Thursday, October 5, 2023

ബി.സി. 261

 പുസ്തകം :  ബി.സി. 261

രചയിതാക്കൾ : രഞ്ജു കിളിമാനൂർ, ലിജിൻ ജോൺ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  മാതൃഭൂമി ബുക്ക്സ്

പേജ് : 296

വില : 420

Rating : 3.75/5

പുസ്തക പരിചയം :

സമീപ കാലത്ത് ത്രില്ലർ രചനകൾ എഴുതി പ്രശസ്തരായ രണ്ട് എഴുത്തുകാർ - അലക്സി സീരീസിലൂടെ വായനക്കാർക്ക് സുപരിചിതനായ രഞ്ജു കിളിമാനൂരും ബ്ലഡ് മണി, നെഗറ്റീവ് എന്നീ ത്രില്ലറുകളുടെ രചയിതാവായ ലിജിൻ ജോണും ഒരുമിച്ചു കൈകോർക്കുന്ന ഹിസ്റ്ററിയും  

ഫാന്റസിയും ചേരും പടി ചേർത്തെഴുതിയ ഒരു ത്രില്ലർ  ആണ് ബി.സി. 261 എന്ന നോവൽ.

പേര് സൂചിപ്പിയ്ക്കും പോലെ തന്നെ ബി.സി. 261 ലെ അശോക ചക്രവർത്തിയുടെ മഗധയിൽ നിന്ന് ഈ 2023 വരെ എത്തി നിൽക്കുന്ന 2300 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു കഥാപരിസരവും കഥാ പാത്രങ്ങളും ഭൂതകാലവും വർത്തമാനകാലവും ഇട കലർത്തി വായനക്കാരെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തിക്കൊണ്ടു ഒറ്റ വായനയിൽ പുസ്തകം വായിയ്ക്കുന്നതിന് പ്രേരിപ്പിയ്ക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

ലോകർക്ക് മുഴുവൻ പരിചിതമായ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുമ്പോൾ നല്ല പോലെ ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ട്... ഒട്ടേറെ പഠിക്കേണ്ടതായും ഉണ്ട്. തീർച്ചയായും അതിൽ എഴുത്തുകാർ വിജയിച്ചിട്ടുണ്ട് എന്ന് സമ്മതിയ്ക്കേണ്ടി വരും. 

BC 261 ലെ ഒരു ചരിത്ര സംഭവത്തിൽ നിന്ന് ആരംഭിയ്ക്കുന്ന ആദ്യ അദ്ധ്യായം മുതൽ  വായനയുടെ ഡ്രൈവിങ് സീറ്റിൽ നമ്മൾ ഇരിപ്പുറപ്പിയ്ക്കും.  അടുത്ത അദ്ധ്യായത്തിൽ കഥ വർത്തമാന കാലത്തേയ്ക്ക് - 2018 ലേയ്ക്ക് തിരിച്ചു വരികയാണ്. കുപ്രസിദ്ധനായ ഒരു ആന്റിക് ഡീലർ വിക്ടറിന്റെ കൊലപാതകവും അതിന്റെ പേരിൽ പോലീസ് സംശയിയ്ക്കുന്ന രണ്ടു പ്രതികളും തുടർ അന്വേഷണങ്ങളുമായി അവിടെ മുതൽ കഥ കൊഴുക്കുകയാണ്. 

ഒരു പ്രത്യേക സാഹചര്യത്തിൽ വിക്ടറിന്റെ കൊലപാതകത്തിൽ പ്രതികളായി സംശയിയ്ക്കപ്പെടുന്ന ഹർഷൻ, ഹേമന്ദ് എന്നീ ചെറുപ്പക്കാർക്കൊപ്പം സത്യത്തെ തിരഞ്ഞു പോകാൻ നിർബന്ധിതനാകുകയാണ് ഫസ്റ്റ് വിഷൻ ചാനലിലെ ജേർണലിസ്റ്റ് കൂടിയായ വരദൻ. അവർക്ക് ഒപ്പം വരദന്റെ പത്നി ജ്യോതിയും. എന്നാൽ ഈ നാൽവർ സംഘത്തിനു നേരിടേണ്ടി വരുന്നത് അവർ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്തത്ര ശക്തനായ, അതിമാനുഷികനായ ഒരെതിരാളിയെ ആയിരുന്നു. അയാൾക്ക് മുൻപിൽ പോലീസ് ഫോഴ്സ് പോലും നിഷപ്രഭമാകുന്നു.

വിക്ടറിന്റെ മരണം ഒരു ഒറ്റപ്പെട്ട യാദൃശ്ചിക സംഭവം അല്ലെന്ന് മനസ്സിലാക്കുന്ന വരദനും സംഘവും നേരിടുന്ന തടസ്സങ്ങളും മനസ്സിലാക്കുന്ന ഞെട്ടിപ്പിയ്ക്കുന്ന സത്യങ്ങളും ഒക്കെയായി വലിയൊരു പശ്ചാത്തലത്തിൽ ആണ് കഥ വികസിയ്ക്കുന്നത്. അത് വായിച്ചു തന്നെ അറിയണം എന്നതിനാൽ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല.

കഥയിൽ ഉടനീളം ചരിത്രമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും അനായാസമായി ഒറ്റയിരുപ്പിന് വായിയ്ക്കാൻ ഉതകുന്ന വിധത്തിൽ ഉള്ള എഴുത്ത് കാരണം സുഗമമായി വായിച്ചു തീർക്കാൻ സാധിയ്ക്കുന്നുണ്ട്. 

എടുത്തു പറയേണ്ട മറ്റൊന്ന് പുസ്തകത്തിന്റെ കഥയ്ക്ക് എറ്റവും അനുയോജ്യമായ കവർ പേജ് ആണ്. കഥയുടെ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ വായനയ്ക്ക് ശേഷം നമ്മൾ ആ കവർ പേജിൽ അല്പ സമയം നോക്കി ഇരുന്നു പോകും. അത്രയ്ക്ക് യോജിച്ച ഒന്നു ഡിസൈൻ ചെയ്ത ജോസ്മോൻ വാഴയിൽ തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു.

ഒരു സിനിമ എന്ന സ്വപ്നവുമായി തിരക്കഥാ രൂപത്തിൽ എഴുതി, പിന്നീട് രണ്ടു ഭാഗങ്ങൾ വരുന്ന നോവലുകൾ ആയി തീരുമാനിച്ച് അവസാനം ഒറ്റ പുസ്തകമാക്കാൻ ഒട്ടേറെ വെട്ടി ചുരുക്കലുകൾ വരുത്തേണ്ടി വന്നതിനു ശേഷം ആണ് പുസ്തകം ഇന്ന് കാണുന്ന രൂപത്തിൽ എത്തിയത് എന്ന് രണ്ടു രചയിതാക്കളും അറിയിച്ചിരുന്നു. അതിന്റെ ഒരു പോരായ്മ ചില ഭാഗങ്ങളിൽ കാണുന്നുണ്ട്. ചില സന്ദർഭങ്ങൾ ഒക്കെ അധികം വിശദീകരിയ്ക്കാതെ വെട്ടി ചുരുക്കിയത് പോലെ (വായനാസുഖം നഷ്ടമാകുന്നില്ലെങ്കിൽ കൂടി) തോന്നുന്നുണ്ട്.  അതു പോലെ സിനിമയ്ക്ക് വേണ്ടി എഴുതിയത് കൊണ്ടാണോ എന്നറിയില്ല, ഗൗരവമുള്ള കഥാ സന്ദർഭങ്ങളിൽ അല്പ സ്വല്പം തമാശ കലർത്തിയുള്ള സംഭാഷണങ്ങൾ ചില കഥാപാത്രങ്ങങ്ങൾക്ക് കൊടുത്തത്... അത് കഥയുടെ ഒഴുക്ക് കുറയ്ക്കുന്നതായി (എനിയ്ക്ക്) തോന്നി. അതും അല്ലറ ചില്ലറ എഡിറ്റിങ് പിഴവുകളും ഉണ്ടെന്നത് ഒഴിച്ചാൽ മികച്ച ഒരു വായന തരുന്ന ലക്ഷണമൊത്ത ഒരു ഹിസ്റ്ററിക്കൽ ത്രില്ലർ തന്നെ ആണ് ബി.സി. 261. 

കൂടുതൽ വായനക്കാരിലേയ്ക്ക് ബി.സി. 261 എത്തിച്ചേരട്ടെ എന്നും ഇനിയും നല്ല രചനകൾ രഞ്ജുവിൽ നിന്നും ലിജിനിൽ നിന്നും പിറവിയെടുക്കട്ടെ എന്നും ആശംസിയ്ക്കുന്നു.

- ശ്രീ

0 comments: