Wednesday, May 22, 2019

പുകവലി ആരോഗ്യത്തിന് ഹാനികരം


കുട്ടിക്കാലത്തെ വേനലവധിക്കാലങ്ങൾ പലരെയും എന്ന പോലെ എനിയ്ക്കും അമ്മവീട്ടിലെ സന്ദർശനക്കാലമായിരുന്നു. അമ്മവീട് അന്നെല്ലാം ഒരത്ഭുതമായിരുന്നു.  മൂന്നു തട്ടുകളായി നീണ്ടു നിവർന്നു കിടക്കുന്ന ഒരു വലിയ പറമ്പിന്റെ ഒത്ത നടുക്കായി തലയുയർത്തി നിൽക്കുന്ന ആ പഴയ തറവാട്! അതായിരുന്നു അമ്മ വീട്. നാലഞ്ച് കിടപ്പു മുറികൾ, രണ്ട് അടുക്കള, തുടങ്ങി വിശാലമായ സൌകര്യങ്ങളുള്ള ആ തറവാട് അക്കാലത്തൊക്കെ ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ ജീവിച്ചിരുന്ന എനിയ്ക്കൊക്കെ അത്ഭുതമായതിൽ അതിശയമില്ലല്ലോ.

 
അവധിക്കാലമായാൽ അമ്മവീട് നിറയെ ആൾക്കാരായിരിയ്ക്കും. അച്ഛാച്ഛനും അമ്മാമ്മയ്ക്കും കൂടെ 12 മക്കൾ ആയിരുന്നേയ്. അപ്പോൾ അവരിൽ മൂന്നാലു പേരും അവരുടെ കുട്ടികളും എങ്കിലും അവധിക്കാലമായാൽ അവിടെ കാണും. അപ്പോ പിന്നെ കുട്ടികളായ ഞങ്ങൾക്ക് ആഘോഷമായിരിയ്ക്കുമല്ലോ. മൂന്നു തട്ടുകളായിട്ടായിരുന്നു പറമ്പ് എന്ന് സൂചിപ്പിച്ചല്ലോ. രണ്ടാമത്തെ തട്ടിലായിരുന്നു വീട്. മുകളിലെ തട്ടിലാകട്ടെ നിറയെ വലിയ മരങ്ങൾ ആണ്. മാവും പ്ലാവും കശുമാവും പേരയും അങ്ങനെയങ്ങനെ. അവിടുള്ള വലിയൊരു  പ്രിയോര്‍‌ മാവിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കളിസ്ഥലം. നിറയെ മണലും മാവിൽ കെട്ടിയ ഊഞ്ഞാലും ഒക്കെ തന്നെ പ്രധാന ആകർഷണം. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടർന്ന് പന്തലിച്ച് നില്കുന്നതുമായ ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും. നട്ടുച്ച സമയത്തു പോലും ആ കശൂമാവിന്റെ ചുവട്ടിൽ നല്ല തണലായിരുന്നു, ഒപ്പം കൊച്ചു കുട്ടികൾക്ക് പോലും അനായാസം കയറിപ്പോകാൻ കഴിയുന്ന ശിഖിരങ്ങളും.

​ 
കുട്ടികളായ ഞങ്ങളുടെ പ്രധാന പടക്കളം കൂടിയായിരുന്നു അത്. ഞങ്ങളുടെ രാമായണ/മഹാഭാരത യുദ്ധങ്ങളിൽ ബലിയാടുകളാകേണ്ടി വന്ന കയ്യും തലയും നഷ്ടമായ എത്രയോ വീര യോദ്ധാക്കളായ വാഴകൾ ഉണ്ടായിരുന്നു എന്നോ! പുറം ലോകമറിയാതെ പോയ എത്രയെത്ര കുരുക്ഷേത്ര യുദ്ധങ്ങൾ! ഇത്രയൊക്കെ സൌകര്യങ്ങൾ ഉണ്ടായാലും പുതുതായി എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകൾ ഒപ്പിയ്ക്കുക ഒരു ജീവിത വൃതമായി കണ്ടിരുന്ന കാലമായിരുന്നു ഞങ്ങൾക്ക്. അതു കൊണ്ടു തന്നെ ഇടയ്ക്കിടെ അമ്മയ്ക്കും അമ്മാമ്മയ്ക്കും ഒക്കെ ചെറിയ തലവേദനകൾ വരുത്തി വയ്ക്കുന്നത് പതിവായിരുന്നു.

 
  അങ്ങനെ എന്റെ രണ്ടാം ക്ലാസ്സിലെ വേനലവധിക്കാലത്തായിരുന്നു ഈ കഥയ്ക്കാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഞാൻ രണ്ടാം ക്ലാസ്സിലായിരുന്നെങ്കിൽ എന്റെ ചേട്ടൻ അഞ്ചിലും മാമന്റെ മകനായ പപ്പ ചേട്ടൻ ഏഴിലുമാണ് (പപ്പ ചേട്ടൻ ആയിരുന്നു ഞങ്ങളുടെ കുട്ടിപ്പട്ടാളത്തിന്റെ അനിഷേധ്യ നേതാവ്). അന്നൊരു ദിവസം എന്തു കൊണ്ടോ ഞങ്ങൾ മൂന്നു പേരും മാത്രമേ കുട്ടികളായി അവിടെ ഉണ്ടായിരുന്നുള്ളൂ... അതു കൊണ്ടു തന്നെ കൂട്ടം കൂടിയുള്ള കളികൾക്കൊന്നും കാര്യമായ സ്കോപ്പ് ഉണ്ടായിരുന്നില്ല.

 
ഒരിടത്ത് അന്റങ്ങിയൊതുങ്ങി ഇരുന്നുള്ള കളികൾ എല്ലാം ബോറടിച്ചപ്പോൾ പപ്പ ചേട്ടന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. സിനിമകളിൽ ഒക്കെ കാണും പോലെ കള്ളനും പോലീസും ഒക്കെ ആയി കളിയ്ക്കുക... അതൊരു നല്ല തീരുമാനമായി തോന്നിയ ഞങ്ങൾ സിനിമകളിലെ നായകനെയും വില്ലനെയും ഒക്കെ പോലെ അഭിനയം തുടങ്ങി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ വില്ലന് ഒന്നും ഒരു ത്രില്ലില്ല. അന്നത്തെ ടി വി സിനിമകളിലെ സ്ഥിരം വില്ലനൊക്കെ ആയി വരാറുള്ള ജോസ് പ്രകാശിനെ പോലെ ഒരു സിഗററ്റും കടിച്ച് പിടിച്ച് ഒരു തോക്കും ഒക്കെ എടുത്തു വരുന്ന വില്ലന്റെ ഒരു ഗമ ഒന്നും ഞങ്ങൾക്ക് കിട്ടുന്നില്ല. പള്ളിപ്പെരുന്നാളിന് വാങ്ങിയ കളിത്തോക്ക് ഒരെണ്ണം പപ്പചേട്ടന്റെ കയ്യിലുണ്ട്... അതു കൊണ്ട് തോക്കിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. പക്ഷേ, സിഗരറ്റ്! അതിനെന്ത് ചെയ്യും? കുടുംബത്തിൽ ആരും ഒരു ബീഡി പോലും വലിയ്ക്കില്ല, അതു കൊണ്ട് ഒരു മുറിബീഡി പോലും കിട്ടാനില്ല. എന്നു കരുതി വിട്ടു കളയാൻ പറ്റുമോ! പണ്ടേ പെർഫക്ഷന്റെ കാര്യത്തിൽ ഞങ്ങൾ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. സിഗരറ്റ് സ്വന്തം കയ്യാൽ നിർമ്മിയ്ക്കാൻ തന്നെ ഞങ്ങൾ തീരുമാനമായി.

 
 ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെ എന്ന് പപ്പ ചേട്ടൻ വിവരിച്ചു തന്നു. എന്നു വച്ചാൽ കടലാസും ചോറൂവറ്റും അറക്കപ്പൊടിയും. പണ്ടു തൊട്ടേ അവരുടെ ശിങ്കിടിയാകാൻ മാത്രം വിധിയ്ക്കപ്പെട്ട ഞാൻ അടുക്കളയിൽ പോയി ആരും കാണാതെ സിഗററ്റൂ നിർമ്മാണത്തിനാവശ്യമായ ഈ അസംസ്കൃത വസ്തുക്കൾ തപ്പിയെടുത്തു കൊണ്ടു വന്നു. എന്റെ ചേട്ടൻ ആണെങ്കിൽ പപ്പചേട്ടന്റെ വലംകൈ ആണ്. കക്ഷിയെ സഹായിച്ചാൽ മാത്രം മതിയാകും. (അടിമയായി ഞാനുണ്ടല്ലോ, ഹും!).

 
 വൈകാതെ പപ്പ ചേട്ടൻ വളരെ സൂക്ഷ്മതയോടെ കടലാസ് ഒക്കെ മുറിച്ചെടുത്ത് ഭംഗിയായി ചുരുട്ടി അതിന്റെ ഉള്ളിൽ അറക്കപ്പൊടി ഒക്കെ നിറച്ച് വശങ്ങൾ ഒട്ടിച്ച് സിഗററ്റ് നിർമ്മാണം ആരംഭിച്ചു. അതും പോരാഞ്ഞ് അതിന്റെ മുകളിൽ കൂടെ വെള്ള കടലാസ് ഒട്ടിച്ച് ഒരു അറ്റം കളറും കൊടുത്തു. പണി മുഴുവൻ കഴിഞ്ഞപ്പോൾ ഞങ്ങൾ ശരിയ്ക്കും ത്രില്ലടിച്ചു പോയി, നല്ല അസ്സൽ സിഗററ്റ്!

 സന്തോഷത്തോടെ കയ്യടിച്ച് കഴിഞ്ഞപ്പോഴാണ് നൊരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. പപ്പ ചേട്ടൻ അബദ്ധത്തിൽ രണ്ട് സിഗററ്റ് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ... ഞങ്ങളാണെങ്കിൽ മൂന്ന് പേരില്ലേ, അപ്പോ മൂന്നെണ്ണം വേണ്ടി വരുമല്ലോ. പാവം! വിട്ടു പോയതായിരിയ്ക്കും. വിനയാന്വിതനായി ഞാൻ അക്കാര്യം വേഗം തന്നെ അവർ ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തി. അവർ രണ്ടാളും എന്റെ തോളിൽ തട്ടി അഭിനന്ദിയ്ക്കും എന്നു കരുതിയ എനിയ്ക്ക് തെറ്റി. ജയലളിതയെ നോക്കി ചിരിയ്ക്കുന്ന ബാലൻ കെ നായരെ എന്ന പോലെ അവർ രണ്ടാളും എന്നെ നോക്കി കളിയാക്കി ചിരിയ്ക്കുന്നു.

 കാര്യം മനസ്സിലാകാതെ മിഴിച്ചു നിൽക്കുന്ന എന്നോട് പപ്പ ചേട്ടൻ പറഞ്ഞു - "തെറ്റിപ്പോയത് ഒന്നും അല്ല, ഞങ്ങൾ മന:പൂർവ്വം തന്നെ രണ്ടെണ്ണം ഉണ്ടാക്കിയതാണ്. ഇത് ഞങ്ങൾക്ക് രണ്ട് പേർക്കും മാത്രം ഉള്ളതാണ്. നീ കുഞ്ഞാണ്, നിനക്ക് സിഗററ്റ് വലിയ്ക്കാനുള്ള പ്രായം ആയിട്ടില്ല. ചിറ്റ എങ്ങനും കണ്ടാൽ (അതായത് എന്റെ അമ്മ) എന്നെ വഴക്കു പറയും. നീ ഞങ്ങൾ വലിയ്ക്കുന്നത് ഒക്കെ കണ്ടാൽ മാത്രം മതി".

 എന്റെ മനസ്സിലെ ഒരു ചീട്ടു കൊട്ടാരം ആയിരുന്നു ആ ഡയലോഗിൽ തകർന്നു വീണത്. എന്റെ ദയനീയമായ അഭ്യർത്ഥനകളെ നിഷ്കരുണം തള്ളിക്കളഞ്ഞു കൊണ്ട് അവർ ഇരുവരും ജോസ് പ്രകാശും ബാലൻ കെ നായരുമായി അടുക്കളപ്പുറത്തേയ്ക്ക് നടന്നു. ബോബനും മോളിയും പോകുമ്പോൾ കൂടെ പോകുന്ന ആ പട്ടിയെ പോലെ അവരുടെ പുറകെ ഞാനും. പക്ഷേ, ഒരു കാര്യവും ഉണ്ടായില്ല. അവർ ഇരുവരും നേരെ അടുക്കളയിൽ പോയി അതിൽ നിന്ന് ഒരു വിറകു കൊള്ളി എടുത്ത് അവരുടെ സുന്ദരന്മാരായ സിഗററ്റൂകളുടെ മൂട്ടിൽ മുട്ടിച്ചു. ഒരു യഥാർത്ഥ സിഗററ്റ് എന്ന പോലെ അത് എരിയാനും പുക വരുത്താനും തുടങ്ങി. അവർ നല്ല സ്റ്റൈലിൽ അതും കടിച്ച് പിടിച്ച് എന്നെ പുച്ഛത്തോടെ നോക്കിയിട്ട് അപ്പുറത്തേയ്ക്ക് നടന്നു.

 
 ഞാൻ ഏതാനും നിമിഷം കൂടെ ഇച്ഛാഭംഗത്തോടെയുള്ള അതേ നിൽപ്പ് തുടർന്നു, എന്റെ മനസ്സിൽ വിഷമവും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നു. ഇതിനു പകരം വീട്ടണം.  "എന്റെ കളരി പരമ്പര ദൈവങ്ങളാണേ... കാവിലമ്മയാണേ സത്യം! ഇന്ന് സൂര്യാസ്തമയത്തിനു മുൻപ്  ഇതു പോലെ തന്നെ ഒരു സിഗററ്റ് സ്വയം ഉണ്ടാക്കി, അവരുടെ കണ്മുന്നിലൂടെ നല്ല സ്റ്റൈലായിട്ട് ഒരു തവണ എങ്കിലും അതും വലിച്ചു കൊണ്ട് നടന്നിരിയ്ക്കും...." ഞാൻ ശപഥം ചെയ്തു.

 പക്ഷേ, ശപഥം ഒക്കെ ചെയ്തു കഴിഞ്ഞപ്പോഴാണ് ഓർത്തത് ഈ പുല്ല് എങ്ങനെ ഉണ്ടാക്കുന്നു എന്ന് ഞാൻ ശരിയ്ക്കങ്ങട് ശ്രദ്ധിച്ചില്ലായിരുന്നു. അവർ ഉണ്ടാക്കുമ്പോൾ എനിയ്ക്കും കൂടെ ഉണ്ടാക്കിത്തരുമെന്നല്ലേ ഓർത്തത്. ഇനിയിപ്പോ പോയി ചോദിയ്ക്കാനും പറ്റില്ലല്ലോ. എന്തായാലും ഇറങ്ങിത്തിരിച്ചു, ഇനിയിപ്പോ പിറകോട്ടില്ല. ഞാൻ രണ്ടും കൽപ്പിച്ച് ഒരു ന്യൂസ് പേപ്പറിന്റെ കഷ്ണവും കീറിയെടുത്ത് അടുക്കളയിലേയ്ക്ക് പോയി, അതിൽ അവർ ചെയ്ത പോലെ കുറച്ച് അറക്കപ്പൊടി വാരി ഇട്ടു. പക്ഷേ, ഭംഗിയായി അത് ചുരുട്ടിയെടുക്കാനോ ചോറു വറ്റു വച്ച് ഒട്ടിയ്ക്കാനോ ഉള്ള കഴിവൊന്നും അന്നത്തെ ഈ പാവം രണ്ടാം ക്ലാസ്സുകാരനുണ്ടായിരുന്നില്ല.

എത്ര ശ്രമിച്ചിട്ടും എനിയ്ക്ക് അതൊന്ന് ചുരുട്ടിയെടുക്കാൻ കഴിയുന്നില്ല. അവസാനം ഞാൻ രണ്ടും കൽപ്പിച്ച് ആ കടലാസ് കഷ്ണം എന്റെ കൈ വെള്ളയിൽ വച്ചു. എന്നിട്ട് മറ്റേ കൈവെള്ള കൊണ്ട് ചേർത്തു പിടിച്ചിട്ട് അങ്ങ് ചുരുട്ടിക്കൂട്ടി. (എന്നു വച്ചാൽ അടുപ്പിൽ നിന്നൊക്കെ കുറച്ചു തീ പകർന്നെടുക്കാൻ നമ്മളൊക്കെ ചിലപ്പോ ഒരു കഷ്ണം കടലാസ് എടുത്ത് നീളത്തിൽ ചുരുട്ടി കൂട്ടി എടുക്കില്ലേ... ദത് തന്നെ സംഭവം) എന്നിട്ട് അതിന്റെ ഒരറ്റം അവരു ചെയ്ത പോലെ ഒരു കഷ്ണം വിറകു കൊള്ളിയിൽ മുട്ടിച്ച് കത്തിച്ചു.

 എന്റെ "സിഗററ്റ്" എരിയാൻ തുടങ്ങിയതും എന്റെ കുഞ്ഞു മനസ്സിൽ ഒരു ചെറിയ സന്തോഷം മുള പൊട്ടി. കാണാൻ അവരുടെ സിഗററ്റിന്റെ ഭംഗി ഒന്നും ഇല്ലേലും ഞാനും ഉണ്ടാക്കിയല്ലോ ഒരു സിഗററ്റ്, അതും അവരുടെ സഹായം ഒന്നും ഇല്ലാതെ തന്നെ... എന്തായാലും കുറച്ച് അറക്കപ്പൊടി വാരി ഇട്ടിരുന്നതിനാൽ അതും നല്ല പോലെ പുകയുന്നുണ്ട്. സന്തോഷത്തോടെ അതും കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തിറങ്ങിയത്  ആ പീറ രണ്ടാം ക്ലാസ്സുകാരനായിരുന്നില്ല. മലയാള സിനിമയിലെ പേടി സ്വപ്നമായ ഒരു അസ്സൽ റൌഡിയായിരുന്നു.

 ആ ഗമയോടെ പുറത്തിറങ്ങിയ ഞാൻ എന്റെ കയ്യിലിരുന്ന സിഗററ്റ് എടുത്ത് വായിൽവച്ചു. എന്നിട്ട് സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞൊന്നു വലിച്ചു...

ഒരു നിമിഷം! എന്താണ് അവിടെ സം ഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിയ്ക്ക് പിന്നെയും ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു. എന്റെ തല പൊട്ടിത്തെറിച്ചതാണോ കണ്ണിലൂടെയും മൂക്കിലൂടെയും ഒക്കെ പുക പോയതാണോ എന്ന് മനസ്സിലാക്കാൻ സമയമെടുത്തു. ശിരസ്സിൽ വരെ കയറിയ ആ പുക കാരണം ഞാൻ നിർത്താതെ ചുമച്ചു കൊണ്ടിരുന്നു. ചുമച്ച് ചുമച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളം വന്നു. എരിഞ്ഞു തുടങ്ങിയ അറക്കപ്പൊടി കൂടി ഉണ്ടായിരുന്നതു കൊണ്ട് ഒരൊറ്റ വലിയ്ക്കു തന്നെ എന്റെ അണ്ടകടാഹം വരെ പുകഞ്ഞു... ഒരഞ്ചു മിനിട്ട് അവിടെ തന്നെ കുത്തിയിരുന്ന് ചുമച്ച് കഴിഞ്ഞിട്ടാണ് എനിയ്ക്ക് കുറച്ച് ആശ്വാസം കിട്ടിയത്. അപ്പോഴേയ്ക്കും കണ്ണ്  ആണെങ്കിൽ ചെങ്കണ്ണ് വന്ന പോലെ ചുവന്നിരുന്നു. അന്നു തീർന്നതാ തിരുമേനീ, സിഗററ്റൂം വലിയ്ക്കാനുള്ള പൂതി! (ഹൊ! ഈ പുകലവലിയ്ക്കുന്നവരെ ഒക്കെ സമ്മതിയ്ക്കണം). അങ്ങനെ വെറും രണ്ടാം ക്ലാസ്സിൽ വച്ചു തന്നെ തുടങ്ങിയ എന്റെ കടിഞ്ഞൂൽ പുകവലിയോടെ ഞാൻ എന്റെ ജീവിതത്തിലെ പുകവലി എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു.

 അതു മാത്രമല്ല, അന്ന് വളരെ വിലയേറിയ ചില സത്യങ്ങളും ഞാൻ മനസ്സിലാക്കി. 
 
1. പുകവലി ആരോഗ്യത്തിന് സത്യമായും ഹാനികരമാണ്.
2. രണ്ടാം ക്ലാസ്സുകാരൻ പുകവലിയ്ക്കാൻ പാടില്ല (അതിന് മിനിമം അഞ്ചാം ക്ലാസ് എങ്കിലും ആകണം)
3. പുക വലിയ്ക്കുന്നത് വായിൽ വച്ചാണെങ്കിലും അതിന്റെ അനന്തര ഫലങ്ങൾ  അനുഭവിയ്ക്കുന്നത് കണ്ണും മൂക്കും നെഞ്ചും ഒക്കെ ആയിരിയ്ക്കും.
4. സിനിമയിൽ ഒക്കെ അഭിനയിയ്ക്കുന്നത് അത്ര നിസ്സാര കാര്യമല്ല. പുകവലിയ്ക്കാൻ ഇത്രേം കഷ്ടപ്പാടാണെങ്കിൽ ബാക്കി പറയണോ.
5. കളരി പരമ്പര ദൈവങ്ങളാണേ... കാവിലമ്മയാണേ... ഇനി ഈ ജന്മത്ത് പുകവലി പരീക്ഷിയ്ക്കാൻ എന്നെ കിട്ടില്ല (ആദ്യത്തെ ശപഥം replace ചെയ്തു ട്ടാ)

Tuesday, April 23, 2019

വിദ്യാലയം

ഓർമകൾ...

ദൂരെയെങ്ങോ പെയ്യുന്ന പേമാരി പോലെയാണ് കേൾക്കാൻ കൊതിയ്ക്കുന്ന ഒരു താരാട്ടിന്റെ ഈണത്തിൽ മനസ്സിൽ തോരാതെ പെയ്യുന്ന മഴ...
ചിതറി തെറിയ്ക്കുന്ന ഓർമ്മത്തുള്ളികളിൽ എവിടെയോ ഒരു സ്കൂൾ ബാഗിന്റെ മണമുണ്ട്...
നനഞ്ഞൊട്ടിയ യൂണിഫോമും ചെളി പുതഞ്ഞ കാൽപ്പാടുകളുമുണ്ട്...
ഓർമ്മകളുടെ തീരങ്ങളിൽ ലക്ഷ്യം മറന്ന ഒട്ടേറെ കടലാസു തോണികളുണ്ട്...
നരച്ച ശീലക്കുടകൾ തീർത്ത വർണ്ണക്കുടകൾ അന്യമായിരുന്ന ഒരു വിദ്യാലയ കാലമുണ്ട്...
പൊട്ടിയ സ്‌ലേറ്റ് കഷ്ണങ്ങളിൽ ഒടിഞ്ഞ കല്ലുപെൻസിൽ കൊണ്ട് കോറി വരച്ച  കഥാപാത്രങ്ങളും സ്വപ്ന ഭവനങ്ങളും വാഹനങ്ങളും ഉണ്ട്...
ഭാവിയുടെ അങ്കലാപ്പുകളില്ലാതെ ഇന്നിൽ മാത്രം ജീവിച്ചു തീർത്ത  നാളുകളുണ്ട്...
പരീക്ഷാപ്പേടിയും  വേനലവധിയും ഇഴ ചേർന്നു കിടക്കുന്ന ഓർമ്മത്തുണ്ടുകളുണ്ട്...
സ്നേഹം പകർന്ന് , അമ്മമാർക്കൊപ്പം മനസ്സിൽ കുടിയിരുത്തിയ അദ്ധ്യാപകരുണ്ട്...
ഒരു കഷ്ണം മഷിപ്പച്ചയിലോ പുളിങ്കുരുവിലോ തീപ്പെട്ടിപ്പടത്തിലോ രമ്യതയിലെത്തുന്ന കൊടും പിണക്കങ്ങളും കലഹങ്ങളുമുണ്ട്...

മറവിയുടെ മാറാല വീഴാതെ ആ മഴയുടെ നേർത്ത തണുപ്പിൽ കുളിരാർന്ന ഓർമ്മകളിൽ മങ്ങിയ കാഴ്ചയായി അക്ഷരം പഠിച്ച, കൂട്ടരുമൊത്ത് ഓടിക്കളിച്ച എന്റെ പ്രിയ വിദ്യാലയവുമുണ്ട്...

Thursday, April 18, 2019

സുഗന്ധം നഷ്ടപ്പെട്ട ഒരു റോസാപ്പൂവ്


സുധ കസേരയിൽ നിന്നും പതുക്കെ എഴുന്നേറ്റു. സേതു പോയ ശേഷവും അരമണിക്കൂറോളമായി അവൾ അവിടെ തന്നെ ഇരിയ്ക്കുകയായിരുന്നു. കാറിൽ കയറൂം മുൻപ് അയാൾ ഒരിയ്ക്കൽ കൂടി വിളിച്ചു -

"സുധേ, താനും വാടോ! തനിയ്ക്ക് കാണേണ്ടേ അവനെ? അവസാനമായിട്ട്?"

അപ്പോഴും  ഭാവവ്യത്യാസം കൂടാതെ അവൾ പഴയ പല്ലവി തന്നെ ആവർത്തിച്ചു

"ഇല്ല സേതുവേട്ടാ, ഞാൻ വരുന്നില്ല. സേതുവേട്ടൻ പോയാൽ മതി"

പിന്നീട് അയാൾ നിർബന്ധിച്ചില്ല. "ഞാൻ പോയിട്ട് എല്ലാം കഴിഞ്ഞിട്ടേ വരൂ". അയാൾ പറഞ്ഞതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല, അയാൾ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നുമില്ല എന്ന് തോന്നി.

അവൾ പതുക്കെ ബെഡ് റൂമിലേയ്ക്ക് നടന്നു. പിന്നിൽ വാതിൽ കാറ്റു മൂലം ശക്തിയായി അടഞ്ഞിട്ടും അവൾ അതറിഞ്ഞില്ലെന്നു തോന്നി. യാന്ത്രികമായി അലമാരയ്ക്കടുത്തേയ്ക്കു നീങ്ങിയ സുധ അത് തുറന്ന് മുകളിലെ ഷെൽഫിൽ നിന്നും പഴയ ഒരു തടിച്ച ആൽബം പുറത്തെടുത്തു. അതുമായി അവൾ ബെഡ്ഡിലേയ്ക്ക് മറിഞ്ഞു. പതിവു പോലെ ആ ആൽബം കയ്യിലെടുക്കുമ്പോൾ ഉണ്ടാകാറുള്ള, ക്രമാതീതമായ ഹൃദയമിടിപ്പുകൾ ഇത്തവണ തോന്നുന്നില്ലെന്ന നഗ്ന സത്യം അവൾ വേദനയോടെ തിരിച്ചറിഞ്ഞു.

മൂന്നു പതിറ്റാണ്ടോളം പഴക്കം വരുന്ന ആ ഓർമ്മകളുടെ ജാലകം അവൾ ഓരോന്നായി മറിച്ചു കൊണ്ടിരുന്നു. ഫോട്ടോകൾ പലതും നിറം മങ്ങിയിരുന്നു. അവൾ അവയിലൂടെ കണ്ണോടിച്ചു. മിക്കതും ഗ്രൂപ്പ് ഫോട്ടോകൾ. ബിരുദ പഠനത്തിന്റെ മൂന്നു വർഷ കാലയളവിൽ എടുത്ത ഫോട്ടോകൾ ആണ് അധികവും. അതിൽ ഏറ്റവും വലിയ ഫോട്ടോ, അവസാനത്തെ അദ്ധ്യയന വർഷം എടുത്തത് അവൾ ശ്രദ്ധയോടെ പുറത്തെടുത്തു. അതിൽ അടുത്തടുത്തു ചേർന്നു നിൽക്കുന്ന രണ്ട് യുവാക്കൾ! അവർക്ക് മുന്നിൽ ഹാഫ് സാരിക്കാരിയായ ഒരു യുവതി... ആ മൂന്നു പേരിലേയ്ക്ക് അവളുടെ കണ്ണുകൾ കേന്ദ്രീകരിച്ചു... താനും സേതുവേട്ടനും പിന്നെ, അവനും... ഹരി!!!

"ഹരി!  ഹരി നാരായണ വർമ്മ" കോളേജ് ക്യാമ്പസിന്റെ ഹരമായിരുന്നു ഹരി. ഒരു പ്രത്യേക തരം കഥാപാത്രം. നേർത്ത ഫ്രെയിമുള്ള കണ്ണടയും കട്ടിമീശയും ഉള്ള വെളുത്തു സുമുഖനായ ഒരു യുവാവ്. ആരേയും കൂസാത്ത പ്രകൃതം. എപ്പോഴും പുഞ്ചിരിയ്ക്കുന്ന മുഖം. എന്തു കാര്യത്തിലും വ്യക്തമായ ധാരണ, കൃത്യമായ അഭിപ്രായം. എന്തു കൊണ്ടോ, അദ്ധ്യാപകർ ഉൾപ്പെടെ എല്ലാവരും ഒട്ടൊരു ബഹുമാനത്തോടെയേ അവനോട് പെരുമാറാറുള്ളൂ എന്ന് തോന്നാറുണ്ട്. അത്യാവശ്യം കഥയും കവിതയുമൊക്കെ എഴുതുന്ന, ചുരുങ്ങിയ കാലം കൊണ്ട് കോളേജിലെ ഏറ്റവും മികച്ച പ്രാസംഗികൻ എന്ന് പേരു കേട്ട, വല്ലപ്പോഴുമെങ്കിലും നല്ല സ്വരമാധുരിയോടെ പാടുന്ന ഒരു കൊച്ചു കലാകാരൻ!

തന്റെ സേതുവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഹരി. സേതുവേട്ടനെ പോലെ ആയിരുന്നില്ല, കോളേജിലെ എല്ലാവരോടും നല്ല അടുപ്പമായിരുന്നു ഹരിയ്ക്ക്. എങ്കിലും ആ ഹരിയുടെയും ഏറ്റവും പ്രിയങ്കരനായ സുഹൃത്ത് സേതുവായിരുന്നു, തന്റെ സേതുവേട്ടൻ. വിവാഹത്തിനു ശേഷം മാത്രമാണ് തന്നെക്കാൾ മാസങ്ങൾക്ക് മാത്രം പ്രായക്കൂടുതലുള്ള സേതുവിനെ താൻ "സേതുവേട്ടൻ" എന്ന് വിളിയ്ക്കാൻ തുടങ്ങിയതെന്നും അവൾ ഓർത്തു. അന്നത്തെ കോളേജ് കുമാരിമാരുടെ സ്വപ്ന കാമുകനായിരുന്നു ഹരി - തന്റെയും!

ചിലപ്പോൾ ഹരി കോളേജിൽ വന്നിരുന്നത് ചില പ്രത്യേക വേഷഭാവാധികളിലായിരുന്നു. ഒരിയ്ക്കൽ ബുൾഗാൻ താടിയും വച്ച് വെള്ള ജുബ്ബയും ധരിച്ച് ബുദ്ധി ജീവികളെ പോലെ പ്രത്യക്ഷപ്പെട്ട ഹരി മറ്റൊരിയ്ക്കൽ വന്നത് ജീൻസും ടീ ഷർട്ടും ഒക്കെ ഇട്ട് പുരോഗനമവാദികളെ പോലെ ആയിരുന്നെങ്കിൽ അതേ ഹരി തന്നെ പിന്നീട് ഒരിയ്ക്കൽ രാഷ്ട്രീയക്കാരെ പോലെ വെള്ള ഖദർ ഷർട്ടും മുണ്ടും ഉടുത്താണ് വന്നത്.

ആ ഹരി, അവസാന അദ്ധ്യയന വർഷത്തെ വാലന്റൈൻ ദിനത്തിൽ ക്ലാസ്സിൽ പ്രത്യക്ഷപ്പെട്ടത് പാതി മാത്രം വിരിഞ്ഞ ഒരു ചുവന്ന റോസാപ്പൂവുമായിട്ടായിരുന്നു."ഈ റോസാപ്പൂ, അത് ഏതെങ്കിലും ഒരു പെൺ കുട്ടിയ്ക്ക് കൊടുക്കാൻ ആയിരിയ്ക്കുമോ, ഹരീ" എന്ന ആരുടെയോ ചോദ്യത്തിന് "തീർച്ചയായും! ഞാൻ സ്നേഹിയ്ക്കുന്ന ഒരേയൊരു പെൺ കുട്ടിയ്ക്ക്" എന്ന ഹരിയുടെ മറുപടി കേൾക്കാനിടയായപ്പോൾ അകാരണമായ ഒരു കോരിത്തരിപ്പ് തനിയ്ക്ക് തോന്നിയത് എന്തു കൊണ്ടെന്ന്, അതിനു മുൻപൊരിയ്ക്കലും തന്നെ ഹരി സ്നേഹിയ്ക്കുന്നുണ്ടെന്ന് ഒരു സൂചന പോലും തന്നിരുന്നില്ലെങ്കിലും, തനിയ്ക്ക് തോന്നിയത് എന്തു കൊണ്ടെന്ന് ഇന്നും തനിയ്ക്ക് അറിയില്ല.

