Wednesday, December 9, 2009

ഒരു ഡിസംബര്‍ അവധിക്കാലത്ത്

കുട്ടിക്കാലത്തെ ഡിസംബര്‍ ഓര്‍മ്മകള്‍ ആരംഭിയ്ക്കുന്നത് ഞങ്ങള്‍ കൊരട്ടിയില്‍ താമസിച്ചിരുന്ന 3 വര്‍ഷത്തെ താമസത്തോടെയാണ്. അവിടെ ക്വാര്‍‌ട്ടേഴ്സില്‍ അയല്‍‌ക്കാരില്‍ നല്ലൊരു ശതമാനം ക്രിസ്ത്യാനികളായതിനാല്‍ ക്രിസ്തുമസ്സിനും ന്യൂ ഇയറിനും ആഘോഷങ്ങള്‍ ഗംഭീരമാകാറുണ്ട്. ഞാന്‍ എന്റെ സ്കൂള്‍ വിദ്യാഭ്യാസം ആരംഭിയ്ക്കുന്നതും അവിടെ വച്ചു തന്നെയാണ്. എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ നഴ്സറി മുതല്‍ 3 വരെയുള്ള കാലഘട്ടം കൊരട്ടി മഠം സ്കൂളിലാണ് പഠിച്ചിരുന്നത് (കൊരട്ടിപ്പള്ളിയ്ക്കടുത്തുള്ള LFLPS). അവിടെയും ക്രിസ്തുമസ്സ് നാളുകള്‍‌ അടുക്കുമ്പോഴേ (അതായത് ഡിസംബര്‍ ആദ്യവാരം തൊട്ടു തന്നെ)പ്രാര്‍ത്ഥനകളും ഒരുക്കങ്ങളുമെല്ലാം തുടങ്ങിയിരിയ്ക്കും.

ഞങ്ങള്‍‌ കൊരട്ടിയിലെ പ്രസ്സ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറ്റുമ്പോള്‍ ചേട്ടന്‍ മൂന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്നതേയുള്ളൂ. എന്നെ സ്കൂളില്‍ ചേര്‍ത്തിട്ടേയില്ല. അവിടെ താമസം തുടങ്ങിയതില്‍ പിന്നെയാണ് എന്നെ നഴ്സറിയില്‍ ചേര്‍ക്കുന്നത്. ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഞങ്ങളെ കൂടാതെ വേറെയും കുറേ കുട്ടികള്‍ അതേ സ്കൂളില്‍ പഠിച്ചിരുന്നു. ഞങ്ങളുടെ ഒപ്പവും ഞങ്ങളേക്കാള്‍ മുതിര്‍ന്നതുമായി ഒട്ടേറെ പേര്‍. അവരില്‍ സമപ്രായക്കാരായ ഭൂരിഭാഗം പേരോടും ഞാനും ചേട്ടനും വളരെ പെട്ടെന്ന് കൂട്ടായി. അതു കൊണ്ട് കളിക്കൂട്ടുകാര്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. അവിടെ ചെന്ന ശേഷം ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയ സുഹൃത്തുക്കളായിരുന്നു ലിജുവും അജിച്ചേട്ടനും. ഞങ്ങള്‍ താമസിച്ചിരുന്ന അതേ ബില്‍‌ഡിങില്‍ ഞങ്ങള്‍ക്ക് അഭിമുഖമായി കാണുന്നബ്ലോക്കില്‍ തന്നെയായിരുന്നു ലിജുവും അനിയത്തി ലിയയും അവരുടെ പപ്പയും മമ്മിയും താമസിച്ചിരുന്നത്. അതേ സമയം അച്ഛന്റെ സുഹൃത്തിന്റെ മകനായ അജി ചേട്ടന്‍ താമസിച്ചിരുന്നത് കുറച്ചങ്ങ് മാറി മൂന്നു നാലു ബ്ലോക്കുകള്‍ക്ക് അപ്പുറമായിരുന്നു.

പക്ഷേ, അടുത്തടുത്ത് താമസിച്ചിട്ടും രണ്ടു പേര്‍ മാത്രം ഞങ്ങളുമായി തീരെ അടുക്കാതെ നിന്നു. ലിജുവിന്റെ തൊട്ടടുത്ത ബ്ലോക്കില്‍ തന്നെ ഉണ്ടായിരുന്ന ജോസഫും ജോസും. ഇവര്‍ രണ്ടു പേരും അവിടുത്തെ കുട്ടിപ്പട്ടാളങ്ങള്‍‌ക്കിടയിലെ റൌഡികളായിരുന്നു എന്ന് പറയാം. ആരുടേയും കൂട്ടത്തില്‍ കൂടാറില്ല. ആരോടും അത്ര അടുപ്പവുമില്ല. അതു മാത്രമല്ല, മറ്റുള്ള കുട്ടികളെ ഉപദ്രവിയ്ക്കാന്‍ ഒരവസരം കിട്ടിയാല്‍ ഇരുവരും അത് വെറുതേ കളയാറുമില്ല. (ഉപദ്രവം എന്നു വച്ചാല്‍ മറ്റു കുട്ടികളുടെ കയ്യിലുള്ള കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കുക അതല്ലെങ്കില്‍ അത് നശിപ്പിയ്ക്കുക അങ്ങനെ മുതിര്‍ന്നവരുടെ കണ്ണില്‍ ചെറുതും എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുതും)

ഈ കാരണം കൊണ്ട് തന്നെ ഇവരെ പറ്റി ആരെങ്കിലും മാതാപിതാക്കളോട് പരാതി പറഞ്ഞാലും എല്ലാവരുടേയും മനോഭാവം “ഓ... അതൊന്നും അത്ര കാര്യമാക്കാനില്ല, പിള്ളേരല്ലേ... അങ്ങനെ ചില കുറുമ്പുകളൊക്കെ കാണും” എന്നാവും. ഇനി അതിനപ്പുറം പോയാലും ആരും ഇവരുടെ അപ്പനോടോ അമ്മയോടോ പരാതി പറയാനും മിനക്കെടാറില്ല. അതിനു കാരണമെന്താണെന്ന് കുറേ കഴിഞ്ഞാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഒരു പ്രത്യേക തരക്കാരനായിരുന്നു അവരുടെ അപ്പന്‍. മിക്കവാറും ദിവസങ്ങളില്‍ കുടിച്ച് ഫിറ്റായിട്ടായിരിയ്ക്കും അയാള്‍ വീട്ടിലേയ്ക്ക് വരുന്നത് തന്നെ. മക്കളെ കുറിച്ച് ആരെങ്കിലും അയാളോട് പരാതി പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ അത് ഗൌനിയ്ക്കുകയേയില്ല. അതല്ല, ചിലപ്പോള്‍ ആ ഒരൊറ്റ കാരണം മതി അന്ന് രാത്രി മക്കളെ കയ്യില്‍ കിട്ടുന്നതെന്തും എടുത്ത് തല്ലി തവിടുപൊടിയാക്കാന്‍. അയാളുടെ മുരടന്‍ സ്വഭാവം കാരണം അയല്‍ക്കാരൊന്നും തന്നെ പൊതുവേ ആ വീട്ടുകാരില്‍ നിന്നും ഒരകല്‍ച്ച കാത്തു സൂക്ഷിച്ചിരുന്നു.

