു നിന്നും ചിരിയും തമാശ നിറഞ്ഞ ഡയലോഗുകളും മാത്രമായി. ജോസ് എന്നിട്ടും ആത്മ വിശ്വാസത്തിലാണ്. ഡിനു ചേട്ടന്‍ വീണ്ടും പന്തെറിയാനായി തിരിഞ്ഞു നടക്കുമ്പോള്‍ ജോസ് ക്രീസില്‍ നിവര്‍ന്നു നിന്ന് ചുറ്റുപാടും ഫീല്‍ഡിങ്ങ് അറേഞ്ച്മെന്റ്‌സ് എല്ലാം നോക്കി. എന്നിട്ട് അനൂപിനെ പിച്ചിനു നടുവിലേയ്ക്ക് എന്തോ പറയാനെന്ന പോലെ വിളിച്ചു. അടുത്തു ചെന്ന് അവനോട് പന്ത് മുട്ടിയിട്ട് ഒരു റണ്‍സെങ്കിലും എടുക്കാന്‍ പറഞ്ഞ് അനൂപ് തിരിച്ചു നടന്നു. ഒപ്പം കാഴ്ചക്കാരോട് വാതോരാതെ വാചകമടിയ്ക്കുന്നുമുണ്ട്.

വീണ്ടും പിച്ചിനു നടുവിലെല്ലാം ബാറ്റു കൊണ്ട് കുത്തി നോക്കി, പിന്നെയും ഗാര്‍ഡ് എടുത്ത് ജോസ് തയ്യാറായി. നാലാ‍മത്തെ പന്തും ബാറ്റില്‍ കൊള്ളാതെ ഓഫ് സൈഡിലൂടെ പോയി. കിരണ്‍ ആള്‍ക്കൂട്ടത്തിലിരുന്ന് ജോസിനെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. കാണികളുടെ എല്ലാം കളിയിലെ പിരിമുറുക്കം മാറി തമാശയായി. എല്ലാവരും ഒറ്റക്കെട്ടായി “ജോസ്... ജോസ്” എന്ന് ആര്‍ത്തു വിളിയ്ക്കാന്‍ തുടങ്ങി. കൈ പൊക്കിയും തല കുനിച്ചും അതെല്ലാം ആസ്വദിച്ചു കൊണ്ട് ജോസ് അടുത്ത പന്ത് നേരിടാന്‍ ഒരുങ്ങി. അതിനു മുന്‍പ് പിച്ചിനു നടുവിലേയ്ക്ക് നടന്നു കൊണ്ട് അനൂപിനെയും വിളിച്ചു. ക്ഷമ നശിച്ചു നില്‍ക്കുകയായിരുന്ന അനൂപ് വേഗത്തില്‍ അവന്റെ അടുത്ത് ചെന്ന് പറഞ്ഞതെന്തെന്ന് കേട്ടില്ലെങ്കിലും വളിച്ച ചിരിയോടെ ചെവി പൊത്തിക്കൊണ്ട് ജോസ് തിരികെ ക്രീസിലേയ്ക്ക് നടക്കുന്നതാണ് എല്ലാവരും കണ്ടത്.

അഞ്ചാമത്തെ പന്തിനും ജോസ് ബാറ്റ് വീശിയെങ്കിലും ആ പന്തും തൊടാന്‍ ജോസിന് കഴിഞ്ഞില്ല. അതോടെ ജോസും ചിരിച്ചു പോയി എന്നതാണ് സത്യം. സ്വന്തം ടീമംഗങ്ങളെല്ലാം ജോസിനെ തെറി വിളി തുടങ്ങി. ജോസ് ചിരി നിര്‍ത്താതെ തന്നെ വിളിച്ചു പറഞ്ഞു. “ഒരു പന്തില്‍ രണ്ടു റണ്‍സ് പോരേ അളിയാ... ഫോറടിച്ചാല്‍ എല്ലാം ഓകെയായില്ലേ?”

“നീ ഒരു &%$ ഉം അടിയ്ക്കണ്ട. ഒന്നു തട്ടിയിട്ടിട്ട് ഓടാമോ... സ്കോര്‍ തുല്യമാക്കാനെങ്കിലും പറ്റുമല്ലോ” നിരാശയും ദേഷ്യവും കലര്‍ത്തിയാണ് കിരണ്‍ മറുപടി പറഞ്ഞത്.

