Thursday, April 18, 2019

സുഗന്ധം നഷ്ടപ്പെട്ട ഒരു റോസാപ്പൂവ്


സുധ കസേരയിൽ നിന്നും പതുക്കെ എഴുന്നേറ്റു. സേതു പോയ ശേഷവും അരമണിക്കൂറോളമായി അവൾ അവിടെ തന്നെ ഇരിയ്ക്കുകയായിരുന്നു. കാറിൽ കയറൂം മുൻപ് അയാൾ ഒരിയ്ക്കൽ കൂടി വിളിച്ചു -

"സുധേ, താനും വാടോ! തനിയ്ക്ക് കാണേണ്ടേ അവനെ? അവസാനമായിട്ട്?"

അപ്പോഴും  ഭാവവ്യത്യാസം കൂടാതെ അവൾ പഴയ പല്ലവി തന്നെ ആവർത്തിച്ചു

"ഇല്ല സേതുവേട്ടാ, ഞാൻ വരുന്നില്ല. സേതുവേട്ടൻ പോയാൽ മതി"

പിന്നീട് അയാൾ നിർബന്ധിച്ചില്ല. "ഞാൻ പോയിട്ട് എല്ലാം കഴിഞ്ഞിട്ടേ വരൂ". അയാൾ പറഞ്ഞതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല, അയാൾ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നുമില്ല എന്ന് തോന്നി.

അവൾ പതുക്കെ ബെഡ് റൂമിലേയ്ക്ക് നടന്നു. പിന്നിൽ വാതിൽ കാറ്റു മൂലം ശക്തിയായി അടഞ്ഞിട്ടും അവൾ അതറിഞ്ഞില്ലെന്നു തോന്നി. യാന്ത്രികമായി അലമാരയ്ക്കടുത്തേയ്ക്കു നീങ്ങിയ സുധ അത് തുറന്ന് മുകളിലെ ഷെൽഫിൽ നിന്നും പഴയ ഒരു തടിച്ച ആൽബം പുറത്തെടുത്തു. അതുമായി അവൾ ബെഡ്ഡിലേയ്ക്ക് മറിഞ്ഞു. പതിവു പോലെ ആ ആൽബം കയ്യിലെടുക്കുമ്പോൾ ഉണ്ടാകാറുള്ള, ക്രമാതീതമായ ഹൃദയമിടിപ്പുകൾ ഇത്തവണ തോന്നുന്നില്ലെന്ന നഗ്ന സത്യം അവൾ വേദനയോടെ തിരിച്ചറിഞ്ഞു.

മൂന്നു പതിറ്റാണ്ടോളം പഴക്കം വരുന്ന ആ ഓർമ്മകളുടെ ജാലകം അവൾ ഓരോന്നായി മറിച്ചു കൊണ്ടിരുന്നു. ഫോട്ടോകൾ പലതും നിറം മങ്ങിയിരുന്നു. അവൾ അവയിലൂടെ കണ്ണോടിച്ചു. മിക്കതും ഗ്രൂപ്പ് ഫോട്ടോകൾ. ബിരുദ പഠനത്തിന്റെ മൂന്നു വർഷ കാലയളവിൽ എടുത്ത ഫോട്ടോകൾ ആണ് അധികവും. അതിൽ ഏറ്റവും വലിയ ഫോട്ടോ, അവസാനത്തെ അദ്ധ്യയന വർഷം എടുത്തത് അവൾ ശ്രദ്ധയോടെ പുറത്തെടുത്തു. അതിൽ അടുത്തടുത്തു ചേർന്നു നിൽക്കുന്ന രണ്ട് യുവാക്കൾ! അവർക്ക് മുന്നിൽ ഹാഫ് സാരിക്കാരിയായ ഒരു യുവതി... ആ മൂന്നു പേരിലേയ്ക്ക് അവളുടെ കണ്ണുകൾ കേന്ദ്രീകരിച്ചു... താനും സേതുവേട്ടനും പിന്നെ, അവനും... ഹരി!!!

"ഹരി!  ഹരി നാരായണ വർമ്മ" കോളേജ് ക്യാമ്പസിന്റെ ഹരമായിരുന്നു ഹരി. ഒരു പ്രത്യേക തരം കഥാപാത്രം. നേർത്ത ഫ്രെയിമുള്ള കണ്ണടയും കട്ടിമീശയും ഉള്ള വെളുത്തു സുമുഖനായ ഒരു യുവാവ്. ആരേയും കൂസാത്ത പ്രകൃതം. എപ്പോഴും പുഞ്ചിരിയ്ക്കുന്ന മുഖം. എന്തു കാര്യത്തിലും വ്യക്തമായ ധാരണ, കൃത്യമായ അഭിപ്രായം. എന്തു കൊണ്ടോ, അദ്ധ്യാപകർ ഉൾപ്പെടെ എല്ലാവരും ഒട്ടൊരു ബഹുമാനത്തോടെയേ അവനോട് പെരുമാറാറുള്ളൂ എന്ന് തോന്നാറുണ്ട്. അത്യാവശ്യം കഥയും കവിതയുമൊക്കെ എഴുതുന്ന, ചുരുങ്ങിയ കാലം കൊണ്ട് കോളേജിലെ ഏറ്റവും മികച്ച പ്രാസംഗികൻ എന്ന് പേരു കേട്ട, വല്ലപ്പോഴുമെങ്കിലും നല്ല സ്വരമാധുരിയോടെ പാടുന്ന ഒരു കൊച്ചു കലാകാരൻ!

തന്റെ സേതുവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഹരി. സേതുവേട്ടനെ പോലെ ആയിരുന്നില്ല, കോളേജിലെ എല്ലാവരോടും നല്ല അടുപ്പമായിരുന്നു ഹരിയ്ക്ക്. എങ്കിലും ആ ഹരിയുടെയും ഏറ്റവും പ്രിയങ്കരനായ സുഹൃത്ത് സേതുവായിരുന്നു, തന്റെ സേതുവേട്ടൻ. വിവാഹത്തിനു ശേഷം മാത്രമാണ് തന്നെക്കാൾ മാസങ്ങൾക്ക് മാത്രം പ്രായക്കൂടുതലുള്ള സേതുവിനെ താൻ "സേതുവേട്ടൻ" എന്ന് വിളിയ്ക്കാൻ തുടങ്ങിയതെന്നും അവൾ ഓർത്തു. അന്നത്തെ കോളേജ് കുമാരിമാരുടെ സ്വപ്ന കാമുകനായിരുന്നു ഹരി - തന്റെയും!

ചിലപ്പോൾ ഹരി കോളേജിൽ വന്നിരുന്നത് ചില പ്രത്യേക വേഷഭാവാധികളിലായിരുന്നു. ഒരിയ്ക്കൽ ബുൾഗാൻ താടിയും വച്ച് വെള്ള ജുബ്ബയും ധരിച്ച് ബുദ്ധി ജീവികളെ പോലെ പ്രത്യക്ഷപ്പെട്ട ഹരി മറ്റൊരിയ്ക്കൽ വന്നത് ജീൻസും ടീ ഷർട്ടും ഒക്കെ ഇട്ട് പുരോഗനമവാദികളെ പോലെ ആയിരുന്നെങ്കിൽ അതേ ഹരി തന്നെ പിന്നീട് ഒരിയ്ക്കൽ രാഷ്ട്രീയക്കാരെ പോലെ വെള്ള ഖദർ ഷർട്ടും മുണ്ടും ഉടുത്താണ് വന്നത്.

ആ ഹരി, അവസാന അദ്ധ്യയന വർഷത്തെ വാലന്റൈൻ ദിനത്തിൽ ക്ലാസ്സിൽ പ്രത്യക്ഷപ്പെട്ടത് പാതി മാത്രം വിരിഞ്ഞ ഒരു ചുവന്ന റോസാപ്പൂവുമായിട്ടായിരുന്നു."ഈ റോസാപ്പൂ, അത് ഏതെങ്കിലും ഒരു പെൺ കുട്ടിയ്ക്ക് കൊടുക്കാൻ ആയിരിയ്ക്കുമോ, ഹരീ" എന്ന ആരുടെയോ ചോദ്യത്തിന് "തീർച്ചയായും! ഞാൻ സ്നേഹിയ്ക്കുന്ന ഒരേയൊരു പെൺ കുട്ടിയ്ക്ക്" എന്ന ഹരിയുടെ മറുപടി കേൾക്കാനിടയായപ്പോൾ അകാരണമായ ഒരു കോരിത്തരിപ്പ് തനിയ്ക്ക് തോന്നിയത് എന്തു കൊണ്ടെന്ന്, അതിനു മുൻപൊരിയ്ക്കലും തന്നെ ഹരി സ്നേഹിയ്ക്കുന്നുണ്ടെന്ന് ഒരു സൂചന പോലും തന്നിരുന്നില്ലെങ്കിലും, തനിയ്ക്ക് തോന്നിയത് എന്തു കൊണ്ടെന്ന് ഇന്നും തനിയ്ക്ക് അറിയില്ല.

ആ വൈകുന്നേരം കോളേജ് വിട്ടു പോകുന്ന വഴിയിൽ ഹരിയെ തനിച്ച് കാണാനിടയായപ്പോൾ ആരുമില്ലാത്ത തക്കം നോക്കി താൻ ചോദിച്ചു

"ആ റോസാപ്പൂ ആർക്കെങ്കിലും കൊടുത്തോ, ഹരീ...?"

ഒരു ചെറു ചിരിയോടെയായിരുന്നു ആശ്ചര്യത്തോടെയുള്ള അവന്റെ മറുപടി

"ഇല്ലില്ല, ആർക്കും കൊടുത്തില്ല. എന്തേ സുധേ?"

പെട്ടെന്ന് എന്തോ ഒരു അന്ത:പ്രചോദനം ഉൾക്കൊണ്ടിട്ടെന്ന വണ്ണം മുഴുവൻ ധൈര്യവും സംഭരിച്ച് താൻ അവനോട് ചോദിച്ചു "എങ്കിൽ... എങ്കിൽ ആ പൂവ്! അതെനിയ്ക്ക് തന്നൂടെ ഹരീ?"

സ്വതസിദ്ധമായ ആ പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി.പിന്നെ പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.

"ആ റോസാപ്പൂ നഷ്ടപ്പെട്ടു പോയല്ലോ കുട്ടീ, ഇനി അത് ആർക്കും കൊടുക്കാനാകില്ല" മറ്റെന്തെങ്കിലും ചോദിയ്ക്കും മുൻപേ അവൻ നടന്നകന്നു. അവന്റെ മറ്റൊരു വട്ട് എന്നേ അപ്പോൾ തോന്നിയുള്ളൂ.

അന്നത്തെ ഹരിയുടെ സംസാരത്തിൽ ഒരൽപം വിഷാദം കലർന്നിരുന്നില്ലേ എന്ന് തനിയ്ക്ക് തോന്നിയത് വർഷങ്ങൾക്കിപ്പുറമാണ്. വിവാഹശേഷം ഒരിയ്ക്കൽ സേതുവേട്ടൻ ഒരു കാര്യം വെളിപ്പെടുത്തിയപ്പോൾ. അതായത് അദ്ദേഹത്തിന് തന്നെ ഇഷ്ടമാണെന്ന കാര്യം സേതുവേട്ടൻ ആദ്യമായി പറഞ്ഞത് ഹരിയോടായിരുന്നത്രെ... അതും അന്ന് അതേ വാലന്റൈൻ ദിനത്തിൽ. അപ്പോൾ അവനിൽ നിന്നും ലഭിച്ച പരിപൂർണ്ണ പിന്തുണയാണത്രെ പിന്നീട് തന്നെ ഇഷ്ടമാണെന്ന കാര്യം തന്നോട് തുറന്നു പറയാൻ അദ്ദേഹത്തിനു ധൈര്യം നൽകിയത്.

കോളേജ് ജീവിതത്തിനു ശേഷം എല്ലാവരും പല വഴിയിൽ പിരിഞ്ഞു. രണ്ടു വർഷങ്ങൾക്ക് ശേഷം സേതുവേട്ടന് നല്ലൊരു ജോലി കിട്ടി, തുടർന്ന് തന്റെ വീട്ടിലെത്തി തന്നെ വിവാഹം കഴിച്ചാൽ കൊള്ളമെന്ന് ആഗ്രഹമുള്ള കാര്യം അദ്ദേഹം തന്റെ വീട്ടുകാരെ അറിയിച്ചു. ഹരി തന്നെ ആയിരുന്നു അന്ന് സേതുവേട്ടനോടൊപ്പം വന്നത്. പിന്നീട് ഞങ്ങളുടെ വിവാഹം മുൻപന്തിയിൽ നിന്ന് നടത്തി തന്നതും അവനായിരുന്നു. തുടർന്ന് അവൻ ഡൽഹിയിലോ മറ്റോ പോയെന്നറിഞ്ഞു.

പിന്നെ കുറേ കാലം അവനെ പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല. ഇതിനിടയിൽ തങ്ങളുടെ മകളുടെ ജനനത്തിന് അവൻ വന്നില്ലെങ്കിലും എങ്ങനെ അറിഞ്ഞെന്നറിയില്ല, ഒരു ആശംസാ കാർഡും മോൾക്ക് ഒരു സമ്മാനമായി ഒരു കളിപ്പാട്ടവും അയച്ചിരുന്നു.

പിന്നീട് നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് താനും സേതുവേട്ടനും അവനെ കാണുന്നത്, നാലു പേരറിയുന്ന പ്രശസ്തനായ 'ഡോക്ടർ ഹരിനാരായണ വർമ്മ' ആയി. അപ്പോൾ തങ്ങളുടെ മകളുടെ വിവാഹം ആയിരുന്നു. വിവാഹം അറിഞ്ഞു വന്നതല്ല, യാദൃശ്ചികമായി എത്തി എന്നു മാത്രം. വിവാഹ കാര്യം അറിയിയ്ക്കാൻ അവന്റെ വിലാസവും തങ്ങൾക്കറിയില്ലായിരുന്നല്ലോ.

വിവാഹത്തിന് രണ്ടു ദിവസം മുൻപായിരുന്നു, കോളിങ്ങ് ബെൽ ശബ്ദിയ്ക്കുന്നത് കേട്ട് വാതിൽ തുറന്നത് താനായിരുന്നു. മുൻപിൽ ഒരു വിധമെല്ലാം നര കയറിയ, മദ്ധ്യ വയസ്കനായ ഒരാൾ. മിക്കവാറും നരച്ച താടി, നേർത്ത ഫ്രെയിം ഉള്ള കണ്ണട! ഒരു നിമിഷം തനിയ്ക്ക് ആളെ പിടി കിട്ടിയില്ല. എന്നാൽ ഒരു  പൊട്ടിച്ചിരിയോടെ "സുധയ്ക്ക് എന്നെ മനസ്സിലായില്ല അല്ലേ, സേതു എവിടെ?" എന്ന സ്വതസിദ്ധമായ ആ ചോദ്യം  കേട്ട ഉടനെ തനിയ്ക്ക് അവനെ പിടി കിട്ടി. അത്ഭുതത്തോടെ "ഹരീ... നീയോ...?" എന്നു മാത്രം ചോദിച്ചു കൊണ്ട് അന്ധാളിച്ചു നിന്ന തന്നെ "ഞാൻ അകത്തേയ്ക്ക് വരേണ്ടെന്നാണോ?" എന്ന അവന്റെ മറുചോദ്യമാണ് വീണ്ടും പരിസരബോധമുള്ളവളാക്കിയത്.

താൻ അവനെ അകത്തേയ്ക്ക് ക്ഷണിച്ചു. അപ്പോഴേയ്ക്കും സേതുവേട്ടനും വന്നു. രണ്ടു പേരും ഒരു നിമിഷം മുഖത്തോടു മുഖം നോക്കി നിന്നു. പിന്നെ ആ ആത്മാർത്ഥ സുഹൃത്തുക്കൾ രണ്ടു പേരും കെട്ടിപ്പിടിച്ചു. "നീ ആകെ നരച്ചല്ലോടാ ഹരീ" എന്ന സേതുവേട്ടന്റെ ചോദ്യത്തിന് "പിന്നെ, നീ ഇപ്പഴും ചെറുപ്പം ആണെന്നാണോ" എന്നായിരുന്നു മറുപടി. പ്രായം മറന്നു പോയ നിമിഷങ്ങൾ... 25 വർഷത്തിന്റെ ഇടവേള അവരുടെ സൌഹൃദത്തെ ഒരു തരത്തിലും ബാധിച്ചിട്ടേയില്ല എന്ന് തോന്നി.

കൂട്ടുകാരികളുടെ ഒപ്പം പുറത്തു പോയിരിയ്ക്കുകയായിരുന്ന തങ്ങളുടെ മകൾ തിരിച്ചു വന്നത് അപ്പോഴാണ്. സ്വപ്നയെ സേതുവേട്ടൻ ഹരിയ്ക്ക് പരിചയപ്പെടുത്തുമ്പോൾ, വിവാഹക്കാര്യം പറയുമ്പോൾ അവൻ ഒരു നിമിഷം നിശ്ശബ്ദനായി. "25 വർഷങ്ങൾ എത്ര വേഗം കടന്നു പോയി, അല്ലേ?" ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു. പിന്നെ കുറേ നേരം അവൻ മോളോട് സംസാരിച്ചിരുന്നു. അവൾക്കും പെട്ടെന്ന് അവനെ ഇഷ്ടപ്പെട്ടതു പോലെ തോന്നി. അടുക്കളയിൽ ചായയെടുക്കുമ്പോൾ ഹരിയുടെ സംസാരശൈലിയ്ക്ക് മാത്രം ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലല്ലോ എന്ന് താനോർത്തു.

ചായയുമായി തിരിച്ചു വന്ന താൻ ചോദിച്ചു "ഒറ്റയ്ക്കേ ഉള്ളോ ഹരീ, നീ ഇപ്പോഴും?"

ചോദ്യത്തിന്റെ ധ്വനി മനസ്സിലായെങ്കിലും "ഞാനെന്നും ഒറ്റയ്ക്കല്ലേടോ" എന്നായിരുന്നു ഒഴുക്കൻ മട്ടിലുള്ള അവന്റെ മറുപടി. പക്ഷേ, താൻ വിട്ടില്ല. "ഞാനുദ്ദേശ്ശിച്ചത്... വിവാഹം..."

പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല, വീണ്ടും ആ പൊട്ടിച്ചിരി. "വിവാഹമോ, എനിയ്ക്കോ? വിവാഹം ഒരു ബന്ധനമല്ലേ സുധേ? ഞാനെന്നും ഏകനായിരിയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്"

അപ്പോഴേക്കും സേതുവേട്ടനും ഇടപെട്ടു "എന്നാലും പ്രായമാകുമ്പോഴെങ്കിലും കൂട്ടിന് ആരെങ്കിലുമൊക്കെ വേണ്ടേ ഹരീ?"

വീണ്ടും ചിരി. "നിങ്ങളൊക്കെ ഇല്ലേ എനിയ്ക്ക്? ഇനിയിപ്പോ ഇടയ്ക്കിടെ ഇവിടെ വരാമല്ലോ"

"അപ്പോൾ നീയിനി ഇടയ്ക്കിടെ ഇവിടെ വരുമോ?" ഒട്ടൊരു സന്തോഷത്തോടെ താൻ ചോദിച്ചു. "പിന്നെന്താ, മാത്രമല്ല, മോളുടെ വിവാഹമൊക്കെ ആയ സ്ഥിതിയ്ക്ക് ഇനിയിപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ ഞാൻ പോകുന്നുമുള്ളൂ"  അവൻ പതിവു ശൈലിയിൽ പറഞ്ഞു.

സേതുവേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു "അല്ലെങ്കിലും ഇനി കുറച്ചു നാൾ കഴിഞ്ഞേ നിന്നെ ഞങ്ങൾ വിടുന്നുള്ളൂ"

പിന്നീട് മോളുടെ വിവാഹമൊക്കെ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം അവൻ പോകാൻ തുടങ്ങുമ്പോൾ ഇടയ്ക്കിടെ വരാമെന്ന് പറഞ്ഞ കാര്യം താൻ ഓർമ്മിപ്പിയ്ക്കുമ്പോൾ "ജീവനോടെ ഉണ്ടെങ്കിൽ വരാമെടോ" എന്നാണ്. അവൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്തോ ഒരു ശൂന്യത തനിയ്ക്ക് അനുഭവപ്പെട്ടു.

പിന്നീട് ഒരിയ്ക്കൽ കൂടി അവൻ വന്നിരുന്നു. വേറെ എങ്ങോട്ടോ പോകും വഴി വെറുതേ കയറിയതായിരുന്നു. പെട്ടെന്നു തന്നെ പോകുകയും ചെയ്തു. എന്നാൽ അധികം വൈകാതെ ഒരു ദിവസം വീണ്ടും വരാം, അന്ന് കുറച്ചു ദിവസം ഞങ്ങളോടൊപ്പം കൂടാം എന്ന ഉറപ്പ് തന്നിട്ടാണ് അവൻ യാത്രയായത്. അത് ഏതാണ്ട് രണ്ടു മാസം മുൻപായിരുന്നു.

എന്നാൽ അതിനു ശേഷം ഇപ്പോൾ അറിയുന്നത് അവന്റെ മരണ വാർത്തയാണ്. എന്തോ... അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീണു.

എത്ര നേരം അങ്ങനെ കിടന്നെന്ന് അവൾക്കറിയില്ല. ഒരു ഫോൺബെല്ലാണ് അവളെ ഉണർത്തിയത്. അത് സേതുവായിരുന്നു... ഹരിയുടെ താമസ സ്ഥലത്തു നിന്നുമാണ്. എല്ലാ പരിപാടികളും - സംസ്കാരവും മറ്റും കഴിഞ്ഞത്രെ. അവന്റെ എല്ലാ സ്വത്തുക്കളും എഴുതി വച്ചിരിയ്ക്കുന്നത് മിസ്റ്റർ ആൻഡ് മിസ്സിസ് സേതുമാധവന്റെ പേരിൽ ആണെന്നും അയാൾ പറഞ്ഞു. അവൾ മറുപടി ഒന്നും പറഞ്ഞില്ല.

റിസ്സീവർ താഴെ വച്ചു തിരിയുമ്പോൾ അവളുടെ മനസ്സിൽ ഒന്നു മാത്രമായിരുന്നു... ഒരു ചിത്രം മാത്രം! ഇതളുകൾ കൊഴിഞ്ഞ, സുഗന്ധം നഷ്ടപ്പെട്ട ഒരു റോസാപ്പൂവിന്റെ ചിത്രം...!


4 comments:

  1. Russel said...

    Nice story.

  2. Muralee Mukundan , ബിലാത്തിപട്ടണം said...

    ഇതളുകൾ കൊഴിഞ്ഞ് സുഗന്ധം നഷ്ടപ്പെട്ട ഒരു റോസാപ്പൂ ..

  3. മഹേഷ് മേനോൻ said...

    നഷ്ടപ്പെട്ടുപോയ റോസാപ്പൂവിന്റെ കഥ ഇഷ്ടപ്പെട്ടു...:-)

  4. സുധി അറയ്ക്കൽ said...

    കഷ്ടം തന്നെ.