ഗ്രാമപ്രദേശങ്ങളിലെല്ലാം വിവാഹം എന്ന ചടങ്ങ് വളരെ രസകരമായ ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓഡിറ്റോറിയങ്ങളില്‍ വച്ചു നടക്കുന്ന വിവാഹത്തിന്റെ കൃത്രിമത്വങ്ങളൊന്നുമില്ലാതെ തിരക്കും ബഹളവുമായി നടത്തപ്പെടുന്ന ഒരു ആഘോഷം. ഞങ്ങള്‍ പിറവം ബിപിസി കോളേജിലായിരിക്കുമ്പോഴും ഇത്തരത്തിലുള്ള രണ്ടു മൂന്നു വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ പറ്റി. (സംശയിക്കണ്ട, വിളിക്കാതെ പോയി സദ്യയുണ്ടു എന്നല്ല പറഞ്ഞത്) അതിലൊന്നായിരുന്നു ഞങ്ങളുടെ കോളേജിലെ ലാബ് അസ്സിസ്റ്റന്റ് കൂടിയായിരുന്ന മനോജേട്ടന്റെ വിവാഹം.
ഞങ്ങള്‍ ആ കോളേജിലെ ഒരുമാതിരി എല്ലാ ടീച്ചിങ്ങ് & നോണ്‍ ടീച്ചിങ്ങ് സ്റ്റാഫുമായും പരിചയമായ ശേഷമാണ് മനോജേട്ടനുമായി അടുക്കുന്നത്. കാരണം മറ്റുള്ളവരെപ്പോലെ പെട്ടെന്ന്‍ അടുക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന ടൈപ്പായിരുന്നില്ല അദ്ദേഹം. (നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു പോയി എന്നും അമ്മ മാത്രമേ സ്വന്തമായുള്ളൂ എന്നുമെല്ലാം പിന്നീട് ഞങ്ങളറിഞ്ഞു. അതു കൊണ്ടു കൂടിയാകാം, മനോജേട്ടന്‍ ആരോടും അങ്ങനെ അടുക്കുന്ന തരക്കാരനല്ലായിരുന്നു) പക്ഷേ എന്തു കൊണ്ടോ, പരിചയപ്പെട്ട് അധികം വൈകാതെ ഞങ്ങള്‍ 7 പേര്‍ മനോജേട്ടനുമായി നല്ല കമ്പനിയായി. കോളേജില്‍ വച്ച് ടീച്ചേഴ്സിനോടു പോലും അധികം സംസാരിക്കാത്ത മനോജേട്ടന്‍ എവിടെ വച്ചു കണ്ടാലും ഞങ്ങളോട് ചിരിച്ചു സംസാരിക്കുകയും എന്തെങ്കിലും നേരം പോക്ക് പറയുകയും ചെയ്യുമായിരുന്നു. മനോജേട്ടന്റെ വീട് കോളേജിനു തൊട്ടടുത്തു തന്നെ ആയതും ഞങ്ങള്‍ കോളേജിനടുത്തു തന്നെ താമസിച്ചിരുന്നതും ഞങ്ങളുടെ സൌഹൃദം കുറെക്കൂടി ദൃഢമാകാന്‍ സഹായിച്ചു എന്നു പറയാം. കൂടാതെ, ഞങ്ങളുടെ ‘ഫ്രണ്ട്സ്’ എന്ന റൂമിനടുത്തായിരുന്നു അവിടുത്തെ വായനാശാല എന്നതിനാല്‍ മിക്കവാറും അവധി ദിവസങ്ങളില്‍ അങ്ങോട്ടു പോകും വഴി മനോജേട്ടന്‍ ഞങ്ങളുടെ റൂമില്‍ കയറി സംസാരിച്ചിരിക്കുമായിരുന്നു. ഇടയ്ക്ക് വായനാശാലയില്‍ നിന്നും നല്ല ചില പുസ്തകങ്ങള്‍ എനിക്ക് വായിക്കാനായി എടുത്തു തരികയും ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ രണ്ടാം വര്‍ഷം പഠിയ്ക്കുമ്പോഴായിരുന്നു മനോജേട്ടന്റെ വിവാഹം. ഇക്കാര്യം അറിയിക്കാനും ഞങ്ങളെ ക്ഷണിയ്ക്കാനുമായി മനോജേട്ടന്‍ റൂമില്‍ വന്നു. ഞങ്ങളെ ഏഴു പേരേയും പ്രത്യേകം ക്ഷണിച്ചു. റൂമില്‍ ഞങ്ങള്‍ 3 പേരേ ഉള്ളൂവെങ്കിലും 7 പേരും മിക്കവാറും അവിടെ കാണാറുണ്ട് എന്നതു തന്നെ കാരണം. തലേ ദിവസം മുതല്‍ അവിടെ ഉണ്ടാകണം എന്ന് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയും ചെയ്തു. (ഞങ്ങള്‍ ആ ആവശ്യം സസന്തോഷം സ്വീകരിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ)
അങ്ങനെ വിവാഹത്തലേന്ന് തന്നെ ഞങ്ങള്‍ എല്ലാവരും കല്യാണവീട്ടില്‍ ഹാജരായി. പിന്നെ, വൈകാതെ അവിടുത്തെ പണികളുടെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുത്തു. നാട്ടുകാര്‍ക്കിടയിലും ഞങ്ങളെപ്പറ്റി മോശമല്ലാത്ത അഭിപ്രായമുണ്ടായിരുന്നു, കേട്ടോ. അതു കൊണ്ടാകണം, അവര്‍ ഞങ്ങളെയും അവരുടെ കൂട്ടത്തില്‍ കൂട്ടി. അങ്ങനെ രാത്രിയായി. ഭക്ഷണത്തിനു ശേഷം പിറ്റേ ദിവസത്തേയ്ക്കുള്ള സദ്യയ്ക്കു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങി. പച്ചക്കറി അരിയലും തേങ്ങ ചിരവലും പൊടിപൊടിച്ചു. ഒപ്പം കുല്ലുവിന്റെ നേതൃത്വത്തില്‍ പാട്ടും കലാപരിപാടികളും. നാട്ടുകാരും കൂട്ടുകാരും ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ ആകെ ഒരുത്സവ പ്രതീതി. അങ്ങനെ പച്ചക്കറി അരിയലെല്ലാം ഏതാണ്ട് കഴിഞ്ഞപ്പോഴാണ് ആ കുടുംബത്തിലെ ഒരു അമ്മാവന്‍ ഞങ്ങളെ വിളിയ്ക്കുന്നത്. ഞങ്ങളങ്ങോട്ട് ചെന്ന് കാര്യമന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു.
“ പച്ചക്കറി അരിഞ്ഞതും തേങ്ങ ചിരവിയതും അല്ല മക്കളേ മിടുക്ക്. ഈ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നതിലാണ്. എന്താ നിങ്ങള്‍ക്കു പറ്റുമോ?”
അതിനെന്താ ഇത്ര പാട്? ഞങ്ങളേറ്റു. ഞങ്ങളെല്ലാവരും ഒന്നു ചിന്തിയ്ക്കുക പോലും ചെയ്യാതെ സമ്മതിച്ചു.
