Tuesday, July 7, 2026

കരിങ്കാളിക്കാവ്


​കുരുതിമല എന്ന ഗ്രാമത്തിൽ ഇന്നത്തെ തലമുറയിലെ ആരെങ്കിലുമൊക്കെ ജനിക്കുന്നതിനും മുമ്പ് പറഞ്ഞു പ്രചരിച്ച ഒരു കഥയുണ്ട്.  ആ ദേശത്തിന്റെ തെക്ക്കിഴക്കേ അതിരിൽ ഒരു വലിയ കാവുണ്ടായിരുന്നു. നാട്ടുകാർ അതിനെ 'കരിങ്കാളിക്കാവ്' എന്ന് വിളിച്ചു. പകലിൽ പോലും വെളിച്ചത്തെ ഉള്ളിലേക്ക് കടത്തിവിടാതെ, മരങ്ങൾ പരസ്പരം കഴുത്തുഞെരിച്ചു നിൽക്കുന്നതുപോലെയുള്ള ഒരിടം.ഒരു തരത്തിൽ ഒരു കാട് തന്നെ. അവിടുന്നങ്ങ് മുകളിലേയ്ക്ക് കിഴുക്കാം തൂക്കായ പാറകളും മനുഷ്യർക്ക് ചെന്നെത്താനാകാത്ത പ്രദേശങ്ങളുമായിരുന്നു. ആ കാടിന്റെ ആരംഭത്തിൽ തന്നെ  ഒരു കൽത്തറയുണ്ടായിരുന്നു. അതിന്മേൽ കൊത്തിവെച്ചിരുന്ന ഒരു കൂറ്റൻ കൽരൂപവും. ആരോ, എപ്പോഴോ കൊത്തിവെച്ച ഒരു രൂപം. മനുഷ്യന്റേതെന്നോ മൃഗത്തിന്റേതെന്നോ വേർതിരിച്ചറിയാൻ കഴിയാത്തവിധം കാലം മായ്ച്ചുകളഞ്ഞ ഒരു വിചിത്ര രൂപം. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിലേക്ക് കുറച്ചുനേരം നോക്കിനിന്നാൽ, ആ രൂപം നമ്മളെ നോക്കി പല്ലിളിച്ചു ചിരിക്കുന്നത് പോലെ തോന്നുമായിരുന്നു.


​തലമുറകളായി കൈമാറിവന്ന ഒരലിഖിത നിയമം ആ കാവിനുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ ആരും അതിന്റെ അതിർത്തി കടക്കാൻ പാടില്ല. അതിലുമുപരി, സന്ധ്യയ്ക്ക് ശേഷം ആ വഴി നടക്കുമ്പോൾ കാടിനുള്ളിൽ നിന്ന് ആരെങ്കിലും തങ്ങളുടെ പേര് ചൊല്ലി വിളിയ്ക്കുന്നത് കേൾക്കാമത്രേ. പക്ഷേ, അത് വിളി കേട്ടാലും ആരും തിരിഞ്ഞുനോക്കാനോ വിളി കേൾക്കാനോ പാടില്ല. ഈ നിയമം ലംഘിച്ച ആരും പിന്നീട് അധികകാലം ജീവനോടെ ഇരുന്നിട്ടില്ല എന്നതായിരുന്നു നാട്ടിലെ അടക്കംപറച്ചിൽ. ഈ നിയമം ആരാണ് ഉണ്ടാക്കിയതെന്നോ ഇതിന് പിന്നിലെ കാരണമെന്തെന്നോ ആർക്കും അറിയില്ലായിരുന്നു. ഒരുപക്ഷേ, അതിന് കാരണം ആ അറിവുള്ളവരൊന്നും അത് പറഞ്ഞുതരാൻ ജീവനോടെ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല എന്നതുമാകാം.


​അങ്ങനെയിരിക്കെ കുരുതിമല സർക്കാർ സ്കൂളിലേക്ക് ദൂരെ ഒരിടത്ത് നിന്ന് ഒരു ടീച്ചർ വന്നു ചേർന്നു. ദൂരെ എങ്ങു നിന്നോ ആണ് അവർ വന്നതെന്ന് മാത്രമേ നാട്ടുകാർക്കും അറിവുള്ളൂ.   ഭദ്ര എന്ന പേരുള്ള ആ സ്ത്രീ ആ നാട്ടിൽ  താമസത്തിനെത്തുന്നത് സ്വന്തം അമ്മയുടെ കൂടെ ആയിരുന്നു. അവർക്ക് സ്വന്തമെന്ന് പറയാൻ വേറാരും ഉണ്ടായിരുന്നില്ലത്രെ. നഗരത്തിൽ ജനിച്ച്, യുക്തിചിന്തകളിൽ മാത്രം വിശ്വസിച്ചിരുന്ന അവർക്ക് നാട്ടുകാരുടെ ഈ കഥകളെല്ലാം വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നു. "ഭയം നിങ്ങളുടെ ഒക്കെ മനസ്സിലാണ്. ഇരുട്ടിനെ പേടിക്കുന്നവരാണ് ഈ കഥകളൊക്കെ ഉണ്ടാക്കുന്നത്. വെറും അന്ധ വിശ്വാസം!" അയൽവാസികളുടെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ് അവർ ഉറപ്പിച്ചു പറഞ്ഞു.


​പക്ഷേ, വിധി മറ്റൊന്നായിരുന്നു.

​ഒരു കർക്കിടക മാസത്തിലെ കറുത്ത വാവുദിവസം. നേരം സന്ധ്യ മയങ്ങിയിരുന്നു. അന്തരീക്ഷം ഒരു മഴയ്ക്ക് മുന്നോടിയായിട്ടെന്ന പോലെ  മാറിയിരുന്നു.  പറമ്പിൽ കെട്ടിയിരുന്ന പശുവിനെ തിരഞ്ഞാണ് ഭദ്ര പുറത്തേക്കിറങ്ങിയത്. പക്ഷേ, പശു അവിടെങ്ങും ഉണ്ടായിരുന്നില്ല. "അമ്മിണി..." എന്ന് നീട്ടി വിളിച്ചു കൊണ്ട് അവർ എല്ലായിടത്തും തിരഞ്ഞു. അപ്പോഴാണ് ദൂരെ കാടിന്റെ ഉള്ളിൽ നിന്ന് ഒരു മണിയുടെ ശബ്ദം കേൾക്കുന്നതായി അവർക്ക് തോന്നിയത്. തൻ്റെ അമ്മിണി  പശുവിന്റെ കഴുത്തിലെ മണിനാദം പോലെ തന്നെ ഭദ്രയ്ക്ക് തോന്നി. 'അവൾ ഇനി കയറും പൊട്ടിച്ച് കാട്ടിൽ കയറിപ്പോയിക്കാണുമോ?'


നാട്ടുകാർ നൽകിയിരുന്ന മുന്നറിയിപ്പുകളെയെല്ലാം കാറ്റിൽപ്പറത്തി ഭദ്ര ആ കാവിനുള്ളിലേക്ക് നടന്നു.  പെട്ടെന്ന് കാടിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ ശബ്ദം അവർ കേട്ടു. ആരോ വിതുമ്പി കരയുന്നത് പോലെ. അതല്ല, ആരോ അവരുടെ പേര് വളരെ ദയനീയമായി വിളിക്കുന്നത് പോലെ. ആ ശബ്ദത്തിന് ഭദ്രയുടെ സ്വന്തം അമ്മയുടെ ശബ്ദവുമായി ഭയപ്പെടുത്തുന്ന ഒരു സാമ്യമുണ്ടായിരുന്നു! 'അമ്മ ഇതിനകത്തുണ്ടോ...? ഇനി ഒരു പക്ഷേ, തന്നെ പോലെ അമ്മിണിയെ തിരഞ്ഞു വന്നതാകുമോ?'


ഒരു മാസ്മരികതയിലെന്നോണം ഭദ്ര ടോർച്ചു തെളിച്ച് കാടിനുള്ളിലേക്ക് നടന്നു.

​ഉള്ളിലേക്ക് ചെല്ലുംതോറും അന്തരീക്ഷത്തിന് ഒരു അഴുകിയ മണം വരാൻ തുടങ്ങി. കാറ്റ് വീശാൻ തുടങ്ങി, ഒപ്പം മഴയും. പക്ഷേ, അവർ പിന്മാറിയില്ല. ഒരദൃശ്യ ശക്തി തന്നെ ഉള്ളിലേക്ക് ആകർഷിക്കുന്നത് പോലെ.


 കാറ്റും മഴയുമുണ്ടായിരുന്നിട്ടും, ആ കാവിനുള്ളിൽ ഒരു ഇലപോലും അനങ്ങുന്നുണ്ടായിരുന്നില്ല എന്നത് ഭദ്ര ശ്രദ്ധിച്ചില്ല. ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഒരു അമാനുഷികമായ നിശ്ശബ്ദത. പെട്ടെന്ന് ഭദ്രയുടെ കൈയിലെ ടോർച്ച് ലൈറ്റ് തനിയെ അണഞ്ഞു.   ചുറ്റും കട്ടപിടിച്ച ഇരുട്ട്! പെട്ടെന്നാണ് ഭദ്രയ്ക്ക് പരിസര ബോധം വന്നത്. കാട്ടിൽ നിന്ന് ഒരു ശബ്ദവും കേൾക്കാനില്ല. അമ്മയുമില്ല, അമ്മിണിയുമില്ല. ഉള്ളിൽ നിന്ന് ഒരാന്തൽ ! ഭദ്ര ഉടനടി തിരിച്ചു പോകാനായി തിരിഞ്ഞു.


