Wednesday, February 20, 2008

ഒരു സമ്പൂര്‍ണ്ണ യാത്രാവിവരണം

ഏതാണ്ട് ഒരു മാസം മുന്‍പു തന്നെ തീര്‍ച്ചയാക്കിയിരുന്നതാണ് ഇത്തവണത്തെ നാട്ടില്‍പ്പോക്ക്. കാരണം ഫെബ്രുവരി മൂന്നിന് രണ്ടു കല്യാണമാണ് ഉണ്ടായിരുന്നത്. ഒന്ന്, ഒരു പെങ്ങളുടെ (അമ്മയുടെ അനുജത്തിയുടെ മകളുടെ അതായത്,‍ എന്റെ ചിറ്റയുടെ മകളുടെ) അടുത്തത് മാഷിന്റെ (എന്നു വച്ചാല്‍ എന്റെ സഹമുറിയനായിരുന്ന, ജേഷ്ഠതുല്യനായ ഒരു സുഹൃത്തിന്റെ). വീട്ടിലേയ്ക്ക് ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു, മാഷുടെ കല്യാണം തീരെ ഒഴിവാക്കാനാകാത്തതാണ് എന്നും അതിനാല്‍ പ്രഥമ പരിഗണന അതിനായിരിയ്ക്കും, അതിനു ശേഷം സാധിയ്ക്കുമെങ്കില്‍ അടുത്ത വിവാഹത്തിനും എത്താന്‍ ശ്രമിയ്ക്കാമെന്നും. സുഹൃത്തുക്കളുമായുള്ള എന്റെ ബന്ധം ശരിയ്ക്കും അറിയാമായിരുന്നതിനാല്‍ അമ്മയും ചിറ്റയും അധികം നിര്‍ബന്ധിച്ചില്ല (ഭാഗ്യം!).

മാഷുടെ വിവാഹത്തില്‍ പങ്കെടുക്കുക എന്നതിനേക്കാള്‍ കുറേ നാളുകള്‍ക്കു ശേഷം ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഒത്തു ചേരാനൊരു വേദി എന്നതായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചടങ്ങിന്റെ പ്രാധാന്യം. അവസാന നിമിഷം വരെ മത്തനും സുധിയും എത്തിച്ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടു പേര്‍ക്കും വരാനൊക്കില്ല എന്ന അറിയിപ്പു വന്നത് ഞങ്ങളെ കുറച്ചു വിഷമിപ്പിച്ചു. (ലീവു കിട്ടാത്തതു കൊണ്ട് ബിമ്പുവും ഇപ്പോള്‍ ആസ്ത്രേലിയന്‍ പര്യടനത്തിലായതു കൊണ്ട് കുല്ലുവും വരില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു)

അങ്ങനെ ഫെബ്രുവരി ഒന്നാം തീയ്യതി വൈകുന്നേരം 8 മണിയ്ക്ക് കല്ലടയുടെ വണ്ടിയിലാണ് ഞാനും പിള്ളേച്ചനും നാട്ടിലേയ്ക്ക് തിരിച്ചത്. വളരെ പ്ലാനിങ്ങോടെ ആയിരുന്നു യാത്ര. അതായത് വെളുപ്പിന് ഒരു ഏഴ്- എട്ട് മണിയ്ക്കുള്ളില്‍ ഞങ്ങള്‍ രണ്ടു പേരും എന്റെ വീട്ടിലിറങ്ങി കുളിയും ബ്രേക്ക് ഫാസ്റ്റും കഴിച്ച് കുറച്ചു സമയം അച്ഛനോടും അമ്മയോടും ഒപ്പം ചിലവഴിച്ച ശേഷം സമയം കളയാതെ നേരെ എറണാകുളം വഴി പിള്ളേച്ചന്റെ വീട്ടിലും ഒന്നു തല കാട്ടി, നേരെ പിറവത്തേയ്ക്ക് ബിട്ടുവിന്റെ കൂടെ പോകണം. അപ്പോള്‍ ഉച്ചയ്ക്ക് 1 മണിയോടെ ജോബിയുടെ വീട്ടിലെത്താം. അവിടെ നിന്ന് ഉച്ചയൂണും കഴിഞ്ഞ് സമയം കളയാതെ നേരെ കോട്ടയത്തേയ്ക്ക്. എന്നിട്ട് വൈകുന്നേരത്തിനു മുന്‍പ് മാഷുടെ വീട്ടിലെത്തണം. ഇതായിരുന്നു, പ്ലാന്‍.

എന്നാല്‍ വാളയാര്‍ ചെക്ക്പോസ്റ്റിനടുത്ത് അനാവശ്യമായി ആ കശ്മലന്മാര്‍ രണ്ടു മണിക്കൂറോളം ബസ്സ് നിര്‍ത്തിയിട്ടത് ഞങ്ങളുടെ പ്ലാനിങ്ങിനെ കാര്യമായി ബാധിച്ചു. 7മണിയ്ക്കു പകരം ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ സമയം 10. അച്ഛനും അമ്മയും അവിടുത്തെ കല്യാണത്തിനു പോകാന്‍ തയ്യാറായി, ഞങ്ങളെയും കാത്തിരിയ്ക്കുകയായിരുന്നു. അതു കൊണ്ട് ഒട്ടും സമയം കളയാതെ പ്രാഥമിക കൃത്യങ്ങളും ഭക്ഷണവും അര-മുക്കാല്‍ മണിക്കൂറിനുള്ളില്‍ സാധിച്ച് അതിനിടയില്‍ തന്നെ അത്യാവശ്യം വിശേഷങ്ങളും കൈമാറി ഞാനും പിള്ളേച്ചനും വീട്ടില്‍ നിന്നിറങ്ങി. പറ്റിയാല്‍ അടുത്ത ദിവസത്തെ വിവാഹത്തിന് ഞാനെത്തിയേയ്ക്കാം എന്നു അവരോട് പറഞ്ഞെങ്കിലും അത് നടന്നതു തന്നെ എന്ന ഒരു മാതിരി ആക്കിയ രീതിയിലാണ് അവര്‍ പ്രതികരിച്ചത്. [എന്റെയല്ലേ അച്ഛനുമമ്മയും... അവര്‍ക്കറിഞ്ഞു കൂടേ എന്നെ എന്ന ഭാവത്തില്‍] എന്തായാലും നാട്ടിലെത്തിയ സ്ഥിതിയ്ക്ക് പോകും വഴി തറവാട്ടിലൊന്നു കയറി അമ്മൂമ്മമാരെയും കണ്ടു.

ആദ്യത്തെ പ്ലാനിങ്ങ് തെറ്റിയതു കാരണം പിള്ളേച്ചന്റെ വീട്ടില്‍പോക്ക് ക്യാന്‍സല്‍ ചെയ്തു.[അവന്‍ ഒരു മാസം മുന്‍പാണ് വീട്ടില്‍ പോയിട്ട് വന്നത് എന്നതിനാല്‍ അതത്ര വിഷയമായില്ല] നേരെ പിറവത്തേയ്ക്കു തിരിച്ചു. കൃത്യ സമയത്തിന് ബസ്സ് എല്ലാം കിട്ടിയതു കൊണ്ട് പറഞ്ഞ സമയത്തില്‍ നിന്നും വലിയ വ്യത്യാസമില്ലാതെ ഒന്നരയോടെ ജോബിയുടെ വീട്ടിലെത്തി. വൈകാതെ അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ച് അവന്റെ കുഞ്ഞുവാവയെയും കുറച്ചു നേരം കളിപ്പിച്ച് മമ്മിയോടും മറ്റും വിശേഷങ്ങളും പങ്കു വച്ച് രണ്ടരയോടെ അവിടെ നിന്നിറങ്ങി. കോട്ടയം വരെ കാറിലാണ് പോകുന്നത് എന്നതിനാല്‍ സൂക്ഷിയ്ക്കണം എന്നുപദേശിയ്ക്കാന്‍ മമ്മി മറന്നില്ല [ഞങ്ങളെ നല്ല വിശ്വാസം ആണേയ്]. ബിട്ടു പിറവം ടൌണിലുള്ള സുധിയുടെ കടയിലേയ്ക്ക് വരാമെന്നു പറഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ നേരെ അങ്ങോട്ടാണ് പോയത്. അവിടെ അമ്മയുമായി സുധിയെപ്പറ്റി സംസാരിച്ചിരിയ്ക്കുമ്പോഴേയ്ക്കും ബിട്ടുവും അങ്ങെത്തി.

അവന്റെ വയറിനു നല്ല സുഖമില്ല എന്നും പറഞ്ഞ് പുതിന്‍ ഹാര വാങ്ങും നേരം എന്റെ കാറു വൃത്തികേടാക്കരുതേ പൊന്നളിയാ... വേണേല്‍ മൂന്നു നാലു കോര്‍ക്കു കൂടെ വാങ്ങിയ്ക്കോ എന്നു ജോബി പിറുപിറുക്കുന്നുണ്ടായിരുന്നു.