ആ വൈകുന്നേരം കോളേജ് വിട്ടു പോകുന്ന വഴിയിൽ ഹരിയെ തനിച്ച് കാണാനിടയായപ്പോൾ ആരുമില്ലാത്ത തക്കം നോക്കി താൻ ചോദിച്ചു

"ആ റോസാപ്പൂ ആർക്കെങ്കിലും കൊടുത്തോ, ഹരീ...?"

ഒരു ചെറു ചിരിയോടെയായിരുന്നു ആശ്ചര്യത്തോടെയുള്ള അവന്റെ മറുപടി

"ഇല്ലില്ല, ആർക്കും കൊടുത്തില്ല. എന്തേ സുധേ?"

പെട്ടെന്ന് എന്തോ ഒരു അന്ത:പ്രചോദനം ഉൾക്കൊണ്ടിട്ടെന്ന വണ്ണം മുഴുവൻ ധൈര്യവും സംഭരിച്ച് താൻ അവനോട് ചോദിച്ചു "എങ്കിൽ... എങ്കിൽ ആ പൂവ്! അതെനിയ്ക്ക് തന്നൂടെ ഹരീ?"

സ്വതസിദ്ധമായ ആ പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി.പിന്നെ പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.

"ആ റോസാപ്പൂ നഷ്ടപ്പെട്ടു പോയല്ലോ കുട്ടീ, ഇനി അത് ആർക്കും കൊടുക്കാനാകില്ല" മറ്റെന്തെങ്കിലും ചോദിയ്ക്കും മുൻപേ അവൻ നടന്നകന്നു. അവന്റെ മറ്റൊരു വട്ട് എന്നേ അപ്പോൾ തോന്നിയുള്ളൂ.

അന്നത്തെ ഹരിയുടെ സംസാരത്തിൽ ഒരൽപം വിഷാദം കലർന്നിരുന്നില്ലേ എന്ന് തനിയ്ക്ക് തോന്നിയത് വർഷങ്ങൾക്കിപ്പുറമാണ്. വിവാഹശേഷം ഒരിയ്ക്കൽ സേതുവേട്ടൻ ഒരു കാര്യം വെളിപ്പെടുത്തിയപ്പോൾ. അതായത് അദ്ദേഹത്തിന് തന്നെ ഇഷ്ടമാണെന്ന കാര്യം സേതുവേട്ടൻ ആദ്യമായി പറഞ്ഞത് ഹരിയോടായിരുന്നത്രെ... അതും അന്ന് അതേ വാലന്റൈൻ ദിനത്തിൽ. അപ്പോൾ അവനിൽ നിന്നും ലഭിച്ച പരിപൂർണ്ണ പിന്തുണയാണത്രെ പിന്നീട് തന്നെ ഇഷ്ടമാണെന്ന കാര്യം തന്നോട് തുറന്നു പറയാൻ അദ്ദേഹത്തിനു ധൈര്യം നൽകിയത്.

കോളേജ് ജീവിതത്തിനു ശേഷം എല്ലാവരും പല വഴിയിൽ പിരിഞ്ഞു. രണ്ടു വർഷങ്ങൾക്ക് ശേഷം സേതുവേട്ടന് നല്ലൊരു ജോലി കിട്ടി, തുടർന്ന് തന്റെ വീട്ടിലെത്തി തന്നെ വിവാഹം കഴിച്ചാൽ കൊള്ളമെന്ന് ആഗ്രഹമുള്ള കാര്യം അദ്ദേഹം തന്റെ വീട്ടുകാരെ അറിയിച്ചു. ഹരി തന്നെ ആയിരുന്നു അന്ന് സേതുവേട്ടനോടൊപ്പം വന്നത്. പിന്നീട് ഞങ്ങളുടെ വിവാഹം മുൻപന്തിയിൽ നിന്ന് നടത്തി തന്നതും അവനായിരുന്നു. തുടർന്ന് അവൻ ഡൽഹിയിലോ മറ്റോ പോയെന്നറിഞ്ഞു.

പിന്നെ കുറേ കാലം അവനെ പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല. ഇതിനിടയിൽ തങ്ങളുടെ മകളുടെ ജനനത്തിന് അവൻ വന്നില്ലെങ്കിലും എങ്ങനെ അറിഞ്ഞെന്നറിയില്ല, ഒരു ആശംസാ കാർഡും മോൾക്ക് ഒരു സമ്മാനമായി ഒരു കളിപ്പാട്ടവും അയച്ചിരുന്നു.

പിന്നീട് നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് താനും സേതുവേട്ടനും അവനെ കാണുന്നത്, നാലു പേരറിയുന്ന പ്രശസ്തനായ 'ഡോക്ടർ ഹരിനാരായണ വർമ്മ' ആയി. അപ്പോൾ തങ്ങളുടെ മകളുടെ വിവാഹം ആയിരുന്നു. വിവാഹം അറിഞ്ഞു വന്നതല്ല, യാദൃശ്ചികമായി എത്തി എന്നു മാത്രം. വിവാഹ കാര്യം അറിയിയ്ക്കാൻ അവന്റെ വിലാസവും തങ്ങൾക്കറിയില്ലായിരുന്നല്ലോ.

വിവാഹത്തിന് രണ്ടു ദിവസം മുൻപായിരുന്നു, കോളിങ്ങ് ബെൽ ശബ്ദിയ്ക്കുന്നത് കേട്ട് വാതിൽ തുറന്നത് താനായിരുന്നു. മുൻപിൽ ഒരു വിധമെല്ലാം നര കയറിയ, മദ്ധ്യ വയസ്കനായ ഒരാൾ. മിക്കവാറും നരച്ച താടി, നേർത്ത ഫ്രെയിം ഉള്ള കണ്ണട! ഒരു നിമിഷം തനിയ്ക്ക് ആളെ പിടി കിട്ടിയില്ല. എന്നാൽ ഒരു  പൊട്ടിച്ചിരിയോടെ "സുധയ്ക്ക് എന്നെ മനസ്സിലായില്ല അല്ലേ, സേതു എവിടെ?" എന്ന സ്വതസിദ്ധമായ ആ ചോദ്യം  കേട്ട ഉടനെ തനിയ്ക്ക് അവനെ പിടി കിട്ടി. അത്ഭുതത്തോടെ "ഹരീ... നീയോ...?" എന്നു മാത്രം ചോദിച്ചു കൊണ്ട് അന്ധാളിച്ചു നിന്ന തന്നെ "ഞാൻ അകത്തേയ്ക്ക് വരേണ്ടെന്നാണോ?" എന്ന അവന്റെ മറുചോദ്യമാണ് വീണ്ടും പരിസരബോധമുള്ളവളാക്കിയത്.

താൻ അവനെ അകത്തേയ്ക്ക് ക്ഷണിച്ചു. അപ്പോഴേയ്ക്കും സേതുവേട്ടനും വന്നു. രണ്ടു പേരും ഒരു നിമിഷം മുഖത്തോടു മുഖം നോക്കി നിന്നു. പിന്നെ ആ ആത്മാർത്ഥ സുഹൃത്തുക്കൾ രണ്ടു പേരും കെട്ടിപ്പിടിച്ചു. "നീ ആകെ നരച്ചല്ലോടാ ഹരീ" എന്ന സേതുവേട്ടന്റെ ചോദ്യത്തിന് "പിന്നെ, നീ ഇപ്പഴും ചെറുപ്പം ആണെന്നാണോ" എന്നായിരുന്നു മറുപടി. പ്രായം മറന്നു പോയ നിമിഷങ്ങൾ... 25 വർഷത്തിന്റെ ഇടവേള അവരുടെ സൌഹൃദത്തെ ഒരു തരത്തിലും ബാധിച്ചിട്ടേയില്ല എന്ന് തോന്നി.

കൂട്ടുകാരികളുടെ ഒപ്പം പുറത്തു പോയിരിയ്ക്കുകയായിരുന്ന തങ്ങളുടെ മകൾ തിരിച്ചു വന്നത് അപ്പോഴാണ്. സ്വപ്നയെ സേതുവേട്ടൻ ഹരിയ്ക്ക് പരിചയപ്പെടുത്തുമ്പോൾ, വിവാഹക്കാര്യം പറയുമ്പോൾ അവൻ ഒരു നിമിഷം നിശ്ശബ്ദനായി. "25 വർഷങ്ങൾ എത്ര വേഗം കടന്നു പോയി, അല്ലേ?" ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു. പിന്നെ കുറേ നേരം അവൻ മോളോട് സംസാരിച്ചിരുന്നു. അവൾക്കും പെട്ടെന്ന് അവനെ ഇഷ്ടപ്പെട്ടതു പോലെ തോന്നി. അടുക്കളയിൽ ചായയെടുക്കുമ്പോൾ ഹരിയുടെ സംസാരശൈലിയ്ക്ക് മാത്രം ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലല്ലോ എന്ന് താനോർത്തു.

ചായയുമായി തിരിച്ചു വന്ന താൻ ചോദിച്ചു "ഒറ്റയ്ക്കേ ഉള്ളോ ഹരീ, നീ ഇപ്പോഴും?"

ചോദ്യത്തിന്റെ ധ്വനി മനസ്സിലായെങ്കിലും "ഞാനെന്നും ഒറ്റയ്ക്കല്ലേടോ" എന്നായിരുന്നു ഒഴുക്കൻ മട്ടിലുള്ള അവന്റെ മറുപടി. പക്ഷേ, താൻ വിട്ടില്ല. "ഞാനുദ്ദേശ്ശിച്ചത്... വിവാഹം..."

പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല, വീണ്ടും ആ പൊട്ടിച്ചിരി. "വിവാഹമോ, എനിയ്ക്കോ? വിവാഹം ഒരു ബന്ധനമല്ലേ സുധേ? ഞാനെന്നും ഏകനായിരിയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്"

അപ്പോഴേക്കും സേതുവേട്ടനും ഇടപെട്ടു "എന്നാലും പ്രായമാകുമ്പോഴെങ്കിലും കൂട്ടിന് ആരെങ്കിലുമൊക്കെ വേണ്ടേ ഹരീ?"

വീണ്ടും ചിരി. "നിങ്ങളൊക്കെ ഇല്ലേ എനിയ്ക്ക്? ഇനിയിപ്പോ ഇടയ്ക്കിടെ ഇവിടെ വരാമല്ലോ"

"അപ്പോൾ നീയിനി ഇടയ്ക്കിടെ ഇവിടെ വരുമോ?" ഒട്ടൊരു സന്തോഷത്തോടെ താൻ ചോദിച്ചു. "പിന്നെന്താ, മാത്രമല്ല, മോളുടെ വിവാഹമൊക്കെ ആയ സ്ഥിതിയ്ക്ക് ഇനിയിപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ ഞാൻ പോകുന്നുമുള്ളൂ"  അവൻ പതിവു ശൈലിയിൽ പറഞ്ഞു.

സേതുവേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു "അല്ലെങ്കിലും ഇനി കുറച്ചു നാൾ കഴിഞ്ഞേ നിന്നെ ഞങ്ങൾ വിടുന്നുള്ളൂ"

പിന്നീട് മോളുടെ വിവാഹമൊക്കെ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം അവൻ പോകാൻ തുടങ്ങുമ്പോൾ ഇടയ്ക്കിടെ വരാമെന്ന് പറഞ്ഞ കാര്യം താൻ ഓർമ്മിപ്പിയ്ക്കുമ്പോൾ "ജീവനോടെ ഉണ്ടെങ്കിൽ വരാമെടോ" എന്നാണ്. അവൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്തോ ഒരു ശൂന്യത തനിയ്ക്ക് അനുഭവപ്പെട്ടു.

പിന്നീട് ഒരിയ്ക്കൽ കൂടി അവൻ വന്നിരുന്നു. വേറെ എങ്ങോട്ടോ പോകും വഴി വെറുതേ കയറിയതായിരുന്നു. പെട്ടെന്നു തന്നെ പോകുകയും ചെയ്തു. എന്നാൽ അധികം വൈകാതെ ഒരു ദിവസം വീണ്ടും വരാം, അന്ന് കുറച്ചു ദിവസം ഞങ്ങളോടൊപ്പം കൂടാം എന്ന ഉറപ്പ് തന്നിട്ടാണ് അവൻ യാത്രയായത്. അത് ഏതാണ്ട് രണ്ടു മാസം മുൻപായിരുന്നു.

എന്നാൽ അതിനു ശേഷം ഇപ്പോൾ അറിയുന്നത് അവന്റെ മരണ വാർത്തയാണ്. എന്തോ... അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീണു.

എത്ര നേരം അങ്ങനെ കിടന്നെന്ന് അവൾക്കറിയില്ല. ഒരു ഫോൺബെല്ലാണ് അവളെ ഉണർത്തിയത്. അത് സേതുവായിരുന്നു... ഹരിയുടെ താമസ സ്ഥലത്തു നിന്നുമാണ്. എല്ലാ പരിപാടികളും - സംസ്കാരവും മറ്റും കഴിഞ്ഞത്രെ. അവന്റെ എല്ലാ സ്വത്തുക്കളും എഴുതി വച്ചിരിയ്ക്കുന്നത് മിസ്റ്റർ ആൻഡ് മിസ്സിസ് സേതുമാധവന്റെ പേരിൽ ആണെന്നും അയാൾ പറഞ്ഞു. അവൾ മറുപടി ഒന്നും പറഞ്ഞില്ല.

റിസ്സീവർ താഴെ വച്ചു തിരിയുമ്പോൾ അവളുടെ മനസ്സിൽ ഒന്നു മാത്രമായിരുന്നു... ഒരു ചിത്രം മാത്രം! ഇതളുകൾ കൊഴിഞ്ഞ, സുഗന്ധം നഷ്ടപ്പെട്ട ഒരു റോസാപ്പൂവിന്റെ ചിത്രം...!


Saturday, March 16, 2019

​ ആത്മാക്കളുടെ വിലാപങ്ങൾ


രാത്രി ഉറക്കം വരാതെ അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പ്രായമായവർക്ക് ഉറക്കം കുറവായിരിയ്ക്കും എന്നു പറയുന്നതിൽ കാര്യമുണ്ടെന്ന് ഈയിടെയായി അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു. റിട്ടയർമെന്റിന് ശേഷം എന്തു കൊണ്ടോ തന്നെയും നിദ്രാദേവി ആവോളം അനുഗ്രഹിച്ചിട്ടുള്ള രാത്രികൾ എത്രയോ കുറവാണെന്ന് അയാൾ ഓർത്തു.

 രാത്രി അവസാനമില്ലാത്തതു പോലെ നീളുകയാണെന്ന് തോന്നി. വല്ലാത്ത നിശ്ശബ്ദത! ക്ലോക്കിന്റെ ടിക് ടിക് ശബ്ദം പോലും വ്യക്തമായി കേൾക്കാം. സമയമെന്തായിക്കാണും... ഒന്നോ അതോ രണ്ടോ! അയാൾ ഊഹിച്ചെടുക്കാൻ ശ്രമിച്ചു നോക്കി. കണ്ണുകൾ ഇറുക്കിയടച്ച് ഒരു ദീർഘ നിശ്വാസത്തോടെ അയാൾ ഒരിയ്ക്കൽ കൂടി ഒന്നുറങ്ങാനായി ശ്രമം നടത്തി നോക്കി... പരാജയം തന്നെയായിരുന്നു ഫലം. പതിയെ കണ്ണു തുറന്നത് തുറന്നു കിടക്കുന്ന ജനലിലൂടെ അരിച്ചിറങ്ങുന്ന നേർത്ത നിലാവെളിച്ചത്തിലേയ്ക്കായിരുന്നു.  ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല, അയാൾ ജനലിലൂടെ പുറത്തേയ്ക്ക് ദൃഷ്ടി പായിച്ചു. വീടും പരിസരവും ചന്ദ്രികയിൽ കുളിച്ചു നിൽക്കുന്നു. ഇന്ന് പൌർണ്ണമി ആയിരിയ്ക്കുമോ...

 അയാൾ അതെപ്പറ്റി എന്തൊക്കെയോ ഓർത്തു കിടന്നു. പെട്ടെന്ന് അയാൾക്ക് ആ പേര് ഓർമ്മ വന്നു... പൂർണ്ണിമ! ഒരു നെടുവീർപ്പോടെ അയാൾ ആ പേര് ഒരിയ്ക്കൽ കൂടി പിറുപിറുത്തു. അന്ത്യമില്ലാത്തതെന്നു തോന്നിച്ച ആ രാത്രിയുടെ വിദൂരയാമങ്ങളിൽ അയാൾ താനറിയാതെ തന്റെ ഭൂതകാലത്തിലേയ്ക്ക് ഊളിയിടുകയായിരുന്നു.

