Friday, February 13, 2026

മരണത്തിലേയ്ക്കൊരു മണിനാദം


അക്കൊല്ലം ​വിയന്നയിലെ ശൈത്യം അസ്ഥികൾ തുളയ്ക്കുന്നതായിരുന്നു. ഇൻസ്പെക്ടർ മാർക്സ് തന്റെ ഓഫീസിലെ മങ്ങിയ വെളിച്ചത്തിൽ ആറാം വട്ടവും ചൂടാക്കിയ കോഫി കപ്പ് കയ്യിൽ എടുക്കുമ്പോഴാണ് ആ ഫോൺ കോൾ വന്നത്. 

മറുതലയ്ക്കൽ കേട്ട പരിഭ്രാന്തി നിറഞ്ഞ ശബ്ദം ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു.

​"ഇൻസ്പെക്ടർ, ഡോക്ടർ കാതറീൻ സ്‌റ്റെല്ല കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ വില്ലയിൽ..."

മാർക്സ് ഉടൻ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ​പ്രശസ്ത ന്യൂറോളജിസ്റ്റായ കാതറീന്റെ പഠനമുറി ഭയാനകമായ ഒരു ശ്മശാനം പോലെ നിശബ്ദമായിരുന്നു. മുപ്പത്തഞ്ചുകാരിയായ ആ പ്രതിഭ തന്റെ കസേരയിൽ പിന്നിലേക്ക് ചാരി കിടക്കുന്നു. കണ്ണുകൾ ഭയം കൊണ്ട് വിടർന്നിരുന്നു, ആ മുഖത്തെ പേടി ഒറ്റ നോട്ടത്തിൽ ആരെയും പിടിച്ചു നിർത്തുന്നതായി തോന്നി.

​"ഒരു പോറലോ മൽപിടുത്തത്തിന്റെ അടയാളമോ ഇല്ല. വാതിലുകളും ജനലുകളും ഉള്ളിൽ നിന്ന് ഭദ്രമായി പൂട്ടിയിരിക്കുന്നു," മാർക്സ് കുറിച്ചു.

​ഫോറൻസിക് റിപ്പോർട്ട് വന്നപ്പോൾ മാർക്സ് ഞെട്ടിപ്പോയി. മരണം ഹൃദയാഘാതം മൂലമാണ്. പക്ഷേ, ആരോഗ്യവതിയായ ആ യുവതിയുടെ ഹൃദയം പെട്ടെന്ന് നിലയ്ക്കാൻ ഒരു കാരണവുമില്ല.

 "അവൾ എന്തിനെയോ അതിഭീകരമായി ഭയപ്പെട്ടിരിക്കുന്നു" ഫോറൻസിക് വിദഗ്ദ്ധൻ ആലോചനയോടെ പറഞ്ഞു.

 "അക്ഷരാർത്ഥത്തിൽ മരണം അവളെ പേടിപ്പിച്ചു കൊന്നതാണ്."

മാർക്സ് ​മേശപ്പുറത്ത് ഇരുന്ന അവളുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചു. അതിന്റെ റിപ്പോർട്ട് വന്നപ്പോൾ ഫോണിൽ അവസാനമായി വന്ന കോൾ 47 മിനിറ്റ് നീണ്ടുനിന്നിരുന്നു എന്ന് തെളിഞ്ഞു.

 രാത്രി 11.42 മുതൽ 12.29 വരെ. വിളിച്ചത് ഒരു ബൾഗേറിയൻ നമ്പറിൽ നിന്ന്. മരണം നടന്ന സമയവും ഫോണിൽ സംസാരിച്ച സമയവും കൃത്യം.

ആ ​നമ്പർ ട്രാക്ക് ചെയ്ത മാർക്സ് എത്തിയത് അടുത്ത തെരുവിലെ പഴയ പബ്ലിക് ഫോൺ ബൂത്തിലാണ്. 

മാർക്സ് ഉടൻ അവിടുത്തെ CCTV യിലെ റെക്കോർഡിങ്ങുകൾ പരിശോധിച്ചു.  അതിലെ ദൃശ്യങ്ങൾ കണ്ട മാർക്സിന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു. കോൾ നടന്ന ആ 47 മിനിറ്റും ആ ബൂത്തിൽ ആരും ഉണ്ടായിരുന്നില്ല! 