അപ്പോഴതാ തൊട്ടു മുന്നിലെ ഇരുട്ടിൽ ഭീമാകാരമായ ഒരു രൂപം. അത് ആ കൂറ്റൻ കൽരൂപം തന്നെ ആയിരുന്നു. അവൾക്ക് അതിശയം തോന്നി. അതെങ്ങനെ ഇവിടെ എത്തി? ഭദ്രയുടെ കണ്ണുകൾ ആ  ശിലാരൂപത്തിൽ ഉടക്കി. പെട്ടെന്ന്, ആ കല്ലിന് ജീവൻ വെയ്ക്കുന്നത് പോലെ അവർക്ക് തോന്നി. രൂപത്തിന്റെ രണ്ട് ചെറിയ   ചോരക്കണ്ണുകൾ ഇരുട്ടിലും തിളങ്ങി. തൊട്ടുപിന്നാലെ, കാടിന്റെ ഇരുണ്ട നിഴലുകൾ ഒന്നടങ്കം ആ കൽത്തറയ്ക്ക് പിന്നിൽ വന്ന് ഒന്നുചേർന്ന്, അതിനേക്കാൾ ഉയരമുള്ള ഒരു വിചിത്ര രൂപമായി മാറി.

​ആ രൂപത്തിന് വ്യക്തമായ മുഖമുണ്ടായിരുന്നില്ല. ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ആ രൂപം അലറി. അത് ഭദ്രയുടെ നേർക്ക് കൈകൾ നീട്ടി. ഭയത്തിന്റെ ഒരു തണുത്ത അല കൈകാലുകളിലൂടെ പാഞ്ഞുകയറിയപ്പോഴാണ് ഭദ്രയ്ക്ക് ബോധം വന്നത്. ആ നിമിഷം, അവളുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി പുറത്ത് വന്നു. പക്ഷേ, ഒരു ശബ്ദം പോലും പുറത്തു കേട്ടില്ല. ഒടുവിൽ എങ്ങനെയോ സർവ്വശക്തിയുമെടുത്ത് അവർ തിരിഞ്ഞോടി. എങ്ങനെയാണ് വീട്ടിലെത്തിയതെന്നോ, വാതിലടച്ചതെന്നോ അവർക്ക് ഓർമ്മയുണ്ടായിരുന്നില്ല.


​അന്നു രാത്രിക്ക് ശേഷം ഭദ്ര പൂർണ്ണമായും മാറിപ്പോയി. അവർ ആരോടും സംസാരിച്ചില്ല, ആഹാരം കഴിച്ചില്ല. വായ വറ്റി വരണ്ടുണങ്ങിയിട്ടും അവർ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. അമ്മ കരഞ്ഞു. അലമുറയിട്ട് നാട്ടുകാരെ അറിയിച്ചു. ആർക്കും ഒരുതരം ഉണ്ടായില്ല.  ഓരോ സന്ധ്യക്കും അവരറിയാതെ തന്നെ അവരുടെ ശരീരം കാവിന്റെ ദിശയിലേക്ക് നീങ്ങാൻ തുടങ്ങുമായിരുന്നു. നാട്ടുകാർ അവരെ പിടിച്ചുമാറ്റി മുറിയിൽ പൂട്ടിയിട്ടു. എങ്കിലും, ഭദ്ര ജനലിലൂടെ കാവിലേക്ക് തന്നെ നോക്കിയിരുന്നു. അവരുടെ കണ്ണുകളിലെ ജീവൻ നഷ്ടപ്പെടുകയും, പകരം ഒരു ശൂന്യത വന്ന് നിറയുകയും ചെയ്തു. ചിലപ്പോഴൊക്കെ അവർ ഉറക്കത്തിൽ അറിയാത്ത ഏതോ ഒരു ഭാഷയിൽ പിറുപിറുത്തു.  ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ കണ്ണുകളിലെ കൃഷ്ണമണികൾ  അപ്രത്യക്ഷമാവുകയും, കണ്ണ് മുഴുവൻ വെളുത്ത നിറമാവുകയും ചെയ്തു! ചില രാത്രികളിൽ അവർ മുറിക്കുള്ളിൽ നിന്ന് സ്വന്തം ശബ്ദത്തിലല്ലാതെ, ഏതോ പുരുഷന്റെയോ മൃഗത്തിൻ്റെയോ എന്ന് തിരിച്ചറിയാനാകാത്ത ശബ്ദത്തിൽ അട്ടഹസിച്ചു ചിരിച്ചു.


​കൃത്യം ഒരു മാസം കഴിഞ്ഞ ഒരു അമാവാസി രാത്രിയിൽ, അകത്തുനിന്ന് സാക്ഷ ഇട്ട, പുറത്ത് നിന്നും പൂട്ടിയ മുറിയിൽ നിന്നും ഭദ്രയെ കാണാതായി. ജനലഴികൾക്കൊന്നും യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. പക്ഷേ, മുറി ശൂന്യമായിരുന്നു.  ആ മുറിക്കുള്ളിൽ മുഴുവൻ കാട്ടുപൂക്കളുടെയും അഴുകിയ മാംസത്തിന്റെയും ഒരു വിചിത്ര ഗന്ധം അവശേഷിച്ചിരുന്നു.