എന്തായാലും അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴാണ് ബിട്ടു പറയുന്നത്, അപ്പോള്‍ മഞ്ജുവേച്ചി പിറവത്തുണ്ടെന്ന് (അവന്റെ ചേച്ചിയാണ്, ഞങ്ങളുടേയും. മാത്രമല്ല, 3 വര്‍ഷം ബിപിസി കോളേജില്‍ ഞങ്ങളുടെ ടീച്ചറും ആയിരുന്നു). കണ്ടിട്ട് നാളൊരുപാടായതിനാലും എന്തായാലും ഞങ്ങള്‍ക്ക് പോകേണ്ടത് ആ വഴി തന്നെ ആയതിനാലും വണ്ടി അങ്ങോട്ട് വിട്ടു. അളിയനും അവിടെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ആള്‍ അവിടെ എത്തിയിരുന്നില്ല. എന്തായാലും മഞ്ജുവേച്ചിയേയും കുട്ടികളേയും കണ്ട് മഞ്ജുവേച്ചിയുടെ നിര്‍ബന്ധപ്രകാരം അവിടെ നിന്നും ചായയും കുടിച്ച് സമയം കളയാതെ യാത്ര പറഞ്ഞിറങ്ങി. മൂന്നു വര്‍ഷത്തോളം ആ വീട്ടിലെ സ്ഥിര സന്ദര്‍ശകരായിരുന്ന ഞങ്ങള്‍ക്ക് അവിടെ നിന്നിറങ്ങിയതിനു ശേഷമാണ് വല്ലാത്ത ഒരു നൊസ്റ്റാള്‍ജിക് ഫീലിങ്ങും മഞ്ജുവേച്ചിയുടെ കൂടെ നിന്ന് ഓരോ ഫോട്ടോ എടുക്കാന്‍ മറന്നല്ലോ എന്ന ഓര്‍മ്മയും വന്നത്.

പോകുന്ന വഴി ബിപിസി കോളേജിന്റെ ജംക്ഷനു മുന്നില്‍ ജോബി വണ്ടിയൊന്നു നിര്‍ത്തി. എല്ലാവരും പഴയ അതേ ആവേശത്തോടെ ചാടിയിറങ്ങി, കോളേജിലേയ്ക്കുള്ള വഴിയരികില്‍ ഒരു നിമിഷം നിന്നു. അവധി ദിവസമായിരുന്നതിനാല്‍ കോളേജ് ഗേറ്റ് അടച്ചിരിയ്ക്കുകയാകും എന്നറിയാമായിരുന്നതിനാലും സമയക്കുറവു മൂലവും ആ കുന്നു കയറാന്‍ മുതിര്‍ന്നില്ല. എങ്കിലും ആ കവലയിലെ ഞങ്ങളുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന മണിച്ചേട്ടന്റെ കടയില്‍ ഒന്നു കയറി. ചേട്ടനവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ അറിയിയ്ക്കാന്‍ ചേച്ചിയോട് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ശശി ചേട്ടന്‍ നാലഞ്ചു വര്‍ഷം മുന്‍പു തന്നെ ഗവഃ ജോലി കിട്ടി ഹോട്ടല്‍ നിര്‍ത്തി പോയിരുന്നു.

ഞങ്ങളുടെ പഴയ താമസസ്ഥലം വഴി പോകാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വേണ്ടെന്നു വച്ചു. ആ സ്ഥലവും ഓര്‍മ്മകളും വല്ലാത്ത നഷ്ടബോധമാണ് എപ്പോഴും നല്‍കുന്നത് എന്നതു തന്നെ കാരണം. ഇലഞ്ഞി - മോനിപ്പള്ളി വഴി യാത്ര തുടര്‍ന്നു. വഴിയില്‍ ഇടയ്ക്ക് ഒരിടത്ത് വണ്ടി നിര്‍ത്തി ഞങ്ങളെല്ലാവരും പുറത്തിറങ്ങി. അവിടെ നിന്ന് ഒന്നു രണ്ട് ഫോട്ടോസ് എല്ലാം എടുത്ത് പിന്നെയും യാത്ര. പിന്നീട് കോട്ടയം എത്തും വരെ എങ്ങും നിര്‍ത്തിയില്ല. ഇടയ്ക്ക് HNL (Hindusthan News Print Limited) ലെ മനം മടുപ്പിയ്ക്കുന്ന ചീഞ്ഞ മണം ഉണ്ടായിരുന്നത് കാറിനകത്ത് കുറച്ചു നേരത്തെ തമാശയ്ക്ക് വഴിയൊരുക്കി.

ഇതിനിടയില്‍ എല്ലാവരുടേയും വിശേഷങ്ങളും മറ്റും പരസ്പരം പങ്കു വച്ച് കോട്ടയത്തെത്തി. മാഷുടെ വീടെത്തും മുന്‍പ് എന്തെങ്കിലും കഴിച്ചിട്ടാകാം യാത്ര എന്ന ബിട്ടുവിന്റെ നിര്‍ദ്ദേശപ്രകാരം AIDA റെസ്റ്റോറന്റില്‍ കയറി ലഘുവായി ശാപ്പാടടിച്ചു (ബില്ല് അത്ര ലഘു ആയിരുന്നില്ലാട്ടോ) അവിടെയും രണ്ടുമൂന്ന് ചിത്രങ്ങളെടുത്ത ശേഷം നേരെ മാഷുടെ വീട്ടിലേയ്ക്ക് തിരീച്ചു. വീട് ആര്‍ക്കും നല്ല പിടി ഉണ്ടായിരുന്നില്ല. നാട്ടകം പോളിടെക്നിക്ക് വരെ പോകാനറിയാമായിരുന്നു. അവിടെ എത്തിയിട്ട് മാഷെ വിളിച്ചു.

പോളി ടെക്നിക്കിന്റെ ഗേറ്റ് കഴിഞ്ഞ് അടുത്ത് വലതു വശത്തുള്ള അമ്പലത്തിന്റെ അരികിലൂടെയുള്ള വഴിയിലൂടെ നേരെ താഴേയ്ക്ക് ഇറങ്ങി വരുകഎന്ന് മറുപടിയും കിട്ടി. കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണും കട്ടു ചെയ്ത് അമ്പലത്തിനരികിലുള്ള റോഡ് വഴി വണ്ടി തിരിച്ചു. നേരെ താഴേയ്ക്ക് ഇറങ്ങി വരുക എന്നാണ് ഫോണിലൂടെ പറഞ്ഞതെങ്കിലും അതൊരു കയറ്റമായിരുന്നു എന്നത് ഒഴിവാക്കിയാല്‍ പ്രശ്നമൊന്നും തോന്നിയില്ല. നേരെ ചെല്ലുമ്പോള്‍ അതാ, ഒരു കല്യാണവീട്. സന്തോഷമായി! നേരെ അങ്ങോട്ടു വിട്ടു.

ബാംഗ്ലൂരു ജോലി ചെയ്യുന്ന സുനിലിന്റെ വീടല്ലേ ഇത് എന്ന ചോദ്യത്തിന് സുനിലിന്റെ വീടു തന്നെ. പക്ഷേ ബാംഗ്ലൂരു ജോലിയുള്ള ആളല്ല, വാര്‍ക്കപ്പണിക്കാരന്‍ സുനിലിന്റെയോ മറ്റോ വീടാണ് എന്നു മറുപടി കിട്ടി.

വേറെ ഏതെങ്കിലും ഒരു സുനിലിന്റെ വീട് അവിടെ ഉണ്ടോ എന്നന്വേഷിച്ചപ്പോള്‍ അതിനടുത്തുള്ള മറ്റൊരു വഴി ഒരാള്‍ കാണിച്ചു തന്നു. ആ വഴിയിലൂടെ പോയാല്‍ ഒരു കല്യാണവീടുണ്ടത്രേ. നേരെ ആ വഴിയ്ക്കു തിരിച്ചു. ഓട്ടോ പോലും പോകാന്‍ മടിയ്ക്കുന്ന ഒരു പൊട്ടിപ്പൊളിഞ്ഞ കൊച്ചു വഴി. എങ്കിലും ആ വഴി കുറച്ചു പോയി, അവിടെ കണ്ട ആളോട് ചോദിച്ചു, ബാംഗ്ലൂരു ജോലി ചെയ്യുന്ന, അടുത്ത ദിവസം വിവാഹിതനാകുന്ന സുനിലിന്റെ രണ്ടു നില വീട്.

അയാളും പറഞ്ഞു ആ വഴിയ്ക്ക് പോയാല്‍ ഒരു സുനിലിന്റെ കല്യാണ വീടുണ്ട്. പക്ഷേ, രണ്ടു നില അല്ല, മാത്രമല്ല, പയ്യന്‍ ബാംഗ്ലൂരുകാരനല്ല, കാര്‍ ഡ്രൈവര്‍ സുനിലാണ്. അതുമല്ലെങ്കില്‍ കുറച്ചങ്ങോട്ട് മാറി വേറൊരു സുനിലിന്റെ വിവാഹമുണ്ട്. പക്ഷേ, അയാളും ബാംഗ്ലൂരല്ല, സോഡാക്കമ്പനിയിലെ പണിക്കാരനായ സുനിലാണ്

ഞങ്ങള്‍ക്കാകെ കണ്‍ഫ്യൂഷനായി. ഇത്രയധികം സുനിലുമാര്‍ കോട്ടയത്ത് ഒരേ ദിവസം വിവാഹിതരാകുന്നോ ? പിന്നെയും സമയം കളയാന്‍ നില്‍ക്കാതെ വീണ്ടും മാഷുടെ വീട്ടിലേയ്ക്ക് വിളിച്ചുമാഷുടെ അനുജനാണ് ഫോണെടുത്തത് .അവന്‍ പറയുമ്പോഴാണറിയുന്നത് ആ വഴി അല്ല, പോളി ടെക്നിക്കിന്റെ അടുത്തു നിന്നും നേരെ പോന്നാല്‍ ഒരു അമ്പലവും പള്ളിയുമുള്ള കവലയിലെത്തും. അവിടെ നിന്നും വലത്തോട്ടുള്ള വഴിയ്ക്കാണ് പോകേണ്ടത് എന്ന്. എന്നിട്ട് ആ വഴി നേരെ ഇറക്കം ഇറങ്ങി ചെല്ലുമ്പോള്‍ ഒരു സില്‍്വര്‍ കളര്‍സ്കോര്‍പ്പിയോ നിറുത്തി ഇട്ടിരിയ്ക്കുന്നതു കാണാം. അതിനു തൊട്ടുമുന്നിലാണ് വീട് എന്ന്.

അതെന്ത് അടയാളം എന്നാലോചിച്ച് നേരെ വച്ചു പിടിച്ചു. പറഞ്ഞതു പോലെ ഇറക്കമെല്ലാം ഇറങ്ങി ചെല്ലുമ്പോഴുണ്ട് അതാ പാഞ്ഞു പോകുന്നു, ഞങ്ങളുടെ അടയാളം... അതായത് സില്‍്വര്‍ കളറുള്ള ആ സ്കോര്‍പ്പിയോ.

ഇനിയിപ്പോ ആ വണ്ടിയുടെ പിന്നാലെ വച്ചു പിടിച്ച് അതു നിര്‍ത്തുന്ന സ്ഥലത്തിനു മുന്നിലുള്ളതായിരിയ്ക്കുമോ മാഷുടെ വീട് എന്ന ഡൌട്ട് ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി. കുറേ ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലമെത്തിയപ്പോല്‍ ചോദിച്ച് ഉറപ്പു വരുത്തി. ഭാഗ്യം! അതു തന്നെ മാഷുടെ വീട്.

കാര്‍ ഒരിടത്ത് ഒതുക്കി പാര്‍ക്കു ചെയ്ത് നേരെ മാഷുടെ വീട്ടിലേയ്ക്കു നടന്നു. വീട്ടുമുറ്റത്ത് പന്തലില്‍ നിറയെ ആള്‍ക്കാര്‍. ഞങ്ങളെ കണ്ട് സുഹൃത്തുക്കളാണല്ലേ... വാ, അകത്തേയ്ക്ക് കയറൂ എന്നും പറഞ്ഞ് ഒരാള്‍ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അകത്ത് കയറി അവിടെ കണ്ട ഒരു സോഫായില്‍ നിരന്നിരുന്നു. ജോബി ഇരുന്നതിനടുത്ത് ഒരു വലിയ ഗിഫ്റ്റ് പായ്ക്കറ്റ് ഇരിപ്പുണ്ടായിരുന്നു. അവിടെ ഇരിയ്ക്കാനുള്ള ബുദ്ധിമുട്ടില്‍ അവനാ പായ്ക്കറ്റ് എടുത്ത് അടുത്തു കണ്ട ടേബിളിലേയ്ക്ക് മാറ്റി വയ്ക്കുന്നതും കണ്ടു കൊണ്ടാണ് മാഷുടെ അച്ഛനുമമ്മയും അങ്ങോട്ട് വന്നത്. അവരുടെ ഭാവത്തില്‍ നിന്ന് ആ ഗിഫ്റ്റ് ഞങ്ങള്‍ കൊണ്ടു വന്നതാണെന്ന് ധരിച്ചിട്ടുണ്ടെന്ന് തോന്നി. എന്തായാലും അതു പിന്നെ, തിരുത്താന്‍ പോയില്ല. (സാധാരണയായി, നല്ല അടുപ്പമുള്ള സുഹൃത്തുക്കളുടെ വീട്ടില്‍ വിവാഹത്തിനും മറ്റും പോകുമ്പോള്‍ ഞങ്ങള്‍ സമ്മാനങ്ങളൊന്നും കൊടുക്കുന്ന പതിവില്ല).

അച്ഛനോടും അമ്മയോടും കുശലാന്വേഷണം കഴിഞ്ഞിട്ടാണ് മാഷിനെ അന്വേഷിച്ചത്. മാഷും മറ്റു കൂട്ടുകാരും കൂടി കുറച്ചപ്പുറത്തുള്ള പുഴയോരത്തേയ്ക്ക് പോയിട്ടുണ്ടെന്ന് മറുപടി കിട്ടി. നിങ്ങളും വേഗമങ്ങോട്ട് ചെല്ല് എന്ന രീതിയില്‍ അവിടെ നിന്നിരുന്ന ചില ബന്ധുക്കള്‍ ചിരിച്ചു കൊണ്ട് പറഞ്ഞതില്‍ എന്തോ ചെറിയ പന്തികേട് തോന്നാതിരുന്നില്ല. മാഷുടെ അനുജന്റെ കൂടെ ഞങ്ങളും പുഴയോരത്തേയ്ക്ക് നടക്കുന്നതിനിടയില്‍ വേഗം ചെല്ല് കഴിഞ്ഞു കാണില്ല എന്നെല്ലാം അവര്‍ പറയുന്നതു കേട്ടപ്പോള്‍ ആ സംശയം ബലപ്പെട്ടു. അവരെല്ലാം ചെറിയ രീതിയില്‍ മിനുങ്ങാന്‍ പോയതാകണം. ഞങ്ങളും കഴിയ്ക്കുന്ന കൂട്ടത്തിലാണെന്ന് കരുതിയാകണം വേഗം ചെല്ല് എന്നെല്ലാം പറയുന്നത്. എന്തായാലും ഒന്നും മിണ്ടാതെ അങ്ങോട്ട് വച്ചടിച്ചു. ഞങ്ങള്‍ക്കാര്‍ക്കും അത്തരം ശീലങ്ങലില്ലെന്ന് അവരെങ്ങനെ അറിയാന്‍?

അവിടെ എത്തിയപ്പോള്‍ സംഭവം ശരിയാണ്. മാഷിന്റെ കമ്പനിയിലെ ബോസ്സ് ഉള്‍പ്പെടെ എല്ലാവരും സാമാന്യം ഫിറ്റാണ്. ബോസ്സും ഒരു സഹപ്രവര്‍ത്തകനും അവിടെ പുഴയരികെ കെട്ടിയിട്ടിരിയ്ക്കുന്ന ഒരു കൊച്ചു വഞ്ചിയില്‍ കയറിയിരുന്ന് കുട്ടനാടന്‍ പുഞ്ചയിലെ... സ്റ്റൈലില്‍ തുഴയുന്നു. ആരൊക്കെയോ അതിന്റെ ഫോട്ടോസെടുക്കുന്നു. അവിടെ കൂട്ടത്തില്‍ ഞങ്ങളുടെ ലിനക്സ് സാറും മാഷിന്റെ ഉറ്റ സുഹൃത്തുമായ ലിജു സാറുമുണ്ട്. എന്നെയും ബിട്ടുവിനെയും കണ്ട ലിജു സാര്‍ ഓടി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പഴേ മനസ്സിലായി, സാറും മോശമാക്കിയിട്ടില്ല.

സമയം ഇരുട്ടായി തുടങ്ങി. അപ്പോഴേയ്ക്കും നല്ല ഫോമില്‍ നില്‍ക്കുന്ന മാഷുടെ കൂട്ടുകാര്‍ക്കെല്ലാം ഒരാഗ്രഹം. അവിടെ നില്‍ക്കുന്ന നോര്‍ത്തിന്ത്യനായ മാഷുടെ ബോസ്സിനിട്ട് നാലെണ്ണം പൊട്ടിച്ചാലോ എന്ന്. കുറച്ചു നേരം കൂടെ കൊതുകു കടിയും കൊണ്ട് അവിടെ നില്‍ക്കുന്ന കാര്യത്തിലും അടുത്ത റൌണ്ട് മയക്കുവെടി എപ്പോള്‍ തുടങ്ങണം എന്ന കാര്യത്തിലുമെല്ലാം ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിലും ബോസ്സിനെ ഒന്നു പെരുമാറിയാല്‍ കൊള്ളാം എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏക കണ്ഠമായ അഭിപ്രായമായിരുന്നു. എന്തിന്, ഇതൊന്നുമറിയാതെ അപ്പോള്‍ മാത്രം തിരുവനന്തപുരത്തു നിന്നും എത്തിച്ചേര്‍ന്ന ജുംസു (മാഷുടെയും ഞങ്ങളുറ്റെയും മറ്റൊരു സുഹൃത്ത്) പോലും ആദ്യ ദര്‍ശനത്തില്‍ തന്നെ ബോസ്സിനെ കണ്ട് ഇഷ്ടപ്പെടാതെ, അങ്ങോട്ട് വിളിച്ച് മാറ്റി നിര്‍ത്തി രണ്ടെണ്ണം കൊടുത്താലെന്ത് എന്ന അഭിപ്രായമാണ് പറഞ്ഞത്.

സമയം ഇരുട്ടി തുടങ്ങിയതോടെ ഞങ്ങളെല്ലാവരും പുഴയോരത്തു നിന്നും മാഷുടെ വീട്ടുമുറ്റത്തെത്തി. പിന്നെ,തൊട്ടയല്‍പ്പക്കത്തുള്ള അവരുടെ ബന്ധുവീടിനു മുറ്റത്ത് തമ്പടിച്ചു. അപ്പോഴേയ്ക്കും മാഷുടെ സുഹൃത്തുക്കള്‍ രണ്ടാം റൌണ്ട് ആരംഭിച്ചിരുന്നു. ആ സമയം ഞങ്ങളും ലിജു സാറും ജുംസുവും കുറേ നേരം കൂടി അവിടെ സംസാരിച്ചിരുന്നു. സമയം ഏതാണ്ട് 8 മണി ആയപ്പോള്‍ ജോബിയാണ് ഒരു പുതിയ ഐഡിയ പറഞ്ഞത്. അവിടെ അന്ന് എന്തായാലും നമ്മള്‍ ഇരിയ്ക്കുന്നതു കൊണ്ട് പ്രയോജനമൊന്നുമില്ല. ഫുഡ്ഡിനു ശേഷം മാഷുടെ മറ്റു സുഹൃത്തുക്കള്‍ മൂന്നാം റൌണ്ട് ആരംഭിയ്ക്കുമെന്ന് ആദ്യമേ പറഞ്ഞു കഴിഞ്ഞു. അതില്‍ താല്പര്യമില്ലാത്ത സ്ഥിതിയ്ക്ക് നമ്മളിവിടെ നില്‍ക്കുന്നതിലെന്തര്ത്ഥം? നമുക്കൊരു സിനിമയ്ക്കു പോയാലോ?