 അന്ന് താൻ LLB ക്ക് പഠിയ്ക്കുന്ന കാലം. വല്ലപ്പോഴും ഒരുപാടു നാളുകൾ കൂടുമ്പോൾ കിട്ടുന്ന ഒഴിവു ദിനങ്ങളിലാണ് താനന്ന് നാട്ടിലേയ്ക്ക് പോകാറുള്ളത്. അവിടെ ആ നാലുകെട്ടിൽ തന്നെയും കാത്ത് തന്റെ അമ്മ ഇരിപ്പുണ്ടാകും. അച്ഛന്റെ മരണശേഷവും യാതൊരു കഷ്ടപ്പാടും അറിയിയ്ക്കാതെ തന്നെ വളർത്തി വലുതാക്കിയ തന്റെ അമ്മ!

 അങ്ങനെ ഒരു ഒഴിവു ദിനത്തിൽ തന്റെ വീടിന്റെ മുറ്റത്തു വച്ചായിരുന്നു താനവളെ ആദ്യമായി കണ്ടത്. തൊട്ടടുത്ത വീട്ടിലെ ശാരദേച്ചിയുടെ വീടിന്റെ മുറ്റമടിച്ചു കൊണ്ടു നിൽക്കുന്ന ഒരു പെൺകുട്ടി. അതാരായിരിയ്ക്കും എന്ന ആശ്ചര്യത്തോടെയായിരുന്നു താനന്ന് വീട്ടിലേയ്ക്ക് കയറുമ്പോൾ അങ്ങോട്ട് നോക്കിയത്. തന്നെ അവളും കണ്ടു കാണണം. പെട്ടെന്ന് മുറ്റമടി മതിയാക്കി അവളും അപ്പുറത്തെങ്ങോ പോയി മറഞ്ഞു.

 പിന്നീട് രാത്രി പലതും സംസാരിച്ചിരിയ്ക്കുന്ന അവസരത്തിൽ അമ്മയിൽ നിന്നു തന്നെയാണ് അറിഞ്ഞത് - ശാരദേച്ചിയുടെ ഒരകന്ന ബന്ധത്തിലുള്ളതാണത്രെ അവർ. അവളും അമ്മയും. അവളുടെ അമ്മയുടെ ചികിത്സാകാര്യങ്ങൾക്ക് വേണ്ടി അവർ അങ്ങോട്ടു വന്നതാണ്. തന്റെ നാട്ടിലെ പ്രശസ്തവൈദ്യരായ പിഷാരടിയാണത്രെ അവളുടെ അമ്മയെ ചികിത്സിയ്ക്കുന്നത്. കുറച്ചു ദിവസം കൊണ്ടു തന്നെ അമ്മയ്ക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടു. അമ്മ എപ്പോഴും അവളെ പറ്റി പറയുക പതിവായിരുന്നു... അവളുടെ അച്ചടക്കത്തെ പറ്റിയും സ്വഭാവഗുണങ്ങളെ പറ്റിയും എല്ലാം.  അവൾ ഇടയ്ക്കിടെ അമ്മയുടെ അടുത്തും വരാറുണ്ടത്രെ. പൂർണ്ണിമ! പേരു പോലെ തന്നെയായിരുന്നു അവളുടെ രൂപവും സ്വഭാവവും. നീണ്ട മുടിയിൽ തുളസിക്കതിരും ചൂടി, ഒരു ചന്ദനക്കുറിയും തൊട്ട് നടക്കുന്ന ഒരു തനി ഉൾനാടൻ പെൺകുട്ടി!

 പിന്നീട് പലപ്പോഴായി ഇടവഴികളിലും ക്ഷേത്രപരിസരത്തുമൊക്കെയായി അവളെ കണ്ടുമുട്ടി.വീടിനടുത്തുള്ള ആ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നല്ലോ താനും. നാട്ടിലുള്ളപ്പോഴെല്ലാം എല്ലാ ദിവസവും താനാ ക്ഷേത്രത്തിൽ പോകുമായിരുന്നു.

 പിന്നെ പിന്നെ തമ്മിൽ കാണുമ്പോൾ വല്ലതുമൊക്കെ സംസാരിച്ചു തുടങ്ങി. തന്നെപ്പറ്റി എല്ലാം തന്റെ അമ്മ അവളോട് പറഞ്ഞിട്ടുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. പതുക്കെ പതുക്കെ ഞങ്ങൾ തമ്മിൽ അടുത്തു. അവളുമായി ഉണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്ന് അന്നും ഇന്നും തനിയ്ക്കറിയില്ല. ഒരു പെൺകുട്ടിയുമായി അടുത്തിടപഴകുന്നത് തന്റെ ജീവിതത്തിലെയും ആദ്യ അനുഭവമായിരുന്നല്ലോ. തങ്ങൾ തമ്മിലുണ്ടായിരുന്നത് സൌഹൃദമായിരുന്നോ സാഹോദര്യമായിരുന്നോ പ്രണയമായിരുന്നോ... എന്തോ? എന്തായാലും തനിയ്ക്ക് അവളുടെ സാമീപ്യം അവാച്യമായ ഒരാനന്ദം നൽകിയിരുന്നു. അന്നു വരെ ഇല്ലാതിരുന്ന ഒരനുഭൂതി! അവൾ എല്ലാ കാര്യവും തന്നോട് പറയുമായിരുന്നു... അവളുടെ അച്ഛന്റെ മരണത്തെ പറ്റി, അമ്മയുടെ അസുഖത്തെ പറ്റി,  അച്ഛന്റെ മരണശേഷം അവരനുഭവിയ്ക്കുന്ന കഷ്ടപ്പാടുകളെ പറ്റി അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ.

 ദൂരെയെവിടെയോ സ്വന്തമായുള്ള ഒരു വീടും പറമ്പും പകുതിയോളം വിറ്റിട്ടാണത്രെ അവർ ഇപ്പോൾ അമ്മയുടെ ചികിത്സ നടത്തുന്നത്. ആ പറമ്പും മറ്റും നോക്കി നടത്തുന്ന അകന്ന ബന്ധത്തിലുള്ള ഒരമ്മാവനെ പറ്റിയും അവൾ പറഞ്ഞു. അയാൾക്ക് ആ പറമ്പിൽ ഒരു കണ്ണുണ്ടത്രെ. എന്തായാലും അവൾ തന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. സ്നേഹിയ്ക്കാനും സംരക്ഷിയ്ക്കാനും ആരുമില്ലാത്തതിന്റെ ദു:ഖം അവളിൽ പ്രകടമായിരുന്നു. എല്ലാം തുറന്നു പറയാനും ആശ്വസിപ്പിയ്ക്കാനും ഒരാൾ. അങ്ങനെയായിരിയ്ക്കണം അവൾ തന്നെ കണ്ടിരുന്നത്. എന്തായാലും തനിയ്ക്ക് അതിൽ സന്തോഷവുമായിരുന്നല്ലോ .

 ആ നാട്ടിലെ ഒരു കുന്നിൻ മുകളിൽ വച്ചായിരുന്നു തങ്ങൾ അധികവും സംസാരിയ്ക്കാൻ ഒത്തു കൂടിയിരുന്നത്. ശാരദേച്ചിയുടെ പശുവിനെ തീറ്റാനും മറ്റുമായി അവൾ ഇടയ്ക്കിടെ അവിടെ വരുമായിരുന്നു. ആ കുന്നിൻ മുകളിൽ മാനത്തു നോക്കി എത്ര കിടന്നാലും തനിയ്ക്കും മതിവരാറില്ലല്ലോ. ആ കുന്നിന്റെ ഒരു വശം ഒരു കാവായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞ, കാടു പിടിച്ച, ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഒരു കാവ്. അവൾ ഒരിയ്ക്കലും ടതിനടുത്തേയ്ക്ക് പോകാറില്ല, പ്രത്യേകിച്ചും സന്ധ്യ മയങ്ങിയാൽ ... തന്നെയും അവൾ അതിനടുത്തേയ്ക്ക് പോകാനനുവദിയ്ക്കാറില്ല. അവിടെ ദുർമരണമടഞ്ഞവരുടെ ആത്മാക്കൾ അലഞ്ഞു നടക്കാറുണ്ടത്രെ. അവരുടെ അടക്കിപ്പിടിച്ച തേങ്ങലുകളും വിലാപങ്ങളും വരെ ചില വൈകിയ സന്ധ്യാവേളകളിൽ അവിടെ നിന്നും കേൾക്കാറുണ്ടെന്നും മറ്റും അവൾ പല തവണ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തിന്, അവൾ പോലും ചിലപ്പോഴൊക്കെ അതു കേട്ടിട്ടുണ്ടത്രെ! അതിലൊന്നും വിശ്വാസമില്ലായിരുന്നെങ്കിൽ കൂടി താൻ എതിർത്തൊന്നും പറയാറില്ല. മാത്രമല്ല, അവളൊരു തനി നാടൻ പെൺകുട്ടി ആയിരുന്നതിനാൽ താനവളെ തിരുത്താനും ശ്രമിച്ചിട്ടില്ല.

 അങ്ങനെ കുറച്ചു കാലം കടന്നു പോയി. ഒരു ഒഴിവു ദിവസം താൻ നാട്ടിലേയ്ക്ക് വന്നപ്പോൾ അമ്മ വീട്ടിലില്ല. ശാരദേച്ചിയുടെ വീട്ടിൽ നിന്നും കുറച്ചു നേരം കഴിഞ്ഞാണ് അമ്മ വന്നത്. അമ്മ പറയുമ്പോഴാണറിയുന്നത്, തലേന്ന് രാത്രി അവളുടെ അമ്മ മരിച്ചു.അവസാന നിമിഷങ്ങളിൽ മകളുടെ ഭാവിയെ കുറിച്ച് തന്നെയാണത്രെ അവർ പറഞ്ഞു കൊണ്ടിരുന്നത്. അവസാനം, മകളെ കുറിച്ചുള്ള ആകുലതകൾ മനസ്സിൽ തന്നെ അവശേഷിപ്പിച്ചു കൊണ്ട് ആ അമ്മ യാത്രയായി.

 പിറ്റേന്ന് കാലത്ത് താൻ കാണുന്നത് അമ്മയോട് യാത്ര പറയാനെത്തിയിരിയ്ക്കുന്ന അവളെയാണ്. ഒപ്പം അവളുടെ ബാഗും പിടിച്ചു കൊണ്ട് പ്രായമായ ഒരാളുമുണ്ട്. അത് അവളുടെ അമ്മാവനായിരുന്നു. അയാൾ അവളെയും കൂടെ കൊണ്ടു പോകുകയായിരുന്നത്രെ. അവൾക്ക് തിരിച്ചു പോകാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എന്ന് തോന്നി എങ്കിലും അവൾ നിസ്സഹായയായിരുന്നു. അമ്മയോട് യാത്ര പറയുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു. അപ്പോൾ തന്റെ അമ്മയുടെയും കണ്ണു നിറഞ്ഞിരുന്നു. വിഷമത്തോടെയാണെങ്കിലും അമ്മ അവളെ ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. അവസാനം അമ്മാവന്റെ കൂടെ തന്റെ വീടിന്റെ പടിയിറങ്ങുമ്പോൾ അവൾ തന്നെ ഒന്നു തിരിഞ്ഞു നോക്കി. അവളുടെ ദൈന്യതയോടെയുള്ള ആ നോട്ടം, നിറഞ്ഞ മിഴികളോടെയുള്ള ആ ദയനീയമായ നോട്ടം! അതിന്നും തന്റെ മനസ്സിലുണ്ട്, അത് പതിഞ്ഞത് തന്റെ ഹൃദയത്തിലായിരുന്നു... എന്തെങ്കിലും ചെയ്യാൻ അന്ന് താനും അശക്തനായിരുന്നല്ലോ!

 അതിനു ശേഷം ഒരിയ്ക്കലും താനവളെ കണ്ടിട്ടില്ല. അമ്മയുടെ മരണ ശേഷം ആ നാട്ടിലേയ്ക്കും താൻ പോയിട്ടില്ല. ഈ അറുപതാം വയസ്സിൽ അവിവാഹിതനായി താൻ കഴിയുന്നതിന്റെ കാരണം അവളാണോ എന്നു പോലും തനിയ്ക്കറിയില്ല. ഒരു നെടുവീർപ്പോടെ അയാൾ തിരിഞ്ഞു കിടന്നു.

 അവൾ ഇപ്പോൾ എവിടെയായിരിയ്ക്കും? എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ? അതോ ദുർമരണമടഞ്ഞ ആ ആത്മാക്കളെ പോലെ തന്നെ അവളുടെയും അടക്കിപ്പിടിച്ച തേങ്ങലുകളും വിലാപങ്ങളും ആ പഴയ കുന്നിൻപുറത്തുള്ള കാവിൽ പ്രതിധ്വനിയ്ക്കുന്നുണ്ടായിരിയ്ക്കുമോ...?

Sunday, February 24, 2019

അർദ്ധ വിരാമം

2001 ലായിരുന്നു ആദ്യത്തെ ബാംഗ്ലൂർ സന്ദർശനം. ബിരുദ പഠനത്തിനിടെ അവസാന വർഷ ടൂർ പ്രോഗ്രാം. ബിരുദാനന്തര ബിരുദ പഠനകാലത്ത് സ്റ്റഡി ടൂറിന്റെ ഭാഗമായി 2003 ൽ വീണ്ടും വരാൻ ഇടയായി. തുടർന്ന് പഠനമെല്ലാം കഴിഞ്ഞപ്പോ 2005 ൽ ജോലി അന്വേഷിച്ചുള്ള ആദ്യ വരവ് മൂന്നാമത്തെ ബാംഗ്ലൂർ യാത്രയായി തീർന്നു. എന്നാൽ ബംഗളൂരുവിൽ വച്ച് കിട്ടിയ ജോലി നാട്ടിലേക്കുള്ള ജോലിയ്ക്കുള്ള സെലക്ഷൻ ആയിരുന്നു എന്ന യാദൃശ്ചികതയാൽ അടുത്ത 2 വർഷം എറണാകുളത്ത് ആണ് ജോയിൻ ചെയ്തത് എന്നു മാത്രം. രണ്ട് വർഷം കഴിഞ്ഞപ്പോൾ 2007 ൽ തോന്നി കൂടുതൽ നല്ല അവസരങ്ങൾക്ക് നാട്ടിൽ നിന്നാൽ പോര എന്ന്. അങ്ങനെ 2007 ഏപ്രിലിൽ പിന്നെയും ഭാഗ്യമന്വേഷിച്ച് ഒരിയ്ക്കൽ കൂടി ബാംഗ്ലൂർക്ക് വണ്ടി കയറി. 

ഒന്നര മാസത്തോളം ജോലി തേടിയുള്ള അലച്ചിലുകൾ. രാവിലെ തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു ചായയും ഒരു കഷ്ണം 'ദിൽ ഖുഷ്‌' എന്ന ബണ്ണ് പോലുള്ള പലഹാരവും(രണ്ടും രണ്ടും നാലു രൂപയ്ക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കഴിഞ്ഞു). പിന്നെ BMTC പിടിച്ച് ഓരോ സ്ഥലങ്ങളിൽ ഇന്റർവ്യൂ... ആദ്യ റൗണ്ടിൽ പുറത്തായവ മുതൽ നാലു റൗണ്ട് കഴിഞ്ഞു അഞ്ചാമത്തെ റൗണ്ടിൽ കൈവിട്ടു പോയവ, ഓഫർ ലെറ്റർ അയയ്ക്കുമെന്ന് പറഞ്ഞതു കേട്ട് ആശ്വാസത്തോടെ ഇറങ്ങിയിട്ടും പ്രതീക്ഷകൾ തെറ്റിച്ചവ, ബോണ്ട് വേണമെന്ന കണ്ടീഷനുകളാൽ വേണ്ടെന്ന് വച്ചവ, ഇഷ്ടപ്പെട്ട ടെക്‌നോളജി അല്ലെന്ന് കണ്ട് പിന്മാറിയവ... ഇന്റർവ്യൂ വിന് വേണ്ടി നടന്നു  ക്ഷീണിച്ച് ലാൽബാഗിലെ ബഞ്ചിൽ  ഭാവിയെ ഓർത്ത് ഉത്കണ്ഠപ്പെട്ടു കൊണ്ട് ചിന്തിച്ചിരുന്ന എത്രയെത്ര നാളുകൾ!  പല പരീക്‌ഷണങ്ങൾക്കൊടുവിൽ ആ കാത്തിരിപ്പുകൾക്ക് അവസാനം... ഇന്റലിൽ വിപ്രോയുടെ കണ്സള്ട്ടൻസി വഴി ലിനക്സ് അഡ്മിനായി. തുടർന്ന് മൂന്നു വർഷങ്ങൾ അവിടെ... 

ഉദ്യാന നഗരം പതിയെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു... ഞാനൊരു ബ്ലോഗർ ആയി അറിയപ്പെടാൻ തുടങ്ങുന്നതും ബ്ലോഗുകളുടെ സുവർണ്ണ കാലം കൂടി  ആയ അക്കാലത്ത് ആയിരുന്നു. ഓഫീസിലും അല്ലാതെയും മലയാളികളും അല്ലാത്തവരുമായി ഒട്ടേറെ സുഹൃത്തുക്കൾ... ഒപ്പം ബൂലോകത്തിന്റെ പാതയിലൂടെ കിട്ടിയ, ഒരിയ്ക്കൽ പോലും കണ്ടിട്ടില്ല എങ്കിൽ കൂടിയും അടുത്തറിയുന്ന, ഇന്നും തുടരുന്ന ചില സൗഹൃദങ്ങൾ... 

ഇതിനിടെ recession ന്റെ നിഴലിൽ കഴിഞ്ഞ കുറച്ച് നാളുകൾ... സാമ്പത്തിക മാന്ദ്യം... പിന്നീട് 2010 ൽ വിപ്രോയിൽ സ്ഥിരം ജീവനക്കാരനായതോടെ ഇന്റലിനോട് വിട... തുടർന്നുള്ള 4 വർഷങ്ങൾ വിപ്രോയിൽ... ഇതിനിടെ 2011 ൽ വിവാഹിതനാകുന്നതോടെ മഡിവാളയിൽ നിന്നും താമസം HSR ലേക്ക്... (തുടർന്ന് ഈ കഴിഞ്ഞ 8 വർഷത്തോളം HSR ആയിരുന്നു എല്ലാം. അവിടെയും സ്വന്തം നാട് പോലെയുള്ള സുഹൃത്തുക്കൾ. സ്വന്തം ബന്ധുക്കളെ പോലെ സ്നേഹിയ്ക്കുന്ന വീട്ടുടമസ്ഥനും അയൽക്കാരും കടക്കാരും. അവിടുത്തെ ഇത്രയും വർഷങ്ങളിലെ ജീവിതത്തെ തട്ടും മുട്ടുമില്ലാതെ കൊണ്ട് പോകാൻ സഹായിച്ചതിൽ അവർക്കൊക്കെ നന്ദി പറയതിരിയ്ക്കാൻ നിർവാഹമില്ല.)


ഇതിനിടെ 2013 ൽ മോളുടെ ജനനവും വൈഫിന്റെ കേരള ഗവണ്മെന്റ് ജോലിയും കാരണം അവർ നാട്ടിൽ തന്നെ കൂടാൻ നിർബന്ധിതരാകുന്നു. ഞാൻ വീണ്ടും ഒറ്റയ്ക്ക് ബാംഗ്ലൂരിൽ തന്നെ. 2014 ൽ വിപ്രോ വിട്ട് TCS ലേക്ക് മാറുന്നതോടെ അടുത്ത ഘട്ടം ആരംഭിയ്ക്കുകയായി. എന്റെ കരിയറിലെ ഏറ്റവും തിരക്കേറിയതും എന്നാൽ ഏറ്റവും സുന്ദരമായതുമായ കാലഘട്ടം. Cisco account  ലെ തിരക്ക് പിടിച്ച ദിവസങ്ങൾ. ഇതിനിടെ ബ്രെയിൻ സർജറിയുടെ രൂപത്തിൽ 2015 ലെ കുറച്ച് ഇരുണ്ട കാലഘട്ടം... പക്ഷെ വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും  പൂർണ്ണ പിന്തുണയോടെ വീണ്ടും കർമ്മ പാതയിലേയ്ക്ക്. 

അങ്ങനെ 12 വർഷങ്ങളായി തുടർന്ന് വരുന്ന  ജീവിതത്തിന് ഇപ്പോൾ താൽക്കാലികമായെങ്കിലും  ഒരു അവസാനമാകുകയാണ്. കൊച്ചിയിലേക്കു ചോദിച്ചു വാങ്ങിയ ഒരു ട്രാൻസ്ഫർ! ഇത്രയും നാൾ ബാംഗ്ലൂർ എന്നത് കയ്യെത്തും ദൂരത്തുള്ള ഒരിടം പോലെ ആയിരുന്നെങ്കിൽ ഇനി മുതൽ അതും എനിയ്ക്ക് അന്യമാകുകയാണ്... ഒരു യാന്ത്രിക ജീവിതം ആയിരുന്നെങ്കിലും, ഈ ട്രാഫിക്കും പൊടിയും പുകയും ബഹളങ്ങളും പലപ്പോഴും ക്ഷമ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഈ നഗരം എനിയ്ക്ക് എന്തൊക്കെയോ ആയിരുന്നു എന്ന് ഇപ്പോൾ ഈ പിരിയുന്ന വേളയിൽ മനസ്സിലാകുന്നു...  


പ്രിയപ്പെട്ട ബാംഗ്ലൂർ... നന്ദി!  ഒരുപാട് ജീവിതം  പഠിപ്പിച്ചതിന്, രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ ധൈര്യം തന്നതിന്, എല്ലാത്തിനും ഉപരി ഭാഷയുടെയും  നാടുകളുടെയും അതിർവരമ്പുകൾ ഇല്ലാത്ത സൗഹൃദങ്ങൾ സമ്മാനിച്ചതിന്... നിനക്ക് വിട, താൽക്കാലികമായിട്ടെങ്കിലും! ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്നറിയില്ല, കാലം നമുക്കായി കാത്ത് വച്ചത് എന്തായിരിയ്ക്കുമെന്നു നാമെങ്ങനെ അറിയാൻ...  ഇനി തിരികെ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേയ്ക്ക്!!!   ഒരു വ്യാഴവട്ടത്തിനു ശേഷം അവിടെ  എന്നെ കാത്തിരിയ്ക്കുന്നത് ഇനിയെന്താകും...


Friday, February 1, 2019

ഉർവ്വശീ ശാപം ഉപകാരം


ഞാൻ R T Office (Regional Transport Office) ൽ സിസ്റ്റം അഡ്മിൻ ആയി വർക്ക് ചെയ്യുന്ന കാലം. പഴയ ​രീതിയിലുള്ള പുസ്തക രൂപത്തിൽ ഉള്ള ലൈസൻസും RC ബുക്കും എല്ലാം മാറി ലാമിനേറ്റ് ചെയ്ത കാർഡ് രൂപത്തിൽ ആദ്യമായി വന്നു തുടങ്ങുന്നത് ഞങ്ങൾ അവിടെ വർക്ക് ചെയ്യുമ്പോളാണ്. കേരളത്തിലെ എല്ലാ RT Office കളിലും സബ് RT Office (SRTO) കളിലും ഒരേ സമയത്ത് ആണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നത്.

 എല്ലാ ഓഫീസുകളും രൂപത്തിലും ഭാവത്തിലും ഒരേ പോലെ ആക്കിയതും എല്ലായിടത്തും കമ്പ്യൂട്ടറുകൾ install ചെയ്ത് അവിടുത്തെ ജോലികൾ എല്ലാം തന്നെ smartweb എന്ന സോഫ്റ്റ് വെയർ വഴി ആക്കിയതും എല്ലാം ഞങ്ങളുടെ കമ്പനി വഴി ആയിരുന്നു. ആദ്യ നാളുകളിൽ ഓഫീസ് സ്റ്റഫുകൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം കുറവായതിനാലും smartweb ആപ്ലിക്കേഷൻ പരിചിതമല്ലാത്തതു കൊണ്ടും അവർക്ക് ട്രെയിനിങ്ങ് കൊടുക്കാനും ആദ്യത്തെ കുറേ മാസങ്ങൾ അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കാനും ഉള്ള ചുമതലയും ഞങ്ങളുടെ കമ്പനിയുടെ സ്റ്റാഫുകൾക്ക് (sys admins)  ആയിരുന്നു. (എനിയ്ക്ക് തന്നെ അക്കാലത്ത് 5 ഓഫീസുകളിൽ ചുമതലയുണ്ടായിരുന്നു. അതും പോരാതെ ആ കമ്പനിയിലെ ആദ്യ ടെക്നിക്കൽ സ്റ്റാഫ് ആയിരുന്നതിനാൽ കേരളത്തിലെ ഒട്ടു മിക്ക ഓഫീസുകളിലും പോകാനും ഓഫീസ് സ്റ്റാഫിന് ട്രെയിനിങ്ങ് കൊടുക്കാനുമൊക്കെയുള്ള സൌഭാഗ്യവും എനിയ്ക്ക് ലഭിച്ചിരുന്നു.)

 അന്നു വരെ Learners License Test നടത്തിയിരുന്നതും കടലാസിൽ എഴുതി ആയിരുന്നു. പുതിയ സോഫ്റ്റ് വെയർ വന്നതോടെയാണ് അതും കമ്പ്യൂട്ടർ വഴിയുള്ള ടെസ്റ്റ് ആക്കിയത്. അതായിരുന്നു, അക്കാലത്ത് Learners Test ന്റെ ഉത്തരവാദിത്വം വഹിച്ചിരുന്ന Assistant Motor Vehicle Inspectors (AMVI) നേരിട്ടിരുന്ന മറ്റൊരു വലിയ തലവേദന. കാരണം Test നു വരുന്നവർ നൂറിനും മുകളിൽ ഉണ്ടാകും. 90% പേർക്കും കമ്പ്യൂട്ടർ പരിജ്ഞാനം നന്നേ കുറവ്. തൊടുന്നതിനും പിടിയ്ക്കുന്നതിനും ഒക്കെ സംശയവും ആയിരിയ്ക്കും. ഒന്നോ രണ്ടോ AMVI മാർ ഉണ്ടായാൽ പോലും പെട്ടെന്ന് മടുത്തു പോകും. അതു കൊണ്ട് പലപ്പോഴും ഞങ്ങളുടെ സ്റ്റാഫിന്റെ കൂടെ സഹായം അവർ അന്നേ ദിവസങ്ങളിൽ പ്രത്യേകമായി ആവശ്യപ്പെടാറുണ്ട്.

 അങ്ങനെ ഒരു ദിവസം. കേരളത്തിലെ ഒരു സബ് ആർ ടി ഓഫീസിലെ (ഏത് ഓഫീസ് എന്ന് പറയുന്നില്ല) ആദ്യത്തെയോ രണ്ടാമത്തെയോ മാത്രം Learners License Test നടക്കുകയാണ്. ടെസ്റ്റ് ന്റെ ചുമതലയുള്ള ജെയിംസ് സാർ (യഥാർത്ഥ പേരല്ല) അന്ന് ഞങ്ങളോടും (ആ ഓഫീസിൽ ഞങ്ങൾ അന്ന് 2 sys admins ഉണ്ടായിരുന്നു) ടെസ്റ്റ് നടത്തുമ്പോൾ ഒരു കൈ സഹായം ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ സമ്മതിയ്ക്കുകയും ചെയ്തു.

 വൈകാതെ ടെസ്റ്റ് തുടങ്ങി, ആളുകൾ തുടരെ തുടരെ വന്നു കൊണ്ടിരിയ്ക്കുകയാണ്. എങ്ങനെ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യണം, എവിടെ ക്ലിക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഒക്കെ അറിവില്ലാത്തവർക്ക് ഞങ്ങൾ പറഞ്ഞു കൊടുക്കണമായിരുന്നു. അങ്ങനെ ടെസ്റ്റ് തകൃതിയായി മുന്നേറുമ്പോഴാണ് ജെയിംസ് സാർ തിരക്കു പിടിച്ച് എന്റെ അടുത്തേയ്ക്ക് വന്നത്. എന്നിട്ട് ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.

"ശ്രീ, ഒരു ചെറിയ സഹായം ചെയ്യണം. ദാ, അവിടെ ഇനി ടെസ്റ്റ് ന് വരാൻ കാത്തു നിൽക്കുന്ന ക്യൂവിൽ പിന്നിലായി നിൽക്കുന്ന ആ നീല ഷർട്ടിട്ട കാർന്നോരെ കണ്ടില്ലേ? കക്ഷി എന്റെ അയൽക്കാരനാണ്. എങ്ങനെയും ലൈസൻസ് എടുക്കണമെന്ന് പുള്ളിക്കാരന് ഒരാഗ്രഹം. എന്നോട് കുറെ നാളായി പറയുന്നു. അതു കൊണ്ട് ഇന്ന് ടെസ്റ്റിന് വന്നു കൊള്ളാൻ ഞാൻ പറഞ്ഞതു പ്രകാരം വന്നിരിയ്ക്കുകയാണ് കക്ഷി. പക്ഷേ, പ്രശ്നം എന്തെന്നാൽ കമ്പ്യൂട്ടർ പരിജ്ഞാനം തീരെ ഇല്ല പുള്ളിക്കാരന്. ഈ പ്രായത്തിൽ കമ്പ്യൂട്ടർ പഠിച്ചിട്ട് ടെസ്റ്റ് എഴുതാൻ വരാൻ പറയാനും എനിയ്ക്ക് പറ്റില്ല. അതു കൊണ്ട് എങ്ങനെയും അയാളെ ഒന്ന് ജയിപ്പിച്ചെടുക്കണം. ഇതിലെങ്ങാനും തോറ്റിട്ട് കക്ഷി തിരിച്ചു പോയാൽ എനിയ്ക്ക് നാട്ടിൽ തിരിച്ചു ചെല്ലാൻ പറ്റില്ല. അതു പോലെ എന്നെ പറഞ്ഞ് നാണം കെടുത്തിക്കളയും. അതാണ് കക്ഷി."

"മനസ്സിലായി സാർ, എന്ത് സഹായമാണ് ഇപ്പോൾ എനിയ്ക്ക് ചെയ്യാൻ പറ്റുക?" ഞാൻ സംശയം മുഴുവനാകാതെ ചോദിച്ചു.

"നിങ്ങൾക്ക് ഇപ്പോൾ ഈ ടെസ്റ്റിന്റെ ചോദ്യോത്തരങ്ങൾ എല്ലാം മന:പാഠമല്ലേ, അയാൾ വന്നിരുന്ന് ഓരോ ചോദ്യവും കഷ്ടപ്പെട്ട് വായിച്ച് അതിന്റെ ഉത്തരം തപ്പിയെടുത്ത് വരുമ്പോഴേയ്ക്കും ടെസ്റ്റിന്റെ സമയം കഴിഞ്ഞു പോകും. നേരാം വണ്ണം ടെസ്റ്റ് ന് പങ്കെടുത്താൽ കക്ഷി 101% പൊട്ടും. അതു കൊണ്ട് നിങ്ങൾ ഒന്ന് സഹായിയ്ക്കണം. എന്നെ അപ്പുറത്ത് സാർ വിളിയ്ക്കുന്നുണ്ട്, ഞാൻ പെട്ടെന്ന് പോയി വരാം."

ഇത്രയും പറഞ്ഞ് എനിയ്ക്ക് മറുത്തെന്തെങ്കിലും പറയാനാകും മുൻപ് ജെയിംസ് സാർ ധൃതി പിടിച്ച് അപ്പുറത്തേയ്ക്ക് പോയി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും ഉത്തരവാദിത്വപ്പെട്ട സാർ തന്നെ അങ്ങനെ ആവശ്യപ്പെട്ടതിനാൽ ഞങ്ങൾ അദ്ദേഹത്തെ സഹായിയ്ക്കാൻ തന്നെ തീരുമാനിച്ചു. ചോദ്യം വായിച്ചു കൊടുത്ത് ഓപ്ഷൻസ് പറഞ്ഞിട്ട് അദ്ദേഹം പറയുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാൻ സഹായിച്ചാൽ മതിയല്ലോ.

 വൈകാതെ അയാളുടെ ഊഴവും വന്നു. ഞങ്ങൾ മറ്റുള്ളവർക്കൊപ്പം കക്ഷിയേയും വിളിച്ച് ഒരു കമ്പ്യൂട്ടറിനു മുന്നിൽ ഇരുത്തി (ഒരേ സമയം ആറു പേർക്ക് എഴുതാമായിരുന്നു).  അപ്പോഴാണ് കക്ഷിയുടെ യഥാർത്ഥ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാകുന്നത്. ജെയിംസ് സാർ പറഞ്ഞതിനേക്കാൾ പരിതാപകരം. കമ്പ്യൂട്ടർ പരിജ്ഞാനം തീരെ ഇല്ലെന്നതോ പോകട്ടെ. ഏറ്റവും എളുപ്പമുള്ള ആദ്യത്തെ ചോദ്യത്തിന് പോലും ശരിയുത്തരം തിരഞ്ഞെടുക്കാൻ കക്ഷിയ്ക്ക് അറിവില്ല!

 "എതെങ്കിലും ഒരുത്തരം പറയൂ" എന്ന് പറഞ്ഞപ്പോൾ "എനിയ്ക്കറിയില്ല, നിങ്ങൾ തന്നെ ഒരെണ്ണം എടുത്താൽ മതി" എന്ന്. ഞങ്ങൾ എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തോടെ നിൽക്കുമ്പോഴേയ്ക്കും അപ്പുറത്ത് പോയ ജെയിംസ് സാർ അവിടുത്തെ പണി തീർത്ത് തിരക്കു പിടിച്ച് അങ്ങോട്ടേയ്ക്ക് വന്നു.

 ഞങ്ങൾ സാറിനോട് കാര്യം പറഞ്ഞു. "അതു സാരമില്ല, തൽക്കാലം ഞാൻ നോക്കിക്കോളാം" എന്നും പറഞ്ഞ് സാർ വേഗം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിനടുത്ത് വന്നു, എന്നിട്ട് കക്ഷിയുടെ പിന്നിൽ നിന്ന് കൈയിട്ട് ഓരോ ഓപ്ഷനും a, c,d അങ്ങനെയങ്ങനെ പെട്ടെന്ന് പെട്ടെന്ന് ഉത്തരങ്ങൾ ക്ലിക്ക് ചെയ്ത് ചെയ്ത് 3 മിനുട്ട് കൊണ്ട് 20 ചോദ്യങ്ങളും മാർക്ക് ചെയ്തു.

 ഞങ്ങൾ വായും പൊളിച്ച് നിൽക്കുകയാണ്. എന്നാൽ അതിൽ രസകരമായ കാര്യം എന്തെന്നാൽ കൃത്യം 20 ചോദ്യങ്ങൾ കഴിഞ്ഞതും കമ്പ്യൂട്ടർ സ്ക്രീനിൽ വലിയ അക്ഷരങ്ങളിൽ "Sorry! You are failed" (20 ചോദ്യങ്ങളിൽ 12 ഉത്തരങ്ങൾ ശരിയാക്കണം എന്നാണല്ലോ) എന്ന് വലിയ അക്ഷരങ്ങളിൽ തെളിഞ്ഞു കാണിയ്ക്കുന്നുണ്ടായിരുന്നു.

 സത്യത്തിൽ ജെയിംസ് സാറും സ്തബ്ദനായി നിൽക്കുകയായിരുന്നു. തിരക്കു പിടിച്ച് ചെയ്തതാണെങ്കിലും ഒരു AMVI ആയിട്ടു പോലും സാറിനും12 ശരിയുത്തരങ്ങൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചമ്മൽ തന്നെ പ്രധാന കാരണം. ആദ്യമേ ഈ കക്ഷിയെ പറ്റി പറഞ്ഞത് മനസ്സിലുണ്ടായിരുന്നതിനാൽ സാർ അയാളെ എങ്ങനെ ആശ്വസിപ്പിയ്ക്കും എന്ന് കരുതി അതിശയത്തോടെ നിൽക്കുകയായിരുന്നു അപ്പോൾ ഞങ്ങൾ.

 എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാർ അയാളുടെ കൈ പിടിച്ച് കുലുക്കി. എന്നിട്ട്  "failed" എന്ന് തെളിഞ്ഞു നിൽക്കുന്ന സ്ക്രീൻ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു

"ദാ, കണ്ടില്ലേ... എല്ലാം ശരിയായിട്ടുണ്ട് കേട്ടോ... പാസ്സായി, ഇനി ധൈര്യമായി സന്തോഷത്തോടെ വീട്ടിൽ പൊയ്ക്കോ"

 ഇത് കേട്ട് ഞങ്ങൾ വാ പൊളിച്ച് നിൽക്കുമ്പോൾ ആ പാവം മനുഷ്യൻ സന്തോഷത്തോടെ നിറ കണ്ണുകളോടെ ജെയിംസ് സാറിനെ ചേർത്ത് പിടിച്ച് താണു വണങ്ങി നന്ദിയും പറഞ്ഞ് സന്തോഷത്തോടെ ഇറങ്ങി പോയി.

 എന്താ അവിടെ സംഭവിച്ചത് എന്ന് പൂർണ്ണമായും മനസ്സിലാക്കാതെ നിൽക്കുന്ന ഞങ്ങളോട് ജെയിംസ് സാർ പറഞ്ഞു... " ഒന്നും മനസ്സിലായില്ല അല്ലേ? കമ്പ്യൂട്ടറുമായി യാതൊരു പരിചയവും ഇല്ലാത്ത ആളാണ് കക്ഷി എന്ന് ഞാൻ പറഞ്ഞില്ലേ? തോറ്റു എന്നാണോ ജയിച്ചു എന്നാണോ എഴുതി കാണിയ്ക്കുന്നത് എന്നു പോലും അങ്ങേർക്ക് അറിയില്ല. തൽക്കാലം ജയിച്ചു എന്ന് സമാധാനിച്ച് അയാൾ പോട്ടെ! അയാളെ ഞാൻ എങ്ങനെയെങ്കിലും ജയിപ്പിച്ചോളാം"

 "എങ്കിലും സാർ, ഒരു കണക്കിന് അയാൾ തോറ്റത് നന്നായില്ലേ? ഇവരൊക്കെ തന്നെ അല്ലേ ഇനി ഭാവിയിൽ ലൈസൻസ് എടുത്ത് വണ്ടിയുമായി റോട്ടിൽ ഇറങ്ങേണ്ടി വരുന്നത്? ശരിയ്ക്കും നിയമങ്ങൾ പഠിയ്ക്കാതെ എങ്ങനെയെങ്കിലും ലൈസൻസ് എടുക്കുന്നത് റിസ്ക് അല്ലേ, അയാൾക്ക് മാത്രമല്ല, എല്ലാവർക്കും?"

കുറച്ചു നിമിഷങ്ങൾ മൌനമായി നിന്ന ശേഷം പതിയേ തല കുലുക്കി അത് ശരി വച്ചു കൊണ്ട് ശബ്ദം താഴ്ത്തി പിറുപിറുക്കുന്ന പോലെ സാർ ഇതും കൂടെ കൂട്ടിച്ചേർത്തു... "ശരി തന്നെ! എന്നാലും എന്റെ ഉത്തരങ്ങളും എല്ലാം തെറ്റിപ്പോയല്ലോ. ഇനി ഞാനും ഒന്നൂടെ ടെസ്റ്റ് എഴുതേണ്ടി വരുമോ"

 ചിരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ഞങ്ങളുടെ അടുത്ത് എന്തോ ആലോചിച്ച ശേഷം സ്വന്തം പോക്കറ്റിൽ നിന്ന് learners test നുള്ള തുക എടുത്ത് തന്ന ശേഷം സാർ പറഞ്ഞു.

" നിങ്ങൾ ഒരു പണി ചെയ്യ്, അയാളുടെ പേരിൽ അടുത്ത ആഴ്ചത്തേയ്ക്ക് ഒന്നു കൂടെ ടെസ്റ്റിന് ഉള്ള ഒരു ഫീസ് അടയ്ക്ക്. അപ്പോഴേയ്ക്കും ഉത്തരങ്ങൾ പഠിച്ചിട്ട് വരാൻ ഞാൻ പറഞ്ഞോളാം, പിന്നെ... ഇത്തവണ അയാൾ തോറ്റതിന് കാരണക്കാരൻ ശരിയ്ക്കും ഞാനും കൂടിയല്ലേ, അതു കൊണ്ട് ആ പൈസ ഞാൻ തന്നെ അടച്ചോളാം. എന്തായാലും ഇനി പഠിച്ച് വരുന്നവർ ടെസ്റ്റ് എഴുതിയാൽ മതി!"

 എന്തായാലും "ഉർവ്വശീ ശാപം ഉപകാരം" എന്ന വാക്യം ശരി വച്ചു കൊണ്ട് ഞങ്ങൾ മറ്റുള്ള സ്റ്റാഫുകളുടെ സഹായത്തിനായി തിരിയുമ്പോൾ ജെയിംസ് സാർ അദ്ദേഹത്തിന്റെ ബാക്കി പണികൾ തീർക്കാൻ പോകുകയായിരുന്നു.

Tuesday, January 22, 2019

കാലം മറയ്ക്കാത്ത കാൽപ്പാടുകൾ

"മനുവേട്ടാ... മനുവേട്ടാ..."

ഊർമ്മിളയുടെ വിളിയാണ് ആ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തിയത്. കാച്ചെണ്ണയുടെ മണമുള്ള അവളുടെ നീണ്ട മുടിയിഴകൾ എന്റെ മുഖത്ത് ഇക്കിളിയിടുന്നുണ്ടായിരുന്നു. ആലസ്യത്തോടെ, അതിലേറെ ആയാസത്തോടെ കണ്ണുകൾ ചിമ്മി നോക്കുമ്പോൾ പതിവു പോലെ അവൾ കുളി കഴിഞ്ഞ് ഈറൻ മുടികളോടെ നിൽക്കുകയാണ്.

ആ ഉറക്കത്തിന്റെ സുഖം കളയാതെ അവളെ എന്നിലേയ്ക്ക് വലിച്ചടുപ്പിയ്ക്കാൻ ഞാൻ കൈ നീട്ടിയതും അതു മുൻകൂട്ടി കണ്ടിട്ടെന്ന പോലെ അവൾ രണ്ടടി പുറകോട്ട് മാറി, സ്നേഹപൂർവ്വമുള്ള ശാസനാ സ്വരത്തിൽ ചോദിച്ചു.

"മറന്നോ, ക്ഷേത്രത്തിൽ പോകണ്ടേ? വേഗമാകട്ടെ!"

പെട്ടെന്നാണ്  ആ ഓർമ്മ വീണത്. ശരിയാണ്. ഞാനിപ്പോൾ ഗുരുവായൂരാണല്ലോ. തലേന്ന് വൈകീട്ട് വന്ന് റൂമെടുത്തതും ഒരു വട്ടം ക്ഷേത്രത്തിൽ പോയി ദർശനം കഴിഞ്ഞ് കുറച്ച് തിരികെ വന്ന് കിടന്നതും എല്ലാം പെട്ടെന്ന് ഓർമ്മ വന്നു. പെട്ടെന്ന് തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ബ്രഷും പേസ്റ്റുമെടുത്ത്, തോർത്തു മുണ്ട് എടുത്ത് തോളിലിട്ട് ബാത്ത് റൂമിലേയ്ക്ക് കയറി.

ഊർമ്മിളയുടെ കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു, ഗുരുവായൂർ ക്ഷേത്രത്തിൽ വന്ന് നിർമ്മാല്യം തൊഴണമെന്നത്. വിവാഹം കഴിഞ്ഞിട്ട് വർഷം അഞ്ചാകുന്നു. പല കാരണങ്ങളാൽ അതങ്ങ് നീണ്ടു നീണ്ടു പോയി. എന്തായാലും ഇത്തവണത്തെ അവധിക്കാലത്ത് അതങ്ങ് സാധിപ്പിച്ചു കൊടുക്കാൻ തീരുമാനിയ്ക്കുകയായിരുന്നു.

അല്ലെങ്കിലും വലിയ വലിയ ആഗ്രഹങ്ങളൊന്നും ഒരിയ്ക്കലും അവളെന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരു വലിയ തറവാട്ടിൽ എല്ലാ സൌകര്യങ്ങളോടെയും വളർന്ന കുട്ടി, എങ്ങനെ പരിമിതമായ ചുറ്റുപാടുകളിൽ വളർന്നു വന്ന എന്റെ ശൈലികളുമായി പൊരുത്തപ്പെടും എന്ന് വിവാഹം കഴിഞ്ഞ നാളുകളിൽ അതിശയിച്ചിരുന്നു. എന്നാൽ എല്ലാ സംശയങ്ങളെയും അസ്ഥാനത്താക്കി അവൾ എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തേയ്ക്ക് വളരുകയായിരുന്നു.

ഇന്ന് അഞ്ചു വർഷങ്ങൾക്കിപ്പുറം ഞാനും ഒരു സാധാരണക്കാരനല്ല. മുപ്പത്തി മൂന്നാം വയസ്സിൽ പ്രശസ്തമായ ഒരു ഐ ടി കമ്പനിയുടെ ചെന്നൈ ഓഫീസിലെ മാനേജർ ആണ്. പക്ഷേ, വിവാഹിതനാകുമ്പോൾ കഠിനപ്രയത്നത്തിലൂടെ, പരസഹായമേതുമില്ലാതെ ഒരു ഐ ടി
ഭീമന്റെ കമ്പനിയിൽ ജോലി നേടിയെടുത്ത വെറുമൊരു നാട്ടിൻ പുറത്തുകാരൻ എന്ന ലേബൽ മാത്രം കൈമുതലായുണ്ടായിരുന്ന എനിയ്ക്ക് 'ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രമേ മകളെ കൊടുക്കൂ' എന്ന് വാശി പിടിച്ചിരുന്ന അവളുടെ അച്ഛൻ എന്ത് കൊണ്ടാണ് മകളെ സന്തോഷ പൂർവ്വം കൈ പിടിച്ചു തന്നത് എന്നറിയില്ല.

"മനുവേട്ടാ, കുളി കഴിഞ്ഞില്ലേ? വൈകിയാൽ തിരക്കു കൂടും കേട്ടോ"

അപ്പുറത്തെ മുറിയിൽ നിന്നുമുള്ള അവളുടെ   വാക്കുകൾ വീണ്ടും എന്നെ തിരികെ കൊണ്ടു വന്നു. പെട്ടെന്ന് കുളിച്ച് തോർത്തി പുറത്തിറങ്ങുമ്പോഴേയ്ക്ക് അവൾ മോനെ ഉണർത്തിക്കഴിഞ്ഞിരുന്നു...  "ആദി" ഞങ്ങളുടെ മൂന്നു വയസ്സുകാരൻ പൊന്നോമന!

ഞാൻ ഡ്രെസ്സ് മാറി വന്നപ്പോഴേയ്ക്കും ആദിയെയും കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച് കഴിഞ്ഞിരുന്നു അവൾ! പിന്നെ, അധികം സമയം കളയാതെ ഞങ്ങൾ ലോഡ്ജിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങി, ഗുരുവായൂരപ്പന്റെ നടയിലേയ്ക്ക് നടന്നു.

കുറേ നാളായുള്ള ആഗ്രഹം സാധിയ്ക്കുന്നതിന്റെ ഒരു ചാരിതാർത്ഥ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ആ കൊച്ചു വെളുപ്പാൻ കാലത്തു പോലും അമ്പല നടയിൽ കുറേശ്ശേ തിരക്ക് ആയി തുടങ്ങിയിട്ടുണ്ടായിരുന്നു. ഞങ്ങളും ധ്യാനത്തോടെ ആ ക്യൂവിൽ ഇടം പിടിച്ചു.

വൈകാതെ  നട തുറന്നു. ധൃതി കൂട്ടാതെ, ഉറക്കച്ചടവ് മാറാത്ത ആദിയേയും തോളിലെടുത്ത്, അവളുടെ കൈയും പിടിച്ച് ക്ഷേത്രത്തിനകത്തേയ്ക് കയറി, കൺ നിറയെ ഭഗവാനെ കണ്ടു, പ്രാർത്ഥിച്ചു. ഞാൻ പ്രസാദവും വാങ്ങി നീങ്ങുമ്പോഴും അവൾ നടയിൽ കൈ കൂപ്പി കണ്ണടച്ച് പ്രാർത്ഥനയിലായിരുന്നു. എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അമ്പല നടയിൽ എത്തിയാൽ ഇതെപ്പോഴും പതിവാണ്. ഊർമ്മിള മറ്റെല്ലാം മറന്ന് ഒരുപാട് നേരം പ്രാർത്ഥിയ്ക്കും.

ഞാൻ ശല്യപ്പെടുത്താതെ തിരക്കിൽ നിന്ന് അൽപം മാറി, അവളെ കാത്തു നിന്നു. വൈകാതെ മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ അവൾ ഇറങ്ങി വന്നു. അശ്രദ്ധയോടെ ഞാനെന്റെ നെറ്റിയിൽ വരഞ്ഞ ചന്ദനക്കുറി, ശ്രദ്ധയോടെ ശരിയാക്കി, ആദിയുടെ നെറ്റിയിലും ഒരു കുഞ്ഞു കുറി തൊട്ടു കൊടുത്തു. ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.

ശേഷം അവളുടെ ആഗ്രഹം പോലെ ക്ഷേത്രത്തിന് വലം വച്ച്  പ്രാർത്ഥിച്ചു, അതിനു ശേഷം തൊട്ടടുത്തുള്ള മമ്മിയൂർ ക്ഷേത്രത്തിലും കൂടെ പോയി, തൊഴുത് തിരിച്ച് ഗുരുവായൂർ ക്ഷേത്രമുറ്റത്തേയ്ക്ക് തിരിച്ചെത്തി. അപ്പോഴാണ് അവൾ പറയുന്നത്.

"അമ്മയുടെ പേരിൽ ഒരു വഴിപാട് പറഞ്ഞിരുന്നു. അത് വാങ്ങണം"

"എന്നാൽ ഞാൻ പോയി അത് വാങ്ങി വരാം. ഇപ്പോ ക്ഷേത്രത്തിൽ സാമാന്യം നല്ല തിരക്കുമായി."

