Monday, October 30, 2023

സ്‌നൈപ്പർ

 പുസ്തകം :  സ്നൈപ്പർ 

രചയിതാവ് : ശശി വാര്യർ

പരിഭാഷ : യാമിനി

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 312

വില : 150

Rating : 4/5


പുസ്തക പരിചയം :

'കേണൽ രാജ' നായകൻ ആയ 'അണലി', 'അനാഥൻ' എന്നീ ത്രില്ലർ നോവലുകൾക്ക് ശേഷം ശശി വാര്യരുടെതായി പുറത്തിറങ്ങിയ മറ്റൊരു ഗംഭീര വർക്ക് ആണ് സ്നൈപ്പർ. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ അപകടകാരിയും ഒരു ഷാർപ്പ് ഷൂട്ടറുമായ  ഒരു നോർത്തിന്ത്യൻ വാടക കൊലയാളി കേന്ദ്ര കഥാപാത്രമാകുന്ന കഥയാണ് ഇത്.

ഇന്ത്യൻ പട്ടാളക്കാരുടെ വലയിൽ നിന്ന് വിദഗ്ദമായി രക്ഷപ്പെട്ട് സൗത്ത് ഇന്ത്യയിലെയ്ക്ക് രക്ഷപ്പെടുകയാണ് അതി ക്രൂരനായ ഒരു സ്നൈപ്പർ. ഇന്ത്യൻ സൈന്യം ലഫ്റ്റ്നന്റ് കേണൽ ഈശ്വരന്റെ നേതൃത്വത്തിൽ ഈ സ്നൈപ്പറെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുന്നു. 

അതേ സമയത്ത് ഇങ്ങ് കൊച്ചി നഗരത്തിൽ ഈശ്വരന്റെ മകൾ പ്രിയയെ കാണാതാകുന്നു. പോലീസിൽ പരാതി കൊടുത്തെങ്കിലും അവരുടെ അലംഭാവം കാരണം അന്വേഷണം ഒന്നും വേണ്ട പോലെ നടക്കുന്നില്ല.  തുടർന്ന് നീണ്ട അന്വേഷണത്തിനൊടുവിൽ ഒരു പെൺകുട്ടിയുടെ പൊള്ളലേറ്റ്, കത്തിക്കരിഞ്ഞു വികൃതമാക്കപ്പെട്ട, തലയില്ലാത്ത മൃതദേഹം കണ്ടു കിട്ടുന്നു. ആ മൃതദേഹം പ്രിയയുടെത് ആണെന്ന് തിരിച്ചറിയുന്ന കേണൽ ഈശ്വരൻ നാട്ടിലെയ്ക്ക് തിരിയ്ക്കുന്നു. 

ഈശ്വരന്റെ മകൾ പ്രിയയുടെ സുഹൃത്തായ പെൺകുട്ടി, പ്രിയയുടെ മരണവാർത്ത അറിഞ്ഞതിന് തൊട്ടു  പുറകെ ആത്മഹത്യ ചെയ്യുന്നു. ആ കുട്ടിയുടെ അച്ഛൻ ആയ മൂർത്തി എന്നയാളെ ഈശ്വരൻ മരണാനന്തര ചടങ്ങിനിടെ പരിചയപ്പെടുന്നു. എന്നാൽ അയാൾ ആരെയോ ഭയപ്പെടുന്നതിനാൽ ഒന്നും വ്യക്തമായി സംസാരിയ്ക്കാൻ കൂട്ടാക്കുന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം പോലീസിൽ പരാതി കൊടുക്കാൻ ധൈര്യം കാണിയ്ക്കുന്ന മൂർത്തി  ആ രാത്രിയിൽ ക്രൂരമായി കൊല്ലപ്പെടുന്നു.

ഉന്നതങ്ങളിൽ പോലും പിടിപാടുള്ള ഒരു വിചിത്ര മനുഷ്യനായ 'നരച്ച മനുഷ്യൻ' എന്ന പേരിൽ അറിയപ്പെടുന്ന അതി ക്രൂരനായ ഒരാളാണു ഈ സംഭവങ്ങളുടെ എല്ലാം  പിന്നിലുള്ളത്.  അന്വേഷണച്ചുമതലയുള്ള പോലീസ് പോലും ഈ മനുഷ്യന്റെ  ആളാണ്.

കേണൽ ഈശ്വരൻ അന്വേഷണം എങ്ങുമെത്താതെ നിസ്സാഹായണാകുന്നു. എല്ലാം മറന്ന്, സ്വന്തം ഭാര്യയുടെയും ജേഷ്ഠ സ്ഥാനീയൻ ആയ കാര്യസ്ഥന്റെയും  ശാപ വാക്കുകൾ പോലും  വക വയ്ക്കാതെ അദ്ദേഹം  ഉദ്യോഗ സ്ഥലത്തേയ്ക്ക് തിരികെ പോകുന്നു. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ആരും തിരിച്ചറിയുന്നില്ല.

 കുറച്ചു മാസങ്ങൾക്ക് ശേഷം ഉദ്യോഗം രാജിവച്ച് കേണൽ ഈശ്വരൻ  നാട്ടിലെത്തുന്നു. മകളുടെ മരണത്തിന് പ്രതികാരം വീട്ടാനും അതിന്റെ പിന്നിലുള്ള സംഘത്തെ തകർക്കാനുമുള്ള അദ്ദേഹത്തിന്റെയും എന്തിനും പോന്ന  അദ്ദേഹത്തിന്റെ ഗൂർഖാ സഹായിയുടെയും പ്രതികാര കഥയാണ് സ്നൈപ്പർ. ഒട്ടനേകം ഉദ്വേഗ ജനകമായ മുഹൂർത്തങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് സ്നൈപ്പർ. ത്രില്ലർ പ്രേമികൾ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടത് തന്നെ.

- ശ്രീ

0 comments: