കുട്ടിക്കാലത്ത് അമ്മ വീട്ടിൽ അവധിക്കാലത്ത് പോകുമ്പോഴാണ് എറ്റവും അധികം കഥകൾ കേട്ടിട്ടുള്ളത്. ഒരുവിധം എല്ലാ രാത്രികളിലും അമ്മയും അമ്മൂമ്മയും ഉൾപ്പെടുന്ന സ്ത്രീജനങ്ങൾ എല്ലാവരും വീടിന്റെ പൂമുഖത്ത് ഒരു മൂലയിൽ ഒരുമിച്ചിരിയ്ക്കും. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഓരോ കഥകൾ പറയും. അതിൽ പലപ്പോഴും ഭയാനകമായ കെട്ടു കഥകളും സ്ഥാനം പിടിയ്ക്കും. അങ്ങനെ കുട്ടിക്കാലത്ത് വളരെയധികം പേടിപ്പിച്ചിട്ടുള്ള ഒരു കഥ. തെണ്ടൻ - അമാവാസി രാത്രിയിലെ അന്തകൻ കാറ്റു നിലച്ചു, പറമ്പിലെ ചീവീടുകൾ പോലും നിശബ്ദരായ അമാവാസി രാത്രികളിൽ പുറത്തേക്ക് നോക്കി നിൽക്കാനോ മുറ്റത്തിറങ്ങി കളിയ്ക്കാനോ ഞങ്ങൾ കുട്ടികൾക്ക് അനുവാദം ഇല്ലായിരുന്നു. മുതിർന്നവർ ആരെങ്കകിലും ഓർമ്മിപ്പിയ്ക്കും 'ഇവിടെങ്ങാനും അടങ്ങിയൊതുങ്ങി വന്നിരിയ്ക്ക് പിള്ളേരെ, ഇന്ന് അമാവാസിയാണ്... തെണ്ടൻ ഇറങ്ങുന്ന രാത്രി!' 'തെണ്ടനോ... അതാരാ?' പല കുറി കേട്ടിട്ടുണ്ടെങ്കിലും ഞങ്ങൾ ആരെങ്കിലും ആ ചോദ്യം ചോദിയ്ക്കും... അപ്പോൾ അമ്മൂമ്മ ആ കഥ പറഞ്ഞു തുടങ്ങും. ***** പണ്ട്, നിങ്ങളുടെയൊക്കെ പ്രായമുള്ളപ്പോൾ കാരണവന്മാർ പറഞ്ഞുതന്ന ഒരു കഥയുണ്ട്, തെണ്ടന്റെ കഥ! അന്നൊന്നും ഇത് പോലുള്ള കാലമല്ല. എങ്ങും കറണ്ടില്ല, വഴി വിളക്കുകൾ ഇല്ല, രാത്രിയായാൽ എല്ലായിട്ടത്തും കൂരിരുട്ട് മാത്രം... കൂരിരുട്ടത്ത്, ആരും തുണയില്ലാത്ത പാടവരമ്പിലൂടെയോ ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കില്ല. നടന്നാൽ... അവിടെ എവിടെയോ ഇരുട്ടിൽ അവൻ കാത്തുനിൽപ്പുണ്ടാകും. ഒരു ചങ്ങലയുടെ കിലുക്കം! ദൂരെനിന്ന് ഒരു ശബ്ദം കേൾക്കാം... കിലും... കിലും... കിലും... അത് കാറ്റിൽ ഇലകൾ അനങ്ങുന്നതാകും എന്ന് നമുക്ക് തോന്നും. എന്നാൽ അതല്ല, തെണ്ടന്റെ കയ്യിലെ ആ ഭാരമേറിയ ഇരുമ്പ് ചങ്ങലകൾ മണ്ണിൽ ഉരസുന്ന ശബ്ദമാണ്. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടും. ചോര മരവിക്കും. ആ ശബ്ദം അടുത്തടുത്ത് വരുന്നതായി തോന്നിയാൽ പിന്നെ രക്ഷയില്ല. ജീവൻ വേണമെങ്കിൽ ഓടണം, പ്രാണനും കൊണ്ട് ഓടണം! പക്ഷെ, ഒരിക്കലും, അറിയാതെ പോലും പുറകോട്ട് തിരിഞ്ഞു നോക്കരുത്! ആ ഭീകര രൂപത്തിനു മനുഷ്യന്റെ ഉള്ളറിയാം. നമ്മിലെ കൗതുകം ഉണർത്താൻ അറിയാം. അത് നമ്മെ ചതിക്കും. പേടിച്ച് വിറച്ച് ഓടുമ്പോഴും 'എന്താണാവോ ആ ശബ്ദം? എങ്ങനെയിരിയ്ക്കും ആ രൂപം?' എന്ന് മനുഷ്യമനസ്സ് ചിന്തിയ്ക്കും, ഒന്നു തിരിഞ്ഞു നോക്കാൻ തോന്നും. അങ്ങനെ നോക്കിയാൽ തീർന്നു... മനുഷ്യന്റേതല്ലാത്ത ആ ഭീകരരൂപം കറുത്ത മൂടുപടമിട്ട്, നീണ്ട മുടികളിൽ പുളയ്ക്കുന്ന നാഗങ്ങളുമായി, കണ്ണുകളിൽ തീപ്പൊരിയുമായി, ചോരയൊലിയ്ക്കുന്ന നീണ്ട നാവുമായി നമ്മെ പിന്തുടരും... തെണ്ടൻ! നാമവനെ തിരിഞ്ഞു നോക്കിയാൽ ആ നിമിഷം... അവന്റെ വായ പിളരും. ഭയാനകമായ ഒരു ഗർജ്ജനത്തോടെ അവൻ നമുക്കു നേർക്ക് രക്തം തുപ്പും. ജീവനുള്ള പുഴുക്കൾ വമിക്കുന്ന ആ ചുടുചോര നമ്മുടെ ദേഹത്ത് വീണാൽ പിന്നെ രക്ഷയില്ല. അടുത്ത ദിവസം വെട്ടം വീഴുമ്പോൾ, വഴിപോക്കർ കാണുന്നത് വിറങ്ങലിച്ചു കിടക്കുന്ന ഒരു ശവശരീരമായിരിക്കും. വായിൽ നിന്ന് ചോരയൊലിച്ച്, കണ്ണുകൾ പുറത്തേക്ക് തള്ളി, ആ അമാവാസി രാത്രിയിൽ തെണ്ടന്റെ ഇരയായി മാറിയ ഒരാൾ. അയാളും അടുത്ത തെണ്ടനായി തന്റെ അമാവാസി രാത്രിയ്ക്ക് വേണ്ടി പിന്നെ കാത്തിരിയ്ക്കും! അതുകൊണ്ട് കുഞ്ഞുങ്ങളേ, രാത്രികളിൽ ജനലുകൾ അടച്ചിടണം, വാതിൽ തുറന്ന് പുറത്തിറങ്ങരുത്, വെളിയിൽ പോയാൽ മുതിർന്നവരുടെ കൺ വെട്ടത്ത് നിന്ന് മാറരുത്, കൈയിൽ നിന്ന് പിടി വിടരുത്... ഉറങ്ങാൻ കിടക്കുമ്പോൾ സംസാരിയ്ക്കരുത്. പുറത്തെ ആ ചങ്ങല കിലുക്കം കേൾക്കാതിരിക്കാൻ ചെവി പൊത്തിപ്പിടിച്ച് ഉറങ്ങിക്കോളണം. തെണ്ടൻ വന്നാൽ ആർക്കും രക്ഷയില്ല! ***** ഇങ്ങനെ പറഞ്ഞു കൊണ്ടാകും ആ കഥ അവസാനിയ്ക്കുക. അപ്പോഴേയ്ക്കും ഞങ്ങൾ കുട്ടികൾ ഈ രംഗങ്ങൾ ഭാവനയിൽ കണ്ട് നിശ്ശബ്ദരായിട്ടുണ്ടാകും. കഥകളിൽ തെണ്ടനും ചാത്തനും രക്ഷസും യക്ഷിയും അഞ്ചു കണ്ണനും... അങ്ങനെ കഥാപാത്രങ്ങളും കഥകളും സന്ദർഭങ്ങളും മാറി മാറി വരും. ഈ മിത്തുകൾ കുട്ടികളെ രാത്രി നേരങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിൽ നിന്നും സുരക്ഷിതരാക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു എന്നു വിശ്വസിയ്ക്കാൻ ആണ് ഇന്ന് ഇഷ്ടം! -ശ്രീ
Thursday, January 29, 2026
Thursday, January 15, 2026
ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം
ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്ത് 'ബാലരമ'യിൽ എന്റെ ആദ്യ കഥ അച്ചടിച്ചു വന്നപ്പോൾ തോന്നിയ ആവേശം ഇന്നും മായാതെ നിൽക്കുന്നു. അവിടെ തുടങ്ങിയതാണ് എഴുത്തിനോടുള്ള എന്റെ അനുരാഗം. പിന്നീട് കോളേജ് മാഗസിനുകളിലും, മാതൃഭൂമി ആഴ്ചപ്പതിപ്പിലും, ഓൺലൈൻ മാസികകളിലും, ബ്ലോഗുകളിലും പ്രതിലിപിയിലുമൊക്കെയായി ആ യാത്ര തുടർന്നു.
