Friday, February 17, 2023

മഹിഷ്മതിയുടെ റാണി

 

പുസ്തകം:  മഹിഷ്മതിയുടെ റാണി

രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ   

പരിഭാഷകന്‍: സുരേഷ് എം ജി

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: ഡി സി ബുക്സ് 

പേജ്: 496

വില: 550

പുസ്തക പരിചയം:


ശിവഗാമിയുടെ ഉദയത്തിനും ചതുരംഗത്തിനും ശേഷമുള്ള മൂന്നാമത്തെയും അവസാനത്തെയും പുസ്തകമാണ് ഇത്. മഹിഷ്മതി വലിയൊരു അപകടത്തിലാണ്.  ശത്രുക്കളെല്ലാം ഒരുമിച്ച് രാജ്യത്തിനെതിരേ ആക്രമണം അഴിച്ചു വിടുമ്പോൾ മഹാരാജാവ് സോമദേവ ചതിയിൽ പെട്ട് പരാജയപ്പെടുമ്പോൾ... ബിജ്ജാല ദേവ സ്വാർത്ഥ താല്പര്യങ്ങൾക്കായി ചതിയ്ക്കുമ്പോൾ... മഹാദേവ പോലും രാജധർമ്മത്തെക്കാൾ സത്യവും നീതിയും പിന്തുടരുമ്പോൾ മുഴുവൻ ഉത്തരവാദിത്വങ്ങളും ശിവകാമിയിൽ നിക്ഷിപ്തമാകുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ പ്രതികാരത്തെക്കാൾ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു.


എന്നെന്നും വിശ്വസ്തനും വീര പരാക്രമിയുമായ കട്ടപ്പ,  ശിവഗാമിയ്ക്ക് വേണ്ടി എന്തിനും തയ്യാറായ ഗുണ്ടു രാമു എന്നിവർക്കും   കടൽക്കൊള്ളക്കാരനെങ്കിലും ഒട്ടേറെ കഴിവുകളുള്ള ജീമോതയുടെയും ഒപ്പം നേരിന്റെയും നന്മയുടെയും മുഖമായ വിക്രമ ദേവ മഹാദേവയും ശിവകാമിയോട്  കൂടി അണി  ചേരുമ്പോൾ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്.  ഗൗരീ പർവ്വതത്തിലും ആഴക്കടലിലും കൊട്ടാരത്തിലുമെല്ലാമായി നടക്കുന്ന ഗംഭീരമായ യുദ്ധ വിവരണങ്ങളാൽ സമ്പന്നമാണ് ഈ മൂന്നാം ഭാഗം. ഗരുഡ പക്ഷികളുടെ ആക്രമണങ്ങളും  പ്രത്യാക്രമണങ്ങളുമെല്ലാം വായനക്കാരെ മുൾമുനയിൽ നിർത്തുമെന്ന് തീർച്ച. മഹിഷ്മതി സാമ്രാജ്യത്തെ വിറപ്പിച്ച വിസ്മയ ഭരിതമായ, കേട്ടു കേൾവി പോലും ഇല്ലാത്ത അനേകം യുദ്ധങ്ങളുടെയും തന്ത്രങ്ങളുടെയും  കഥ പറയുന്ന ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെ പുസ്തകം ആണ് മഹിഷ്മതിയുടെ റാണി.

ഈ പുസ്തകത്തിന്റെ അവസാനത്തിൽ നിന്നാണ് ബാഹുബലി എന്ന ബ്രഹ്മാണ്ഠ ചലച്ചിത്രം ആരംഭിയ്ക്കുന്നത് തന്നെ.

ബാഹുബലി എന്ന ചിത്രത്തെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടവയാണ് ഈ മൂന്നു പുസ്തകങ്ങളും.


- ശ്രീ

ചതുരംഗം

 



പുസ്തകം:    ചതുരംഗം

രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ   

പരിഭാഷകന്‍: സുരേഷ് എം ജി

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: ഡി സി ബുക്സ് 

പേജ്: 318

വില: 380



പുസ്തക പരിചയം:


ശിവഗാമിയുടെ ഉദയം എന്ന ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് ചതുരംഗം. ശിവഗാമിയുടെ അച്ഛൻ ദേവരായ എന്ന പ്രഗത്ഭനായ രാജ സേവകന്റെ ചിത്രവധം എങ്ങനെ ആയിരുന്നു എന്നും കുഞ്ഞു ശിവഗാമിയുടെ നഷ്ടം എത്ര വലുതായിരുന്നു എന്നും എന്തു കൊണ്ട് അവൾക്ക് മഹിഷ്മതി സാമ്രാജ്യത്തോട് ഇത്ര വെറുപ്പ് വന്നു എന്നുമെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു.


പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ഒറ്റ  ലക്ഷ്യത്തോടെ കഴിയുകയാണ് ശിവഗാമി. ഭൂമിപതി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ തന്റെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമാണതെന്ന് അവൾ മനസ്സിലാക്കുന്നു.


രാഷ്ട്രീയ തന്ത്രങ്ങളുടെ ചതുരംഗക്കളിയിൽ ശത്രുക്കളോട് എതിരിടുമ്പോൾ തടസ്സമായി ഒരു  പ്രണയം അവളെ തേടിയെത്തുന്നു. തന്റെ ലക്ഷ്യത്തിനായി ആ പ്രണയ വാഗ്ദാനം അവൾ നിരസിയ്ക്കുന്നു.


 ശക്തരായ നിരവധി കളിക്കാരുള്ള  ചതുരംഗക്കളികൾ നിറഞ്ഞ ശിവഗാമിയുടെ വളർച്ചയും അതേ സമയം മഹിഷ്മതി സാമ്രാജ്യത്തിന്റെ  ഉള്ളറകളും തുറന്നു കാട്ടുന്ന ബാഹുബലി സീരീസിലെ രണ്ടാമത്തെ പുസ്തകം ആണ് ചതുരംഗം


- ശ്രീ

ശിവഗാമിയുടെ ഉദയം

 


പുസ്തകം:  ശിവഗാമിയുടെ ഉദയം : ബാഹുബലി തുടക്കത്തിനു മുൻപ്
രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ  
പരിഭാഷകന്‍: പി എൻ വേണുഗോപാൽ
വിഭാഗം:  നോവൽ
ഭാഷ: മലയാളം
പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്
പേജ്: 560
വില: 299

പുസ്തക പരിചയം:

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ രാജാമൌലിയുടെ വാക്കുകൾ ആവർത്തിച്ചാൽ ബാഹുബലി സൃഷ്ടിച്ചപ്പോൾ വർ ഒരു ധർമ്മ സങ്കടത്തിലായിരുന്നുവത്രെ.  മഹിഷ്മതിയുടെ കഥാലോകം വളർന്നുകൊണ്ടിരുന്നുവെന്നും  മഹിഷ്മതിയുടെ കഥകൾ ഒരു സിനിമയുടെ എന്നല്ല, രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ പോലും ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നില്ല എന്നുമാണ്.

ആ കഥയിൽ നിന്ന് ഉയർന്നുവന്ന ആകർഷകമായ കഥാലോകത്തെ ഉപേക്ഷിക്കുവാനും അവർക്ക് ആകുമായിരുന്നില്ല. കാരണം ആ കഥയുടെ വരികൾക്കിടയിൽ പതുങ്ങിയിരിക്കുന്ന കഥാപാത്രങ്ങൾ അവരുടെ സ്വന്തം കഥകളുടെ മോക്ഷത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു, അനാവരണം ചെയ്യേണ്ട രഹസ്യങ്ങളുണ്ടായിരുന്നു, രോമാഞ്ചവും ഭയവും ഉളവാക്കുന്ന ഗൂഢാ ലോചനകൾ ഉണ്ടായിരുന്നു.

അങ്ങനെ രസകരമായ കഥകളുടെ  പരമ്പരകൾക്കായി മഹിഷ്മതിയുടെ ഭൂതകാലത്തിലേക്ക് വേട്ടയാടാൻ രാജമൌലി എന്ന സംവിധായകൻ ആനന്ദ് നീലകണ്ഠൻ എന്ന വിഖ്യാതനായ എഴുത്തുകാരനെ കൂട്ടു പിടിയ്ക്കുകയായിരുന്നു.

അങ്ങനെ ആണ് ബാഹുബലി 1,2 സിനിമകൾക്കും മുൻപ് നടന്ന കഥകളെ മൂന്ന് ഭാഗങ്ങളായി 'ശിവകാമിയുടെ ഉദയം, ചതുരംഗം, മഹിഷ്മതിയുടെ റാണി' എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ ആക്കിയത്.

രാജ്യദ്രോഹം ചുമത്തപ്പെട്ടു വധിക്കപ്പെട്ട ഒരു ഭുമിപതിയുടെ മകളായ ശിവഗാമിയുടെ അനാഥാലയത്തിൽ നിന്നും അധികാരത്തിലേക്കുള്ള വളർച്ചയാണ് ശിവകാമിയുടെ ഉദയം എന്ന ആദ്യ നോവൽ.

