Monday, July 27, 2026

രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ

 പുസ്തകം:  രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ

രചയിതാവ് / എഡിറ്റർ : ആദർശ് എസ്

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ : ഡിസി ബുക്സ് 

വില : ₹260/-

കുറിപ്പ് : ശ്രീ



ഡാർക്ക്നെറ്റ്, ഹാക്കർ എക്സ് രണ്ടാമൻ എന്നീ സൂപ്പർ ഹിറ്റ് ത്രില്ലർ നോവലുകളിലൂടെ മലയാള ത്രില്ലർ സാഹിത്യത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച ആദർശിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് രാസലഹരി. മുൻ പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സൈബർ ലോകത്ത് അതി നൂതന സാങ്കേതിക വിദ്യകളുടെയോ ടെക്നോളജിയുടെയോ പിൻബലത്തിൽ അല്ല, സാധാരണക്കാർക്കിടയിൽ തന്നെ ആണ്  ഈ കഥ നടക്കുന്നത്.


 'മൊണ്ടി ഷാജി' വെറുമൊരു പ്രാദേശിക ഗുണ്ടയല്ല. അവൻ നാട്ടിലെ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയാണ്... അവരുടെ പ്രധാന കച്ചവടം നടക്കുന്നത് നാട്ടിലെ വിദ്യാലയപരിസരങ്ങളിലും. പോലീസും  രാഷ്ട്രീയക്കാരും എല്ലാം കണ്ണികളായ ആ ലഹരി മാഫിയയുടെ തലപ്പത്ത് അവൾ... ചിത്രലേഖ!


ഇൻസ്പെക്ടർ രാംകുമാർ സ്റ്റേഷനിൽ ചാർജ് എടുക്കുന്നതോടെ ലഹരി മാഫിയക്കാർക്ക് തലവേദനയാകുന്നു. അയാൾ ചിത്രലേഖയുടെ കൂട്ടാളികളെ ഓരോരുത്തരെയായി കുടുക്കുന്നു. മഹാദേവൻ, നിയാസ്, പ്രദീപൻ.. അവസാനം അവളുടെ വലം കൈ ആയ ഷാജിയും പോലീസിൻ്റെ കയ്യിൽ പെടുന്നു. പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുന്നുവെങ്കിലും അന്ന് രാത്രി ഷാജി സ്വന്തം വീട്ടിലെ കിണറിന് മുകളിൽ കയറി തൂങ്ങി മരിക്കുന്നു.


അത് ആത്മഹത്യയാണോ കൊലപാതകമാണോ ? പലരും പല അഭിപ്രായങ്ങൾ പറയുന്നു.  പൊലീസിന് അത് തിരിച്ചറിയാനും തെളിയിക്കാനും ഒരു പാട് വഴികളുണ്ട്. ഷാജിയുടെ കേസിൽ അവർ അതൊക്കെ പരീക്ഷിച്ചതുമാണ്. പക്ഷേ വ്യക്തമായ ഒരു തെളിവും കിട്ടുന്നില്ല.  ഇനി അഥവാ അത്രയും കുറ്റമറ്റ രീതിയിൽ തെളിവുകളില്ലാതെ ഒരു കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആരായിരിക്കും? 


പോലീസ് കസ്റ്റഡിയിൽ നിന്നിറങ്ങിയ ശേഷമുള്ള മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം പോലീസിനെ സമ്മർദ്ദത്തിലാക്കുന്നു. നാട്ടുകാരുടെ മുന്നിൽ നിന്ന് ഷാജിയെ തള്ളി, അറസ്റ്റ് ചെയ്തു കൊണ്ട് പോയ ഇൻസ്പെക്ടർ രാംകുമാറിനെതിരെ പ്രതിഷേധം കടുക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാകാമെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും സംശയിക്കുന്നു. പക്ഷേ,  രാംകുമാർ അതൊരു ആത്മഹത്യയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. 


അവസാനം അന്വേഷണം  പുതിയൊരു ഉദ്യോഗസ്ഥൻ  ഏറ്റെടുക്കുന്നു.  തുടർന്ന് ദുരൂഹമായ അനവധി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും  അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനയെ ആകാംക്ഷാഭരിതമാക്കുന്നു.


ഒറ്റയിരുപ്പിൽ നല്ല ഒഴുക്കോടെ വായിച്ചു തീർക്കാവുന്ന ലളിതമായ ഒരു ത്രില്ലർ ആണ് രാസലഹരി. രസകരമായ, നർമ്മം കലർത്തിയ ശൈലിയിൽ വേഗത്തിൽ വായിച്ചു പോകാവുന്ന എഴുത്ത്. 


എന്നാൽ ഒരു ത്രില്ലർ എന്നതിലുപരി നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയയെ, അവരുടെ വലക്കണ്ണികളിൽ സ്വയമറിയാതെ ഇയാം പാറ്റകളെ പോലെ വന്നു വീണു നശിക്കുന്ന പുതു തലമുറയെ, ഇതൊക്കെയാണ് 'ജെൻ സി വൈബ്' എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് അവരെ കുടുക്കുകയും എതിർക്കുന്നവരെ തന്ത വൈബ് എന്ന് വിളിച്ച് ഒതുക്കുകയും ചെയ്യുന്ന  കച്ചവട  തന്ത്രത്തെ വളരെ വ്യക്തമായി തുറന്നു കാട്ടുന്ന സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന ഒരു ഉള്ളടക്കം കൂടിയാണ് രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ. 


പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.

Sunday, July 26, 2026

കസ്തൂരിമാവിന്റെ തണലിൽ


മലനിരകളെ തഴുകിയെത്തിയ കാറ്റിന് പൈൻമരങ്ങളുടെയും നനഞ്ഞ മണ്ണിന്റെയും മണമായിരുന്നു. മൂവാറ്റുപുഴ - കോതമംഗലം ബസ്സിന്റെ അരികിലെ സീറ്റിലിരുന്ന് തന്റെ നാടിന്റെ കാഴ്ചകൾ കൺകുളിർക്കെ കാണുകയായിരുന്നു വേണു മാഷ്.


ഇടമലയാർ കവലയിൽ ബസ്സ് നിന്നപ്പോൾ, റിട്ടയേർഡ് പ്രൊഫസർ വേണുഗോപാൽ ഊന്നുവടിയിൽ ഊന്നിക്കൊണ്ട് താഴെയിറങ്ങി. ഡൽഹിയിലെ പ്രൊഫസർഷിപ്പിൽ നിന്ന് വിരമിച്ച്, നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് തന്റെ ജന്മനാടായ ഇടമലയാറിലെ 'ചോലയ്ക്കൽ' തറവാട്ടിലേക്ക് ഇരുപത് വർഷങ്ങൾക്ക് ശേഷം തനിയെ തിരികെ വരികയാണദ്ദേഹം. കയ്യിലൊരു ചെറിയ ട്രാവലിംഗ് ബാഗും, ആരും കാണാതെ മനസ്സിൽ സൂക്ഷിക്കുന്ന കുറേ ഓർമ്മകളും മാത്രം.


വേണുവിന്റെ ഏക മകൾ അമൃത ബാംഗ്ലൂരിൽ പ്രമുഖ ഐ.ടി കമ്പനിയിൽ പ്രവർത്തിക്കുകയാണ്. നഗരത്തിന്റെ തിരക്കുകളിലും വർണ്ണങ്ങളിലും ആധുനിക ജീവിതത്തിലും ജീവിക്കാൻ ഇഷ്ടപ്പെടുന്നവൾ.


"അച്ഛാ, അവിടെ തനിയെ പോയി കിടന്ന് കഷ്ടപ്പെടണോ? എന്റെ കൂടെ ബാംഗ്ലൂരിലേക്ക് പോര്. ഇവിടെ ഒരു ഫ്ലാറ്റ് എടുക്കാം" മാഷ് നാട്ടിലേക്ക് തിരിക്കും മുൻപ് അവൾ വിളിച്ചിരുന്നു. എന്നാൽ മാഷ് അതിലത്ര താല്പര്യം കാണിച്ചില്ല. അതിലപ്പുറം അവൾ നിർബന്ധിച്ചതുമില്ല. കാരണം അച്ഛന് നഗരത്തിന്റെ തിരക്കുകൾ ഇഷ്ടമല്ലെന്ന് അവൾക്ക് അറിയാമായിരുന്നു. മാത്രമല്ല, അച്ഛൻ കൂടെ വന്നാൽ തന്റെ സ്വാതന്ത്ര്യവും തിരക്കുകളും തടസ്സപ്പെടുമോ എന്നൊരു നേരിയ ഭയം അവളുടെ ഉള്ളിലുമുണ്ടായിരുന്നു.


ബസ്സിറങ്ങി വേണു മാഷ് തന്റെ പഴയ വീടിന്റെ വഴിയേ നടന്നു. പഴയ ഗ്രാമമല്ല ഇന്ന് അത്. വയലുകൾ പകുതിയും കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിയിരിക്കുന്നു. പഴയ ചായക്കടയുടെ സ്ഥാനത്ത് മിന്നിത്തിളങ്ങുന്ന ഒരു സൂപ്പർമാർക്കറ്റ് ഉയർന്നുനിൽക്കുന്നു. എങ്കിലും, കാറ്റിന് ഇപ്പോഴും മണ്ണിലെ പച്ചപ്പിന്റെയും, ചെമ്പകപ്പൂക്കളുടെയും ആ പഴയ മണമുണ്ടായിരുന്നു.


ഇരുപത് വർഷങ്ങളായി ചോലയ്ക്കൽ തറവാട് ആരും നോക്കാനില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു. വേലിക്കെട്ടുകൾ തകർന്നിരുന്നു. മുറ്റത്തും വീടിന്റെ വശങ്ങളിലുമായി പായലും കാട്ടുചെടികളും പടർന്നുപിടിച്ചിരുന്നു. എങ്കിലും മുറ്റത്തിന്റെ അതിരിൽ, ഇടവഴിയോട് ചേർന്ന് ഒരു വൻവൃക്ഷം പോലെ പടർന്നുപന്തലിച്ചു നിൽക്കുന്ന ആ മാവ് ഇപ്പോഴുമുണ്ട്. 'കസ്തൂരിമാവ്'. അമൃത ജനിച്ച വർഷം, മരിച്ചുപോയ ഭാര്യ ഗായത്രിയോടൊപ്പം വേണു നട്ടുവളർത്തിയ മരമാണത്.


