Saturday, January 1, 2022

കോമ

പുസ്തകം   : കോമ

രചന            : അൻവർ അബ്ദുള്ള

പ്രസാധകർ : ഡിസി ബുക്ക്സ്

പേജ്             : 262

വില               : 280


പുതിയ കാലത്തെ മലയാള കുറ്റാന്വേഷണ നോവൽ രംഗത്ത് ഏറെ ചലനമുണ്ടാക്കിയ സിറ്റി ഓഫ് എം, മരണത്തിന്റെ തിരക്കഥ, കമ്പാർട്ട്മെന്റ്, പ്രൈം വിറ്റ്നസ് എന്നീ പെരുമാൾ സീരീസിന്റെ പുറകെ ഒരു ഇടവേളയ്ക്ക് ശേഷം അൻവർ മാഷ് ന്റെ പുസ്തകം വരുന്നു എന്ന അറിയിപ്പ് കിട്ടിയപ്പോൾ മുതൽ വളരെ ആകാംക്ഷയോടെ തന്നെയാണ് കാത്തിരുന്നത്.


എന്നാൽ പുതിയ പുസ്തകത്തിൽ പെരുമാൾ അല്ല പകരം പുതിയൊരു കഥാപാത്രം ആയ ജിബ്‌രീൽ ആണെന്നറിഞ്ഞപ്പോൾ ചെറിയൊരു നിരാശ തോന്നിയതുമാണ്. എങ്കിലും പെരുമാൾ ആയാലും ജിബ്‌രീൽ ആയാലും രണ്ടിന്റെയും ഉത്ഭവം അൻവർ അബ്ദുള്ള എന്ന ഒന്നാം കിട എഴുത്തുകാരൻ തന്നെ ആണല്ലോ എന്ന് ആശ്വസിച്ചു... 


അങ്ങനെ പുസ്തകം ബുക്ക് ചെയ്ത് കാത്തിരിപ്പായിരുന്നു. അവസാനം രണ്ടു ദിവസം മുൻപ് പുസ്തകം കയ്യിൽ കിട്ടി.  ഇന്നലെയും ഇന്നുമായി വായിച്ചു തീർത്തു.


പ്രതീക്ഷകൾ ഒന്നും അസ്ഥാനത്ത് ആയില്ല എന്നു മാത്രമല്ല, അവസാന അദ്ധ്യായം വരെ സസ്പെൻസിന്റെ മുൾമുനയിൽ ആയിരുന്നു. 


എടുത്തു പറയേണ്ടത് സാധാരണ ഡിറ്റക്റ്റീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി അൻവർ മാഷ് ഉപയോഗിച്ചിരിയ്ക്കുന്ന സാഹിത്യ ഭാഷ ആണ്. ഒരു കുറ്റാന്വേഷണ നോവലിനു ഉണ്ടായിരിയ്ക്കേണ്ട ഉദ്വേഗം ഓരോ പേജിലും നില നിർത്തിക്കൊണ്ടു തന്നെ വളരെ ഭംഗിയായി അത് സാധിച്ചിട്ടുണ്ട്.


മാളവിക എന്ന ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുടെ അപകട മരണകേസ് കൈകാര്യം ചെയ്തു വരുന്നതിനിടെ ആ കേസ് അതിന്റെ വഴിത്തിരിവിൽ നിൽക്കുമ്പോൾ അത് കൈകാര്യം ചെയ്തു വന്നിരുന്ന സീനിയർ അഡ്വയ്ക്കേറ്റ് പോൾ ഗ്രേഷ്യസ് കൊമ്പശ്ശേരിൽ തന്റെ സ്വന്തം വീട്ടിൽ വച്ചു ഒരപകടത്തിൽ പെടുന്നു... തുടർന്ന് കോമാ അവസ്ഥയിൽ ആകുന്നു. അത് യാദൃശ്ചികമായി നടന്ന ഒരപകടമോ അതോ ഒരു കൊലപാതക ശ്രമമോ ? 


തുടർന്ന് കഥ ഇതിലെ കഥാപാത്രങ്ങളിൽ പലരുടെയും ദുരൂഹമായ ചരിത്രത്തിലൂടെ കടന്നു പോകുകയാണ്. 

പ്രധാന കഥാപാത്രമായ   ഡിറ്റക്റ്റീവ് "ജിബ്രീൽ" എന്ന ഒരു കുറ്റാന്വേഷകനെ  നമുക്ക്  മുന്നിൽ അവതരിപ്പിയ്ക്കുന്നത് കഥയുടെ ആദ്യ ഘട്ടം പിന്നിട്ട ശേഷമാണ്. ചിലപ്പോഴെങ്കിലും ഹോംസ് നെയും പൊയ്റോട്ടിനെയും അനുസ്മരിപ്പിയ്ക്കുന്നുണ്ട് എങ്കിലും

പൊതുവെ വ്യത്യസ്തമായ ഒരു ശൈലി ആണ് ഈ പുതിയ ഡിറ്റക്ടീവിന് ഉള്ളത്. ജിബ്രീൽ ന്റെ താമസ സ്ഥലത്തിന്റെ പേരും അത് വന്ന വഴിയും രസകരമായിട്ടുണ്ട്. 


അവസാന അദ്ദ്ധ്യായം വരെ ഒരു സസ്പെൻസ് നില നിർത്തിക്കൊണ്ട് , ഓരോ കുറ്റകൃത്യത്തിനും പുറകിൽ ഓരോ ചരിത്രം ഉണ്ടെന്നും ഒന്നും ആ നിമിഷത്തിൽ മാത്രം ആരംഭിയ്ക്കുന്നത് അല്ല എന്നും കോമാ എന്ന നോവൽ നമുക്ക് കാണിച്ചു തരുന്നു.


പേഴ്സണലി ജിബ്‌രീൽ നേക്കാൾ മനം കവർന്നത് വിക്ടർ ബാനർജി എന്ന കഥാപാത്രം ആയിരുന്നു.


- ശ്രീ