എല്ലാവര്‍ക്കും സമ്മതം. കാര്യം മാഷിനെ അറിയിച്ചു. മാഷു പറഞ്ഞു. അതിനെന്താ. നിങ്ങള്‍ പോയ്ക്കോളൂ. പക്ഷേ, ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. മാത്രമല്ല, നിങ്ങള്‍ക്കു താമസിയ്ക്കാന്‍ റൂം ബുക്ക് ചെയ്തിട്ടുണ്ട്. അത് അനിയന്‍ കാണിച്ചു തരും.പിന്നെ, രാവിലെ 7 മണി ആകുമ്പോഴേയ്ക്കും ഇങ്ങെത്തണം

അല്ലെങ്കിലും ഭക്ഷണം കഴിഞ്ഞിട്ടേ പോകൂ എന്ന് ഞങ്ങളും തീര്‍ത്തു പറഞ്ഞു. സമയം 8.30 ആയപ്പോഴേയ്ക്കും, വിശപ്പില്ലെങ്കിലും മാഷുടെ അനിയനെക്കൊണ്ട് ഞങ്ങള്‍ ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യിച്ചു. എന്നിട്ട് ആദ്യം തന്നെ കയറീരുന്ന് ശാപ്പാടടിച്ചു. പിന്നെ നേരെ ഞങ്ങള്‍ക്കു വേണ്ടി ബുക്കു ചെയ്തിരിയ്ക്കുന്ന റൂമിലേയ്ക്ക് പോയി. ലഗ്ഗേജെല്ലാം അവിടെ ഡൌണ്‍ലോഡ് ചെയ്തിട്ട് കോട്ടയത്തേയ്ക്ക് തിരിച്ചു. ‘അനുപമ’ തീയേറ്ററിനരികില്‍ എത്തിയപ്പോള്‍ അവിടെ കഥ പറയുമ്പോള്‍ തുടങ്ങുന്നു. വണ്ടിയെല്ലാം പാര്‍ക്കു ചെയ്ത് അങ്ങോട്ട് ഓടിക്കയറി.

സിനിമ മോശമായില്ല. മനോഹരമെന്നൊന്നും പറയാനില്ലെങ്കിലും അധികം ബഹളങ്ങളൊന്നുമില്ലാത്ത, ബോറടിപ്പിയ്ക്കാത്ത സിനിമ. അതു കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സമയം 11.30 ആയി. തിരിച്ച് റൂമിലേയ്ക്ക്. അവിടെ എത്തി, ബുക്ക് ചെയ്തിട്ടിരുന്ന രണ്ടു റൂമുകളിലൊന്നില്‍ ഞാനും ജോബിയും മറ്റേതില്‍ ബിട്ടുവും പിള്ളയും ചേക്കേറി.

കുറേ നേരം കൂടി ഓരോരോ കാര്യങ്ങളും സംസാരിച്ച് സംസാരിച്ച് ഉറങ്ങാന്‍ കിടന്നു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാല്‍ സുഖമായി ഉറങ്ങി.

വെളുപ്പിന് 6 മണി ആയപ്പോഴേയ്ക്കും എല്ലാവരും ഉണര്‍ന്നു. ഏഴരയ്ക്കുള്ളില്‍ റെഡി ആയി, മാഷുടെ വീട്ടിലേയ്ക്ക് ഇറങ്ങി. അവിടെ എത്തിയപ്പോള്‍ മാഷിനെ ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണ്. ഞങ്ങളും ഒപ്പം കൂടി. അതു കഴിഞ്ഞ് ചായ കുടിയും കഴിഞ്ഞ് എട്ടരയോടെ വിവാഹം നടക്കുന്ന ക്ഷേത്രത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. അത് ചെങ്ങന്നൂര്‍ -ബുധനൂര്‍ എന്ന സ്ഥലത്ത് ഉള്ള ഒരു ക്ഷേത്രത്തിലായിരുന്നു.

ഏതാണ്ട് ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങള്‍ ഒമ്പതരയോടെ ക്ഷേത്രനടയിലെത്തി. മുഹൂര്‍ത്തം 10.30 നും 11.00 നും ഇടയ്ക്കായിരുന്നതിനാല്‍ പിന്നെയും കുറേ നേരം കൂടെ അവിടവിടെയായി ചുറ്റിപ്പറ്റി നിന്നു. കത്തി വച്ചും പരസ്പരം കളിയാക്കിയും പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് ചിരിച്ചും ഞങ്ങളെല്ലാവരും നില്‍ക്കുമ്പോള്‍ വിവാഹ ജീവിതത്തെപ്പറ്റി മാഷിനു ക്ലാസ്സെടുക്കുന്ന തിരക്കിലായിരുന്നു, ജോബി.

അങ്ങനെ 10.30 ആയപ്പോള്‍ എല്ലാവരും കൂടി മാഷിനെ കല്യാണ മണ്ഡപത്തിലേയ്ക്ക് ആനയിച്ചു. പിന്നെ, പൂജാ ചടങ്ങുകള്‍ക്കൊടുവില്‍ കൃത്യം 10.50 ന് മാഷ് ലക്ഷ്മിയുടെ കഴുത്തില്‍ താലി കെട്ടി. (ഇതേ സമയത്ത് മുഹൂര്‍ത്തം അറിയിയ്ക്കാനായി ഞാന്‍ മത്തനും ബിബിനും സുധിയ്ക്കും ഓരോ റിങ്ങ് കൊടുത്തു. അതു മനസ്സിലാക്കിയിട്ടാവണം, മത്തന്‍ ഉടനേ തന്നെ ദുബായില്‍ നിന്ന് വിളിച്ചു. അങ്ങനെ മാഷിനോട് നേരിട്ട് ആശംസകളറിയിച്ച ശേഷം ഞങ്ങളോടെല്ലാവരോടും അവന്‍ സംസാരിയ്ക്കുകയും ചെയ്തു.). താലികെട്ടിനും തുടര്‍ന്നുള്ള പൂജാവിധികള്‍ക്കും ശേഷം ഫോട്ടോസെഷന്‍ നടക്കുന്ന നേരം കൊണ്ട് ഞങ്ങള്‍ കലവറയിലേയ്ക്ക് മാര്‍ച്ച് ചെയ്തു. മോശമല്ലാത്ത രീതിയില്‍ തന്നെ സദ്യയും അകത്താക്കി പുറത്തെത്തുമ്പോഴും മാഷ് ഫോട്ടോസിനു പോസ് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ഞങ്ങളെല്ലാവരും ചേര്‍ന്നു നില്‍ക്കുന്ന കുറച്ചു ചിത്രങ്ങളും എടുത്തു.

പിന്നീട് മാഷിനോടും ലക്ഷ്മിയോടും ഒപ്പം അവിടെ എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ യാത്ര തിരിച്ചു. പരുമല പള്ളി അവിടെ അടുത്തായിരുന്നതിനാല്‍ പോകും വഴി അവിടെ ഒന്നു കയറി. തുടര്‍ന്ന് ബിട്ടുവിനെ അവന്റെ വീട്ടില്‍ ഇറക്കാനായി തിരുവല്ലയിലുള്ള അവന്റെ വീട്ടിലും കയറി. അവിടെ അച്ഛനോടും അമ്മയോടും കുറച്ചു നേരം സംസാരിച്ചിരുന്നു. അവരുടെ പുതിയ വീടിന്റെ പണി നടക്കുകയായിരുന്നു. അവിടെയും ഞങ്ങള്‍ കയറി നോക്കി. പോകാന്‍ നേരം അച്ഛന്‍ പ്രത്യേകം സൂചിപ്പിച്ചു, മിക്കവാറും ജൂലൈയില്‍ സഞ്ജുവിന്റെ വിവാഹം ഉണ്ടാകുമെന്നും അതുകൊണ്ട് എല്ലാവരും അവിടെ ഹാജരുണ്ടാകണമെന്നും. 7 വര്‍ഷം മുന്‍പ് മഞ്ജുവേച്ചിയുടെ ആദ്യത്തെ കുഞ്ഞിന്റെ മാമോദീസ ഞങ്ങളെല്ലാവരും പങ്കെടുത്ത് ആഘോഷമാക്കിയ കാര്യവും ആ സമയത്ത് അമ്മ ഓര്‍മ്മിപ്പിച്ചു. ആ ഓര്‍മ്മകളുമായി അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ നേരെ എറണാകുളത്തേയ്ക്ക് വച്ചു പിടിച്ചു.

അവസാനം എറണാകുളം സൌത്ത് റെയില്‍്വേ സ്റ്റേഷനില്‍ ഞങ്ങളെ ഇറക്കി വിട്ടിട്ട് ജോബി ഇടപ്പള്ളിയിലെ വീട്ടിലേയ്ക്ക് പോയി. പ്രകൃതീയുടെ വിളി അസഹ്യമാകുന്നു എന്നും പറഞ്ഞ് വളരെ ധൃതിയിലാണ് അവന്‍ പോയത്. തുടര്‍ന്ന് ട്രെയിനില്‍ ഒരു വിധത്തില്‍ സീറ്റ് കണ്ടെത്തി അവിടെ ഇരിപ്പായപ്പോഴേയ്ക്കും ഞാനും പിള്ളേച്ചനും ശരിയ്ക്കും തളര്‍ന്നിരുന്നു. മാത്രമല്ല, സീറ്റു റിസര്‍വ്വു ചെയ്യാന്‍ വൈകിയതു കാരണം ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി ഒരൊറ്റ സീറ്റാണ് കിട്ടിയത്. അതില്‍ ഒരു വിധത്തില്‍ അഡ്ജസ്റ്റു ചെയ്ത് ഇരുന്ന് നേരം വെളുപ്പിച്ചു.

അങ്ങനെ വെളുപ്പിന് 5 മണിയോടെ ബാംഗ്ലൂര്‍ റെയില്‍്വേ സ്റ്റേഷനിലിറങ്ങി. അവിടെ നിന്നും 6 മണിയോടെ മഡിവാളയില്‍ ഉള്ള റൂമെത്തിയപ്പോഴേയ്ക്കും ശരീര വേദനയും ജലദോഷവും കാരണം ഞാന്‍ ക്ഷീണിച്ചിരുന്നു എങ്കിലും എല്ലാം ഭംഗിയായതിന്റെ ഒരു ആത്മ സംതൃപ്തിയുമുണ്ടായിരുന്നു, ഒപ്പം എല്ലാവരും ഒരുമിച്ചു കൂടിയതിന്റെ ഒരു സന്തോഷവും. (മത്തനും സുധിയും ബിമ്പുവും കുല്ലുവും ഉണ്ടായിരുന്നില്ലെങ്കില്‍ തന്നെയും)

ഇനി എന്നാണാവോ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒന്നുകൂടി ഒത്തു ചേരാനാകുക?

[ഇത് സത്യത്തില്‍ ഒരു പോസ്റ്റാക്കാന്‍ വേണ്ടി എഴുതീയതല്ല. അന്നത്തെ ചടങ്ങിനു പങ്കെടുക്കാന്‍ കഴിയാതിരുന്ന എന്റെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം അവര്‍ക്ക് വേണ്ടി (പ്രത്യേകിച്ച് മത്തനു വേണ്ടി) എഴുതിയതാണ്. വിശദമായി, വള്ളിപുള്ളി വിടാതെ ആ രണ്ടു ദിവസത്തെ സംഭവങ്ങളുടെ വിവരണം. കുറച്ചു വലുതായിപ്പോയി. ക്ഷമിയ്ക്കുക.]
ഞങ്ങളുടെ പ്രിയപ്പെട്ട മാഷിനും(സുനിലിനും) ലക്ഷ്മിയ്ക്കും സന്തുഷ്ടമായ ഒരു കൂടുംബ ജീവിതം ആശംസിയ്ക്കുന്നു.

60 comments:

  1. ശ്രീ said...

    ഇത് സത്യത്തില്‍ ഒരു പോസ്റ്റാക്കാന്‍ വേണ്ടി എഴുതീയതല്ല. അന്നത്തെ ചടങ്ങിനു പങ്കെടുക്കാന്‍ കഴിയാതിരുന്ന എന്റെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം അവര്‍ക്ക് വേണ്ടി എഴുതിയതാണ്. വിശദമായി, വള്ളിപുള്ളി വിടാതെ ആ രണ്ടു ദിവസത്തെ സംഭവങ്ങളുടെ വിവരണം. കുറച്ചു വലുതായിപ്പോയി, ക്ഷമിയ്ക്കുക.

    ഇത് എന്റെ സുഹൃത്തുക്കള്‍ക്കു വേണ്ടി സമര്‍പ്പിയ്ക്കുന്നു. ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട മാഷിനും(സുനിലിനും) ലക്ഷ്മിയ്ക്കും സന്തുഷ്ടമായ ഒരു കൂടുംബ ജീവിതം ആശംസിയ്ക്കുന്നു.

  2. ഹരിശ്രീ said...

    ശോഭി,

    ഇന്ന് ഞാന്‍ തേങ്ങയുടയ്കുന്നു...

    ഠേ...

    പിന്നെ യാത്രാവിവരണം നന്നായി. കല്യാണവീട്ടിലേക്ക് മനസ്സാലുള്ള ഒരു യാത്രതന്നെയായി ഇത്.

  3. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:“അത് നടന്നതു തന്നെ” എന്ന ഒരു മാതിരി ആക്കിയ രീതിയിലാണ് അവര്‍ പ്രതികരിച്ചത്.


    പിന്നെ അങ്ങനൊരു കല്യാണം ഉണ്ടെന്ന് നീ ഓര്‍ത്തെന്ന് പോലും എഴുതീട്ടില്ല. പെങ്ങളിത് വായിക്കാന്‍ ഇടവരട്ടെ.. :)

  4. G.MANU said...
    This comment has been removed by the author.
  5. G.MANU said...

    “കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട്” എന്ന് സക്കറിയ പറഞ്ഞപോലെ “കോട്ടയത്ത് എത്ര സുനിലുമാ‍ര്‍ ഉണ്ട്” എന്ന് ചോദിച്ചോ..

    നല്ല വിവരണം..കൂടെയുണ്ടായിരുന്നു വായിച്ചപ്പോള്‍


    പിന്നെ വരന്‍ ‘ഫിറ്റ്’ ആയിരുന്നോ... താലി മാറി പെണ്ണിന്‍‌റെ അച്ഛന്‍‌റെ കഴുത്തില്‍ കെട്ടിയൊന്നുമില്ലല്ലോ അല്ലേ..

    എഴുതെടാ അടുത്തത്....

  6. മഴത്തുള്ളി said...

    ശ്രീ യാത്രാവിവരണം രസകരമായിരുന്നു. പിന്നെ :

    "ഞങ്ങളും കഴിയ്ക്കുന്ന കൂട്ടത്തിലാണെന്ന് കരുതിയാകണം ‘വേഗം ചെല്ല്’ എന്നെല്ലാം പറയുന്നത്. ഞങ്ങള്‍ക്കാര്‍ക്കും അത്തരം ശീലങ്ങലില്ലെന്ന് അവരെങ്ങനെ അറിയാന്‍? മാഷിന്റെ കമ്പനിയിലെ ബോസ്സ് ഉള്‍പ്പെടെ എല്ലാവരും സാമാന്യം ഫിറ്റാണ്. ബോസ്സും ഒരു സഹപ്രവര്‍ത്തകനും അവിടെ പുഴയരികെ കെട്ടിയിട്ടിരിയ്ക്കുന്ന ഒരു കൊച്ചു വഞ്ചിയില്‍ കയറിയിരുന്ന് “കുട്ടനാടന്‍ പുഞ്ചയിലെ...” സ്റ്റൈലില്‍ തുഴയുന്നു."

    “കൊച്ചുപെണ്ണേ കുയിലാളേ.... എന്ന് ബാക്കി പാടി നിങ്ങളും തുഴഞ്ഞെന്നും കഴിച്ചെന്നുമൊക്കെ എന്നോട് പിള്ളേച്ചന്‍ പറഞ്ഞല്ലോ ;) സത്യം പറ, പിന്നെന്തിനാ നിങ്ങളും പുഴവക്കിലേക്ക് വെച്ചടിച്ചത്??? അമ്പടാ മിടുക്കാ‍ാ‍ാ‍ാ‍ാ‍ാ.......

  7. asdfasdf asfdasdf said...

    പോരട്ടെ അടുത്തത്.
    വിവരണം കൊള്ളാം.

  8. [ nardnahc hsemus ] said...

    “പി ടി ഉഷയ്ക്കെന്തിനാ കാറ്??? അവള്‍ക്കോട്യാ പോരെ?” എന്നു ഇന്നച്ചന്‍ പണ്ടേതേ സിനിമയില്‍ ചോദിച്ച പോലെ, “ശ്രീയ്ക്കെന്തിനാ വീഡിയോ കാമറ?? കാര്യങളൊക്കെ അങ്ക് ട് എഴുത്യാ പോരെ??“

    അതെ. ഇത്രയും ഡീറ്റെയില്‍ഡായി എഴുതുന്ന ആരെയും ബൂലോകത്തു ഞാന്‍ വായിച്ചിട്ടില്ല.

  9. Rejesh Keloth said...

    കോട്ടയത്തു പോയിവന്നപോലായി...
    ശ്രീയുടെ സുഹൃത്തിനും ഭാര്യയ്ക്കും വിവാഹമംഗളാശംസകള്‍...
    വിട്ടുപോയ പെങ്ങള്‍ക്കും.. :-)

  10. ഉപാസന || Upasana said...

    രസികന്‍ ഭായ്
    അപ്പോഴും കൂട്ടുകാര്‍ക്കിട്ടുള്ള ചെറിയ ചില പാരകള്‍ കണ്ടില്ലെന്നും പറയനാവില്ല. ;-)

    എന്നും സ്നേഹത്തോടെ
    ഉപാസന

  11. Appu Adyakshari said...

    “എന്നെയും സഞ്ജുവിനെയും കണ്ട ലിജു സാര്‍ ഓടി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പഴേ മനസ്സിലായി, സാറും മോശമാക്കിയിട്ടില്ല...” ഈ കുടിയന്മാര്‍ക്കെല്ലാം ഈ ഒരു സ്വഭാവം കോമണ്‍ ആണല്ലേ ശ്രീ?!!!

    പതിവുപോലെ നന്നായി. ചേട്ടന്റെ തേങ്ങയും കമന്റും കണ്ടില്ലേ..

    ഓ.ടോ: എല്ലാവരുടെയും ശ്രദ്ധയ്ക്ക്: ഇന്റല്‍ കമ്പനിയുടെ ബാംഗ്ലൂര്‍ ഓഫീസില്‍ ഇന്നലെ ഒരു നെറ്റ്‌വര്‍ക്ക് തകാരുണ്ടാവുകയും, അതേതുടര്‍ന്ന് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ തിരയുമ്പോള്‍ പുള്ളിയെ കാണാതാവുകയും ചെയ്തു. ആ അഡ്മിനെ പിന്നീട് ബ്ലോഗ....... അയ്യോ ആരാ എന്റെ വാപൊത്തിയത്!

  12. ശ്രീ said...

    ശ്രീച്ചേട്ടാ...
    ആദ്യ കമന്റിനും തേങ്ങയ്ക്കും നന്ദി. :)
    ചാത്താ...
    എനിയ്ക്ക് ചീത്ത കേള്‍പ്പിയ്ക്കാന്‍ വേണ്ടിയാണല്ലേ? (അവളെങ്ങാന്‍ ഇതു വായിച്ചാല്‍...)
    കമന്റിനു നന്ദി. :)
    മനുവേട്ടാ...
    അതേന്നേയ്. അന്ന് കോട്ടയത്ത് എവിടെ നോക്കിയാലും സുനിലുമാര്‍ തന്നെ. കമന്റിനു നന്ദി. :)
    മഴത്തുള്ളി മാഷേ...
    അതെയതെ. എല്ലാവരും കൂടി ഇനി എനിയ്ക്കിട്ട് പാര പണിതാല്‍ മതീല്ലോ. കമന്റിനു നന്ദി ട്ടോ. :)
    മേനോന്‍ ചേട്ടാ...
    വായിച്ചതിനും കമന്റിനും നന്ദി. :)
    സുമേഷേട്ടാ...
    വലുപ്പക്കൂടുതല്‍ പ്രശ്നമാകുമെന്ന് സംശയത്തോടെ ആണ്‍ പോസ്റ്റിയത്. എന്തായാലും ഈ കമന്റ് കൂടി കണ്ടപ്പോള്‍ സന്തോഷമായി. :)
    സതീര്‍‌ത്ഥ്യന്‍ മാഷേ...
    സ്വാഗതം. വായിച്ച് കമന്റിട്ടതിനു നന്ദി. :)
    സുനിലേ...
    ഇടയ്ക്ക് പരസ്പരം കൊച്ചു പാരകള്‍ വയ്ക്കുന്നതും ഒരു രസമല്ലേ? അവരെല്ലാവരും തന്നെ അത് ആസ്വദിയ്ക്കാറുമുണ്ട്. കമന്റിനു നന്ദി. :)
    അപ്പുവേട്ടാ...
    ദാ വരുന്നു അടുത്ത പാര... ഉം, ശരി ശരി. വായിച്ച് കമന്റിയതിനു നന്ദീട്ടോ. :)

  13. Sharu (Ansha Muneer) said...

    നല്ല വിവരണം.... ശ്രീയുടെ കൂടെ യാത്ര ചെയ്തതു പോലെ ഒരു തോന്നല്‍..:)

  14. നിരക്ഷരൻ said...

    എന്നാലും ആ നോര്‍ത്ത് ഇന്ത്യാക്കാരന്‍ ബോസ്സിനെ തല്ലാതെ പോന്നത് മോശമായിപ്പോയി :) :)

  15. ഗീത said...

    പോസ്റ്റാക്കാന്‍ വേണ്ടി എഴുതിയതല്ലെങ്കിലും വായിക്കാന്‍ രസകരം തന്നെ.

  16. നിലാവ്.... said...

    നല്ല വിവരണം........... :)

  17. Jith Raj said...

    ‘പുതിന് ഹാര’ വാങ്ങും നേരം ‘എന്റെ കാറു വൃത്തികേടാക്കരുതേ പൊന്നളിയാ... വേണേല് മൂന്നു നാലു കോര്ക്കു കൂടെ വാങ്ങിയ്ക്കോ’ ജോബി കലക്കി.
    നല്ല ഒഴുക്കുള്ള എഴുത്ത്. ആ യാത്ര എനിക്കും ശരിക്കും ആസ്വദിക്കാന് കഴിഞ്ഞു ഈ വിവരണത്തിലൂടെ.

  18. ഹരിത് said...

    നേരത്തേ വായിച്ചതാണു. ഇപ്പോഴാണു കമന്‍റെഴുതാന്‍ കഴിഞ്ഞത്. ഇഷ്ടമായി . നന്നായിട്ടുണ്ട്

  19. ദേവാസുരം said...

    ശ്രീ...

    കാണാന്‍ അല്പം വൈകിപ്പൊയി.... ഇന്നലെ ഈ വഴിക്കു വരാന്‍ പറ്റിയില്ല..കൊള്ളാം മുഴുവന്‍ ഒറ്റ ഇരിപ്പിനു തീര്‍ത്തു.

    അച്ചനും അമ്മക്കും നമ്മളുടെ മേലുള്ള വിശ്വാസം ഒരിക്കലും കളയാന്‍ പാടില്ല.മ്മളും ആ റ്റൈപ് ആണേ.മാസത്തില്‍ ഒരു തവണ വീട്ടില്‍ ചെന്നാല്‍ രാവിലെ കാപ്പിയും കുടിച്ചു “മ്മേ ഞാന്‍ പ്പ ബരാട്ടാ” എന്നു പറഞ്ഞു ഇരങ്ങിയാ തിരിചു വരുന്നത് പാതി രാ‍ത്രി ആയിരിക്കും..അവസാനം അമ്മ ചൊദിചു “ഞ്ഞി എന്തിനാടാ ആടന്ന് നാട്ടില് ബെര്ന്ന് ?
    അമ്മെനെം അച്ചനെം കാണാനാ അല്ല പിള്ളമ്മാരൊപ്പരം മത്തം കെട്ടി നടക്കാനാ...”

    വല്ലൊം മനസിലായാ ??

  20. ശ്രീവല്ലഭന്‍. said...

    ശ്രീ,
    വളരെ ലളിതമായ് എഴുതിയിരിക്കുന്നു.
    "ഇനി എന്നാണാവോ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒന്നുകൂടി ഒത്തു ചേരാനാകുക…?" പ്രസക്തം!

  21. ജ്യോനവന്‍ said...

    മനോഹരം; വിവരിച്ചതലേ യാത്രയില്‍......

  22. ഫസല്‍ ബിനാലി.. said...

    Vaayana kazhinju veruthe onnu noakkiyatha ethra vaayichu kazhinjennu, njettippoayitto
    congrats.

  23. Gopan | ഗോപന്‍ said...

    യാത്രാ വിവരണം രസമായിരിക്കുന്നു, മാഷേ.

  24. ശ്രീ said...

    ഷാരൂ...
    ഇതു വായിച്ചതിനും കമന്റിനും നന്ദി.
    നിരക്ഷരന്‍ ചേട്ടാ...
    ഹ ഹ. അതു തന്നെയായിരുന്നു അവരുടെ എല്ലാവരുടേയും വിഷമം. നന്ദി.
    ഗീതേച്ചീ...
    ഇതു വായിക്കാനും കമന്റിടാനും സമയം കണ്ടെത്തിയതിനു വളരെ നന്ദി.
    നിലാവ്...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
    ജിത് രാജ്...
    സ്വാഗതം. ജോബി ഒരു രസികന്‍ തന്നെയാണ്. വായനയ്ക്കും കമന്റിനും നന്ദി.
    ഹരിത് മാഷേ...
    വായിച്ച് കമന്റിയതിനു നന്ദി.
    കണ്ണൂര്‍ക്കാരാ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. അതിലെ “മത്തം കെട്ടി നടക്കാനാ?” എന്നതൊഴിച്ച് ബാക്കി എല്ലാം മനസ്സിലായി. എന്താ അതിനര്‍‌ത്ഥം? എന്തായാലും വായിച്ചതിനും കമന്റിനും നന്ദീട്ടോ.
    വല്ലഭന്‍ മാഷേ...
    ആ ഒരു ചിന്ത ആണ് ഞങ്ങള്‍ക്കെപ്പോഴും. വായിച്ച് കമന്റിട്ടതിനു നന്ദി.
    ജ്യോനവന്‍ മാഷേ...
    മിനക്കെട്ട് വായിച്ചതിനും കമന്റിനും നന്ദി.
    ഫസല്‍...
    വലുപ്പം കൂടിയിട്ടും വായിച്ച് കമന്റിട്ടതിന്‍ നന്ദി.
    ഗോപന്‍ മാഷേ...
    നന്ദി, വായനയ്ക്കും കമന്റിനും.

  25. Pongummoodan said...

    ശ്രീ,

    സംഗതി കുറച്ച്‌ നീണ്ടെങ്കിലെന്താ, രസമായിത്തന്നെ വായിക്കാന്‍ കഴിയുന്നുണ്ട്‌.
    അടുത്തത്‌ പോസ്റ്റിക്കോ.

  26. ശ്രീനാഥ്‌ | അഹം said...

    ശ്രീ...
    എന്നത്തെയും പോലെ ഇതും...
    സുന്ദരമായ വിവരണം...

    അഭിനന്ദനങ്ങള്‍.

  27. ബഷീർ said...

    വിശദമായ യാത്രാ വിവരണം.. നന്നായിരിക്കുന്നു.
    വിദ്യാര്‍ത്ഥി ജീവിതസ്മരണകള്‍
    എല്ലാവര്‍ക്കും പ്രിയപ്പെട്ടത്‌ തന്നെ..
    പിന്നെ മദ്യമില്ലാത്ത അഘോഷമില്ലല്ലോ ഇന്ന്.. മാറി നില്‍ക്കാന്‍ കഴിയൂന്നുവെന്നറിയുന്നതില്‍ സന്തോഷം..

  28. നവരുചിയന്‍ said...

    അങ്ങനെ ഞങ്ങളും ആ കല്യാണത്തില്‍ പങ്കെടുത്തു കൂടെ ആ യാത്രയിലും ....

  29. Unknown said...

    യാത്രാ വിവരണം കലക്കി മാഷെ..
    എന്താ പൊറ്റക്കാടിനു പിന്മുറക്കാരനാകാനാണോ പരിപാടി.പോസ്റ്റിത്തിരി വലുതായെങ്കിലെന്താ.. ഒരു യാത്രയും ഒപ്പം ഒരു കല്യാണത്തിനും നമുക്കുകൂടി കൂടാന്‍ പറ്റിയല്ലോ... ആശംസകള്‍....

  30. കാവലാന്‍ said...

    നന്നായിരിക്കുന്നു വിവരണം.

  31. Unknown said...

    ഇതെന്തൊരു സ്പീഡാ ശ്രീ?:)
    എന്നാലും ഒരിരുപ്പിനു വായിച്ചൂട്ടാ..
    നന്നായെഴുതി...:)

  32. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    എന്റെ ശ്രീയേയ് വിവരണം എല്ലാം നന്നാവുന്നുണ്ട്..
    പക്ഷെ ഇതിത്തിരി കൂടിപ്പോയൊ എന്നൊരു ചിന്ത..
    എന്നാലും വായിച്ചൂ ആ കല്യാണവീട്ടിലേയ്ക്ക് ഇത്രയും വേരെ എത്തിയ്ക്കാന്‍ ശ്രീയ്ക്ക് കഴിഞ്ഞല്ലൊ നന്നായിരിക്കുന്നൂ.

  33. Unknown said...

    കൊള്ളം ശ്രി സാറിനെ കാണാന്‍ പോയത്‌ എന്റെ നാട്ടിലുടെയാകും കള്ളന്‍ എന്നിട്ടുമിണ്ടിയില്ല

  34. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഇതു വായിച്ച് വായിച്ച് ഞാന്‍ ചാലക്കുടി എത്തി.

    നന്നായിരിക്കുന്നു വിവരണം.

  35. ദിലീപ് വിശ്വനാഥ് said...

    കൊള്ളാമല്ലോ ബൂലോഗത്തിന്റെ ശ്രീ ഈ യാത്രാവിവരണം. വരാന്‍ അല്പം വൈകിപ്പോയി.

    ചുമ്മാ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ശ്രീയുടെ കൂടെ കോട്ടയം വരെ പോയി വന്ന ഒരു ഫീല്‍.

  36. കുറുമാന്‍ said...

    ശ്രീ വായിച്ചു.......


    ഇതൊരു പോസ്റ്റാക്കണം എന്ന് കരുതിയിരുന്നില്ല, പക്ഷെ സുഹൃത്തുക്കള്‍ക്കായി ആക്കി എന്നതിനാല്‍ ഞാ‍ാന്‍ വെറുതെ വിട്ടു.

    അല്ലെങ്കില്‍ ഞാന്‍ കൊരണം ഞെക്കിയേനെ........

    ഇത് യാത്രാ വിവരണം എന്ന് ഞാന്‍ പറയില്ല....ഞാന്‍ രണ്ട് ദിവസം ചെയ്തത് എന്തൊക്കെ എന്നേ ഞാന്‍ പറയൂ.

    ചൂടാവണ്ടട്ടോ.......ചൂടായാല്‍ ????

  37. ശ്രീ said...

    പോങ്ങുമ്മൂടന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    ശ്രീനാഥ്...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
    ബഷീര്‍‌ക്കാ...
    വളരെ നന്ദി, വായനയ്ക്കും കമന്റിനും.
    നവരുചിയന്‍...
    നന്ദി കേട്ടോ.
    തല്ലുകൊള്ളീ...
    പോസ്റ്റ് കുറച്ചു വലുതായിട്ടു കൂടി അത് ക്ഷമയോടെ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
    കാവലാന്‍ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി.
    ആഗ്നേയ ചേച്ചീ...
    ഈ തിരക്കിനിടയിലും ഇതു വായിയ്ക്കാന്‍ സമയം കണ്ടെത്തിയതിനു പ്രത്യേക നന്ദി.
    സജീ...
    ശരിയാണ്. വലുപ്പം കുറച്ച് കൂടിപ്പോയി. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
    അനൂപ് മാഷേ...
    ഈ കോതനല്ലൂര്‍ എവിടെ ആണെന്ന് എനിയ്ക്ക് നല്ല പിടിയില്ലാട്ടോ. അന്നാണെങ്കില്‍ വളരെ തിരക്കിട്ട യാത്രയുമായിരുന്നു. വായനയ്ക്കും കമന്റിനും നന്ദി. :)
    പ്രിയ...
    നന്ദി, വായനയ്ക്കും കമന്റിനും.
    വാല്‍മീകി മാഷേ...
    അസുഖത്തിനിടയിലും വായിച്ച് കമന്റ് രേഖപ്പെടുത്തിയതിന്‍ വളരെ നന്ദി. :)
    കുറുമാന്‍‌ജീ...
    ഹിഹി. ഇത്തിരി വലുപ്പം കൂടിപ്പ്പോയി. കൈ വയ്ക്കരുതേ... ഒന്നുപദേശിച്ചാല്‍ മതി, ഞാന്‍ നന്നായിക്കോളും. ;)
    എന്തായാലും വായനയ്ക്കു നന്ദീട്ടോ. :)

  38. GLPS VAKAYAD said...

    ന്റമ്മോ ഇപ്പളാ വായിച്ചു തീര്‍ന്നത്...
    എങ്കിലും രസച്ചരടു പൊട്ടിയില്ല....
    നന്നായിട്ടുണ്ട് ട്ടോ

  39. Anonymous said...

    പ്രിയപ്പെട്ട ശ്രീ,

    താങ്കളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിനു വളരെയധികം നന്ദി. നിങ്ങളുടെയെല്ലാം ബ്ലോഗുകള്‍ കണ്ട് ആവേശം മൂത്താണ്‍ ഞാനും ഈ പണി തുടങ്ങിയത്‍. തുടങ്ങിയപ്പോഴാണു മനസ്സിലായത് ഇത് കുട്ടിക്കളിയല്ലെന്നു. ഇപ്പോള്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണു. കാരണം മറ്റൊന്നുമല്ല, മലയാളം അങ്ങോട്ട് വഴങ്ങുന്നില്ല. പ്രത്യേകിച്ചും കൂട്ടക്ഷരങ്ങളും ചില്ല് അക്ഷരങ്ങളും, എല്ലാം ഒരു മാതിരി ലോറി കേറിയ തവളെയേപ്പോലെയാണു. പക്ഷേ നിങ്ങള്‍ എല്ലാവരുടേയും പോസ്റ്റുകള്‍ വളരെ സുവ്യക്തമാണല്ലോ, ഇതെങ്ങനെ സാധിക്കുന്നു?

  40. വേണു venu said...

    ശ്രീയേ, നല്ലൊരു കല്യാണത്തിനു് പങ്കെടുത്ത സംതൃപ്തി വായിച്ചു കഴിഞ്ഞപ്പോള്‍.:)

  41. ഉഗാണ്ട രണ്ടാമന്‍ said...

    ശ്രീ..... യാത്രാവിവരണം രസകരമായിരുന്നു....

  42. vidhyarthi said...

    കോട്ടയം യാത്ര നന്നായിട്ടുണ്ട്.

  43. ദേവാസുരം said...

    ശ്രീ,

    മത്തം കെട്ടി നടക്കുക എന്നു പറഞ്ഞാല്‍ മദിച്ചു തെണ്ടി തിരിഞ്ഞു നടക്കുക... കണ്ണൂരിലെ ഒരു ഗ്രാമ്യ പ്രയോഗം

  44. ശ്രീ said...

    ദേവതീര്‍ത്ഥ...
    ലേശം വലുതായിപ്പോയി. എങ്കിലും വായിച്ചതിനും കമന്റിട്ടതിനും നന്ദി.
    ജിത് രാജ്...
    കമന്റിനു നന്ദി. മറുപടി അയച്ചിട്ടുണ്ട്. നന്ദി.
    വേണുവേട്ടാ...
    ഈ പോസ്റ്റിലൂടെ ആ വിവാഹത്തിനു പങ്കെടുത്തതിനു നന്ദി.
    ഉഗാണ്ട രണ്ടാമന്‍...
    വളരെ നന്ദി.
    വിദ്യാര്‍ത്ഥി(സാന്ദ്ര)...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
    കണ്ണൂര്‍ക്കാരന്‍ മാഷേ...
    വിശദീകരിച്ചു തന്നതിനു നന്ദീട്ടോ.

  45. Sanju said...

    Oru kalyanathinte aakhoshathinekal upari njangalkku kurachu naalukalkku shesham onnichu kooduvanulla avasaramayirunnu Sunilinte kalyanam. Aa 2ndu divasavum njangal sherikkum aashvadichu. Pakshe njangal friends allavarum ellayirunnu anna sathyam marachuvekkunnilla.. athil njangalkku dhukkamund. Iniyum ethu pole oru avasarathil allavarkkum othu cheruvan saadikkum allengil saadikkette annu njan eeshvaranod prarthikkunnu.