വീടും പരിസരവും വൃത്തിയാക്കാനും വേണുവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും ഏറ്റിരുന്നത് മാധവിയമ്മയായിരുന്നു. വേണുവിന്റെ മരിച്ചുപോയ ഭാര്യ ഗായത്രിയുടെ അടുത്ത കൂട്ടുകാരി. മാധവിയമ്മ വീടും പുരയിടവും അടിച്ചുവാരി വൃത്തിയാക്കി, വേണു മാഷിന് ഭക്ഷണവും കൊണ്ടുവന്നു. ഒപ്പം അവരുടെ മകനുണ്ട്, ജീവൻ. ഇരുപത്തിയൊന്ന് വയസ്സുള്ള ആ ചെറുപ്പക്കാരന് ചെറുപ്പത്തിലുണ്ടായ ഒരസുഖം കാരണം ഒരു കാലിന് നല്ല സ്വാധീനക്കുറവുണ്ട്. സംസാരിക്കാൻ മടിയുള്ള, ചെറിയ കണ്ണുകളുള്ള പയ്യൻ. പക്ഷേ, അവന്റെ ഉള്ളിൽ വരകളുടെയും നിറങ്ങളുടെയും വലിയൊരു ലോകമുണ്ടായിരുന്നു.


മകളുടെ അകൽച്ച നൽകിയ ശൂന്യതയിൽ വേണു തറവാട്ടിലിരുന്ന് തന്റെ പുസ്തകത്തിന്റെ എഴുത്തുമായി ദിനങ്ങൾ തള്ളിനീക്കി. പലപ്പോഴും മാധവിയമ്മയോടൊപ്പം ജീവനും അവിടെ വരുമായിരുന്നു. അവൻ മാഷ് നട്ടുവളർത്തിയ ചെടികളെ നോക്കിയും, പൂമുഖത്തിരുന്ന് തന്റെ ഡ്രോയിംഗ് ബുക്കിൽ കളറുകൾ പകർത്തിയും സമയം കളഞ്ഞു.


വേണു മാഷ് ആ പയ്യന്റെ ചിത്രങ്ങൾ കണ്ടു. അപാരമായ കഴിവ്! വരകളിൽ ഒളിച്ചിരിക്കുന്ന പ്രതിഭയെ അദ്ദേഹം തൊട്ടറിഞ്ഞു. അവൻ വരച്ച ചിത്രങ്ങൾക്ക് അനുയോജ്യമായ വിവരണങ്ങൾ തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്താൻ മാഷ് തീരുമാനിച്ചു. അവനെ നിരന്തരം പ്രോത്സാഹിപ്പിച്ചു.


ദിവസങ്ങൾ കടന്നു പോയി. അങ്ങനെയിരിക്കെ, കർക്കിടകത്തിലെ കനത്ത മഴ പെയ്തൊഴിഞ്ഞ ഒരു രാത്രി... അപ്രതീക്ഷിതമായി, പതിറ്റാണ്ടുകൾക്ക് ശേഷം ഇടമലയാർ കരകവിഞ്ഞൊഴുകി. കനാലുകൾ വഴി വെള്ളം വേണുവിന്റെ വീടിന്റെ മുറ്റത്തേക്കും കയറിവന്നു.


കനത്ത പനിയും ശ്വാസംമുട്ടലും കാരണം മുറിക്കുള്ളിൽ വിറച്ചു വീണുപോയ വേണു മാഷിന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഫോൺ ഡെഡ് ആയി, കറന്റും പോയി. സഹായിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.


അപ്പോഴാണ് ആ രാത്രിയിലെ ഇരുട്ടിനെയും പ്രളയജലത്തെയും വകവെക്കാതെ ഒരാൾ അവിടെയെത്തിയത്! അത് ജീവനായിരുന്നു! തൻ്റെ തളർന്ന കാലും വെച്ച്, മുട്ടറ്റം വെള്ളത്തിലൂടെ നീന്തി അവൻ ചോലയ്ക്കൽ തറവാട്ടിലെത്തി. പനി കാരണം തളർന്നു, ചുവരിൽ ചാരി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന വേണു മാഷിനെ കണ്ടപ്പോൾ അവൻ ഒട്ടും മടിച്ചില്ല. തന്റെ വയ്യാത്ത ശരീരത്തെ മറന്ന്, അത്രയും ഭാരമുള്ള മാഷിനെ അവൻ തോളിലേറ്റി! പതറുന്ന ചുവടുകളോടെ പ്രളയജലത്തിലൂടെ നടന്ന്, കിലോമീറ്ററുകൾക്കപ്പുറമുള്ള ദുരിതാശ്വാസ ക്യാമ്പിൽ അദ്ദേഹത്തെ എത്തിച്ചു. കൃത്യസമയത്ത് മെഡിക്കൽ ട്രീറ്റ്മെന്റ് കിട്ടിയതുകൊണ്ട് മാത്രം വേണു മാഷിന്റെ ജീവൻ രക്ഷപ്പെട്ടു.


വിവരമറിഞ്ഞ് ബാംഗ്ലൂരിൽ നിന്ന് അമൃത ഓടിയെത്തി. തന്റെ തിരക്കുകൾ മാറ്റിവെച്ച്, അച്ഛന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ വന്നതാണ് അവൾ. ഒരാഴ്ച കടന്നു പോയി. വേണുവിന്റെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ അവൾ പറഞ്ഞു: "അച്ഛാ, അച്ഛൻ ഇപ്പോ ഒക്കെ ആയല്ലോ. ഞാൻ അടുത്ത ആഴ്ച ബാംഗ്ലൂരിലേക്ക് തിരികെ പോവുകയാണ്. ഓഫീസ് കാര്യങ്ങളൊക്കെ മുടങ്ങി കിടക്കുകയാ."


വേണു മാഷ് തടസ്സം പറഞ്ഞില്ല. 


അവൾ തിരിച്ചുപോകാൻ പ്ലാൻ ചെയ്തതിന്റെ തലേന്ന്, മാധവിയമ്മ തറവാട്ടുവീട് വൃത്തിയാക്കാൻ വന്നു. പൂമുഖത്തെ പഴയ തേക്ക് അലമാരയുടെ മുകളിൽ നിന്ന് എന്തോ എടുക്കാൻ ശ്രമിക്കുമ്പോൾ, യാദൃശ്ചികമായി അവിടെയിരുന്ന ഒരു പഴയ തുണിസഞ്ചി താഴേക്ക് വീണു.


അതിലെ കത്തുകളും ബില്ലുകളും മുറിയിൽ ചിതറിവീണു. അത് കണ്ട് അമൃത അവ പെറുക്കിയെടുക്കാൻ നിലത്തേക്ക് കുനിഞ്ഞു. അത് മുഴുവൻ വാരി ബാഗിലിടുമ്പോൾ അറിയാതെ അതിലൊന്നിൽ കണ്ണുടക്കി. അവളുടെ പേരിലെഴുതിയ ഒരു മരുന്നിൻ്റെ ബിൽ... അതിനടിയിൽ മറ്റൊന്ന്... അവൾ ബാഗിൽ ഉണ്ടായിരുന്ന മുഴുവൻ വസ്തുക്കളും തിരികെ നിലത്ത് കുടഞ്ഞു. അതിൽ അവൾ കണ്ടത് പഴയ ആശുപത്രി ബില്ലുകളും, അച്ഛൻ സ്വന്തം കൈപ്പടയിൽ എഴുതിയ പഴയ ഡയറിയുമായിരുന്നു. അതിലൂടെ കണ്ണോടിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി! അതവൾക്ക് എട്ടു വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു! അവളെന്നോരാണ് പോയ ഒരു സംഭവം!


തുടർച്ചയായ രോഗം കാരണം അവൾ ആശുപത്രിയിലായപ്പോൾ, ഉയർന്ന ജോലി ഉപേക്ഷിച്ച്, മാസം മുഴുവൻ അരപട്ടിണി കിടന്ന്, തനിക്ക് ജീവൻ തന്ന അച്ഛൻ! അമ്മയില്ലാത്ത കുറവ് താൻ അറിയാതിരിക്കാൻ രാപകലില്ലാതെ തനിക്ക് കാവലിരുന്ന അച്ഛൻ!

ഡയറിയിലെ ഒരു താളിൽ അച്ഛൻ എഴുതിയിരുന്നു:


"അമൃതയ്ക്ക് ഇന്ന് പനി കുറവുണ്ട്. അവൾ ഉറങ്ങി. അവൾക്ക് കൊടുക്കാനുള്ള മരുന്നിന്റെ പണം തികയാത്തതുകൊണ്ട് ഇന്ന് ഞാൻ ആഹാരം കഴിച്ചില്ല. പക്ഷേ, അവൾ പുഞ്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് വിശപ്പ് തോന്നാറില്ല. അവൾ വലുതായി ഈ ലോകത്ത് ജയിക്കണം... അതിന് വേണ്ടി ഞാൻ എത്ര വേണമെങ്കിലും കഷ്ടപ്പെടും."


അവൾ അടുത്ത ഡയറിയെടുത്തു. അതിലെ ഒരു വരി അവൾ വിതുമ്പലോടെ വായിച്ചു:


"അമൃതയുടെ ചിറകുകൾക്ക് ആകാശത്തോളം ഉയരാൻ കഴിയണം. അവൾക്ക് വേണ്ടി ഞാൻ എന്തും സഹിക്കും. പക്ഷേ, അവൾ വളരുമ്പോൾ എന്നെ ഓർത്ത് അവളുടെ ചിറകുകൾ തളരരുത്..."


അമൃതയുടെ കൈകൾ വിറച്ചു. അവളുടെ നിയന്ത്രണം വിട്ടു. താൻ സ്വന്തം കരിയറും പണവും തേടി പായുമ്പോൾ, തനിക്ക് വേണ്ടി സ്വന്തം ആയുസ്സും ആരോഗ്യവും പണയം വെച്ച അച്ഛനെ അവൾ തിരിച്ചറിയുകയായിരുന്നു! ഒരു ഫോൺ കോളിൽ പോലും സുഖവിവരങ്ങൾ തിരക്കാൻ സമയം കണ്ടെത്താത്ത തന്റെ സ്വാർത്ഥതയോർത്ത് അവൾ വിങ്ങിപ്പൊട്ടി.


അമൃത അടുത്ത ദിവസം ബാംഗ്ലൂരിലേക്ക് പോയില്ല. പകരം അവൾ തന്റെ കമ്പനിയുമായി സംസാരിച്ച് ജോലി രാജിവെക്കാതെ തന്നെ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് മാറ്റം വാങ്ങി!

തറവാട്ടിലെ ഒരു മുറി അവൾ തന്റെ ഓഫീസാക്കി മാറ്റി. രാവിലെ അച്ഛന്റെ മരുന്നുകളും ആഹാരവും നേരിട്ട് കൊടുത്തു. അച്ഛന്റെ വിശ്രമവേളകളിൽ അവൾ അരികിലിരുന്നു.


വേണുവിന്റെ ജീവിതത്തിലും മാറ്റങ്ങൾ വന്നു. മകളുടെ സാന്നിധ്യം അയാൾക്ക് വലിയ ആശ്വാസമായി. ഗ്രാമത്തിലെ കുട്ടികൾക്ക് അയാൾ സൗജന്യമായി ട്യൂഷൻ എടുക്കാൻ തുടങ്ങി. ജീവന്റെ ചിത്രകലാ പഠനത്തിന്റെ ചെലവുകൾ വേണു ഏറ്റെടുത്തു.


വൈകാതെ തന്നെ, ജീവൻ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി വേണു എഴുതിയ 'കസ്തൂരിമാവിന്റെ തണലിൽ' എന്ന പുസ്തകം കൊച്ചിയിൽ വെച്ച് പ്രകാശനം ചെയ്തു. പുസ്തകം വൻ വിജയമായി മാറി.


 എഴുത്തുകാരൻ എന്ന നിലയിൽ വേണു മാഷ് പ്രശസ്തനായതിനൊപ്പം ജീവൻ എന്ന ഗ്രാമീണ യുവാവ് ഒരു പ്രമുഖ ചിത്രകാരനായി സാഹിത്യലോകത്ത് അംഗീകരിക്കപ്പെട്ടു!


അതേസമയം, ഗ്രാമത്തിലിരുന്ന് വർക്ക് ചെയ്തുകൊണ്ടുതന്നെ തന്റെ പുതിയ അന്താരാഷ്ട്ര ഐ.ടി പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ അമൃതയെ, കമ്പനി ആ വർഷത്തെ 'ബെസ്റ്റ് പെർഫോർമർ' ആയി തിരഞ്ഞെടുത്തു!


ഒരു വൈകുന്നേരം ചോലയ്ക്കൽ തറവാടിന്റെ മുറ്റത്തുള്ള കസ്തൂരിമാവിൻ ചുവട്ടിൽ എല്ലാവരും ഒത്തുകൂടി.


വേണുഗോപാൽ മാഷ് പുസ്തകത്തിന്റെ അമ്പതാം പതിപ്പിനുള്ള തയ്യാറെടുപ്പിലാണ്. മാധവിയമ്മ വെച്ചുണ്ടാക്കിയ ചൂടുള്ള അടയും കാപ്പിയുമായി അമൃത വന്നു. ജീവൻ പുതിയൊരു കാൻവാസിൽ ആ മരത്തിന്റെ ചിത്രത്തിൻ്റെ ഒപ്പം ആ കുടുംബത്തെ വരയ്ക്കുന്നുണ്ടായിരുന്നു.


അമൃത അച്ഛന്റെ കൈകൾ ചേർത്തുപിടിച്ചു: "അച്ഛാ... അന്ന് ഞാൻ അച്ഛനെ തനിച്ചാക്കി പോകാൻ നോക്കിയതാണ്. എന്നോട് ക്ഷമിക്കണം. ഞാൻ ഒരു കാര്യം മനസ്സിലാക്കി. കരിയറും നേട്ടങ്ങളും വേണം, പക്ഷേ നമ്മളെ ഇവിടെ വരെ എത്തിച്ച മാതാപിതാക്കളുടെ സ്നേഹം തള്ളിപ്പറഞ്ഞിട്ടാകരുത് അത്."


വേണു മകളുടെ തലയിൽ മൃദുവായി തഴുകി.


പെട്ടെന്ന്, ആ കസ്തൂരിമാവിൽ നിന്ന് തണുത്ത ഒരു കാറ്റ് വീശിയടിച്ചു. ആ മരത്തിന്റെ ഇലകൾ അവരെ തലോടി കടന്നുപോയി.

അമൃത കണ്ണുകൾ അടച്ചു. ആ കാറ്റിന്... വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ തന്റെ അമ്മയുടെ കൈകളുടെ സ്നേഹമുള്ള തലോടൽ പോലെ അവൾക്ക് തോന്നി.


                      ***


ഓരോ മക്കളും തിരിച്ചറിയേണ്ട വലിയൊരു സത്യമുണ്ട്. നമ്മൾ വളർന്ന് വലുതാകുമ്പോൾ നമ്മളെ തണൽ പോലെ സംരക്ഷിച്ച മാതാപിതാക്കളുടെ വാർദ്ധക്യം നമ്മൾ ചുമക്കേണ്ട ഭാരമല്ല, മറിച്ച് നമ്മുടെ നേട്ടങ്ങൾക്കിടയിലും അവർക്ക് തിരികെ നൽകേണ്ട സ്നേഹത്തിന്റെ തണലാണ്!



       -ശ്രീ

Tuesday, July 7, 2026

കരിങ്കാളിക്കാവ്


​കുരുതിമല എന്ന ഗ്രാമത്തിൽ ഇന്നത്തെ തലമുറയിലെ ആരെങ്കിലുമൊക്കെ ജനിക്കുന്നതിനും മുമ്പ് പറഞ്ഞു പ്രചരിച്ച ഒരു കഥയുണ്ട്.  ആ ദേശത്തിന്റെ തെക്ക്കിഴക്കേ അതിരിൽ ഒരു വലിയ കാവുണ്ടായിരുന്നു. നാട്ടുകാർ അതിനെ 'കരിങ്കാളിക്കാവ്' എന്ന് വിളിച്ചു. പകലിൽ പോലും വെളിച്ചത്തെ ഉള്ളിലേക്ക് കടത്തിവിടാതെ, മരങ്ങൾ പരസ്പരം കഴുത്തുഞെരിച്ചു നിൽക്കുന്നതുപോലെയുള്ള ഒരിടം.ഒരു തരത്തിൽ ഒരു കാട് തന്നെ. അവിടുന്നങ്ങ് മുകളിലേയ്ക്ക് കിഴുക്കാം തൂക്കായ പാറകളും മനുഷ്യർക്ക് ചെന്നെത്താനാകാത്ത പ്രദേശങ്ങളുമായിരുന്നു. ആ കാടിന്റെ ആരംഭത്തിൽ തന്നെ  ഒരു കൽത്തറയുണ്ടായിരുന്നു. അതിന്മേൽ കൊത്തിവെച്ചിരുന്ന ഒരു കൂറ്റൻ കൽരൂപവും. ആരോ, എപ്പോഴോ കൊത്തിവെച്ച ഒരു രൂപം. മനുഷ്യന്റേതെന്നോ മൃഗത്തിന്റേതെന്നോ വേർതിരിച്ചറിയാൻ കഴിയാത്തവിധം കാലം മായ്ച്ചുകളഞ്ഞ ഒരു വിചിത്ര രൂപം. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിലേക്ക് കുറച്ചുനേരം നോക്കിനിന്നാൽ, ആ രൂപം നമ്മളെ നോക്കി പല്ലിളിച്ചു ചിരിക്കുന്നത് പോലെ തോന്നുമായിരുന്നു.


