Monday, July 27, 2026

രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ

 പുസ്തകം:  രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ

രചയിതാവ് / എഡിറ്റർ : ആദർശ് എസ്

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ : ഡിസി ബുക്സ് 

വില : ₹260/-

കുറിപ്പ് : ശ്രീ



ഡാർക്ക്നെറ്റ്, ഹാക്കർ എക്സ് രണ്ടാമൻ എന്നീ സൂപ്പർ ഹിറ്റ് ത്രില്ലർ നോവലുകളിലൂടെ മലയാള ത്രില്ലർ സാഹിത്യത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച ആദർശിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് രാസലഹരി. മുൻ പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സൈബർ ലോകത്ത് അതി നൂതന സാങ്കേതിക വിദ്യകളുടെയോ ടെക്നോളജിയുടെയോ പിൻബലത്തിൽ അല്ല, സാധാരണക്കാർക്കിടയിൽ തന്നെ ആണ്  ഈ കഥ നടക്കുന്നത്.


 'മൊണ്ടി ഷാജി' വെറുമൊരു പ്രാദേശിക ഗുണ്ടയല്ല. അവൻ നാട്ടിലെ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയാണ്... അവരുടെ പ്രധാന കച്ചവടം നടക്കുന്നത് നാട്ടിലെ വിദ്യാലയപരിസരങ്ങളിലും. പോലീസും  രാഷ്ട്രീയക്കാരും എല്ലാം കണ്ണികളായ ആ ലഹരി മാഫിയയുടെ തലപ്പത്ത് അവൾ... ചിത്രലേഖ!


ഇൻസ്പെക്ടർ രാംകുമാർ സ്റ്റേഷനിൽ ചാർജ് എടുക്കുന്നതോടെ ലഹരി മാഫിയക്കാർക്ക് തലവേദനയാകുന്നു. അയാൾ ചിത്രലേഖയുടെ കൂട്ടാളികളെ ഓരോരുത്തരെയായി കുടുക്കുന്നു. മഹാദേവൻ, നിയാസ്, പ്രദീപൻ.. അവസാനം അവളുടെ വലം കൈ ആയ ഷാജിയും പോലീസിൻ്റെ കയ്യിൽ പെടുന്നു. പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുന്നുവെങ്കിലും അന്ന് രാത്രി ഷാജി സ്വന്തം വീട്ടിലെ കിണറിന് മുകളിൽ കയറി തൂങ്ങി മരിക്കുന്നു.


അത് ആത്മഹത്യയാണോ കൊലപാതകമാണോ ? പലരും പല അഭിപ്രായങ്ങൾ പറയുന്നു.  പൊലീസിന് അത് തിരിച്ചറിയാനും തെളിയിക്കാനും ഒരു പാട് വഴികളുണ്ട്. ഷാജിയുടെ കേസിൽ അവർ അതൊക്കെ പരീക്ഷിച്ചതുമാണ്. പക്ഷേ വ്യക്തമായ ഒരു തെളിവും കിട്ടുന്നില്ല.  ഇനി അഥവാ അത്രയും കുറ്റമറ്റ രീതിയിൽ തെളിവുകളില്ലാതെ ഒരു കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആരായിരിക്കും? 


പോലീസ് കസ്റ്റഡിയിൽ നിന്നിറങ്ങിയ ശേഷമുള്ള മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം പോലീസിനെ സമ്മർദ്ദത്തിലാക്കുന്നു. നാട്ടുകാരുടെ മുന്നിൽ നിന്ന് ഷാജിയെ തള്ളി, അറസ്റ്റ് ചെയ്തു കൊണ്ട് പോയ ഇൻസ്പെക്ടർ രാംകുമാറിനെതിരെ പ്രതിഷേധം കടുക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാകാമെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും സംശയിക്കുന്നു. പക്ഷേ,  രാംകുമാർ അതൊരു ആത്മഹത്യയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. 


അവസാനം അന്വേഷണം  പുതിയൊരു ഉദ്യോഗസ്ഥൻ  ഏറ്റെടുക്കുന്നു.  തുടർന്ന് ദുരൂഹമായ അനവധി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും  അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനയെ ആകാംക്ഷാഭരിതമാക്കുന്നു.


ഒറ്റയിരുപ്പിൽ നല്ല ഒഴുക്കോടെ വായിച്ചു തീർക്കാവുന്ന ലളിതമായ ഒരു ത്രില്ലർ ആണ് രാസലഹരി. രസകരമായ, നർമ്മം കലർത്തിയ ശൈലിയിൽ വേഗത്തിൽ വായിച്ചു പോകാവുന്ന എഴുത്ത്. 


എന്നാൽ ഒരു ത്രില്ലർ എന്നതിലുപരി നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയയെ, അവരുടെ വലക്കണ്ണികളിൽ സ്വയമറിയാതെ ഇയാം പാറ്റകളെ പോലെ വന്നു വീണു നശിക്കുന്ന പുതു തലമുറയെ, ഇതൊക്കെയാണ് 'ജെൻ സി വൈബ്' എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് അവരെ കുടുക്കുകയും എതിർക്കുന്നവരെ തന്ത വൈബ് എന്ന് വിളിച്ച് ഒതുക്കുകയും ചെയ്യുന്ന  കച്ചവട  തന്ത്രത്തെ വളരെ വ്യക്തമായി തുറന്നു കാട്ടുന്ന സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന ഒരു ഉള്ളടക്കം കൂടിയാണ് രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ. 


പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.

0 comments: