Wednesday, September 10, 2025

ബംഗ്ലാവിലെ അതിഥി


അന്നൊരു വെള്ളിയാഴ്ച, അമാവാസി രാത്രിയായിരുന്നു. ​സമയം രാത്രി പത്ത് മണി. പുറത്ത് കാലവർഷം അതിന്റെ സർവ്വ ശക്തിയോടും കൂടി  പെയ്യുകയാണ്. ആ പഴയ ബ്രിട്ടീഷ് ബംഗ്ലാവിൻ്റെ ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ വന്നലയ്ക്കുന്ന ശബ്ദം ഭീതിജനകമായ ഒരു താളം സൃഷ്ടിച്ചു. 

നീന ആ വലിയ ബംഗ്ലാവിൽ  ഒറ്റയ്ക്കായിരുന്നു. ആദ്യമായാണ് അവൾക്ക് ആ ബംഗ്ലാവിൽ  ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നത്. അവളുടെ ഭർത്താവ് വിവേക് ഒരു ബിസിനസ്സ് മീറ്റിംഗിനായി ബാംഗ്ലൂരിലേക്ക് പോയിട്ട് ഇത് രണ്ടാം ദിവസം.

​1940-ൽ പണിത ആ വലിയ  ബംഗ്ലാവിന് ഒൻപത് മുറികളുണ്ട്. കൂറ്റൻ മേൽക്കൂരയുള്ള, കരിങ്കല്ല് പാകിയ തറയും കരിവീട്ടിയിൽ കടഞ്ഞെടുത്ത തടിത്തൂണുകളും കൊണ്ടു പണി തീർത്ത ആ വീടിനു എപ്പോഴും നിഗൂഢമായ പരിവേഷമായിരുന്നു നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നത്. ഇതൊന്നുമറിയാതെയാണ് വിവേകും നീനയും ആ ബംഗ്ലാവ് അടുത്ത കാലത്ത് വിലയ്ക്ക് വാങ്ങിയതും അവർ ഇരുവരും അങ്ങോട്ട് താമസം മാറിയതും.

ലിവിംഗ് റൂമിലെ ലൈറ്റ് മാത്രം കത്തിച്ച് നീന തന്റെ ലാപ്ടോപ്പിൽ ഒരു സിനിമ കണ്ട് തന്റെ വിരസത അകറ്റാൻ ശ്രമിച്ചു. ഒറ്റയ്ക്ക് ആ ബംഗ്ലാവിൽ കഴിയുമ്പോൾ അന്ന് വരെയില്ലാത്ത ഒരുൾക്കിടിലം അവൾക്ക് തോന്നി. തന്റെ ഭയത്തെ മറയ്ക്കാൻ അവൾക്ക് അതല്ലാതെ വഴിയില്ലായിരുന്നു.

സമയം രാത്രി ​പത്തരയായി. ശ്രമപ്പെട്ട് ആ ചലച്ചിത്രത്തിൽ മുഴുകാൻ ശ്രമിച്ച് അതിൽ ഏറെക്കൂറെ വിജയിച്ച് ഇരിയ്ക്കുമ്പോൾ പെട്ടെന്ന് അവൾക്ക് താൻ ഒരു ശബ്ദം കേട്ടത് പോലെ തോന്നി. മുകളിലത്തെ നിലയിൽ നിന്ന് ആണോ പുറത്ത് നിന്ന് ആണോ അതോ ഇനി തന്റെ തോന്നൽ ആണോ എന്ന് അവൾ ഒരു നിമിഷം സംശയിച്ചു. ഒന്ന് കൂടെ ശ്രദ്ധിച്ച ശേഷം തോന്നൽ തന്നെ എന്ന നിഗമനത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു കൊണ്ട് അവൾ വീണ്ടും സിനിമയിൽ മുഴുകി.

അപ്പോഴതാ വീണ്ടും ആ ശബ്ദം! ഇത്തവണ അവൾ അത് വ്യക്തമായും കേട്ടു. മുകളിലത്തെ നിലയിൽ  നിന്ന് ഒരു വാതിൽ തുറന്നടയുന്ന ശബ്ദം! 

നീന പെട്ടെന്ന് സിനിമ പോസ് ചെയ്തു. പഴയ വീടായതുകൊണ്ട് കാറ്റടിക്കുമ്പോൾ ജനലുകൾ ഇളകുന്നത് പതിവാണ്. "വിവേക് ഇതൊന്നും ഇനിയും ശ്രദ്ധിച്ചിട്ടില്ലേ?" അവൾ പിറുപിറുത്തു. ഉള്ളിൽ നിന്ന് വന്ന തന്റെ ഭയം മറയ്ക്കാൻ അത് കാറ്റിൽ ജനാല അടഞ്ഞതാകും എന്ന ഒരു ന്യായം സ്വയം കണ്ടെത്താനുള്ള ഒരു വിഫല ശ്രമം ആയിരുന്നു അത്.

അവൾ കുറച്ചു നേരം നിശബ്ദയായി കാതോർത്തു. ഇല്ല, അനക്കം ഒന്നും കേൾക്കാനില്ല. പുറത്ത് പെയ്യുന്ന മഴയുടെയും കാറ്റു വീശുന്നതിന്റെയും നേർത്ത ശബ്ദം മാത്രം. അവൾ ആശ്വാസത്തോടെ വീണ്ടും തന്റെ മുന്നിലെ ലാപ്ടോപ്പിലേയ്ക്ക് തിരിഞ്ഞതും പെട്ടെന്ന് അടുക്കളയിൽ നിന്ന് ഒരു പാത്രം വീഴുന്ന ശബ്ദം ഉയർന്നു കേട്ടു. ഇത്തവണ നീന വിറച്ചു പോയി. അവൾ അറിയാതെ തന്നെ ഒരു നിലവിളി തൊണ്ടയിൽ പാതി വഴിയിൽ തടഞ്ഞു.

അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്ത് വിവേകിനെ വിളിച്ചു.

"ഹലോ വിവേക്... ഞാൻ... ഇവിടെ... നമ്മുടെ ബംഗ്ലാവിൽ ആരോ ഉണ്ടെന്ന് തോന്നുന്നു!"

അപ്പുറത്തു നിന്ന് ഒരു ചിരിയാണ് കേട്ടത് " എന്താണ് നീന? അവിടെ ആരു വരാനാണ്?"

"സത്യമാണ് വിവേക്. ഞാൻ അടുക്കളയിൽ നിന്ന് പാത്രം വീഴുന്ന ശബ്ദം വ്യക്തമായും കേട്ടു. എനിയ്ക്ക് അങ്ങോട്ട് പോകാൻ പേടിയാകുന്നു"

അവൾ കരയും പോലെയാണ് അത്രയും പറഞ്ഞത്.

"പേടിയ്ക്കാതെ,  നീന" വിവേകിന്റെ ആത്മവിശ്വാസം നിറഞ്ഞ ശബ്ദം കേട്ടു. "അത്  അയല്പക്കത്തെ ആ കുറിഞ്ഞി പൂച്ചയായിരിക്കും. ജനൽ പാളി ഇളകിക്കിടക്കുകയല്ലേ? നീ ധൈര്യമായി പോയി നോക്ക്."

വിവേക് ഫോൺ വച്ചു.

​അവൾ മൊബൈലും കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു. ധൈര്യം സംഭറ്റരിച്ച് ലൈറ്റ് ഓണാക്കി. പക്ഷെ, അവിടെ ആരെയും കണ്ടില്ല.

 പക്ഷേ, തിരികെ നടക്കാൻ തുടങ്ങുമ്പോൾ വാഷ് ബേസിനരികിൽ ഒരു പാത്രം ചരിഞ്ഞു കിടക്കുന്നു. താൻ ഉച്ചയ്ക്ക് ഉപയോഗിച്ച പാത്രമാണത്. 'അത് താൻ കഴുകി കമിഴ്ത്തി വച്ചതായിരുന്നല്ലോ...' അവൾ ഓർത്തു.

 തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച അവളുടെ കണ്ണിൽ പെട്ടത്.

​വാതിലിനടുത്ത്  ഒരു ഷൂ. നനഞ്ഞ, ചെളി പുരണ്ട ഒരു ഷൂ! അത് പക്ഷെ, വിവേകിന്റേതല്ല, ഇത് വലുതാണ്. വിവേകിന്റെ ഷൂസിന്റെ സൈസ് ഇത്രയും വരില്ല. 