​തലമുറകളായി കൈമാറിവന്ന ഒരലിഖിത നിയമം ആ കാവിനുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ ആരും അതിന്റെ അതിർത്തി കടക്കാൻ പാടില്ല. അതിലുമുപരി, സന്ധ്യയ്ക്ക് ശേഷം ആ വഴി നടക്കുമ്പോൾ കാടിനുള്ളിൽ നിന്ന് ആരെങ്കിലും തങ്ങളുടെ പേര് ചൊല്ലി വിളിയ്ക്കുന്നത് കേൾക്കാമത്രേ. പക്ഷേ, അത് വിളി കേട്ടാലും ആരും തിരിഞ്ഞുനോക്കാനോ വിളി കേൾക്കാനോ പാടില്ല. ഈ നിയമം ലംഘിച്ച ആരും പിന്നീട് അധികകാലം ജീവനോടെ ഇരുന്നിട്ടില്ല എന്നതായിരുന്നു നാട്ടിലെ അടക്കംപറച്ചിൽ. ഈ നിയമം ആരാണ് ഉണ്ടാക്കിയതെന്നോ ഇതിന് പിന്നിലെ കാരണമെന്തെന്നോ ആർക്കും അറിയില്ലായിരുന്നു. ഒരുപക്ഷേ, അതിന് കാരണം ആ അറിവുള്ളവരൊന്നും അത് പറഞ്ഞുതരാൻ ജീവനോടെ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല എന്നതുമാകാം.


​അങ്ങനെയിരിക്കെ കുരുതിമല സർക്കാർ സ്കൂളിലേക്ക് ദൂരെ ഒരിടത്ത് നിന്ന് ഒരു ടീച്ചർ വന്നു ചേർന്നു. ദൂരെ എങ്ങു നിന്നോ ആണ് അവർ വന്നതെന്ന് മാത്രമേ നാട്ടുകാർക്കും അറിവുള്ളൂ.   ഭദ്ര എന്ന പേരുള്ള ആ സ്ത്രീ ആ നാട്ടിൽ  താമസത്തിനെത്തുന്നത് സ്വന്തം അമ്മയുടെ കൂടെ ആയിരുന്നു. അവർക്ക് സ്വന്തമെന്ന് പറയാൻ വേറാരും ഉണ്ടായിരുന്നില്ലത്രെ. നഗരത്തിൽ ജനിച്ച്, യുക്തിചിന്തകളിൽ മാത്രം വിശ്വസിച്ചിരുന്ന അവർക്ക് നാട്ടുകാരുടെ ഈ കഥകളെല്ലാം വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നു. "ഭയം നിങ്ങളുടെ ഒക്കെ മനസ്സിലാണ്. ഇരുട്ടിനെ പേടിക്കുന്നവരാണ് ഈ കഥകളൊക്കെ ഉണ്ടാക്കുന്നത്. വെറും അന്ധ വിശ്വാസം!" അയൽവാസികളുടെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ് അവർ ഉറപ്പിച്ചു പറഞ്ഞു.


​പക്ഷേ, വിധി മറ്റൊന്നായിരുന്നു.

​ഒരു കർക്കിടക മാസത്തിലെ കറുത്ത വാവുദിവസം. നേരം സന്ധ്യ മയങ്ങിയിരുന്നു. അന്തരീക്ഷം ഒരു മഴയ്ക്ക് മുന്നോടിയായിട്ടെന്ന പോലെ  മാറിയിരുന്നു.  പറമ്പിൽ കെട്ടിയിരുന്ന പശുവിനെ തിരഞ്ഞാണ് ഭദ്ര പുറത്തേക്കിറങ്ങിയത്. പക്ഷേ, പശു അവിടെങ്ങും ഉണ്ടായിരുന്നില്ല. "അമ്മിണി..." എന്ന് നീട്ടി വിളിച്ചു കൊണ്ട് അവർ എല്ലായിടത്തും തിരഞ്ഞു. അപ്പോഴാണ് ദൂരെ കാടിന്റെ ഉള്ളിൽ നിന്ന് ഒരു മണിയുടെ ശബ്ദം കേൾക്കുന്നതായി അവർക്ക് തോന്നിയത്. തൻ്റെ അമ്മിണി  പശുവിന്റെ കഴുത്തിലെ മണിനാദം പോലെ തന്നെ ഭദ്രയ്ക്ക് തോന്നി. 'അവൾ ഇനി കയറും പൊട്ടിച്ച് കാട്ടിൽ കയറിപ്പോയിക്കാണുമോ?'


നാട്ടുകാർ നൽകിയിരുന്ന മുന്നറിയിപ്പുകളെയെല്ലാം കാറ്റിൽപ്പറത്തി ഭദ്ര ആ കാവിനുള്ളിലേക്ക് നടന്നു.  പെട്ടെന്ന് കാടിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ ശബ്ദം അവർ കേട്ടു. ആരോ വിതുമ്പി കരയുന്നത് പോലെ. അതല്ല, ആരോ അവരുടെ പേര് വളരെ ദയനീയമായി വിളിക്കുന്നത് പോലെ. ആ ശബ്ദത്തിന് ഭദ്രയുടെ സ്വന്തം അമ്മയുടെ ശബ്ദവുമായി ഭയപ്പെടുത്തുന്ന ഒരു സാമ്യമുണ്ടായിരുന്നു! 'അമ്മ ഇതിനകത്തുണ്ടോ...? ഇനി ഒരു പക്ഷേ, തന്നെ പോലെ അമ്മിണിയെ തിരഞ്ഞു വന്നതാകുമോ?'


ഒരു മാസ്മരികതയിലെന്നോണം ഭദ്ര ടോർച്ചു തെളിച്ച് കാടിനുള്ളിലേക്ക് നടന്നു.

​ഉള്ളിലേക്ക് ചെല്ലുംതോറും അന്തരീക്ഷത്തിന് ഒരു അഴുകിയ മണം വരാൻ തുടങ്ങി. കാറ്റ് വീശാൻ തുടങ്ങി, ഒപ്പം മഴയും. പക്ഷേ, അവർ പിന്മാറിയില്ല. ഒരദൃശ്യ ശക്തി തന്നെ ഉള്ളിലേക്ക് ആകർഷിക്കുന്നത് പോലെ.


 കാറ്റും മഴയുമുണ്ടായിരുന്നിട്ടും, ആ കാവിനുള്ളിൽ ഒരു ഇലപോലും അനങ്ങുന്നുണ്ടായിരുന്നില്ല എന്നത് ഭദ്ര ശ്രദ്ധിച്ചില്ല. ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഒരു അമാനുഷികമായ നിശ്ശബ്ദത. പെട്ടെന്ന് ഭദ്രയുടെ കൈയിലെ ടോർച്ച് ലൈറ്റ് തനിയെ അണഞ്ഞു.   ചുറ്റും കട്ടപിടിച്ച ഇരുട്ട്! പെട്ടെന്നാണ് ഭദ്രയ്ക്ക് പരിസര ബോധം വന്നത്. കാട്ടിൽ നിന്ന് ഒരു ശബ്ദവും കേൾക്കാനില്ല. അമ്മയുമില്ല, അമ്മിണിയുമില്ല. ഉള്ളിൽ നിന്ന് ഒരാന്തൽ ! ഭദ്ര ഉടനടി തിരിച്ചു പോകാനായി തിരിഞ്ഞു.


അപ്പോഴതാ തൊട്ടു മുന്നിലെ ഇരുട്ടിൽ ഭീമാകാരമായ ഒരു രൂപം. അത് ആ കൂറ്റൻ കൽരൂപം തന്നെ ആയിരുന്നു. അവൾക്ക് അതിശയം തോന്നി. അതെങ്ങനെ ഇവിടെ എത്തി? ഭദ്രയുടെ കണ്ണുകൾ ആ  ശിലാരൂപത്തിൽ ഉടക്കി. പെട്ടെന്ന്, ആ കല്ലിന് ജീവൻ വെയ്ക്കുന്നത് പോലെ അവർക്ക് തോന്നി. രൂപത്തിന്റെ രണ്ട് ചെറിയ   ചോരക്കണ്ണുകൾ ഇരുട്ടിലും തിളങ്ങി. തൊട്ടുപിന്നാലെ, കാടിന്റെ ഇരുണ്ട നിഴലുകൾ ഒന്നടങ്കം ആ കൽത്തറയ്ക്ക് പിന്നിൽ വന്ന് ഒന്നുചേർന്ന്, അതിനേക്കാൾ ഉയരമുള്ള ഒരു വിചിത്ര രൂപമായി മാറി.

​ആ രൂപത്തിന് വ്യക്തമായ മുഖമുണ്ടായിരുന്നില്ല. ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ആ രൂപം അലറി. അത് ഭദ്രയുടെ നേർക്ക് കൈകൾ നീട്ടി. ഭയത്തിന്റെ ഒരു തണുത്ത അല കൈകാലുകളിലൂടെ പാഞ്ഞുകയറിയപ്പോഴാണ് ഭദ്രയ്ക്ക് ബോധം വന്നത്. ആ നിമിഷം, അവളുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി പുറത്ത് വന്നു. പക്ഷേ, ഒരു ശബ്ദം പോലും പുറത്തു കേട്ടില്ല. ഒടുവിൽ എങ്ങനെയോ സർവ്വശക്തിയുമെടുത്ത് അവർ തിരിഞ്ഞോടി. എങ്ങനെയാണ് വീട്ടിലെത്തിയതെന്നോ, വാതിലടച്ചതെന്നോ അവർക്ക് ഓർമ്മയുണ്ടായിരുന്നില്ല.


​അന്നു രാത്രിക്ക് ശേഷം ഭദ്ര പൂർണ്ണമായും മാറിപ്പോയി. അവർ ആരോടും സംസാരിച്ചില്ല, ആഹാരം കഴിച്ചില്ല. വായ വറ്റി വരണ്ടുണങ്ങിയിട്ടും അവർ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. അമ്മ കരഞ്ഞു. അലമുറയിട്ട് നാട്ടുകാരെ അറിയിച്ചു. ആർക്കും ഒരുതരം ഉണ്ടായില്ല.  ഓരോ സന്ധ്യക്കും അവരറിയാതെ തന്നെ അവരുടെ ശരീരം കാവിന്റെ ദിശയിലേക്ക് നീങ്ങാൻ തുടങ്ങുമായിരുന്നു. നാട്ടുകാർ അവരെ പിടിച്ചുമാറ്റി മുറിയിൽ പൂട്ടിയിട്ടു. എങ്കിലും, ഭദ്ര ജനലിലൂടെ കാവിലേക്ക് തന്നെ നോക്കിയിരുന്നു. അവരുടെ കണ്ണുകളിലെ ജീവൻ നഷ്ടപ്പെടുകയും, പകരം ഒരു ശൂന്യത വന്ന് നിറയുകയും ചെയ്തു. ചിലപ്പോഴൊക്കെ അവർ ഉറക്കത്തിൽ അറിയാത്ത ഏതോ ഒരു ഭാഷയിൽ പിറുപിറുത്തു.  ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ കണ്ണുകളിലെ കൃഷ്ണമണികൾ  അപ്രത്യക്ഷമാവുകയും, കണ്ണ് മുഴുവൻ വെളുത്ത നിറമാവുകയും ചെയ്തു! ചില രാത്രികളിൽ അവർ മുറിക്കുള്ളിൽ നിന്ന് സ്വന്തം ശബ്ദത്തിലല്ലാതെ, ഏതോ പുരുഷന്റെയോ മൃഗത്തിൻ്റെയോ എന്ന് തിരിച്ചറിയാനാകാത്ത ശബ്ദത്തിൽ അട്ടഹസിച്ചു ചിരിച്ചു.


​കൃത്യം ഒരു മാസം കഴിഞ്ഞ ഒരു അമാവാസി രാത്രിയിൽ, അകത്തുനിന്ന് സാക്ഷ ഇട്ട, പുറത്ത് നിന്നും പൂട്ടിയ മുറിയിൽ നിന്നും ഭദ്രയെ കാണാതായി. ജനലഴികൾക്കൊന്നും യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. പക്ഷേ, മുറി ശൂന്യമായിരുന്നു.  ആ മുറിക്കുള്ളിൽ മുഴുവൻ കാട്ടുപൂക്കളുടെയും അഴുകിയ മാംസത്തിന്റെയും ഒരു വിചിത്ര ഗന്ധം അവശേഷിച്ചിരുന്നു.


​നാട്ടുകാർ അവിടെ മുഴുവൻ തിരച്ചിൽ നടത്തി. അവസാനം ആരോ കാവിലെ കൽത്തറയ്ക്ക് അരികിൽ വരെ ഭദ്ര കാട്ടിലേക്ക് നടന്നു പോയ ചെരിപ്പിൻ്റെ പാടുകൾ കണ്ടു പിടിച്ചു. അവർ കൽത്തറയ്ക്ക് തൊട്ടരികെ ഭദ്രയുടെ ചെരിപ്പുകൾ കണ്ടെത്തി, ശ്രദ്ധയോടെ അഴിച്ചു വച്ച നിലയിൽ. പക്ഷേ  അതിശയകരമായ കാര്യം, ആ ചെരിപ്പുകൾ അഴിച്ചു വച്ചതിനു ശേഷം  കാണുന്നത് കൽത്തറയിലെ ശിലാരൂപത്തിന്റെ കാൽപ്പാടുകൾ എന്ന് തോന്നിക്കുന്ന രണ്ട് വലിയ അടയാളങ്ങൾ ചെളിയിൽ പതിഞ്ഞിരുന്നതാണ്. അത് കൽത്തറയിൽ നിന്ന് ആരംഭിച്ച് കാടിന്റെ ഉള്ളാഴങ്ങളിലേക്ക് പോയി മറഞ്ഞിരുന്നു. എന്നാൽ ഭദ്രയുടെ യഥാർത്ഥ കാൽപ്പാടുകൾ അവിടെയെങ്ങും ഉണ്ടായിരുന്നില്ല താനും!


​അതിനുശേഷം കരിങ്കാവ് കൂടുതൽ ഭയപ്പെടുത്തുന്ന ഒരിടമായി മാറി. ഇന്നും പകൽവെളിച്ചത്തിൽ പോലും ആരും ആ വഴിക്ക് പോകാറില്ല. ചില രാത്രികളിൽ, കാവിനടുത്തുകൂടി പോകുന്നവർക്ക് ഇപ്പോഴും കേൾക്കാം... ഒരു സ്ത്രീയുടെ ദയനീയമായ കരച്ചിലും, തൊട്ടുപിന്നാലെ   വിചിത്രമായ അട്ടഹാസവും.

​ഭദ്രയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും ഒരു നിഗൂഢതയാണ്.


 നാട്ടുകാരിൽ ചിലർ പറയുന്നു, കാവ് അവരെ ജീവനോടെ വിഴുങ്ങിയതാണെന്ന്. എന്നാൽ മറ്റുചിലർ വിശ്വസിക്കുന്നത്, അന്ന് രാത്രി ഭദ്രയല്ല വീട്ടിലേക്ക് തിരികെയെത്തിയത്, കാട്ടിലെ ആ കൽരൂപത്തിൻ്റെ ഏതോ ഒരവതാരമായിരുന്നു ഭദ്രയുടെ രൂപത്തിൽ വീട്ടിൽ കഴിഞ്ഞിരുന്നത് എന്നാണ്. അങ്ങനെയെങ്കിൽ, യഥാർത്ഥ ഭദ്ര അന്ന് രാത്രി തന്നെ ആ കൽത്തറയിൽ എവിടെയോ ആരോരുമറിയാതെ അവസാനിച്ചിരിക്കാം...


ശ്രീ