    Nava dambhadhikalkku ante sneham niranja aashamsakal

  46. Rafeeq said...

    ലേശം... വലുതായെങ്കിലും വയിച്ചപോള്‍ അരിഞ്ഞില്ല.. അങ്ങൊഴുകി പോയി. .നല്ല വിവരണം.. ;)

  47. The Common Man | പ്രാരബ്ധം said...

    അപ്പോ കോട്ടയമൊക്കെ നല്ല പരിചയമായി അല്ലേ? എന്നാ പിന്നെ എന്റെ കല്ല്യാണത്തിനും വിളിച്ചേക്കാം കേട്ടോടാ ഊവ്വേ! ഇക്കൂട്ട് ഒരു നല്ല വെവരണം എഴുതി തന്നേച്ചാ മതി!

  48. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    ശ്രീ
    യാത്രാവിവരണം രസകരമായിരുന്നു. പിന്നെ കാണാന്‍ അല്പം വൈകിപ്പൊയി.... ഇന്നലെ ഈ വഴിക്കു വരാന്‍ പറ്റിയില്ല..കൊള്ളാം മുഴുവന്‍ ഒറ്റ ഇരിപ്പിനു തീര്‍ത്തു.നല്ല വിവരണം.... ശ്രീയുടെ കൂടെ യാത്ര ചെയ്തതു പോലെ ഒരു തോന്നല്‍

  49. Sathees Makkoth | Asha Revamma said...

    മാഷിന്റെ കല്യാണത്തിന്റെ ദൃക്‌സാക്ഷിവിവരണം നല്‍കിയാല്‍ മാത്രം മതിയോ?
    (വിവരണം നന്നായി)

  50. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

    ശ്രീ,
    രണ്ടു ദിവസത്തെ സംഭവങ്ങളിലൂടെയുള്ള യാത്ര കൊള്ളാം. സുഹൃത്തുക്കളുടെ നിര്‍ബന്ധപൂര്‍വ്വം വള്ളിപുള്ളി വിടാതെ എന്ന് മുന്‍‌കൂര്‍ ജാമ്യം എടുത്തതിനാല്‍ ‘കത്രിക‘ പ്രയോഗിക്കാഞ്ഞതിന് ‍ഇത്തവണ ‘ഭൂപടം’ തരുന്നു.

  51. വിന്‍സ് said...

    പ്രിയ ശ്രീ...ഇതു കാണാന്‍ വൈകി. ഫേവറിറ്റ്സില്‍ തൂക്കിയിട്ടുള്ള എല്ലാ ബ്ലോഗിലൂടെയും ഓട്ട പ്രദക്ഷിണം നടത്തിയപ്പോള്‍ ആണു ഇതു കണ്ടതു. വായിച്ചു, മനോഹരമായിരിക്കുന്നു. പോസ്റ്റാക്കിയില്ലായിരുന്നെങ്കില്‍ വല്ലാത്തൊരു നഷ്ട്ടം ആയേനെ.

  52. ശ്രീ said...

    സഞ്ജു...
    ശരിയാണ്. അന്നത്തെ പോലെ ഇനി എന്നായിരിയ്ക്കും എല്ലാവ്ര്ക്കും ഒരുമിച്ചു കൂടാന്‍ പറ്റുക എന്നതാണ് ഞാനും ആലോചിയ്ക്കുന്നത്. മാഷിനുള്ള ആശംസ മാഷ് നേരിട്ട് സ്വീകരിയ്ക്കുമെന്നു കരുതാം. :)
    റഫീഖ്...
    വലുതായിരുന്നിട്ടും വായിച്ചതിനും കമന്റിയതിനും നന്ദി.
    പ്രാരാബ്ദം മാഷേ...
    ഹ ഹ. അപ്പോ കല്യാണത്തിനു വിളിയ്ക്കുമല്ലോ അല്ലേ? വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
    സഗീര്‍...
    വൈകിയിട്ടൊന്നുമില്ലെന്നേ... എന്തായാലും ഇത് വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി.
    സതീശേട്ടാ...
    തല്‍ക്കാലം ഈ ദൃക്‌‌സാക്ഷി വിവരണത്തിനേ പ്ലാനുള്ളൂ സതീശേട്ടാ... ഹ ഹ. വായിച്ച് കമന്റിട്ടതിനു നന്ദീട്ടോ. :)
    മോഹന്‍ മാഷേ...
    സ്വാഗതം. കുറച്ചു വലുപ്പം കൂടുതലുണ്ടായിരുന്നിട്ടും അതു മുഴുവനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി, കേട്ടോ. അതു പോലെ കത്രിക പ്രയോഗിയ്ക്കാതിരുന്നിട്ടും ‘ഭൂപടം’ തന്നതിനും നന്ദി. :)
    വിന്‍‌സേ...
    എനിയ്ക്ക് പിന്നീട് വല്ലപ്പോഴും എടുത്ത് നോക്കാമല്ലോ എന്നോര്‍ത്തിട്ടു മാത്രമാണ് ഇതു പോസ്റ്റാക്കിയത്. എങ്കിലും ഇത്രയും പേര്‍ വായിച്ചതില്‍ വളരെ സന്തോഷമുണ്ട്. നന്ദി കേട്ടോ. :)

  53. സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

    ഞാനെന്തു പറയാനാ... എവിടെയൊ കണ്ടുമറന്ന ഈ ശ്രീത്വം ഉള്ള മുഖമെഴുതിയത് വായിക്കാന്‍ വന്നപ്പം ഇതാ കിടക്കുന്നു ഒരു അന്തമില്ലാത്ത നീളത്തില്‍ ഒരു വിവരണം...കുറച് വയിചൂ... ബാക്കി പിന്നെ വായിക്കാം.. എന്നാലും വന്നതല്ലെ ഹായ് പറയാതെ പോകുന്നത് മോശമല്ലെ എന്ന് കരുതി...എന്നാ പിന്നെ കാണാം...

  54. വയനാടന്‍ said...

    വായിച്ചുകഴിഞ്ഞപ്പൊ കേരളത്തിലൂടെയുള്ള ഒരു യാത്രക്കു കൊതി.
    നന്നായിരിക്കുന്നു.

  55. എം.എസ്. രാജ്‌ | M S Raj said...

    ഇതു വായിച്ചപ്പോളാണോര്‍ത്തത്‌, നാട്ടിലെ ഒരു കല്യാണം കൂടീട്ടു നാളെത്രയായെന്ന്‌..

    ഒരു നാലഞ്ചു ചേട്ടന്മാര്‍ പുര നിറഞ്ഞു നില്‍പ്പുണ്ട്‌. ആര്‍ക്കും പക്ഷേ ഒരുത്സാഹം വരുന്നില്ല. :(

    ഇപ്പോള്‍, ഒരു കല്യാണം കൂടിയ പോലെ തോന്നുന്നു. സദ്യയത്ര ആസ്വദിക്കാന്‍ പറ്റിയില്ല, ട്ടോ!

  56. എം.എസ്. രാജ്‌ | M S Raj said...

    പിന്നെ വേറൊരു കാര്യം കൂടി-
    താങ്കളുടെ പോസ്റ്റുകളിലെ നല്ലൊരു ഭാഗവും ഇന്നാണു ഞാന്‍ വായിച്ചത്‌. പല ബാല്യകാല സ്മരണകളും എന്‍റെ ഓര്‍മ്മകളേയും ഒത്തിരി പിന്നോട്ടു നയിച്ചു. പൂര്‍വ്വകാല ബന്ധങ്ങളുടെ ഒര്‍മയ്ക്കായി താങ്കളെപ്പോലെ ഞാനും ഓരോരോ വസ്തുക്കള്‍ സൂക്ഷിച്ചു വെയ്ക്കാറുണ്ട്‌.

    സൗഹൃദങ്ങള്‍ക്കു ഇത്രയേറെ വിലകല്‍പ്പിക്കുന്ന താങ്കളുടെ നല്ലമനസ്സിന്‌ ഒരു തൂവല്‍.. :)

    സസ്നേഹം,
    രാജ്‌

  57. monsoon dreams said...

    hi sree,
    kalyaanathinu poyi vanna pratheethi:-)

  58. മറ്റൊരാള്‍ | GG said...

    ശ്രീ, ഇതു കാണാന്‍ ഒത്തിര്‍ ഒത്തിരി വൈകിപ്പോയി.

    യാത്രാവിവരണം രസകരമായിരുന്നു.

  59. Green Umbrella said...

    ‘എന്റെ കാറു വൃത്തികേടാക്കരുതേ പൊന്നളിയാ... വേണേല്‍ മൂന്നു നാലു കോര്‍ക്കു കൂടെ വാങ്ങിയ്ക്കോ’ എന്നു ജോബി പിറുപിറുക്കുന്നുണ്ടായിരുന്നു....that was awesome!!!

  60. Sreekanth S Nair said...

    ശ്രീ...താങ്കളുടെ ഈ ബ്ലോഗിലേക്ക് ആകസ്മികമായി എത്തിയതാണ്....
    ഞാനും ബി.പി.സി കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥിയാണ്...96-99 ബാച്ച് ബി.ബി.എ
    ...മുഴുവന്‍ പേര് എങ്ങനെയാണ്..???
    ഞാന്‍ കോളേജില്‍ വച്ച് കണ്ടിട്ടുണ്ട് താങ്കളെ..
    ബ്ലോഗ് മനോഹരമായിരിക്കുന്നു..അഭിനന്ദനങ്ങള്‍...
    ഓര്‍ക്കുട്ടില്‍ ഉണ്ടോ..?
    http://www.orkut.co.in/Main#Profile.aspx?uid=6430359355494847498