​നാട്ടുകാർ അവിടെ മുഴുവൻ തിരച്ചിൽ നടത്തി. അവസാനം ആരോ കാവിലെ കൽത്തറയ്ക്ക് അരികിൽ വരെ ഭദ്ര കാട്ടിലേക്ക് നടന്നു പോയ ചെരിപ്പിൻ്റെ പാടുകൾ കണ്ടു പിടിച്ചു. അവർ കൽത്തറയ്ക്ക് തൊട്ടരികെ ഭദ്രയുടെ ചെരിപ്പുകൾ കണ്ടെത്തി, ശ്രദ്ധയോടെ അഴിച്ചു വച്ച നിലയിൽ. പക്ഷേ  അതിശയകരമായ കാര്യം, ആ ചെരിപ്പുകൾ അഴിച്ചു വച്ചതിനു ശേഷം  കാണുന്നത് കൽത്തറയിലെ ശിലാരൂപത്തിന്റെ കാൽപ്പാടുകൾ എന്ന് തോന്നിക്കുന്ന രണ്ട് വലിയ അടയാളങ്ങൾ ചെളിയിൽ പതിഞ്ഞിരുന്നതാണ്. അത് കൽത്തറയിൽ നിന്ന് ആരംഭിച്ച് കാടിന്റെ ഉള്ളാഴങ്ങളിലേക്ക് പോയി മറഞ്ഞിരുന്നു. എന്നാൽ ഭദ്രയുടെ യഥാർത്ഥ കാൽപ്പാടുകൾ അവിടെയെങ്ങും ഉണ്ടായിരുന്നില്ല താനും!


​അതിനുശേഷം കരിങ്കാവ് കൂടുതൽ ഭയപ്പെടുത്തുന്ന ഒരിടമായി മാറി. ഇന്നും പകൽവെളിച്ചത്തിൽ പോലും ആരും ആ വഴിക്ക് പോകാറില്ല. ചില രാത്രികളിൽ, കാവിനടുത്തുകൂടി പോകുന്നവർക്ക് ഇപ്പോഴും കേൾക്കാം... ഒരു സ്ത്രീയുടെ ദയനീയമായ കരച്ചിലും, തൊട്ടുപിന്നാലെ   വിചിത്രമായ അട്ടഹാസവും.

​ഭദ്രയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും ഒരു നിഗൂഢതയാണ്.


 നാട്ടുകാരിൽ ചിലർ പറയുന്നു, കാവ് അവരെ ജീവനോടെ വിഴുങ്ങിയതാണെന്ന്. എന്നാൽ മറ്റുചിലർ വിശ്വസിക്കുന്നത്, അന്ന് രാത്രി ഭദ്രയല്ല വീട്ടിലേക്ക് തിരികെയെത്തിയത്, കാട്ടിലെ ആ കൽരൂപത്തിൻ്റെ ഏതോ ഒരവതാരമായിരുന്നു ഭദ്രയുടെ രൂപത്തിൽ വീട്ടിൽ കഴിഞ്ഞിരുന്നത് എന്നാണ്. അങ്ങനെയെങ്കിൽ, യഥാർത്ഥ ഭദ്ര അന്ന് രാത്രി തന്നെ ആ കൽത്തറയിൽ എവിടെയോ ആരോരുമറിയാതെ അവസാനിച്ചിരിക്കാം...


ശ്രീ

Saturday, April 11, 2026

രാത്രിയിലെ യാത്രക്കാരൻ


​​നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി, മലയോര പാതയിലെ വിജനതയിലേക്ക് ആ എസ്.യു.വി കാർ പ്രവേശിച്ചപ്പോൾ സമയം പുലർച്ചെ ഏതാണ്ട് രണ്ട് മണിയായിട്ടുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ഒരു ബിസിനസ് മീറ്റിംഗിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു റോണി. ഏറെ വൈകിയാണ് തൊട്ടടുത്ത ദിവസത്തെ മീറ്റിംഗിന്റെ അറിയിപ്പ് അവന് ലഭിച്ചത്. അവന്റെ സീനിയർ മാനേജർക്ക് അന്ന് മീറ്റിംഗിന് പോകാൻ കഴിയാത്ത സാഹചര്യം വന്നുപെട്ടതിനാൽ, അവസാന നിമിഷത്തിൽ ആ ചുമതല അസിസ്റ്റന്റ് മാനേജർ കൂടിയായ റോണിയിൽ വന്നുചേരുകയായിരുന്നു. ഒരു ബിസിനസ് ഡീലിന് വേണ്ടിയുള്ള ഒഴിവാക്കാനാകാത്ത യാത്രയാണത്.

​തന്റെ പ്രിയപ്പെട്ട ഭാര്യ ആനിയെയും ആറുമാസം മാത്രം പ്രായമുള്ള മകൾ ഏയ്ഞ്ചലിനെയും വീട്ടിൽ തനിച്ചാക്കി അപ്രതീക്ഷിതമായി യാത്ര ചെയ്യേണ്ടി വന്നതിൽ മാത്രം റോണിയ്ക്ക് അല്പം വിഷമം ഉണ്ടായിരുന്നു. എങ്കിലും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവക്കാരനായിരുന്നില്ല അവൻ. അതുകൊണ്ട് തന്നെ, തന്നെ ഏൽപ്പിച്ച ജോലി അവൻ മറുത്തൊന്നും പറയാതെ ഏറ്റെടുത്തു.

