ഒരു ദിവസം ഉച്ചയ്ക്കു ശേഷമാണ് എനിക്കു മത്തന്റെ ഫോണ്‍ വരുന്നത്-‘ഞാന്‍ അപ്പോള്‍ തന്നെ കൊല്ലത്ത് അവന്റെ ഓഫീസിലെത്തി, ചേട്ടനു പോകാനുള്ള വിസ കളക്റ്റു ചെയ്യണമെന്ന്‘. ചേട്ടന് പിറ്റേ ദിവസം തന്നെ പോകാനുള്ളതു കൊണ്ട്, ഞാന്‍ അപ്പോള്‍ തന്നെ ഓഫീസില്‍ വിളിച്ച് ഹാഫ് ഡേ ലീവ് എടുത്തു. അന്ന് ചിലപ്പോള്‍ പോകേണ്ടി വരുമെന്ന് അറിയാമായിരുന്നതിനാല്‍ ഞാന്‍ ഇക്കാര്യം മുന്‍പേ ഓഫീസില്‍ സൂചിപ്പിച്ചിരുന്നു. അതിനാല്‍ അനുവാദം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. അന്ന് ഞാന്‍ വടക്കാഞ്ചേരി ഓഫീസിലായിരുന്നു.
അപ്പോള്‍ തന്നെ ഓഫീസില്‍ നിന്ന് ഇറങ്ങിയതിനാല്‍ പരശുറാം എക്സ്പ്രസ്സ് കിട്ടി. നേരെ കൊല്ലം ടിക്കറ്റെടുത്ത് കയറിയിരുപ്പായി. അവിടെ നിന്നും തിരക്കൊന്നുമുണ്ടായിരുന്നില്ലെങ്കിലും എറണാകുളം എത്തിയപ്പോഴേയ്ക്കും സാമാന്യം തിരക്കായി. സീറ്റുകളും നിറഞ്ഞു. ഞാനെന്റെ സീറ്റില്‍ സുഖമായി ഇരുന്നും ഉറങ്ങിയും യാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് നോക്കുമ്പോള്‍ എന്റെ അടുത്ത് നില്ക്കുന്ന ആള് ആകെ വല്ലാതെ നില്ക്കുന്നു. അയാളുടെ മുഖത്തും നല്ല ക്ഷീണം. വിയര്‍ക്കുന്നുമുണ്ട്… ഞാനയാളെ സൂക്ഷിച്ചു നോക്കി. അയാള്‍ ഇടയ്ക്ക് ഇരിക്കുന്നവരെ നോക്കുന്നുണ്ട്. ആരും ഇറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. അയാള്‍ക്കെന്തോ അസ്വസ്ഥത തോന്നുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. “ എന്താ, എന്തെങ്കിലും അസുഖമുണ്ടോ?” ഞാനയാളെ തോണ്ടിക്കൊണ്ടു ചോദിച്ചു.
“ങാ, വല്ലാത്ത തലവേദന, കുറച്ചു നേരം ഇരിക്കാന്‍ പറ്റിയിരുന്നെങ്കില്‍…”
ആ മറുപടി ഏതാണ്ടു പ്രതീക്ഷിച്ചിരുന്ന ഞാന്‍ എഴുന്നേറ്റു കൊണ്ട് അയാളോട് ഇരുന്നു കൊള്ളാന്‍ പറഞ്ഞു.
വല്ലാത്തൊരാശ്വാസത്തോടെ അയാള്‍ അവിടെ ഇരുന്നു… “ഒരഞ്ചു മിനിട്ടു മതി, കേട്ടോ. അതു കഴിഞ്ഞ് ഞാന്‍ മാറിത്തരാം” അയാള്‍ നന്ദിയോടെ പറഞ്ഞു…
“ഓ, അതു മതി” ഞാനും സമ്മതിച്ചു.
നമുക്കും ഇത്തരമൊരു അവസ്ഥ വന്നുകൂടായ്കയില്ലല്ലോ. ഇങ്ങനെയൊക്കെയല്ലേ ഒരാളെ സഹായിക്കാന്‍ പറ്റൂ.
കുറച്ചു നേരം കഴിഞ്ഞു…. നിന്നു നിന്ന് എനിക്കും കാലു വേദനിച്ചു തുടങ്ങി, പോരാത്തതിന് നല്ല തിരക്കും. ഞാനയാളെ നോക്കി. സീറ്റിലിരുന്ന് നല്ല ഉറക്കമാണ് കക്ഷി. ഉറങ്ങിക്കോട്ടെ. ചിലപ്പോള്‍ ഒന്ന് ഉറങ്ങിയെണീറ്റാല്‍ സുഖക്കേടും മാറിയാലോ?
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ തിരക്കു കുറഞ്ഞു. എനിക്ക് അയാളുടെ നേരെ എതിര്‍വശത്തായി ഒരു സീറ്റും കിട്ടി. ഞാനവിടെയിരുന്നു. അയാളെ നോക്കിയപ്പോള്‍ അപ്പോഴും ഉറക്കത്തിലാണ്. പിന്നെയും ഒന്നു രണ്ടു സ്റ്റോപ്പു കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ ഉണര്‍ന്നു. നേരെ ഇരിക്കുന്ന എന്നെ അയാള്‍ ശ്രദ്ധിക്കുന്നേയില്ല. മുന്‍പു അങ്ങനൊരു സംഭവം നടന്നതായിപ്പോലും ഓര്‍ക്കാത്തതു പോലെ. അത്ഭുതപ്പെട്ടെങ്കിലും ഞാന്‍ മിണ്ടാതെയിരുന്നു. തലവേദനയെല്ലാം മാറിക്കാണണം, അയാള്‍ നല്ല ഉന്മേഷത്തിലാണ്. അപ്പോള്‍ പത്രവുമായി കയറി വന്ന പയ്യനില്‍ നിന്നും സായാഹ്ന പത്രം ഒരെണ്ണം വാങ്ങി വായനയും തുടങ്ങി. എന്നെ ശ്രദ്ധിച്ചേയില്ല. പിന്നെ, ഞാനക്കാര്യം വിട്ടു. ട്രെയിന്‍ പിന്നേയും നീങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആ സീറ്റിലിരുന്ന് ഞാന്‍ ഉറക്കമായി….കുറേ നേരം ഉറങ്ങിക്കാണും…പിന്നെ, ഉണരുമ്പോള്‍ സമയം സന്ധ്യയായിത്തുടങ്ങി. ട്രെയിന്‍ കൊല്ലത്തെത്താറുമായി. ഞാന്‍ അയാളെ ശ്രദ്ധിച്ചു. അയാളും അവിടെയിരുന്ന് നല്ല ഉറക്കമാണ്. അയാളുടെ പത്രം കയ്യില്‍ കാണുന്നില്ല.
കുറച്ചു നേരം കൂടി കഴിഞ്ഞു. ട്രെയിന്‍ കൊല്ലം സ്റ്റേഷനിലെത്തി. ഞാന്‍ പതുക്കെ എഴുന്നേറ്റു. അപ്പോഴേയ്ക്കും അനൌണ്‍സ്മെന്റിന്റെ ശബ്ദവും മറ്റും കേട്ടിട്ടാകണം, ഉറങ്ങുന്നവരെല്ലാം തല പൊക്കിത്തുടങ്ങി.
ഞാന്‍ പതുക്കെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങിയതും അയാള്‍ പുറകില്‍ നിന്നും എന്നെ തട്ടി വിളിച്ചു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ മുഴുവന്‍ ഉറക്കത്തില്‍ നിന്നും വിടാതെ തന്നെ എന്റെ നേരെ കൈ നീട്ടി എന്തോ ചോദിക്കുന്നുണ്ട്. ഞാനതു കേട്ടില്ല. ഞാന്‍ തിരിഞ്ഞ് വീണ്ടും അയാളുടെ അടുത്തെത്തി എന്താണെന്ന് ചോദിച്ചു.
അയാള്‍ പറഞ്ഞു. “ഇല്ലെങ്കില്‍ 2 രൂപ ഇങ്ങു തന്നിട്ടു പോയ്ക്കോ” അതു ഞാന്‍ കേട്ടു. എനിക്കൊന്നും മനസ്സിലായില്ല. “എന്താ കാര്യം ?” ഞാനയാളോട് വീണ്ടൂം ചോദിച്ചു. അപ്പോഴേയ്ക്കും അയാളുടെ മുഖഭാവം കുറച്ചു കൂടി കടുപ്പമായി. അയാള്‍ എന്തോ കടുപ്പിച്ചു പറയാന്‍ തുടങ്ങും മുന്‍പേ തൊട്ടടുത്തിരുന്നയാള്‍ അയാളോടു പറയുന്നതു കേട്ടു “ അത് ഇയാളല്ല വാങ്ങിയത്, മറ്റെയാള്‍ കുറച്ചു മുന്‍പ് എഴുന്നേറ്റു പോയില്ലേ” എന്ന്.
അപ്പോഴും സംഭവം വ്യക്തമാകാതെ ഞാന്‍ എന്താണെന്ന് അറിയാന്‍ അയാളുടെ മുഖത്തേയ്ക്ക് നോക്കി. അയാള്‍ ഒരു തരം അവജ്ഞയോടെ “ആ, ഒന്നുമില്ല, എന്നാ പോ…പോ” എന്നു പറഞ്ഞു കൊണ്ട് കൈ കൊണ്ട് പൊയ്ക്കൊളാന്‍ ആക്ഷന്‍ കാണിച്ചു.
സംഭവം മനസ്സിലായില്ലെങ്കിലും ഞാന്‍ ഇറങ്ങേണ്ട സമയമായതു കൊണ്ട് ഒന്നും പറയാതെ ഇറങ്ങിപ്പോന്നു. എന്താണ് അയാള്‍ അങ്ങനെ പെരുമാറിയത് എന്നെനിക്ക് മനസ്സിലായില്ല. അയാളുടെ കയ്യിലിരുന്ന പത്രം ആരെങ്കിലും വായിക്കാന്‍ വാങ്ങിയിരിക്കുമെന്നും ഞാനാണ് വാങ്ങിയതെന്ന് അയാള്‍ കരുതിയിരിക്കുമെന്നും എനിക്കു പിന്നീടു തോന്നി. മറ്റെയാള്‍ ഏതോ സ്റ്റോപ്പില്‍ ഇറങ്ങിപ്പോയിരിക്കണം. എങ്കിലും, ചെറിയതെങ്കിലും ഒരു സഹായം ചെയ്തിട്ടും അങ്ങനെ ഒരാളോട് അയാള്‍ ഇതു പോലെ പെരുമാറിയതെന്തായിരിക്കും? ഒരു പക്ഷേ, ആളെ ഓര്ക്കുന്നില്ലായിരിക്കുമോ? അതോ സ്വന്തം ആവശ്യം സാധിച്ചു കഴിഞ്ഞ കാരണമായിരിക്കുമോ? അറിയില്ല.
Friday, June 29, 2007
ഒരു ട്രെയിന്‍ യാത്ര
എഴുതിയത്
ശ്രീ
at
8:11 AM
12
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Wednesday, June 20, 2007
എന്നും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...
ഇവിടെ ഈ ഇരുണ്ട തടവറയില്‍ വെളിച്ചം നന്നേ കുറവായിരിക്കുന്നു. ഉദയാസ്തമയങ്ങള്‍ തിരിച്ചറിയാന്‍ പോലും എനിക്കിന്ന് ബുദ്ധിമുട്ടായിരിക്കുന്നു. പുറത്ത് മഴ പെയ്യുന്നുണ്ടായിരിക്കണം. 2 ദിവസമായി പതിവില്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ട്. ഇതപ്പോള്‍- ഒരു മഴക്കാലമായിരിക്കുമോ? ഒരു പക്ഷേ ഒരു ജൂണ്‍ മാസ രാത്രി? സൂര്യന്റെ നേര്‍ത്ത കിരണങ്ങളും മറഞ്ഞു കഴിഞ്ഞിട്ട് നേരമേറെയായതിനാല്‍ സമയം രാത്രിയായിക്കാണുമെന്നുറപ്പ്. ഇന്ന് തീയതി ഏതാണാവോ? ഇന്നൊരു ഞായറാഴ്ച ആയിരിക്കുമോ? അതോ ശനിയോ? അല്ലെങ്കില്‍ തന്നെ ഈ തടവറയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നിഷ്ഠൂരനായ ഈ കൊലയാളിക്ക് ഏതു ദിവസമായാല്‍ ഏതാണ്?
പണ്ട് കുട്ടിക്കാലത്ത് ഏറ്റവും പ്രിയങ്കരങ്ങളായ നാളുകളായിരുന്നല്ലോ ജൂണ്‍-ജൂലൈ മാസങ്ങള്‍. തിമര്‍ത്തു പെയ്യുന്ന മഴയും ആകാശത്ത് അങ്ങിങ്ങായി ഇടയ്ക്കിടെ തെളിയുന്ന മിന്നല്‍പ്പിണരുകളും അതെത്തുടര്‍ന്ന് മറ്റെങ്ങു നിന്നോ കേള്‍ക്കുന്ന ഇടിമുഴക്കവും… നേരിയ ഭയാശങ്കകളോടെയെങ്കിലും മതിമറന്ന് ആസ്വദിച്ചിരുന്ന മഴക്കാല രാത്രികള്‍… ഇന്ന് എല്ലാം ഒരു സ്വപ്നം പോലെ അവശേഷിക്കുന്നു. പിന്നീട് എത്രയെത്ര മഴക്കാലങ്ങള്‍… മഴയെപ്പോലും മത്സരിച്ചു തോല്പ്പിക്കാനെന്ന വണ്ണം കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങുന്ന അമ്മയുടെ മടിയില്‍ കിടന്നുറങ്ങിയിരുന്ന കഷ്ടപ്പാടിന്റെ ദിനങ്ങള്‍… പിന്നെ, അമ്മയുടെ മരണശേഷം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിസ്സഹായമായ കൌമാരം… പിന്നെ… പിന്നെ… അന്നത്തെ ആ സാധാരണക്കാരനായ ആ നാട്ടിന്‍പുറത്തുകാരനായ ആ കൊച്ചു പയ്യനെ ഇന്നത്തെ ഈ ദുഷിച്ച, എല്ലാവരാലും വെറുക്കപ്പെടുന്ന ഒരു കൊലയാളിയാക്കിത്തീര്‍ത്ത ആ നശിച്ച കോളേജ് ദിനങ്ങള്‍…
ഈശ്വരാ… എന്താണിത്? വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ കണ്ണുകള്‍ ഈറനണിയുന്നിവോ? അപ്പോള്‍… അപ്പോള്‍ എന്നില്‍ ഇനിയും മാനുഷിക വികാരങ്ങള്‍ ബാക്കി നില്‍ക്കുന്നുവെന്നോ? എന്തിന്…? എന്തിന് ഈ വൈകിയ വേളയിലുള്ള തിരിച്ചറിവ്? ഇപ്പോള്‍ എനിക്കൊന്നു പൊട്ടിക്കരയണമെന്നു തോന്നുന്നു… വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍… ഞാന്‍… ഞാനൊന്നു കരഞ്ഞോട്ടെ… മറ്റാരുമറിയാതെ…
പാര്‍വ്വതീ, നീയറിയുന്നുവോ ഞാനിവിടെ ഉള്ളുരുകി കരയുന്നത്? നിനക്കറിയാമോ ഞാനിവിടെ നീറി നീറി ഇല്ലാതാകുകയാണെന്ന്? ഒരു പക്ഷേ, അതറിഞ്ഞാല്‍ നിനക്കായിരിക്കുമല്ലോ ഏറ്റവുമധികം സന്തോഷം തോന്നേണ്ടത്? നിന്നോടു ഞാന്‍ ചെയ്തതിനെല്ലാം ഈശ്വരന് എനിക്കു വിധിച്ച ഈ ശിക്ഷ കണ്ടാല്‍ ഏറ്റവും അധികം ആശ്വാസം തോന്നുന്നത് നിനക്കായിരിക്കില്ലേ? എങ്കില്‍ നീയറിഞ്ഞോളൂ പാര്‍വ്വതീ… ഈ നരകം എനിക്കിന്ന് അസഹനീയമായിരിക്കുന്നു. ഈ ഏകാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…നോവിക്കുന്നു. ഉറക്കം എന്നെ വിട്ടകന്നിട്ട് ഏറെ നാളായിരിക്കുന്നു. പ്ണ്ട് എന്നും നീ കുറ്റപ്പെടുത്തുമായിരുന്ന എന്റെ മനസ്സിന്റെ കാഠിന്യം എനിക്കിന്നു നഷ്ടമായിരിക്കുന്നു. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന എന്റെ ഹൃദയം ഇന്നെന്നെ ഭയപ്പെടുത്തുന്നു. വല്ലപ്പോഴും മാത്രം കടന്നു വരുന്ന ഹ്രസ്വമായ നിദ്രാവേളകളില്‍ ഞാന്‍ മരണത്തെ സ്വപ്നം കാണുന്നു… നിശ്ശബ്ദമായ രാത്രിയുടെ യാമങ്ങളില്‍ ഈ ലോകം മുഴുവന്‍ മതിമറന്നുറങ്ങുമ്പോള്‍ ഞാന്‍ മരണത്തിന്റെ കാലൊച്ചകള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. എല്ലാം കൊണ്ടും എനിക്ക് എന്നെ നഷ്ട്പ്പെട്ടിരിക്കുന്നു.
ഇനി നിനക്കു ചിരിക്കാം… മനസ്സു തുറന്ന്… എല്ലാം മറന്ന്… പക്ഷേ… പക്ഷേ, എനിക്കറിയാം പാര്‍വ്വതീ നിനക്കതിനു പോലും കഴിയില്ലെന്ന്… ആരെയും വെറുക്കാന്‍ നിനക്കൊരിക്കലും കഴിഞ്ഞിട്ടില്ലല്ലോ… എല്ലാവരേയും സ്നേഹിക്കാനല്ലേ നീയെന്നും പഠിച്ചിട്ടുള്ളു. അല്ലെങ്കില്‍… അല്ലെങ്കിലെന്തിനായിരുന്നൂ നീയെന്നെ ഇത്ര മാത്രം സ്നേഹിച്ചത്? എന്തിനായിരുന്നൂ എല്ലാവരും കയ്യൊഴിഞ്ഞിട്ടും നീ മാത്രം എനിക്കു വേണ്ടി കാത്തിരുന്നത്? എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചത്? നമ്മള് പണ്ടു മുതലേ ഒരുമിച്ചു കളിച്ചു വള്ര്ന്നതു കൊണ്ടോ? പത്തു പതിനഞ്ചു വര്‍ഷം ഒരുമിച്ചു പഠിച്ച്തു കൊണ്ടോ? അതോ നിനക്കു സ്നേഹിക്കാന്‍ മറ്റാരും ഇല്ലാതിരുന്നതു കൊണ്ടോ? ഇതൊന്നുമായിരുന്നില്ലല്ലോ? നിന്റേത് നല്ല മനസ്സായിരുന്നൂ പാര്‍വ്വതീ… മറ്റാരേക്കാളും എന്നെ മനസ്സിലാക്കാന്‍ ശ്രമിച്ചതും നീ മാത്രമായിരുന്നു. ഒരു പക്ഷേ, എന്നെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞതും നിനക്കു മാത്രമായിരുന്നിരിക്കണം. അല്ലെങ്കില്‍… എല്ലാവരും വെറുത്ത ഈ നീചനെ ഇവിടെ വന്നു കാണണമെന്നു നിനക്കു തോന്നിയതെന്തിനാണ്? കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക്… അതോ അഞ്ചോ… എന്നെ സന്ദര്‍ശിക്കാന്‍ ഇവിടെയെത്തിയ ഒരേയൊരു വ്യക്തിയും നീ മാത്രമായിരുന്നല്ലോ… പക്ഷേ, നിന്നെയൊന്നു കാണാന്‍ പോലും അന്നു ഞാന്‍ കൂട്ടാക്കിയില്ലല്ലോ. അന്നൊരുപാടു നേരം എന്നെ കാണാന്‍ കാത്തു നിന്നിട്ട് കരഞ്ഞു കൊണ്ടാണ് നീയിവിടം വിട്ടു പോയതെന്ന് പിന്നീട് ഞാനറിഞ്ഞു. അന്നെനിക്ക് അതിലത്ര വിഷമവും തോന്നിയിരുന്നില്ല. എന്നും നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടല്ലേ ഉള്ളൂ. സ്നേഹിക്കുന്നവര്‍ക്കെല്ലാം ദു:ഖം മാത്രം നല്കാനല്ലേ എനിക്കെന്നും കഴിഞ്ഞിട്ടുള്ളൂ…എന്നെ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായിട്ടുള്ളതോ, എന്നെ വച്ചു മുതലെടുത്തവര്‍ക്കു മാത്രം… മുജ്ജന്മങ്ങളിലെ എന്തു പാപം കൊണ്ടാണോ ഞാനിങ്ങനെ നശിച്ചു പോയത്?
എല്ലാവര്ക്കും ഞാനെന്നും ഒരു കൊള്ളരുതാത്തവനായിരുന്നല്ലോ… എന്നും. അല്ലായിരുന്നെങ്കില്‍ എന്റെ ജനനത്തിനും മുന്‍പേ അമ്മയെ ഉപേക്ഷിച്ചു പോകാന്‍ എന്റെ അച്ഛനു തോന്നിയതെന്തായിരിക്കും? എനിക്കു വേണ്ടി എന്നും കണ്ണീരൊഴുക്കാന്‍ മാത്രം വിധിക്കപ്പെട്ട എന്റെ അമ്മയുടെ മരണശേഷം ബന്ധുവീട്ടുകാര്‍ എന്നെ വീട്ടില്‍ നിന്നും അടിച്ചിറക്കിയതെന്തിനായിരുന്നു…?
ഡിസ്റ്റിങ്ങ്ഷനോടെ പത്താം ക്ലാസ്സ് പാസ്സായി കോളേജില്‍ ചേര്‍ന്ന എന്റെ നാശം അവിടെ തുടങ്ങുകയായിരുന്നല്ലോ… പിന്നീടെന്തിനായിരുന്നു പല രാഷ്ട്രീയ പാര്‍ട്ടികളുടെയും വിളി കേട്ട് ആ നശിച്ച കോളേജ് രാഷ്ട്രീയത്തിലിറങ്ങാന്‍ എനിക്കു തോന്നിയത്? തുടര്‍ന്ന് പഠനത്തില്‍ ഉഴപ്പി, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് എല്ലാം മറന്ന് വിഹരിച്ച ആ നാളുകള്‍ യഥാര്‍ത്ഥത്തില്‍ എനിക്കു നല്കിയതെന്തായിരുന്നു?
എല്ലാവരാലും ഒറ്റപ്പെട്ട ഞാന്‍ സ്വയം രക്ഷപ്പെടാന്‍… അല്ലെങ്കില്‍ എല്ലാവരോടുമുള്ള എന്റെ പക തീര്‍ക്കാന്‍ കണ്ടു പിടിച്ച ഒരു വഴിയായിരുന്നില്ലേ ഒരര്‍ത്ഥത്തില്‍ ആ സ്വയം നശീകരണം? ഞാന്‍ നശിക്കുകയാണെന്നറിഞ്ഞു കൊണ്ടു തന്നെ എനിക്കു മദ്യവും മയക്കുമരുന്നും ഇഷ്ടം പോലെ പണവും തന്നു കൊണ്ടിരുന്ന ആ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി ഞാന്‍ കോളേജില്‍ അടിയുണ്ടാക്കി… സമരം ചെയ്തു… കോളേജിലെ പ്രധാന റൌഡികളില്‍ ഒരുവനായി… കോളേജിലെ ഏതൊരു വിദ്യാര്‍ത്ഥിയും, എന്തിന് അദ്ധ്യാപകര്‍ വരെ ഭയപ്പെട്ടിരുന്ന ഒരു യഥാര്‍ത്ഥ റൌഡി… എല്ലായ്പ്പോഴും എല്ലാ കേസുകളില്‍ നിന്നും അവരെന്നെ രക്ഷിക്കുന്നത്, പിന്താങ്ങുന്നത് അവര്‍ക്കു വേണ്ടിയാണെന്ന തിരിച്ചറിവോടെ തന്നെ ഞാന്‍ വീണ്ടും വീണ്ടും നാശത്തിലേക്കു പോയ്ക്കൊണ്ടിരുന്നു…എന്റെ ജീവിതം നശിപ്പിച്ചവരോടുള്ള പ്രതികാരമായി ഞാന്‍ തിരഞ്ഞെടുത്ത വഴി എന്നെ തന്നെ നശിപ്പിക്കുക എന്നതായിരുന്നല്ലോ. അതിനു ഞാന്‍ നല്‍കേണ്ടി വന്ന വില…
എന്നാല്‍, നീ… പാര്‍വ്വതീ, നീ യഥാര്‍ത്ഥത്തില്‍ എന്നെ തോല്‍പ്പിക്കുകയായിരുന്നു…കോളേജ് മുഴുവന്‍ എന്നെ ഭയക്കുമ്പോള്‍ നിന്റെ കണ്ണില്‍ മാത്രം ഞാനൊരിക്കലും ഭയം നിഴലിച്ചു കണ്ടിട്ടില്ല. എന്നെ ആ അവസ്ഥയില്‍ കാണുമ്പോള്‍ നിറഞ്ഞു തുളുമ്പിയിരുന്ന ആ കണ്ണുകളില്‍ എപ്പോഴും നിസ്സംഗതയായിരുന്നു. എന്നും എന്നെയോര്‍ത്ത് നീ വിഷമിക്കുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു. നിന്റെ കണ്ണുകള്‍ മൌനമായി എന്നോട് അപേക്ഷിക്കുന്നത് എനിക്കു തിരിച്ചറിയാമായിരുന്നു, എന്നിട്ടും… എന്നിട്ടും ഞാനത് പാടെ അവഗണിച്ചു. നീയുമായി സംസാരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഞാന്‍ ബോധപൂര്‍വ്വം ഒഴിവാക്കി. നിനക്കെന്നോട് ഒരുപാട് സംസാരിക്കാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ നിന്റെയൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും എന്നെ ദുര്‍ബലനാക്കുമെന്ന് ഞാന്‍ ഭയന്നു. ഭീരുവായ ഞാന്‍ ഒരിക്കലും നിന്നെ മനസ്സിലാക്കുന്ന്തായി ഭാവിച്ചില്ല. എന്റെ തെറ്റ്… എന്റെ തെറ്റ്… എനിക്കറിയാം… എങ്കിലും… എങ്കിലും പാര്‍വ്വതീ, നീ ഒരിക്കലെങ്കിലും ഉപേക്ഷിച്ചു പോയ എന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന്… മരിച്ചു പോയ എന്റെ അമ്മയുടെ സ്ഥാനത്ത്… എനിക്കില്ലാതെ പോയ ഒരു സഹോദരന്റെ അല്ലെങ്കില്‍ സഹോദരിയുടെ സ്ഥാനത്ത്… അതുമല്ലെങ്കില്‍ എന്നും നീയാഗ്രഹിച്ചിരുന്ന ആ കാമുകിയുടെ സ്ഥാനത്തു നിന്നുകൊണ്ട് എന്നെയൊന്നു വഴക്കു പറഞ്ഞിരുന്നെങ്കില്‍… മുഖമടച്ച് ഒരിക്കലെങ്കിലും ഒരടി തന്നിരുന്നെങ്കില്‍… ഒരു തവണയെങ്കിലും പിടിച്ചിരുത്തി എന്നെയൊന്ന് ഉപദേശിച്ചിരുന്നെങ്കില്‍… എങ്കില്‍… എങ്കിലൊരു പക്ഷേ, ഞാന്‍ നന്നായിപ്പോയേനെ. പക്ഷേ, നീയൊരിക്കലും അധികാരത്തോടെ അങ്ങനെ ചെയ്യുമായിരുന്നില്ല. പണ്ടു മുതല്ക്കേ, ഞാന്‍ പറയുന്നത് കേള്‍ക്കാനായിരുന്നില്ലേ നിനക്കിഷ്ടം? എന്നെ അനുസരിക്കാനല്ലേ നീ പഠിച്ചിട്ടുള്ളൂ… അവിടെ… അവിടെ ഞാന്‍ തോറ്റു പോയി പാര്‍വ്വതീ…
അവസാനം ആ ദിവസം വന്നെത്തി. മദ്യത്തില്‍ മുങ്ങിക്കുളിച്ചു കിടന്ന ആ നശിച്ച ദിവസം… അന്ന് കോളേജില്‍ വഴക്കുണ്ടായതിന്റെ ബാക്കിയായി, അന്നു രാത്രി നഗരത്തിലെ ആളൊഴിഞ്ഞ ഒരു മൂലയില്‍ വച്ച് എതിര് പാര്‍ട്ടിക്കാരുടെ നേതാവിനെ തല്ലാന്‍ എന്റെ പാര്‍ട്ടി നേതാവ് എന്നെ കൂട്ടിനു വിളിച്ചത്. വാക്കു തര്‍ക്കത്തില്‍ തുടങ്ങി, കയ്യാങ്കളിയായി. അവസാനം അയാളെ പച്ച ജീവനോടെ തലയ്ക്കടിച്ചു കൊന്ന എന്റെ നേതാവ് അയാളുടെ കയ്യിലെ രക്തം പുരണ്ട ആ ഇരുമ്പു വടി എന്റെ കയ്യില്‍ ബലമായി പിടിച്ചേല്‍പ്പിച്ച് ഓടി മറയുന്നതു വരെ ആരും സംഭവം കണ്ടിരുന്നില്ലല്ലോ. അയാള്‍ ഇരുട്ടിലെവിടെയോ ഓടി മറയുമ്പോള്‍… പ്രാണവേദനയോടെയുള്ള അലര്‍ച്ചയും പരന്നൊഴുകുന്ന കൊഴുത്ത ചോരയും കണ്ട് പകച്ചു പോയ ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. അപ്പോഴേക്കും ഓടിക്കൂടിയ നാടുകാര് എന്നെ പൊതിഞ്ഞപ്പോള്‍… വിവരമറിഞ്ഞെത്തിയ പോലീസ് എന്നെ വിലങ്ങണിയിക്കുമ്പോള്‍… അനിവാര്യമായതെന്തോ വൈകിയാണെങ്കിലും വന്നുചേര്‍ന്നുവെന്ന ഭാവത്തിലായിരുന്നൂ ഞാന്‍…
പിന്നീട് കോടതിയില്‍ വച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി എതിര് പാര്‍ട്ടി നേതാവിനെ നിര്‍ദ്ദയം തച്ചു കൊന്നതിന് മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അടിമയായ ദേവനാരായണന് എന്ന പ്രതിയെ… ഈ എന്നെ ജീവ പര്യന്തം തടവിനു വിധിക്കുമ്പോള്‍ എനിക്കു വേണ്ടി വാദിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ലല്ലോ. കോടതിയില്‍ വച്ച് മറിച്ചൊരു വാക്കു പോലും പറയാതെ കുറ്റം ഏറ്റെടുത്ത് എന്നെ വിലങ്ങണിയിച്ച് പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ കണ്ടൂ നിന്നു കണ്ണീര് വാര്‍ക്കാനും… പാര്‍വ്വതീ, നീ മാത്രമേ ഉണ്ടായിരുന്നുള്ളുവല്ലോ… യഥാര്‍ത്ഥത്തില്‍ ഞാനൊരു കൊലയാളിയല്ലെന്ന് നീയറിഞ്ഞിരുന്നുവോ…? എനിക്കറിയില്ല…
ഇപ്പോള്‍ നീയെവിടെയാണ്? എവിടെയാണെങ്കിലും നീ സുഖമായിരിക്കട്ടെ…. ഈ പാപിയുടെ നിശ്ശബ്ദമായ പ്രാര്‍ത്ഥന എന്നും നിന്നോടൊപ്പമുണ്ടായിരിക്കും… പാര്‍വ്വതീ, ഇവിടെ ഈ തടവറയില്‍ തണുപ്പ് അസഹ്യമാകുകയാണ്. ഇത് മഴയുടെ തണുപ്പ് തന്നെയോ? അതോ മരണത്തിന്റെ തണുപ്പോ…? മരണത്തിന് തണുപ്പാണെന്ന് കുട്ടിക്കാലത്തെന്നോ പറഞ്ഞു തന്നത് നീ തന്നെയോ? ഇവിടെ എന്റെ അവസാനം അടുത്തെന്ന് എനിക്കു തോന്നുന്നു. എന്റെ കണ്ണുകള്‍ അടഞ്ഞു പോകും പോലെ… പക്ഷേ, സത്യമായും ഞാന്‍ ഉറങ്ങാന്‍ പോവുകയല്ല. എനിക്ക് ഉറക്കം വരുന്നുമില്ല… പക്ഷേ എന്റെ ദേഹം തളരുകയാണ്… മരണത്തിന്റെ കാലൊച്ചകള്‍ എനിക്കിപ്പോള്‍ വ്യക്തമായി കേള്‍ക്കാം. അതിനു മുന്‍പ്… എനിക്കു നിന്നെയൊന്നു കാണാന്‍ കഴിയുമോ? ഒരു നോക്കു മാത്രം….
വേണ്ടാ… എനിക്കിപ്പോള്‍ നിന്നെ കാണാം… എന്റെ അടഞ്ഞ കണ്ണുകള്‍ക്കു മുന്‍പിലും നിന്റെ രൂപം എനിക്കു വ്യക്തമായി കാണാം… നിന്റെയാ നിഷ്കളങ്കമായ ചിരിയും. പാര്‍വ്വതീ… എന്റെ നിറഞ്ഞ കണ്ണുകള്‍ സാക്ഷിയാക്കി, വിങ്ങുന്ന ഹൃദയം സാക്ഷിയാക്കി, ഇനി ഞാനൊരു സത്യം പറഞ്ഞോട്ടെ… ഇതു വരെ ഞാന്‍ പറയാതിരുന്ന ഒരു സത്യം…
“പാര്‍വ്വതീ്…എന്നും… എന്നും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ…”
എഴുതിയത്
ശ്രീ
at
6:00 AM
6
comments
Labels: കഥ
Saturday, June 9, 2007
ഹോളോമാന്
രണ്ടാം വര്‍ഷ ബിരുദ പഠന കാലമാണ് സമയം. അന്നൊരിക്കല്‍ യാഥൃശ്ചികമായി ഒരു അവധി വന്നു പെട്ടു. ഒരാഴ്ചയുടെ മദ്ധ്യത്തിലായിപ്പോയതിനാല്‍ ആര്‍ക്കും വീട്ടില്‍ പോകാനൊന്നും ഒത്തില്ല. ഞങ്ങള്‍ വെറുതേ ഓരോന്നു പറഞ്ഞു നേരം കളയുമ്പോഴാണ് അടുത്ത വീട്ടില്‍ താമസിക്കുന്ന മറ്റു ചങ്ങാതിമാര്‍ കൂടി വന്നത്, അന്നത്തെ ദിവസത്തിന്റെ വിരസത മാറ്റാനായി ഇറങ്ങിയതായിരുന്നൂ അവരും.
അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി സംസാരിക്കുന്നതിനിടയില്‍ തോമാ ആണെന്നു തോന്നുന്നു, ആ അഭിപ്രായം മുന്നോട്ടു വച്ചത്. “നമുക്കൊരു സിനിമയ്ക്കു പോയാലോ?” എല്ലാവരും ഏകകണ്ഠേന സമ്മതിച്ചു. ഏതു സിനിമയ്ക്കു പോകണമെന്നായി അപ്പോള്‍… തെങ്കാശിപ്പട്ടണം ഇറങ്ങിയ സമയം. അതു തന്നെ ആയിക്കളയാമെന്നായി. മത്തനും ഏറ്റു പിടിച്ചു. ‘തീറ് പടമാണെന്നാ ആളിയാ കേട്ടത്. നമുക്ക് പോയ്ക്കളയാം’. ആകട്ടെ. പക്ഷേ വീണ്ടും പ്രശ്നം… തീയ്യേറ്റര്‍ അടുത്തൊന്നുമല്ല… മാത്രമല്ല, ആകെ എട്ടു പത്തു പേരുമുണ്ട്.
എന്നത്തേയും പോലെ മത്തന്‍ അതും ഏറ്റെടുത്തു…” ഞാനൊരു ജീപ്പ് അറേഞ്ചു ചെയ്യാമോ എന്നു നോക്കട്ടെ… എന്തു പറയുന്നു?”
എല്ലാവര്ക്കും സമ്മതം… പക്ഷേ കിട്ടുമെന്ന് ഉറപ്പുണ്ടോ…?
അതിനും മത്തന്‍ വഴി കണ്ടു… “ഞാന്‍ ഒന്നു വീടു വരെ പോയിട്ടു വരാം. വണ്ടി കിട്ടുമോ എന്ന് അന്വേഷിച്ചിട്ട് അഞ്ചുമണിയ്ക്കു മുമ്പായി മണി ചേട്ടന്റെ കടയിലേയ്ക്കു വിളിച്ചു പറയാം.”(അവന്റെ വീട് കോളേജിന് അടുത്തു തന്നെ ആണ്.കൂടിയാല്‍ 5 കി.മീ. ദൂരം വരും).
അങ്ങനെ തല്ക്കാലം അവര്‍ എല്ലാവരും പിരിഞ്ഞു.മത്തന്റെ ഫോണ്‍കോളും പ്രതീക്ഷിച്ചിരുപ്പായി.(അവര്‍ താമസിക്കുന്ന വീട് കവലയ്ക്കടുത്തു തന്നെ, ആയിരുന്നതിനാല്‍ മത്തന്റെ ഫോണ്‍ വന്നാല്‍ അക്കാര്യം ഞങ്ങളുടെ വീട്ടില്‍ വന്നു പറയാമെന്ന കാര്യവും അവര്‍ ഏറ്റു) അഞ്ചു മണി വരെയൊന്നും കാക്കേണ്ടി വന്നില്ല, നാലു മണി കഴിഞ്ഞപ്പോഴേയ്ക്കും അവന് വിളിച്ചു പറഞ്ഞു മക്കളേ… ആ പൂതി മനസ്സില്‍ വച്ചേക്ക്… വണ്ടി തരപ്പെട്ടില്ല.”
പറഞ്ഞിട്ടു പോയതു മത്തനായതു കൊണ്ടോ, അവന്റെ വാക്കിനെ നല്ല വിശ്വാസമുള്ളതു കൊണ്ടോ അടുത്ത വീട്ടില്‍ താമസിക്കുന്ന കൂട്ടുകാരെല്ലാം അത് അത്രയേ പ്രതീക്ഷിച്ചിരുന്നുള്ളൂ എന്ന ഭാവത്തില്‍ തിരിച്ചു പോയി.പക്ഷേ, അവര്‍ ഇക്കാര്യം ഞങ്ങളോടു വന്നു പറയാന്‍ വിട്ടു പോയി. ഞങ്ങളും അതു പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്ന് അവരും കരുതിക്കാണും. പക്ഷേ, ഞങ്ങള്‍ 3 പേര് നല്ല പ്രതീക്ഷയിലായിരുന്നു. (ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഞങ്ങളുടെ കൂട്ടത്തില്‍ ഏഴെട്ടു പേരുണ്ടെങ്കിലും ആ വീട്ടില്‍ വാടക കൊടുത്തു താമസിക്കുന്നവര്‍ ഞങ്ങള്‍ 3 പേര് മാത്രമായിരുന്നു. ബാക്കിയുള്ളവരെ ‘അഭയാര്‍ത്ഥികള്‍ ‘എന്ന സ്ഥാനപ്പേരിലാണ് ഞങ്ങള്‍ സംബോധന ചെയ്യാറ്). അന്നത്തെ ദിവസത്തിന്റെ ബോറടി മാറ്റാമെന്നും നല്ലൊരു സിനിമ(തെങ്കാശിപ്പട്ടണത്തിനു നല്ല അഭിപ്രായമാണേന്നും അറിഞ്ഞിരുന്നു) കാണാമെന്നുമുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ കാത്തിരുപ്പായിരുന്നു.
എന്നാല്‍ മണി അഞ്ചും കഴിഞ്ഞ് ആറായിട്ടും മത്തനേയോ അടുത്ത വീട്ടിലെ കൂട്ടുകാരേയോ കാണാതായപ്പോള്‍ അവരെ തപ്പി ഞങ്ങള്‍ കവലയിലേക്കിറങ്ങി. അവസാനം അവരുടെ വീട്ടില്‍ ചെന്നു നോക്കുമ്പോഴുണ്ട് അവിടെ അവരെല്ലാവരും ചീട്ടു കളിച്ചു കൊണ്ടിരിക്കുന്നു.അപ്പോഴാണറിഞ്ഞത് മത്തന്‍ നിരാശപ്പെടുത്തിയ കാര്യം…
ചീട്ടു കളി താല്പര്യമില്ലാത്തതിനാല് ഞങ്ങള്‍ നിരാശയോടെ ഞങ്ങളുടെ വീട്ടിലേയ്ക്കു തിരിച്ചു. വെറുതേയിരുന്ന ഞങ്ങളെ പറഞ്ഞ് ആശിപ്പിച്ചതിന് മത്തനെ കൊല്ലാനുള്ള പകയുമായിട്ടാണ് ഞങ്ങള്‍ ഇരുന്നത്. എന്തായാലും അവന് രാത്രി വന്നു ചാടുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.( അവന്റെ വീട് അടുത്തു തന്നെ ആയിരുന്നെങ്കിലും എല്ലാ ദിവസവും രാത്രിയാകുമ്പോള്‍ അവന്റെ ചേട്ടായിയുടെ ബൈക്കും കൊണ്ട് അവന് ഞങ്ങളുടെ വീട്ടിലെത്തുമായിരുന്നു. എന്നിട്ട് വെളുപ്പിനേ തിരിച്ചു പോകും).
പക്ഷേ സിനിമാ പരിപാടി പാളിയപ്പോഴേക്കും നിരാശരായ അഭയാര്‍ത്ഥികള്‍ അവരവരുടെ വീടുകളിലേയ്ക്കും പോയി. സിനിമ കാണുകയാണെങ്കില്‍ ഞങ്ങളുടെ കൂടെ കൂടാനായിരുന്നു, അവരുടെ പ്ലാന്‍. (അല്ലാ, മിക്ക ദിവസങ്ങളിലും എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്തി അവര്‍ ഞങ്ങളുടെ കൂടെ തങ്ങാറുണ്ട്)
അവസാനം അവന് വന്നു… പക്ഷേ പതിവിലേറെ വൈകി. വന്നപ്പോള്‍ തന്നെ 8.30. അവന് വന്നു കയറിയ പാടേ കുല്ലു അവനെ കണക്കിനു പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ അവനെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്ന് അവനറിഞ്ഞത്. അതറിഞ്ഞപ്പോള്‍ അവനൊരു കുറ്റബോധം…. ഞങ്ങളെ അപ്പോള്‍ തന്നെ എങ്ങനെയെങ്കിലും സിനിമയ്ക്കു കൊണ്ടു പോയേ ഒക്കൂ…. പക്ഷേ, വണ്ടി കിട്ടാനില്ല. മാത്രമല്ല, ഞങ്ങള്‍ നാലാളും (ഞാനും കുല്ലുവും മത്തനും പിന്നെ സഞ്ചുവും). അപ്പോഴേയ്ക്കും ക്ഷീണം കാരണം സഞ്ചു തനിയേ ഈ സംരംഭത്തില്‍ നിന്നും പിന്മാറി. അപ്പോള്‍ മത്തന്റെ തലയില്‍ ഒരു ഐഡിയ!!! 3 പേരല്ലേയുള്ളൂ… ബൈക്കില്‍ ട്രിപ്പിള്‍ വച്ചു പോകാം… രാത്രി ആയതു കൊണ്ട് ചെക്കിങ്ങൊന്നും ഉണ്ടാവില്ല.
പക്ഷേ, അപ്പോഴാണ് ഞാനത് ചിന്തിച്ചത്… ഷോ 9 മണിക്കാണ്. എങ്ങനെ പോയാലും തീയ്യറ്ററില്‍ എത്തുമ്പോള്‍ 9 മണി കഴിയും. മാത്രമല്ല, തെങ്കാശിപ്പട്ടണം ഇറങ്ങിയിട്ട് ഒന്നോ രണ്ടോ ആഴ്ചയേ ആയിട്ടുള്ളൂ. നല്ല തിരക്കായിരിക്കും നേരത്തെ ചെന്നിട്ടു പോലും ടിക്കറ്റ് കിട്ടുന്നില്ലെന്ന് ചിലര്‍ പറഞ്ഞും കേട്ടിരുന്നു. ഞാന്‍ അവനെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു.
പക്ഷേ മത്തന്റെ കുറ്റബോധം അതിനു സമ്മതിക്കുന്നില്ല. അവനു ഞങ്ങളെ എങ്ങനേയും സിനിമയ്ക്കു കൊണ്ടു പോയേ ഒക്കൂ…. പ്രത്യ്യേകിച്ചു കുല്ലുവിനെ(അവനാണല്ലോ മത്തനോട് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരിഭവിച്ചത്) തെങ്കാശിപ്പട്ടണം പറ്റിയില്ലെങ്കില്‍ ഏതെങ്കിലും ഒരു പടം.“ ഒരു പണി ചെയ്യാം… എറണാകുളത്ത് ‘ഹോളോമാന് ‘കളിക്കുന്നുണ്ട്…. സൂപ്പര്‍ പടമാണെന്നാ കേട്ടത്. നമുക്ക് അതു കാണാം”. മത്തന്‍ ഉപാധി പറഞ്ഞു.
അപ്പോള്‍ എനിക്കത്ര താല്പര്യം തോന്നിയില്ല. “എന്നാല്‍ നിങ്ങള്‍ രണ്ടൂ പേരും പോയിട്ടു വാടാ… എനിക്കു അത്ര താല്പര്യമില്ല. മാത്രമല്ല, സഞ്ചു ഒറ്റയ്ക്കാവില്ലേ?” ഞാന്‍ ഒഴികഴിവു പറഞ്ഞു നോക്കി. പക്ഷേ മത്തനും കുല്ലുവും വിടുന്നില്ല. എന്തായാലും ഞാന്‍ കൂടെ ചെന്നേ തീരൂ. അപ്പോള്‍ സഞ്ചുവും പറഞ്ഞു. “നിങ്ങള്‍ പോയ്ക്കോടാ… എനിക്കു പ്രശ്നമൊന്നുമില്ല. ഭയങ്കര ക്ഷീണം. ഞാനുറങ്ങാന്‍ പോകുന്നു. നിങ്ങള്‍ തിരിച്ചു വരുമ്പോള്‍ എന്നെ വിളിച്ചാല്‍ മതി”.
(അവന് ക്യാമ്പിന്റെ ഭാഗമായി ആര്‍ക്കോ അന്ന് ബ്ലഡ് ഡൊണേറ്റു ചെയ്തിരുന്നു)
അങ്ങനെ എനിക്കു പറയാന്‍ കാരണമൊന്നുമില്ലാതായി. പിന്നെ, ഞാനും പോകാനിറങ്ങി.
പക്ഷേ, 9.30 നു മുന്‍പ് എറണാകുളത്തെത്തണം. ഷോ 9.30 നാണെന്ന് പറഞ്ഞതു മത്തനാണ്, യാതൊരു സംശയവുമില്ലാതെ .(അതു കേട്ടപ്പോഴേ ഞങ്ങള്‍ക്കു സംശയം തോന്നി. കാരണം അവന് അത്രയ്ക്കു ഉറപ്പിച്ചു പറയണമെങ്കില്‍ അക്കാര്യം അവന് വലിയ പിടിയുണ്ടാകാന്‍ തരമില്ല… അവന് എന്നും അങ്ങനെയാണല്ലോ)
പിന്നെ, എന്തെങ്കിലുമാകട്ടെ എന്നു കരുതി ഞങ്ങള്‍ 3 പേരും ആ കാവസാക്കിയില്‍ വലിഞ്ഞു കയറി.
പതിവിനു വിരുദ്ധമായി ഞാന്‍ രണ്ടാമതാണ് കയറിയത്… (സംശയിക്കേണ്ട! മൂന്നും നാലും പേര് അതില്‍ കയറാറുണ്ട്,ഇടയ്ക്കിടെ) കാരണം 3 പേരായി പോകുമ്പോഴെല്ലാം സാധാരണ ഞാന്‍ അവസാനമാണ് കയറാറ്. എന്തോ, മന:പ്പൂര്‍വ്വമല്ല, അങ്ങിനെ കയറി എന്നു മാത്രം. അത് അവന് അപ്പോള്‍ തന്നെ പറയുകയും ചെയ്തു…” പതിവില്ലാതെ ഇന്നു ശ്രീക്കുട്ടനാണല്ലോടാ നടുക്ക്”.
“വാചകമടിച്ചിരിക്കാതെ വണ്ടി വിടടാ… ഇപ്പോ തന്നെ സമയം 8.31 ആയി‘ കുല്ലു പുറകിലിരുന്ന് ഒച്ചയിട്ടു.(മത്തന്‍ പടം തുടങ്ങുക 9.30നായിരിക്കുമെന്നു പറഞ്ഞെങ്കിലും 9മണിക്കായിരിക്കുമോ എന്ന് കുല്ലുവിനു സന്ദേഹം ഉണ്ടായിരുന്നു, എനിക്കും)
‘ഓ.കെ.’ മത്തന്‍ വണ്ടി എടുത്തു കഴിഞ്ഞു. “നോക്കിക്കോടാ. ഇപ്പോ 8.31… കൃത്യം 8.45 ന് നമ്മള് മുളന്തുരുത്തി എത്തും.പിന്നെ 15 മിനിട്ടു കൊണ്ട് എറണാകുളം. എന്തായാലും 9.10 നുള്ളില്‍ ഞാന്‍ നിങ്ങളെ തീയ്യറ്ററില്‍ എത്തിച്ചിരിക്കും” മത്തന്‍ ഉറപ്പിച്ചു പറഞ്ഞു.
തുടര്‍ന്ന് വണ്ടി പോയത് പറന്നാണോ എന്നു പോലും എനിക്കു തോന്നി. മനസ്സില്‍ അവന്റെ ഡ്രൈവിങ്ങില്‍ ഒരല്‍പ്പം മതിപ്പും തോന്നാതിരുന്നില്ല. (അവന് ഡ്രൈവിങ്ങില്‍ എന്റെ ഗുരു കൂടിയാണല്ലോ… മോശം വരില്ല.).
വൈകാതെ മുളന്തുരുത്തി എത്താറായി. മത്തന്‍ എന്നോടൂ ചോദിച്ചു “ശ്രീക്കുട്ടാ… സമയമെന്തായി?”
‘8.47’ ഞാന്‍ പറഞ്ഞു.
“ഞാന്‍ പറഞ്ഞില്ലേ, ഈ സമയത്ത് നമ്മള് മുളന്തുരുത്തി എത്തുമെന്ന്” അവന് അഭിമാനത്തോടെ ചോദിച്ചു.
ഞങ്ങള്‍ മുളന്തുരുത്തി പോലീസ് സ്റ്റേഷന് കഴിഞ്ഞ് ഗവ: ഹോസ്പിറ്റലിനു മുന്‍പിലെത്തിക്കൊണ്ടിരിക്കുന്നു. നല്ല സ്ട്രെയിറ്റു റോഡ് ആയതിനാല്‍ വണ്ടി പറക്കുകയാണ്… ഞാന്‍ ഒന്ന് എത്തിച്ചു നോക്കി… മീറ്റര്‍ സൂചി 80 നും90നും ഇടയ്ക്ക്… കൊള്ളാം… ഇവന് ഒരു പുലി തന്നെ…!
കുല്ലുവും മത്തന്റെ പെര്‍ഫോമന്‍സില്‍ തൃപ്തനാണെന്നു തോന്നി.
അങ്ങനെ ഹോസ്പിറ്റലിനടുത്തെത്തി. അവിടെ ചെറിയൊരു കവല. ഹോസ്പിറ്റല്‍ കഴിഞ്ഞാല്‍ ഇടത്തു നിന്ന് ചെറിയൊരു പോക്കറ്റ് റോഡ്. വലതു വശത്തായി ഒരു വായനാശാല. അങ്ങോട്ടും ഒരു കൊച്ചു റോഡുണ്ട്. ഇടതു വശം ചേര്‍ന്ന് ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നു.
ആ സമയത്താണ് ഇടതു വശത്തുള്ള പോക്കറ്റ് റോഡില്‍ നിന്നും ഒരു സ്കൂട്ടറില്‍ രണ്ടു പേര് മെയിന്‍ റേഡിലേയ്ക്കു പ്രവേശിക്കുന്നത്. മെയിന്‍ റോഡില്‍ കയറിയ അവരും ഞങ്ങളുടെ തൊട്ടു മുന്നില്‍ ഞങ്ങള്‍ പോകുന്ന ദിശയിലേയ്ക്കു തന്നെ വണ്ടി തിരിച്ചു.
അവരുടെ സ്കൂട്ടര്‍ ഓട്ടോ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്തെത്തി, ഇപ്പോള്‍ ആ വണ്ടി ഏതാണ്ട് റോഡിനു നടുക്കാണ്. ഓട്ടോ കാരണം വണ്ടി നടുക്കു കൂടി എടുത്തതായിരിക്കുമെന്നു മത്തന്‍ കരുതി…. കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളും. ഞങ്ങള്‍ അവരുടെ തൊട്ടടുത്തെത്തിയതും മത്തന്‍ അവരെ ഓവര്‍ടേക്കു ചെയ്യാന്‍ വണ്ടി അവരുടെ വലതു വശത്തു കൂടി എടുത്തതും സിഗ്നലൊന്നും കാണിക്കാതെ അവര്‍ അവരുടെ സ്കൂട്ടര്‍ റോഡിന്റെ വലത്തോട്ടു (വായനാശാലയുടെ ഭാഗത്തേയ്ക്കു) തിരിച്ചതും ഒരുമിച്ചായിരുന്നു.
അപകടം മണത്ത മത്തന്‍ വണ്ടി ആഞ്ഞു ചവിട്ടി… പക്ഷേ സ്പീഡ് തീരെ കുറവായതിനാല്‍ അപ്പോഴേയ്ക്കും കാവസാക്കി കാലിബറും ചേതക് സ്കൂട്ടറും കൂടി ഒരു ധൃതരാഷ്ട്രാലിംഗനം നടന്നു കഴിഞ്ഞു.
അപ്പോള്‍ എനിക്കു കാണാന്‍ കഴിഞ്ഞത് ഇതാണ്.‘ ആ സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും അപ്പുറത്തെയ്ക്കു വീഴുന്നു. ഞങ്ങളുടെ വണ്ടി ഉരഞ്ഞു കൊണ്ട് നേരെ ടാര്‍ റോഡിലേക്കു കുതിക്കുന്നു.
എനിക്കു മുന്പില് മത്തന്റെ തലയും റോഡിലേയ്ക്ക്… പെട്ടെന്നു തോന്നിയ ബുദ്ധി കൊണ്ട് ഞാനവന്റെ കോളറിനു പിടിച്ച് പുറകോട്ട് വലിച്ചു.അപ്പോഴേയ്ക്കും വണ്ടിയും മത്തനും താഴെ വീണു കഴിഞ്ഞു…. എന്റെ വലിയുടെ ശക്തിയാല്‍ അവന്റെ മുഖത്തിന്റെ ഒരു വശം മാത്രമേ കുറച്ചു നിലത്തുരഞ്ഞുള്ളൂ… ബാലന്‍സ് തെറ്റിയെങ്കിലും ഞാന്‍ വീണില്ല. വണ്ടി മറിഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ കുല്ലുവിന് ചാടി മാറാനും കഴിഞ്ഞു.
അപ്പോഴേയ്ക്കും ആള്ക്കാര് ഓടിക്കൂടി. ഞാന്‍ മത്തനെ വലിച്ചെഴുന്നേല്‍പ്പിച്ചു. അവന്റെ മുഖത്തിന്റെ ഇടത്തേ വശത്ത് ക്രിക്കറ്റ് ഗ്രൌണ്ടില് പിച്ചിനു വേണ്ടി പുല്ലു മാറ്റിയ ആകൃതിയില്‍ കറച്ചു ഭാഗത്ത് തൊലി പോയി ചോര വരുന്നു… ഭാഗ്യം! കാര്യമായി ഒന്നും പറ്റിയില്ല. എനിക്കാശ്വാസമായി.
അപ്പോഴാണ് തൊട്ടടുത്ത് റോട്ടില് നിന്നും ഒരു കരച്ചില്. നോക്കുമ്പോള്‍ ആ സ്കൂട്ടരിലുണ്ടായിരുന്നവരാണ്. ഓടിച്ചിരുന്നയാള്‍ കുഴപ്പങ്ങളൊന്നുമില്ലാതെ ചാടിയെഴുന്നേറ്റു. പക്ഷേ, കരയുന്ന പുറകിലിരുന്ന ആളുടെ കയ്യൊടിഞ്ഞ് ബാന്‍ഡേജിട്ട പോലെ. ശ്ശേടാ… ഇത്രപെട്ടെന്ന് ഇതെങ്ങനെ?
‘അവന്റെ കയ്യൊടിഞ്ഞിരിക്കുകയായിരുന്നു. അത് അനങ്ങിക്കാണും‘. മറ്റേയാള്‍ നാട്ടുകാരോട് പറയുന്നതു കേട്ടു. അവര്‍ വളരെ പതുക്കെ ആയിരുന്നതിനാല്‍ കാര്യമായി ഒന്നും പറ്റിയില്ല. ഭാഗ്യം!
അപ്പോഴേക്കും നാട്ടുകാരെല്ലാം വന്ന് ഞങ്ങളുടെയെല്ലാം ചുറ്റും കൂടി. ഓവര്‍സ്പീഡ് എന്ന കുറ്റം ഞങ്ങളുടെ ഭാഗത്തും, സിഗ്നലൊന്നും തരാതെ പെട്ടെന്ന് റോഡ് ക്രോസ്സ് ചെയ്യാന്‍ നോക്കിയെന്ന വീഴ്ച അവരുടെ ഭാഗത്തും ഉണ്ടായതു മൂലം നാട്ടുകാരാരും ഒന്നും പറഞ്ഞില്ല. ഞങ്ങളും സ്കൂട്ടറിലുണ്ടായിരുന്നവരും കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞെങ്കിലും നാട്ടുകാര്‍ പറഞ്ഞു…‘ എന്തായാലും ആശുപത്രിയില്‍ കയറി മുറിവൊക്കെ നോക്കി മരുന്നു വച്ചിട്ടു പോയാല്‍ മതി‘.
ഞങ്ങളുടെ ഇടയില്‍ മത്തന്റെ മുഖത്തെ കുറച്ചു മുറിവും അവരുടെ കൂട്ടത്തില്‍ പുറകിലിരുന്ന ചേട്ടന്റെ ഒടിഞ്ഞ കൈയും ആയിരുന്നു പ്രശ്നം…. എന്തായാലും ആശുപത്രിയില്‍ കേറി മരുന്നു വച്ചിട്ടു പോകാമെന്നു ഞങ്ങളും സമ്മതിച്ചു.