ഇയാളുടെ സ്വഭാവം കൊണ്ടു കൂടിയാകാം ജോസഫും ജോസും കുറച്ചെങ്കിലും ക്രിമിനല്‍ സ്വഭാവത്തോടെ വളര്‍ന്നത് എന്നു തോന്നുന്നു. മറ്റുള്ള കുട്ടികളുടെ കൂടെ കൂടാതെയും അവരുടെ കളികളില്‍ പങ്കെടുക്കാതെയും ഇവര്‍ രണ്ടു പേരും ഒറ്റയാന്‍ മാരെ പോലെ വിലസുന്ന ആ കാലത്താണ് ഞങ്ങളും അവിടെ ചെന്നു ചേരുന്നത്. പരിചയപ്പെട്ട് കൂട്ടുകാരായ ശേഷം ലിജു അയല്‍ക്കാരായ ജോസഫിനെയും ജോസിനേയും പറ്റി മുന്നറിയിപ്പു തന്നിരുന്നെങ്കിലും അവര്‍ ഞങ്ങളേയും ശല്യപ്പെടുത്തി തുടങ്ങും വരെ ഞങ്ങള്‍ അവരെ അത്ര ഗൌനിച്ചിരുന്നില്ല എന്നതാണ് സത്യം.

അന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ ഹീറോ പരിവേഷമുള്ള ചിലരുണ്ടായിരുന്നു. സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവരാണ് അവര്‍. അവരിങ്ങനെ ഒരു കോലു കൊണ്ട് ടയറും ഉരുട്ടി ഹോണിന്റെ ശബ്ദവുമുണ്ടാക്കി ഓടി വരുമ്പോള്‍ ആരാധന കലര്‍ന്ന നോട്ടത്തോടെ വഴി മാറിക്കൊടുത്തിരുന്നു പെണ്‍കുട്ടികള്‍ അടക്കമുള്ള എല്ലാ കുട്ടികളും. അവിടെ ക്വാര്‍ട്ടേഴ്സിലെ പത്തു മുപ്പത് കുട്ടികള്‍ക്കിടയില്‍ സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ സ്വന്തമായി ടയര്‍ കയ്യിലുള്ളവര്‍ക്ക് ഒരു രാജകീയ പരിഗണനയും കിട്ടിയിരുന്നു. കാരണം അവരെ സോപ്പിട്ട് നടന്നാല്‍ അവര്‍ക്ക് തോന്നുമ്പോള്‍ അല്പനേരം ടയര്‍ ഉരുട്ടി നടക്കാന്‍ നമ്മളേയും അനുവദിച്ചാലോ. (കുട്ടിക്കാലത്ത് സൈക്കിള്‍ ടയറുരുട്ടി കളിക്കാത്തവര്‍ വിരളമായിരിയ്ക്കുമല്ലോ)

അന്ന് ജോസഫിനും ജോസിനും ഓരോ സൈക്കിള്‍ ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്നു. ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്ന മറ്റു കുട്ടികളെ ആരാധനയോടെ, ബഹുമാനത്തോടെ കണ്ടിരുന്ന എല്ലാവരും ഇവരെ മാത്രം ഭയത്തോടെയാണ് നോക്കിയിരുന്നത്. കാരണം ആരെന്ത് കളിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുമ്പോഴായാലും ശരി, ഇവര്‍ ആ വഴി വരുന്നുണ്ടെങ്കില്‍ ആ കളി അലങ്കോലമാക്കിയിട്ടേ പോകുമായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ സ്ഥിരമായി കളിച്ചിരുന്ന ‘കഞ്ഞിയും കറിയും വച്ച് കളിയ്ക്കല്‍, കളി വീട് ഉണ്ടാക്കല്‍’ അങ്ങനെ എന്ത് തന്നെ ആണെങ്കിലും അതെല്ലാം നശിപ്പിച്ച് അവര്‍ക്കിടയിലൂടെയായിരിയ്ക്കും ഇവര്‍ ടയര്‍ ഉരുട്ടുക.

പതുക്കെ പതുക്കെ ഇവര്‍ ഇരുവരും അവരുടെ പ്രവര്‍ത്തന മേഖല ഞങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഞാനും ചേട്ടനും ലിജുവും അജി ചേട്ടനും മറ്റും കളിയ്ക്കുമ്പോള്‍ അതിനിടയില്‍ അലമ്പുണ്ടാക്കുക, ഞങ്ങളുടെ കളിപ്പാട്ടങ്ങള്‍ നശിപ്പിയ്ക്കുക അങ്ങനെയങ്ങനെ. അവിടെ റോഡരുകില്‍ പല വിധം പണിയാവശ്യങ്ങള്‍ക്കായി എല്ലാക്കാലത്തും ഇഷ്ടം പോലെ മണല്‍ കൂട്ടിയിടുക പതിവായിരുന്നു. ആ മണലില്‍ വിവിധ രൂപങ്ങളിലുള്ള മണല്‍ക്കൊട്ടാരങ്ങള്‍ പണിയുന്നത് എന്റേയും ചേട്ടന്റേയും ലിജുവിന്റേയുമെല്ലാം വിനോദമായിരുന്നു. പക്ഷേ, ഞങ്ങള്‍ എന്ത് ചെയ്യുന്നത് കണ്ടാലും അതിനിടയിലൂടെ ടയര്‍ ഉരുട്ടുകയോ ആ മണല്‍‌ രൂപങ്ങള്‍ ചവിട്ടി നശിപ്പിയ്ക്കുകയോ ചെയ്യുന്നതും ജോസഫും ജോസും പതിവാക്കി. എങ്കിലും അവരുടെ സ്വഭാവം എങ്ങനെയെന്ന് പറഞ്ഞു കേട്ടറിവുണ്ടായിരുന്നതിനാല്‍ ഞങ്ങളും അതൊക്കെ സഹിച്ച് മിണ്ടാതെ നടന്നു.

അങ്ങനെ മൂന്നുനാലു മാസം കടന്നു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ് കാലം വന്നു. ഡിസംബര്‍ മാസമാദ്യം മുതല്‍ക്കേ പ്രസ്സ് ക്വാര്‍ട്ടേഴ്സില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കു വേണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. കൂട്ടത്തിലെ മുതിര്‍ന്ന ചേട്ടന്മാരാണ് എല്ലാത്തിനും തുടക്കമിടുക. അവര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും സഹായങ്ങളുമായി ഞങ്ങള്‍ കുട്ടികളും ഉണ്ടാകും. അവിടെ ഡിസ്പന്‍സറിയ്ക്കു സമീപമുള്ള ഗ്രൌണ്ടും പരിസരങ്ങളും പുല്ലു ചെത്തി വൃത്തിയാക്കുന്നതില്‍‌ നിന്നു തുടങ്ങുന്നു, ആഘോഷങ്ങളുടെ നീണ്ട നിര. ക്രിസ്തുമസ്സ് ട്രീ ഒരുക്കലും തോരണങ്ങള്‍ ചാര്‍‌ത്തി അവിടം മുഴുവന്‍ അലങ്കരിയ്ക്കലുമെല്ലാം ഡിസംബര്‍ മാസം പകുതിയാകുമ്പോഴേ പൂര്‍‌ത്തിയായിരിയ്ക്കും. അതു പോലെ മുളയും വര്‍‌ണ്ണകടലാസുകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പടുകൂറ്റന്‍ നക്ഷത്രവും സാന്താക്ലോസ്സും. രാത്രി സമയം മുഴുവന്‍ ആ ഗ്രൌണ്ട് മുഴുവനും പ്രകാശപൂരിതമായിരിയ്ക്കും. നാലഞ്ചു സെറ്റ് കരോള്‍ ടീമുകളെങ്കിലും ഉണ്ടാകും. എല്ലാവരും അവരവരുടെ കരോള്‍ പരമാവധി അടിപൊളിയാക്കാന്‍ ശ്രമിയ്ക്കുന്നതിനാല്‍ ആരോഗ്യപരമായ ഒരു മത്സരവും അവിടെ നില നിന്നിരുന്നു.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ് വെക്കേഷനും വന്നെത്തി. ഞങ്ങള്‍ക്ക് ആ വര്‍ഷം ക്രിസ്തുമസ് അവിടെ തന്നെ ആയിരുന്നു. അതു കൊണ്ട് വെക്കേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഒന്നു രണ്ടു ദിവസം കൊണ്ട് ബന്ധു വീടുകളില്‍ ചിലയിടത്തെല്ലാം പോയി വന്നു. അവധി ദിവസം ആയതിനാല്‍ അങ്ങനെ പോയ കൂട്ടത്തില്‍ അച്ഛന്‍, നിതേഷ് ചേട്ടനെയും(അമ്മായിയുടെ മകനാണ്) കൂടെ കൂട്ടിക്കൊണ്ടു വന്നു. മൂന്നു നാലു ദിവസം ഞങ്ങളുടെ ഒപ്പം താമസിയ്ക്കാനും കളിയ്ക്കാനും ഒരാള്‍ കൂടിയായല്ലോ എന്ന സന്തോഷം ഞങ്ങള്‍ക്കും.

അന്ന് നിതേഷ് ചേട്ടന്‍ ഏഴിലോ മറ്റോ പഠിയ്ക്കുകയാണ്. സ്കൂള്‍ അവധിയായതിനാലും നിതേഷ് ചേട്ടന്‍ കൂടെയുള്ളതിനാലും കളിച്ചു നടക്കാനും വീട്ടില്‍ നിന്നും അനുവാദം കിട്ടിയിരുന്നു. ആ ധൈര്യത്തില്‍ ഞങ്ങള്‍ നിതേഷ് ചേട്ടനെയും കൂട്ടി ഗ്രൌണ്ടിലും പരിസരങ്ങളിലുമെല്ലാം കറങ്ങി. അതിനിടയിലാണ് നിതേഷ് ചേട്ടനെ ഞങ്ങളുടെ കൂടെ കണ്ടിട്ട് ജോസഫും ജോസും ഞങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ട് എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ ഇക്കാര്യം നിതേഷ് ചേട്ടനെ അറിയിച്ചു. ഇവന്മാരെ പറ്റിയുള്ള വീരസാഹസിക കഥകളെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു കൊടുക്കുകയും ചെയ്തു. എങ്കിലും നിതേഷ് ചേട്ടന്‍ അതത്ര കാര്യമായി എടുത്തതായി തോന്നിയില്ല.

അവിടെ കുറച്ച് മാറി കാറ്റാടി മരങ്ങളും മറ്റും നിറയേ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കാടുപിടിച്ചു കിടക്കുന്ന സ്ഥലമുണ്ട്. എപ്പോഴും നല്ല കുളിര്‍മ്മ പകരുന്ന കാറ്റായിരിയ്ക്കും അവിടെ. പകല്‍ സമയങ്ങളിലെല്ലാം കൂട്ടു കൂടി സംസാരിച്ചിരിയ്ക്കാന്‍ ഞങ്ങള്‍ എപ്പോഴും തിരഞ്ഞെടുത്തിരുന്ന സ്ഥലമായിരുന്നു അത്. കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ നിതേഷ് ചേട്ടനേയും കൂട്ടി അവിടെ പോയി ഇരുന്നു. അവിടെയിരുന്ന് ഞങ്ങള്‍ സിനിമാക്കഥയോ മറ്റോ പറഞ്ഞു തുടങ്ങി. പണ്ടെല്ലാം ഞങ്ങള്‍ക്കിടയില്‍ സിനിമാക്കാര്യങ്ങളില്‍ അവസാ‍ന വാക്ക് നിതേഷ് ചേട്ടന്റേതായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ ലഭിച്ചിരുന്നത് നിതേഷ് ചേട്ടനില്‍ നിന്നായിരുന്നു.

അങ്ങനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ കുറച്ചങ്ങ് മാറി ജോസഫും ജോസും കൂടി അവരുടെ സൈക്കിള്‍ ടയറും ഉരുട്ടി വന്ന് നിന്നു. എന്നിട്ട് നിതേഷ് ചേട്ടനോട് ആരാണെന്നും എവിടെ നിന്നാണ് എന്നും മറ്റും കുറച്ച് അധികാരത്തോടെ ചോദിയ്ക്കാനാരംഭിച്ചു. ഇവരുടെ സ്വഭാവമറിയാവുന്നതിനാല്‍ ഞാനും ചേട്ടനും മിണ്ടാതെ നിന്നതേയുള്ളൂ. എന്നാല്‍ നിതേഷ് ചേട്ടന്‍ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൂളായി മറുപടി പറഞ്ഞു. കുറച്ചു നേരത്തെ സംസാരത്തിനിടയില്‍ നിന്നു തന്നെ നിതേഷ് ചേട്ടന്‍ അത്ര ചില്ലറക്കാരനല്ല എന്ന് അവര്‍ക്കും മനസ്സിലായി.

ഇങ്ങൊട്ട് കയറി മുട്ടിയാല്‍ പണിയാകുമോ എന്ന ഒരു ആശയക്കുഴപ്പത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിതേഷ് ചേട്ടന്‍ ഇരുവരേയും അടുത്തേയ്ക്ക് വിളിച്ചു. ആ നാട്ടിലെ എല്ലാ കുട്ടികളും പേടിയോടെ മാത്രം ഇടപെടുന്ന തങ്ങളോട് അന്യനാട്ടുകാരനായ ഒരുവന്‍ വന്ന് ഇത്ര ധൈര്യത്തോടെ സംസാരിയ്ക്കുന്നതിന്റെ ഒരു അസ്വസ്ഥത ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കാഴ്ചയിലും പെരുമാറ്റത്തിലും ശരീരവലുപ്പത്തിലും നിതേഷ് ചേട്ടന്‍ അത്ര മോശമല്ലാത്തതു കൊണ്ടു കൂടിയാകാം ചെറിയൊരു സന്ദേഹത്തോടെയാണെങ്കിലും രണ്ടാളും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.

നിതേഷ് ചേട്ടന്‍ രണ്ടാളോടും ലോഹ്യം പറഞ്ഞു കൊണ്ടെന്ന ഭാവത്തില്‍ നിന്നു. ഇതിനിടെ തന്റെ സ്വന്തം നാട്ടില്‍ കുറച്ച് പിള്ളേരെ എല്ലാം കൈകാര്യം ചെയ്ത ചില കഥകളെല്ലാം ഞങ്ങളോടെന്ന ഭാവേന അവര്‍ കേള്‍ക്കാനായി തട്ടി വിടുകയും ചെയ്തു. ഇതെല്ലാം കേട്ട് ജോസഫും ജോസും ശരിയ്ക്കും വിരണ്ടു. അത് മനസ്സിലാക്കിയ നിതേഷ് ചേട്ടന്‍ അപ്പോഴാണ് അവരുടെ കയ്യിലെ സൈക്കിള്‍ ടയറുകള്‍ ശ്രദ്ധിച്ചത്. രണ്ടു പേരുടേയും കയ്യില്‍ നിന്ന് സംസാരത്തിനിടയില്‍ ടയറുകള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി നിതേഷ് ചേട്ടന്‍ അവരോട് ചോദിച്ചു.

“നിങ്ങള്‍ക്ക് ഈ ടയറുപയോഗിച്ച് “8” എന്നെഴുതാന്‍ അറിയാമോ?”

രണ്ടാളും ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

“ശരി ഞാന്‍ കാണിച്ചു തരാം” എന്നും പറഞ്ഞ് നിതേഷ് ചേട്ടന്‍ അവിടെ അടുത്തു കണ്ട വാഴയില്‍ നിന്നും സാമാന്യം ബലമുള്ള രണ്ട് വള്ളി വലിച്ചെടുത്തു. എന്നിട്ട് ഓരോ ടയറുകളായി കയ്യിലെടുത്ത് മടക്കി, വാഴവള്ളി കൊണ്ട് നടുക്ക് കെട്ടി വച്ചു. അപ്പോള്‍ “O” ഷെയ്പ്പിലിരുന്ന ടയറുകള്‍ ഓരോന്നും "8" ഷെയ്പ്പില്‍ ആയി. അതിനു ശേഷം ആശാന്‍ രണ്ടു ടയറുകളും കയ്യിലെടുത്ത് ദൂരെ കാട്ടിലേയ്ക്ക് ഒരേറ് വച്ചു കൊടുത്തു. എന്നിട്ട് മിഴിച്ച് നില്‍ക്കുകയായിരുന്ന അവരോട് ഒന്നും മിണ്ടാതെ ഞങ്ങളെ രണ്ടാളെയും വിളിച്ച് വീട്ടിലേയ്ക്ക് നടന്നു.

കാടു പിടിച്ച് കിടക്കുന്ന ആ സ്ഥലത്തേയ്ക്ക് ആരും ഇറങ്ങുന്ന പതിവില്ലാത്തതിനാല്‍ അവര്‍ക്ക് ആ ടയറുകള്‍ തിരിച്ച് എടുക്കാന്‍ സാധിച്ചില്ല. ആരെങ്കിലും അറിഞ്ഞാല്‍ കുറച്ചിലാകുമോ എന്ന് ഭയന്നോ എന്തോ അവര്‍ ആ സംഭവം ആരോടും പറഞ്ഞതുമില്ല. മാത്രമല്ല പിന്നീട് നിതേഷ് ചേട്ടന്‍ അവിടെ തങ്ങിയ മൂന്നാലു ദിവസത്തേയ്ക്ക് രണ്ടാളും അവരുടെ വീട് വിട്ട് പുറത്തിറങ്ങിയതു പോലുമില്ല.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ്സ് എല്ലാം ആഘോഷിച്ച് മൂന്നാലു ദിവസത്തിനു ശേഷം നിതേഷ് ചേട്ടന്‍ തിരിച്ചു പോയി. എങ്കിലും അതിനു ശേഷവും ആ ഒരു ഭയം കുറേ നാളേയ്ക്ക് അവരില്‍ ഉണ്ടായിരുന്നിരിയ്ക്കണം. ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോള്‍ ചെറിയൊരു പേടിയോടെ അവര്‍ ഞങ്ങളോട് രഹസ്യമായി തിരക്കുമായിരുന്നു... “ആ ചേട്ടന്‍ ഇനിയും വരുമൊ” എന്ന്. ‘കുറച്ച് നാള്‍ കഴിഞ്ഞ് ഇനിയും വരും’ എന്ന് പറഞ്ഞ് ഞങ്ങളും അവരെ പേടിപ്പിയ്ക്കുകയും ചെയ്യുമായിരുന്നു.

എന്തായാലും അതോടെ രണ്ടു പേരുടേയും സ്വഭാവത്തിലും കാര്യമായ മാറ്റം വന്നു. പിന്നെപ്പിന്നെ ഞങ്ങളോട് കുറേക്കൂടെ സൌഹാര്‍ദ്ദത്തോടെ പെരുമാറാന്‍ തുടങ്ങി, രണ്ടു പേരും. പതുക്കെ പതുക്കെ ആ സൌഹൃദം അവിടെയുള്ള എല്ലാവരോടുമായി. അവസാനം ഞങ്ങള്‍ മൂന്നര വര്‍ഷത്തെ ക്വാര്‍ട്ടേഴ്സിലെ താമസം മതിയാക്കി പോരുമ്പോഴേയ്ക്കും അവരും മറ്റുള്ളവരെ പോലെ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

അവിടെ നിന്നും പോന്ന ശേഷം പലരേയും കോണ്ടാക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഞങ്ങളേപ്പൊലെ പലരും കുറച്ച് നാളുകള്‍ക്ക് ശേഷം സ്വന്തം നാടുകളിലേയ്ക്ക് തിരികേ പോയി. ലിജുവും കുടുംബവുമെല്ലാം വൈകാതെ അമേരിയ്ക്കയില്‍ സെറ്റില്‍ ചെയ്തു. അജി ചേട്ടനെയും കുടുംബവും സ്ഥലം മാറി പോയെങ്കിലും അവരെ ഇപ്പോഴും ഇടയ്ക്ക് ബന്ധപ്പെടാറുണ്ട്.