കുരുതിമല എന്ന ഗ്രാമത്തിൽ ഇന്നത്തെ തലമുറയിലെ ആരെങ്കിലുമൊക്കെ ജനിക്കുന്നതിനും മുമ്പ് പറഞ്ഞു പ്രചരിച്ച ഒരു കഥയുണ്ട്. ആ ദേശത്തിന്റെ തെക്ക്കിഴക്കേ അതിരിൽ ഒരു വലിയ കാവുണ്ടായിരുന്നു. നാട്ടുകാർ അതിനെ 'കരിങ്കാളിക്കാവ്' എന്ന് വിളിച്ചു. പകലിൽ പോലും വെളിച്ചത്തെ ഉള്ളിലേക്ക് കടത്തിവിടാതെ, മരങ്ങൾ പരസ്പരം കഴുത്തുഞെരിച്ചു നിൽക്കുന്നതുപോലെയുള്ള ഒരിടം.ഒരു തരത്തിൽ ഒരു കാട് തന്നെ. അവിടുന്നങ്ങ് മുകളിലേയ്ക്ക് കിഴുക്കാം തൂക്കായ പാറകളും മനുഷ്യർക്ക് ചെന്നെത്താനാകാത്ത പ്രദേശങ്ങളുമായിരുന്നു. ആ കാടിന്റെ ആരംഭത്തിൽ തന്നെ ഒരു കൽത്തറയുണ്ടായിരുന്നു. അതിന്മേൽ കൊത്തിവെച്ചിരുന്ന ഒരു കൂറ്റൻ കൽരൂപവും. ആരോ, എപ്പോഴോ കൊത്തിവെച്ച ഒരു രൂപം. മനുഷ്യന്റേതെന്നോ മൃഗത്തിന്റേതെന്നോ വേർതിരിച്ചറിയാൻ കഴിയാത്തവിധം കാലം മായ്ച്ചുകളഞ്ഞ ഒരു വിചിത്ര രൂപം. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിലേക്ക് കുറച്ചുനേരം നോക്കിനിന്നാൽ, ആ രൂപം നമ്മളെ നോക്കി പല്ലിളിച്ചു ചിരിക്കുന്നത് പോലെ തോന്നുമായിരുന്നു.
തലമുറകളായി കൈമാറിവന്ന ഒരലിഖിത നിയമം ആ കാവിനുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ ആരും അതിന്റെ അതിർത്തി കടക്കാൻ പാടില്ല. അതിലുമുപരി, സന്ധ്യയ്ക്ക് ശേഷം ആ വഴി നടക്കുമ്പോൾ കാടിനുള്ളിൽ നിന്ന് ആരെങ്കിലും തങ്ങളുടെ പേര് ചൊല്ലി വിളിയ്ക്കുന്നത് കേൾക്കാമത്രേ. പക്ഷേ, അത് വിളി കേട്ടാലും ആരും തിരിഞ്ഞുനോക്കാനോ വിളി കേൾക്കാനോ പാടില്ല. ഈ നിയമം ലംഘിച്ച ആരും പിന്നീട് അധികകാലം ജീവനോടെ ഇരുന്നിട്ടില്ല എന്നതായിരുന്നു നാട്ടിലെ അടക്കംപറച്ചിൽ. ഈ നിയമം ആരാണ് ഉണ്ടാക്കിയതെന്നോ ഇതിന് പിന്നിലെ കാരണമെന്തെന്നോ ആർക്കും അറിയില്ലായിരുന്നു. ഒരുപക്ഷേ, അതിന് കാരണം ആ അറിവുള്ളവരൊന്നും അത് പറഞ്ഞുതരാൻ ജീവനോടെ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല എന്നതുമാകാം.
അങ്ങനെയിരിക്കെ കുരുതിമല സർക്കാർ സ്കൂളിലേക്ക് ദൂരെ ഒരിടത്ത് നിന്ന് ഒരു ടീച്ചർ വന്നു ചേർന്നു. ദൂരെ എങ്ങു നിന്നോ ആണ് അവർ വന്നതെന്ന് മാത്രമേ നാട്ടുകാർക്കും അറിവുള്ളൂ. ഭദ്ര എന്ന പേരുള്ള ആ സ്ത്രീ ആ നാട്ടിൽ താമസത്തിനെത്തുന്നത് സ്വന്തം അമ്മയുടെ കൂടെ ആയിരുന്നു. അവർക്ക് സ്വന്തമെന്ന് പറയാൻ വേറാരും ഉണ്ടായിരുന്നില്ലത്രെ. നഗരത്തിൽ ജനിച്ച്, യുക്തിചിന്തകളിൽ മാത്രം വിശ്വസിച്ചിരുന്ന അവർക്ക് നാട്ടുകാരുടെ ഈ കഥകളെല്ലാം വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നു. "ഭയം നിങ്ങളുടെ ഒക്കെ മനസ്സിലാണ്. ഇരുട്ടിനെ പേടിക്കുന്നവരാണ് ഈ കഥകളൊക്കെ ഉണ്ടാക്കുന്നത്. വെറും അന്ധ വിശ്വാസം!" അയൽവാസികളുടെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ് അവർ ഉറപ്പിച്ചു പറഞ്ഞു.
പക്ഷേ, വിധി മറ്റൊന്നായിരുന്നു.
ഒരു കർക്കിടക മാസത്തിലെ കറുത്ത വാവുദിവസം. നേരം സന്ധ്യ മയങ്ങിയിരുന്നു. അന്തരീക്ഷം ഒരു മഴയ്ക്ക് മുന്നോടിയായിട്ടെന്ന പോലെ മാറിയിരുന്നു. പറമ്പിൽ കെട്ടിയിരുന്ന പശുവിനെ തിരഞ്ഞാണ് ഭദ്ര പുറത്തേക്കിറങ്ങിയത്. പക്ഷേ, പശു അവിടെങ്ങും ഉണ്ടായിരുന്നില്ല. "അമ്മിണി..." എന്ന് നീട്ടി വിളിച്ചു കൊണ്ട് അവർ എല്ലായിടത്തും തിരഞ്ഞു. അപ്പോഴാണ് ദൂരെ കാടിന്റെ ഉള്ളിൽ നിന്ന് ഒരു മണിയുടെ ശബ്ദം കേൾക്കുന്നതായി അവർക്ക് തോന്നിയത്. തൻ്റെ അമ്മിണി പശുവിന്റെ കഴുത്തിലെ മണിനാദം പോലെ തന്നെ ഭദ്രയ്ക്ക് തോന്നി. 'അവൾ ഇനി കയറും പൊട്ടിച്ച് കാട്ടിൽ കയറിപ്പോയിക്കാണുമോ?'
നാട്ടുകാർ നൽകിയിരുന്ന മുന്നറിയിപ്പുകളെയെല്ലാം കാറ്റിൽപ്പറത്തി ഭദ്ര ആ കാവിനുള്ളിലേക്ക് നടന്നു. പെട്ടെന്ന് കാടിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ ശബ്ദം അവർ കേട്ടു. ആരോ വിതുമ്പി കരയുന്നത് പോലെ. അതല്ല, ആരോ അവരുടെ പേര് വളരെ ദയനീയമായി വിളിക്കുന്നത് പോലെ. ആ ശബ്ദത്തിന് ഭദ്രയുടെ സ്വന്തം അമ്മയുടെ ശബ്ദവുമായി ഭയപ്പെടുത്തുന്ന ഒരു സാമ്യമുണ്ടായിരുന്നു! 'അമ്മ ഇതിനകത്തുണ്ടോ...? ഇനി ഒരു പക്ഷേ, തന്നെ പോലെ അമ്മിണിയെ തിരഞ്ഞു വന്നതാകുമോ?'
ഒരു മാസ്മരികതയിലെന്നോണം ഭദ്ര ടോർച്ചു തെളിച്ച് കാടിനുള്ളിലേക്ക് നടന്നു.
ഉള്ളിലേക്ക് ചെല്ലുംതോറും അന്തരീക്ഷത്തിന് ഒരു അഴുകിയ മണം വരാൻ തുടങ്ങി. കാറ്റ് വീശാൻ തുടങ്ങി, ഒപ്പം മഴയും. പക്ഷേ, അവർ പിന്മാറിയില്ല. ഒരദൃശ്യ ശക്തി തന്നെ ഉള്ളിലേക്ക് ആകർഷിക്കുന്നത് പോലെ.
കാറ്റും മഴയുമുണ്ടായിരുന്നിട്ടും, ആ കാവിനുള്ളിൽ ഒരു ഇലപോലും അനങ്ങുന്നുണ്ടായിരുന്നില്ല എന്നത് ഭദ്ര ശ്രദ്ധിച്ചില്ല. ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഒരു അമാനുഷികമായ നിശ്ശബ്ദത. പെട്ടെന്ന് ഭദ്രയുടെ കൈയിലെ ടോർച്ച് ലൈറ്റ് തനിയെ അണഞ്ഞു. ചുറ്റും കട്ടപിടിച്ച ഇരുട്ട്! പെട്ടെന്നാണ് ഭദ്രയ്ക്ക് പരിസര ബോധം വന്നത്. കാട്ടിൽ നിന്ന് ഒരു ശബ്ദവും കേൾക്കാനില്ല. അമ്മയുമില്ല, അമ്മിണിയുമില്ല. ഉള്ളിൽ നിന്ന് ഒരാന്തൽ ! ഭദ്ര ഉടനടി തിരിച്ചു പോകാനായി തിരിഞ്ഞു.