“ഇല്ലളിയാ... ഇത് നമ്മള്‍ ജയിച്ചു കഴിഞ്ഞു... ഈ പന്ത് നീ ബൌണ്ടറിയില്‍ നിന്ന് പെറുക്കിക്കോ” ജോസ് അവസാന പന്ത് നേരിടാന്‍ തയ്യാറായി. ഡിനു ചേട്ടന്‍ പോലും ചിരിച്ചു കൊണ്ടാണ് അവസാന പന്തെറിഞ്ഞത്. കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ ജോസ് ബാറ്റ് ആഞ്ഞു വീശി. പക്ഷേ, പതിവില്‍ നിന്നും യാതൊരു വ്യത്യാസവും കൂടാതെ പന്ത് കീപ്പറുടെ കയ്യിലെത്തി.

അടുത്ത നിമിഷം ബാറ്റും താഴെയിട്ട് ജോസ് തൊട്ടടുത്തുള്ള ഞങ്ങളൂടെ റൂമിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടുന്നതാണ് എല്ലാവരും കണ്ടത്. കിരണും അനൂപും സഞ്ജുവും ഉള്‍പ്പെടെയുള്ള അവന്റെ മറ്റു ടീമംഗങ്ങള്‍ അവനെ ചീത്ത വിളിച്ചു കൊണ്ട് പുറകേയും.

തുടര്‍ന്ന് രണ്ടു ടീമംഗങ്ങളും ഒരുമിച്ചിരുന്ന് അന്നത്തെ മത്സരത്തെ പറ്റി സംസാരിച്ചു കോണ്ടിരിയ്ക്കുകയായിരുന്നു. അതിനിടെ അന്നത്തെ മത്സരത്തിന്റെ സ്കോര്‍ ഷീറ്റ് എല്ലാം തയ്യാറാക്കിയ ശേഷം 1 റണ്‍സിന് കളി ജയിച്ച ഞങ്ങളുടെ ടീമില്‍ നിന്ന് 36 റണ്‍സും 3 വിക്കറ്റും നേടിയ അരുണിനെ മാന്‍ ഓഫ് ദ മാച്ചായി മാഷും മത്തനും പ്രഖ്യാപിയ്ക്കുമ്പോള്‍ അരുണ്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. “കളി ജയിപ്പിച്ച ആളാണ് മാന്‍ ഓഫ് ദ മാച്ച് എങ്കില്‍ അത് ജോസിന് കൊടുക്കണം”. അപ്പോള്‍ ജോസ് ചിരിച്ചു കൊണ്ട് വിശദീകരിച്ചു.

“അത് പിന്നെ അളിയാ... അങ്ങനെ ആക്കണ്ട. എന്റെ ഫുട് വര്‍ക്ക് അത്ര ശരിയായില്ല. ഇന്നലെ പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്തതിന്റെയാ. പിന്നെ വെളിച്ചക്കുറവും ഉണ്ടായിരുന്നു. മാത്രമല്ല, കാറ്റിന്റെ ഗതിയും അനുകൂലമായിരുന്നില്ല. പന്തിന്റെ മൂവ് മെന്റ് ഗസ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ടൈമിങ്ങ് ശരിയായില്ല... അതല്ലായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു. എനിയ്ക്ക് ഒരൊറ്റ പന്തു പോരേ കളി അവസാനിപ്പിയ്ക്കാന്‍!!!”

സഞ്ജു പെട്ടെന്ന് ഇടയ്ക്കു കയറിപ്പറഞ്ഞു “പിന്നേ...അല്ലായിരുന്നെങ്കില്‍ നീയങ്ങ് ഒലത്തിയേനെ. ഒന്നു പോടാ. പിന്നെ നിന്റെ കളി അവസാനിപ്പിയ്ക്കാന്‍ ഒരൊറ്റ പന്തു മതി എന്ന് ഞങ്ങള്‍ക്കറിയാം. എടാ, ആദ്യം ബാറ്റ് നേരെ പിടിയ്ക്കാന്‍ പഠിയ്ക്ക്. നീയൊരൊറ്റ ഒരുത്തനാ ഞങ്ങളെ തോല്‍പ്പിച്ചത്... എന്നിട്ട് അവന്‍ ഡയലോഗ് വിടുന്നത് കേട്ടില്ലേ?”

അതു കേട്ട് ജോബി പറഞ്ഞു “എന്നാലും... എന്റെ ജീവിതത്തില്‍ ആദ്യമായിട്ടു കാ‍ണുകയാ, ബാറ്റിനു പകരം നാക്കു കൊണ്ട് ക്രിക്കറ്റ് കളിയ്ക്കുന്ന ഒരാളെ. നിന്നെ സമ്മതിയ്ക്കണം ജോസളിയാ”.

അത് കേട്ടതും എല്ലാവരും കൂടെ ചിരിച്ചു പോയി, ഒപ്പം ജോസും. എന്നിട്ട് എല്ലാവരോടു മായി പറഞ്ഞു. “എന്റെ പൊന്നളിയന്മാരേ... ഇനി സത്യം പറയാമല്ലോ. എനിയ്ക്ക് ഈ ക്രിക്കറ്റ് കളി തന്നെ അറിയില്ല. ഞാന്‍ ചുമ്മാ നിങ്ങളുടെ കൂടെ കൂടിയതല്ലേ...”

എന്തായാലും അതിനു ശേഷം ഒരിയ്ക്കലും ജോസ് ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ കൂടിയിട്ടില്ല. എങ്കിലും കാണികളുടെ കൂട്ടത്തിലിരുന്ന് ജോബി പറഞ്ഞതു പോലെ നാക്കു കൊണ്ടുള്ള ബാറ്റിങ്ങിന് ഒരു കുറവുമുണ്ടായിരുന്നില്ല കേട്ടോ. ബാറ്റ്സ്മാനേയും ബൌളറേയും ഫീല്‍ഡറേയുമെല്ലാം ഉപദേശിയ്ക്കാനും രസകരമായ ‘ടെക്നിക്കല്‍’ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനുമെല്ലാമായി ജോസ് എന്നും സജീവമായി ഞങ്ങളുടെ കൂടെ ഉണ്ടാകാറുമുണ്ട്.

**********

ഞങ്ങള്‍ക്ക് തഞ്ചാവൂരെ പഠനകാലത്ത് കിട്ടിയ നല്ല ഒരു സുഹൃത്താണ് ഈ ജോസ്. വളരെ രസികനും സഹൃദയനും എന്നാല്‍ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവനും ആയിരുന്നു അവന്‍ എന്നു വേണം പറയാന്‍. ഇടപെടുന്നവരുടെ സ്വഭാവരീതിയ്ക്കനുസരിച്ച് അവരുടെ അതേ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നും താഴ്ന്നും പെരുമാറാനുള്ള അവന്റെ കഴിവു ഒന്നു വേറെ തന്നെയായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം. ഇന്ന് ജോസ് നാട്ടില്‍ കോളേജ് അദ്ധ്യാപകനാണ്. ഇപ്പോഴും ജോസുമായുള്ള ഞങ്ങളുടെ സൌഹൃദം അതേപടി നില നില്‍ക്കുന്നു.

[*ടീം1 ടോട്ടല്‍ - 98/5 (20 ഓവര്‍). അരുണ്‍ - 36; ഡിനു - 11; ജോക്സിന്‍ - 0; സുധി - 14(റണ്ണൌട്ട്); ശ്രീ - 32*; ലിനോ - 1; ജോബി - 4*. കിരണ്‍ - 12/2; അനൂപ് - 16/1; സഞ്ജു - 20/1; ശരത് - 12/0; മെജോ - 15/0; ബിനേഷ് - 23/0]
[**ടീം2 ടോട്ടല്‍ - 96/7 (20 ഓവര്‍). കിരണ്‍ - 24; മെജോ -14; അനൂപ് - 24*; ശരത്ത് - 2; സഞ്ജു - 22; ബിനേഷ് - 5; അജേഷ് - 1; ബിബിന്‍ - 4; ജോസ് - 0*. അരുണ്‍ - 18/3; ഡിനു - 22/2; ശ്രീ - 16/1; സുധി - 18/1; ജോബി- 10/0; ലിനോ- 12/0]
ഞങ്ങളുടെ പഴയ വീടും ക്രിക്കറ്റ് ഗ്രൌണ്ടും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.