മാർക്സ് ആശയക്കുഴപ്പത്തിലായി. പക്ഷേ കോൾ റെക്കോർഡുകൾ കള്ളം പറയില്ലല്ലൊ. അദ്ദേഹം ​കാതറീനയുടെ രഹസ്യ ഫയലുകൾ പരിശോധിച്ചു. അപ്പോഴാണ് അവരുടെ എറ്റവും പുതിയ "പ്രോജക്ട് വോയ്‌സ്" എന്ന ഗവേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞത്. 

മനുഷ്യ മസ്തിഷ്കത്തിലെ ഭയത്തെ നിയന്ത്രിക്കുന്ന 'അമിഗ്ഡാല'യെ പ്രത്യേക ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കാമെന്നും, അത് വഴി ഒരാളെ ബോധരഹിതനാക്കാനോ കൊലപ്പെടുത്താനോ കഴിയുമെന്നും അവൾ കണ്ടെത്തിയിരുന്നു.

​ദിവസങ്ങൾ നീണ്ട അന്വേഷണം മാർക്കസിനെ എത്തിച്ചത് കാതറീനയുടെ പഴയ പാർട്ട്‌ണറായ പ്രൊഫസർ അലക്സിൽ ആണ്. ചില പ്രൊഫഷണൽ തർക്കങ്ങളിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ പിന്നീട് കടുത്ത പകയായി മാറി അത് പിന്നെ ഒരു 'പെർഫെക്ട് ക്രൈമിൽ' അവസാനിക്കുകയായിരുന്നു.

​ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ അലക്സ് ആ ബൂത്തിലെ സിസ്റ്റം ഹാക്ക് ചെയ്തു. 47 മിനിറ്റ് നീണ്ട ആ കോളിലൂടെ അയാൾ കാതറീൻ കേൾക്കാൻ ആഗ്രഹിച്ച. അവൾക്കിഷ്ടമുള്ള ഒരു സംഗീതത്തിൽ, അവൾ തന്നെ വികസിപ്പിച്ചെടുത്ത മാരകമായ ഓഡിയോ ഫ്രീക്വൻസികൾ സന്നിവേശിപ്പിച്ചു.

കാതറീനു ആദ്യം അത് വെറുമൊരു സംഗീതം മാത്രമായി തോന്നിയിരിക്കാം. പക്ഷേ ക്രമേണ ആ ശബ്ദങ്ങൾ അവളുടെ നാഡീവ്യൂഹത്തെ തളർത്തി. ഫോൺ താഴെ വെക്കാനോ സഹായത്തിനായി നിലവിളിക്കാനോ കഴിയാത്തവിധം ഭയം അവളെ ഗ്രസിച്ചു. ഒടുവിൽ, ആ ശബ്ദവീചികൾ അവളുടെ ഹൃദയമിടിപ്പിനെ നിശ്ചലമാക്കി.

അലക്സ് കുറ്റം സമ്മതിച്ചു. അയാളെ വിലങ്ങങ്ങു വച്ച് കൊണ്ടുപോകുമ്പോൾ മാർക്സിന്റെ മുഖത്തേയ്ക്ക് നോക്കി അയാൾ നിഗൂഢമായി പുഞ്ചിരിച്ചു.

 "ഇൻസ്പെക്ടർ, നിങ്ങൾ ജയിച്ചു എന്ന് കരുതുന്നുണ്ടോ? കാതറീന്റെ ഗവേഷണം പൂർണ്ണമായത് അവളുടെ മരണത്തോടെയാണ്. ആ 47 മിനിറ്റിലെ അവസാനത്തെ അഞ്ച് മിനിറ്റ്... അത് ലോകം കേൾക്കാൻ പോകുന്ന വിനാശത്തിന്റെ സംഗീതമാണ്."

​മാർക്സ് അത് കാര്യമാക്കിയില്ല. അന്ന് രാത്രി വൈകി തന്റെ വിജനമായ അപ്പാർട്ട്മെന്റിലെത്തിയ അയാൾക്ക് വല്ലാത്തൊരു തളർച്ച തോന്നി. അയാൾ സോഫയിലെയ്ക്ക് വീണു. അപ്പോൾ അയാളുടെ ജാക്കറ്റിന്റെ പോക്കറ്റിലിരുന്ന് അയാളുടെ ഫോൺ വിറച്ചു. 