അപ്പോഴതാ തൊട്ടു മുന്നിലെ ഇരുട്ടിൽ ഭീമാകാരമായ ഒരു രൂപം. അത് ആ കൂറ്റൻ കൽരൂപം തന്നെ ആയിരുന്നു. അവൾക്ക് അതിശയം തോന്നി. അതെങ്ങനെ ഇവിടെ എത്തി? ഭദ്രയുടെ കണ്ണുകൾ ആ ശിലാരൂപത്തിൽ ഉടക്കി. പെട്ടെന്ന്, ആ കല്ലിന് ജീവൻ വെയ്ക്കുന്നത് പോലെ അവർക്ക് തോന്നി. രൂപത്തിന്റെ രണ്ട് ചെറിയ ചോരക്കണ്ണുകൾ ഇരുട്ടിലും തിളങ്ങി. തൊട്ടുപിന്നാലെ, കാടിന്റെ ഇരുണ്ട നിഴലുകൾ ഒന്നടങ്കം ആ കൽത്തറയ്ക്ക് പിന്നിൽ വന്ന് ഒന്നുചേർന്ന്, അതിനേക്കാൾ ഉയരമുള്ള ഒരു വിചിത്ര രൂപമായി മാറി.
ആ രൂപത്തിന് വ്യക്തമായ മുഖമുണ്ടായിരുന്നില്ല. ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ആ രൂപം അലറി. അത് ഭദ്രയുടെ നേർക്ക് കൈകൾ നീട്ടി. ഭയത്തിന്റെ ഒരു തണുത്ത അല കൈകാലുകളിലൂടെ പാഞ്ഞുകയറിയപ്പോഴാണ് ഭദ്രയ്ക്ക് ബോധം വന്നത്. ആ നിമിഷം, അവളുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി പുറത്ത് വന്നു. പക്ഷേ, ഒരു ശബ്ദം പോലും പുറത്തു കേട്ടില്ല. ഒടുവിൽ എങ്ങനെയോ സർവ്വശക്തിയുമെടുത്ത് അവർ തിരിഞ്ഞോടി. എങ്ങനെയാണ് വീട്ടിലെത്തിയതെന്നോ, വാതിലടച്ചതെന്നോ അവർക്ക് ഓർമ്മയുണ്ടായിരുന്നില്ല.
അന്നു രാത്രിക്ക് ശേഷം ഭദ്ര പൂർണ്ണമായും മാറിപ്പോയി. അവർ ആരോടും സംസാരിച്ചില്ല, ആഹാരം കഴിച്ചില്ല. വായ വറ്റി വരണ്ടുണങ്ങിയിട്ടും അവർ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. അമ്മ കരഞ്ഞു. അലമുറയിട്ട് നാട്ടുകാരെ അറിയിച്ചു. ആർക്കും ഒരുതരം ഉണ്ടായില്ല. ഓരോ സന്ധ്യക്കും അവരറിയാതെ തന്നെ അവരുടെ ശരീരം കാവിന്റെ ദിശയിലേക്ക് നീങ്ങാൻ തുടങ്ങുമായിരുന്നു. നാട്ടുകാർ അവരെ പിടിച്ചുമാറ്റി മുറിയിൽ പൂട്ടിയിട്ടു. എങ്കിലും, ഭദ്ര ജനലിലൂടെ കാവിലേക്ക് തന്നെ നോക്കിയിരുന്നു. അവരുടെ കണ്ണുകളിലെ ജീവൻ നഷ്ടപ്പെടുകയും, പകരം ഒരു ശൂന്യത വന്ന് നിറയുകയും ചെയ്തു. ചിലപ്പോഴൊക്കെ അവർ ഉറക്കത്തിൽ അറിയാത്ത ഏതോ ഒരു ഭാഷയിൽ പിറുപിറുത്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ കണ്ണുകളിലെ കൃഷ്ണമണികൾ അപ്രത്യക്ഷമാവുകയും, കണ്ണ് മുഴുവൻ വെളുത്ത നിറമാവുകയും ചെയ്തു! ചില രാത്രികളിൽ അവർ മുറിക്കുള്ളിൽ നിന്ന് സ്വന്തം ശബ്ദത്തിലല്ലാതെ, ഏതോ പുരുഷന്റെയോ മൃഗത്തിൻ്റെയോ എന്ന് തിരിച്ചറിയാനാകാത്ത ശബ്ദത്തിൽ അട്ടഹസിച്ചു ചിരിച്ചു.