“അങ്ങനെ വെറുതേ പിഴിയുകയല്ല, കല്യാണവീട്ടിലൊക്കെ തേങ്ങ പിഴിയുന്നതിനൊരു രീതിയുണ്ട്. ദാ, ഈ തോര്‍ത്തു മുണ്ടങ്ങു പിടിച്ചേ” ഒരു പുതിയ വലിയ തോര്‍ത്തു മുണ്ടെടുത്ത് ഞങ്ങള്‍ക്കു നേരെ നീട്ടിയിട്ട് അമ്മാവന്‍ തുടര്‍ന്നു. “ ഈ ഈരിഴത്തോര്‍ത്തില്‍ ചിരവിയ തേങ്ങ ഇട്ടു പിഴിഞ്ഞ് പാലെടുക്കണം. അങ്ങനെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുത്തു കഴിയുമ്പോഴേയ്ക്കും പിഴിഞ്ഞു പിഴിഞ്ഞ് ഈ തോര്‍ത്തുമുണ്ട് പിഞ്ഞിക്കീറണം. അതിലാണ് അതിന്റെ രസം. എന്താ നോക്കുന്നോ?”
“ഏറ്റു” അതും ഒരു വെല്ലു വിളി പോലെ ഞങ്ങള്‍ ഏറ്റെടുത്തു.
“അതത്ര എളുപ്പമല്ല മക്കളേ… നിങ്ങള്‍ക്ക് അതു ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു സമ്മാനവുമുണ്ട്… കാണട്ടെ മിടുക്ക്!”
അമ്മാവന്‍ പ്രോത്സാഹിപ്പിച്ചു. ഒപ്പം നാട്ടുകാരും.
“ജോബീ, അളിയാ വാടാ… നമ്മുടെ അഭിമാനത്തിന്റെ പ്രശ്നമാ…” ഞങ്ങള്‍ ജോബിയെ ഉറക്കെ വിളിച്ചു.
അതിനിടെ കല്യാണ രാമനിലെ ഇന്നസെന്റിന്റെ മിസ്റ്റര്‍ പോന്നിക്കര ചെയ്ത പോലെ ‘മ്യൂസിക് വിത് ബോഡി മസ്സില്‍സ്’ എന്ന സ്റ്റൈലില്‍ കൊച്ചു പിള്ളേരുടെ അടുത്ത് മസിലും പെരുപ്പിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ജോബി ഓടിയെത്തി. കാര്യമറിഞ്ഞതും അവന്‍ ഷര്‍ട്ടൂരി. അതു കണ്ട് അമ്പരന്ന് “എടാ, ഗുസ്തി പിടിയ്ക്കാനല്ല, നിന്നോട് വരാന്‍ പറഞ്ഞത്” എന്നു പറഞ്ഞ എന്റെ ചെവിയില്‍ വന്ന് അവന്‍ പയ്യെ പറഞ്ഞു “അളിയാ, ഒരു ബോഡി ഷോയ്ക്കുള്ള അവസരം തരപ്പെട്ടത് ഇപ്പോഴാ… നീ ഇടങ്കോലിടരുത്” പിന്നെ ഞാനും ഒന്നും പറഞ്ഞില്ല. മാത്രമല്ല, ആ തോര്‍ത്ത് കീറേണ്ടത് ഞങ്ങളുടെ അഭിമാന പ്രശ്നമാണല്ലോ. അതിന് ജോബിയുടെ സഹായമില്ലാതെ പറ്റത്തുമില്ല.
അങ്ങനെ അവിടെ കൂടിയിരുന്ന നാട്ടുകാരുടെ പ്രോത്സാഹനത്തിനും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ ഞങ്ങള്‍ ആ തോര്‍ത്തുമുണ്ടുമായി ഒന്നാം പാലിനു വേണ്ടിയുള്ള യുദ്ധമാരംഭിച്ചു. ഒരു കുട്ട നിറയെ ചിരവിയ തേങ്ങ തന്നിട്ട് ഒരു ബക്കറ്റോളം ഒന്നാം പാലു പിഴിയണമെന്നാണ് കണക്കു പറഞ്ഞത്. ഞങ്ങള്‍ അഞ്ചു മിനിട്ടു കൊണ്ട് ആ ഒരു ബക്കറ്റ് ഒന്നാം പാല്‍ പിഴിഞ്ഞെടുത്തു. ഏതാണ്ട് ആ ബക്കറ്റ് നിറയാറായപ്പോഴേയ്ക്ക് “ക്‌റ്‌റ്….റ്” എന്ന ചെറിയ ശബ്ദം കേട്ടു. ഞങ്ങള്‍ ഉത്സാഹത്തോടെ തേങ്ങാപ്പീര മാറ്റി തോര്‍ത്ത് പരിശോധിച്ചു.
“ഹായ്…. തോര്‍ത്ത് കീറിയേ…” മത്തന്‍ ആര്‍ത്തു വിളിച്ചു “ജോബിയളിയാ ഉ…മ്മ” സന്തോഷം കൊണ്ട് ജോബിയുടെ കവിളത്ത് മത്തന്റെ വക ഒരു സമ്മാനവും.
മത്തന്റെ ഉമ്മ കിട്ടിയ കവിളും തുടച്ചു കൊണ്ട് ജോബി പല്ലിറുമ്മി നില്‍ക്കുമ്പോള്‍ ആദ്യ റൌണ്ടില്‍ തന്നെ തോര്‍ത്ത് കീറിയതും കണ്ട് കണ്ണു മിഴിച്ച് നില്‍ക്കുകയായിരുന്നു ആ അമ്മാവനും നാട്ടുകാരും. എന്തായാലും അതേ പോലത്തെ രണ്ടാമത്തെ തോര്‍ത്തു കൂടി എടുത്തു തന്നിട്ട് ആ അമ്മാവന്‍ പറഞ്ഞു “മക്കളേ … സമ്മതിച്ചു. നിങ്ങള്‍ക്ക് സമ്മാനം തരുന്ന കാര്യം ഞാനേറ്റു. പക്ഷേ, മൂന്നാം പാലു വരെ ഈ തോര്‍ത്തു കൊണ്ട് അഡ്‌ജസ്റ്റു ചെയ്യണം. ഇനി വേറെ നല്ല തോര്‍ത്തില്ല. ഇതും കീറരുത്”
ഞങ്ങള്‍ വിജയീഭാവത്തില്‍ സമ്മതിച്ചു. എല്ലാവരും കൂടി ഒത്തു പിടിച്ച് രണ്ടാം പാലും മൂന്നാം പാലും ആവശ്യത്തിലേറേ പിഴിഞ്ഞെടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ കൂടിയ നാട്ടുകാരുടെ മുന്നില്‍ വച്ച് ആ അമ്മാവന്‍ ഞങ്ങള്‍ക്കുള്ള സമ്മാനം എടുത്തു തന്നു. ഒരു കുപ്പി മദ്യം!
അത്രയും പേരുടെ മുന്നില്‍ വച്ച് ഞങ്ങള്‍ ചമ്മി. ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത ഞങ്ങള്‍ക്കെന്തിന് മദ്യക്കുപ്പി? “അമ്മാവാ… ഇതു ചതിയായിപ്പോയി. ഇതു ഞങ്ങള്‍ക്കെന്തിനാ?” നല്ല ഫുഡു വല്ലതും പ്രതീക്ഷിച്ച സുധിയപ്പന്‍ അറിയാതെ ചോദിച്ചുപോയി.
അപ്പോഴാണ് ഞങ്ങള്‍ അതു കഴിയ്ക്കില്ലെന്ന് അവരും മനസ്സിലാക്കിയത്. ഷര്‍ട്ടിടാതെ മസിലും കാണിച്ച് വെള്ളിത്തരങ്ങളും (മണ്ടത്തരങ്ങളും) പറഞ്ഞു നടക്കുന്ന ജോബിയൊക്കെ നല്ല പോലെ വെള്ളമടിച്ചിട്ടാണ് ഇതെല്ലാം കാണിയ്ക്കുന്നത് എന്നായിരുന്നു അവരുടെ വിചാരം. പരിഹാരമായി തിളച്ചു കൊണ്ടിരിക്കുന്ന പാലട പ്രഥമനെ ആദ്യമായി കൈ വയ്ക്കാനുള്ള അനുവാദം ഞങ്ങള്‍ക്കു കിട്ടി. ഞങ്ങള്‍ ഹാപ്പിയായി. എന്തായാലും ആ കുപ്പി ഞങ്ങള്‍ ഞങ്ങളുടെ സീനിയേഴ്സിനു സമ്മാനിച്ചു. അവരും ഹാപ്പി.
അന്നത്തെ കോപ്രായങ്ങളെല്ലാം കഴിഞ്ഞ് രാത്രി മൂന്നു മണിയ്ക്ക് അവിടെ നിന്നും പായസ്സവും കൂട്ടി ചോറും ഉണ്ട ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്. (ഒന്നും തോന്നരുത്. സത്യമായും നല്ല വിശപ്പായിരുന്നു). പിറ്റേന്ന് കല്യാണം ആഘോഷമായി നടന്നു. അവിടെയും വിളമ്പാനും ഒരുക്കങ്ങള്‍ക്കും ഞങ്ങള്‍ മുന്നിലുണ്ടായിരുന്നു. നാട്ടുകാരെല്ലാം വളരെ സംതൃപ്തിയോടെ പങ്കെടുത്ത ഒരു വിവാഹമായിരുന്നു അത്. ഒപ്പം നാട്ടുകാര്‍ക്ക് ഞങ്ങളോടുണ്ടായിരുന്ന മതിപ്പും ഇരട്ടിയായി.
വിവാഹ ശേഷം മനോജേട്ടന്‍ ഭാര്യയേയും കൂട്ടി ഞങ്ങളുടെ റൂമിലെത്തിയിരുന്നു. പിന്നെയും കാലം കടന്നു പോയി. ഞങ്ങള്‍ മൂന്നാം വര്‍ഷം കോഴ്സ് മുഴുമിപ്പിച്ച് പോരും വരെ മനോജേട്ടനുമായുള്ള അടുപ്പം നില നിന്നിരുന്നു. അവസാനം മൂന്നു വര്‍ഷം മുന്‍പ് പിറവത്ത് ഞങ്ങളെല്ലാവരും ഒത്തു കൂടിയപ്പോഴാണ് മനോജേട്ടനെ അവസാനമായി കണ്ടത്. അന്ന് തനിക്കൊരു കുട്ടി ജനിച്ച കാര്യവും മനോജ് ചേട്ടന്‍ പറഞ്ഞു. വീട്ടിലേയ്ക്ക് ക്ഷണിച്ചെങ്കിലും സമയക്കുറവു മൂലം ഞങ്ങള്‍ പോയില്ല. അടുത്ത തവണ വരുമ്പോള്‍ കാണാമെന്ന ഉറപ്പും കൊടുത്ത് ഞങ്ങളന്ന് പിരിഞ്ഞു.
എന്നാല്‍ കുറേ നാള്‍ മുന്‍പ് പെട്ടെന്ന് ഒരു ദിവസം സഞ്ജു എന്നെ വിളിച്ച് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍ത്ത പറഞ്ഞു. മനോജേട്ടന്‍ ഹൃദയാഘാതം മൂലം രണ്ടു മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു എന്നും അന്ന് രാവിലെ ഈ ലോകത്തെ വിട്ടു പോയി എന്നും. ഇടയ്ക്ക് പുക വലിയ്ക്കുമായിരുന്നു എന്ന ഒരേയൊരു ദുശ്ശീലം മാത്രമുണ്ടായിരുന്ന മനോജേട്ടന് അന്ന് 35 വയസ്സു പോലും പ്രായമുണ്ടായിരുന്നില്ല. ഇന്നും പിറവം ബിപിസി കോളേജിലെ നല്ല നാളുകളേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനോജേട്ടന്റെ മുഖം ഒരു വേദനയോടെ ഓര്‍മ്മ വരും.