ഒൻപത് മണിക്ക് താൻ വാതിൽ പൂട്ടിയപ്പോൾ അവിടെ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല എന്നുറപ്പ്. ആ ബംഗ്ലാവിനുള്ളിൽ മറ്റാരോ ഉണ്ടെന്ന തിരിച്ചറിവ് ഒരു വിറയൽ പോലെ അവളുടെ ഉള്ളിൽ തീ പടർത്തി.

​പെട്ടെന്ന് മുകളിലെ നിലയിൽ നിന്ന് ആ ശബ്ദം വീണ്ടും കേട്ടു.  ആരോ സാവധാനം ഗോവണിപ്പടികൾ ഇറങ്ങി വരുന്നു. 

നീന മൊബൈൽ എടുത്ത് പോലീസിനെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ, ആ നിമിഷം ഒരു മിന്നൽപ്പിണരിനൊപ്പം കറന്റ് പോയി, മൊബൈലിൽ റേഞ്ച് ഇല്ലാതായി. അവൾ വിറച്ചു കൊണ്ട് മൊബൈൽ ടോർച്ചിന്റെ ചെറിയ പ്രകാശത്തിൽ ഹാളിലേയ്ക്ക് നോക്കി.

​ഇരുട്ടിൽ, ഗോവണിയുടെ അവസാന പടിയിൽ ഒരാളുടെ നിഴൽ നിൽക്കുന്നതായി അവൾക്ക് തോന്നി. കറുത്ത കോട്ടിട്ട ഒരു രൂപം!

അവൾ അടുക്കളയുടെ ബർത്തിൽ  മുറുകെ പിടിച്ചു. ആ നിഴൽ കുറച്ചു കൂടെ അടുത്തേയ്ക്ക് നീങ്ങിയതായി അവൾക്ക് തോന്നി. അവൾ പതുക്കെ പിന്നോട്ട് നീങ്ങി. കൈപ്പൊക്കത്തിൽ ഇരുന്ന ഒരു കിച്ചൺ നൈഫ് അവളുടെ  കയ്യിൽ തടഞ്ഞു. ലോഹത്തിന്റെ തണുപ്പ് അവൾക്ക് നേരിയൊരു ധൈര്യം നൽകി. അപ്പോൾ,  ആ നിഴൽ അവളോട് സംസാരിച്ചു:

"നീന... എന്തു പറ്റി? നീ ഭയന്ന് പോയോ? ഇത് ഞാനാണ്"

​അത് വിവേകിന്റെ ശബ്ദമായിരുന്നു! അവൾ മൊബൈൽ ടോർച്ച് തെളിച്ചു. ആ അരണ്ട വെളിച്ചത്തിൽ വിവേക് നിൽക്കുന്നു. പക്ഷേ അവൻ ധരിച്ച കോട്ട് നനഞ്ഞു കുതിർന്നിരിക്കുന്നു.

അവൾക്ക് ഒരേ സമയം ആശ്വാസവും അതിശയവും തോന്നി. പേടിച്ചതു പോലെ ഒന്നുമല്ല എന്ന ആശ്വാസത്തിനു ഒപ്പം തലേന്ന് ബാംഗ്ലൂർക്ക് പോയ വിവേക് എങ്ങനെ ഇവിടെ എത്തി? താൻ തൊട്ട് മുൻപ് സംസാരിച്ചത് ? എന്നീ സംശയങ്ങളും അവളെ കുഴപ്പിച്ചു. 

​"വിവേക്? നീ... നീ എങ്ങനെ ഇവിടെ? നീ ബാംഗ്ലൂരിൽ പോയില്ലേ? നീ അകത്ത് എങ്ങനെ കയറി?"

"ഫ്ലൈറ്റ് ക്യാൻസലായി. നിന്നോട് സംസാരിച്ച് തീരും മുൻപ് ഫോൺ സ്വിച്ച് ഓഫ് ആയിപ്പോയി. ഞാൻ പിൻവാതിൽ തുറന്ന് അകത്തു കയറിയതാ" 

അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു.

​നീനയ്ക്ക് ആശ്വാസം തോന്നിയെങ്കിലും അവളുടെ ഉള്ളിലെ യുക്തി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. വിവേക് എങ്ങനെ പിൻവാതിൽ തുറന്നു? പിൻ വാതിൽ താൻ അകത്ത് നിന്ന് തഴുതിട്ടത് അവൾ വ്യക്തമായും ഓർമ്മിയ്ക്കുന്നുണ്ടായിരുന്നു.  

അവൾ അവനെ സൂക്ഷിച്ചു നോക്കി. അവന്റെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം. അവൾ മറ്റൊന്ന് കൂടെ ശ്രദ്ധിച്ചു. അവന്റെ നടത്തം! അവന്റെ ഒരു കാലിൽ ഷൂസ് ഇല്ല!

​"നീ പോയി ഡ്രസ്സ് മാറൂ, ഞാൻ ചായ എടുക്കാം" നീന പറഞ്ഞു.

വിവേക് മുകളിലേക്ക് പോയി. നീന അടുക്കളയിൽ ചായ തിളപ്പിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു. ഫോണിൽ റേഞ്ച് തിരികെ കിട്ടിയപ്പോൾ വന്ന പഴയ മെസ്സേജ്.

​വിവേകിന്റെ മെസ്സേജ്: "നീനാ, ഞാൻ ബാംഗ്ലൂർ എത്തി. രാവിലെ മീറ്റിംഗ് ഉണ്ട്. ഗുഡ് നൈറ്റ്."

 മെസ്സേജ് വന്ന സമയം: രാത്രി 10:45.

​നീനയുടെ കൈകൾ വിറച്ചു. ഇപ്പോൾ സമയം 11:30. വിവേക് ബാംഗ്ലൂരിൽ എത്തി എന്ന് 10:45-ന് അയച്ച മെസ്സേജ് സത്യമാണെങ്കിൽ, ഇപ്പോൾ മുകളിലുള്ളത് ആരാണ്?

​അവൾ പതുക്കെ മുകളിലേക്ക് നടന്നു. വിവേക് ബാത്റൂമിൽ കുളിക്കുകയാണ്. അവൾ ബെഡ്റൂമിലെ അവന്റെ ബാഗ് തുറന്നു. അതിൽ വിവേകിന്റെ ആ കറുത്ത കൊട്ടും,  കുറേ പഴയ പത്ര കട്ടിങ്ങുകളും ആയിരുന്നു. അതിലൊന്ന് ആ ബംഗ്ലാവിനെക്കുറിച്ചുള്ളതായിരുന്നു.  അവൾ തിടുക്കത്തിൽ അതെടുത്ത് വായിച്ചു നോക്കി. 1940-ൽ ആ വീട്ടിൽ വെച്ച് മരിച്ച വിക്ടർ ജോർജ് എന്ന ആളെ പറ്റിയുള്ള കുറിപ്പുകൾ ആയിരുന്നു അത്.  അയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു എന്നും  അയാൾ തന്റെ ഭാര്യയെ സംശയിച്ച് ആ വീട്ടിലെ ഒരു രഹസ്യ മുറിയിൽ പൂട്ടിയിട്ടിരുന്നു എന്നുമായിരുന്നു ആ പത്രവാർത്തകളുടെ ചുരുക്കം.

​പെട്ടെന്ന് വിവേക് ബാത്റൂമിൽ നിന്നിറങ്ങി വന്നു. അവൻ പഴയ കാലത്തെ ഒരു ബ്രിട്ടീഷ് കോട്ട് ധരിച്ചിരുന്നു.

"നീനാ.. പത്താം മുറിയുടെ താക്കോൽ നിന്റെ കയ്യിലുണ്ടോ?" അവൻ ശാന്തമായി ചോദിച്ചു.

അവൾ നടുങ്ങി. "വിവേക്... നീ എന്തൊക്കെയാണ് ഈ പറയുന്നത്? ഈ വീട്ടിൽ ഒൻപത് മുറികളേ ഉള്ളൂ!"

അവൻ ചിരിച്ചു. അത് പക്ഷെ വിവേകിന്റെ ചിരി പോലെയേ ആയിരുന്നില്ല.

​"നിനക്ക് തെറ്റി, നീന" അവൻ അവളുടെ അടുത്തേക്ക് നടന്നു.