“ശ്രീക്കുട്ടാ, നിങ്ങള്‍ക്കു വല്ലതും പറ്റിയോ” .അപ്പോഴാണ് ഞാന്‍ എന്റെ ശരീരത്തെ കുറിച്ചു ബോധവാനായത്… നോക്കുമ്പോള്‍ വലിയ കുഴപ്പമൊന്നും തോന്നുന്നില്ല. എന്റെ ഒരു ചെരിപ്പ് ഊരി പോയിരുന്നു. ആ കാല് വിരല്‍ ഉരഞ്ഞു പൊട്ടിക്കാണണം, കുറേശ്ശെ വേദനയുണ്ട്.ഷര്‍ട്ടിന്റെ അടിഭാഗത്തായി ഇടതു കൈക്കു താഴെ കുറച്ചു ഭാഗം ഉരഞ്ഞു കീറി, അതുപോലെ പാന്റ്സിന്റെ ഇടതു കാല്‍മുട്ടും… അല്ലാതെ മുറിവും ചതവുമൊന്നും കാണാനില്ല. വേദനയും തോന്നുന്നില്ല.
അല്ല, കുല്ലുവിനെ അവിടെയൊന്നും കാണാനില്ലല്ലോ. ഞാന്‍ ചുറ്റും നോക്കി. വണ്ടി, ആരോ ഉയര്‍ത്തി, റോഡ് സൈഡില്‍ വച്ചിട്ടുണ്ട്. അവിടെയും അവനെ കാണാനില്ല. നാട്ടുകാരെല്ലാം ആശുപത്രിയിലേയ്ക്ക് ഞങ്ങളെ നിര്‍ബന്ധിച്ച് കയറ്റി വിട്ടിട്ട് പിന്മാറി.(ആശുപത്രിയുടെ മുന്നില്‍ വച്ചു തന്നെ ആക്സിഡന്റായതു ഭാഗ്യം… വണ്ടിയൊന്നും വിളിച്ചു പോകേണ്ടി വന്നില്ലല്ലോ)
അങ്ങനെ ആശുപത്രിയിലേയ്ക്കു കയറാന്‍ തുടങ്ങുമ്പോള്‍ കുല്ലു എവിടെ നിന്നോ ഓടിയെത്തി. അവന് എന്നോടു പറഞ്ഞു “ശ്രീക്കുട്ടാ, ഞാന്‍ കുറച്ചു മാറി നില്‍പ്പുണ്ടായിരുന്നു. നമ്മള് വീണു കഴിഞ്ഞ ഉടനേ എന്താണ് പറ്റിയതെന്ന് എന്നോട് ഒരാള്‍ ചോദിച്ചു. നമ്മള് മൂന്നു പേര് വണ്ടിയിലുണ്ടായിരുന്നു എന്നറിഞ്ഞ അയാളാണ് എന്നോടു പറഞ്ഞത് മാറിനിന്നോളാന്‍ .അടുത്തു പോലീസ് സ്റ്റേഷന് കൂടി ഉള്ളതിനാല്‍ അവരെങ്ങാന്‍ വന്ന് കേസായാല്‍ ട്രിപ്പിളായിരുന്നെന്നു പറഞ്ഞാല്‍ പ്രശ്നമാകുമെന്നു പറഞ്ഞു. അതു കൊണ്ട് ഞാനിവിടെ മാറി നില്ക്കാം, നിങ്ങള്‍ മരുന്നൊക്കെ വച്ചിട്ടു വാ…”
അപ്പോള്‍ മത്തന്‍ അവിടെ അടുത്ത് അവന്റെ ഒരു ബന്ധു ഉള്ള കാര്യം അവനോടു പറഞ്ഞു .എന്നിട്ട് അദ്ദേഹത്തിന്റെ നമ്പര്‍ അവനു കൊടുത്തിട്ട് ഈ കാര്യം അറിയിക്കാന്‍ ഏര്‍പ്പാടു ചെയ്തു. കാര്യമായി ആര്‍ക്കും ഒന്നും പറ്റിയില്ലെങ്കിലും അവനാകെ വിരണ്ടിരുന്നു. കേസോ മറ്റോ ആകുമോ എന്ന ഒരു പേടി. കൂടാതെ വീട്ടില്‍ അറിഞ്ഞാല്‍ വല്ലതും പറയുമോ എന്ന പേടി വേറെയും.
ഇതൊന്നും പോരാഞ്ഞ് ആശുപത്രിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അവിടെ ഇതെല്ലാം കണ്ടു കൊണ്ടു നിന്ന ഒരുത്തന് വന്ന് മത്തനോട് പറഞ്ഞു “ ഛര്‍ദ്ദിക്കാനോ മറ്റോ തോന്നുന്നുണ്ടോ ? ഉണ്ടെങ്കില്‍ സൂക്ഷിക്കണം കേട്ടോ. തലയ്ക്കൊക്കെ കാര്യമായി വല്ലതും പറ്റിയാല്‍ അങ്ങനെയാ...”
ഇതു കൂടി കേട്ടതോടെ പൂര്‍ത്തിയായി.അല്ലെങ്കില്‍ തന്നെ ആരെങ്കിലും അവനെ കണ്ട് കളിയായി ‘എടാ, നിന്നെ കണ്ടിട്ട് പനി വരാന്‍ പോകുന്ന ലക്ഷണമുണ്ടല്ലോ ‘എന്ന് പറഞ്ഞാല്‍ പോലും പിറ്റേന്ന് നെറ്റിയില്‍ ഒരു തുണിയും നനച്ചിട്ട് ഇന്ദ്രന്‍സ് സ്റ്റൈലില്‍ “എനിക്കു പനിയാ” എന്നും പറഞ്ഞ് ഇരിക്കുന്നവനോട് പറയാന്‍ പറ്റിയ കാര്യം... ദ്രോഹി ! ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഹോസ്പിറ്റലിനകത്തെത്തി ചെക്കപ്പെല്ലാം കഴിഞ്ഞപ്പോള്‍ സമാധാനമായി. ആര്‍ക്കും കുഴപ്പമൊന്നുമില്ല. സ്കൂട്ടറില്‍ നിന്നും വീണ ചേട്ടനും ഒടിഞ്ഞകൈ അനങ്ങി എന്നല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. നഷ്ടപരിഹാരമായി വല്ലതും ചെയ്യേണ്ടതുണ്ടോ എന്നന്വേഷിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒന്നും ചെയ്യേണ്ടെന്നും അവര്‍ ഞങ്ങളോടു പറഞ്ഞു.
അപ്പോഴേയ്ക്കും നേരത്തെ കണ്ട ആ മനുഷ്യന്റെ വാക്കുകള്‍ കേട്ട് പേടിച്ച് മത്തന്‍ ഇടയ്ക്കൊരു സംശയം.... ഛര്‍ദ്ദിക്കാന്‍ തോന്നുന്നുണ്ടോ എന്ന്. പിന്നെ, വീണ്ടും ഡോക്ടറെ കണ്ട് ഒന്നു കൂടെ പരിശോധിപ്പിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിക്കേണ്ടി വന്നു, അവനെ സമാധാനിപ്പിക്കാന്‍.
പിന്നെ, മത്തന്റെ മുറിവില്‍ മരുന്നു വയ്ക്കാന്‍ കയറി. ഒരു നേഴ്സ് വന്നു മുറിവെല്ലാം പരിശോധിച്ച് അവന് ഒരു ഇന്ജെക്ഷന് കൊടുത്തു. കയ്യിലാണ് കുത്തി വച്ചത്. അപ്പോള്‍ അവനൊരു സംശയം… “മാഡം, ഇവിടെ കുത്തി വച്ചാല്‍ മതിയോ?”
‘മതി മതി ഇതു കയ്യില്‍ തന്നെയാണ് എടുക്കേണ്ടത്’. അവന്റെ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയ ആ നേഴ്സിന്റെ ചിരിച്ചു കൊണ്ടുള്ള മറുപടിയില്‍ അവനും ആശ്വാസം.
ഇനി മരുന്നു വയ്ക്കാനുള്ള മുറിയില്‍ . നേഴ്സ് അവനെ പിടിച്ചിരുത്തി ഏതോ കളറുകളുള്ള എന്തൊക്കെയോ എടുത്തു അവന്റെ മുഖത്തു പുരട്ടി. അവസാനം ബാന്‍ഡേജെല്ലാം വച്ചു കഴിഞ്ഞ് അവനെ എഴുന്നേല്‍പ്പിച്ച ശേഷം എന്നോട്… “അല്ലാ, കൂട്ടുകാരന് ഒന്നും പറ്റീല്ലേ?. നോക്കിക്കേ… മുറിവു വല്ലതുമുണ്ടേല്‍ മരുന്നു വയ്ക്കാം”
ഞാന്‍ പറഞ്ഞു “ഹേയ്… എനിക്കൊന്നും പറ്റീല്ല. വിരലിലിത്തിരി തൊലി പോയതേയുള്ളൂ… അതു കുഴപ്പമില്ല.”
‘എന്നാലും സാരമില്ല. കാലെടുത്ത് ഈ സ്റ്റൂളില്‍ വയ്ക്കൂ… ഞാന്‍ മരുന്നു പുരട്ടി തരാം.’
പിന്നെ, ഞാന്‍ എതിര്‍ത്തില്ല. കാലെടുത്തു സ്റ്റൂളില്‍ കയറ്റി വച്ചു. നോക്കിയപ്പോള്‍ മോശമില്ല, അഞ്ചു വിരലില്‍ നിന്നും തൊലി പോയിട്ടുണ്ട്.
‘പാന്റ്സ് കുറച്ചു കയറ്റി വ്ച്ചോളൂ… മരുന്നാക്കണ്ട’ എന്ന് അവരു പറഞ്ഞതു കേട്ട് ഞാന്‍ പാന്റ്സ് കുറച്ചു മുകളിലേയ്ക്കു വലിച്ചു അപ്പോഴതാ, കാല്‍പ്പാദത്തില്‍ ഒരു വലിയ മുറിവ്… വീഴുമ്പോള്‍ കാല് മടങ്ങി ഉരഞ്ഞതാവണം. “എടോ, ഇവിടെയും ഒരു വലിയ മുറിവുണ്ടല്ലോ“ എന്നും പറഞ്ഞ്. അവര്‍ കാലിന്റെ ഉപ്പൂറ്റിയില്‍ പിടിച്ചു കൊണ്ട് മരുന്നു വയ്ക്കാന്‍ ഒരുങ്ങിയതും ഞാന്‍ ‘അയ്യോ’ എന്നു നിലവിളിച്ചതും ഒരുമിച്ചായിരുന്നു.
‘എന്തു പറ്റി? ഞാന്‍ മരുന്നു വച്ചില്ലല്ലോ?’ അവര്‍ ചോദിച്ചു.
ഞാന്‍ സംശയത്തോടെ അവരുടെ കൈ മാറ്റി കാലിന്റെ ഉപ്പൂറ്റിയിലേക്കു നോക്കി…. കൊള്ളാം… “അവിടെ നിന്നും പോയിട്ടുണ്ടല്ലോ ഒരേക്കര്‍ തൊലി. എന്നിട്ടാണോ താന്‍ ഒന്നും പറ്റിയിട്ടില്ലെന്നും പറഞ്ഞു നിന്നത്?” ആ നേഴ്സ് ചിരിച്ചു കൊണ്ടു ചോദിച്ചു. ഞാന്‍ ചമ്മി. മുറിഞ്ഞെന്നു തോന്നാനായിട്ട് എനിക്കപ്പോള്‍ വേദനയൊന്നും തോന്നിയില്ലല്ലോ.( വേദന അനുഭവിച്ചതു മുഴുവന്‍ അതു കഴിഞ്ഞിട്ടുള്ള മൂന്നു നാലു ദിവസമായിരുന്നു)
അങ്ങനെ അവിടെയെല്ലാം മരുന്നു വച്ചു കഴിഞ്ഞപ്പോള്‍ അവരു പറഞ്ഞു. “ഒന്നു കൂടി നോക്കിക്കേ… ഇനീം വല്ലതു പറ്റിയിട്ടിണ്ടോ എന്ന്. ദേ… പാന്റ്സിന്റെ മുട്ടും കീറിയിട്ടുണ്ടല്ലോ”
ഇല്ലില്ല. ഇനി ഒന്നുമില്ല, കണ്ടോ എന്നു പറഞ്ഞ് ഞാന്‍ പാന്റ്സ് മുട്ടു വരെ വലിച്ചു കയറ്റി നോല്ക്കുമ്പോള് അതാ, ഇതു വരെ കണ്ടതിനേക്കാളൊക്കെ വലിയ രണ്ടു മുറിവികള്‍ മുട്ടില്‍.
മത്തന്റെ മുഖത്ത് ക്രിക്കറ്റ് പിച്ചു പോലെ ആണ് തൊലി പോയതെങ്കില്‍ എന്റെ മുട്ടില്‍ ഫുഡ്ബോള്‍ ഗ്രൌണ്ടു പോലെയാണെന്നു മാത്രം. ആ മുറിവുകള്‍ കൂടി കണ്ട് ഞാന്‍ പകച്ചു നില്ക്കുമ്പോള് ഇതാണു ഞാന്‍ പറഞ്ഞത് എന്ന ഭാവത്തില്‍ നേഴ്സ് വേഗം ആ മുറിവുകളും മരുന്നു വച്ചു കെട്ടിത്തന്നു.പറഞ്ഞു വന്നപ്പോള്‍ കൂടുതല്‍ പരിക്കുകള്‍ എനിക്കാണെന്നായി.
അവസാനം മരുന്നെല്ലാം വച്ച് പുറത്തിറങ്ങുമ്പോഴേയ്ക്കും കുല്ലുവും മത്തന്റെ ബ്ന്ധുവായ ആ ചേട്ടനും അവിടെ കാത്തു നില്‍ക്കുന്നുണ്ട്. മത്തനെക്കാളധികം വച്ചു കെട്ടലുമായി പുറത്തു വന്ന എന്നെ കണ്ട് കുല്ലു അമ്പരന്ന് എന്നെ ശരിക്കൊന്നു നോക്കി യെങ്കിലും ഒന്നും പറഞ്ഞില്ല. ഇതാണോ ഇവനെന്നോട് ‘ഞാന്‍ പോയി മത്തനു മരുന്നെല്ലാം വയ്പ്പിച്ചിട്ടു വരാം‘ എന്നു വീരവാദം പറഞ്ഞിട്ടു പോയത് എന്നവന് മനസ്സിലോര്‍ത്തു കാണണം.
അന്ന് എന്തായാലും അവിടെ അടുത്തുള്ള ആ ചേട്ടന്റെ വീട്ടില്‍ കൂടാമെന്ന് തീരുമാനമായി.ആ ചേട്ടന്റെ എന്‍ഫീല്‍ഡില്‍ എന്നെയും മത്തനെയും കയറ്റി. എന്നിട്ട് കാര്യമായ കുഴപ്പങ്ങളൊന്നും പറ്റാത്ത കാവസാകിയും ഓടിച്ചു കൊണ്ടു പുറകെ വരാന്‍ കുല്ലുവിനോടും പറഞ്ഞു.
വേറെ നിവൃത്തിയില്ലാത്തതിനാല്‍ കുല്ലുവും അതു സമ്മതിച്ചു. അതിനി മുന്‍പ് ഒരൊറ്റതവണമാത്രമേ അവന് ബൈക്ക് ഓടിച്ചിരുന്നുള്ളൂ എന്ന കാര്യം അവന് ആ ചേട്ടനോടു പറഞ്ഞില്ല. (അറിയാമായിരുന്നെങ്കിലും ഞങ്ങള്‍ അപ്പോള്‍ അത് ഓര്‍ത്തുമില്ല)
അങ്ങനെ ഞങ്ങള്‍ ആ വീട്ടിലേയ്ക്കു തിരിച്ചു. പുറകേ കുല്ലുവും.( അവിടെ സംഭവിച്ച രസകരമായ വസ്തുത എന്തെന്നാല്‍ അപ്പോള്‍ സമയം 10 കഴിഞ്ഞിരുന്നു. ആ വ്ഴിയുള്ള ബസ്സുകളും തീര്‍ന്നു കാണണം. വഴിയില്‍ വച്ച് ബസ്സു കിട്ടാതെ നിന്നിരുന്ന ഒരാള്‍ കുല്ലുവിന്റെ ബൈക്കിനു കൈ കാണിച്ചു. എന്നാല്‍ ഒരു വിധത്തില്‍ വിറച്ചു വിറച്ചു വണ്ടി ഓടിക്കുകയായിരുന്ന അവന് വണ്ടി നിര്‍ത്തിയില്ല. കൈ കാണിച്ച ആള് പിന്നില്‍ നിന്നു കൊണ്ട് എന്തൊക്കെയോ ചീത്ത വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നു അവന് പിന്നീടു പറഞ്ഞു.പിറ്റേ ദിവസം അവന് പറയുമ്പോഴാണ് ഈ സംഭവം ഞങ്ങള്‍ അറിയുന്നതും) ഇതെല്ലാം പോട്ടെ.... മറ്റൊരു വസ്തുത കൂടി ഉണ്ട്. ഇതു സംഭവിച്ചത് ഒരു ജനുവരി 9നായിരുന്നു. അന്നായിരുന്നൂ, കുല്ലുവിന്റെ ബര്‍ത്ത് ഡേയും.... അങ്ങനെ അവന് ജീവിതത്തില്‍ തന്നെ കിട്ടിയ മറക്കാനാകാത്ത ബര്‍ത്ത് ഡേ സമ്മാനം കൂടിയായി അത്.
അന്നത്തെ രാത്രി ഒരു കാളരാത്രി ആയിരുന്നു എന്ന് പ്രത്യ്യേകം പറയേണ്ടതില്ലല്ലോ. അന്ന് രാത്രി ആയപ്പോഴേക്കും കാലു മുഴുവന്‍ നല്ല് വേദനയായി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മത്തന്‍ പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്തു -‘ നോക്കിക്കോടാ. ഇപ്പോ 8.31… കൃത്യം 8.45 ന് നമ്മള് മുളന്തുരുത്തി എത്തും.പിന്നെ 15 മിനിട്ടു കൊണ്ട് എറണാകുളം. എന്തായാലും 9.10 നുള്ളില്‍ ഞാന്‍ നിങ്ങളെ തീയ്യറ്ററില്‍ എത്തിച്ചിരിക്കും’.
ദൈവമേ…. തീയ്യറ്ററ്റില്‍ എത്തിക്കാമെന്ന് അവന് പറഞ്ഞത് ഓപ്പറേഷന് തീയ്യറ്ററിലായില്ലല്ലോ… ഒരു സമാധാനത്തോടെ ഞാനോര്‍ത്തു.
അങ്ങനെ ഹോളോമാന് കാണാനായി ഇറങ്ങി തിരിച്ച ഞാന്‍ ഒരു കാല് നിറയെ ഹോളുകളുള്ള “ഹോളോമാനാ”യി മടങ്ങിയെത്തി.
പിന്നെയും മൂന്നു നാല് ആഴ്ചകള്‍ കൊണ്ട് മത്തന്റെ മുറിവുണങ്ങി, മുറിവിന്റെ പാടുകളും അശ്ശേഷം പോയെങ്കിലും, എന്റെ കാലിലെ മുറിവുകള്‍ ഉണങ്ങാന്‍ 3 മാസത്തിലേറെ സമയമെടുത്തു. ആ പാടുകളാകട്ടെ, ഇപ്പോഴും എന്റെ കാലില്‍ മായാതെ കിടക്കുന്നുമുണ്ട്.
എഴുതിയത്
ശ്രീ
at
8:53 AM
25
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