കൃത്യം ഒരു മാസം കഴിഞ്ഞ ഒരു അമാവാസി രാത്രിയിൽ, അകത്തുനിന്ന് സാക്ഷ ഇട്ട, പുറത്ത് നിന്നും പൂട്ടിയ മുറിയിൽ നിന്നും ഭദ്രയെ കാണാതായി. ജനലഴികൾക്കൊന്നും യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. പക്ഷേ, മുറി ശൂന്യമായിരുന്നു. ആ മുറിക്കുള്ളിൽ മുഴുവൻ കാട്ടുപൂക്കളുടെയും അഴുകിയ മാംസത്തിന്റെയും ഒരു വിചിത്ര ഗന്ധം അവശേഷിച്ചിരുന്നു.
നാട്ടുകാർ അവിടെ മുഴുവൻ തിരച്ചിൽ നടത്തി. അവസാനം ആരോ കാവിലെ കൽത്തറയ്ക്ക് അരികിൽ വരെ ഭദ്ര കാട്ടിലേക്ക് നടന്നു പോയ ചെരിപ്പിൻ്റെ പാടുകൾ കണ്ടു പിടിച്ചു. അവർ കൽത്തറയ്ക്ക് തൊട്ടരികെ ഭദ്രയുടെ ചെരിപ്പുകൾ കണ്ടെത്തി, ശ്രദ്ധയോടെ അഴിച്ചു വച്ച നിലയിൽ. പക്ഷേ അതിശയകരമായ കാര്യം, ആ ചെരിപ്പുകൾ അഴിച്ചു വച്ചതിനു ശേഷം കാണുന്നത് കൽത്തറയിലെ ശിലാരൂപത്തിന്റെ കാൽപ്പാടുകൾ എന്ന് തോന്നിക്കുന്ന രണ്ട് വലിയ അടയാളങ്ങൾ ചെളിയിൽ പതിഞ്ഞിരുന്നതാണ്. അത് കൽത്തറയിൽ നിന്ന് ആരംഭിച്ച് കാടിന്റെ ഉള്ളാഴങ്ങളിലേക്ക് പോയി മറഞ്ഞിരുന്നു. എന്നാൽ ഭദ്രയുടെ യഥാർത്ഥ കാൽപ്പാടുകൾ അവിടെയെങ്ങും ഉണ്ടായിരുന്നില്ല താനും!
അതിനുശേഷം കരിങ്കാവ് കൂടുതൽ ഭയപ്പെടുത്തുന്ന ഒരിടമായി മാറി. ഇന്നും പകൽവെളിച്ചത്തിൽ പോലും ആരും ആ വഴിക്ക് പോകാറില്ല. ചില രാത്രികളിൽ, കാവിനടുത്തുകൂടി പോകുന്നവർക്ക് ഇപ്പോഴും കേൾക്കാം... ഒരു സ്ത്രീയുടെ ദയനീയമായ കരച്ചിലും, തൊട്ടുപിന്നാലെ വിചിത്രമായ അട്ടഹാസവും.
ഭദ്രയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും ഒരു നിഗൂഢതയാണ്.
നാട്ടുകാരിൽ ചിലർ പറയുന്നു, കാവ് അവരെ ജീവനോടെ വിഴുങ്ങിയതാണെന്ന്. എന്നാൽ മറ്റുചിലർ വിശ്വസിക്കുന്നത്, അന്ന് രാത്രി ഭദ്രയല്ല വീട്ടിലേക്ക് തിരികെയെത്തിയത്, കാട്ടിലെ ആ കൽരൂപത്തിൻ്റെ ഏതോ ഒരവതാരമായിരുന്നു ഭദ്രയുടെ രൂപത്തിൽ വീട്ടിൽ കഴിഞ്ഞിരുന്നത് എന്നാണ്. അങ്ങനെയെങ്കിൽ, യഥാർത്ഥ ഭദ്ര അന്ന് രാത്രി തന്നെ ആ കൽത്തറയിൽ എവിടെയോ ആരോരുമറിയാതെ അവസാനിച്ചിരിക്കാം...
ശ്രീ