​ഏതാണ്ട് മുന്നൂറു കിലോമീറ്ററുകൾ ഡ്രൈവ് ചെയ്യാനുണ്ടായിരുന്നെങ്കിലും, അന്നത്തെ ജോലികളെല്ലാം തീർത്ത് റോണിയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ സാധിച്ചത് ഏറെ വൈകിയാണ്. 

യാത്ര പകുതിയിലധികം പിന്നിട്ടു. മഞ്ഞ് മൂടിയ ആ വിജനമായ പാതയിലൂടെ പോകുമ്പോൾ കാറിന്റെ ഹെഡ്‌ലൈറ്റുകൾ കൂരിരുട്ടിൽ വെളിച്ചത്തിന്റെ ഒരു തുരങ്കം തീർത്തു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ചുരം വഴിയുള്ള എളുപ്പവഴിയായിരുന്നു റോണി തിരഞ്ഞെടുത്തത്. വാഹനങ്ങൾ തീരെ കുറവായിരുന്നതിനാൽ ആ ചുരത്തിലെ കൊടുംവളവുകൾ ഓരോന്നായി പിന്നിടുമ്പോൾ അവന്റെ മനസ്സിൽ വരാനിരിക്കുന്ന ബിസിനസ് മീറ്റിംഗിന്റെ ചിന്തകളായിരുന്നു. ആ വഴിയിൽ, മരങ്ങൾക്കിടയിലൂടെ മൂളിയെത്തുന്ന കാറ്റിന്റെ ശബ്ദമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

​ഒരു ഹെയർപിൻ വളവ് തിരിഞ്ഞതും, എതിരെ വന്ന ഒരു ടാങ്കർ ലോറി റോണിയുടെ വശത്തേക്ക് പാഞ്ഞു വന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ റോണി സ്റ്റിയറിംഗ് ഇടത്തോട്ട് വെട്ടിച്ചു. വലിയൊരു ശബ്ദത്തോടെ കാർ റോഡരികിലെ കലുങ്കിൽ തട്ടി നിന്നു. അതേസമയം ആ ടാങ്കർ ലോറി നിർത്താതെ മുന്നോട്ട് പോയി ഇരുളിൽ മറഞ്ഞു.

​മരണം തൊട്ടുരുമ്മിപ്പോയ ആ നിമിഷം റോണിയെ വിറപ്പിച്ചു കളഞ്ഞു. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ അവൻ പണിപ്പെട്ടു. ഏകാഗ്രത താളം തെറ്റിയ ഏതാനും നിമിഷങ്ങൾ... കിതപ്പടക്കാൻ പാടുപെട്ട് റോണി പുറത്തേക്കിറങ്ങി. പൊടിപടലങ്ങൾക്കിടയിലൂടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ, റോഡരികിലെ ആൽമരത്തിന്റെ അരികിൽ പഴയൊരു കലുങ്കിന് മുകളിൽ ഒരാൾ ഇരിക്കുന്നത് പോലെ അവന് തോന്നി. സാധാരണ ഒരു ഷർട്ടും മുണ്ടും ധരിച്ച ഒരാൾ. അത്രയും നേരം അവിടെ നടന്നതെല്ലാം കണ്ടുകൊണ്ട് അയാൾ അനങ്ങാതിരിക്കുന്നുണ്ടായിരുന്നു എന്നതിൽ റോണിയ്ക്ക് ആശ്ചര്യം തോന്നി.

​"സാറിന് ഒന്നും പറ്റിയില്ലല്ലോ അല്ലേ?" ശാന്തമായ ആ ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി.

​അയാൾ പതുക്കെ കലുങ്കിൽ നിന്നിറങ്ങി നിഴലിൽ നിന്ന് ഒരടി മുന്നോട്ട് വന്നു. അയാളുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും അയാളുടെ സാന്നിദ്ധ്യം ആ അവസരത്തിൽ അവനൊരാശ്വാസമായി തോന്നി.

​"ഇല്ല, ഭാഗ്യം കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു," റോണി കിതപ്പോടെ പറഞ്ഞു.

​വണ്ടിയ്ക്ക് കാര്യമായ കേടുപാടുകൾ ഒന്നും പറ്റിയിരുന്നില്ല. അവന് സമാധാനമായി.

​"അല്ല, താൻ ഈ സമയത്ത് ഇത് എങ്ങോട്ടാ? ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല. ഞാൻ അടുത്ത ടൗൺ വരെ ഉണ്ട്. വേണമെങ്കിൽ കയറിക്കോ. ഞാൻ അവിടെ ഇറക്കി തരാം."

