Monday, January 8, 2024

സസ്പെൻസ് ജീൻ

 പുസ്തകം :  സസ്പെൻസ് ജീൻ

രചയിതാവ് : രജത് ആർ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ബുക്ക്സ്

പേജ് : 254

വില : 310

Rating : 4.25/5


പുസ്തക പരിചയം :


ഒന്നാം ഫോറൻസിക് അദ്ധ്യായം, ബോഡി ലാബ് എന്നീ നോവലുകൾക്ക് ശേഷം ഡോക്ടർ രജത് ന്റേതായി പുറത്തിറങ്ങിയ മെഡിക്കൽ ത്രില്ലർ ആണ് സസ്പെൻസ് ജീൻ.

അദ്ദേഹത്തിന്റെ മുൻ രചനകളിൽ ഒന്നെങ്കിലും വായിച്ചിട്ടുള്ളവർക്ക് എഴുത്തിൽ ഉള്ള രജത് ഡോക്ടറുടെ മികവിനെ പറ്റി ഒരു സംശയവും ഉണ്ടാകാനിടയില്ല. എന്നിരുന്നാൽ തന്നെയും മുൻ പുസ്തകങ്ങളെ ബഹുദൂരം പിന്നിലാക്കുന്നത്ര മികവ് അവകാശപ്പെടാൻ കഴിവുള്ള പുസ്തകം ആണ് സസ്പെൻസ് ജീൻ.

ഓരോ മനുഷ്യരിലും സവിശേഷമായ ചില ജീനുകള്‍ ഉണ്ടത്രേ! മനുഷ്യ ശരീരങ്ങളിലുള്ള ആ ജീനുകളുടെ ഘടനകളിൽ ഉണ്ടാകാവുന്ന വ്യതിയാനങ്ങൾക്കും പ്രത്യേകതകൾക്കും അനുസരിച്ച് ഓരോ മനുഷ്യനും വ്യത്യസ്ത കഴിവുകളും ശാരീരികാവസ്ഥകളും... എന്തിനു സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും പോലും മാറിവരുന്നു. 

കർണ്ണാടകയിലെ പവിത്ര മഠ് മെഡിക്കൽ കോളേജിൽ  നടക്കുന്ന മരണങ്ങൾക്ക് പിന്നിലെ ദുരൂഹതകളിലെയ്ക്കുള്ള ഒരു അന്വേഷണം ആണ് ഈ നോവൽ.

മുൻപ് ബോഡി ലാബ് എന്ന പുസ്തകത്തിലേത് പോലെ തന്നെ ആ ആശുപത്രിയും പരിസരവും നാനോലാബിലെ ഇടനാഴികളും എല്ലാം തന്നെ ഒരു സിനിമയിൽ എന്നത് പോലെ നമ്മുടെ മനസ്സിൽ കാണിച്ചു തരുവാൻ സാധിയ്ക്കുന്നത്ര ഭംഗിയായിട്ടാണ് ഡോക്ടർ രജത് ഈ നോവൽ എഴുതിയിരിയ്ക്കുന്നത്.  ഇത് പോലുള്ള ഒരു  മെഡിക്കൽ  പശ്ചാത്തലത്തിലുള്ള കഥയെ നല്ല അച്ചടക്കത്തോടെ, വായനാ സുഖം നഷ്ടപ്പെടുത്താതെ ഒട്ടും തന്നെ ബോറടിപ്പിയ്ക്കാതെ... എന്നാൽ വിശദാംശങ്ങൾ സാധാരണക്കാരന് പോലും മനസ്സിലാക്കാൻ കഴിയും വിധം വിവരിച്ചു കൊണ്ട് എഴുതി തീർക്കുക എന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്.

കേന്ദ്ര കഥാപാത്രമായി വരുന്ന ഡോക്ടർ ഹരീഷിന്റെ പഠന കാലം മുതൽ പത്ത് പതിനഞ്ചു  വർഷത്തോളം വരുന്ന കാലയളവുകൾക്കുള്ളിൽ  പവിത്ര മഠ് മെഡിക്കൽ കോളേജിലും അതിനോട് ചേർന്നു നിൽക്കുന്ന റിസർച്ച് ലാബായ നാനോ ലാബിലും  നടക്കുന്ന ചില സംഭവങ്ങൾ ആണ് കഥയുടെ കാതൽ.