"വേണ്ട, മനുവേട്ടൻ ആദിയെയും പിടിച്ച് ഇവിടെ തന്നെ നിന്നാൽ മതി. ഞാൻ പോയി വരാം. കൂട്ടത്തിൽ എനിയ്ക്ക് ഒന്നു കൂടെ ഭഗവാനെ തൊഴാമല്ലോ"

ഞാൻ പുഞ്ചിരിയോടെ സമ്മതിച്ചു... അല്ലെങ്കിലും അമ്മയെ എവിടെ പോയാലും അവൾ മറക്കാറില്ല. 'അവർ അമ്മായി അമ്മയും മരുമകളും അല്ല, അമ്മയും മകളും ആണെന്നേ ആർക്കും തോന്നൂ' എന്ന പലരും അഭിപ്രായപ്പെടാറുള്ളത് ഞാനോർത്തു. അവൾ ക്ഷേത്രത്തിനകത്തേയ്ക്ക് പോകുന്നതും നോക്കി നിൽക്കുമ്പോഴേയ്ക്കും ആദി എന്റെ തോളിൽ നിന്നും കുതറി ഇറങ്ങാൻ ശ്രമിയ്ക്കുകയായിരുന്നു. നേരം വെളുത്തപ്പോഴേയ്ക്കും അവന്റെ ഉറക്കച്ചടവ് എല്ലാം മാറിക്കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്ത് നിരനിരയായി കാണുന്ന പെട്ടിക്കടകളിലെ കളിപ്പാട്ടങ്ങളിലായിരുന്നു അവന്റെ കണ്ണ്. അവനിഷ്ടപ്പെട്ട ഒരു കളിപ്പാട്ടവും വാങ്ങി കൊടുത്ത് അവനെയും എടുത്തു കൊണ്ട് ആ ആല്മരച്ചോട്ടിൽ കാത്ത് നിന്നു.

പെട്ടെന്നാണ്  മിന്നായം പോലെ ഒരു മുഖം ക്ഷേത്ര മുറ്റത്ത് കണ്ട പോലെ തോന്നിയത്... ഒരു നിമിഷം! അത് അവൾ തന്നെ ആയിരിയ്ക്കുമോ! കണ്ണുകൾ ചുറ്റിനും പരതി... നിറയെ ഭക്തരെ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ് ക്ഷേത്ര മുറ്റം. എങ്ങും കാണാനില്ല. ഇനിയിപ്പോ അതവളല്ലായിരിയ്ക്കുമോ?

ആയിരിയ്ക്കില്ല! വർഷം പന്ത്രണ്ട് കഴിഞ്ഞില്ലേ, ഒരു പക്ഷേ എനിയ്ക്ക് തോന്നിയതാകണം. മാത്രമല്ല, അവൾ ഗൾഫിലെങ്ങോ സെറ്റിലായെന്നാണല്ലോ അവസാനം അറിഞ്ഞത്. ഞാൻ സമാധാനിയ്ക്കാൻ ശ്രമിച്ചു. എങ്കിലും ഇത്രയും വർഷങ്ങൾക്ക് ശേഷം പെട്ടെന്ന് അവളുടെ ഓർമ്മകൾ വന്നതിൽ അതിശയം തോന്നി.

******************************

മീര! ഒരു കാലത്ത് അവളായിരുന്നു എല്ലാം. പ്രണയവർണ്ണങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ ക്യാമ്പസ് കാലം. ജീവിതം ഏറ്റവും നന്നായി ആസ്വദിച്ചിരുന്നത് ആ അഞ്ചു വർഷങ്ങളിൽ ആയിരുന്നല്ലോ. പല ദേശങ്ങളിൽ നിന്നും, പല ചുറ്റുപാടുകളിൽ നിന്നും വന്ന അഞ്ഞൂറോളം പേർ! കുന്നിൻ മുകളിലുള്ള ആ കൊച്ചു കോളേജ്! അവിടുത്തെ ചുറുചുറുക്കുള്ള, സ്നേഹസമ്പന്നരായ അദ്ധ്യാപകർ! എന്തിനും കൂടെയുണ്ടാകാറുള്ള ഒരു പറ്റം സുഹൃത്തുക്കൾ! ഇല്ലായ്മകളും കഷ്ടപ്പാടുകളും എല്ലാം മറന്ന അഞ്ചു വർഷങ്ങൾ! ബിരുദവും ബിരുദാനന്തര ബിരുദവും!

സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് ആ ക്യാമ്പസ് ആയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും വന്ന എനിയ്ക്കും എന്തെല്ലാമോ ആയിത്തീരാൻ, നല്ലൊരു ഭാവി കരുപ്പിടിപ്പിയ്ക്കാൻ കഴിയും എന്ന ആത്മ വിശ്വാസം നിറച്ച അദ്ധ്യാപകരും സുഹൃത്തുക്കളും... ആദ്യ സെമസ്റ്ററിൽ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ ആ കലാലയമുറ്റത്ത് കാലെടുത്തു വച്ച അന്തർമുഖനായ, നാട്ടിൻ പുറത്തുകാരനായ കൌമാരക്കാരനിൽ നിന്നും അഞ്ചു വർഷങ്ങൾക്കിപ്പുറം ബിരുദാനന്തര ബിരുദധാരിയായ, ഭാവിയെ പ്രതീക്ഷയോടെ നോക്കുന്ന, ആത്മ വിശ്വാസം തുളുമ്പുന്ന യുവാവായ "മനു കൃഷ്ണൻ" എന്ന യുവാവിലേയ്ക്കുള്ള വളർച്ചയിൽ ആ ക്യാമ്പസും അന്തരീക്ഷവും വഹിച്ച പങ്ക് വിസ്മരിയ്ക്കാവുന്നതല്ല.

ആ കലാലയത്തിൽ എല്ലാം മറന്ന് ഉത്സവം പോലെ ആഘോഷിച്ച് ഒരുപാട് ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടായിരുന്നു ഓരോ സെമസ്റ്ററുകളും കഴിഞ്ഞു പോയിരുന്നത്.  അങ്ങനെ സൌഹൃദങ്ങളുടെ മായിക പ്രപഞ്ചം സൃഷ്ടിച്ച കരുത്തോടെ മുന്നേറുമ്പോഴായിരുന്നു  മൂന്നാം വർഷ ബിരുദ നാളുകളിലെങ്ങോ ഞങ്ങൾ പരിചയപ്പെടുന്നത്. മീര!
അന്ന് അവൾ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. സുഹൃത്തുക്കളിൽ ആരോ ആണ് ആദ്യമായി അവളെ പരിചയപ്പെടുത്തുന്നത്. പിന്നീട് ആ പരിചയം സൌഹൃദമായി, പ്രണയമായി.

ആ വർഷത്തെ കോളേജ് ഡേ! അന്നായിരുന്നു സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണയോടെ എന്റെ ഇഷ്ടം അവളെ അറിയിയ്ക്കുന്നത്. അവളും അത് കേൾക്കാൻ കൊതിച്ചിരിയ്ക്കുകയായിരുന്നു എന്ന് തോന്നിപ്പോയി. പിന്നീടുള്ള ഓരോ ദിനവും പുലരാൻ കാത്തിരിയ്ക്കുകയായിരുന്നു. കോളേജിന് അവധി വന്നാൽ ആ ദിവസങ്ങൾ എങ്ങനെയും തള്ളി നീക്കാൻ കഷ്ടപ്പെട്ടിരുന്ന നാളുകൾ!

ദിവസങ്ങളും മാസങ്ങളും സെമസ്റ്ററുകളും കഴിഞ്ഞു പോയി, അപ്പോഴേയ്ക്ക് ഞങ്ങളുടെ പ്രണയം ആ ക്യാമ്പസ്സിൽ പാട്ടായി കഴിഞ്ഞിരുന്നു.  പക്ഷേ, പഠനത്തിൽ ഒരിയ്ക്കലും പിന്നോക്കം പോകാതിരുന്നതു കൊണ്ടാകണം, അദ്ധ്യാപകർക്കും മുഷിച്ചിലൊന്നും തോന്നാതിരുന്നത്.

ഞാൻ എന്റെ ബിരുദാനന്തര ബിരുദത്തിന്റെ അവസാന സെമസ്റ്ററുകളിൽ ആയിരിയ്ക്കുന്ന കാലം. മീര അന്ന് ബിരുദ പഠനത്തിന്റെ അവസാന സെമസ്റ്റർ! മുന്നോട്ടുള്ള ജീവിതത്തെ പറ്റി ഞങ്ങൾ ഇരുവരും കൂടുതൽ ഗൌരവ പൂർവ്വമായി ചിന്തിച്ചു തുടങ്ങിയിരുന്നു.

അവൾ ബിരുദാനന്ത ബിരുദം പൂർത്തിയാക്കാൻ എടുക്കുന്ന അടുത്ത രണ്ടു വർഷം! അതിനുള്ളിൽ ഞാൻ നല്ലൊരു ജോലി നേടിയെടുക്കുന്നു. അങ്ങനെ അവളെ പെണ്ണു ചോദിച്ച് അവളുടെ വീട്ടിൽ പോകുന്നു. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ! എല്ലാ പിന്തുണയോടെയും ഞങ്ങളുടെ മുഴുവൻ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഒരു സ്വപ്നത്തിന്റെ സുന്ദരമായ പരിസമാപ്തി കയ്യെത്തിപ്പിടിയ്ക്കാവുന്നത്ര അടുത്തെത്തിയ നാളുകൾ!

എല്ലാം തകർന്നത് പെട്ടെന്നായിരുന്നു. വിധി ഒരു ഹൃദയാഘാതത്തിന്റെ രൂപത്തിൽ ഞങ്ങൾക്കിടയിൽ വില്ലനായി അവതരിച്ചു. അവസാന സെമസ്റ്റർ തീരാൻ മൂന്നു മാസങ്ങൾ മാത്രം അവശേഷിയ്ക്കേ അവളുടെ അച്ഛൻ പോയി. ആ ഷോക്കിൽ നിന്നും വുമുക്തനാകും മുൻപേ ഇടിത്തീ പോലെ ആ വാർത്തയും വന്നു. അവളുടെ അമ്മാവന്മാർ അവൾക്ക് വിവാഹം ഉറപ്പിച്ചുവത്രെ! അവളുടെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നത്രെ മകളുടെ വിവാഹം! അതു കൊണ്ട്, അവളുടെ അമ്മയുടെ സ്നേഹ സമ്പന്നരായ ആങ്ങളമാർ വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ ഒരു ബന്ധം! ബിരുദ പരീക്ഷകൾ കഴിഞ്ഞാൽ ഉടനെ വിവാഹം!

മാനസികമായി ആകെ തകർന്നു പോയ ദിവസങ്ങൾ! ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് അവൾ വീണ്ടും കോളേജിൽ വന്ന ദിവസം ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. ക്യാമ്പസ്സിലെ ഞങ്ങളുടെ പ്രിയങ്കരമായ ആ വാകമരച്ചോട്ടിൽ!!! പ്രസരിപ്പെല്ലാം നഷ്ടപ്പെട്ട മുഖവുമായി അവൾ മിണ്ടാതെ കുറേ നേരം നിന്നു. അവൾ സംസാരിച്ചു തുടങ്ങാൻ കാത്ത് വിങ്ങുന്ന ഹൃദയവുമായി ഞാനും, കുറച്ചു മാറി ഞങ്ങളെ കാത്ത്  എന്തിനും തയ്യാറായി ഞങ്ങളുടെ സുഹൃത്തുക്കളും!

അവസാനം അവൾ സംസാരിച്ചു തുടങ്ങി...  

"മനുവേട്ടാ"

"മീരാ"

ഒന്ന് നിർത്തിയ ശേഷം നിറഞ്ഞ കണ്ണുകളോടെ അവൾ തുടർന്നു. "എല്ലാം അറിഞ്ഞു കാണുമല്ലോ അല്ലേ? ഞാൻ... ഞാനെന്താ ചെയ്യണ്ടേ?"

ഒരു നിമിഷം സുഹൃത്തുക്കളുടെ വാഗ്ദാനവും ഉപദേശങ്ങളും എല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. പെട്ടെന്ന് ഒരു ഒളിച്ചോട്ടം, റെജിസ്റ്റർ മാര്യേജ്. അവരുടെ സഹായത്തോടെ ഒരു കൊച്ച് വാടക വീട്. പിന്നീട് കൂലിപ്പണിയെങ്കിൽ കൂലിപ്പണി... അങ്ങനെയങ്ങനെ. അവർ അതൊക്കെ പറയുമ്പോൾ ഞാനും ഏതാണ്ട് അതു പോലൊക്കെ ഉറപ്പിച്ചതായിരുന്നു. പക്ഷേ, ഞാൻ ഒന്നും മിണ്ടിയില്ല.

പറയ് മനുവേട്ടാ, ഇനി ഞാനെന്താ ചെയ്യണ്ടേ?"  അവൾ വീണ്ടും ചോദിച്ചു.

പെട്ടെന്ന് എന്തോ പെട്ടെന്ന് ആലോചിച്ചുറച്ചത് പോലെ ഞാൻ പറഞ്ഞു...

"മീരാ, ഇപ്പോൾ ഒരു തീരുമാനം പറയേണ്ടത് നീയാണ്. അതെന്തു തന്നെ ആയാലും ഞാൻ നിന്റെ ആ തീരുമാനത്തിന് ഒപ്പം ഉണ്ടാകും. ഇന്നു തന്നെ എങ്ങോട്ടെങ്കിലും പോകണോ, ഞാൻ തയ്യാറാണ്. നിന്റെ ഒരു വാക്കു മാത്രം മതി. നിന്നെ ഞാൻ പട്ടിണിയ്ക്ക് ഇടില്ല, ആ ഉറപ്പ് ഞാൻ തരും. അതല്ല മറിച്ചാണ് നിന്റെ തീരുമാനമെങ്കിൽ അതും നീ ഇപ്പോൾ പറയണം. യാതൊരു പരാതിയും ഇല്ലാതെ പിന്മാറണോ... അതിനും ഞാൻ തയ്യാറാണ്" ശബ്ദമിടറിക്കൊണ്ടാണെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു.

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാൻ പോലും ശ്രമിയ്ക്കാതെ അവൾ ഏതാനും നിമിഷങ്ങൾ അങ്ങനെ നിന്നു. അവസാനം തുടർന്നു. "എനിയ്ക്കറിയില്ല, മനുവേട്ടാ... ഞാൻ ഈ പറയുന്നത് വഞ്ചന ആണോ എന്ന്... ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു... നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം! സന്തുഷ്ടമായ ഒരു ജീവിതം! പക്ഷേ, ആ സ്വപ്നങ്ങളിൽ നമുക്കൊപ്പം നമ്മുടെ രണ്ടു പേരുടെയും കുടുംബങ്ങളും ഉണ്ടായിരുന്നു. നമ്മിൽ  പ്രതീക്ഷ അർപ്പിച്ച്, നമ്മെ ആശ്രയിച്ചു ജീവിയ്ക്കുന്ന, നമ്മെ ഒരുപാടു സ്നേഹിയ്ക്കുന്ന രണ്ടു കുടുംബങ്ങൾ! പക്ഷെ, ഈ ഒരവസരത്തിൽ ഞാൻ എങ്ങനെയാണ് എന്റെ പ്രണയം വീട്ടിൽ അവതരിപ്പിയ്ക്കുക? അച്ഛന്റെ വിടവാങ്ങൽ ഇനിയും ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുന്ന എന്റമ്മ... അറിയാമല്ലോ, അച്ചനില്ലാതെ എന്റെ അമ്മയ്ക്ക് ഒന്നിനുമാകില്ലായിരുന്നു,  ഇനിയുള്ള കാലം എങ്ങനെ ജീവിയ്ക്കും എന്നു പോലും അറിയാത്ത എന്റെ അമ്മയും കുഞ്ഞനിയനും... അവന്റെ ഭാവിയും..."

അവൾ കരച്ചിൽ അടക്കാൻ പണിപ്പെടുകയായിരുന്നു, ഞാൻ നിശ്ശബ്ദനായി നിറകണ്ണുകളോടെ അവളുടെ വാക്കുകൾക്കായി കാത്തു നിന്നു. അവൾ തുടർന്നു...

" മാത്രമല്ല, മനുവേട്ടന്റെ ഭാവിയോ?മനുവേട്ടനെ മാത്രം ആശ്രയിച്ചിരിയ്ക്കുന്ന അമ്മയും പെങ്ങളും? അച്ഛൻ നഷ്ടപ്പെട്ട കുഞ്ഞുപെങ്ങളെ
ഒരച്ഛന്റെ സ്ഥാനത്തു നിന്ന്  പഠിപ്പിച്ച് നല്ല നിലയിലാക്കി വിവാഹം കഴിപ്പിച്ചു വിടണം എന്ന മനുവേട്ടന്റെ സ്വപ്നം! എല്ലാ കഷ്ടപ്പാടുകളെയും അതിജീവിച്ച് സ്വന്തം കഴിവു കൊണ്ട് പഠിച്ചു മിടുക്കനായി നല്ലൊരു ജോലിക്കാരനായി വരുന്നതും കാത്തിരിയ്ക്കുന്ന അമ്മയുടെ സ്വപ്നം! ഇതെല്ലാം ഞാൻ  എങ്ങനാ മനുവേട്ടാ ഒരൊറ്റ നിമിഷം കൊണ്ട് തകർത്തെറിയുക?"

കണ്ണു തുടച്ചു കൊണ്ട് അവൾ തുടർന്നു. "ഇതിനെല്ലാം പുറമേ, അച്ഛൻ മരിച്ച് ഒരു മാസം തികയും മുൻപേ ഒളിച്ചോടിപ്പോയ പെണ്ണ് എന്ന ദുഷ്‌പേരു കൂടി ഉണ്ടാക്കിയാൽ എന്റെ അമ്മയും അനുജനും പിന്നെ ജീവിച്ചിരിയ്ക്കുമോ? അവർ എന്തെങ്കിലും കടുംകൈ ചെയ്താൽ പിന്നെ നമുക്ക് ജീവിതത്തിൽ എന്നെങ്കിലും മനസ്സമാധാനം കിട്ടുമോ?"

അവൾ കരച്ചിൽ അടക്കാൻ കഴിയാതെ കുറച്ചിട നിർത്തി.  എന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. അപ്പോഴും നേരിയ പ്രതീക്ഷയോടെ അവൾ കണ്ണു തുടച്ച് എന്നെ നോക്കി.

"മനുവേട്ടന് ഒന്നും പറയാനില്ലേ?"

ഒരു ദീർഘ നിശ്വാസത്തോടെ, കണ്ഠത്തിലെന്തോ കനമുള്ളത് തടഞ്ഞതു പോലെ കഷ്ടപ്പെട്ട് ഞാനൊരു വിധം പറഞ്ഞു.

"ഞാൻ എന്ത് മറുപടി പറയാനാണ്  മീര? നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. എല്ലാം 100% സത്യവുമാണ്. ഇതിനൊന്നിനും തന്നെ ഇപ്പോൾ എന്റെ കയ്യിലും പരിഹാരമില്ല. പഠനം കഴിഞ്ഞ് ഒരു ജോലി കിട്ടിയ ശേഷമായിരുന്നെങ്കിൽ നിന്നെ വന്ന് പെണ്ണു ചോദിയ്ക്കാനെങ്കിലും കഴിഞ്ഞേനെ. പക്ഷേ, വിധി നമുക്ക് അതിനുള്ള സാവകാശം പോലും തന്നില്ലല്ലോ. നീ പറഞ്ഞതാണ് സത്യം. നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾ ത്യജിച്ച് നമ്മെ സ്നേഹിയ്ക്കുന്ന നമ്മുടെ വീട്ടുകാർക്ക് വേണ്ടി ഒരു തീരുമാനത്തിലെത്തുക എന്നത് തന്നെയാണ്"

പ്രതീക്ഷിച്ച മറുപടി തന്നെയെങ്കിലും ഞാൻ പറഞ്ഞു തീർന്നതും പെരുമഴപ്പെയ്ത്ത് പോലെ മീര പൊട്ടിക്കരഞ്ഞു. അവളുടെ വിഷമങ്ങൾ കരഞ്ഞു തീർക്കാൻ അനുവദിച്ച്, അവൾക്കൊപ്പം ഉള്ളിൽ കരഞ്ഞു കൊണ്ട് ഞാൻ കാത്തു നിന്നു. അവസാനം പിരിയും മുൻപ്  ചങ്ക് പറിയുന്ന വേദനയോടെയെങ്കിലും ഞാൻ ഇത്രകൂടി പറഞ്ഞൊപ്പിച്ചു...

"മീരാ, എന്നെ ഓർത്ത് നീയും നിന്നെ ഓർത്ത് ഞാനും കരയുന്ന അവസാന ദിവസമായിരിയ്ക്കട്ടെ ഇന്ന്.  ഈ ഒരു ദിവസത്തോടെ  മനുവിന്റെയും മീരയുടെയും പ്രണയകാലത്തിന് തിരശ്ശീല വീഴണം. പക്ഷേ, അതൊരിയ്ക്കലും നമ്മുടെ ഭാവിയെ അലോസരപ്പെടുത്താതിരിയ്ക്കട്ടെ. നമ്മെ കാത്തിരിയ്ക്കുന്ന നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി, നാളെ മുതൽ നമുക്ക് മറ്റൊരു ജീവിതം തുടങ്ങാം. പക്ഷേ ഒരേ ഒരു ഉറപ്പ് നീ എനിയ്ക്ക് തരണം ... നിന്നെ കാത്തിരിയ്ക്കുന്ന ഭാവി ജീവിതത്തിൽ നീ 100% സന്തോഷവതിയായിരിയ്ക്കും എന്ന്."

വീണ്ടും ഒരു  പൊട്ടിക്കരച്ചിൽ ആയിരുന്നു മീരയുടെ മറുപടി. അവൾ ഞാൻ പറഞ്ഞത് മനസ്സിലേയ്ക്ക് ഉൾക്കൊള്ളാൻ ശ്രമിയ്ക്കുകയായിരുന്നു, ശേഷം കണ്ണു തുടച്ചു കൊണ്ട് അവൾ ചോദിച്ചു. " അങ്ങനെയെങ്കിൽ അതേ ഉറപ്പ് മനുവേട്ടനും എനിയ്ക്ക് തരണം"

വിങ്ങുന്ന മനസ്സോടെയെങ്കിലും ശ്രമപ്പെട്ട് ഒരു പുഞ്ചിരി മുഖത്തു വരുത്തിക്കൊണ്ട് ഞാൻ തലകുലുക്കി.

"അടുത്ത ജന്മത്തിലെങ്കിലും നമ്മൾക്ക്  ഒരുമിച്ച്  ജീവിയ്ക്കാൻ കഴിയുമായിരിയ്ക്കും അല്ലേ മനുവേട്ടാ..."

"ഇനിയൊരു ജന്മമുണ്ടോ എന്ന് ആർക്കറിയാം മീരാ, പക്ഷേ, അങ്ങനെ ഒന്നുണ്ടെങ്കിൽ അതിൽ നമുക്ക് പരസ്പരം നഷ്ടപ്പെടുത്താതിരിയ്ക്കാം"

അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. അവൾ കാഴ്ചയിൽ നിന്നും മറയുന്നതു വരെ ഞാൻ ആ മരച്ചോട്ടിൽ തന്നെ നിന്നു.
പിന്നീട് സുഹൃത്തുക്കളെ കെട്ടിപ്പിടിച്ച് മനസ്സു തുറന്ന് കുറേ കരഞ്ഞു, അവളെ ഓർത്ത് അവസാനമായി. പിന്നീടു കോളേജിലെ അവസാന കുറച്ചു നാളുകൾ പരസ്പരം കാണാൻ ശ്രമിച്ചില്ല, പഠനത്തിൽ ഞാൻ ഉഴപ്പാതിരിയ്ക്കാൻ സുഹൃത്തുക്കളും ശ്രദ്ധിച്ചു.

പിന്നീട്  റാങ്കോടു കൂടി ആ കലാലയം വിട്ടതും ചെറീയ ജോലികളിൽ നിന്ന് തുടങ്ങി, ചെന്നൈയിലെ ഇപ്പോൾ വർക്ക് ചെയ്യുന്ന ഐടി കമ്പനിയിൽ എത്തിയതും അനിയത്തിയെ പഠിപ്പിച്ച് വലുതാക്കി, ആഗ്രഹിച്ചതു പോലെ വിവാഹം ചെയ്തയച്ചതും എല്ലാം ഒരു സ്വപ്നസാക്ഷാത്കാരം പോലെ കഴിഞ്ഞു. ഇന്ന് അമ്മയും സന്തോഷവതിയാണ്. അന്നത്തെ സുഹൃത്തുക്കൾ ആത്മാർത്ഥ സുഹൃത്തുക്കളായി ഇന്നുമുണ്ട്, ഇടയ്ക്കെപ്പോഴോ അവരിൽ നിന്നും ചോദിയ്ക്കാതെ തന്നെ അറിഞ്ഞിരുന്നു... മീരയും കുടുംബവും ഗൾഫ് നാടുകളിൽ എങ്ങോ സന്തുഷ്ടകരമായ കുടുംബ ജീവിതം നയിയ്ക്കുന്നു എന്ന്. ഞാനും ഇന്ന് സന്തുഷ്ടനാണല്ലോ എന്നോർത്തപ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിലും വിരിഞ്ഞു.

******************************

"മനുവേട്ടാ..."

കുറച്ച് ഉറക്കെയുള്ള ഊർമ്മിളയുടെ വിളിയാണ് ചിന്തകളിൽ നിന്നും എന്നെ വീണ്ടും ഉണർത്തിയത്.

"ഇത് എന്താലോചിച്ചു കൊണ്ടിരിയ്ക്കുകയാണ്? ആദി ഉറക്കമായല്ലോ"

ശരിയാണ്. അവൻ എന്റെ മടിയിൽ ഇരുന്ന് ഉറക്കമായിക്കഴിഞ്ഞു... പാവം! അതിരാവിലെ വിളിച്ചെഴുന്നേൽപ്പിച്ചതല്ലേ?

"വഴിപാട് കഴിഞ്ഞോ?"

"ഉവ്വ്, അല്ലാ, ഇതെന്താലോചിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു?"

ഒന്നും പറയാതെ ഒന്ന് ചിരിച്ചെന്നു വരുത്തി, അവളോട് ചോദിച്ചു... വല്ലതും കഴിയ്ക്കണ്ടേ, ഓരോ മസാലദോശ ആയാലോ?"

അവൾക്ക് ഇഷ്ടപ്പെട്ട ഒന്നായ മസാലദോശയുടെ കാര്യം പറഞ്ഞതും അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി.  ഇന്ത്യൻ കോഫീ ഹൌസിൽ മസാല ദോശയും ഓർഡർ ചെയ്ത് അതും കാത്തിരിയ്ക്കുമ്പോൾ എനിയ്ക്ക് എതിരെ ഇരുന്ന ഊർമ്മിള വീണ്ടും ചോദിച്ചു...

"എന്തു പറ്റി? എന്താ പതിവില്ലാതെ ഒരു മൌനം"

എന്റെ നേരിയ ചലനങ്ങൾ പോലും ഇവൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റുന്നുണ്ടല്ലോ എന്ന സംതൃപ്തമായ ചിന്തയോടെ ഒരു ദീർഘ നിശ്വാസത്തോടെ  ഞാൻ മെല്ലെ പറഞ്ഞു.

"ഞാൻ ... അല്ല, ഞാനോർക്കുകയായിരുന്നു... മീര !  അല്ല, അതു പോലെ ആരെയോ അമ്പലനടയിൽ കണ്ടതു പോലെ"

അവളുടെ കണ്ണുകൾ വിടർന്നു... " മീരയോ ? നേരോ ? അതിന് മീര പുറത്തെവിടെയോ ആണെന്നല്ലേ പറഞ്ഞത്?"

ഒന്നു നിർത്തിയ ശേഷം അവൾ പിന്നെയും ചോദിച്ചു. "ഒരു പക്ഷെ, അങ്ങനെ ആയിക്കൂടെന്നില്ലല്ലോ. അപ്പോ തന്നെ സംശയം തീർക്കാമായിരുന്നില്ലേ? പോയി ചോദിയ്ക്കേണ്ടതായിരുന്നു. പറഞ്ഞു കേട്ടതല്ലാതെ ഞാൻ കണ്ടിട്ടുമില്ലല്ലോ... ഈ മനുവേട്ടൻ!  "

ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോഴേയ്ക്കും മസാലദോശ വന്നു. കഴിച്ച് ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചു...

"അല്ല, എന്നാൽ ഇനി മടങ്ങുകയല്ലേ? " ചുറ്റും നോക്കുകയായിരുന്ന അവൾ യാന്ത്രികമായി മൂളി. ഞാൻ  ആദിയെയും എടുത്തു കൊണ്ട് കാറിനടുത്തേയ്ക്ക് നടന്നു.  എന്നോട് ചേർന്നു നിന്ന് കൈ കോർത്ത് പിടിച്ചു കൊണ്ട് അവളും.

ഞങ്ങൾ കാറിൽ കയറാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്ന് ഒരു വിളി

"എക്സ്‌ക്യൂസ്‌മീ..."

ആ ശബ്ദം!  എത്രയോ വർഷങ്ങൾക്കിപ്പുറവും ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അവൾ... മീര! കയ്യിൽ തൂങ്ങിപ്പിടിച്ചു കൊണ്ട് ഒരു കുസൃതിക്കുടുക്ക.

"മനുവേട്ടാ, മറന്നു കാണില്ലല്ലോ അല്ലേ?" മറുപടിയ്ക്ക് കാത്ത് നിൽക്കാതെ അവൾ ഞങ്ങൾക്കടുത്തേയ്ക്ക് നടന്നടുത്തു. വാത്സല്യപൂർവ്വം ഊർമ്മിളയുടെ  കൈ പിടിച്ചു.

"ഊർമ്മിള! അല്ലേ ? മോനേ... ആദി എന്നല്ലേ പേര്?" 
അവൾ ആദിയുടെ കവിളിലും മെല്ലെ നുള്ളി.

"എന്നെ അറിയുമോ എന്നറിയില്ല... ഞാൻ..."

"മീര... അല്ലേ? അറിയാം" ഊർമ്മിള സൌമ്യമായി ചിരിച്ചു.

ഒരു നിമിഷം അതിശയത്തോടെ നിന്ന ശേഷം മീര പിന്നെയും ചിരിച്ചു...

" അപ്പോൾ എന്നെ പറ്റി..."

"ഉവ്വ്, അറിയാം, എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്." ഊർമ്മിള പിന്നെയും.

ഞാൻ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം സംയമനം വീണ്ടെടുത്ത് കൊണ്ട് ചോദിച്ചു "പക്ഷേ, മീരാ,  ഇവിടെ? ഊർമ്മിളയെയും ആദിയെയും എങ്ങനെ...?"

അവൾ ഇടയ്ക്ക് കയറി. "ഞങ്ങൾ വർഷങ്ങളായി ദുബായിൽ ആണ്. ഇതിപ്പോ വെക്കേഷന് വന്നതാണ്. അപ്പോൾ ഗുരുവായൂർ വരണമെന്ന് നന്ദേട്ടന് ഒരാഗ്രഹം. പിന്നെ,  ഞാൻ എല്ലാം അറിയുന്നുണ്ട് മനുവേട്ടാ. നമ്മൾ പിരിഞ്ഞ നാൾ മുതൽ മനുവേട്ടന്റെ എല്ലാ വിവരങ്ങളും. മനുവേട്ടനും കുടുംബവും സന്തോഷമായി ജീവിയ്ക്കുന്നത് അറിഞ്ഞപ്പോഴാണ് സത്യത്തിൽ എനിയ്ക്കും സംതൃപ്തി ആയത്."

അപ്പോഴേയ്ക്കും സ്വൽപം കഷണ്ടി കയറി തുടങ്ങിയ, എങ്കിലും കാണാൻ സ്മാർട്ട് ആയ ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്ക് ചിരിച്ചു കൊണ്ടു വന്നു. ഒപ്പം മൂന്നു ബലൂണുകളുമായി എട്ടു പത്തു വയസ്സായ ഒരു ആൺകുട്ടിയും. അയാൾ ചിരിച്ചു കൊണ്ടു തന്നെ എനിയ്ക്കു നേരെ ഹസ്തദാനത്തിനായി കൈ നീട്ടി. പുഞ്ചിരിയോടെ ഞാനും കൈ കൊടുക്കുമ്പോൾ മീര തിടുക്കത്തിൽ അവരെ പരിചയപ്പെടുത്തുകയായിരുന്നു. മീരയും ഭർത്താവ് നന്ദഗോപാലും മകൻ പ്രണവും മകൾ കൃഷ്ണപ്രിയയും."

"എന്നാൽ വരട്ടെ, മനുവേട്ടാ... ഇനിയും എന്നെങ്കിലും ഇതേ പോലെ കാണാം" യാത്ര പറഞ്ഞ് പിരിയും മുൻപ് പ്രണവ് അവന്റെ കയ്യിൽ നിന്ന് ഒരു ബലൂൺ ആദിയ്ക്ക് കൊടുത്തു.

അവർ തിരിഞ്ഞു നടക്കുമ്പോൾ ഊർമ്മിള പറഞ്ഞു.

"അവരുടെ കോണ്ടാക്റ്റ് ഡീറ്റയിത്സ് ഒന്നും ചോദിച്ചില്ലല്ലോ"

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു "വേണ്ട ഊർമ്മിള, ഈ പരിചയം! ഇതിങ്ങനെ വല്ലപ്പോഴും ഉള്ള യാദൃശ്ചികമായ കണ്ട് മുട്ടലുകളിൽ, അങ്ങനെ ഇനിയും സംഭവിയ്ക്കുകയാണെങ്കിൽ... തുടർന്നാൽ മതി. അതാണ് സുഖം.

.