ഫോണെടുത്ത് നോക്കിയ അയാൾ ആശ്ചര്യപ്പെട്ടു.  ​അതൊരു വീഡിയോ കോളായിരുന്നു. വിളിക്കുന്നത്  മരിച്ച കാതറീന്റെ ഐഡിയിൽ നിന്ന്!

​നടുക്കത്തോടെ മാർക്സ് ആ കോൾ എടുത്തു. സ്ക്രീനിൽ ആരും ഉണ്ടായിരുന്നില്ല. ഇരുണ്ട ഒരു ലാബിന്റെ ദൃശ്യം മാത്രം. പെട്ടെന്ന് ഒരു വോയിസ് കമാൻഡ് മുഴങ്ങി: "പ്ലേ ബാക്ക് മോഡ് ആക്ടിവേറ്റഡ്."

​അതുവരെ താൻ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്രമായ ശബ്ദം ഫോണിലെ സ്പീക്കറിലൂടെ പുറത്തുവന്നു. അതൊരു പാട്ടായിരുന്നില്ല, കാറ്റോ കടലോ ആയിരുന്നില്ല. മറിച്ച്, തലയ്ക്കുള്ളിൽ ആരോ സൂചി കൊണ്ടു കുത്തുന്നതുപോലെ.

​മാർക്സ് ഫോൺ കട്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ സ്ക്രീൻ ലോക്ക് ആയതു പോലെ. അയാൾക്ക് ഫോൺ താഴെ ഇടാൻ തോന്നി, പക്ഷേ കൈകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതു പോലെ. അയാളുടെ ശരീരം പെട്ടെന്ന് മരവിച്ചു. ശ്വാസം കിട്ടാതെ അയാൾ കുഴഞ്ഞു വീണു.

ഇതേ സമയം, ​അറസ്റ്റിലായ അലക്സ് തന്റെ സെല്ലിലിരുന്ന് ആ ഗാനം മൂളുന്നുണ്ടായിരുന്നു. കാതറീന്റെ ഫോൺ വഴി ആ പ്രോഗ്രാമിലെ തന്റെ ബഗ് അടുത്ത ഇരയെ തേടിപ്പോകുമെന്ന് അയാൾക്ക് അറിയാമായിരുന്നു.

വിയന്നയിലെ ആ തണുത്ത രാത്രിയിൽ, ഡിറ്റക്ടീവ് മാർക്സിന്റെ ഹൃദയമിടിപ്പ് പതുക്കെ നിലയ്ക്കുകയായിരുന്നു. 

Monday, February 9, 2026

കരുണയുടെ കൈകളെ ചൂഷണം ചെയ്യുന്ന ഭിക്ഷാടന മാഫിയകൾ


കഴിഞ്ഞ ദിവസം ഞങ്ങൾ കുടുംബമായി മൂകാംബിക ക്ഷേത്രത്തിൽ പോയിരുന്നു. വെള്ളിയാഴ്ച രാത്രി ഉള്ള ഓഖ എക്സ്പ്രസ് നു ടിക്കറ്റ് ബുക്ക് ചെയ്ത് ശനി മുഴുവൻ അവിടെ ചിലവഴിച്ച് കുടജാദ്രിയും സന്ദർശിച്ച് രാത്രി അവിടെ താമസിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ള അതേ  ട്രെയിന് തിരിച്ച് പോരുക... അതായിരുന്നു പ്ലാൻ. യാത്ര പ്ലാൻ ചെയ്ത പ്രകാരം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു.   

പറയാൻ ഉദ്ദേശിച്ചത് അതല്ല.  ക്ഷേത്രത്തിൽ ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കുവെക്കാനാണ്. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് നിൽക്കുമ്പോൾ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ സഹായത്തിനായി ആംഗ്യം കാണിച്ചു. ഞാൻ അടുത്തേയ്ക്ക് ചെന്നു. മലയാളിയാണെന്നും വർഷങ്ങളായി അവിടെ കഴിയുകയാണെന്നും പറഞ്ഞ അദ്ദേഹം, അന്ന് രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണത്തിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കൂടെ ഉണ്ടായിരുന്ന വൈഫിനോട് കാര്യം പറഞ്ഞ് കക്ഷിയ്ക്ക്
​ഭക്ഷണം വാങ്ങി നൽകാമെന്ന് കരുതി ഞാൻ അദ്ദേഹത്തെ കൂടെ വരാൻ ക്ഷണിച്ചു. എന്നാൽ കുടുംബത്തോടൊപ്പം നിൽക്കുന്ന എനിക്ക് ബുദ്ധിമുട്ടാകണ്ട എന്ന് പറഞ്ഞ് അദ്ദേഹം ഒപ്പം വരാൻ വിസമ്മതിച്ചു. 

കക്ഷി പറയുന്നത് 'നിങ്ങൾ ഫാമിലി ഒക്കെ ആയി നിൽക്കുമ്പോൾ ഞാൻ ശല്യം ചെയ്യുവാനോ സമയം കളയാനോ ഉദ്ദേശിയ്ക്കുന്നില്ല'എന്ന് ആണ്. അത് സാരമില്ലെന്ന് പറഞ്ഞിട്ടും കക്ഷി കൂടെ വരാൻ കൂട്ടാക്കുന്നില്ല. എന്നാൽ ഫുഡ്‌ ഓർഡർ ചെയ്ത് പൈസയും കൊടുത്ത് അപ്പോൾ തന്നെ ഞാൻ പോന്നോളാം എന്ന് ഞാൻ പറഞ്ഞു.  അപ്പോൾ  ' ഞാൻ വരേണ്ടതില്ല. ഫുഡ് വാങ്ങാൻ ഉള്ള പണം കൊടുത്താൽ മതി' എന്നായി കക്ഷി. എന്നെ പറഞ്ഞു സമ്മതിപ്പിയ്ക്കാൻ അദ്ദേഹം കൂടുതൽ അടുത്തേക്ക് വന്നു. 

ആ നിമിഷമാണ് അദ്ദേഹത്തിൽ നിന്നുള്ള മദ്യത്തിന്റെ രൂക്ഷഗന്ധം ഞാൻ തിരിച്ചറിഞ്ഞത്. ആ രാവിലെ എട്ടു മണിക്ക് പോലും മദ്യപിക്കാൻ പണം കണ്ടെത്താനാണ് അദ്ദേഹം 'വിശപ്പിന്റെ' മുഖംമൂടി അണിഞ്ഞതെന്ന് ആ നിമിഷം എനിക്ക് ബോധ്യമായി. മദ്യപിക്കാൻ പണം നൽകാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞ് ഞാൻ അവിടെ നിന്ന് മടങ്ങി. 

അല്ലെങ്കിലും കുറെ നാളായി ഭിക്ഷ ചോദിയ്ക്കുന്നവർക്ക് പോലും പണം നൽകാറില്ല. കാണുന്നവർക്കും ഇത് വായിയ്ക്കുന്നവർക്കും ക്രൂരമായി തോന്നിയേക്കാം. അതിപ്പോ, കുഞ്ഞുങ്ങൾ ആണെങ്കിൽ പോലും. പകരം, കഴിയുമെങ്കിൽ ഭക്ഷണ സാധനങ്ങൾ വല്ലതും കയ്യിലുണ്ടെങ്കിൽ അത് കൊടുക്കും
അതല്ല, അടുത്ത് വല്ല കടയുമുണ്ടെങ്കിൽ വാങ്ങി കൊടുക്കാമെന്ന് പറയും. ഒരു പക്ഷെ, നിങ്ങൾക്ക് അതിശയം തോന്നിയേക്കാം. ഭക്ഷണം തരാമെന്ന് പറഞ്ഞാൽ ഈ കൈ നീട്ടുന്ന കുട്ടികളിൽ 95% പേരും നമ്മളെ ഗൗനിയ്ക്കാതെ പൈസയും നീട്ടി പിടിച്ചു നിൽക്കുന്ന മറ്റൊരു കാരുണ്യവാനായ യാത്രക്കാരന്റെ അടുത്തേയ്ക്ക് പോകുന്നതായാണു അനുഭവം.

പലപ്പോഴും സഹായം ചോദിച്ചു വരുന്നവർക്ക് വേണ്ടത് അന്നമല്ല, മറിച്ച് നമ്മുടെ പണമാണ്. അവർക്ക് ഭക്ഷണം വാങ്ങി നൽകാൻ നാം തയ്യാറാകുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ ലക്ഷ്യം പുറത്തുവരുന്നത്.

ആരാധനാലയങ്ങളുടെ പടികളിലും നഗരവീഥികളിലും നീട്ടപ്പെടുന്ന ഓരോ കൈകൾക്കും പിന്നിൽ നാം കാണാത്ത ഒരു വലിയ ചതിക്കുഴിയുണ്ട്. നമ്മുടെ ഉള്ളിലെ കാരുണ്യത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്യുന്ന ഒരു ഭീകരമായ ബിസിനസ്സ് ശൃംഖലയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭിക്ഷാടനം ഒരു അതിജീവനമാർഗ്ഗമെന്നതിലുപരി, അന്താരാഷ്ട്ര തലത്തിൽ പോലും വേരുകളുള്ള ഒരു വമ്പൻ മാഫിയയായി വളർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ, പ്രാർത്ഥനാലയങ്ങളിലും പൊതുവിടങ്ങളിലും ഭിക്ഷക്കാർക്ക് പണമായി ദാനം ചെയ്യുന്നത് നിർത്തലാക്കുക എന്നത് ഒരു സാമൂഹിക അനിവാര്യതയായി നാം കാണേണ്ടതുണ്ട്.

​യാചിക്കുന്നവർക്ക് ആഹാരവും വെള്ളവും നൽകി അവരെ ചേർത്തുപിടിക്കാം, എന്നാൽ പണമായി ഒരു രൂപ പോലും നൽകില്ലെന്ന ദൃഢനിശ്ചയം നമുക്കുണ്ടാകണം. ഈ നിലപാട് പരുഷമാണെന്ന് തോന്നാം, പക്ഷേ ഇത് ആ പാവപ്പെട്ടവരോടുള്ള ക്രൂരതയല്ല. മറിച്ച്, ദാരിദ്ര്യത്തിന്റെ മുഖമൂടിയണിഞ്ഞ് എത്തുന്ന മാഫിയ ഗ്രൂപ്പുകളെയും തട്ടിപ്പുകാരെയും പൂർണ്ണമായും തകർക്കാനുള്ള ഏക മാർഗ്ഗമാണ്. ഒരു നേരത്തെ അന്നത്തിനായി കൈ നീട്ടുന്നവന് അത് വാങ്ങി നൽകുന്നത് പുണ്യമാണ്. എന്നാൽ ആ പണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കാതെ നാം നൽകുന്ന ഓരോ നാണയത്തുട്ടും ഈ അധോലോകത്തിന്റെ അടിത്തറ ഭദ്രമാക്കുകയാണ് ചെയ്യുന്നത്.

​വഴിയരികിൽ മുറിവേറ്റ ശരീരവുമായി കൈനീട്ടുന്ന ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ഉള്ളം പിടയും. എന്നാൽ ഓർക്കുക, നിങ്ങൾ നൽകുന്ന ആ നാണയം ആ കുഞ്ഞിന് സന്തോഷമല്ല നൽകുന്നത്. പകരം, സ്വന്തം മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട്, ക്രൂരമായ പീഡനങ്ങളിലൂടെയും അംഗഭംഗത്തിലൂടെയും ഭിക്ഷാടനത്തിന് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ ദുരിതം നീട്ടിക്കൊണ്ടുപോകാനേ അത് ഉപകരിക്കൂ. പണം ലഭിക്കാതാകുമ്പോൾ ഇത്തരം ക്രിമിനൽ സംഘങ്ങൾക്ക് ഈ 'ബിസിനസ്സ്' ലാഭകരമല്ലാതാകുകയും, തട്ടിക്കൊണ്ടുപോകലുകളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും താനേ കുറയുകയും ചെയ്യും. നമ്മുടെ അറിവില്ലായ്മ മൂലം മറ്റൊരു കുഞ്ഞു കൂടി ഈ നരകത്തിലേക്ക് വലിച്ചെറിയപ്പെടാൻ കാരണക്കാരാകരുത്.

​ഈ ആശയത്തോട് നിങ്ങൾ യോജിക്കുന്നുവെങ്കിൽ, ഇന്നുമുതൽ ഒരു ചെറിയ മാറ്റം നമ്മുടെ ശീലങ്ങളിൽ കൊണ്ടുവരാം. യാത്രികരാണെങ്കിൽ വാഹനത്തിൽ ചെറിയ ബിസ്‌ക്കറ്റ് പാക്കറ്റുകളോ ലഘുഭക്ഷണങ്ങളോ കരുതുക. വിശക്കുന്നു എന്ന് പറഞ്ഞ് കൈനീട്ടുന്നവർക്ക് അത് സന്തോഷത്തോടെ നൽകുക. വിശപ്പടക്കാൻ ആഹാരം നൽകുന്നതിനേക്കാൾ വലിയ ദാനം മറ്റൊന്നില്ല. എന്നാൽ ഓർക്കുക, ഒരു കാരണവശാലും പണം നൽകരുത്. നമ്മുടെ കരുതൽ വിശക്കുന്നവന്റെ വയറിനാകണം, അല്ലാതെ മാഫിയകളുടെ കീശയിലേക്കാകരുത്. നമുക്ക് ഒന്നിച്ചു തീരുമാനമെടുക്കാം; ഇന്ന് മുതൽ ഭിക്ഷയായി ഒരു രൂപ പോലും നൽകില്ല, പകരം സ്നേഹവും ഭക്ഷണവും നൽകി ഈ മാഫിയാ ചങ്ങലകൾ നമുക്ക് പൊട്ടിച്ചെറിയാം.

-ശ്രീ

Saturday, February 7, 2026

സിംഹമുദ്ര

പുസ്തകം : സിംഹമുദ്ര 

 രചന : ശിവൻ എടമന
പ്രസാധകർ : ഡി സി ബുക്ക്സ് 
 വില : 380 രൂപ (310 പേജുകൾ) 


 2020-ലെ ഡിസി ബുക്സ് ക്രൈം ഫിക്ഷൻ പുരസ്കാരം നേടിയിരുന്ന ന്യൂറോ ഏരിയ എന്ന അത്യുജ്ജ്വല ത്രില്ലറിനു ശേഷം ശിവൻ എടമന എഴുതുന്ന മറ്റൊരുഗ്രൻ ത്രില്ലർ... 

 'Surely some revelation is at hand; 
Surely the Second Coming is at hand' 

 "ഭൂമിയിൽ അരാജകത്വം നടമാടി ത്തുടങ്ങുമ്പോൾ രണ്ടാം വരവുണ്ടാകും!"

ജപ്പാനിലെ കാമികാസെ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ടെക് സാവികളായ ഇരട്ട സഹോദരങ്ങൾ ജയനും ഹരിയും. അതിലൊരാളെ - ജയനെ, കാണാതാകുന്നു. രണ്ടാമത്തെയാൾ ഹരി കേരളത്തിലേയ്ക്കെത്തുന്നു. കാമികാസെ കോർപ്പറേഷൻറെ ബയോടെക്നോളജി ലാബിൽനിന്നു കൈക്കലാക്കിയ ഒരു രഹസ്യവസ്തുവും കൊണ്ട്. അയാളുടെ പാർട്‌ണർ ജാസ്‌മിൻ, ഇവരുടെ സുഹൃത്ത് ബിജോയിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഒരു പ്രകാരത്തിൽ ജപ്പാൻ അധോലോകത്തിലെ യാക്കുസ എന്ന സംഘടനയുടെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കേരളത്തിലേയ്ക്കെത്തുന്നു. അവരെ പിൻതുടരുന്ന ഒരു ക്വട്ടേഷൻ ഗാങ്. അതിനു പുറമെ, എഡിജിപി നടരാജ് പരശുറാമിന്റെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ഡി വൈ എസ് പി അദിതി രാജൻ. പൊലീസിനു വേണ്ടത് ഹരിയെ. ക്വട്ടേഷൻ ഗാങ്ങിന് വേണ്ടതും അയാളെ തന്നെ. ജാസ്മിന്റെ കൂട്ടിന് ആകെയുള്ളത് അവളുടെ ഇക്ക ഹമീദ് അഷ്റഫ് റാവുത്തർ മാത്രം. 

 ഇതിനിടെ, ഒരു ദിവസം കേരള-തമിഴ്‌നാട് അതിർത്തി പ്രദേശത്ത് ഒരു മരണം സംഭവിക്കുന്നു. അതാരും ശ്രദ്ധിയ്ക്കുന്നില്ല. എന്നാൽ അടുത്ത ദിവസം കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അതേ രീതിയിലുള്ള മറ്റൊന്ന് നടക്കുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു. 24 മണിക്കൂറിനു ശേഷം വീണ്ടും കേരള - തമിഴ്‌നാട് അതിർത്തിയിൽ അതേ രീതിയിലുള്ള ഒരു മരണം കൂടി സംഭവിക്കുന്നതോടെ കളി മുറുകുന്നു. എന്തു കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രം, എങ്ങനെ ഇരകൾ ഇത് വരെ ആരും കേൾക്കാത്ത തരത്തിൽ ഭീകരമായി മരണപ്പെടുന്നു? എന്തിന് അവർ കൊല്ലപ്പെടുന്നു? എന്താണ് ആ സിംഹമുദ്രയ്ക്ക് പിന്നിലുള്ള വലിയ രഹസ്യം? മാർത്താണ്ഡവർമ്മയുമായി ഈ സംഭവങ്ങൾക്കുള്ള ബന്ധമെന്ത് ? 

നൂറ്റാണ്ടുകൾ മുൻപുള്ള ചരിത്രവും നാനോ ടെക്നോളജി പോലുള്ള അത്യന്താധുനിക സാങ്കേതികവിദ്യയും ഇഴചേരുന്ന ഒരു പ്രമേയമാണ് ഈ നോവലിന്റേത്. മനുഷ്യന്റെ അധികാരഭ്രമവും ആഗ്രഹങ്ങളും കാലദേശഭേദമന്യേ എങ്ങനെ നിലനിൽക്കുന്നു എന്ന് ഈ കൃതി ചർച്ച ചെയ്യുന്നു. ആദ്യ പേജ് മുതൽ വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണം. 'നാനോ ടെക്നോളജി'യെക്കുറിച്ചും 'റിമോട്ട് റിലേ സിങ്ക് പ്രോട്ടോക്കോളി'നെക്കുറിച്ചും നോവലിലെ വിശദീകരണങ്ങൾ കൗതുകകരമാണ്. ഒരു മുടിനാരിന്റെ പത്തുകോടിയിലൊരംശം മാത്രം വലിപ്പമുള്ള യന്ത്രങ്ങളെ പരിചയപ്പെടുത്തുന്നത് മലയാള സാഹിത്യത്തിൽ ഒരുപക്ഷേ ഇത് ആദ്യമായാകും. അതും ഇത്രയും കൃത്യതയോടെ, മടുപ്പില്ലാതെ, ആകാംക്ഷ ജനിപ്പിയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്. 

അതു പോലെ മുന്നൂറു വർഷങ്ങൾക്ക് മുൻപത്തെ തിരുവാങ്കോട് രാജവംശവും മാർത്താണ്ഡവർമ്മയുടെ തന്ത്രങ്ങളും തെക്കുംകൂർ സ്വരൂപവും പത്മനാഭപുരം കൊട്ടാരവും അന്നത്തെ രഹസ്യഭാഷയായ മൂലഭദ്രിയും എല്ലാം നല്ല പങ്കു വഹിയ്ക്കുന്നുണ്ട് ഈ നോവലിൽ. ഒരു മികച്ച ഹിസ്റ്റോറിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലർ എന്ന് സിംഹമുദ്ര എന്ന ഈ നോവലിനെ നിസ്സംശയം പറയാം... ന്യൂറോ ഏരിയ പോലെ, മലയാളത്തിൽ ഒരു ഡാൻ ബ്രൗൺ നോവൽ വായിയ്ക്കുന്ന സുഖം! -ശ്രീ