ചില പുസ്തകങ്ങളിൽ... കഥാസമാഹാരങ്ങളിൽ മറ്റ് എഴുത്തുകാർക്കൊപ്പം എന്റെ കഥകളും ഇടംപിടിച്ചിരുന്നു. എങ്കിലും, എന്റെ പേരിൽ മാത്രമായി ഒരു പുസ്തകം എന്ന വലിയ സ്വപ്നത്തിലേക്ക് എത്താൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ആ സ്വപ്നം ഇതാ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. ഈ വരുന്ന ഫെബ്രുവരിയിൽ 'മാൻകൈൻഡ് ലിറ്ററേച്ചർ' (Mankind Literature) എന്റെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ 'മാംഗോലീഫിലെ കൊലപാതകം' പ്രസിദ്ധീകരിക്കുന്നു. എഴുത്തിനെ സ്നേഹിക്കാൻ പഠിപ്പിച്ച അദ്ധ്യാപകർക്കും, മാതാപിതാക്കൾക്കും, എന്നും തണലായി നിൽക്കുന്ന എന്റെ കുടുംബത്തിനും, കഥകൾ വായിച്ച് പ്രോത്സാഹിപ്പിച്ചവർക്കും, എന്റെ പുസ്തകം പ്രസിദ്ധീകരിച്ചു കാണാൻ എന്നെക്കാൾ ആഗ്രഹിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും... അങ്ങനെ ഈ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. 🙏 നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയാണ് ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ സഹായിച്ചത്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻ അറിയിക്കാം! ❤️📚 എന്റെ ആദ്യ നോവൽ 'മാംഗോലീഫിലെ കൊലപാതകം' ! ✍️✨
എഴുതിയത്
ശ്രീ
at
8:00 AM
4
comments
Labels: ലേഖനം
Friday, August 2, 2024
ബി പി സി
പ്രിയ കവി അനിൽ പനച്ചൂരാൻറെ സ്മരണകളിൽ * അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ...' എന്ന ഗാനത്തിന്റെ ഈണത്തില് ഞങ്ങളുടെ ബിപിസി 99 ബാച്ചിനു വേണ്ടി എഴുതിയത് പേരു കേട്ട നാട്ടില് നിന്നുയര്ന്നു വന്നൊരാലയം വേദനയിൽ നൂറു നൂറു വാക്കുകള് പൊഴിയ്ക്കവേ ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ... ബി പി സീ... ബി പി സീ... പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം... സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?' റാങ്കുകാർക്കു ജന്മമേറെയേകിയ കലാലയം കണ്ണു നീരിൽ മങ്ങിടുന്ന കാഴ്ചയായ് മാറിയോ... ബി പി സീ... ബി പി സീ... തിരിച്ചു പോകുവാൻ നമുക്കെളുപ്പമല്ലതോർക്കണം മിഴി തുടച്ചു വഴി തെളിച്ചു യാത്ര നമ്മൾ തുടരണം യാത്ര ചെയ്യുവാൻ കരുത്തു നേടണം, ഹതാശരായ് വഴി പിഴച്ചു പോയിടാതെ പൊരുതി നമ്മൾ നേടണം നാളെ യെന്ന നാളുകൾ പ്രചോദനമായ് മാറണം നാൾവഴിയിലെന്നും വീര ഗാഥകൾ രചിയ്ക്കണം നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ
എഴുതിയത്
ശ്രീ
at
6:00 AM
3
comments
Labels: ലളിതഗാനം