 അര്‍ബുദത്തിനെതിരേ പ്രയോഗിയ്ക്കാവുന്ന  'നാനോ മരുന്ന്‌' വികസിപ്പിച്ചെടുക്കാനുള്ള ലക്ഷ്യത്തിൽ ആണു ഡോക്ടർ ഹരീഷ്. ഒരു രാത്രിയിൽ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങുന്ന ഹരീഷ് ആശുപത്രിയിലെ ഒരു  ഇരുട്ടുമുറിയില്‍ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തിളങ്ങുന്ന ശവശരീരം കണ്ട് ഭയക്കുന്നു. എന്നാൽ അത് ഒരു മായക്കാഴ്ച ആണോ എന്ന് ഉറപ്പിയ്ക്കാൻ കഴിയാതെ ഹരീഷ് വിഷമിയ്ക്കുന്നു, പതിയെ ആ സംഭവം മറക്കുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി അസ്വാഭാവികവും ദുരൂഹവുമായ സംഭവങ്ങൾ നടക്കാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

 ജീവൻ രക്ഷിക്കാനുള്ള മരുന്നിനായി വർഷങ്ങളോളം പരീക്ഷണങ്ങൾ നടത്തുന്നത് പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. എന്നാൽ മരുന്നു പരീക്ഷണങ്ങൾ പരാജയമാകുന്നതിന്റെ അനന്തര ഫലമായുണ്ടാകുന്ന,  ഉപയോഗ്യശൂന്യമായതെന്ന് കരുതുന്ന പല ബൈ പ്രോഡക്റ്റുകളുടെയും മാരകശേഷി നാം അറിയാതെ പോകുന്നു. അപ്പോൾ അവ അനർഹമായ കൈകളിൽ എത്തിയാലോ?

ദുരൂഹമായ അനുഭവങ്ങളും മരണങ്ങളും അവിടെ ഒരു തുടർക്കഥ ആകുമ്പോൾ ആ ദുരൂഹതയുടെ ചുരുളഴിയ്ക്കാൻ ഇൻസ്‌പെകടർ ശേഖറിന് ഒപ്പം ഡോക്ടർ ഹരീഷും കൈ കോർക്കുന്നു.  

ഏതുനിമിഷവും നമുക്ക് പ്രിയപ്പെട്ടവരെ വേർപിരിയേണ്ടിവന്നേക്കാം. അതൊന്നും നമ്മുടെ കൈയിലല്ല. എന്നാൽ അവസാനശ്വാസംവരെ അവർക്കു വേണ്ടി കഴിയുന്നതെല്ലാം ചെയ്യാനാവുമ്പോഴാണ് ബന്ധങ്ങൾക്ക് പൂർണ്ണതയുണ്ടാവുന്നത്.

കോവിഡ് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന നോവലിന്റെ അവസാന ഭാഗത്ത് ഈ വാചകം നമ്മെ ഒന്ന് മനസ്സിരുത്തി ചിന്തിപ്പിയ്ക്കുന്നുണ്ട് .

ആ കാലഘട്ടത്തിലെ ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും ബുദ്ധിമുട്ടുകളും അവരുടെ ആത്മാർഥതയും പരിശ്രമങ്ങളും എല്ലാം  ഒരിയ്ക്കൽ കൂടി   ഓർമ്മപ്പെടുത്തുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് നോവലിലൂടെ.

ത്രില്ലർ പ്രേമികളായ വായനക്കാർക്ക് ഒരു സംശയവും കൂടാതെ വായിയ്ക്കാൻ തിരഞ്ഞെടുക്കാവുന്ന നല്ലോരു നോവൽ ആണ് സസ്പെൻസ് ജീൻ


ശ്രീ

1 comments:

  1. ഉണ്ടാപ്രി said...

    അടിപൊളി റിവ്യൂ..
    ഇവിടെ ഇങ്ങനെ ബുക്സ്ന്റെ റിവ്യൂ ഉള്ള കാര്യം അറിയില്ലായിരുന്നു..
    പുതിയ ബുക്ക്സ് വാങ്ങാൻ ഒരു വഴികാട്ടി ..
    വളരെ ഉപകാരപ്രദം