 "നിനക്ക് അറിയാമോ, വിവേക് എന്നൊരാൾ ബാംഗ്ലൂരിലേക്ക് പോയിട്ടേയില്ല. അവൻ ഇവിടെ പത്താമത്തെ ഈ മുറിയിലുണ്ട്."

​അവൻ ഒരു ഭിത്തിയിലെ വലിയ അലമാരയ്ക്ക് നേരെ കൈ ചൂണ്ടി. എന്നിട്ട് ആ കൂറ്റൻ അലമാര അനായാസം നിരക്കി നീക്കി. അതിനു പിന്നിൽ ചെറിയൊരു വാതിൽ! നീന വിറച്ചു പോയി. ഇതു വരെ അവിടെ അങ്ങനെ ഒരു രഹസ്യ മുറിയൊ വാതിലോ ഉള്ളതായി അവൾക്ക് അറിയില്ലായിരുന്നു.

 പരിഭ്രാന്തിയോടെ ആ മുറിയ്ക്കുള്ളിലേയ്ക്ക് ഓടിക്കയറിയ അവൾ ഞെട്ടിപ്പോയി. ആ മുറിയ്ക്കുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ യഥാർത്ഥ വിവേക് ബോധമറ്റ് കിടക്കുന്നു!

​അപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നതാര്? അവൾ തിരിഞ്ഞു നോക്കി.

ആ നേരത്ത് ഉണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ അവൾ അവന്റെ മുഖം വ്യക്തമായി കണ്ടു. ഒറ്റ നോട്ടത്തിൽ അത് വിവേക് തന്നെയാണ്. പക്ഷേ, അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം. ചിരിയ്ക്കുമ്പോൾ അയാൾക്ക് പത്രക്കട്ടിങ്ങുകളിൽ കണ്ട ആ വീടിന്റെ പഴയ ഉടമസ്ഥൻ വിക്ടർ ജോർജിന്റെ ഒരു വിദൂര ഛായ! 

"നിന്റെ ഊഹം ശരിയാണ് നീന! ഇത് ഞാൻ തന്നെയാണ്. വിക്ടർ! ഇതെന്റെ വീടാണ്!" അയാളുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി.

നീന പരിഭ്രാന്തിയോടെ യഥാർത്ഥ വിവേകിനെ  വിളിച്ചുണർത്താൻ ശ്രമിച്ചു. ​പെട്ടെന്ന് പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ടു. അവൾ ഞെട്ടി തിരിഞ്ഞു. വാതിൽ പുറത്ത് നിന്ന് അടഞ്ഞു കഴിഞ്ഞു .  വിക്ടർ എന്ന് സ്വയം അവകാശപ്പെട്ട ആ മനുഷ്യൻ പുറത്തുനിന്ന് ചിരിക്കുന്നത് അവൾ വ്യക്തമായും കേട്ടു. 

"ഈ രാത്രി ഇരുട്ടിന്റെ ശക്തികളുടേതാണ് നീന. ഇന്ന് വെള്ളിയാഴ്ച.  ഇന്ന് ഈ ബംഗ്ലാവിൽ ഒൻപത് മുറികളില്ല, പത്തു മുറികളുണ്ട്. പത്താമത്തെ മുറിയിൽ നിങ്ങളും."

​പുറത്ത് വീണ്ടും ശക്തമായ ഒരു ഇടി മിന്നൽ തെളിഞ്ഞു. ആ വെളിച്ചത്തിൽ നീന കണ്ടത് മുറിയുടെ മൂലയിൽ ഇരിക്കുന്ന  വിവേകിനെയായിരുന്നു. അവളുടെ നോട്ടം അവന്റെ കാലുകളിലായിരുന്നു.  അവൾ താഴെ വച്ചു കണ്ട രണ്ട് ഷൂസും അവന്റെ കാലിൽ ഉണ്ട്. 

 ബോധം തെളിഞ്ഞ വിവേക് അവളെ നോക്കി ഭയത്തോടെ ചോദിച്ചു, "നീനാ... നിനക്ക്... നിനക്ക് എന്തു പറ്റി?  എന്തിനാ നീ എന്നെ ഈ മുറിയിൽ  കെട്ടിയിട്ടത്? നീ എന്തിനാ ഈ കറുത്ത കോട്ട് ഇട്ടിരിയ്ക്കുന്നത്?"

​നീന ഞെട്ടിപ്പോയി. അവനെ കെട്ടിയിട്ടത് താനാണെന്നോ ?അതു പോലെ താൻ കോട്ട് ഇട്ടിട്ടില്ലല്ലോ! അവൻ അല്ലേ കോട്ട് ഇട്ട് വീട്ടിൽ കയറിയത് ? 

"നീയെന്താ പറയുന്നത്? ഞാനാണോ നിന്നെ ഇവിടെ കെട്ടിയിട്ടത് ?  കോട്ട് ഇട്ടത് നീയാണ് വിവേക്. ആ കോട്ടും വിക്ടറിന്റെ വാർത്ത ഉള്ള പത്ര കട്ടിങ്ങുകളും നിന്റെ ബാഗിൽ അല്ലേ ഉള്ളത്?"

വിവേക് തല കുടഞ്ഞു. "നീ എന്തൊക്കെയാണ് പറയുന്നത് നീനാ... ആ കോട്ട് അല്ലേ നീ ഇപ്പോഴും ഇട്ടിരിയ്ക്കുന്നത് ?  നമ്മൾ ഇവിടെ താമസം തുടങ്ങിയ ദിവസം മച്ചിൽ നിന്ന് കിട്ടിയ വിക്ടറിന്റെ വാർത്ത ഉള്ള പത്ര കട്ടിങ്ങുകൾ എടുത്ത് വച്ചതും നീ തന്നെ അല്ലേ?"

അവൾ അവിശ്വസനീയതയോടെ തന്റെ ദേഹത്ത് നോക്കി. ആ നനഞ്ഞ കോട്ട് അതാ തന്റെ ദേഹത്ത്! അവളുടെ കയ്യിൽ ആ അടുക്കളയിലെ കത്തിയും ഉണ്ടായിരുന്നു. അപ്പോൾ  തനിക്കെതിരെയുള്ള  ജനലിലെ തന്റെ തന്നെ പ്രതിബിംബം കണ്ട് അവൾ മോഹാലസ്യപ്പെട്ട് വീണു. അത്  നീനയുടെതായിരുന്നില്ല. മറിച്ച് അവൾ അല്പം മുൻപ് പത്രവാർത്തയിൽ കണ്ട വിക്ടർ ജോർജിന്റേതായിരുന്നു.

​"സ്വാഗതം നീന... പത്താം മുറിയിലേക്ക്!" കുഴഞ്ഞ് താഴെ വീഴുമ്പോൾ അവൾ തന്റെ ചെവിയിൽ ആരോ മന്ത്രിയ്ക്കുന്നത് കേട്ടു.

​ പിറ്റേന്ന് രാവിലെ നാട്ടുകാർ ആ ബംഗ്ലാവിൽ വന്നു നോക്കുമ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല.  അവർക്ക് എന്തു സംഭവിച്ചു എന്ന ആ ചോദ്യത്തിന് ആ ബംഗ്ലാവ് ഒരിയ്ക്കലും മറുപടി നൽകിയില്ല. മഴ മാത്രം തോരാതെ പെയ്തുകൊണ്ടേയിരുന്നു.

 ഒൻപത് മുറികളുള്ള ആ വീട് എന്നത്തേയും പോലെ ശാന്തമായിരുന്നു. പത്താമത്തെ മുറി എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. പക്ഷേ, ആ ചുവരുകൾക്കുള്ളിൽ നിന്ന് ഇടയ്ക്ക് ഒരു സ്ത്രീയുടെ തേങ്ങലും ഒരു പുരുഷന്റെ അട്ടഹാസവും മഴയുള്ള രാത്രികളിൽ കേൾക്കാമെന്ന് മാത്രം ഇപ്പോഴും നാട്ടുകാർ പറയുന്നു. 

ബംഗ്ലാവ് ഇപ്പോഴും കാത്തിരിയ്ക്കുകയാണ്. പത്താമത്തെ മുറിയിലെ അടുത്ത അതിഥിയിയ്ക്ക് വേണ്ടി!


ശ്രീ