Tuesday, June 15, 2021

പട്ടം പറത്തുന്നവൻ

 പുസ്തകം: പട്ടം പറത്തുന്നവൻ

രചന: ഖാലിദ് ഹൊസൈനി 

പ്രസാധകർ: ഡിസി ബുക്സ് 

പേജ്: 328

വില: 330


1970 കൾ മുതൽ 2000 ലെ ആദ്യ ചില വർഷങ്ങൾ വരെ നീണ്ടു കിടക്കുന്ന അഫ്ഗാനിസ്താനിലെ ജീവിതം വരച്ചു കാട്ടുന്ന ഹൃദ്യമായ ഒരു നോവൽ ആണു പട്ടം പറത്തുന്നവൻ.

യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രതിസന്ധികൾ വായനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിയ്ക്കും എന്നതിൽ സംശയമില്ല.

കാബൂളിലെ ഒരു ധനികകുടുംബാംഗം ആയ അമീർ, അവന്റെ വീട്ടു ജോലിക്കാരൻ ആയ ഹസാര വിഭാഗത്തിൽ പെട്ട അലിയുടെ മകൻ  ഹസ്സൻ എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞാണ് നോവൽ ആരംഭിക്കുന്നത്.   അമീറിന്റെ അച്ഛൻ അലിയെയും ഹസ്സനെയും കുടുംബാംഗങ്ങൾ എന്ന പോലെ തന്നെ ആണ് പരിഗണിച്ചിരുന്നത്. മിടുക്കൻ ആയ ഹസ്സനെ അഭിനന്ദിയ്ക്കാനും പ്രോത്സാഹിപ്പിയ്ക്കാനും മറക്കാത്ത അദ്ദേഹം  അതെ സമയം സ്വതവേ തണുപ്പൻ മട്ടുകാരൻ ആയ അമീറിന്റെ പ്രകൃതത്തിൽ  ചിലപ്പോഴെങ്കിലും തന്റെ നിരാശ പ്രകടമാക്കാറുമുണ്ട്. 

ഹസ്സന്റെ ആത്മാർത്ഥ സ്നേഹവും സൗഹൃദവും അമീറിനോടുള്ള അവന്റെ വിധേയത്വവും നമ്മുടെ മനസ്സ് കുളിർപ്പിയ്ക്കും. അതെ സമയം അമീറിന്റെ നിസ്സംഗതയും ഇടയിൽ വരുന്ന സമപ്രായക്കാരനായ അസീഫിന്റെ വികൃതമായ ക്രൂരത നിറഞ്ഞ കളികളും.

 

പട്ടം പറത്തുന്നതിൽ വിദഗ്ദനായ അമീറും പൊട്ടിയ പട്ടം ഓടി പിടിയ്ക്കാൻ അസാമാന്യ വൈദഗ്ദ്യം ഉള്ള ഹസ്സനും നമ്മേ ആവേശം കൊള്ളിയ്ക്കുന്നുണ്ട്.  എന്നാൽ ആവേശകരമായ ഒരു പട്ടം പറത്തൽ മത്സരത്തിനു ശേഷം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങൾ ഉണ്ടാകുകയും അതെ തുടർന്ന് അവർ തമ്മിൽ വേർപിരിയേണ്ടി വരികയും ചെയ്യുന്നു. തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിൽ ഭരണമാറ്റവും അട്ടിമറികളും യുദ്ധവും ആരംഭിയ്ക്കുന്നതോടെ  ജനങ്ങൾ ആശങ്കാകുലരാകാനും പലായനം ചെയ്യാനും നിർബന്ധിതരാകുന്നു. മറ്റുള്ളവർക്ക് ഒപ്പം അമീറും അവന്റെ പിതാവും പാക്കിസ്ഥാനിലേക്കും പിന്നീട് അവിടെനിന്ന്  അമേരിക്കയിലേക്ക് കുടിയേറുന്നു. 


എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചിരുന്ന ജന്മികളിൽ നിന്ന് അഭയാർത്ഥികളെ പോലുള്ള അവരുടെ പിന്നീടുള്ള ജീവിതവും കണ്മുന്നിലെണ്ണ വണ്ണം വായനക്കാർക്ക് അനുഭവവേദ്യമാകുന്നുണ്ട്.


 പിന്നീട് വളരെ വർഷങ്ങൾക്കു ശേഷം അമീറിന് തന്റെ ജീവിതത്തിലെ ഒരു വലിയ തെറ്റ് തിരുത്താനുള്ള ഒരവസരം കൈവരുന്നു. രണ്ടും കല്പിച്ച്  അഫ്ഗാനിസ്ഥാനിലെയ്ക്ക് പോകുന്ന അമീറിന്റെ കാഴ്ചകളിലൂടെയുള്ള മാറിയ അഫ്ഗാനിസ്ഥാൻ ആണ് നാം പിന്നീട് കാണുന്നത്.  വായനക്കാരെ പൊള്ളിയ്ക്കുന്ന, അസ്വസ്ഥരാക്കുന്ന ഒട്ടനേകം കാഴ്ചകൾ... യുദ്ധം അഫ്ഗാനിസ്ഥാനെ എത്രമാത്രം നശിപ്പിച്ചു എന്ന് ആ അനുഭവ കാഴ്ചകൾ  കാണിച്ചു തരുന്നു. തുടർന്ന് സോറാബ് എന്ന ബാലനെ വീണ്ടെടുക്കാനുള്ള അമീറിന്റെ പ്രയത്നങ്ങളും നോവലിസ്റ്റ് വിവരിയ്ക്കുമ്പോൾ കുഞ്ഞു സോറാബിന്റെ ദുരിത ജീവിതവും കഷ്ടതകളും ജീവിതാനുഭവങ്ങളും  നമ്മുടെയും കണ്ണു നിറയ്ക്കും... തീർച്ച.



- ശ്രീ