​അയാൾ ഒന്നുകൂടി അനങ്ങി. മുഖം വ്യക്തമായിരുന്നില്ലെങ്കിലും ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. വല്ലാത്തൊരു തണുത്ത കാറ്റ് ആ സമയം അവിടെ വീശി. അയാൾ പതുക്കെ പറഞ്ഞു: "ഞാൻ ദൂരെ നിന്ന് സാറിന്റെ വണ്ടി വരുന്നത് കണ്ടിരുന്നു. അതിൽ ലിഫ്റ്റ് ചോദിച്ചു സാറിന്റെ കൂടെ വരാമെന്ന് തന്നെ കരുതിയതാ... പക്ഷേ..." അയാൾ ഒന്ന് നിർത്തി. റോണിയെയും തകരാർ സംഭവിച്ച കാറിനെയും അയാൾ മാറി മാറി നോക്കി.

​"ഇനിയിപ്പോ വേണ്ട സാറേ. സാർ വേഗം പോകാൻ നോക്കൂ. വല്ല ഹോസ്പിറ്റലിലും ഒന്ന് കയറിക്കോ. കാറിനും പണി കാണുമായിരിക്കും. പുറകെ വേറെ വണ്ടി വരുന്നുണ്ട്. ഞാൻ അതിൽ പൊയ്ക്കോളാം."

​റോണിയ്ക്ക് അത് കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നി. ആ സമയത്ത് ഓഫർ ചെയ്ത ഒരു ലിഫ്റ്റ് ഒരാൾ നിരസിക്കുമെന്ന് അവൻ കരുതിയില്ല. "ഈ പാതിരാത്രി ഇനി ഏത് വണ്ടിയാ വരാൻ?" അവൻ പിറുപിറുത്തു.

​"വരും സാറേ... വരാതിരിക്കില്ല. സാർ വേഗം വിട്ടോളൂ."

 പതുക്കെയാണ് പറഞ്ഞതെങ്കിലും അത് അയാൾ കേട്ടെന്നു മനസ്സിലായപ്പോൾ റോണിയ്ക്ക് ജാള്യത തോന്നി. മാത്രവുമല്ല, അയാളുടെ ശബ്ദത്തിൽ വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.

​"എന്നാൽ ശരി, കാണാം" കാറിന്റെ ഡോർ തുറന്ന് അകത്ത് കയറുമ്പോൾ റോണി പറഞ്ഞു.

​"തീർച്ചയായും സാറേ... കാണാം" അയാൾ പുഞ്ചിരിച്ചു കൊണ്ട് കൈവീശി.

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. മിററിലൂടെ നോക്കിയപ്പോൾ അയാൾ ആ കലുങ്കിൽ കയറി ഇരിക്കുന്നത് അവൻ കണ്ടു. ഒരു വളവ് കഴിഞ്ഞപ്പോൾ മിററിൽ നിന്ന് അയാൾ അപ്രത്യക്ഷനായി.

​അടുത്ത ദിവസം വൈകുന്നേരം മീറ്റിംഗ് കഴിഞ്ഞ് കാറിൽ കയറുമ്പോൾ റോണി ഓഫീസിൽ നിന്ന് അന്നത്തെ പത്രം കയ്യിൽ എടുത്തിരുന്നു. കാറിൽ കയറിയ അവൻ വണ്ടി എടുക്കും മുൻപ് ആ പത്രം വെറുതെ ഒന്ന് മറിച്ചു നോക്കി. ഉൾപേജിലെ ഒരു വാർത്ത പെട്ടെന്ന് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

​"മലയോര പാതയിൽ വാഹനാപകടം: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു."

​വാർത്തയുടെ വിശദാംശങ്ങൾ വായിച്ച റോണിയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. തലേദിവസം താൻ അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത്, താൻ പോന്നതിന് മിനിറ്റുകൾക്ക് ശേഷം മറ്റൊരു കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞിരിയ്ക്കുന്നു. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ട് അന്ന് ആകെ രണ്ട് കാറുകൾ മാത്രമേ ആ ദിശയിൽ  കടന്നുപോയിട്ടുള്ളൂ എന്ന് ചെക്ക് പോസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു. ആദ്യത്തെ കാർ റോണിയുടേതായിരുന്നു. മിനിറ്റുകൾക്ക് ശേഷം കടന്നുപോയ രണ്ടാമത്തെ കാറാണ് അപകടത്തിൽപ്പെട്ടത്.

​കൂടുതൽ വിവരങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ റോണി അറിഞ്ഞത് മറ്റൊരു ഞെട്ടിക്കുന്ന സത്യമാണ്. അപകട സ്ഥലത്ത് കൂടി ആ സമയം കടന്നുപോയ ഒരു ബൈക്ക് യാത്രികൻ മൊഴി നൽകിയിരിക്കുന്നത്, മരിച്ച വ്യക്തി തന്റെ കാറിൽ ഒരാൾക്ക് ലിഫ്റ്റ് നൽകിയിരുന്നു എന്നാണ്. കൊക്കയിലേക്ക് നിയന്ത്രണം തെറ്റി മറിയുന്ന കാർ അയാൾ കണ്ടിരുന്നത്രേ. അയാൾ തന്നെ ആയിരുന്നു പോലീസ് കൺട്രോൾ റൂമിലെയ്ക്ക് വിളിച്ച് വിവരം നൽകിയത്. കാറിന്റെ മുൻസീറ്റിൽ ഡ്രൈവറുടെ അപ്പുറത്ത് ഒരാൾ ഇരിക്കുന്നത് കണ്ടതായി അയാൾ ഉറപ്പിച്ചു പറയുന്നു. അയാൾ നൽകിയ അടയാളങ്ങൾ പ്രകാരം അത് അയാളായിരുന്നു... അപകട സ്ഥലത്ത് കലുങ്കിൽ ഇരിക്കുന്നത് റോണി കണ്ട അതേയാൾ! എന്നാൽ അപകടസ്ഥലത്തു നിന്നും പരിസരത്തു നിന്നും പോലീസിന് മറ്റൊരു മൃതദേഹമോ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.

​റോണിയ്ക്ക് ദേഹം മുഴുവൻ കുളിരു കോരുന്നതായി തോന്നി. താൻ അന്ന് കൂട്ടുവിളിച്ചത് സ്വന്തം മരണത്തെയായിരുന്നു എന്നും, തനിക്ക് പകരമായി മറ്റൊരാൾ ആ യാത്ര ഏറ്റെടുത്തു എന്നും തിരിച്ചറിഞ്ഞ റോണിയ്ക്ക് ആ രാത്രി പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല. താൻ നൽകിയ ലിഫ്റ്റ് അയാൾ നിരസിച്ചത്, കൂടെ വരാൻ മറ്റൊരു 'യാത്രക്കാരനെ' അപ്പോഴേക്കും അയാൾക്ക് ലഭിച്ചത് കൊണ്ടായിരുന്നു. തനിക്ക് ലഭിച്ച ആ ഒരു സെക്കൻഡിന്റെ ആയുസ്സ്, ആ അപരിചിതൻ തന്റെ കാറിൽ കയറാത്തതായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. 

പത്രം പിടിച്ചിരുന്ന റോണിയുടെ കൈകൾ  വിയർത്തു. പത്രത്താളിലെ അക്ഷരങ്ങൾ അവന് മുന്നിൽ മങ്ങാൻ തുടങ്ങി. തന്റെ കാറിന്റെ ഡോർ തുറന്ന് ആ അപരിചിതൻ അകത്തേക്ക് കയറിയിരുന്നെങ്കിൽ, ഇന്ന് ആ കൊക്കയുടെ ആഴങ്ങളിൽ നിശ്ചലമായി കിടക്കുന്നത് താനായിരുന്നേനെ എന്ന തിരിച്ചറിവ് അവന്റെ ശ്വാസം മുട്ടിച്ചു. ഭയത്തോടെ അവൻ തന്റെ കാറിന്റെ പിൻസീറ്റിൽ  പകപ്പോടെ നോക്കി. അവിടെ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന റോണി വെറുതെ റിയർ വ്യൂ മിററിലേക്ക് കണ്ണുകളുയർത്തി. അവന്റെ രക്തം മരവിച്ചുപോയി.

​മിററിലെ പ്രതിബിംബത്തിൽ, പിൻസീറ്റിന്റെ മൂലയിൽ ആ കറുത്ത നിഴൽ പോലെ കണ്ട രൂപം ഇപ്പോഴും ഇരിക്കുന്നു! മിററിലൂടെ ആ തിളങ്ങുന്ന കണ്ണുകൾ റോണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പുറത്ത് നല്ല വെയിലായിരുന്നിട്ടും കാറിനുള്ളിൽ അർദ്ധരാത്രിയിലെ അതേ തണുത്ത കാറ്റ് വീശുന്നത് റോണി അറിഞ്ഞു.  കാറിന്റെ ഗ്ലാസുകൾ താനേ ഉയർന്നു. വിറയ്ക്കുന്ന കൈകളോടെ റോണി കാറിന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഡോറുകൾ ലോക്ക് ആയിക്കഴിഞ്ഞിരുന്നു. കാതുകളിൽ ആ മരവിച്ച ശബ്ദം ഒരിക്കൽ കൂടി മുഴങ്ങി 

" സാറേ... കാണാം എന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ?"



ശ്രീ

Monday, March 16, 2026

മനസ്സ് വായിയ്ക്കുന്ന സോഷ്യൽ മീഡിയ

 


​മറ്റാരെക്കാളും നന്നായി ഇൻസ്റ്റാഗ്രാമിന് നമ്മെ അറിയാമോ?ഇൻസ്റ്റയുടെയും എഫ് ബിയുടെയും യൂട്യൂബിന്റെയും  അൽഗോരിതങ്ങൾക്ക്  നമ്മെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നമ്മൾ പോലുമറിയാതെ നമ്മളെ നിയന്ത്രിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് എന്ന് നാം പലപ്പോഴും മനസ്സിലാക്കാറില്ല. അതല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിയ്ക്കാറില്ല.  ​നമ്മൾ വെറുതെ ഫോണിൽ സ്ക്രോൾ ചെയ്യുമ്പോൾ അതിനു പുറകിൽ നടക്കുന്നത് വലിയൊരു ബിസിനസ് കൂടിയാണ്.

ഇവയൊന്നും വെറുമൊരു app മാത്രമല്ല, അവ യതാർത്ഥത്തിൽ Machine Learning ഉം Artificial Intelligence ഉം കൂടി ചേർന്ന ഒരു അത്ഭുതമാണ്.

നമ്മൾ ഏതെങ്കിലും ഒരു റീൽ എത്ര സെക്കൻഡ് കണ്ടു? എന്ത് content സ്കിപ്പ് ചെയ്തു? ഏതു റീലിന് ലൈക്കും കമന്റും കൊടുത്തു? ഏത് ഷെയർ ചെയ്തു? ഏത് വീണ്ടും വീണ്ടും കണ്ടു? എന്ന് തുടങ്ങി നമ്മൾ കമന്റ് ചെയ്യുന്ന വാക്കുകൾ വരെ പരിശോധിച്ച് നമ്മുടെ ഒരു "Digital Personality Profile"ഈ അൽഗോരിതം  തയ്യാറാക്കി വയ്ക്കുന്നു.

​നമ്മൾ പോലും അറിയാതെ നമ്മുടെ പ്രവൃത്തികൾ മൂലമുള്ള മൈക്രോ സിഗ്നലുകൾ അവ decode ചെയ്യുന്നു.  ​ഒരു ഇമോഷണൽ വീഡിയോയിൽ വെറുതെ ഒരു 3 സെക്കന്റിൽ അധികം നാം തങ്ങിയാൽ മതി, അൽഗോരിതം ഉടനെ മനസ്സിലാക്കും "ഈ വ്യക്തിയ്ക്ക് ഇപ്പോൾ ഇമോഷണൽ കണ്ടന്റ് ആണ് വേണ്ടത്" എന്ന്.

നമ്മൾ ബോധപൂർവം ഒന്നും ചെയ്യുന്നില്ല, പക്ഷേ നമ്മുടെ ഓരോ ചലനവും അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ​ഓരോ തവണ ഒരു റീൽ കാണുമ്പോഴും നമ്മുടെ തലച്ചോറിൽ ഒരു ഹോർമോൺ ഉത്പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. അടുത്ത റീൽ ഇതിലും മികച്ചതാകും എന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും സ്ക്രോൾ ചെയ്യാൻ ഡോപമിൻ എന്ന ഈ ഹോർമോണുകൾ നമ്മെ പ്രേരിപ്പിയ്ക്കുന്നു.

ഇത് നമ്മളെ സോഷ്യൽ മീഡിയയുടെ അടിമയാക്കാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഒന്നാണ് എന്ന് നാം മനസ്സിലാക്കുന്നില്ല എന്ന് മാത്രം.

അത് തന്നെ ആണ് യൂട്യൂബിലും സംഭവിയ്ക്കുന്നത്. ​യൂട്യൂബിന്റെ ഓട്ടോപ്ലേ സംവിധാനം നമ്മുടെ മൂഡിന് ഇണങ്ങുന്ന പാട്ടുകൾ ഒന്നിനുപുറകെ ഒന്നായി തന്നുകൊണ്ടേയിരിക്കും. അതു കണ്ട് സമയം പോകുന്നത് നമ്മൾ അറിയുകയേയില്ല, ആ ഒരു ലൂപ്പിൽ നിന്ന് പുറത്തുകടക്കാൻ നമുക്ക് തോന്നുകയില്ല, എന്തിന് നമ്മെ നിയന്ത്രിയ്ക്കുന്നത് ഇത്തരം അൽഗോരിതങ്ങളാണെന്ന്പോലും നാം തിരിച്ചറിയുകയില്ല.

ചുരുക്കി പറഞ്ഞാൽ "ഇൻസ്റ്റ/എഫ് ബി നമ്മെ മനസ്സിലാക്കുന്നു, നമ്മുടെ മനസ്സറിഞ്ഞ് പ്രവർത്തിയ്ക്കുന്നു" എന്നത് വെറുമൊരു തോന്നലാണ്. യഥാർത്ഥത്തിൽ അത് നമ്മൾ എന്ത് ചെയ്യുമെന്ന് പ്രവചിക്കുക മാത്രമാണ് ചെയ്യുന്നത്. ഒറ്റ നോട്ടത്തിൽ അത് ഒരു ഉറ്റ
സുഹൃത്തിനെപ്പോലെ നമുക്കൊപ്പം എന്നും എന്തിനും മനസ്സറിഞ്ഞ് കൂടെ നിൽക്കുന്നത് പോലെ തോന്നിപ്പിയ്ക്കുമെങ്കിലും, യതാർത്ഥത്തിൽ അതിന്റെ ഒരേയൊരു ലക്ഷ്യം നമ്മുടെ സ്ക്രീൻ ടൈം കൂട്ടുക എന്നത് മാത്രമാണ്.



ശ്രീ