ഉദ്വേഗജനകമായ ഒരുപാട് രംഗങ്ങളുള്ളതാണു ഈ കഥ. ബിജ്ജാല ദേവൻറെ അച്ഛനായ സോമദേവ ഭരിക്കുന്ന കാലത്താണ് ഈ കഥ നടക്കുന്നത്.  ഭൂരിഭാഗം കഥാപാത്രങ്ങളെയും നമുക്ക് പരിചയം കാണില്ല എന്ന് അറിയാവുന്നത് കൊണ്ട് ആകും നോവലിന്റെ തുടക്കത്തിലെ മൂന്നാലു പേജുകൾ കഥാപാത്രങ്ങളുടെ ചുരുക്കത്തിലുള്ള പരിചയപ്പെടുത്തലിനു വേണ്ടി മാറ്റി വച്ചിട്ടുണ്ട്. നമ്മളിൽ ഭൂരിഭാഗം പേർക്കും പരിചയമുള്ള  കഥാപാത്രങ്ങൾ ആയി ബിജ്ജാല, കട്ടപ്പ, ശിവഗാമി എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമേ ഈ നോവലിലുള്ളൂ എന്നത് കൊണ്ട് ആകാം ഈ നല്ല തീരുമാനം.

ചതിയും വഞ്ചനയും നിറഞ്ഞ  മഹിഷ്മതി സാമ്രാജ്യത്തിൽ രാജ്യദ്രോഹികളും അധികാര മോഹികളും ചെയ്യുന്ന സ്വാർത്ഥതയും ചതി പ്രയോഗങ്ങളും  നമുക്കു മുന്നിൽ വെളിവാക്കുന്നുണ്ട് ഈ നോവൽ. ആ കാലഘട്ടത്തിലെ മഹിഷ്മതി സാമ്രാജ്യത്തിൻറെയും ചുറ്റുപാടുമുള്ള ഗൗരീ പർവ്വതത്തിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന കഥയാണ് ഈ പുസ്തകത്തിൽ പ്രധാനമായും പറയുന്നത്.

ദൈവീകവും പവിത്രമായതുമായി ഏവരും കണക്കാക്കുന്ന ഗൗരീപർവ്വതത്താൽ അനുഗ്രഹിക്കപ്പെട്ട  മഹിഷ്മതി സാമ്രാജ്യത്തിലെ പ്രഗത്ഭനായ രാജാവ് സോമദേവയോട് കടുത്ത പകയുമായി ജീവിക്കുകയാണ് ശിവഗാമി. രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട് രാജാവിനാൽ ചിത്രവധത്തിനു വിധിയ്ക്കപ്പെട്ട് അതി ഭീകരമായി കൊല ചെയ്യപ്പെട്ട തന്റെ പിതാവിന്റെയും പുറകെ മാതാവിന്റെയും മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ തേടിയിറങ്ങുന്ന ശിവഗാമി, അധികാരത്തിന്റെയും പ്രതികാരത്തിന്റെയും വഞ്ചനയുടെയും ഗൂഢാലോചനയുടെയും ലോകത്തേക്കാണ് എത്തപ്പെടുന്നത്.

ശിവഗാമിയ്ക്കും കട്ടപ്പയ്ക്കും ബിജ്ജാല ദേവനും പുറമെ സോമദേവ രാജൻ, ഹേമവതി  റാണി, മഹാദേവ, പരമേശ്വര, രുദ്രഭട്ട, കാളീചരൻ ഭട്ട, സ്കന്ദദാസ, പട്ടരായ, രൂപക, മേഖല, അഖില, ദേവരായ, ഗോമതി, കാദംബരി, തിമ്മ, ഗുണ്ടു രാമു, കാമാക്ഷി, കലിക, കേകി, ബൃഹന്നള, അല്ലി, ആച്ചി നാഗമ്മ, ശിവപ്പ,മലയപ്പ, ഭൂതരായ, ഹിഡുംബ, അക്കുണ്ടരായ, ഗുഹ, ജീമോത, നീലപ്പ, വാമന, ചിത്രവേണി, ശങ്കരദേവ, മാർത്താണ്ഠ, നരസിംഹ, കാർത്തികേയ, തോണ്ടക, ഉത്തുംഗ, രേവമ്മ മുതൽ കാലകേയരും വൈതാളികരും വരെ... അങ്ങനെയങ്ങനെ ഒട്ടനേകം കഥാപാത്രങ്ങളിൽ കൂടി വികസിയ്ക്കുകയാണ് ഈ കഥ.

അനാഥയായി മാറിയ ശിവഗാമിയുടെ നിശ്ചയധാർഢ്യത്തിന്റെയും ഒറ്റപ്പെട്ട പടയൊരുക്കത്തിന്റെയും കഥ പറയുന്ന, മഹിഷ്മതിയുടെ അറിയാക്കഥകൾ വായനക്കാരിലേക്കെത്തിക്കുന്ന ബാഹുബലി സീരീസിലെ ഒന്നാമത്തെ പുസ്തകം ആണ് ശിവഗാമിയുടെ ഉദയം.

- ശ്രീ

Monday, February 13, 2023

ഓറഞ്ചു തോട്ടത്തിലെ അതിഥി

 പുസ്തകം:  ഓറഞ്ചു തോട്ടത്തിലെ അതിഥി

രചയിതാവ് / എഡിറ്റർ :  ലാജോ ജോസ്

വിഭാഗം: ഡോമെസ്റ്റിക് ത്രില്ലർ

ഭാഷ: മലയാളം

പ്രസാധകർ: മാതൃഭൂമി ബുക്സ് 

പേജ്: 200

വില: 300


പതിവ് കുറ്റാന്വേഷണ നോവൽ എന്ന ലേബലിൽ നിന്ന് വ്യത്യസ്തമായി "കുറ്റകൃത്യവാസനയുള്ള മനുഷ്യരുടെ കഥ" എന്നാണു കഥാകൃത്ത് ലാജോ ജോസ് തന്റെ പുതിയ നോവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അത് ഏറെക്കൂറെ കൃത്യമാണ് എന്ന് നോവൽ വായിയ്ക്കുന്ന ആരും സമ്മതിയ്ക്കും എന്ന് തോന്നുന്നു. 'കൊലപാതകവും അന്വേഷണവും കൊലപാതകിയെ കണ്ടെത്തലും' എന്ന സ്ഥിരം മലയാള കുറ്റാന്വേഷണ നോവൽ ശൈലിയിൽ  നിന്നുമുള്ള വേറിട്ട ഒരു യാത്ര തന്നെ ആണ് ഈ കൃതി. ആ സ്റ്റൈലിൽ ഉള്ള ത്രില്ലറുകൾ ആണ് കൂടുതൽ ഇഷ്ടമെങ്കിലും ഇടയ്ക്ക് ഇത്തരം  വ്യത്യസ്തതകൾ തീർച്ചയായും അഭിനന്ദനാർഹം തന്നെയാണ്. 


ഒറ്റയിരിപ്പിന് വായിച്ചു തീര്ക്കാൻ പ്രേരിപ്പിയ്ക്കുന്ന എല്ലാ ഘടകങ്ങളും അടങ്ങിയ ഈ നോവൽ കുറ്റവാളികളുടെ  മനസ്സിലൂടെയുള്ള ഒരു യാത്രയും കൂടിയാണ്. ഓരോ ആദ്ധ്യായങ്ങളിലായി വിവേക്, അനുപമ, ജോഷ്വ എന്നീ കഥാപാത്രങ്ങളിലൂടെ കുറ്റകൃത്യങ്ങളുടെ  മനോവിചാരങ്ങളിലേക്ക് എഴുത്തുകാരൻ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.  കുട്ടിക്കാലം മുതൽ ചെയ്യുന്ന, പിടിയ്ക്കപ്പെടാത്ത ഓരോ തെറ്റുകളും അടുത്തതായി അതിലും വലുത് എന്തോ ചെയ്യാനുള്ള  ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്നത് സത്യമാണെന്നും അങ്ങനെ നോക്കിയാൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളിൽ ഓരോ കൊച്ചു ക്രിമിനലുകൾ ഉറങ്ങിക്കിടപ്പില്ലേ എന്നു പോലും ഈ നോവൽ വായിയ്ക്കുമ്പോൾ നാം ഒരു ഞെട്ടലോടെ ചിന്തിച്ചു കൂടായ്കയില്ല.  


കഥയെ കുറിച്ചു അധികമൊന്നും പറയാൻ നിവൃത്തിയില്ല. അത് വായനയുടെ ഹരം കളഞ്ഞേക്കും.  എങ്കിലും ജോഷ്വ, ദുർഗ്ഗ എന്നീ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്യാതെ വയ്യ. ചില സീനുകൾ visualize ചെയ്ത് നോക്കുമ്പോൾ  ശരിയ്ക്ക് ത്രിൽ തോന്നിപ്പിയ്ക്കുന്നുണ്ട്. അവസാന വരി വരെ വായനക്കാരെ പിടിച്ചിരുത്തുന്നുണ്ട് ഈ നോവൽ. 


(ഓഫ്: പണ്ടു കമൽ മുന്തിരിത്തോപ്പുകളുടെ അതിഥി എന്ന പേരിൽ, പേരിനെ അന്വർത്ഥമാക്കുന്ന പശ്ചാത്തലത്തിൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എന്ന് വായിച്ചത് ഓർക്കുന്നു. ആ വർക്ക് ഉപേക്ഷിച്ചെങ്കിലും അതേ പശ്ചാത്തലത്തിൽ ആയിരുന്നോ ആഗതൻ എന്ന ദിലീപ് ചിത്രം എടുത്തത് എന്ന് അറിയില്ല. അതേ പോലെ, ഈ ഓറഞ്ച് തോട്ടവും വെള്ളിത്തിരയിൽ കണ്ടാൽ കൊള്ളാം എന്നാഗ്രഹമുണ്ട്  😊)


- ശ്രീ